ഭൂവുടമകളെന്ന നിലയില്‍ യുകെയിലെ 100-ലധികം എംപിമാര്‍ പ്രതിവര്‍ഷം 10,000 പൗണ്ടിലധികം സമ്പാദിച്ചുവെന്ന് സ്കൈ ന്യൂസ് നടത്തിയ ഗവേഷണം കണ്ടെത്തി. 18 ലേബര്‍ എംപിമാര്‍, നാല് ലിബറല്‍ ഡെമോക്രാറ്റുകള്‍, എസ്എന്‍പിയിലെ ഒരു അംഗം എന്നിവര്‍ക്കൊപ്പം 2019 ഡിസംബറിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം 83 ടോറികള്‍ക്ക് ഗണ്യമായ വാടക പേയ്മെന്റുകള്‍ ലഭിച്ചതായി പ്രഖ്യാപിച്ചു.
എന്നാല്‍ ഭൂവുടമകള്‍ എന്ന നിലയിലുള്ള ചെറിയ വരുമാനത്തില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കും, കാരണം വാടക £10,000 വാര്‍ഷിക കണക്കിന് മുകളിലാണെങ്കില്‍ മാത്രമേ എംപിമാര്‍ അത് രജിസ്റ്റര്‍ ഓഫ് ഇന്ററസ്റ്റില്‍ പ്രസിദ്ധീകരിക്കൂ. ഏറെ നാളായി കാത്തിരുന്ന വാടകക്കാരുടെ പരിഷ്കരണ ബില്‍ ബുധനാഴ്ച കോമണ്‍സിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് ഈ കണക്കുകള്‍ വരുന്നത്.
സ്കൈ ന്യൂസിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയ ഭൂരിഭാഗം എംപിമാരും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഭൂവുടമകളായിരുന്നു. അവരില്‍ 104 പേര്‍ക്ക് 217-ലധികം വീടുകളില്‍ ഓഹരിയുണ്ട്. എന്നാല്‍ 12 പേര് വാണിജ്യ വസ്തുക്കളും കൈവസം വയ്ക്കുന്നു. 12 പേര് അവരുടെ കൃഷിയിടങ്ങള്‍ വാടകയ്ക്കെടുക്കുന്നതിലൂടെ വരുമാനം ഉണ്ടാക്കുന്നു, ഒരാള്‍ മത്സ്യബന്ധനവും പാട്ടത്തിന് എടുക്കുന്നു.
സതാംപ്ടണിലെ ഏഴ് ഫ്ലാറ്റുകള്‍, ഇറ്റലിയിലെ ഒരു ഹോളിഡേ ഹോമിന്റെ 50%, ലണ്ടനിലെ ഒരു ഓഫീസ് കെട്ടിടത്തിന്റെ 50% എന്നിങ്ങനെയുള്ള ഏറ്റവും വലിയ പോര്‍ട്ട്ഫോളിയോ ഉള്ള ചാന്‍സലര്‍ ജെറമി ഹണ്ടിനൊപ്പം, മൊത്തം ഏഴ് കാബിനറ്റ് അംഗങ്ങള്‍ പട്ടികയില്‍ ഇടം നേടി.
ലണ്ടനിലെ ടോട്ടന്‍ഹാമില്‍ ഷാഡോ ഫോറിന് സെക്രട്ടറി ഡേവിഡ് ലാമിയുടെ ഉടമസ്ഥതയിലുള്ള ഒറ്റ സ്വത്തേക്കാള്‍ കൂടുതലില്ലെങ്കിലും മൂന്ന് ഷാഡോ കാബിനറ്റ് അംഗങ്ങള്‍ക്കും അധിക വരുമാനമുണ്ട്.
എന്നിരുന്നാലും, വാടക വരുമാനത്തില്‍ പട്ടികയില്‍ മുന്‍ നിരയിലുള്ള എംപിയാണ് സെഡ്ജ്ഫീല്‍ഡിലെ കണ്‍സര്‍വേറ്റീവ് അംഗം, പോള്‍ ഹോവല്‍. അദ്ദേഹത്തിന് കൗണ്ടി ഡര്‍ഹാമില്‍ രണ്ട് ഫ്ലാറ്റുകള്‍, ഡര്‍ഹാമില്‍ അഞ്ച് വീടുകള്‍, ഡാര്‍ലിംഗ്ടണിലെ ഒമ്പത് വീടുകള്‍, സ്പെയിനിലെ ഒരു അപ്പാര്‍ട്ട്മെന്റ് ംന്നിവ തന്റെ രജിസ്റ്റര്‍ ഓഫ് ഇന്ററസ്റ്റില്‍ ലിസ്റ്റ് ചെയ്തു. എംപിമാര്‍ തങ്ങളുടെ സ്വത്തുക്ക ള്‍ പ്രഖ്യാപിക്കുന്നിടത്തോളം ഇതൊന്നും ഒരു നിയമവും ലംഘിക്കുന്നില്ല എന്നതും വസ്തുതയാണ്. എന്നിരുന്നാലും, വാടകക്കാരുടെ പരിഷ്കരണ ബില്ലില്‍ ഭൂവുടമകളുടെ സ്വാധീനത്തെച്ചൊല്ലി സര്‍ക്കാരും പ്രചാരകരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നതിനിടയിലാണ് സ്ഥിതിവിവരക്കണക്കുകള്‍ വരുന്നത്.
ഹൃദയാഘാതമോ സ്ട്രോക്കോ നേരിടുന്ന രോഗികളുടെ ജീവന് യാഥാസമയം ആംബുലന്‍സ് സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് അപകടത്തിലെന്ന് റിപ്പോര്‍ട്ട്. ഇത്തരം അത്യാഹിതങ്ങള്‍ നേരിട്ട ഇംഗ്ളണ്ടിലെ രോഗികള്‍ക്ക് അരികിലേക്ക് ലക്ഷ്യമിട്ട സമയത്തൊന്നും ആംബുലന്‍സുകള്‍ എത്തിച്ചേരുന്നില്ലെന്നാണ് കണക്ക്. ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെ എല്ലാ ഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ മെല്ലെപ്പോക്കിലാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഈ സംഭവസ്ഥലങ്ങളില്‍ പാരാമെഡിക്കുകള്‍ 18 മിനിറ്റിനുള്ളില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള ചില രോഗികളുടെ സമീപം എത്തിച്ചേരാന്‍ ഒരു ദിവസത്തിലേറെ വേണ്ടിവരുന്നതാണ് സ്ഥിതി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ 194 ഏരിയകളില്‍ കാറ്റഗറി 2 കോളുകളില്‍ സമയം പാലിച്ചത് വിന്‍ഡ്സര്‍ & മെയ്ഡെന്‍ഹെഡ് മാത്രമാണ്. ഇവിടെ ശരാശരി പ്രതികരണം 16 മിനിറ്റിനുള്ളില്‍ ലഭിക്കും.
കോണ്‍വാളിലാണ് ഏറ്റവും മോശം പ്രകടനം. ഒരു മണിക്കൂര്‍ 9 മിനിറ്റാണ് ഇവിടെ ശരാശരി പ്രതികരണം സമയം. അനുവദനീയമാതിന്റെ നാലിരട്ടിയാണ് ഇത്. വെസ്റ്റ് ഡിവോണില്‍ ശരാശരി ഒരു മണിക്കൂറില്‍ കൂടുതലും, സൗത്ത് ഹാംസില്‍ 59 മിനിറ്റും വരെ ആംബലന്‍സിനായി കാത്തിരിക്കണമെന്നും കണക്കുകള്‍ കാണിക്കുന്നു.
Latest News
തണുത്ത് വിറയ്ക്കുന്ന ഐസ് കൂമ്പാരത്തിനുള്ളില്‍ കഴുത്തറ്റം കിടന്ന് സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആണ്. പോളണ്ടുകാരനായ ലൂക്കാസ് സ്പുനാര്‍ക്ക് ഈ 53ാം വയസ്സിലും ഐസിന്റെ തണുപ്പ് ഒന്നും അല്ല.
നാല് മണിക്കൂറും രണ്ട് മിനുറ്റുമാണ് ഇദ്ദേഹം ഐസ് കൂമ്പാരത്തിനുള്ളില്‍ ചിലവഴിച്ചത്. ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡിനേക്കാള്‍ 50 മിനിറ്റ് കൂടുതല്‍ നേരാണ് ഇദ്ദേഹം ഐസിനുള്ളില്‍ കഴിഞ്ഞത്.
വലിയ തയ്യാറെടുപ്പോടെയാണ് ഇദ്ദേഹം തണുപ്പിനിടയിലേക്ക് കയറിയത്. ഈ റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനായി, തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും നാലുമണിക്കൂറോളം തണുത്ത വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നുണ്ടെന്ന് ലൂക്കാസ് സ്പുനാര്‍ ഉറപ്പുവരുത്തി. സ്വിമ്മിംഗ് ട്രങ്ക്സ് ധരിച്ചാണ് അയാള്‍ ഈ നേട്ടത്തിനായി ശ്രമിച്ചത്. തണുപ്പമൂലം വിറച്ച് പല്ലുകള്‍ കൂട്ടിയിടിച്ച് പ്രശ്നമുണ്ടാകാതിരിക്കാന്‍ അയാള്‍ ഒരു മൗത്ത് ഗാര്‍ഡ് ഉപയോഗിച്ചിരുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്, ലൂക്കാസിന് തുടക്കത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ക്രമേണ കുറഞ്ഞെങ്കിലും അവസാന നിമിഷങ്ങളിലും അതെ അവസ്ഥയിലേക്ക് എത്തി. അതേസമയം, ഐസ് ബോക്സില്‍ നില്കുമ്പോള് ഉടനീളം അയാളുടെ ശരീര താപനിലയും ബോധനിലയും നിരന്തരം പരിശോധിക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂര്‍ എത്തിയപ്പോഴേക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. തണുപ്പിനോടുള്ള ഇഷ്ടം കാരണമാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിര്‍ന്നതെന്നു അദ്ദേഹം പറയുന്നു
ASSOCIATION
2024-2025 വര്‍ഷത്തെ വിറാള്‍ മലയാളി കമ്മ്യൂണിറ്റി തങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വിറാള്‍ കമ്മ്യൂണിറ്റിയുടെ (ഡബ്ല്യുഎംസി)യുടെ പ്രസിഡന്റായി ജെസ്വിന് കുളങ്ങരയെ തിരഞ്ഞെടുത്തു.
കമ്മ്യൂണിറ്റിയുടെ ഓരോ നേതൃസ്ഥാനവും മികച്ച കൈകളിലാണ് ഇക്കുറിയും ഏല്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടറിയായി തിരഞ്ഞെടുത്തത് സിബി സാം തോട്ടത്തിലിനെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രീതി ദിലീപിനെയും തിരഞ്ഞെടുത്തു.
ജോഷി ജോസഫ് (കമ്മ്യൂണിറ്റി കോഡിനേറ്റര്‍), ശ്രീപ്രിയ ശ്രീദേവി (ജോയിന്‍ സെക്രട്ടറി) മനോജ് തോമസ് ഓലിക്കല്‍ (ഫിനാന്‍സ് ഓഫീസര്‍), ബിജു ജോസഫ് ( പിആര്‍ഒ) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടക്കം വരും വര്‍ഷം നടത്തുവാന്‍ ജനറല്‍ബോഡി അംഗീകാരം നല്കി.
മാത്രമല്ല അടുത്തമാസം മെയ് അഞ്ചാം തീയതി പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയായി ഈസ്റ്റര്‍ -വിഷു- റമദാന് ആഘോഷം നടത്തുവാനും തീരുമാനിച്ചതായി കമ്മിറ്റി അറിയിച്ചു.
ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരാത്തോണില്‍ വിജയം കരസ്ഥമാക്കി മലയാളി താരങ്ങള്‍. മലയാളി സഹോദരിമാരായ ആന്‍ മേരി മല്പ്പാനും, ക്രിസ്റ്റല്‍ മേരി മല്പ്പാനും തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ്.
സ്പോര്‍ട്സില്‍ തല്പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിതെന്നത് പ്രത്യേകതയാണ്. ലണ്ടണിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിങ്കു ബെന്‍, പാര്‍ലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്റല്‍ എല്ല വര്‍ഷവും ഈ മാരാത്തോണ്‍ നടക്കാറുണ്ട്.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശികളായ ഷീജോ മല്പ്പാനും സിനി ഷീജോയും ആണ് ഇവരുടെ മാതാപിതാക്കള്‍. ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരാണ് ഷീജോ മല്പ്പാനും സിനി ഷീജോയും.
ഷീജോ മല്പ്പാന് യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുന്‍ പ്രസിഡന്റും, സിനി ലണ്ടന്‍ ബാര്‍ട്ട്സ് nhs ട്രസ്റ്റിലെ ഡയബടീസ് ക്ലിനിക്കല്‍ നേഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.
ബെഡ്ഫോര്‍ഡ് : ബെഡ്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസ്സിയേഷന്‍' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷത്തിനു ഏപ്രില്‍ 27 ശനിയാഴ്ച ബെഡ്ഫോര്‍ഡ് കെംപ്സ്റ്റണിലെ 'അഡിസണ്‍ സെന്റര്‍' വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവര്‍ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവര്‍ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോര്‍ഡില്‍ ആഘോഷിക്കുമ്പോള്‍, അത് സൗഹാര്‍ദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
'ബി എം കെ എ' ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തില്‍ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്ഫോര്‍ഡ് കെംപ്സ്റ്റന്‍ MP മുഹമ്മദ് യാസിന്, ബെഡ്ഫോര്‍ഡ് ബോറോ കൗണ്‍സിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന് തുടങ്ങിയവര്‍ അതിഥികളായി പങ്കുചേരും.
പ്രശസ്ത ഗായകരായ അനീഷും, ടെസ്സയും ചേര്‍ന്നൊരുക്കുന്ന 'ബോളിവുഡ്ഡ് ഗാനമേള', യുകെയിലെ നൃത്ത സദസ്സുകളില്‍ ഏറെ ശ്രദ്ധേയരായ 'ടീം ജതി' ഒരുക്കുന്ന 'ഡാന്‍സ് ഫെസ്റ്റ്', കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍, ഡീ ജെ അടക്കം മുപ്പതോളം 'കലാ വിഭവങ്ങള്‍' എന്നിവ ഈസ്റ്റര്‍ വിഷു ആഘോഷ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോന് മാമ്മൂട്ടില്‍, സെക്രട്ടറി ആന്റോ ബാബു എന്നിവര്‍ അറിയിച്ചു.
യുകെയിലെ ഇതര സംഘടനകളില്‍ നിന്നും വിഭിന്നമായി, അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ 'BMKA കിച്ചന്' സ്വന്തമായി തയ്യാറാക്കുന്ന, വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ 'അപ്നാ ഖാന' ഈസ്റ്റര്‍-വിഷു ആഘോഷത്തില്‍ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്ഫോര്‍ഡ് മാസ്റ്റണ്‍ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.
ബെഡ്ഫോര്‍ഡ് കെംപ്സ്റ്റണിലെ വിസ്തൃതവും, വിശാലവുമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള അഡിസണ്‍ സെന്ററില്‍ ഉച്ച കഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നില്ക്കുന്ന ആഘോഷരാവില്‍ ഡീ ജെ അടക്കം ആകര്‍ഷകങ്ങളായ നിരവധി ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും, നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ മുഴുവന്‍ മെംബര്‍മാരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN
ലണ്ടന്‍ : ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിര്‍ണാക ഘട്ടത്തിലേക്ക് അടുക്കുന്നതിനോട് അനുബന്ധിച്ച്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' - ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഇന്ന് 'A DAY FOR 'INDIA' ക്യാമ്പയിന് സംഘടിപ്പിക്കും.
പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര് റൂം ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്ന എം ലിജു ക്യാമ്പയിന് ഉദ്ഘാടനം ചെയ്യും. യുകെ സമയം രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ (ZOOM) ആയാണ് ഉദ്ഘാടന ചടങ്ങുകള്‍.
2024 ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, 'A DAY FOR 'INDIA' ക്യാമ്പയിനിന്റെ ഉദ്ഘാടകനായി എത്തുന്നത് പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കിയിട്ടുണ്ട്.
ക്യാമ്പയിനിന്റെ ഭാഗമായി അന്നേദിവസം, യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര് റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ പ്രചാരണം സംഘടിപ്പിക്കും. രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നിവയാണ് 'A DAY FOR 'INDIA'' ക്യാമ്പയിനിലൂടെ ഐഒസി (യു കെ) ലക്ഷ്യമിടുന്നത്.
വിവിധ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഒരേ ദിവസം, യു കെയിലെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന 'വാര് റൂം' മുഖേന, പ്രചാരണം കൂടുതല്‍ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ സുരാജ് കൃഷ്ണന്, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ് എന്നിവര്‍ അറിയിച്ചു.
ഇന്ന് സംഘടിപ്പിക്കുന്ന 'A Day for 'INDIA'' ക്യാമ്പയിനില്‍ യുകെയിലെ പ്രബുദ്ധരായ എല്ലാ ജനാതിപത്യ - മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കപ്പെടുന്നതില്‍ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍, ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവെച്ചു സഹകരിക്കണമെന്നും ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ പറഞ്ഞു.
വാര് റൂം ലീഡേഴ്സ്:ബോബിന് ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്ട്ടന്), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ), ഷിനാസ് ഷാജു (പ്രെസ്റ്റണ്)
തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്, നിസാര്‍ അലിയാര് (കോ - കണ്‍വീനേഴ്സ്)
കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന് തോമസ്, ജെന്നിഫര്‍ ജോയ്
Zoom Link
https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1
Meeting ID: 899 8395 0412Passcode: 743274
SPIRITUAL
ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന് രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ ഈ ശനിയാഴ്ച രൂപതയിലെ മുന്‍പുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വരുന്ന രൂപത തല പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ആണ് നടക്കുക.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം രാവിലെ പത്തേ മുക്കാലിന് യാമ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ ഡോ. ടോം ഓലിക്കരോട്ട് മുഖ്യ പ്രഭാഷണം നടത്തും.
രൂപത ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, ട്രസ്റ്റി സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിക്കും.
ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങള്‍ക്ക് ട്രസ്റ്റി ആന്‍സി ജാക്സണ് മോഡറേറ്റര്‍ ആയിരിക്കും. ഡോ. മാര്ട്ടിന് ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിക്കും. തുടര്‍ന്ന് മൂന്നരക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിക്കുക.
ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ നടത്തപ്പെടുന്നു. ഈ മാസം ഏപ്രില്‍ 28ന് ഞാറാഴ്ചയാണ് പെരുന്നാള്‍ വിപുലമായി കൊണ്ടാടുന്നത്.
അന്നേ ദിവസം ഉച്ചക്ക് 1:30ന് പ്രാത്ഥനയും, തുടര്‍ന്ന് വി :കുര്‍ബ്ബാനയും, മാധ്യസ്ഥ പ്രാത്ഥനയും, റാസയും നടത്തപ്പെടുന്നു. കുര്‍ബ്ബാനക്ക് ശേഷം ആദ്യഫലലേലവും, സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ശുശ്രുഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ :സജി എബ്രഹാം അറിയിക്കുന്നു.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: ട്രസ്റ്റീ : എബിമോന് ജേക്കബ് 07577738234സെക്രട്ടറി : ജോമോന് എബ്രഹാം 07944397832
സ്റ്റീവനേജ് : തുടര്‍ച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നല്കിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കല്‍ എത്തിക്സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നല്കുവാന് ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകര്‍ന്ന് ഭര്‍ത്താവ് റോബിന് കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്.
ഗൈനക്കോളജി വിഭാഗം ഗര്‍ഭധാരണ പ്രക്രിയ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കല്‍ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളില്‍ ഏറെ തീക്ഷ്ണത പുലര്‍ത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയില്‍ സജീവ നേതൃത്വം നല്കുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിന്റോ ഫ്രാന്‍സീസ് നല്കിയ സന്ദേശം കേള്‍ക്കുവാന്‍ ഇടയാവുന്നത്.
'ദൈവദാനം തിരസ്ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികള്‍ക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവര്‍ക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിന്റോ ഫ്രാന്‍സിസു തന്നെയാണ് റീകാണലൈസേഷന്‍ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.
മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹില്‍ഡ ദേവാലയത്തില്‍ വെച്ച് ഗ്രെയ്റ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കല്‍ പിതാവ് നല്കിയ സന്ദേശത്തില്‍ 'ഉന്നതങ്ങളില്‍ നിന്നും നല്കപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും' പിതാവ് ഓര്‍മ്മിപ്പിച്ചു.
'മാതാപിതാക്കളുടെ കരുണയും, സ്നേഹവും, നിസ്വാര്‍ത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാന്‍ അതിനാല്‍ത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും' മാര്‍ സ്രാമ്പിക്കല്‍ ഉദ്ബോധിപ്പിച്ചു.
റോബിന്-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രോപോസ്ഡ് മിഷന് ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാര്‍മികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിന് കോയിക്കര നന്ദി പ്രകാശിപ്പിച്ചു.
രണ്ടു വര്‍ഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജില്‍ വന്നെത്തുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്സില്‍ ചീഫ് ആര്‍ക്കിടെക്റ്റായി ജോലി നോക്കുന്ന റോബിന്, കോങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്ജ് ഇടവാംഗങ്ങളായ കോയിക്കര വര്‍ഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയില്‍ സെന്റ് ലൂയിസ് ചര്‍ച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാന്‍സീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടില്‍ എസ്ബിഐ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു.
അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നീനു എത്തുമ്പോള്‍ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കണ്‍സള്‍ട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നില്‍പ്പുണ്ടായിരുന്നു. 'സങ്കീര്‍ണ്ണമായ ആരോഗ്യ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിഭാഗം എന്തെ മുന്‍കരുതല്‍ എടുക്കാഞ്ഞതെന്ന'ചോദ്യത്തിന് 'ഇനിയും ദൈവം തന്നാല്‍ സന്താനങ്ങളെ സ്വീകരിക്കണം' എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം വിവരിച്ച നീനു, സത്യത്തില്‍ അവര്‍ക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയന് നടത്തിയതെന്നത് മാനുഷികമായി ചിന്തിച്ചാല്‍ സര്‍ജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്.
'ശാസ്ത്രങ്ങളുടെ സൃഷ്ടാവിന്റെ പരിപാലനയില്‍ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാല്‍ മക്കളെ സ്വീകരിക്കുവാന്‍ ഇനിയും ഭയമില്ലെന്നും' അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നല്കിയ ജോണ്‍, ഇസബെല്ലാ, പോള്‍ എന്നീ മൂന്നു കുട്ടികള്‍. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവര്‍ഷമാണ് കുടുംബത്തിന് കൈവന്നിരിക്കുന്നത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗ്രെയ്റ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നല്കുവാന് തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓര്‍ക്കുന്നു. 'പോള്‍' കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോള്‍ അനുഗ്രഹീത കര്‍മ്മത്തിനു സാക്ഷികളാകുവാന്‍ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയില്‍ പങ്കാളികളാകുവാന്‍ നീനുവിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്.
ഒരുവര്‍ഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയില്‍ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോള്‍ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിന് പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്കൂളിന്റെയും സമീപം ജിപി സര്‍ജറിയോടു ചേര്‍ന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോള്‍ ഇപ്പോഴുള്ള വിലവര്‍ദ്ധനവ് ബാധിക്കാതെ തന്നെ ഇവര്‍ നല്കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നുവത്രേ.
സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്ന നീനു-റോബിന് കുടുംബത്തിലെ, മൂത്തമകള്‍, മിഷേല്‍ ട്രീസാ റോബിന് ബാര്‍ക്ലെയ്സ് അക്കാദമിയില്‍ ഇയര്‍ 11 ല്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേല്‍ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകന് ജോസഫ് റോബിന് ബാര്‍ക്ലെയ്സ് അക്കാദമിയില്‍ത്തന്നെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്ബോളില്‍, ബെഡ്വെല്‍ റേഞ്ചേഴ്സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.
മൂന്നാമത്തെ കുട്ടി ജോണ്‍ വര്‍ഗീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്കൂളില്‍ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകള്‍ ഇസബെല്ലാ മരിയക്ക് 3 വയസ്സും ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്.
'ദൈവം നല്കുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കള്‍ തയ്യാറാണവണമെന്നും, കൂടുതല്‍ കുട്ടികള്‍ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തില്‍ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും' എന്നാണ് നീനു റോബിന് ദമ്പതികള്‍ക്ക് ഇത്തരുണത്തില്‍ നല്കുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.
SPECIAL REPORT
ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും വാട്സ്ആപ്പില്‍ ചിത്രങ്ങളയക്കാം. ഇത്തരത്തില്‍ പുതിയ ഫിച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ പങ്കുവെയ്ക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പില്‍ നിന്ന് സംരക്ഷണവും ഉറപ്പുനല്‍കും. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിച്ചേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ കാര്യങ്ങള്‍ക്ക് അനുവാദം നല്കിയാല് മാത്രമേ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ഓഫ്ലൈന് ഘട്ടത്തിലുള്ള ഫയല്‍ പങ്കിടലിന് സമീപത്തുള്ള ഫോണുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണുകളിലേക്ക് മാത്രമേ ഫയലുകള്‍ അയക്കാന്‍ സാധിക്കൂ.
തൊട്ടടുത്ത് നിന്ന് ഫയല്‍ പങ്കിടുന്നതിനായി ആദ്യം ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്കാന്‍ ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആപ്പിന് അനുവാദം നല്‍കണം. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഈ ആക്സസ് ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
CINEMA
നൃത്തം അഭ്യസിക്കാതെ തന്നെ വളരെ സ്വാഭാവികമായി നൃത്തം അവതരിപ്പിക്കാന്‍ കഴിവുള്ള വ്യക്തിയാണ് നടനവിസ്മയം മോഹന്‍ലാല്‍. 1992ല്‍ ഇറങ്ങിയ കമലദളവും 1999ലെ വാനപ്രസ്ഥവും എല്ലാം മോഹന്‍ലാല്‍ എന്ന കലാകാരന്റെ ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷിയായ ചിത്രങ്ങളാണ്. ക്ലാസിക്കല്‍ അല്ലാതെ മറ്റേത് നൃത്തരൂപവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അതേ മെയ്വഴക്കത്തോടെ ആ നൃത്തങ്ങള്‍ ഇന്നും ചെയ്യാന്‍ മോഹന്‍ലാലിന് സാധിക്കുന്നുമുണ്ട്.
താരങ്ങള്‍ അടങ്ങുന്ന സ്റ്റേജ് ഷോകളില്‍ ഇന്നും പതിവ് തെറ്റാതെ ലാലേട്ടന് നൃത്തം ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസത്തെ വനിത ഫിലിം അവാര്‍ഡിന്റെ ചടങ്ങില്‍ ലാലേട്ടന് ചെയ്ത നൃത്ത വീഡിയോ ആണ് വൈറലാകുന്നത്. അതോടൊപ്പം ആ വീഡിയോയ്ക്ക് ബോളീവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
സിന്ദാ ബന്ദാ ഗാനത്തിനൊപ്പമുള്ള താരത്തിന്റെ പ്രകടനത്തെ ആണ് ഷാരൂഖ് ഖാന് പ്രശംസിച്ചിരിക്കുന്നത്. ഇപ്പോഴാണ് ഈ ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതായത് എന്നാണ് ഷാരൂഖ് പറയുന്നത്.
ഷാരൂഖ് ഖാന്റെ വാക്കുകള്‍ ഇങ്ങനെ: 'നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. നിങ്ങള്‍ക്കൊപ്പമുള്ള അത്താഴത്തിനായി കാത്തിരിക്കുന്നു. നിങ്ങളാണ് യഥാര്‍ത്ഥ സിന്ദാ ബന്ദാ,' എന്നും ഷാരൂഖ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വനിത ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മോഹന്‍ലാലിന്റെ അത്യുഗ്രന്‍ പ്രകടനം. ജയിലര്‍ സിനിമയിലെ 'ഹുകും', പഠാന് സിനിമയിലെ 'സിന്ദാ ബന്ദാ' പാട്ടിനുമാണ് മോഹന്‍ലാല്‍ ചുവടുവച്ചത്. ഇതിന്റെ വീഡിയോ ഫാന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുള്‍പ്പെടെ തരംഗമാവുകയും ചെയ്തിട്ടുണ്ട്.
വളരെ കുസൃതി നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്ത് ആരാധകരുടെ മനം കവരുന്ന ലാലേട്ടന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ പുതിയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീഡിയോ വന്നിരിക്കുന്നത് L360യുടെ ലൊക്കേഷനില്‍ നിന്നാണ്. മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന ആ സുപ്പര്‍ ജോഡികള്‍ വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് L360. മോഹന്‍ലാലും ശോഭനയും കേന്ദ്രകഥാപാത്രമായി എത്തുന്നത്. മാമ്പഴക്കാലം എന്ന ചിത്രം കഴിഞ്ഞ് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടു പേരും ജോഡികളായി ഒരു സിനിമ എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി കാറിനരികിലേക്ക് നടക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് ഇത്.
ലാലേട്ടന്റെ അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുന്നതാണ് വീഡിയോയില്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ ഇവര്‍ താരത്തെ കാണാനായി ലൊക്കേഷനില്‍ എത്തിയതായിരുന്നു. താരത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ കൈപ്പിടിച്ചും തൊട്ടും തലോടിയുമെല്ലാം സ്നേഹം പ്രകടിപ്പിക്കാനും ഈ അമ്മ മറന്നില്ല. 'വരുന്നോ എന്റെ കൂടെ?' എന്നാണ് സ്നേഹത്തോടെ മോഹന്‍ലാല്‍ ചോദിക്കുന്നത്. 'ഇല്ല,' എന്നാണ് അമ്മയുടെ ഉടനടിയുള്ള മറുപടി, 'വന്നേക്കാട്ടോ' എന്നു പിന്നീട് തിരുത്തുന്നുമുണ്ട് അവര്‍. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
വീഡിയോയില്‍ ലാലേട്ടന്റെ ആ ചിരി എല്ലാവരെയും മയക്കുകയാണ്. ശോഭനയും മോഹന്‍ലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രമാണിത്.
അവയവദാനം പോലെ മഹത്തായ മറ്റൊന്ന് ഇല്ലെന്ന് വിശ്വസിക്കുന്ന നാടാണ് നമ്മുടേത്. പല പ്രമുഖരും ഇതേ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ മാതൃകയായിട്ടുമുണ്ട്. അത്തരത്തില്‍ ഒരു വ്യക്തിയാണ് നടന് മോഹന്‍ലാല്‍. കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്വില് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍.
കഴിഞ്ഞ ദിവസം ബിഗ്ബോസ് വേദിയില്‍ അവതാരകനായി എത്തിയപ്പോള്‍ താരം പറഞ്ഞ കാര്യങ്ങള്‍ ആണ് ഏറെ ശ്രദ്ധിക്കപ്പെടുനന്ത്. പതിവ് പോലെ അവയവദാനത്തിന്റെ മഹത്വത്തെ കുറിച്ചും, താനും അതില്‍ ഒരു പങ്കാളി ആണെന്നതിനെ കുറിച്ചും ആണ് താരം പറയുന്നത്.
ബിഗ്ബോസ് വേദിയില്‍ മത്സരാര്‍ത്ഥികളായ ശ്രീരേഖയും ആര്‍ജെ സിബിനും അവതരിപ്പിച്ച അവയവദാനത്തിന്റെ ഒരു ചെറുഅവതരണത്തെ പുകഴ്ത്തി സംസാരിക്കവേ ആണ് മോഹന്‍ലാല്‍ ഈ കാര്യം പറഞ്ഞത്.
മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ:''ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള് മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന് രക്ഷിക്കാം. നമ്മള് രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം', മത്സരാര്‍ത്ഥികള്‍ ചെയ്ത സ്കിറ്റിനെ അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം, നിരവധി ആളുകളാണ് താരത്തിന്റെ ഈ വാക്കുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് പങ്കുവെക്കേണ്ട വാക്കുകള്‍ എന്നും, പുതു തലമുറയെ അവയവദാനത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നതിന് ലാലേട്ടന് നന്ദിയെന്നും പലരും ഈ വാക്കുകള്‍ക്ക് മറുപടിയായി സമൂഹ മാധ്യമങ്ങളില്‍ പറയുന്നു.
NAMMUDE NAADU
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ നേരില്‍ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മ മകളെ നേരില്‍ കാണുന്നത്.
ഇന്ന് ഉച്ചയ്ക്ക് ജയിലില്‍ എത്തി മകളെ നേരില്‍ കാണാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി കഴിഞ്ഞ ആഴ്ചയാണ് അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. ഈ വരവില്‍ കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്ക്കൊപ്പം യെമനില്‍ എത്തിയിട്ടുണ്ട്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് ജയിലിലുള്ള നിമിഷ പ്രിയ.
തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരായ കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ കല്യാണം കഴിച്ച് 2012ലാണ് നിമിഷപ്രിയ നഴ്സായി യെമനില്‍ ജോലിക്ക് പോയത്. ഭര്‍ത്താവിന്സ്വ കാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിക്ക് പ്രവേശിച്ചു. അതിനിടെ യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് ആരംഭിക്കാനും തീരുമാനമെടുത്തു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ദിവസം അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചു കൊണ്ടാണ് കെഎസ്ആര്‍ടിസി അധിക സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ്-സൂപ്പര്‍ ഡീലക്സ്, എസി ലോഫ്ളോര്‍ ബസുകളാണ് ഓടിക്കുക.
തിരുവനന്തപുരം സെന്‍ട്രല്‍, ആറ്റിങ്ങല്‍, കണിയാപുരം ഡിപ്പോകളില്‍ നിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പര്‍ ക്ലാസ് ബസുകള്‍ ലഭ്യമല്ലാത്തയിടങ്ങളില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ സര്‍വീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം വെഞ്ഞാറമൂട്, പേരൂര്‍ക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓര്‍ഡിനറി ബസുകളുമുണ്ടാകും.
അതേസമയം, ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തി വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് വോട്ട് ചെയ്ത് വൈകിട്ട് മടങ്ങിപ്പോകുന്ന വിധത്തില്‍ റെയില്‍വേ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്കാണ് സര്‍വീസ്.26 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. 25-ന് വൈകുന്നേരം 3.50-ന് ട്രെയിന്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. 26 ന് രാവിലെ ഏഴ് മണിക്ക് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
Channels
ദൂരദര്ശന് കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലെ വാര്‍ത്ത അവതാരക തത്സമയ വാര്‍ത്ത അവതരണത്തിനിടെ കുഴഞ്ഞു വീണു. ലോപമുദ്ര സിന്‍ഹ എന്ന വാര്‍ത്ത അവതാരകയാണ് വായനയ്ക്കിടെഫ്ളോറില്‍ തലകറങ്ങി വീണത്.
സഹപ്രവര്‍ത്തകര്‍ ഇവരെ ഉടന്‍ തന്നെ ഇവര്‍ക്ക് വേണ്ട പരിചരണം നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇവര്‍ തന്നെ പിന്നീട് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു. രക്ത സമ്മര്‍ദം താഴ്ന്നതോടെയാണ് താന്‍ ബ്ലാക്ക് ഔട്ടായി വീണതെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു. എനിക്ക് വയ്യാതിരിക്കുകയായിരുന്നു. വെള്ളം കുടിച്ചാല്‍ ശരിയാകുമെന്നാണ് കരുതിയത്.
'നാലു സ്റ്റോറിയുണ്ടായിരുന്നു. മൂന്നാമത്തെ സ്റ്റോറി വായിക്കുന്നതിനിടെ കനത്ത ചൂട് അനുഭവപ്പെട്ടു. പിന്നീട് പതിയെ വയ്യാതായി.ഞാന്‍ വിചാരിച്ചത് വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനാകുമെന്നാണ് പക്ഷേ നടന്നില്ല. കുറച്ചുനേരം വായിച്ചതിന് പിന്നാലെ കാഴ്ച മങ്ങി. പിന്നീട് ബ്ലക്ക് ഔട്ടായി''.-ലോപമുദ്ര സിന്‍ഹ പറഞ്ഞു. വെള്ളിയാഴ്ച ബംഗാളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനിലയാണ്. 42.5 ഡിഗ്രി സെല്‍ഷ്യസാണ് പനഡഡില്‍ രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
മിനിസ്ക്രീനില്‍ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. നിരവധി ഭാഷകളില്‍ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. മലയാളത്തില്‍ പരിപാടിയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്.
ഇപ്പോഴിതാ ഉളളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ബിഗ്ബോസ് മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്.
ബിഗ്ബോസ് മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിലയിരുത്തി. മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്കി.
ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജി നല്‍കിയത്. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.
നിലയും നിറ്റാരയും ഇന്ന് പേളിയും ശ്രീനിഷിനേക്കാളും ആരാധകരുള്ള താരപുത്രിമാരാണ്. നിലയോടായിരുന്നു ആദ്യം സ്നേഹമെങ്കിലും നിറ്റാരയുടെ ജനനത്തോടെ ആ സ്നേഹം നിറ്റാരയോടും കൂടിയായി. നിലയും നിറ്റാരയും ഒരുപോലെ ഇരിക്കുന്നു എന്ന് പലപ്പോഴും കമന്റുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു ചിത്രമാണ് പുറത്ത് വരുന്നത്.
പേളിയും നിറ്റാരയും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നത്. അമ്മയും മോളും കലക്കന്‍ ലുക്കിലാണ് വന്നത്. എന്നാല്‍ ചിത്രം കണ്ട് ശ്രീനിഷ് നല്കിയ കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പേളിയും കുഞ്ഞും കൂളിംഗ് ഗ്ലാസ് ഓക്കെ വെച്ച് ഗ്ലാമറായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'അമ്മേ എനിക്കും ഒരു കണ്ണട ആവശ്യമുണ്ടെന്ന്', മകള്‍ പറയുന്ന തരത്തിലാണ് ഫോട്ടോയ്ക്ക് പേളി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഈ ഫോട്ടോയിലുള്ളത് മൂത്തമകള്‍ നിലു ആണോ നിതാരയാണോ? എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്.
അല്ലെങ്കിലേ കാണുന്നവര്‍ക്ക് കണ്ഫ്യൂഷന് ആണ്.. അപ്പഴാണ് അച്ഛന്റെ വക കമന്റ്. അച്ഛന് തന്നെ മനസിലാവുന്നില്ല. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒന്ന് നോക്കിയേ. ശരിക്കും ഇത് നിലയാണോ അതോ നിതാരയാണോ എന്ന് പേളി വ്യക്തമാക്കണം. രണ്ട് പേരും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഇരട്ടകള്‍ ആണെന്നേ പറയുകയുള്ളു. നിലുവിന്റെ പഴയ ഫോട്ടോസ് കണ്ടാല്‍ അത് നിതാരയാണെന്ന് തോന്നും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മിനിസ്ക്രീനിലെ പ്രധാന വില്ലത്തിയാണ് ജിസ്മി. ജിസ്മി അമ്മയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി താരം പുറത്ത് വിട്ട വീഡിയോ ആണ് വൈറലാകുന്നത്.
നോര്‍മല്‍ ഡെലിവറി ആയിരുന്നെന്ന് ജിസ്മി പറയുന്നു. 'ഞങ്ങളുടെ നായകനെ ഇതാ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ആണ് കുഞ്ഞ് പിറന്നു. നോര്‍മല്‍ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രസവയാത്ര. 10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ മണി ജോര്‍ജ് വാട്ടര്‍ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി... മൂന്ന് മണിക്കൂറില്‍ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭര്‍ത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി.
മൂന്ന് മണിക്കൂറിന് ശേഷം ആ വാക്കുകള്‍ ഞാന്‍ കേട്ടു, ജിസ്മി ആണ് കുഞ്ഞ് പിറന്നു എന്ന്... അതില്‍ എനിക്കുണ്ടായ വേദനയെല്ലാം മറന്നു പോയി. എന്നെ പിന്തുണച്ച പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി' നടി കുറിച്ചു.
അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020 ല്‍ ക്യാമറമാന് ജിന്‍ജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്.
ബിഗ്ബോസ് സീസണ് 6 മറ്റ് സീസണുകളെ പോലെ അല്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിലവാരമുള്ള മത്സരാര്‍ത്ഥികള്‍ കുറവാണെന്നത് പോരാഞ്ഞ് ചില മത്സരാര്‍ത്ഥികള്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റില്ലെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും മറ്റ് സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും താരതമ്യം ചെയ്യുകയാണ് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനും നടനും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാര്‍.
ഇപ്പോഴുള്ള സീസണ് കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകളാണ് ഗബ്രി ഹൗസില്‍ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താന്‍ വെറുത്തുവെന്നും മനോജ് സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് പറയുന്നത്.
മനോജ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:''കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകള്‍ കാണിക്കുന്ന കബ്രി അല്ലെങ്കില്‍ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാന്‍ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാന്‍ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ... പുള്ളിക്ക് പോത്തുംകാല് മേടിച്ച് കൊടുക്കുക. അത് കടിച്ച് ആ രോഗം മാറ്റട്ടെ.
കാരണം എപ്പോഴും ഈ മുല്ലപ്പൂവിന്റെ ചുവട്ടില്‍ ഇങ്ങനെ കിടക്കുകയല്ലേ... സീസണ് ഫോറിലെ ജാസ്മിന് മൂസയ്ക്ക് ഡബിള്‍ സല്യൂട്ട് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാസ്മിന് അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് മാറി. കാരണം നിങ്ങളൊക്കെ എന്ത് നല്ല വ്യക്തിത്വമാണ്. ജാസ്മിന് മൂസ എന്ന നാമദേയമുള്ളതുകൊണ്ട് ഞാന്‍ നാമത്തെ വെറുക്കുന്നില്ല. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു.'
കാരണം ഒരു ഗെയിം ജയിപ്പിക്കാന്‍ വേണ്ടി ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യന്. ഞാന്‍ മുമ്പ് പറഞ്ഞില്ലേ... ജാസ്മിന്റെ പിതാവ് ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ടാകും. ജന്മം നല്കിയ സ്ത്രീയെ മുന്‍നിര്‍ത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ബിഗ് ബോസിന് വഴങ്ങാന്‍ പറ്റാതെയായി.'
ഇനിയുള്ള സീസണുകളില്‍ ഇത്തരത്തില്‍ മത്സരാര്‍ത്ഥികളെ മാതാപിതാക്കള്‍ക്ക് വിളിച്ച് സംസാരിക്കാന്‍ അവസരം ബിഗ് ബോസ് നല്‍കില്ല. അതിനും അവര്‍ എഗ്രിമെന്റ് വെച്ചേക്കും. നിങ്ങളുടെ ഒന്നും കാര്യത്തില്‍ ഒന്നും പറയാനില്ല. കാരണം യേശുക്രിസ്തുവിന്റെ മുഖവും കാമപിശാസിന്റെ മനസുമുള്ള ആ ജന്തു (ഗബ്രി)യേയും വെറുപ്പാണ്. പിന്നെ മുല്ലപ്പൂവിനെയും (ജാസ്മിന്) ഇഷ്ടമല്ല. ഇനി മുലപ്പൂ ആവശ്യപ്പെടരുതെന്ന് എന്റെ ഭാര്യയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ മുല്ലൂവിനെ വരെ വെറുത്തുപോയി.
ഹൗസിലെ മറ്റുള്ള മത്സരാര്‍ത്ഥികളെ കുറിച്ചും മനോജ് തന്റെ അഭിപ്രായം വെളിപ്പെടുത്തി. 'ജയിക്കാന്‍ വേണ്ടി എന്ത് കളിയും കളിക്കുന്ന വെറും വേസ്റ്റുകളാണ്. രണ്ടോ, മൂന്നോ ശതമാനം ഒഴിച്ചാല്‍ മറ്റെല്ലാം വെറും വേസ്റ്റുകള്‍. അതുപോലെ മറ്റൊരാളുണ്ട് മേക്കപ്പെന്നും പറഞ്ഞ് ഭയങ്കര സംഭവമായി നടക്കുന്ന പെണ്ണുമ്പിള്ള.
നാദിറ നിന്റെ ഓക്കെ മഹത്വം ഇപ്പോഴാണ് ആലോചിക്കുന്നത്. നീ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ വലിയ സംഭവമാണ് ഞാന്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യും എന്നെ തള്ളമറിച്ച് ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്. ഹൗസില്‍ എല്ലാവരും തുല്യരാണ്. വ്യക്തിത്വമില്ലാത്തവരുടെ അട്ടര്‍വേസ്റ്റ് സീസണാണ് ഇപ്പോള്‍ നടക്കുന്നത്....'' മനോജ് പറഞ്ഞു. പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചുമുള്ള ഓര്‍മ്മയില്‍ വസന്തം സൃഷ്ടിക്കുന്ന പഴയ പാട്ടുകള്‍ പാടിയാണ് മനോജ് പലതും വിവരിക്കുന്നത്.
FEATURED ARTICLE
കഴിഞ്ഞ ലക്കത്തില്‍ സുരക്ഷിതമായ ലൈഗിക ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നൂ. എന്നാല്‍ ഈ ആഴ്ച സാധാരണ കണ്ടുവരാറുള്ള ലൈംഗിക രോഗങ്ങളെക്കൂരിച്ച് നമുക്ക് വിശദമായി പരിശോധിക്കാം. ഈ കഴിഞ്ഞ വർഷം ലണ്ടനിലുള്ള ഒരു സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഏകദേശം 18 വയസിനു താഴെ ഉള്ള ടീനേജ് പെൺ കുട്ടികളും ആൺ കുട്ടികളും രാവിലെ വന്ന് ക്യൂ നിൽക്കുന്നു. ഇവർ എല്ലാവരും തന്നെ HPV തടയാനുള്ള വാക്സിൻ എടുക്കാൻ വന്ന് നിൽക്കുന്നവരാണ്. അവർ അവിടെ ആരെയും പേടിക്കുന്നില്ല നാണിക്കിന്നില്ല. കൂടാതെ പല ഹെഡിങ്ങുകളിൽ ത്രസിപ്പിച്ചു വായിപ്പിക്കാൻ സോഷ്യൽ മീഡിയ കണ്ണുകൾ അവരുടെ പുറകിൽ ഇല്ല എന്നത് തന്നെ അവർക്ക് ഏറെ ആശ്വാസം നൽകുന്നു. ലൈംഗിക രോഗം വരുമെന്ന പേടി മാത്രമല്ല അവരെ കൊണ്ട് വാക്സിൻ എടുപ്പിക്കുന്നത് മറിച്ചു ആ വാക്സിൻ അവരെ പലതരം കാൻസറിൽ നിന്നും മോചിപ്പിക്കുമെന്ന വിവരം സ്കൂൾ തലത്തിലെ അവർ മനസിലാക്കുന്നു എന്നതാണ് സത്യം.
അതിനാൽ ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ അറിയുന്നതിന് മുമ്പേ നമുക്ക് അവ വരാൻ കാരണക്കാരായ അണുക്കളെയും അവ തടയാനുള്ള വാക്സിനുകളെ കുറിച്ച് കൂടി അറിയാം. ഇതിലെ വില്ലൻമാർ (HPV) എന്നറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്, ഗൊണോറിയ, ക്ലമീഡിയ, പിന്നെ ജനനേന്ദ്രിയ ഹെർപ്പസ് എന്നിവയാണെങ്കിലും ഇവരിലെ പ്രഥാന വില്ലൻ (HPV) എന്നറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്. HPV (ഹ്യൂമൻ പാപ്പിലോമ വൈറസ് ) എന്ന വില്ലനാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന സെക്ഷ്വലി ട്രാൻസ്മിറ്റഡ് അസുഖങ്ങളുടെ കാരണവും. കൂടാതെ സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ വരുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് HPV ആണ്.
അപ്പോൾ എന്താണ് ഈ HPV എന്ന് നോക്കാം ?
ഏറ്റവും കോമൺ ആയി കാണപ്പെടുന്ന ഒരു സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് ആണ് HPV അഥവാ ഹ്യൂമൻ പാപ്പിലോമ വൈറസ്. ഇവ ജനനേന്ദ്രിയ അരിമ്പാറ അല്ലെങ്കിൽ അർബുദം ഇങ്ങനുള്ള ചില തരം ആരോഗ്യപ്രശ്നങ്ങൾ നമ്മിൽ ഉണ്ടാക്കാമെങ്കിലും ഈ ആരോഗ്യപ്രശ്നങ്ങൾ തടയാൻ ഇന്ന് വാക്സിനുകൾ ലഭ്യമാണ്.
അപ്പോൾ HPV എങ്ങനെയാണ് പകരുന്നത്?
വൈറസ് ബാധിച്ച ഒരാളുമായുള്ള യോനി, ഗുദ, അല്ലെങ്കിൽ ഓറൽ സെക്സിൽ ഏർപ്പെടുന്നതിലൂടെ HPV പകരാവുന്നതാണ്. എങ്കിലും യോനിയിലോ മലദ്വാരത്തിലോ ഉള്ള ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴാണ് ഇത് സാധാരണയായി പടരുന്നത്. ലൈംഗികവേളയിൽ ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സ്പർശിക്കുന്നതിലൂടെയും ഇത് പടരുന്നു. HPV ഉള്ള ഒരു വ്യക്തി പലപ്പോഴും ലക്ഷണങ്ങൾ കാണിക്കുന്നില്ലങ്കിൽ പോലും ഇയാൾക്ക് മറ്റൊരാളിലേക്ക് അണുബാധ പകർത്താനാകും. അതിനിപ്പോൾ പകരാൻ ഇതര ബന്ധങ്ങൾ വേണമെന്നില്ല, കാരണം നിങ്ങൾ ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ ആണെങ്കിൽ പോലും നിങ്ങൾക്ക് HPV പകരാം.
അണുബാധയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം രോഗലക്ഷണങ്ങൾ ഉണ്ടാകാൻ വൈകുന്നത് കൊണ്ട് ഇത് എപ്പോഴാണ് ആരിൽ നിന്നാണ് ആദ്യം ലഭിച്ചത് എന്നൊക്കെ അറിയാൻ ഇത് ബുദ്ധിമുട്ടാക്കുന്നു. HPV ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചാൽ മിക്ക കേസുകളിലും 10 ൽ 9 കേസുകളും വല്യ ആരോഗ്യപ്രശ്നങ്ങളില്ലാതെ രണ്ട് വർഷത്തിനുള്ളിൽ ഈ അസുഖം സ്വയം ഇല്ലാതാകുന്നു. എന്നാൽ എച്ച്പിവി ഇല്ലാതായാലും അത് ചിലപ്പോൾ ജനനേന്ദ്രിയ അരിമ്പാറ, ക്യാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നീട് കാരണമായേക്കാം.
ജനനേന്ദ്രിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന അരിമ്പാറകൾ സാധാരണയായി ജനനേന്ദ്രിയ മേഖലയിൽ ഒരു ചെറിയ മുഴ ആയോ അല്ലെങ്കിൽ കൂട്ടമായോ പ്രത്യക്ഷപ്പെടുന്നു. അവ ചെറുതോ വലുതോ, അല്ലെങ്കിൽ പരന്നവയോ ആകാം. ഒരു ഹെൽത്ത് കെയർ പ്രൊവൈഡർക്ക് അല്ലെങ്കിൽ ഒരു രെജിസ്റ്റഡ് ആയുള്ള ഡോക്ടർക്ക് ജനനേന്ദ്രിയ പ്രദേശം പരിശോധിച്ച് അരിമ്പാറ കണ്ടെത്താനും നിങ്ങളെ ശുശ്രൂഷിക്കുവാനും ആകും.
HPV ക്യാൻസറിന് കാരണമാകുമോ എന്ന് ചോദിച്ചാൽ യോനി, ലിംഗം അല്ലെങ്കിൽ മലദ്വാരം സെർവിക്സ് എന്നിവയിൽ ഉണ്ടാകുന്ന അർബുദങ്ങൾക്ക് HPV ഒരു പരുധി വരെ കാരണമാകാം. മറ്റ് ചിലപ്പോൾ ഇത് തൊണ്ടയുടെ പിൻഭാഗത്ത് ഉണ്ടാകുന്ന ക്യാൻസറിനും (ഓറോഫറിൻജിയൽ കാൻസർ) കാരണമാകാം. പക്ഷെ ഒരു വ്യക്തിക്ക് എച്ച്പിവി ലഭിച്ചതിന് ശേഷം ക്യാൻസറിലേക്ക് വികസിക്കാൻ വർഷങ്ങൾ ചിലപ്പോൾ പതിറ്റാണ്ടുകൾ പോലും എടുത്തുവെന്ന് വരാം.
എച്ച്പിവിയിൽ നിന്ന് ആർക്കാണ് ക്യാൻസറോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുന്നത് എന്ന് നേരത്തെ അറിയാൻ ഇന്ന് ഒരു മാർഗവുമില്ല. സാധരണയായി ദുർബലമായ രോഗപ്രതിരോധ സംവിധാനങ്ങളുള്ള ആളുകൾക്ക് (എച്ച്ഐവി ബാധിതർ ഉൾപ്പെടെ) ഉള്ളവർക്ക് എച്ച്പിവിയെ ചെറുക്കാനുള്ള കഴിവ് വളരെ കുറവായിരിക്കാം. കൂടാതെ എച്ച്പിവിയിൽ നിന്ന് മറ്റ് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അവർക്ക് കൂടുതലായിരിക്കാം.
HPV യും അത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്. അതിൽ പ്രഥാനപ്പെട്ടത് ആൺപെൺ വ്യത്യാസമില്ലാതെ എല്ലാരും വാക്സിനേഷൻ എടുക്കുക എന്നതാണ്. ഇതിന് HPV മൂലമുണ്ടാക്കാവുന്ന കാൻസറിൽ നിന്ന് ഉൾപ്പെടെസംരക്ഷിക്കാൻ കഴിയും. വാക്സിൻ സാധരണ ആയി 11 അല്ലെങ്കിൽ 12 വയസ്സൊ അല്ലെങ്കിൽ 9 വയസ്സിലോ തുടങ്ങാവുന്നതാണ് എന്ന് Centers for Disease Control and Prevention (2021) റെക്കമെന്റ് ചെയ്യുന്നു.
പക്ഷെ 26 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് HPV വാക്സിനേഷൻ കുറഞ്ഞ പ്രയോജനമേ നൽകുന്നുള്ളൂ എന്നതിനാൽ അവർക്ക് വാക്സിനേഷൻ ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, ഇതിനകം വാക്സിനേഷൻ എടുത്തിട്ടില്ലങ്കിൽ 27 മുതൽ 45 വയസ്സ് വരെ പ്രായമുള്ള ചില മുതിർന്നവർക്ക് ശരിയായ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറുമായി സംസാരിച്ചതിന് ശേഷം HPV വാക്സിൻ എടുക്കാൻ സഹായം തേടാവുന്നതാണ്. പക്ഷെ 21-നും 65-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പതിവായി പരിശോധന നടത്തുന്നത് ഗർഭാശയ അർബുദം ഒരു പരുധി വരെ നേരത്തെ കണ്ടു പിടിക്കാനും തടയാനും സഹായിക്കും.
കൂടാതെ നിങ്ങൾ ലൈംഗികമായി സജീവമായ ഒരാൾ ആണെങ്കിൽ ഓരോ തവണ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ഗർഭനിരോധന ഉറകൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് നിങ്ങളുടെ HPV വരാനുള്ള സാധ്യത കുറയ്ക്കും. എങ്കിലും HPV സ്കിന്നിലൂടെയും പകരാവുന്നവ ആയതിനാൽ ഗർഭനിരോധന ഉറ മൂടാത്ത സ്ഥലങ്ങളിൽ HPV ബാധിക്കാം. അതിനാൽ തന്നെ ഗർഭനിരോധന ഉറകൾ എച്ച്പിവിയിൽ നിന്ന് പൂർണ്ണമായി പരിരക്ഷിച്ചേക്കില്ല.
കൂടാതെ ഏകഭാര്യത്വ ബന്ധത്തിലായിരിക്കുക അല്ലെങ്കിൽ നിങ്ങളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.കാരണം ഒരു പുതിയ ലൈംഗിക പങ്കാളി ഉണ്ടാകുന്നത് ഒരു പുതിയ HPV അണുബാധയ്ക്കുള്ള അപകട ഘടകമാണ്.
ഇനി HPV ഉണ്ടോ എന്ന് എങ്ങനെ അറിയാമെന്ന് നോക്കാം ?
ഒരു വ്യക്തിയുടെ "HPV നില" കണ്ടുപിടിക്കാൻ ഒരു പരിശോധനയും ഇല്ല എന്നതാണ് സത്യം. പക്ഷെ സെർവിക്കൽ ക്യാൻസർ പരിശോധിക്കാൻ കഴിയുന്ന HPV ടെസ്റ്റുകളുണ്ട്. പക്ഷെ ഹെൽത്ത് കെയർ പ്രൊവൈഡർമാർ ഇവ 30 വയസും അതിൽ കൂടുതൽ പ്രായമുള്ള സ്ത്രീകളെയും പരിശോധിക്കുന്നതിന് മാത്രമാണ് സാധരണ ആയി ഈ ടെസ്റ്റുകൾ ഉപയോഗിക്കുന്നത്. 30 വയസ്സിന് താഴെയുള്ള പുരുഷന്മാരെയോ കൗമാരക്കാരെയോ സ്ത്രീകളെയോ പരിശോധിക്കാൻ HPV ടെസ്റ്റുകൾ ശുപാർശ ചെയ്യുന്നില്ല.
അതിനാൽ തന്നെ HPV ഉള്ള മിക്ക ആളുകൾക്കും തങ്ങൾക്ക് അണുബാധയുണ്ടെന്ന് അറിയുന്നു പോലുമില്ല. കാരണം അവരിൽ രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടാകാറില്ല എന്നത് തന്നെ. ചില ആളുകൾക്ക് ജനനേന്ദ്രിയ ഭാഗത്തു അരിമ്പാറ വരുമ്പോൾ എച്ച്പിവി ഉണ്ടെന്ന് കണ്ടെത്തുന്നു. മറ്റു ചിലർക്ക് പാപ് സ്മിയർ ടെസ്റ്റ് ഫലം (സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് സമയത്ത്) ലഭിക്കുമ്പോൾ HPV ഉണ്ടെന്ന് കണ്ടെത്തിയേക്കാം. അതിനാൽ ശരിയായ സമയത്തുള്ള വാക്സിൻ എടുക്കൽ, സർവ്വിക്കൽ സ്ക്രീനിങ്. ഇവ ഒരു പരുധിവരെ വരെ സഹായം ചെയ്യും.
വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം മാത്രം തേടുക.
(തുടരും .....ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് )
(ജോസ്ന സാബു സെബാസ്റ്റ്യൻ - Author of Sex education for children 0-18 years കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം)
കഴിഞ്ഞ ലക്കത്തില്‍ ലൈംഗിക അസുഖങ്ങളെക്കുറിച്ച്സൂചിപ്പിച്ചിരുന്നൂ, ഇവയുടെ യഥാര്‍ത്ഥ ചരിത്രം നമുക്കൊന്നൂ പരിശോധിക്കാം. ലൈംഗിക അസുഖങ്ങളിലെ അറിവില്ലായ്മകള്‍ക്കൊണ്ട് നരക യാതന അനൂഭവിച്ച് ജീവിക്കുന്ന നിരവധി ആളുകളുടെ ജീവിത ചരിത്രം റിസേര്‍ച്ചിന്റെ ഭാഗമായി ഞാന്‍ റഫര്‍ ചെയ്തിട്ടുണ്ട്. ഈ അനൂഭവത്തില്‍ ലൈംഗിക രോഗങ്ങൾ എന്ന് പറഞ്ഞാൽ HIV യും AIDS ഉം മാത്രമാണ് എന്നാണ് നമ്മുടെയൊക്കെ വിചാരം. എന്നാൽ അങ്ങനെയല്ല. ലൈംഗിക രോഗങ്ങൾ എന്നാൽ അതിൽ ജീവന് ഭീഷണി ഉള്ളവയും ഇല്ലാത്തവയും എല്ലാം ഉൾപെടും. ജീവന് ഭീഷണി ഉള്ളവ ജീവൻ എടുക്കുമെങ്കിൽ മറ്റുള്ളവ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ഇല്ലാതാക്കി ദിവസവും പലതരം രോഗങ്ങൾക്ക് നമ്മളെ അടിമ ആക്കി മാറ്റും.
ലൈംഗികമായി പകരുന്ന രോഗങ്ങൾ (എസ്ടിഡി) പ്രധാനമായും നേരിട്ടുള്ള ലൈംഗിക ബന്ധങ്ങളിലൂടെയാണ് പകരുന്നത്. ഇതിൽ ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ പരാന്നഭോജികൾ ഇവയെല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം, രക്തത്തിൽ കൂടെയോ, ശുക്ലത്തിൽ കൂടെയോ, യോനിയിൽ കൂടെയോ, അല്ലെങ്കിൽ മറ്റ് പലവിധ ശാരീരിക ദ്രാവകങ്ങളിലൂടെയോ ഒക്കെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. രകതം എന്ന് പറഞ്ഞാൽ സൂചികളിലൂടെയോ അല്ലങ്കിൽ മുറിവുകളിലൂടെയോ മാത്രമേ പകരൂ എന്ന് കരുതിയാൽ തെറ്റി. കാരണം ഒരേ ജെണ്ടറിൽ പെട്ടവരുമായി, പ്രേത്യേകിച്ചു ആണുങ്ങളും ആണുങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ മലദ്വാരത്തിൽ സ്കിൻ ഡാമേജ് ഉണ്ടാകാനും തന്മൂലം അവിടെ ഉണ്ടാകുന്ന മുറിവിലൂടെ രക്തത്തിലേക്ക് കടക്കുന്ന ബാക്ടീരിയ ഒരാളുടെ അസുഖം മറ്റൊരാളിലേക്ക് പകരാൻ കാരണമാകുകയും ചെയ്യും. അങ്ങനെ അസുഖ ബാധിതനായ ഒരു വ്യക്തിക്ക് ആ അസുഖം സ്ത്രീകളിലേക്കും പടർത്താനാകും. പ്രേത്യേകിച്ചു bisexual ബന്ധങ്ങളിൽ (ഒരേ വ്യക്തി രണ്ടുതരം ജെണ്ടറിൽ പെട്ടവരുമായി ലൈംഗിക ബന്ധം പുലർത്തുന്നവരെയാണ് bisexual എന്ന് പറയുന്നത്).
ഓറൽ സെക്സിലും ഇതുതന്നെ സംഭവിക്കാം. ഒരാളുടെ വായിലോ അല്ലങ്കിൽ ജനനേന്ദ്രിയത്തിലോ ഉള്ള മുറിവുകളിലൂടെ ഇൻഫെക്ഷൻ മറ്റൊരാളിലേക്ക് പകരാം. കണ്ണുകളിലേക്കും പകരാം. കൂടാതെ ഇന്ന് വിവിധതരം ലഹരികൾ കുത്തിവെക്കുന്ന ആളുകളുടെ എണ്ണം കൂടിയതിനാൽ അവർ പങ്കിട്ട സൂചികളിലൂടെ പകരാം. പക്ഷെ ലൈംഗികമായി പകരുന്ന അണുബാധകൾ ലൈംഗിക സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരൂ എന്ന് വിചാരിക്കരുത്. ഉദാഹരണത്തിന്, ജീവിത പങ്കാളി ഇതര ബന്ധം വച്ച് പുലർത്തുന്നത് മറ്റൊരാളിൽ നിന്ന് കിട്ടിയ അസുഖം ഒന്നുമറിയാതെ ഭാര്യയിലേക്ക് പകരുകയും തന്മൂലം അത് ഗർഭാവസ്ഥയിലോ പ്രസവസമയത്തോ ഒക്കെ ഭാര്യയിൽ ഉള്ള ലൈംഗിക അസുഖങ്ങൾ ശിശുക്കളിലേക്കും പകരാൻ കാരണമാകും . തന്മൂലം കുട്ടികളെ അത് പെര്മനെന്റ് അന്ധതയിലേക്കോ അല്ലങ്കിൽ അവരിലെ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധ ശക്തി )കുറക്കുന്നതിനും കാരണമാകുകയും ചെയ്യും.
തന്മൂലം പെട്ടെന്ന് പെട്ടെന്ന് പലവിധ അണുബാധകൾ ശരീരത്തിലേക്ക് പ്രേവേശിക്കുന്നത് മൂലം വിട്ടുമാറാത്ത പനി, ചെസ്റ്റ് ഇൻഫെക്ഷൻ എന്നിവ നമ്മുടെയോ കുട്ടികളുടെയോ ഒക്കെ കൂടെ പൊറുപ്പാവുകയും ചെയ്യാം. അങ്ങനെ സാവധാനം ആന്റിബിയോട്ടിക്കുകൾ കൊടുത്ത് കൊടുത്ത് അവസാനം ആൻറി ബയോട്ടിക്കുകൾ വേറെ അസുഖങ്ങൾക്ക് പോലും ഭലപ്രധമാകാതെ മരണം പോലും സംഭവിക്കുകയും ചെയ്യാം.
ഒന്നൂടെ മയപ്പെടുത്തി പറഞ്ഞാൽ, ലൈംഗിക അസുഖം ബാധിച്ച ഒരാൾക്ക് അല്ലങ്കിൽ ഒരു കുഞ്ഞിന്, പെട്ടെന്ന് പെട്ടെന്ന് ചെസ്റ്റ് ഇൻഫെക്ഷൻ വന്നുവെന്നിരിക്കട്ടെ, അപ്പോൾ നമ്മൾ അതിനെ കുറക്കാൻ ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നു..... അസുഖം കുറയുന്നു പിന്നേം വരുന്നു... പിന്നേംകൊടുക്കുന്നു ആന്റിബിയോട്ടിക്ക്. അങ്ങനെ അങ്ങനെ അവസാനം ഒരു ആന്റിബയോട്ടിക്കിനും ഒരു ഡോസിനും നമ്മുടെ ഇൻഫെക്ഷൻ കുറക്കാൻ പറ്റാതാകുന്നു. തന്മൂലം നമുക്ക് ന്യുമോണിയ അല്ലെങ്കിൽ ഏതെങ്കിലും ഇൻഫെക്ഷന്‍സ് കൂടി വഷളായി അത് പതിയെ മരണത്തിന് കാരണമാകാം. അതുമല്ലങ്കിൽ രോഗബാധിതന് ഒരു ഓപ്പറേഷൻ വേണ്ടി വരുന്നുവെന്ന് വിചാരിക്കുക, അതിന്റെ മുറിവുണങ്ങാൽ കഴിക്കുന്ന ആന്റിബയോട്ടിക് ഏൽക്കാതാകുന്നു. അങ്ങനെയും മരണം സംഭവിക്കാം.
വേറൊരു കാര്യമെന്താണെന്ന് വെച്ചാൽ ഈ ലൈംഗിക അസുഖങ്ങൾ എല്ലായ്പ്പോഴും നമ്മളിൽ ലക്ഷണങ്ങൾ ആയി കാണിക്കണമെന്നില്ല. കാരണം അണുബാധയുള്ളവർ പലപ്പോഴും വളരെ ആരോഗ്യമുള്ളതായി കാണപെടാം. അതുകൊണ്ട് തന്നെ ഒരു വ്യക്തിക്ക് സങ്കീർണതകൾ ഉണ്ടാകുന്നതുവരെ അല്ലെങ്കിൽ ഒരു പങ്കാളി രോഗനിർണയം നടത്തുന്നത് വരെ ലൈംഗികമായി പകരുന്ന അണുബാധകൾ അവരിൽ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.
അപ്പോൾ എന്തൊക്കെയാണ് ഈ ലൈംഗിക രോഗങ്ങളുടെ അല്ലങ്കിൽ STI ലക്ഷണങ്ങൾ എന്ന് അടുത്ത ലക്കത്തില്‍ നോക്കാം …..
യുകെ എന്‍ എച്ച് എസ് ആശുപത്രിയില്‍ സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി നിരവധി ബുക്കുകൾ വായിച്ച അറിവ് കൊണ്ടും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഈ ലേഖനം)
തുടരും....നിങ്ങടെ കമന്റ് അല്ലങ്കിൽ ഷെയർ അതിനിയും ഒത്തിരി താമസിക്കാതെ തന്നെ ബാക്കി എഴുതാൻ ഒരു പ്രേചോദനമാകും ....
ജോസ്ന സാബു സെബാസ്റ്റ്യൻ
കൊച്ചിയിലും കോട്ടയത്തും എന്ന് വേണ്ട, ഇന്നെന്റെ നാടിന്റെ പലമൂലയിലും മൊബൈല്‍ ഷോപ്പുകള്‍ പോലെ കള്ളുഷാപ്പുകള്‍ പോലെ ഊര്‍ജ്ജസ്വലമായി തന്നെ തുറന്നിട്ടിരിക്കുകയാണ് സ്പായെന്ന കള്ളത്താക്കോലില്‍ തീര്‍ത്ത ശരീര വില്പന ശാലകള്‍. ഇതിലേക്ക് അറിയപ്പെടാതെ എത്തി പെടുന്നവരും അറിഞ്ഞു തന്നെ എത്തിപെടുന്നവരുമൊക്കെയുണ്ട്.....
കാര്യങ്ങള്‍ എന്ത് തന്നെ ആയാലും, തടവും തിരുമ്മും ഒഴിച്ചിലുമൊന്നും ഏത് ഗവര്‍ന്മെന്റു നോക്കിയാലും പൂര്‍ണമായി പൂട്ടിക്കാനോ, കേസെടുക്കാനോ, ജയിലില്‍ കേറ്റാനോ ആവില്ല. ഇവിടെ നമുക്കാകെ ആകുന്നത് നമ്മളെ തന്നെ കാത്തു സൂക്ഷിക്കുക എന്നത് മാത്രമാണ്. കാരണം, ഇന്ത്യപോലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍, മദ്യവും മയക്കു മരുന്നുകളും സുലഭമായി കിട്ടുന്ന ഒരു രാജ്യത്ത് ഇന്ന് ഒന്നോ രണ്ടോ ആള്‍ക്കാരെ ഇതില്‍ നിന്നും ശിക്ഷിച്ചാലും പൂട്ടിയിട്ടാലും ഇങ്ങനത്തെ ഷോപ്പുകള്‍ പലപേരുകളില്‍ പല രൂപത്തില്‍ തുറന്നു കൊണ്ടേയിരിക്കും.
അപ്പോള്‍ ചോദിക്കും നമുക്ക് മാത്രമെന്താ ഇത്ര പ്രത്യേകത? മറ്റുള്ള രാജ്യങ്ങളിലെല്ലാം ഇതൊക്കെ ഉള്ളതല്ലേയെന്ന്. ഉള്ളതാണോ എന്ന് ചോദിച്ചാല്‍ ഉള്ളതാണ് പക്ഷെ ഇവിടെ കുഴപ്പം, എന്തിനോടും നമുക്കിച്ചിരി ആക്രാന്തം കൂടുതലാണ്, അത്രേയുള്ളു. ഉദാഹരണത്തിന് നമ്മള് മലയാളികള്‍ക്ക് ഒരുകുപ്പി കള്ളു കിട്ടിയാല്‍ ഒറ്റയടിക്കിരുന്നു മോന്തി തീര്‍ക്കുന്നവരാണ് പാശ്ചാത്യരുടെ ലിപ് ലോക് സീന്‍ കണ്ടു ബോധം പോയ നമ്മള് പല സേവ് ദി ഡേറ്റ് ആല്‍ബങ്ങളിലും പോലും പശു കാടിവെള്ളം കുടിക്കണപോലെ പരസ്പരം ചുണ്ടു കടിച്ചു വലിച്ചു പൊട്ടിച്ചു വികൃതമാക്കുന്നവരാണ്. അങ്ങനുള്ള നമ്മളെപോലുള്ളവര്‍ സ്പായില്‍ പോയി തിരുമാന്‍ കിടന്നാല്‍ ചില കാര്യങ്ങള്‍ ഓര്‍മയില്‍ വേണം എന്നറിയിക്കാന്‍ കൂടിയുള്ളതാണ് ഈ ലേഖനം.
അതായത് സെക്സ് വര്‍ക്കര്‍മാരും സ്പായും ഒന്നുമല്ല ഇവിടുത്തെ പ്രശ്നം. യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒരേപോലെ ലൈംഗിക തൊഴിലാളികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും HIV പോലുള്ള ലൈംഗികപരമായ രോഗങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാള്‍ കൂടുകയും പകരുകയും ചെയ്തത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. ഇവിടുത്തെ പ്രശ്നം അജ്ഞതയാണ്. അല്ലങ്കില്‍ ലൈംഗിക ആരോഗ്യം സൂക്ഷിക്കാനുള്ള റിസോഴ്സസ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുറവായതിനാല്‍ ആണ്. അതിനാല്‍ ഒരു സെക്ഷ്വല്‍ ഹെല്‍ത്തില്‍ പ്രാക്ടീസ് ചെയ്ത നഴ്സെന്ന നിലയില്‍ നിന്ന് കൊണ്ട് എനിക്കെന്റെ രാജ്യത്തോട് ചില കാര്യങ്ങള്‍ പറയാനുണ്ട്.
സെക്ഷ്വല്‍ ഹെല്‍ത് ടീമെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് സെക്സ് ചെയ്യുന്നത് കുറ്റമാണെന്നോ, അവിഹിതമാണെന്നോ , പാപമാണെന്നോ നരകത്തില്‍ പോകുമെന്നോ ഒന്നും പറഞ്ഞു ഞാന്‍ ഭയപ്പെടുത്തുന്നില്ല. പകരം സൈക്കിള്‍ ചവിട്ടുന്ന ഒരു കുട്ടിയോട് ഹെല്‍മെറ്റ് വച്ചാല്‍ തല പൊട്ടാതിരിക്കിമെന്ന് പറയുന്നത് പോലെ ....ബസില്‍ യാത്രചെയ്യുമ്പോള്‍ തലയും കയ്യും പുറത്തിട്ടാല്‍ മരണമോ ഒടിവ് ചതവുകളോ സംഭവിക്കുമെന്ന് പറയുന്നത് പോലെ വേണ്ടാത്ത അല്ലങ്കില്‍ പല പങ്കാളിയുമായുള്ള ലൈംഗിക ബന്ധങ്ങളുടെ ദൂഷ്യ വശങ്ങളും അതിന്റെ പരിഹാരങ്ങളും ചൂണ്ടി കാട്ടി ലൈംഗിക ആരോഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഇന്ന് ലോകമെമ്പാടും പ്രതിദിനം ഏകദേശം 1 ദശലക്ഷത്തിലധികം ലൈംഗികമായി പകരുന്ന അണുബാധകള്‍ (എസ്ടിഐ) പകരുന്നതായാണ് റിപ്പോര്‍ട്ട്. അവയില്‍ ഭൂരിഭാഗവും തന്നെ ലക്ഷണമില്ലാത്തവയാണ്. കൂടാതെ ഓരോ വര്‍ഷവും ഏകദേശം 374 ദശലക്ഷം പുതിയ അണുബാധകള്‍ പൊട്ടിമുളക്കുതായും ഞങ്ങള്‍ കണക്കാക്കുന്നു .....അതില്‍ പലതും തടയാവുന്നവയും, ഭേതമാക്കാവുന്നവയുമാണ്.
മീഡിയകളിലും സിനിമകളിലും ക്ലിപ്പുകളിമെല്ലാം കാണിച്ചു കൂട്ടുന്ന ലൈംഗിക വൈകൃതങ്ങള്‍ കണ്ടു കണ്ണ് മഞ്ഞളിച്ചു ചെയ്തുകൂട്ടുന്നവ ഒക്കെയും നിമിഷ സുഖങ്ങള്‍ നല്കി വളരെയധികം മ്ലേശമായ തലത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കുമെന്ന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും കാണാം.
യോനി, മലദ്വാരം, ഓറല്‍ സെക്സ് എന്നിവയുള്‍പ്പെടെയുള്ള ബന്ധപ്പെടലിലൂടെ ഏകദേശം 30-ലധികം വ്യത്യസ്ത ബാക്ടീരിയകളും വൈറസുകളും പരാന്നഭോജികളുമെല്ല്ലാം നമ്മിലേക്ക് പകരുന്നതായി അറിയാമോ ? ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും എന്തിനേറെ മുലയൂട്ടുന്ന സമയത്തു പോലും അമ്മയില്‍ നിന്ന് കുട്ടിയിലേയ്ക്ക് ചില എസ്ടിഐകള്‍ പകരാമെന്നും അവ കുട്ടിക്ക് അന്ധത ഉള്‍പ്പെടെയുള്ള പലവിധ ഡിസബിലിറ്റികള്‍ക്കും കാരണമാകും.
ഇല്ലങ്കില്‍ ഈ ലൈംഗിക രോഗങ്ങള്‍ അല്ലങ്കില്‍ സെക്ഷ്വല്‍ ഹെല്‍ത് എന്നാല്‍ എന്താണെന്ന് ഞാന്‍ അടുത്ത ആഴ്ചയില്‍ എഴുതാം..
(യുകെ എന്‍ എച്ച് എസ് ആശുപത്രിയില്‍ സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി നിരവധി ബുക്കുകൾ വായിച്ച അറിവ് കൊണ്ടും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഈ ലേഖനം)
ജോസ്ന സാബു സെബാസ്റ്റ്യൻ
BP SPECIAL NEWS
കുട്ടികള്‍ കുസൃതി കാണിക്കുമ്പോള്‍ പൊലീസിനെ വിളിക്കുമെന്ന് പറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ നമ്മള് തമാശയ്ക്ക് പറയുന്ന കാര്യം ഇവിടെ ഒരു സ്ത്രീ ചെയ്തിരിക്കുകയാണ്. വടക്കന്‍ ലണ്ടനിലെ ഹാരോയില്‍ നിന്നുള്ള 56 കാരിയായ സോണിയ നിക്സണ് ആണ് ഇത്തരത്തില്‍ പൊലീസിനെ വിളിച്ചത്.
2021 നും 2023 നും ഇടയില്‍ ആണ് ഇവര്‍ എമര്‍ജന്‍സി നമ്പറായ 999 ലേക്ക് വിളിച്ചത്. 17 വ്യത്യസ്ത മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് ഇവര്‍ വിളിച്ചതെങ്കിലും ആകെ വിളിച്ചത് 2000 തവണയായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. 2023-ല്‍ മാത്രം 1,194 തവണ ലൈനിലേക്ക് വിളിച്ചു. ആ വര്‍ഷം പൊലീസ് സേനയിലേക്ക് ആവര്‍ത്തിച്ചുള്ള ആദ്യത്തെ മൂന്ന് കോളര്‍മാരില്‍ ഒരാളായി ഇതോടെ ഈ സ്ത്രീ മാറുകയായിരുന്നു.
കമ്മ്യൂണിക്കേഷന്‍സ് ആക്ട് 2003ന്റെ 668 ലംഘനങ്ങള്‍ക്ക് ജനുവരിയില്‍ നിക്സണെ അറസ്റ്റ് ചെയ്യുകയും കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. അറസ്റ്റിനുശേഷവും ഇവര്‍ ഒരു ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു, ഇങ്ങനെ പലതരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി ക്രിമിനല്‍ നാശനഷ്ടത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഒടുവില്‍ ഇവര്‍ക്ക് ജയില്‍ തടവ് വിധിച്ചിരിക്കുകയാണ്. ഇപ്പോള്‍ 22 ആഴ്ച തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.
ഭക്ഷണമെവിടെ എന്നും പെന്ഷന് ഡിപ്പാര്‍ട്മെന്റിന്റെ നമ്പര്‍ ഏതാണ് എന്നും, പറഞ്ഞ സാധനം എത്തിക്കാത്തതെന്ത് എന്നുമൊക്കെ ചോദിച്ചാണ് ഇവര്‍ വിളിച്ച് ശല്യം ചെയ്തിരുന്നത്. ഇവരുടെ കോളുകള്‍ കാരണം, പലര്‍ക്കും കൃത്യസമയത്ത് സഹായമെത്തിക്കാന്‍ പോലും പറ്റിയിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.
PRAVASI VARTHAKAL
HEALTH
BUSINESS
SPORTS
CHARITY