18
MAR 2021
THURSDAY
1 GBP =103.78 INR
1 USD =83.64 INR
1 EUR =88.87 INR
breaking news : ഹാര്‍ലോയില്‍ മലയാളി യുവാവിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; നഴ്സായ അരുണ്‍ യുകെയിലെത്തിയിട്ട് ഒരു വര്‍ഷം മാത്രം, കോട്ടയം സ്വദേശിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി സുഹൃത്തുക്കളും മലയാളി സമൂഹവും >>> ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വീണ്ടും; കാര്‍ബണ്‍ ടാക്‌സില്‍ ഇളവ് എന്ന പുതിയ ആവശ്യം ഉന്നയിച്ച് ഇന്ത്യ, തിരഞ്ഞെടുപ്പിന് മുമ്പ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അവസാന ശ്രമത്തില്‍ സുനക് >>> ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം! >>> വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ടിക്കറ്റില്‍ 19 ശതമാനം കിഴിവ് >>> ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടും, പച്ചമുളക് തീറ്റിക്കും, കഴിഞ്ഞ ആറുമാസമായി ഏഴുവയസ്സുകാരന്‍ അനുഭവിക്കുന്ന ക്രൂരമായ മര്‍ദ്ദനം, അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍ >>>
Home >> NEWS

NEWS

ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം!

ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങി. പ്രതീക്ഷിച്ചതുപോലെ വിദേശ പൗരന്മാർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ സമയം നൽകി, യുദ്ധതന്ത്രങ്ങൾ രൂപീകരിച്ച ശേഷമാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം. വെള്ളിയാഴ്ച്ച വെളുപ്പിനെയാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. ഇറാന്റെ ആണവ നഗരമായ ഇസ്ഫഹാനിൽ സ്ഫോടനം നടന്നതായി യു.എസ് കേന്ദ്രങ്ങൾ അറിയിച്ചു. ചെറിയ സ്ഫോടനം നടന്നതായി ഇറാന്റെ ദേശീയ ടിവി ചാനലും സ്ഥിരീകരിച്ചു. എന്നാൽ ഇസ്ഫഹാനിലെ ആണവകേന്ദ്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന ചില വീഡിയോകളും ടെഹ്‌റാൻ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം വലിയ രീതിയിലുള്ള ആക്രമണമല്ല ഇസ്രായേൽ നടത്തിയതെന്നും വിദേശ ന്യൂസ് ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു. രണ്ടോ മൂന്നോ മിസൈലുകൾ മാത്രമേ വിട്ടിട്ടുള്ളൂ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഏതാനും ഡ്രോണുകളും ഇറാനിലേക്ക് അയച്ചു.എന്നാലിത് ഇസ്രയേലിന്റെ ആദ്യഘട്ട ആക്രമണമാണോയെന്ന് വ്യക്തമല്ല. എങ്കിൽ കൂടുതൽ മിസ്സൈലുകളും  യുദ്ധവിമാന ആക്രമണങ്ങളും പിന്നാലെ വരും. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പകരമായി ഇറാൻ തിരിച്ചടി നടത്തുകയാണെങ്കിലും യുദ്ധം രൂക്ഷമാകും. ഇതോടെ ഗൾഫ് വഴിയുള്ള നാട്ടിലേക്കുള്ള യാത്ര യുകെ മലയാളികൾ അടക്കമുള്ള പ്രവാസികൾ പൂർണ്ണമായും ഒഴിവാക്കുന്നതാകും നല്ലതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽത്തന്നെ യു.എ.ഇയും ഒമാനും വഴിയുള്ള യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര, അവിടത്തെ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനൊപ്പം യുദ്ധഭീതി കൂടിയായതോടെ, മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഗൾഫ് വഴിയുള്ള യാത്രകൾ ഉപേക്ഷിക്കുന്നു. നേരത്തെ ടിക്കറ്റ് ബുക്കുചെയ്തിരുന്നവർ അത് കാൻസൽ ചെയ്‌ത്‌, മുംബൈ, ഡെൽഹി  വഴി യാത്ര ക്രമീകരിക്കുന്നു. ആക്രമണ - പ്രത്യാക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയ്‌ക്കൊപ്പം ലോകവും ആശങ്കയിലാണ്. ഇരുരാജ്യങ്ങളും ആണവശേഷിയുള്ളവയാണ്. യുദ്ധം തുടർന്നാൽ അത് വർഷങ്ങളോളം  നീളുകയും ഒരുപക്ഷേ ആണവ യുദ്ധത്തിലേക്കുവരെ വഴിമാറിയേക്കാം എന്നതാണ് ആശങ്ക. അതുപോലെ ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്നാൽ, ഇറാൻ ജനതയ്ക്കുമേൽ തലമുറകളോളം വൻ  ദുരന്തമായി അത് മാറുകയും ചെയ്യും.

കനത്ത മഴയും വെള്ളപ്പൊക്കവും… ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ യു.എ.ഇ വഴി നാട്ടിലേക്കുപോയവരും തിരികെ വരുന്നവരും കുടുങ്ങി; ഇറാൻ - ഇസ്രായേൽ യുദ്ധഭീഷണിയിൽ മുംബൈ വഴി യാത്രചെയ്യുന്ന പ്രവാസികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു, റദ്ദാക്കിയ സർവ്വീസുകൾ അറിയുക

നാട്ടിലേക്ക് മടങ്ങുന്നതിന് മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ഗൾഫ് രാജ്യങ്ങളിലൂടെയുള്ള കണക്ഷൻ ഫ്‌ളൈറ്റ് യാത്രയാണ്. അതിൽ തന്നെ ദുബൈ, അബുദാബി, മസ്‌കറ്റ്  തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇറങ്ങിയായിരുന്നു കുടുതൽപ്പേരുടെയും നാട്ടിലേക്കുള്ള മടക്കം. കണക്ഷൻ ഫ്ളൈറ്റിന്റെ ഇടവേളകളിൽ ദുബൈയിലും മറ്റും ഷോപ്പിംഗ് നടത്തുവാൻ കഴിയുമെന്നതും ആളുകളെ ആകർഷിച്ചിരുന്നു. എന്നാലിപ്പോൾ രണ്ടുകാരണങ്ങളാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഉപേക്ഷിക്കുകയാണ് യുകെ - യു.എസ് - യൂറോപ്യൻ പ്രവാസികൾ. യു.എ.ഇയും ഒമാനും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ചുഴലിക്കാറ്റും കനത്ത മഴയും അതുമൂലമുള്ള വെള്ളപ്പൊക്കവുമാണ് ഏറ്റവും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. ഇതുമൂലം കേരളത്തിൽ നിന്നുള്ളതടക്കം ഗൾഫിലേക്കുള്ള ഒട്ടുമിക്ക വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ് ഇപ്പോൾ.എയർ ഇന്ത്യയുടേത് അടക്കമുള്ള വിമാനക്കമ്പനികൾ സർവ്വീസ് റദ്ദാക്കുകയോ പുറപ്പെടുന്ന സമയം താമസിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്‌.  തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.  ഇതുമൂലം നാട്ടിലേക്ക് പുറപ്പെട്ട പലരും യു.എ.ഇയിലും മസ്ക്കറ്റിലും നാട്ടിൽ നിന്ന് തിരിച്ചുവരാനാകാതെ അവധിക്കുപോയ പ്രവാസികൾ  പലരും കൊച്ചിയിലും തിരുവനന്തപുരത്തുമായി കുടുങ്ങിക്കിടക്കുന്നു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനസമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർലൈനുകളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും. കൊച്ചിയിൽ നിന്നും യു.എ.ഇയിലേക്കും തിരിച്ചും റദ്ദാക്കപ്പെട്ട വിമാന സർവീസുകളുടെ വിവരങ്ങൾ ചുവടെ: കൊച്ചിയിലേക്കുള്ള റദ്ദാക്കിയ സർവീസുകൾ: ബുധനാഴ്ച പുലർച്ചെ 2.15ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഫ്ലൈദുബായ്  2.45ന് ദോഹയിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ 3 മണിക്ക് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന എമിറേറ്റ്സ്  3.15ന് ഷാർജയിൽ നിന്ന് വരേണ്ടിയിരുന്ന എയർ അറേബ്യ  വൈകിട്ട് 5ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ  കൊച്ചിയിൽ‍ നിന്ന് യുഎയിലേക്ക് പുറപ്പെടേണ്ടിയിരുന്ന റദ്ദാക്കിയ സർവീസുകൾ:   ബുധനാഴ്ച പുലർച്ചെ 12.05ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്  3.15ന് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായിയുടെ ദുബായ് ∙  3.55ന് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ   4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ  4.30ന് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിന്റെ ദുബായ്  ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വൈകിട്ട് 6.25ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദുബായ്  ഇറാൻ - ഇസ്രായേൽ യുദ്ധ ഭീഷണി നിലനിൽക്കുന്നതിനാൽ, ഗൾഫ് വഴിയുള്ള യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതുമൂലം നേരത്തേ  ബുക്കുചെയ്‌തിരുന്ന പലരും ഗൾഫ് വഴിയുള്ള യാത്രകൾ കാൻസലാക്കാൻ ആവശ്യപ്പെടുന്നതായി  ബുക്കിങ് ഏജന്റുമാർ അറിയിച്ചു. പുതിയ ബുക്കിങ് നടത്തുന്നവർ കൂടുതലും നേരിട്ടുള്ള സർവ്വീസുകൾക്കു പുറമേ, ഇപ്പോൾ മുംബൈ - ഡെൽഹി  വഴി മടങ്ങാനും പദ്ധതിയിടുന്നു.

യുകെയിൽ തൊഴിൽരഹിതരുടെ എണ്ണം കൂടുന്നു! വേതനം കൂടിയെങ്കിലും കോവിഡിനുശേഷം അവസരങ്ങൾ കുറഞ്ഞു! നഴ്‌സുമാരുടേതടക്കം ആരോഗ്യമേഖലയിലെ ഒഴിവുകൾ കൂടി! എളുപ്പത്തിൽ ജോലികണ്ടെത്താൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന പ്രധാന ടിപ്‌സ് അറിയാം

കോവിഡിനുശേഷം പൊതുമേഖലാ സ്റ്റാഫുകളുടേത് അടക്കം വേതന വർദ്ധനവ് പ്രാബല്യത്തിൽ വന്നെങ്കിലും യുകെയിൽ, തൊഴിൽ അവസരങ്ങൾ കുത്തനെ കുറഞ്ഞതായി ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ തെളിയിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം ജോലിയില്ലാത്തവരുടെ എണ്ണം വർധിച്ചതോടെ യുകെ തൊഴിൽ വിപണി സ്തംഭനാവസ്ഥയുടെ ലക്ഷണങ്ങളും  പ്രകടമാക്കി തുടങ്ങി. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി ഉയർന്നു, ഇത് ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയാണ്. അതിനിടെ, ജോലി കുറഞ്ഞവരുടെയും സാമ്പത്തികമായി നിഷ്‌ക്രിയരായവരുടെയും നിരക്ക് ഉയർന്നു. ഇത്  വേനൽക്കാലത്ത് പലിശ നിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പ്രേരിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒരുവശത്ത് ആരോഗ്യമേഖലയിൽ അടക്കം നികത്തപ്പെടാതെ ആയിരക്കണക്കിന് ഒഴിവുകൾ നിലനിൽക്കുമ്പോഴാണ്, മറുവശത്ത് അസംഘടിത മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കുത്തനെയുള്ള ഇടിവുകൾ സംജാതമായത്. തൊഴിൽ അവസരങ്ങൾ കുത്തനെ കുറയുകയും തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയും ചെയ്യുന്നതിനാൽ, വരുംമാസങ്ങളിൽ വേതന വളർച്ച കുറയുന്നത് തുടരുമെന്നും  സാമ്പത്തിക വിദഗ്ദ്ധർ സംശയിക്കുന്നു. ഇതോടെ ജൂണിൽ പലിശ നിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായേക്കാം. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ്  പുറത്തുവിട്ട പുതിയ കണക്കുകളും തൊഴിൽ മാർക്കറ്റിലെ മാന്ദ്യത വെളിപ്പെടുത്തുന്നു. ജനുവരി വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെയിലെ തൊഴിലില്ലായ്മ നിരക്ക് 3.9% ൽ നിന്ന് ഉയർന്നുവെന്നും അത് 4% ആയി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം ഒഎൻഎസ് പറയുന്നു. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ യുകെയിൽ ആകെ 1.4 മില്യൺ തൊഴിൽ രഹിതരുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. 16 നും 34 നും ഇടയിൽ പ്രായമുള്ളവരാണ് സാമ്പത്തികമായി നിഷ്‌ക്രിയരെന്ന് തരംതിരിക്കുന്ന ആളുകളുടെ എണ്ണത്തിലെ ഏറ്റവും പുതിയ വർദ്ധനവിന് കാരണമായതെന്ന് ഒഎൻഎസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.  എല്ലാ പ്രായ വിഭാഗങ്ങളിലും നോക്കുമ്പോൾ, വിദ്യാർത്ഥികളും ദീർഘകാല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും നിഷ്‌ക്രിയത്വത്തിൻ്റെ എണ്ണം വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, മറ്റ് കണക്കുകൾ കാണിക്കുന്നത്, ബോണസുകൾ ഒഴികെയുള്ള ശരാശരി വേതന വളർച്ച 6.1% ൽ നിന്ന് 6% ആയി കുറഞ്ഞപ്പോൾ അത് പ്രവചനങ്ങളെക്കാൾ വളരെ മുകളിലായും മാറി. കൂടാതെ, പണപ്പെരുപ്പവും  കണക്കിലെടുക്കുമ്പോൾ, ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളിൽ യഥാർത്ഥ വേതനം 1.9% വർദ്ധിച്ചു. 2021 സെപ്തംബർ വരെയുള്ള മൂന്ന് മാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ 2028 വരെ ആദായനികുതി പരിധി മരവിപ്പിക്കുക എന്നതിനർത്ഥം ആളുകളുടെ വേതനം വർദ്ധിക്കുന്നതിനനുസരിച്ച് അവർ ഉയർന്ന നികുതി പരിധിയിലേക്ക് പ്രവേശിക്കാനും കൂടുതൽ നികുതി അടയ്ക്കാനും സാധ്യതയുണ്ടെന്നുമാണ്. യുകെയിൽ സാധാരണനിലയിൽ ലഭ്യമായിരുന്ന തൊഴിൽ  ഒഴിവുകളുടെ എണ്ണവും കുറഞ്ഞു. ജനുവരി മുതൽ മാർച്ച് വരെ 13,000 അവസരങ്ങൾ കുറഞ്ഞ് ആകെ ഒഴിവുകൾ  916,000 ആയി. അതേസമയം അതിവേഗം നികത്തേണ്ട ജോലികളുടെ എണ്ണം കോവിഡിന് മുമ്പുള്ള തലത്തിന് മുകളിലുമാണ്. എളുപ്പം ജോലി കണ്ടെത്തുന്നതിനായി വിദഗ്ധർ നിർദ്ദേശിക്കുന്ന ആറ് ടിപ്‌സുകൾ: 1. ജോലിക്കായി താമസ സ്ഥലത്തുനിന്നും 40 മൈൽ ദൂരത്തിനപ്പുറവും  തിരയുക. റിമോട്ട്, ഹൈബ്രിഡ്, ഫ്ലെക്സിബിൾ വർക്കിംഗ് അവസരങ്ങൾ കൂടുതൽ അകലെ തുറന്നുകിട്ടിയേക്കും. 2. തൊഴിലിനായുള്ള നിങ്ങളുടെ ഓൺലൈൻ സെർച്ചുകളിൽ  കീ വേർഡ്‌സ് ഉപയോഗിക്കുക - ഓൺലൈൻ അൽഗരിതങ്ങൾ ദിവസേനയുള്ള തിരയലുകൾ എടുക്കുകയും അവ നിങ്ങൾക്ക് കൂടുതൽ അയയ്ക്കുകയും ചെയ്യും. 3. ഒഴിവുണ്ടെന്ന് കരുതുന്ന ഒരു ജോലി, പരസ്യം ചെയ്യപ്പെടാൻ കാത്തിരിക്കരുത്. അവസരം ലഭിക്കുമെന്ന് കരുതുന്ന സ്ഥാപനത്തിലെ മാനേജരെ ബന്ധപ്പെടുക. വിവിധ അവസരങ്ങൾ തുറന്നുകിട്ടിയേക്കാം. 4. നിങ്ങളുടെ സ്കില്ലും ടാലന്റും പ്രോജക്ട് ചെയ്യുക - നിങ്ങളുടെ കഴിവുകളും പ്രവർത്തന പരിചയവും  പ്രദർശിപ്പിക്കുന്ന ലിങ്ക്ഡിൻ പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കുക. സാധ്യതയുള്ള തൊഴിലുടമകളോട് സ്വയം വെളിപ്പെടുത്തുമ്പോൾ ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്രദമാകും. 5. കൂടുതൽ പഠിച്ചുകൊണ്ടിരിക്കുക - നിങ്ങൾ ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരിക്കുമ്പോൾ, സൗജന്യ കോഴ്‌സുകൾ, സന്നദ്ധപ്രവർത്തനം അല്ലെങ്കിൽ ഷാഡോ ലേർണിംഗ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സിവിയിലെ വിടവുകൾ നികത്താൻ വഴിയുണ്ടോ എന്ന് നോക്കുക. 6. ചെറിയ വിജയങ്ങൾ ആഘോഷിക്കുക - ഒരാഴ്‌ചയ്‌ക്കുള്ളിൽ അപേക്ഷിക്കേണ്ട ജോലികളുടെ എണ്ണം ട്രാക്കർ അല്ലെങ്കിൽ ഒരു നിശ്ചിത എണ്ണം കോൾഡ് ഇമെയിലുകൾ പോലെ വ്യക്തിഗത ടാർഗെറ്റുകൾ സജ്ജീകരിക്കുക, ഒപ്പം നിങ്ങളുടെ ആവേശവും ആത്മവിശ്വാസവും  നിലനിർത്താൻ  ചെറിയ വിജയങ്ങൾ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക.

സ്പ്രിങ് സീസണിലെ പ്രൈമറി സ്‌കൂൾ കുട്ടികളുടെ പ്രവേശന ലിസ്‌റ്റ് ഇന്നറിയാം, ആകാംക്ഷയോടെ മാതാപിതാക്കൾ, സെലക്റ്റുചെയ്ത സ്‌കൂൾ കിട്ടിയില്ലെങ്കിൽ എന്തുചെയ്യണം, അപ്പീൽ നൽകേണ്ട വിധവും സെലക്ഷൻ മാനദണ്ഡങ്ങളും അറിയുക

ഇംഗ്ലണ്ടിൽ സ്പ്രിങ് സീസണിലേക്കുള്ള പ്രൈമറി സ്‌കൂൾ പ്രവേശനം ലഭിച്ച കുട്ടികളുടെ വിവരങ്ങൾ ഇന്ന് സ്‌കൂളുകൾ പ്രസിദ്ധീകരിക്കും. അപേക്ഷ നൽകിയ ഏതൊക്കെ സ്‌കൂളുകളിലാണ് പ്രവേശന ഓഫർ ലഭിച്ചതെന്ന് രക്ഷിതാക്കളെ അറിയിക്കും. ഇംഗ്ലണ്ടിലെ രക്ഷിതാക്കളായ അപേക്ഷകരിൽ 90% ത്തിലധികം പേർക്കും കഴിഞ്ഞവർഷം ആദ്യ ചോയ്‌സ് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാതാപിതാക്കൾക്ക്  2024-ലെ പ്രൈമറി സ്കൂൾ പഠനത്തിന് കുട്ടിക്ക് ഏത് സ്‌കൂളാണ് പ്രവേശനം വാഗ്ദാനം ചെയ്തതെന്ന കാര്യം ഏപ്രിൽ 16 ചൊവ്വാഴ്ച അറിയാനാകും. ജനുവരി 15-ലെ അപേക്ഷാ സമയപരിധി നഷ്‌ടമായാൽ, ഇംഗ്ലണ്ടിൽ, ആദ്യ റൗണ്ട് ഓഫറുകൾക്ക് ശേഷം നിങ്ങളെ പരിഗണിക്കില്ല. വെയിൽസിൽ കൗൺസിൽ ഏരിയകൾക്കിടയിൽ പ്രവേശന സമയപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അപേക്ഷ വൈകുന്നതിന് നല്ല കാരണമുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ, അഡ്മിഷൻ അതോറിറ്റിയുമായി ബന്ധപ്പെടണം,  വടക്കൻ അയർലണ്ടിൽ, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 26 ആയിരുന്നു. ഏപ്രിൽ 25 വ്യാഴാഴ്ച മാതാപിതാക്കളെ ഓൺലൈൻ പോർട്ടൽ വഴിയോ കത്ത് മുഖേനയോ അറിയിക്കുന്നതാണ് . സ്‌കോട്ട്‌ലൻഡിൽ , മാർച്ച് 15-നകം സ്‌കൂൾ സീറ്റിനായി അപേക്ഷകൾ സമർപ്പിച്ച രക്ഷിതാക്കൾക്ക്  ഏപ്രിൽ 30 ചൊവ്വാഴ്ചയോടെ ഫലമറിയാൻ കഴിയും. ആ സമയപരിധിക്ക് ശേഷമാണ് നിങ്ങൾ സീറ്റ് ആവശ്യപ്പെടുന്നതെങ്കിൽ, കൗൺസിലിന് തീരുമാനമെടുക്കാൻ രണ്ട് മാസമുണ്ട്, എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്കൂളിലെ എല്ലാ ഒഴിവുകളും നികത്തിയിരിക്കാം. പ്രൈമറി സ്കൂൾ പ്രവേശനം എങ്ങനെയാണ് തീരുമാനിക്കുന്നത്? ഇംഗ്ലണ്ടിൽ,  നേരത്തേ പഠിച്ച അല്ലെങ്കിൽ നഴ്‌സറി കെയറിൽ ഉണ്ടായിരുന്ന,  നേരത്തേ ഉണ്ടായിരുന്ന കുട്ടികൾക്ക് മുൻഗണന നൽകും. ഏത് കുട്ടികൾക്ക് മുൻഗണന നൽകണമെന്ന് തീരുമാനിക്കാൻ സ്കൂളുകൾക്കും പ്രാദേശിക അധികാരികൾക്കും അവരുടേതായ പ്രവേശന മാനദണ്ഡമുണ്ട് . സ്‌കൂൾ അധികൃതരുടെ വിവേചനാധികാരത്തിൽ താഴെപ്പറയുന്നവ  ഉൾപ്പെടാം: കുട്ടി സ്‌കൂളിനടുത്താണ് താമസംകുട്ടിയ്ക്ക് സ്കൂളിൽ ഒരു സഹോദരനുണ്ട്ഒരു പ്രത്യേക മതത്തിൽ നിന്നുള്ളവർ (മതവിശ്വാസ സ്കൂളുകൾക്ക്)വിദ്യാർത്ഥി പ്രീമിയത്തിന് യോഗ്യത നേടുന്നുകുട്ടിയ്ക്ക് രണ്ട് വർഷത്തിലേറെയായി സ്കൂളിൽ ജോലി ചെയ്യുന്ന ഒരു രക്ഷിതാവുണ്ട്നിങ്ങളുടെ പ്രാദേശിക കൗൺസിലിന് ഒരു പ്രത്യേക സ്കൂളിനെക്കുറിച്ചോ അതോറിറ്റിയുടെ മാനദണ്ഡത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയും.  നിങ്ങളുടെ കുട്ടിയ്ക്ക് അപേക്ഷിച്ചിടത്ത് പ്രൈമറി സ്കൂൾ പ്രവേശനം ലഭിച്ചില്ലെങ്കിൽഎങ്ങനെയാണ് അപ്പീൽ നൽകേണ്ടത്? ഇംഗ്ലണ്ടിൽ, സ്‌കൂൾ അധികൃതർ അപേക്ഷയിന്മേലുള്ള തീരുമാനത്തെക്കുറിച്ച് നിങ്ങളെ അറിയിച്ച് ലഭിക്കുന്ന കത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീലിനായി എന്തുചെയ്യണമെന്ന് അപേക്ഷകരെ അറിയിക്കും. പരാതിയുള്ള ആർക്കും അപ്പീൽ ചെയ്യാം, എന്നിരുന്നാലും നിങ്ങളുടെ കുട്ടിക്ക് ലഭിച്ച ഓഫർ സ്വീകരിക്കാൻ പൊതുവിൽ നിർദ്ദേശിക്കപ്പെടുന്നു. ഇനി നിങ്ങൾ അതിനെതിരെ അപ്പീൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും. കാരണം അപ്പീൽ പരാജയപ്പെട്ടാൽ ഒരു സ്ഥലമെങ്കിലും ലഭ്യമാണെന്ന് ഉറപ്പാക്കാനാണിത്. അപ്പീൽ സമർപ്പിക്കാൻ ഓഫർ ദിവസം മുതൽ നിങ്ങൾക്ക് കുറഞ്ഞത് 20 സ്കൂൾ ദിവസങ്ങളെങ്കിലും ഉണ്ടായിരിക്കും, നടപടി ക്രമമായി ഒരു ഫോം അയയ്‌ക്കുകയും തുടർന്ന് ഒരു സ്വതന്ത്ര അഡ്മിഷൻ പാനലുമായി ഒരു ഹിയറിംഗിൽ പങ്കെടുക്കുകയും ചെയ്യണം. ക്ലാസ് വലുപ്പ പരിധികളും സ്‌കൂളിൻ്റെ പ്രവേശന ക്രമീകരണങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതും ഉൾപ്പെടെ നിരവധി ഘടകങ്ങൾ അപ്പീലിൽ അവർ പരിഗണിക്കും. വെയിൽസിൽ , അപ്പീൽ ഹിയറിംഗിൽ നിങ്ങൾക്ക് തീരുമാനത്തെ എതിർത്ത് വാദമുഖങ്ങൾ ഉയർത്താനും  കഴിയും. അത് ഇരുവശത്തുനിന്നും വാദങ്ങൾ പരിശോധിക്കും. സ്കോട്ട്ലൻഡിൽ , കൗൺസിലർമാർ അല്ലെങ്കിൽ അധ്യാപകരും രക്ഷിതാക്കളും പോലുള്ള മറ്റ് പ്രാദേശിക ആളുകളും ഉൾപ്പെടുന്ന ഒരു അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ നിങ്ങളുടെ അപ്പീൽ കേൾക്കുന്നതാണ്. നോർത്തേൺ അയർലണ്ടിൽ അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ അതോറിറ്റിയുടെ വെബ്‌സൈറ്റിലേക്ക് പോകണം, അവിടെ ഒരു ഫോം ഓൺലൈനിൽ ഫിൽ ചെയ്ത് യയ്ക്കാം. നിങ്ങൾ അപ്പീൽ നൽകിയ ശേഷം, സ്കൂൾ അതിൻ്റെ പ്രവേശന മാനദണ്ഡം ശരിയായി പ്രയോഗിച്ചിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര അഡ്മിഷൻ അപ്പീൽ ട്രിബ്യൂണൽ തീരുമാനിക്കുന്നു. അത് അനുകൂലമോ പ്രതികൂലമോ ആകാം.

യു.എ.ഇ അടക്കം 18 രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൻ, മിഡിൽ ഈസ്‌റ്റ്, മെഡിറ്ററേനിയൻ രാജ്യങ്ങൾ ലിസ്റ്റിൽ, ഇസ്രായേൽ തിരിച്ചടിയോടെ യുദ്ധം രൂക്ഷമാകും, ഗൾഫ് വഴി നാട്ടിലേക്ക് മടങ്ങുന്ന മലയാളികളും ആശങ്കയിൽ!

ഇസ്രായേൽ - ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങവേ, 18 വിദേശ രാജ്യങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഗൾഫ് വഴി നാട്ടിലേക്ക് യാത്രചെയ്യുന്ന മലയാളികളുടേയും  ഇന്ത്യക്കാരുടെയും പ്രധാന കണക്ഷൻ കേന്ദ്രമായ ദുബൈയും അബുദാബിയും ഉൾപ്പെടുന്ന യു.എ.ഇയും മസ്‌ക്കറ്റുള്ള  ഒമാനും  ബഹ്റൈനും അടക്കമുള്ള മിഡിൽ ഈസ്‌റ്റ് രാജ്യങ്ങൾ പട്ടികയിലുണ്ട്.   ഇതോടെ നാട്ടിലേക്ക് മടങ്ങുന്ന യുകെ മലയാളികൾ ഉൾപ്പടെ കനത്ത ആശങ്കയിലുമായി. ലിസിറ്റിലുള്ള രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന  ബ്രിട്ടീഷ് പൗരന്മാർ, യുകെ വിദേശകാര്യ മന്ത്രാലയത്തെ വിവരം അറിയിക്കണമെന്ന് മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു. യുകെയിൽ സെറ്റിലായ മലയാളികൾക്കും കുടുംബാംഗങ്ങൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ട്. യുദ്ധം രൂക്ഷമായാൽ ഇറാനെ അനുകൂലിക്കുന്ന ഇസ്ലാമിക തീവ്രവാദികൾ ബ്രിട്ടീഷ് പൗരന്മാരെ ആക്രമിക്കുകയോ ബന്ദികളാക്കുകയോ ചെയ്തേക്കാം എന്നതാണ് മുന്നറിയിപ്പിന് നിദാനം. യുറോപ്പിനും യു.എസിനും പുറത്ത് ബ്രിട്ടീഷുകാർ പ്രധാനമായും ഹോളിഡേ ടൂറിനുപോകുന്ന സുരക്ഷ കുറഞ്ഞ  സതേൺ മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായ്, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ എന്നിവയുൾപ്പെടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള രാജ്യങ്ങളെ മുന്നറിയിപ്പിൽ എടുത്തുകാണിക്കുന്നു. ബഹ്‌റൈൻ, കുവൈറ്റ്, ലിബിയ, യെമൻ, ഖത്തർ, ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഒമാൻ, ലെബനൻ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്ന മറ്റ് മിഡിൽ ഈസ്‌റ്റ് രാജ്യങ്ങൾ. ഈ പ്രദേശങ്ങൾ സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാരോട് യുകെ ഗവൺമെൻ്റ്  പ്രത്യേക ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നു. "യുകെ, ബ്രിട്ടീഷ് പൗരന്മാരെ ലക്ഷ്യമിട്ടു തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ഉൾപ്പെടെ, ആഗോളതലത്തിൽ  തീവ്രവാദ ആക്രമണത്തിൻ്റെ ഉയർന്ന ഭീഷണിയുണ്ട്. എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുക , വിദേശത്ത് സുരക്ഷിതമായി തുടരുന്നതിനുള്ള വിവരങ്ങളും ഉപദേശങ്ങളും വിദേശത്തായിരിക്കുമ്പോൾ തീവ്രവാദത്തിൽ നിന്നുള്ള നിങ്ങളുടെ അപകടസാധ്യത എങ്ങനെ കുറയ്ക്കാമെന്ന് കണ്ടെത്തുക. ബ്രിട്ടീഷ് കോൺസുലേറ്റുകളെയും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും പതിവായി സന്ദർശിക്കാൻ ആവശ്യപ്പെടുന്നു. ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനും  താഴെ നൽകിയിട്ടുള്ള സൈറ്റ് സന്ദർശിച്ച് പുതിയ നിർദ്ദേശങ്ങൾ അറിയാനും ആവശ്യപ്പെടുന്നു. https://www.gov.uk/foreign-travel-advice വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. പാശ്ചാത്യ താൽപ്പര്യങ്ങൾക്കും യുകെ പൗരന്മാർക്കും എതിരെ ഉൾപ്പെടെ ഗൾഫ് മേഖലയിൽ ആക്രമണം നടത്തുമെന്ന് ഇസ്ളാമിക ഭീകര ഭീഷണി തുടരുകയാണ്. റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ, സൈനിക സൈറ്റുകൾ, എണ്ണ, ഗതാഗത സൗകര്യങ്ങൾ, വ്യോമയാന കേന്ദ്രങ്ങൾ, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങൾ എന്നിവ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്. ഇറാൻ, ഇതാദ്യമായി ഇസ്രയേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയ സാഹചര്യത്തിൽ, ഇസ്രയേലിന്റെ തിരിച്ചടിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. ഇറാനെതിരെയുള്ള ആക്രമണം യു.എസും  യുകെയും ഓസ്‌ട്രേലിയയും ഉൾപ്പടെയുള്ള ഇസ്രയേലിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ ഒരുമിച്ചോ അല്ലെങ്കിൽ ഇസ്രായേൽ തനിച്ചോ നടത്താനാണ് സാധ്യത. ഇസ്രയേലിനെക്കൊണ്ടുതന്നെ തിരിച്ചടിപ്പിച്ച് പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് യു.എസ് ശ്രമമെന്ന് കരുതുന്നു. അതെന്തായാലും ഇസ്രയേലിന്റെ തിരിച്ചടി ഉറപ്പാണ്. നിലവിൽ ഇറാനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള യു.കെ, യു.എസ്, യൂറോപ്യൻ പൗരന്മാർ മടങ്ങിയാലുടൻ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വ്യോമാക്രമണവും മിസ്സൈൽ  ആക്രമണവും നടത്താനാണ് സാധ്യത. അതോടെ യുദ്ധം രൂക്ഷമാകുകയും അതൊരുപക്ഷേ, ആണവ യുദ്ധത്തിലേക്കും മൂന്നാം ലോക മഹായുദ്ധത്തിലേക്കും നയിച്ചേക്കാനും സാധ്യതയുണ്ട്. 

കണിക്കൊന്നയും കണിവെള്ളരിയുമില്ലാതെ വിഷുക്കണിയൊരുക്കി യുകെ മലയാളികളും..! സൂപ്പർ മാർക്കറ്റുകളിൽ അരിയ്ക്കും തീവില! അസ്സോസിയേഷൻ ആഘോഷങ്ങൾ വൈകും, ആശങ്കയായി ഇസ്രായേൽ, ഇറാൻ സംഘർഷം!

കേരളീയർക്കൊപ്പം വിഷു ആഘോഷത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ മലയാളികളും. ഇവിടെ  മലയാളികളുടെ ഗ്രോസറികളിൽ പോലും കണിക്കൊന്നയും കണിവെള്ളരിയുമൊന്നും ഇക്കൊല്ലം കണികാണാൻ പോലുമില്ല. ഉള്ളവയ്ക്കാകട്ടെ തീവിലയും. പതിവുപോലെ പ്ലാസ്റ്റിക് കണിക്കൊന്നയും വെള്ളരിയും ഒക്കെ ഒരുക്കിയാണ് യുകെ മലയാളികളുടെ ഭവനത്തിലെ വിഷുക്കണി കാണലും ആഘോഷവും. എന്നാൽ വിഷുക്കൈനീട്ടവും  സദ്യയൊരുക്കലും  പായസം വയ്ക്കലുമൊക്കെ മുറയ്ക്ക് നടക്കും. കേരളത്തിന്റെ കാർഷിക വർഷപ്പിറവി  കൂടിയാണ് വിഷു. ഇക്കൊല്ലം വിഷു ഏപ്രിൽ 14 ഞായറാഴ്ച്ച ആയതും ആഘോഷങ്ങൾക്ക് കൂടുതൽ സൗകര്യമാകുന്നു. കേരളത്തെ അപേക്ഷിച്ച് പച്ചക്കറികൾക്ക് പൊതുവേ വിലക്കുറവാണ് യുകെയിലെന്ന് പറയാം. എന്നാൽ അരിവില കുത്തനെ ഉയർന്നുനിൽക്കുന്നു. കിലോയ്ക്ക് 160 രൂപമുതൽ 500 രൂപവരെയായി  അരിവില കുത്തനെ ഉയർന്നിട്ടുണ്ട്. പാലക്കാടൻ മട്ട  അടക്കമുള്ള പ്രമുഖ അരിയിനങ്ങളാണ് 160 രൂപമുതൽ ലഭിക്കുക. നല്ലയിനം ബസുമതി ബിരിയാണി അരിയ്ക്ക് കിലോയ്ക്ക് 500 രൂപവരെയായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിയന്ത്രണം തുടരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഭവനങ്ങളിലെ ആഘോഷം ഏപ്രിൽ 14 നുതന്നെ നടക്കുമെങ്കിലും അസ്സോസിയേഷൻ  ആഘോഷങ്ങൾ ഇക്കുറിയും വൈകും. അവധിദിനങ്ങളും കൂടി  കണക്കിലെടുത്ത് വരും ആഴ്ച്ചകളിലാണ് ഒട്ടുമിക്ക അസ്സോസിയേഷനുകളും  ആഘോഷങ്ങൾ പ്ലാൻ ചെയ്‌തിട്ടുള്ളത്‌. ഈസ്റ്റർ ആഘോഷവും വൈകിയാണ് നടക്കുന്നത് എന്നതിനാൽ പല അസ്സോസിയേഷനുകളും  ഈസ്‌റ്ററും  വിഷുവും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. വരും ആഴ്ച്ചകളിലെ ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ മലയാളി അസ്സോസിയേഷനുകളിലേയും ആഘോഷ പരിപാടികൾ. പതിവുപോലെ എൻഎസ്.എസ്  യുകെ ഇക്കൊല്ലവും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാസാവസാനമാകും എൻഎസ്എസ് ആഘോഷ പരിപാടികൾ. പശ്ചിമേഷ്യയിൽ ഇസ്രായേൽ - ഗാസ സംഘർഷം രൂക്ഷമായതോടെ, വലിയ യുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഇപ്പോൾ ബ്രിട്ടലിനുണ്ട്. സിറിയയിലെ കോൺസുലേറ്റിലെ ആക്രമണത്തിന് പകരമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ് ഇപ്പോഴത്തെ കനത്ത ആശങ്കയ്ക്ക് കാരണം. ഇറാനോട് ഇസ്രയേലിനെ ആക്രമിക്കരുതെന്നും ആക്രമിച്ചാൽ ഇസ്രയേലിനെ സംരക്ഷിക്കാൻ  പ്രതിബദ്ധരാണെന്നും അമേരിക്കൻ പ്രസിഡന്റ്റ് ബൈഡനും മുന്നറിയിപ്പ് നൽകുന്നു. ഇറാൻ നേരിട്ടുള്ള ആക്രമണത്തിന് തുനിഞ്ഞാൽ അത് ആണവ യുദ്ധത്തിലേക്കുവരെ നയിച്ചേക്കാം. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും മടങ്ങാൻ യു.എസും യുകെയും ഓസ്‌ട്രേലിയയും പൗരന്മാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇസ്രയേലിലേക്കും ഇറാനിലേക്കും പോകരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാൻ  ധൈര്യപ്പെടില്ലെന്നും മറ്റേതെങ്കിലും രാജ്യത്തെ ഇസ്രായേൽ കോൺസുലേറ്റുകൾ ആക്രമിക്കുകയോ ഭീകര സംഘടനകളെ ഉപയോഗിച്ച് ആക്രമണം നടത്തുകയായോ ആയിരിക്കും ഇറാൻ ലക്ഷ്യമിടുകയെന്നും കണക്കാക്കപ്പെടുന്നു.

സ്പ്രിംഗ് സീസണിലെ കോവിഡ് ബൂസ്റ്റർ വാക്സിൻ ബുക്കിങ് തിങ്കളാഴ്ച്ച മുതൽ തുടങ്ങും, സൗജന്യ വാക്‌സിൻ വയോധികർ ഉൾപ്പടെ ആർക്കൊക്കെ ലഭിക്കുമെന്ന് അറിയുക, എവിടെ നിന്ന് എടുക്കണമെന്നും ഏതൊക്കെ വാക്‌സിനാണെന്നും അറിയണം

ഇനിയും കോവിഡ്  വാക്‌സിൻ എടുക്കണമെന്നോ? സംശയിക്കുന്നവർ അറിയുക, ജനങ്ങൾക്കിടയിൽ കോവിഡ്  ഇപ്പോഴുമുണ്ട്. എന്നാൽ പഴയതുപോലെ ശക്തനല്ലെന്ന് മാത്രം. വ്യാപകമായി പ്രചരിക്കുന്നുമില്ല.  അതിനാൽ ആരോഗ്യമുള്ളവരേയും യുവാക്കളേയും ഇത് കാര്യമായി ബാധിക്കില്ല. അതേസമയം വയോധികർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും മറ്റ്  രോഗങ്ങൾ ഉള്ളവർക്കും പഴയതുപോലെ കോവിഡ്  മരണകാരണവും ആയേക്കും. സ്പ്രിംഗ് സീസണിലെ സൗജന്യ കോവിഡ് ബൂസ്റ്റർ വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന ഇംഗ്ലണ്ടിലെ ആളുകളിൽ നിന്ന് തിങ്കളാഴ്ച്ച മുതൽ എൻഎച്ച്എസ് ബുക്കിങ് സ്വീകരിക്കും. 75 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരോ കുറഞ്ഞ  രോഗപ്രതിരോധ ശേഷിയുള്ളവരോ മാരക രോഗങ്ങൾ ഉള്ളവരോ ഉൾപ്പെടെ അർഹരായവർക്ക് NHS വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ 119 എന്ന നമ്പറിൽ വിളിച്ചോ ബൂസ്റ്റർ വാക്‌സിനായി ബുക്ക് ചെയ്യാം. നേരത്തെ എടുത്തിട്ടുള്ള വാക്സിനുകൾ കോവിഡ്  ബാധിച്ചാലുള്ള അപകടസാധ്യത കുറയ്ക്കുന്നു, പക്ഷേ പ്രതിരോധ കവചത്തിന്  കാലക്രമേണ കരുത്തുകുറയുന്നു. അതുനികത്താനാണ് ടോപ്പ്-അപ്പ് ജാബ് വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ബൂസ്റ്റർ വാക്‌സിൻ  ആർക്കൊക്കെ ലഭിക്കും? 2024 ജൂൺ 30-നകം 75 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവരും ഓൾഡേജ്  കെയർ ഹോമുകളിലെ അന്തേവാസികൾ  ആറ് മാസമോ അതിൽ കൂടുതലോ പ്രായമുള്ള, പ്രതിരോധശേഷി കുറഞ്ഞവർ  ഇതര മാരക രോഗങ്ങൾ ഉള്ളവർ  എവിടെ നിന്നൊക്കെ ലഭിക്കും? ഫാർമസികളിലും ജിപി പ്രാക്ടീസുകളിലും ടോപ്പ്-അപ്പ് ബൂസ്റ്റർ വാക്‌സിൻ ലഭിക്കും. എൻഎച്ച്എസ് ഒരുക്കുന്ന വാക്ക്-ഇൻ സെൻ്ററുകളിലും ഇത് ലഭ്യമാകും. ബൂസ്റ്റർ ഡോസിന് യോഗ്യരായവർക്ക് എൻഎച്ച്എസ് ടെക്‌സ്‌റ്റുകളോ ഇമെയിലുകളോ ആപ്പ് മെസ്സേജുകളോ കത്തുകളോ അയയ്‌ക്കും. എന്നാൽ അവർ ബുക്ക് ചെയ്യാൻ എൻഎച്ച്എസ് ക്ഷണത്തിനായി കാത്തിരിക്കേണ്ടതില്ല. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇമ്മ്യൂണൈസേഷൻ ഡയറക്ടർ ഡോ മേരി റാംസെ പറഞ്ഞു. “കോവിഡ് -19 ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും കഠിനമായ രോഗങ്ങൾക്കും കാരണമാകുന്നത് ഞങ്ങൾ ഇപ്പോഴും കാണുന്നു, പ്രത്യേകിച്ച് പ്രായമായവരിലും ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരിലും. അത്തരക്കാർക്ക്  വാക്സിൻ മികച്ച സംരക്ഷണം നൽകുന്നു - അതിനാൽ അത് മാറ്റിവയ്ക്കരുത്.” "നിങ്ങൾ യോഗ്യനാണെങ്കിൽ, NHS നിങ്ങളെ ക്ഷണിച്ചാലുടൻ നിങ്ങളുടെ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക." ഏത് കോവിഡ് വാക്സിൻ ആണ് ബൂസ്റ്റർ ഡോസിനായി നൽകുന്നത്? യുകെയിൽ നിരവധി വ്യത്യസ്ത വാക്സിനുകൾ നിലവിൽ ഉപയോഗത്തിലുണ്ട്. ഏറ്റവും പുതിയ കോവിഡ് വേരിയൻ്റുകളിൽ അപ്‌ഡേറ്റ് ചെയ്ത Pfizer-BioNTech അല്ലെങ്കിൽ Moderna messenger ribonucleic acid (mRNA) വാക്സിനുകളാണ് എൻഎച്ച്എസ് ബൂസ്റ്ററുകളായി നൽകുക. കോവിഡ് ബൂസ്റ്റർ വാക്‌സിനുകൾ  ഇപ്പോൾ ഫാർമസികളിലും ലഭ്യമാണ്. £45-£99-ന് 12 വയസ്സിന് മുകളിൽ ഉള്ളവർക്കുള്ള വിവിധ കോവിഡ് വാക്സിനുകൾ ലഭ്യമാണ്. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വ്യക്തിയുടെ ആരോഗ്യനില പരിശോധിച്ചു മാത്രമേ വാക്‌സിനും  ബൂസ്റ്ററുകളും എടുക്കാൻ പാടുള്ളൂ.

ഓർമ്മച്ചിത്രങ്ങൾ ബാക്കിവെച്ച് അജോയും മടങ്ങി… യുകെ മലയാളികളുടെ മനംകവർന്ന ഫോട്ടോഗ്രാഫറെ മരണം കവർന്നത് ഹൃദയാഘാതത്തിലൂടെ! കുഴഞ്ഞുവീണുള്ള മരണങ്ങളും യുകെ മലയാളികൾക്കിടയിൽ തുടർക്കഥയാകുന്നു

ഒന്നിനുപിന്നാലെ ഒന്നായി ആകസ്‌മിക മരണങ്ങൾ… അതും കുഴഞ്ഞുവീണുള്ള രണ്ടുയുവാക്കളുടെ മരണങ്ങൾ എൽപിച്ച ആഘാതത്തിലും വേദനയിലുമാണ് യുകെ മലയാളികൾ. മൂന്നുമാസം മുമ്പുമാത്രം കെയറർ വിസയിലെത്തിയ അയർലാൻഡിലെ വിജേഷിന്റെ മരണവർത്തയെത്തി അധികം കഴിയുംമുമ്പു തന്നെ വെയിൽസിലെ അജോ ജോസഫിന്റെ മരണവാർത്തയുമെത്തി. ഇരുവരും കുഴഞ്ഞുവീണാണ് മരണപ്പെട്ടത്. ജോലികഴിഞ്ഞ് മാടങ്ങവേയാണ് വിജേഷ് വിടവാങ്ങിയതെങ്കിൽ, താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ അജോയെ കണ്ടെത്തുകയായിരുന്നു. വെയിൽസിലെ മാത്രമല്ല യുകെ മലയാളികൾക്ക് ഒന്നാകെ സുപരിചിതനായിരുന്നു ഫോട്ടോഗ്രാഫർ കൂടിയായ അജോ ജോസഫ്. യുകെ മലയാളി അസ്സോസിയേഷനുകളുടെ പ്രോഗ്രാമുകളിലും വ്യക്തിഗത പരിപാടികളിലും ഫോട്ടോഗ്രാഫറായി അജോ നിറഞ്ഞുനിന്നിരുന്നു. ആരോഗ്യവാനും വളരെ ആക്ടീവുമായിരുന്ന അജോയുടെ അപ്രതീക്ഷിത വേർപാട് അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കും  അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. 41 വയസ്സിന്റെ യൗവനത്തിലാണ് മടക്കം. കോട്ടയം ഉഴവൂർ സ്വദേശിയാണ്. വെയിൽസിലെ ന്യൂ ടൗണിലായിരുന്നു അജോ  താമസിച്ചിരുന്നത്. അജോയെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളായ സുഹൃത്തുക്കൾ പാരാമെഡിക്സിന്‍റെ സേവനം തേടിയെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപ‌േ മരണപ്പെട്ടു.  ഫോട്ടോഗ്രാഫിയിൽ പ്രശസ്‌തനായ പിതാവിൻറെ പാത പിന്തുടർന്നാണ് അജോയും ഈ രംഗത്ത് എത്തിയത് ഉഴവൂരിലെ ആദ്യകാല ഫൊട്ടോഗ്രാഫറായ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്‍റെ മകനാണ്.  പത്തുകൊല്ലം മുമ്പ് യുകെയിലെത്തിയ അജോ പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കോവിഡ് മഹാമാരിക്കുശേഷം നാട്ടിലെ ഡിജിറ്റൽ ഫൊട്ടോഗ്രാഫി രംഗത്തുണ്ടായ ബിസിനസ് കുറവു  മൂലമാണ് അജോ വീണ്ടും യുകെയിലെത്തിയത്. നഴ്‌സിംഗ് ഏജൻസി ജോലിയും അതിനൊപ്പം ഫോട്ടോഗ്രാഫിയും ഒരുമിച്ച് കൊണ്ടുപോകുകയായിരുന്നു. യുകെയിൽ വീണ്ടും വേരുറപ്പിക്കുന്നതിനിടെയാണ് അജോയുടെ ആകസ്മിക വേർപാട്. നിറമുള്ള ഒട്ടേറെ ഓർമ്മചിത്രങ്ങൾ യുകെ മലയാളികൾക്ക് സമ്മാനിച്ചാണ് അജോയുടെ മടക്കം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ്  ബന്ധുക്കളുടെ തീരുമാനം എന്നറിയുന്നു. അർബുദത്തിന്റെ വേട്ടയാടലിനൊപ്പം ഇപ്പോൾ ഹൃദയാഘാതവും ഏറ്റവുമധികം  യുകെ മലയാളികളുടെ ജീവൻ കവരുന്ന വില്ലനായി മാറിയിരിക്കുന്നത് അതീവ ജാഗ്രതയോടെ കാണേണ്ട കാര്യമാണ്.

ജോലികഴിഞ്ഞ് മടങ്ങവേ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു! ഡബ്ലിനിലെ വിജേഷിന്റെ വേർപാട് വിശ്വസിക്കാൻ കഴിയാതെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും; കെയററായി എത്തിയത് മൂന്നുമാസം മുമ്പുമാത്രം! മൃതദേഹം നാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടും ഒരു ആകസ്‌മിക മരണം. മൂന്നുമാസം മുമ്പുമാത്രം കെയറർ വിസയിലെത്തിയ 33 വയസ്സുള്ള  മലയാളി യുവാവാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. 2023 ഡിസംബറിലാണ് കേരളത്തിലെ കോഴിക്കോട് പുതുപ്പാടിയിൽ നിന്നും വിജേഷ് സ്റ്റാമുള്ളിനിൽ എത്തിയത്. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിയുന്നു.  ചൊവ്വാഴ്ച്ച രാത്രി കെയർ ഹോമിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്.  ഉടന്തന്നെ പാരമെഡിക്കൽ ടീം എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.  പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിജേഷിന് ഇതിനുമുമ്പ് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. അയർലാൻഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനിൽ ബാച്ചിലേഴ്‌സ് അക്കമഡേഷനിൽ താമസിച്ചു വരികയായിരുന്നു.  നാട്ടിലുള്ള ഭാര്യയെ യുകെയിലെത്തിക്കാൻ പാർട്ണർ വിസ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിധി മറ്റൊന്നായി.  വിജേഷ് യുകെയിൽ ജോലിയിൽ കയറിയതോടെ, ഏറെ പ്രതീക്ഷയോടെ ജീവിത സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ യുകെയിൽ നിന്നുള്ള ശുഭവാർത്ത കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണവാർത്ത എത്തുന്നത്. വിവരമറിഞ്ഞ് ഹൃദയം തകർന്ന അവസ്ഥയിലാണ് ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബാംഗങ്ങൾ. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തുടർ നടപടികൾ പൂർത്തികരിച്ച ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഉള്ള ശ്രമത്തിലാണ് സഹപ്രവർത്തകർ. വിജേഷ് കെയററായി ജോലിചെയ്തിരുന്ന റെഡ്‌വുഡ് എക്‌സ്‌റ്റൻഡഡ് കെയർ ഫെസിലിറ്റിയിലെ സഹപ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും പൊതുദർശനത്തിനുമുള്ള ചിലവുകൾ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണ്.  ഇതിനായി സഹപ്രവർത്തകൻ ജോസ് ജോർജിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണവും നടത്തിവരുന്നു.  സുമനസ്സുകളായ യുകെ മലയാളികൾ ഈ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു.

യുകെയും ഓസ്‌ട്രേലിയയും കാനഡയും വിസ നിയന്ത്രണ നിയമങ്ങൾ കർശനമാക്കുമ്പോൾ, ഇന്ത്യൻ വിദ്യാർഥികൾ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലും! പുതിയ മേച്ചിൽപ്പുറങ്ങളായി ജർമ്മനിയും ഫ്രാൻസും അയർലാൻഡും; യു.എസിലേക്കുള്ള തിരിച്ചുവരവും ശക്തമാകുന്നു

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓസ്‌ട്രേലിയയാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രധാന വിദേശപഠന തട്ടകം. പ്രവേശന നിയമത്തിലെ ഇളവുകളും പോസ്ററ് സ്‌റ്റഡി വർക്ക് വിസകളും സെറ്റിൽമെന്റിനുള്ള സാധ്യതയും ഓസ്‌ട്രേലിയയെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട പഠനകേന്ദ്രമാക്കി മാറ്റി. നിയമങ്ങളിൽ ഇളവുകൾ വരുത്തിയും പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് പുനരാരംഭിച്ചും ബ്രെക്‌സിറ്റിനുശേഷം യുകെയും ആഞ്ഞുപിടിച്ചപ്പോൾ, കഴിഞ്ഞവർഷങ്ങളിൽ ഏറ്റവും അധികം ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി തിരഞ്ഞെടുത്ത വിദേശ രാജ്യം ബ്രിട്ടനായും മാറി. ജനസംഖ്യ തീരെക്കുറഞ്ഞ കാനഡയാകട്ടെ, കാൽനൂറ്റാണ്ടിലേറെക്കാലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും വ്യാപകമായി സ്വീകരിക്കുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. യുകെയ്ക്കു പിന്നാലെ വീണ്ടും കുടിയേറ്റ നിയന്ത്രണ നിയമങ്ങൾ കർശനമാക്കുകയാണ്, ഓസ്ട്രേലിയയും കാനഡയും.   ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവുമധികം വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2024 ആകുമ്പോഴേക്കും ഏകദേശം 1.8 ദശലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ടാകുമെന്ന് ഇതുസംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് പഠിക്കുവാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.  കഴിഞ്ഞമാസങ്ങളിൽ, യുകെയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും അടുത്തിടെ കാനഡയിൽ നിന്നുമുള്ള കുടിയേറ്റ നിയന്ത്രണ നിയമമാറ്റ അറിയിപ്പുകൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇമിഗ്രേഷനിലും വരവിലും നിയന്ത്രിത മാറ്റങ്ങൾ വരുത്തുന്നതാണ്. തീർച്ചയായും ഇത് വിദേശ വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ കനത്ത  ആശങ്ക സൃഷ്ടിക്കുന്നു. സമീപകാല റിപ്പോർട്ടുകൾ ഈ മാറ്റത്തിന് അടിവരയിടുന്നു. 2024-ൽ വിദേശ പഠനത്തിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ഗണ്യമായ കുറവുണ്ടായതായി വെളിപ്പെടുത്തുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിദേശ വിദ്യാഭ്യാസത്തിനായുള്ള അന്വേഷണങ്ങൾ ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നു. ഈ ഗ്യാപ്പിലേക്കാണ് മറ്റുചില രാജ്യങ്ങളുടെ കടന്നുവരവ്. അതിൽ ഒന്നാമത് ജർമ്മനിയാണ്. അയർലാൻഡും ഫ്രാൻസും ഇറ്റലിയും ജപ്പാനും ഓസ്ട്രിയയുമൊക്കെ പിന്നാലെ പട്ടികയിൽ ഇടംപിടിക്കുന്നു. കാനഡയെപ്പോലെ ജനസംഖ്യാ കുറവ് കാര്യമായി ബാധിച്ചിട്ടുള്ള രാജ്യമാണ് ജർമ്മനി. പ്രാദേശിക രാഷ്ട്രീയ കക്ഷികൾ എതിർക്കുന്നുണ്ടെങ്കിലും അതിനെ മറികടന്ന് കൂടുതൽ വിദേശ വിദ്യാർഥികളെയും കുടിയേറ്റക്കാരെയും രാജ്യത്തേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജർമൻ സർക്കാർ. ഇതിനായി പ്രവേശന യോഗ്യതകളിൽ ജർമ്മനി കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജർമൻ ഭാഷ അറിയണമെന്നതായിരുന്നു  ഇതുവരെയുള്ള വലിയൊരു കടമ്പ. എന്നാൽ ഇപ്പോൾ ഇംഗ്ലീഷിന് കൂടുതൽ പ്രാധാന്യം നൽകി ഇളവുകൾ അനുവദിക്കുന്നു.  ഇതിനുപുറമേ സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പെൻഡും സ്‌കോളർഷിപ്പും മറ്റും വാഗ്ദാനം ചെയ്താണ് ജർമ്മനി വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. നിരവധി ഇന്ത്യൻ വിദ്യാർഥികളും തൊഴിലാളികളും ഇപ്പോൾ ജർമനിയിലേക്ക് കുടിയേറുന്നു. റിപ്പബ്ലിക് ഓഫ് അയർലൻഡ് ആണ്  കുടിയേറ്റ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ള മറ്റൊരു രാജ്യം. നഴ്സുമാരും ഹെൽത്ത് കെയർ സ്റ്റാഫുകളും ഉൾപ്പെടെയുള്ളവരെ അയർലൻഡ് ക്ഷണിക്കുന്നു. ബ്രിട്ടനെ അപേക്ഷിച്ച് യോഗ്യതാ മാനദണ്ഡങ്ങളിൽ അയർലൻഡ് കൂടുതൽ ഇളവുകൾ നൽകുന്നു. ആരോഗ്യമേഖലയിലെ വിദ്യാർത്ഥികളെയും വ്യാപകമായി ക്ഷണിക്കുന്നു. ഫ്രാൻസും ഇറ്റലിയും ജപ്പാനും ഓസ്ട്രിയയുമൊക്കെ ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്ന മറ്റു രാജ്യങ്ങളാണ്. ഇവിടെനിന്ന് യോഗ്യത നേടിയാൽ യൂറോപ്പ്യൻ യൂണിയനിൽ എവിടെയും ജോലിചെയ്യാനും കുടിയേറാനും കഴിയും എന്നതും മുഖ്യ പരിഗണനയിലുണ്ട്. അതേസമയം തീരെ യോഗ്യത കുറഞ്ഞവർ ഉസ്ബക്കിസ്ഥാനും ചെക്കോസ്ലോവാക്കിയയും സ്പെയിനും ഒക്കെ തിരഞ്ഞെടുക്കുന്നുമുണ്ട്. ഇവിടെനിന്നും യൂറോപ്പിലേക്കും യുകെയിലേക്കും എളുപ്പം കടക്കാനാകും എന്നതാണ് കാരണം. ചിലവ് കൂടുതലാണെങ്കിലും ഒരു ഇടവേളയ്ക്കുശേഷം യുഎസിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഈ വർഷം ഗണ്യമായ വർദ്ധനവ് പ്രകടമാണ്.

More Articles

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റിൽ തുഗ്ലക്കിയൻ പരിഷ്‌കാരങ്ങളുമായി മന്ത്രി ഗണേശൻ..! ഓട്ടോമാറ്റിക് - ഇലക്ട്രിക് കാറുകൾ ടെസ്റ്റിന് അനുവദിക്കില്ല! നടപടി കേന്ദ്ര സർക്കാർ നിയമത്തിന് വിരുദ്ധം, നാട്ടിലെത്തിയാൽ കാറോടിക്കാൻ യുകെ മലയാളികൾ അടക്കം പ്രവാസികൾ പാടുപെടും
ഒരുമിച്ചുകൂടാം, നേരിൽക്കാണാം, അറിവുകൾ നേടാം.. പുതുമകളുമായി യുകെയിലെ മലയാളി നഴ്‌സുമാരുടെ ഓൺലൈൻ കൂട്ടായ്‌മയുടെ വാർഷിക സമ്മേളനം; കേരള നഴ്സസ് യുകെയുടെ പ്രഥമ നഴ്സ് കോൺഫറൻസും നഴ്സസ് ഡേ സെലിബ്രേഷനും മെയ് 18ന് മാഞ്ചസ്റ്ററിൽ
ഇപ്സ്വിച്ചിലെ ബിനുമോനും വിടപറഞ്ഞു..! കാൻസറിനോട് പോരാടിയത് രണ്ടരവർഷം, നാട്ടിൽപ്പോയി ചികിത്സിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി മടക്കം; അസ്സോസിയേഷനിലെ സജീവ സാന്നിധ്യം, അകാല വേർപാടുകളുടെ നടുക്കത്തിൽ നിന്നും മുക്തരാകാതെ യുകെ മലയാളികൾ!
സർക്കാർ പ്രഖ്യാപിച്ച 1655 പൗണ്ടിന്റെ ലംപ്‌സം തുകയ്ക്കായി സോഷ്യൽ കെയർ നഴ്‌സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടക്കമുള്ള ഏജൻസി ഹെൽത്ത് വർക്കേഴ്‌സ് ഒരുവർഷമായി കാത്തിരിക്കുന്നു! എത്രയുംവേഗം തുക നൽകിയില്ലെങ്കിൽ നിയമ നടപടിയെന്ന് മുന്നറിയിപ്പ്
യുകെ മലയാളികളെ നടുക്കി 24 മണിക്കൂറിനിടെ 3 ജീവനുകൾ വേർപിരിഞ്ഞു! നഴ്‌സിംഗ് വിദ്യാർത്ഥിനി മെറീനയെ അർബുദം കവർന്നത് തിരിച്ചറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ! നഴ്‌സ് ജോമോളും എൻജിനീയർ രാഹുലും കാൻസറിനോട് പൊരുതി; മരണദൂതനായി കാൻസർ യുകെ മലയാളികളെ വേട്ടയാടുന്നു!
ബാഗേജില്ലാത്ത യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രെസ്സ്… കൂടാതെ പുതിയ ചെക്ക് ഇൻ ബാഗേജ് അലവൻസുകളും! ലണ്ടനിലേക്ക് നേരിട്ടും ഗൾഫ് - മുംബൈ വഴിയും യാത്രചെയ്യുന്ന യുകെ മലയാളികൾക്ക് പ്രയോജനപ്പെടുത്താം, ചെക്ക് ഇൻ ക്യൂ ഒഴിവാക്കും
കപ്പയും മീനും പാലപ്പവും ബീഫ് സ്റ്റ്യൂവും ചെമ്മീൻ റോസ്റ്റും കരിമീൻ പൊരിച്ചതുമൊക്കെയായി യുകെയിലെ ആദ്യത്തെ കള്ളുഷാപ്പ്..! നോർത്താംപ്ടണിൽ മലയാളിയുടെ തട്ടുകടയിൽ കേരളശൈലിയിൽ കള്ളുകച്ചവടം തുടങ്ങിയപ്പോൾ, മലയാളികൾക്കൊപ്പം സായിപ്പുമാരും പതിവ് സന്ദർശകർ
സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം ലഭിക്കാത്തതിനാല്‍ ആയിരക്കണക്കിന് സ്റ്റുഡന്റ് നഴ്‌സുമാരും മിഡ് വൈഫുകളും ടീച്ചര്‍മാരും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു; പലരും മറ്റ് തൊഴില്‍ മേഖലകള്‍ തേടിപ്പോകുന്നതായി റിപ്പോര്‍ട്ട്

Most Read

British Pathram Recommends