Featured Column
'സമയദലങ്ങള്‍' ആസ്വാദക ഹൃദയങ്ങളിലേക്ക്... ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു...
3>ശ്രദ്ധേയയായ കവയിത്രി ബീനാ റോയിയുടെ ആദ്യ നോവല്‍ 'സമയദലങ്ങള്‍' ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ് മുഹമ്മദാണ് പ്രകാശനം നിര്‍വ്വഹിച്ചത്. എഴുത്തുകാരനും നറേറ്ററുമായ ബെന്ന ചേന്ദമംഗല്ലൂര്‍ പുസ്തകം ഏറ്റുവാങ്ങി. മലയാളത്തിലെ മുന്‍നിര പബ്‌ളിഷേഴ്‌സായ കൈരളി ബുക്‌സാണ് ഈ നോവലിന്റെ പ്രസാധകര്‍.
ഇംഗ്ലണ്ടിന്റെ പ്രശ്ചാത്തലത്തില്‍ എഴുതപ്പെട്ട മനോഹരമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ ഈ നോവലിന്റെ ഗദ്യഭാഷ കാവ്യാത്മക രൂപത്തില്‍ വായനക്കാരെ അഭിരമിപ്പിക്കുന്നു. ജീവിതാവസ്ഥകളെ കയ്യടക്കത്തോടെ ഒരുക്കിയിരിക്കുന്ന 'സമയദലങ്ങള്‍' അനുവാചകരിലേക്ക് കാലാതിവര്‍ത്തിയായി ലയിപ്പിക്കുവാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. സര്‍ഗ്ഗാത്മകതയുടെ സാഫല്യം നന്മയെന്ന് തിരിച്ചറിഞ്ഞ് വായനക്കാരെ ആ സുഖശീതളിമയിലേക്ക് കൊണ്ടു പോകുന്ന ഗുണാത്മക നോവലാണ് സമയദലങ്ങള്‍ എന്ന് എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍.
ചിന്തനീയമായ ആദ്യ രണ്ട് കവിതാ സമാഹാരങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് യു.കെ. നിവാസിയായ ബീനാ റോയ്. 'ക്രോകസിന്റെ നിയോഗങ്ങള്‍' എന്ന ആദ്യസമാഹാരം ലണ്ടന്‍ മലയാള സാഹിത്യവേദിയാണ് പ്രസിദ്ധീകരിച്ചത്. മാനവികതയുടെ സര്‍ഗ്ഗാത്മകത തുളുമ്പുന്ന കവിതകള്‍ എന്ന് പി.കെ ഗോപി അടയാളപ്പെടുത്തിയ രണ്ടാമത്തെ സമാഹാരമായ 'പെട്രോഗ്രാദ് പാടുന്നു' കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ചു.
മികവുറ്റ രചനാവൈഭവം കൈമുതലായുള്ള ഈ എഴുത്തുകാരി, രണ്ട് സംഗീത ആല്‍ബങ്ങളിലായി പത്ത് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 2018-ല്‍ പുറത്തിറങ്ങിയ ''ബൃന്ദാവനി' യും, 2020ല്‍ റിലീസ് ചെയ്ത ''ഇന്ദീവരം'' എന്ന രണ്ടാമത്തെ ആല്‍ബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദീവരത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗര്‍ഷോം ടിവിയാണ് രണ്ട് ആല്‍ബങ്ങളും റിലീസ് ചെയ്തത്.
'2021 എക്കോ ചാരിറ്റി അവാര്‍ഡ്' ലോങ്ങ് ഐലന്‍ഡ് എന്‍. വൈ. യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യുവിന്
3>ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന 'എക്കോ' എന്ന സംഘടനയുടെ (ECHO - Enhance Community through Harmonious Outreach) 2021 ലെ എക്കോ ചാരിറ്റി അവാര്‍ഡിന് ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ജോണ്‍ മാത്യു (ജോ) അര്‍ഹനായി. ജെറിക്കോയിലുള്ള കൊട്ടിലിയന്‍ ഹോട്ടലില്‍ വച്ച് ഡിസംബര്‍ 4 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ നടത്തപ്പെടുന്ന എക്കോ വാര്‍ഷിക ആഘോഷത്തില്‍ ഈ അവാര്‍ഡ് ജോണിന് സമ്മാനിക്കുന്നതാണ്.
ലോങ്ങ് ഐലന്‍ഡ് എന്‍. വൈ. യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യു സ്വന്തം വരുമാനത്തില്‍ നിന്നും തുക ചെലവഴിച്ചു ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങളാണ് വര്‍ഷങ്ങളായി കേരളത്തില്‍ ചെയ്തു വരുന്നത്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് ആഗ്രഹിക്കുന്ന ജോ തനിയെ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോ അതിലൂടെ പ്രശസ്തി നേടുന്നതിനോ താല്‍പര്യപ്പെടുന്നില്ല.
'എന്നാലാകുന്ന സഹായം അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കുന്നതിന് മാത്രമാണ് ഞാന്‍ ചിലരെ സഹായിക്കുന്നത്. മറ്റുള്ളവരുടെ മുന്നില്‍ പ്രശസ്തി നേടുന്നതിനോ ഷോ കാണിക്കുന്നതിനോ ഒന്നുമല്ല ഞാനിതു ചെയ്യുന്നത്. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കണം എന്ന മനസ്ഥിതി ചെറുപ്പം മുതല്‍ക്കേ ഉള്ളതുകൊണ്ട് സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ചെറിയ സഹായങ്ങള്‍ ചെയ്യണം എന്നത് മനസാക്ഷി അനുസരിച്ചു ചെയ്യുന്നുവെന്നേയുള്ളു. സഹായത്തിനു അര്‍ഹതയുള്ളവരാണോ എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം നാട്ടിലുള്ള എന്റെ സഹോദരി വഴി ഞാന്‍ സഹായം എത്തിച്ചു നല്‍കുന്നു. എന്റെ പ്രവത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം എന്ന് മാത്രമേ ഈ അവാര്‍ഡ് സ്വീകരിക്കുന്നതിലൂടെ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. അങ്ങനെ എന്റെ ഈ പ്രവര്‍ത്തനം മാതൃകയാക്കി കൂടുതല്‍ പേരിലൂടെ അര്‍ഹിക്കുന്നവര്‍ക്ക് സഹായം ലഭിക്കട്ടെ എന്ന് താല്‍പര്യപ്പെടുന്നു.' അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ ജോ പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ അയിരൂരിലുള്ള ഒരു വ്യക്തിക്കും, കിടങ്ങന്നൂരിലുള്ള രണ്ടു വ്യക്തികള്‍ക്കും ഭവന നിര്‍മാണ സഹായമായി ഒന്‍പതു ലക്ഷത്തോളം രൂപ ജോ നല്‍കി. നാട്ടില്‍ അപ്പ്ഹോള്‍സറി വര്‍ക്ക് നടത്തുന്ന ഒരു വ്യക്തിയ്ക്ക് അപകടം സംഭവിച്ചപ്പോള്‍ കാലിനുസര്‍ജ്ജറി നടത്തുന്നതിനും മറ്റൊരാള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജ്ജറി നടത്തുന്നതിനും നിര്‍ധനയായ ഒരു പെണ്‍കുട്ടിക്ക് ആയുര്‍വേദ മെഡിസിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ വിദ്യാഭ്യാസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും മറ്റൊരു വ്യക്തിക്ക് ജീവിത മാര്‍ഗത്തിനായി ഒരു തട്ടുകട നിര്‍മിച്ചു നല്‍കുന്നതിനും ഇതിനോടകം ദൈവാനുഗ്രഹത്താല്‍ സാധിച്ചു. മകന്റെ വിവാഹത്തോടനുബന്ധിച്ചു 12 നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കുന്നതിനും സാധിച്ചു. 2018ലെ പ്രളയക്കെടുതി സമയത്തു പത്തനംതിട്ട ജില്ലയിലെ വിവിധ പുനരധിവാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ എത്തിക്കുന്നതിനും ആ സമയങ്ങളില്‍ സാധിച്ചു. കോവിഡ് കാലത്തു ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിക്കുന്നതിനു നിര്‍ധനയായ ഒരു വിദ്യാര്‍ഥിനിക്ക് ലാപ്‌ടോപ്പ് വാങ്ങി നല്‍കിയതും ധാരാളം സഹായങ്ങള്‍ നല്‍കിയതില്‍ ചിലതു മാത്രമാണ്. ദൈവം തനിക്കു തരുന്ന നന്മകള്‍ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക്കൂടി പങ്കു വെയ്ക്കണം എന്ന താല്‍പര്യമാണ് തന്നെ ഈ പ്രവര്‍ത്തനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് എന്ന് ജോ ഓര്‍മ്മിച്ചു. പത്തനംതിട്ട അയിരൂര്‍ സ്വദേശിയായ ജോണ്‍ മാത്യു ഭാര്യ ഷീലയോടൊപ്പം രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കില്‍ താമസമാണ്. രണ്ടു ആണ്‍മക്കള്‍ വിവാഹിതരാണ്.
കുട്ടികള്‍ക്കു നേരെ വടിയെടുക്കുന്നതിനു മുന്‍പ് ഒരുപാട് ചിന്തിക്കണം; ഈ പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ വച്ചോളൂ
3>കുട്ടികളെ അനുസരണ പഠിപ്പിക്കുന്നത് ഇന്ന് ഏതൊരു രക്ഷിതാവിനും ബാലികേറാമലയാണ്. നമ്മുടെ മാതാപിതാക്കള്‍ പണ്ട് നമ്മെ നല്ല ശിക്ഷണത്തിലൂടെ ആയിരിക്കാം വളര്‍ത്തിക്കൊണ്ടുവന്നത്. നാമും അതേ രീതി തന്നെ നമ്മുടെ കുട്ടികളോട് പിന്തുടരാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഈ രീതി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ഒന്നാണോ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പണ്ടത്തെ പോലെ വടിയെടുത്തു തല്ലുന്നതു പോലുള്ള ശിക്ഷാനടപടികള്‍ ചിലപ്പോള്‍ ലക്ഷ്യത്തെ പിന്നോട്ട് നയിക്കുന്ന കാര്യങ്ങളാകാം. ഇത്തരം രീതികള്‍ പലപ്പോഴും നിങ്ങള്‍ക്ക് ഉടനടി ഫലങ്ങള്‍ നല്‍കുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇത് ദോഷകരമായി മാറുന്നു. കൊച്ചുകുട്ടികളെ ശാരീരികമായി ശിക്ഷിച്ച് വളര്‍ത്തിയാല്‍ നന്നാവുമെന്ന് ഇന്ന് പല മാതാപിക്കളും കരുതുന്നു. അങ്ങനെയുള്ള മാതാപിതാക്കളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരവുമായിരിക്കും അത്. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നത് സ്വാഭാവികം. ഇത്തരം പ്രവൃത്തികള്‍ കാണുമ്പോള്‍ വടിയെടുക്കാന്‍ ഓടുന്നതിനു മുമ്പ് പല കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്.
ശിക്ഷയാവാം, എന്നാല്‍ തല്ലി വളര്‍ത്തുന്നതല്ല ശിക്ഷ എന്നു മനസിലാക്കുക. കുഞ്ഞുങ്ങളെ തല്ലിവളര്‍ത്തിയാല്‍ വിപരീത ഫലമാകും ഉണ്ടാകുക. ഇത്തരം കുട്ടികള്‍ പിന്നീട് ആക്രമണവാസനയുള്ളവരും സാമൂഹ്യ വിരുദ്ധരുമായിട്ടായിരിക്കും വളര്‍ന്നുവരിക. ആയതിനാല്‍ തന്നെ മിക്ക പശ്ചിമ രാജ്യങ്ങളിലും പഠനങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് കുട്ടികളെ തല്ലുന്നതിനെതിരേ നിയമങ്ങള്‍ തന്നെ വന്നിട്ടുണ്ട്. മക്കളെ നല്ലതു പഠിപ്പിക്കാനുള്ള എറ്റവും നല്ല മാര്‍ഗം എന്തെന്നാല്‍ അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ അവരോടും നമ്മള്‍ പെരുമാറുക എന്നതാണ്. അവരെ താഴ്ത്തിക്കെട്ടാതെയും അഭിമാനത്തിന് ക്ഷതമേല്‍ക്കാതെയുമുള്ള സമീപനമാണ് വേണ്ടത്.
കുഞ്ഞുങ്ങളെ ശാരീരികമായി ശിക്ഷിക്കുന്നതുകൊണ്ടുള്ള വിപരീത ഫലങ്ങള്‍ എന്തൊക്കെ എന്ന് ആദ്യമായി ഇവിടെ സൂചിപ്പിക്കുന്നു...
1. ജീവിതത്തില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് കുട്ടികള്‍ പാഠങ്ങള്‍ പഠിക്കുന്നത്. അവരുടെ ചെറുപ്പത്തിലെ ദുരനുഭവങ്ങള്‍ ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. ശാരീരിക ശിക്ഷാരീതികള്‍ കൊച്ചുകുട്ടികളില്‍ പ്രകടമായ മാറ്റത്തിനു കാരണമാക്കുന്നു. ആത്മവിശ്വാസം കുറയുക, സ്വയംനിന്ദ തോന്നുക, സ്വഭാവ വൈകല്യങ്ങള്‍, വിഷാദം, ഉത്കണ്ഠ, തുടങ്ങിയ അസ്ഥകള്‍ ഉണ്ടായേക്കാം. അതുപോലെതന്നെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ച കുറയുക, ആത്മഹത്യാപ്രവണത ഏറുക, മടി കാണിക്കുക, പഠനത്തില്‍ പിന്നോട്ടാവുക എന്നിവയെല്ലാം സംഭവിച്ചേക്കാവുന്നതാണ്.
2. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് അവരെ ചെറുപ്രായത്തില്‍ തന്നെ മാനസികമായി വേദനപ്പിക്കുന്നതിന് ഇടയാക്കും. അതുകൊണ്ട് ഇത്തരം ശിക്ഷാരീതികള്‍ അവരില്‍ വാശി വളര്‍ത്താന്‍ ഉപകരിക്കുന്നു. ശിക്ഷണം ഒരു മോശമായ പ്രവണതയായി ചെറുപ്രായത്തില്‍ തന്നെ കാണുന്നതിനാല്‍ ഭാവിയില്‍ തെറ്റായ ധാര്‍മ്മിക ബോധം അവനില്‍ രൂപപ്പെടുത്താന്‍ ഇടയാക്കുന്നു. ഭീതി ഉയര്‍ത്തി പിടിച്ചു പറ്റാനുള്ളതല്ല ബഹുമാനം. മാതാപിതാക്കളുടെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും കുട്ടികള്‍ക്ക് കിട്ടേണ്ട ഒന്നാണത്.
3. രക്ഷിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന ശിക്ഷാവിധികള്‍ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. താന്‍ ചെയ്ത ചെറിയ തെറ്റിനുപോലും കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുന്നത് കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള ദേഷ്യം വര്‍ധിക്കാന്‍ കാരണമാക്കുന്നു. വീണ്ടും വീണ്ടും അവര്‍ ധിക്കരിക്കാന്‍ തയ്യാറാകുന്നു. കുട്ടികളുടെ ആത്മഹത്യ പ്രവണത പോലും സംഭവിക്കുന്നത് ഇതിലൂടെയാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ തെറ്റിനെയാണ് തിരുത്തിക്കേണ്ടത് എന്നറിഞ്ഞ് പെരുമാറുക.
4. രക്ഷിതാക്കളുടെ വഴക്കോ അടിയോ കിട്ടിയ കുട്ടികള്‍ പ്രതിഷേധമെന്നോണം പീഡിപ്പിക്കുന്നത് അവന്റെ തന്നെ ശരീരത്തെയാണ്. പ്രധാനമായും ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിക്ഷേധമായിരിക്കും ആദ്യം നടത്തുക. അതുകൊണ്ട് ശാരിരിക ശിക്ഷാരിതികള്‍ കുട്ടികളുടെ ആരോഗ്യത്തെയും ഒപ്പം തന്നെ ബൗദ്ധിക വികാസത്തെയും തകരാറിലാക്കുന്നു.
ശാരീരിക ശിക്ഷകള്‍ക്ക് പകരമായി രക്ഷിതാക്കള്‍ക്ക് കുട്ടികളോട് എന്തുചെയ്യാനാവും എന്ന് നോക്കാം...
1. മാതാപിതാക്കള്‍ കുട്ടികളോട് ഓരോയിടത്തും പെരുമാറേണ്ടത് എങ്ങനെയെന്ന് സ്‌നേഹപൂര്‍വ്വം പറഞ്ഞു മനസിലാക്കി കൊടുക്കുക. ഇത് അനവസരത്തിലുള്ള അവന്റെ ചെയ്തികളെ അടക്കിനിര്‍ത്താന്‍ സഹായിക്കുന്നു.
2. കുട്ടികളെ തല്ലുക എന്നതിനെ അപേക്ഷിച്ച് അവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ ഇഷ്ടമുള്ള കാര്യങ്ങള്‍ നിഷേധിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍, ടി.വി, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്ന് അകറ്റിനിര്‍ത്തുക, പുറത്തുപോയി കളിക്കാന്‍ അനുവദിക്കാതിരിക്കുക, ഇഷ്ടമുള്ളൊരു സാധനം ആവശ്യപ്പെട്ടാല്‍ വാങ്ങിച്ചു കൊടുക്കാതിരിക്കുക തുടങ്ങിയവ ഒക്കെ ഇതില്‍ പെടും.
3. കുഞ്ഞുങ്ങള്‍ ഒരിക്കലും വെറുതെ ഇരിക്കുവാന്‍ ആഗ്രഹിക്കുന്നവരല്ല. അവര്‍ക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. ആയതിനാല്‍ തന്നെ അവര്‍ക്ക് കൊടുക്കാവുന്ന മറ്റൊരു നല്ല ശിക്ഷയാണ് ടൈം ഔട്ട്. ഒന്നും ചെയ്യാനനുവദിക്കാതെ അവരെ അവഗണിച്ച് ഒരു നിശ്ചിതസമയം വെറുതെ ഇരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന രീതിയാണ് ടൈം ഔട്ട്. ഒന്നും ചെയ്യാതെ അനങ്ങാതെ ഒറ്റയ്ക്ക് ഇരിക്കുന്നത് നമുക്ക് നിസാരമായി തോന്നാമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അത് മാനസികമായി കനത്ത ശിക്ഷയാണ്. തെറ്റായ പെരുമാറ്റ രീതികളില്‍ നിന്ന് മാറി നില്‍ക്കാന്‍ ടൈം ഔട്ട് ഫലപ്രദമായ ഒന്നാണ്.
4. ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടിയെ അടിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ ഭവിഷ്യത്ത് പറഞ്ഞു മനസിലാക്കുന്നതും ചെയ്തില്ലെങ്കിലുള്ള ക്ലാസിലെ അനുഭവം ഒരുതവണ അനുഭവിക്കാന്‍ അവസരമുണ്ടാക്കുകയുമാണ്. അങ്ങനെ വന്നാല്‍ അവന് തെറ്റില്‍ നിന്നു നേരിട്ട് പഠിക്കാന്‍ അവസരമുണ്ടാകുന്നു. ഭാവിയില്‍ ഈ അനുഭവം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാനും കുട്ടി നിര്‍ബന്ധിതനാകുന്നു.
5. മക്കളെ എപ്പോഴും സന്തോഷവാന്മാരായി നിര്‍ത്തുന്നതിലും നല്ല ഭക്ഷണം നല്‍കുന്നതിലും മാത്രമല്ല കാര്യം, കലാപരമായ കഴിവുള്ളവരെ ആ രീതിയില്‍ പ്രോത്സാഹിപ്പിക്കുകയും വേണം. അങ്ങനെ കുട്ടിയെ നല്ലൊരു സാമൂഹ്യ ജീവിയാക്കാന്‍ കഴിയും. എങ്ങനെ ആളുകളോട് നല്ലരീതിയില്‍ പെരുമാറാം എന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധിക്കും.
6. ഒരിക്കലും കുട്ടികളുടെ ചിന്തയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. അവര്‍ സ്വയം ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍, പെട്ടെന്നുണ്ടാകുന്ന നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുകയും നിങ്ങള്‍ക്ക് നിങ്ങളുടെ കുഞ്ഞിന് എവിടെയാണ് തെറ്റ് പറ്റിയതെന്ന് കണ്ടെത്തി അതവരെ സമഗ്രതയോടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള ക്ഷമയും ശക്തിയും ഉണ്ടാവണം.
7. കുട്ടികളുടെ പ്രവര്‍ത്തികള്‍ക്ക് ശിക്ഷകള്‍ നല്‍കാന്‍ തുനിയുന്നതിന് മുന്‍പ് ശരിയായ രീതിയില്‍ നിങ്ങളുടെ കുട്ടിയുമായി ആശയവിനിമയം നടത്തുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള മുന്‍കൈ എടുക്കുകയും ചെയ്യുക. വൈകാരികമായ രീതിയിയില്‍ നിങ്ങള്‍ മക്കളോട് മനസ്സ് തുറന്ന് സംസാരിക്കുന്നത് അവരെ നേര്‍വഴിക്കു നയിക്കാനും കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷരഹിതമായി മനസ്സിലാക്കിയെടുക്കാനുംസഹായിക്കും. ഇത്തരത്തിലുള്ള സംസാരങ്ങള്‍ വഴി അവര്‍ക്ക് നിങ്ങളോടുള്ള മാനസിക അടുപ്പം വര്‍ദ്ധിക്കുകയും ചെയ്യും.
8. കുട്ടികള്‍ക്ക് നിരന്തരം വിലക്കുകളും ശാസനകളും നല്‍കുന്നത് ഒഴിവാക്കുക. പകരം അവരെ സ്‌നേഹിക്കുക, അംഗീകരിക്കുക, അഭിനന്ദിക്കുക, സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുക, അതുപോലെതന്നെ ദിശാബോധം നല്‍കി നന്മയിലേക്ക് വളര്‍ത്തുകയുമാണ് ചെയ്യേണ്ടത്.
കുഞ്ഞുങ്ങള്‍ക്ക് ശിക്ഷകള്‍ നല്‍കുന്നത് ഒരു രക്ഷകര്‍ത്താവിനെ മികച്ചതാക്കുമെന്ന് പലരും അവകാശപ്പെടുന്നു. എന്നാലിത് കുട്ടികളെ വലിയ രീതിയില്‍ സഹായിക്കുന്നില്ല എന്നതാണ് വാസ്തവം. മക്കളുടെ കാര്യത്തില്‍ പലപ്പോഴും നാമെല്ലാം ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ നിന്ന് മാറി ശിക്ഷകര്‍ത്താവ് എന്ന നിലയിലേക്ക് വഴിമാറിയിരിക്കുന്നു. കുട്ടികളെ കുട്ടികളായി കണ്ട് അവരുടെ നിലയില്‍ ഇറങ്ങിച്ചെന്ന് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അല്ലാതെ അവരെ വളഞ്ഞിട്ട് തല്ലി അവരുടെ ആത്മവിശ്വാസം കെടുത്തുകയല്ല വേണ്ടത്. അതുകൊണ്ട് കൊച്ചുകുട്ടികളെ തല്ലി വളര്‍ത്തുന്നത് ഒന്നിനും ഒരു പരിഹാരമായിരിക്കില്ല. മാത്രമല്ല, ഭാവിയില്‍ തലവേദന സൃഷ്ടിക്കുക തന്നെ ചെയ്യും.
മിന്റാ സോണി (കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് & ട്രെയിനര്‍)മൂവാറ്റുപുഴ,
മൊബൈല്‍ നമ്പര്‍- 9188446305
അവന്‍ പറക്കാന്‍ കൊതിക്കുന്ന അവന്റെ കൗമാരത്തില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൂടെ?
3>ഒരു ടീനേജര്‍ വീട്ടിലുള്ളപ്പോളാണ് ടീനേജ് പ്രായമിത്രമാത്രം വഷളാണെന്ന് മനസിലാകുന്നത്. അങ്ങനെ, എങ്ങനെ ഒരു ടീനേജിനെ വരച്ച വരയില്‍ നിര്‍ത്തി സായൂജ്യമടയാം എന്നുള്ള അന്വേഷണ പരമ്പരയാണിവിടെ കുറിക്കുന്നത്.
കാര്യങ്ങള്‍ അറിഞ്ഞു കഴിഞ്ഞപ്പോഴാണ് സത്യത്തില്‍ ടീനേജായ അവരാണോ അതോ നമ്മള്‍ മാതാപിതാക്കളാണോ വഷളാകുന്നത് അല്ലെങ്കില്‍ വഷളാക്കുന്നത് എന്ന് മനസിലായത്.
ഇത്തിരി നീണ്ട ലേഖനമാണ് എങ്കിലും ഓരോ വരിയിലും ജീവനുണ്ട്. നമ്മള്‍ അറിയാതെ നരകമാകുന്ന നമ്മുടെ വീടുകള്‍ സന്തോഷത്തിലേക്ക് ഉയരുവാനുള്ള ജീവസത്ത് ഇതിലുണ്ടെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. അപ്പോള്‍ നമുക്ക് നോക്കാം...
നമ്മുടെ ശാരീരികമായ യാത്രയെയാണ് നമ്മള്‍ പ്രായം എന്ന് വിളിക്കുന്നത്. അങ്ങനുള്ളപ്പോള്‍ ടീനേജ് മാത്രമല്ല നമ്മുടെ ഓരോ പ്രായവും ഒരോരോ പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. ശൈശവം നമുക്കൊരു നാപ്പി പ്രശ്‌നമാണെങ്കില്‍ കൗമാരം വേറൊരു പ്രശ്‌നമാണ്. മധ്യവയസ് ജോലിക്കും കല്യാണത്തിനും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ സൃഷിടിക്കുമ്പോള്‍ വാര്‍ദ്ധക്യം ഏകാകുലതയുടെയും ശരീരക്ഷയതിന്റെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു മുന്നോട്ടു പോവുന്നു.
ഇവിടെ ടീനേജും മാതാപിതാക്കളും തമ്മിലുള്ള സ്വരച്ചേര്‍ച്ചക്ക് വിഗ്‌നമുണ്ടാകുന്നത് പ്രധാനമായും വൃദ്ധര്‍ തങ്ങള്‍ വൃദ്ധരാണെന്നും ചെറുപ്പക്കാര്‍ തങ്ങള്‍ ചെറുപ്പക്കാരാണെന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഏറ്റവും വല്യ പ്രശ്‌നം. അതുമൂലം നമ്മളുടെ സ്ഥാനം അറിഞ്ഞോ അറിയാതെയോ അത്രവേഗം നമ്മള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നില്ല എന്നത് പ്രശ്‌നത്തിനാക്കം കൂട്ടുന്നു. അതിനൊരു ഉദാഹരണമാണ് നമ്മുടെ പൂര്‍വ്വികസ്വത്തിനോടുള്ള അടിപിടി. സത്യത്തില്‍ ഇത് മനുഷ്യരില്‍ മാത്രമല്ല ചില മൃഗങ്ങളിലും മക്കളെക്കാള്‍ ആധിപത്യം നേടിയെടുക്കാനുള്ള ത്വര കാണാന്‍ സാധിക്കും. ഇവിടെയാണ് നമ്മളൊക്കെ കേട്ടുമറന്ന വാനപ്രസ്ഥത്തിനുള്ള സ്ഥാനം.
മക്കള്‍ ഒരു പ്രായമാകുമ്പോള്‍ മാതാവും പിതാവും സ്ഥാനമൊഴിഞ്ഞു സന്യാസത്തിലേക്ക് പോവുകയും പിന്നീടവര്‍ 60താമത്തെ വയസില്‍ തിരിച്ചുവന്ന് സ്വന്തം ഭാര്യയെത്തന്നെ വീണ്ടും മാനസിക പക്വതയയോടെ വിവാഹം കഴിച്ച് ഒരുമിച്ചു താമസിച്ചു പിന്നീടും വനാന്തരങ്ങളിക്ക് തിരിച്ചുപോയ് ശിഷ്ടകാലം ജീവിച്ചു തീര്‍ക്കുകയും ചെയ്‌തൊരു പൂര്‍വ്വിക കാലം നമുക്കുണ്ടായിരുന്നു. അവിടെ മക്കള്‍ക്ക് അവരുടേതായൊരു സ്‌പേസ് കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. പക്ഷെ ഇന്ന് മക്കള്‍ക്ക് വേണമെങ്കില്‍ മക്കള്‍ തന്നെ യൂണിവേര്‍സിറ്റികളിലേക്കും മറ്റുമായി ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയായി ഇന്നത് മാറി.
നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നത് കാണുന്നത് തന്നെ എന്തൊരു മനോഹരമായ കാഴ്ചയാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ നമുക്കവനോട് തോന്നുന്ന ഓമനത്തം, അവന്റെ എല്ലാ കുസൃതിക്കള്‍ക്കും കൂട്ടുനിന്നിരുന്ന നമ്മള്‍ അവന്‍ കൗമാരത്തിലേക്ക് കടക്കുമ്പോള്‍ പിന്നീട് നമുക്കെന്താണ് സംഭവിക്കുന്നത്?
ആ ഒരു പ്രായത്തിലാണ് അവന് വേഗം നമ്മളോട് സ്‌നേഹം കുറഞ്ഞുപോയെന്നും അവന്‍ പണ്ടത്തെപ്പോലെ നമ്മളെ ബഹുമാനിക്കുന്നില്ലയെന്നുമൊക്കെ തോന്നല്‍ ഉടലെടുക്കുന്നത്. കാരണം അവനവിടെ കൗമാരകാരനാകുന്നു എന്നതാണതിനര്‍ഥം. അവന്‍ അതിവേഗം വളരുന്നു (They become teenagers means they are growing rapidly, unfortunately they beginning to become like you and you are distressed). ചുരുക്കത്തില്‍ പറഞ്ഞാല്‍ നിര്‍ഭാഗ്യവശാല്‍ അവന്റെ കൗമാരത്തില്‍ അവന്‍ നമ്മളെ പോലെയാകാന്‍ തുടങ്ങുന്നു. അതുകണ്ട് നമ്മള്‍ നെഞ്ചുപൊട്ടുകയും ചെയ്യുന്നു. എന്നാല്‍ നമ്മളത്രക്കു നല്ലവരാണെങ്കില്‍ അപ്പോള്‍ നമ്മള്‍ പറയും 'ഏയ് ഇല്ല ഇല്ല അവന്‍ എന്നെപ്പോലെയെ അല്ല' എന്ന്. H is becoming osmething else.
പക്ഷെ കൈക്കുഞ്ഞായിരുന്ന അവന്റെ നിസ്സഹായ അവസ്ഥകളില്‍ എന്തിനും ഏതിനും കൂടെ നിന്ന നമ്മള്‍ പെട്ടെന്നൊരു ദിവസം അവന്‍ അവന്റെ സ്വന്തം കാലില്‍ നിന്ന് അവന്റെ യാചനയുടെ എണ്ണം കുറക്കുമ്പോള്‍ നമുക്കത് അംഗീകരിക്കാന്‍ കഴിയുന്നില്ല, അതാണ് സത്യം.
അവന്റെ നിഷ്‌കളങ്കതയുടെ കൂടെ അവനോടൊപ്പം മുട്ടില്‍ ഇഴയാന്‍ താല്‍പര്യം കാണിച്ച നമുക്കെന്തുകൊണ്ട് അവന്‍ അവന്റെ കൗമാരത്തില്‍ അവനൊരു പാട്ടുപാടാന്‍ ഇഷ്ടപെടുമ്പോള്‍ കൂടെ പാടിക്കൂടാ? പകരം അവന്‍ പാടാന്‍ തുനിയുമ്പോള്‍ നമ്മള്‍ അവനെ അപ്പോളും മുട്ടില്‍ ഇഴയിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. സത്യത്തിലവിടെ നമ്മള്‍ മാതാപിതാക്കള്‍ അവന്റെ മുമ്പില്‍ വിഡ്ഢികളാകുകയാണ് ചെയ്യുന്നത്.
അവന്‍ വളരുമ്പോള്‍ അവനെ അംഗീകരിക്കാതെ അവിടെ നമ്മുടെ ഈഗോ വര്‍ക് ഔട്ട് ആകുന്നു. കാരണം നമ്മള്‍ രാരീരം പാടുമ്പോള്‍ ഉറങ്ങിയിരുന്ന അല്ലെങ്കില്‍ ചിരിക്കാന്‍ പറയുമ്പോള്‍ ചിരിച്ചിരുന്ന ആ അവനെയാണ് നമ്മളിന്നും നിര്‍ഭാഗ്യവശാല്‍ ആഗ്രഹിക്കുന്നത്.
അവന്‍ അവന്റെ കുഞ്ഞുന്നാളില്‍ നമ്മളിലേക്ക് മുഖമുയര്‍ത്തി നോക്കിയിരുന്നപ്പോള്‍ നമ്മളില്‍ നിന്നും അവനെന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു. നമ്മളെ കണ്ടവന്‍ നടക്കാന്‍ പഠിച്ചു, ഓടാനും ചാടാനും ഭക്ഷണം വാരി കഴിക്കാനുമൊക്കെ പഠിച്ചു. പക്ഷെ ഇന്നവന്‍ അവന്റെ കൗമാരത്തില്‍ നമ്മടെ മുഖത്തേക്ക് മുഖമുയര്‍ത്തുമ്പോള്‍ അവന് പഠിക്കാനായി നമ്മളിലൊന്നും നമ്മള്‍ അവശേഷിപ്പിക്കാതെ ഇപ്പോഴുമവനെ നമ്മള്‍ കാക്ക പൂച്ച പറയിക്കാന്‍ ശ്രമിച്ചാല്‍ നമ്മളവന്റെ മുമ്പില്‍ പരമവിഡ്ഢികള്‍ ആകുകയേയുള്ളൂ എന്നത് മറന്നുകൂടാ.
നമ്മില്‍നിന്ന് കാര്യമായൊന്നും പഠിക്കാന്‍ അവന്‍ കാണുന്നില്ലങ്കില്‍ അവിടെ അവന്റെ ദൃഷ്ടിയില്‍ നമ്മള്‍ക്ക് വളര്‍ച്ച മുരടിക്കുകയും അവന്‍ വളരുകയും ചെയ്യുന്നതായി അവന് തോന്നുന്നു. അപ്പോള്‍ അവന് നമ്മളോട് ബഹുമാനത്തിനു പകരം പുച്ഛം തോന്നുക അത് പ്രകൃതി ദത്തമാണ്.
ഇതിനൊരു ഉദാഹരണമാണ്, നീണ്ടയൊരു ചര്‍ച്ചയ്ക്ക് ശേഷം ഒരു ഭര്‍ത്താവും ഭാര്യയും അവര്‍ക്ക് ഒരു കുഞ്ഞ് വേണോ അതോ നായ വേണോ എന്ന് തീരുമാനമെടുക്കാനാവാതെ ഒരു കൗണ്‍സിലറുടെ അഭിപ്രായത്തിനായി പോയി. അപ്പോള്‍ കൗണ്‍സിലര്‍ അവരോടു ചോദിച്ചു whether you want to spoil you carpet or life?
ഇവിടെ നമ്മള്‍ മനസിലാക്കേണ്ടത് നമ്മള്‍ ആഗ്രഹിക്കുന്ന പോലെ കളിക്കാന്‍ നമുക്ക് വേണ്ടത് കളിപ്പാട്ടമോ നായയോ ആണ്. മക്കളല്ല കാരണം മക്കള്‍ വലുതാകുമ്പോള്‍ അവരുടെ ഫിസിക്കല്‍ വളര്‍ച്ച മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. അവനില്‍ നടക്കുന്ന മാനസിക വളര്‍ച്ച നമ്മള്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ അവനെ അല്ലങ്കില്‍ അവളെ അവരായി അംഗീകരിക്കാന്‍ നമുക്കാവുന്നില്ല.
I can't live without you എന്ന് നമ്മള്‍ ഒരാളോട് പറയുന്നത് ഊന്നുവടിയില്ലാതെ എനിക്ക് നടക്കാനേ പറ്റില്ല എന്ന് പറയും പോലാണ്. അതേസമയം when you say that I am fine the way I am എന്ന് പറയുമ്പോള്‍ നമ്മള്‍ക്ക് വേറൊരാളെ അത് മക്കളോ പങ്കാളിയോ ആയിക്കൊള്ളട്ടെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍തന്നെ അവരെ നമ്മോടൊപ്പം ഉള്‍പ്പെടുത്താനും ജീവിക്കാനും ഞാന്‍ തയ്യാറാണ് എന്നതുകൂടിയാണ് കാണിക്കുന്നത്.
അതിനാല്‍ അവനെ അവനായി അംഗീകരിക്കാന്‍ നമ്മള്‍ നമുക്ക് അതിരുകള്‍ വച്ചുകൂടാ. അവന്‍ വളരുന്നതിനൊപ്പം നമ്മളും വളരണം. അല്ലാതെ കൗമാരത്തിന്റെ കണ്ണില്‍ നമ്മളൊരു പരിഹാസ്യ കഥാപാത്രമായി മാറാന്‍ നമ്മളായി ഇടവരുത്തരുത്.
നമ്മള്‍ക്കെല്ലാം നല്ല പരിചയമുള്ള വേറൊരു അനുഭവമാണ് ഗ്രാന്‍ഡ്പേരന്‍സും ചെറുമക്കളും തമ്മിലുള്ള അടുപ്പ കൂടുതല്‍. അതിനുള്ള പ്രഥാന കാരണം Teenage means you are slowly getting poiosn by hormones. Old age means you are slowly releasing from that. So they kind of understand. അതേസമയം മിഡിലെജിലൂടെ സഞ്ചരിക്കുന്ന നമ്മളുടെ അവസ്ഥ വളരെ കണ്‍ഫ്യൂസ്ഡ് സ്റ്റേറ്റ് ആണ്.
അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ ശരിക്കും സ്‌നേഹിക്കുന്നുവെങ്കില്‍ ദയവായി അവരെ മാനസികമായി വളരാന്‍ അനുവദിക്കുക. കാരണം അവരുടെ ശരീരത്തോടൊപ്പം മാനസികമായുമവന്‍ വളരുന്ന അവസ്ഥയില്‍ നമ്മള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് വളരെയധികം അവരുടെ ജീവിതത്തെ തകര്‍ക്കും.അതിനാല്‍ അവരെ നിയന്ത്രിക്കുന്നതിന് പകരം നമ്മള്‍ക്ക് ധൈര്യമുണ്ടങ്കില്‍ ഒരു നിശ്ചിതമായ എമൗണ്ട് കുടുംബചെലവിനായി അവനെ ഏല്പിച്ചു ഉത്തരവാദിത്തം പഠിപ്പിക്കുക. അവന്‍ ആ തുക ഒന്നിലും ഉള്‍കൊള്ളിക്കാതെ ചിലപ്പോള്‍ ചിലവാക്കി കളഞ്ഞേക്കാം. അപ്പോള്‍ അവനെ ആ വീട്ടില്‍ അതുമൂലം നേരിടുന്ന പ്രശനങ്ങളെ കുറിച്ചറിയാന്‍ വിടുക. ഒരുനേരത്തെ ഭക്ഷണത്തിലെ കുറവ് വരുത്തി അതവനെ അറിയിക്കുക. അങ്ങനെ അവന്‍ അവന്റെ ജീവിതത്തെക്കുറിച്ചു പഠിക്കട്ടെ. കാരണം This is the way let him understand the protective caring atmosphere than the out of the street tomorrow morning.
എല്ലാറ്റിനുമുപരിയായി, നമ്മളുടെ കുട്ടി നമ്മളുടെ സ്വന്തമാണെന്ന ചൈല്‍ഡിഷ് ചിന്താഗതി ഉപേക്ഷിക്കുക. നമ്മളുടെ ഉടമസ്ഥാനമെന്ന ചിന്താഗതി മാറ്റിവെച്ചു നല്ലൊരു കൂട്ടുകാരനായി അവനോടൊട്ടിനിന്നു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിനോക്കു. അവനെ അവന്റെ കൗമാരത്തിലും രാരീരം പാടി ഉറക്കിപ്പിക്കാന്‍ നോക്കാതെ അവനൊപ്പം നമ്മളും വളര്‍ന്ന് ഒരു സുഹൃത്തായി ചേര്‍ന്ന് നില്‍ക്കൂ... കാരണം അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ ഒരു സുഹൃത്തിനെ തേടുന്നത് സ്വാഭാവികമാണ്. അപ്പോള്‍ അവന്‍ തേടുന്ന ആ സുഹൃത്ത് എന്തുകൊണ്ട് നമ്മളായി കൂടാ...
ജോസ്ന സാബു സെബാസ്റ്റ്യന്‍
ഒരു സ്ത്രീ ഏറ്റവും മനോഹരിയാകുന്ന നിമിഷം; സദാചാര കണ്ണുകളോടെ ഇതിനെ കാണരുതേ...
3>'There's nothing more beautiful than a baby bump,'
പല സദാചാരവിരുദ്ധരോടുമുള്ള എതിര്‍പ്പ് എത്ര കൂടുതല്‍ കാണിക്കാമോ അത്ര കൂടുതല്‍ കാണിക്കാന്‍ വേണ്ടി നടത്തുന്ന ഇപ്പോഴത്തെ ചില വസ്ത്രധാരണ വൈകല്യത്തോടെയുള്ള ഫോട്ടോ ഷൂട്ടുകളാണിന്നത്തെ നിത്യ കാഴ്ച. ഞാനും മോഡെര്‍ണായി എന്ന് കാണിക്കാന്‍ പലരുമിത് പുറമെ പറയില്ലങ്കിലും സത്യത്തില്‍ കണ്ണിനാരോചകമാണ്.
നമ്മള്‍ ശ്രദ്ദിച്ചിട്ടുണ്ടോ നമ്മള്‍ ചിലപ്പോ ശാന്തമായി സംസാരിക്കുന്നൊരു വ്യക്തി ആയിരിക്കും പക്ഷെ നമ്മളൊരു ഫോണ്‍ വിളിക്കുമ്പോള്‍ അങ്ങേത്തലക്കല്‍ സംസാരിക്കുന്ന ആള്‍ വളരെയധികം ശബ്ദത്തില്‍ സംസാരിച്ചാല്‍ നമ്മുടെ ശാന്തത മാറ്റിവച്ച് അറിയാതെതന്നെ നമ്മള്‍ അയാളേക്കാള്‍ അധികശബ്ദത്തില്‍ സംസാരിക്കും.
അതുപോലെ ആരെയൊക്കെയോ എതിര്‍ക്കാന്‍ കൂടുതല്‍ വഷളായി പ്രതികാരം ചെയ്യാന്‍തക്ക കടിഞ്ഞാണില്ലാത്ത മനസാണ് ചിലപ്പോളൊക്കെ മനുഷ്യന്റേത്.
പല പോസുകളിലും വസ്ത്രത്തിലുമൊക്കെ ഫോട്ടോ എടുക്കുകയെന്നത് എനിക്കും ഒരു ക്രേസി തന്നാണ്. കൂടാതെ മിക്ക പെണ്ണുങ്ങള്‍ക്കും നന്നായി അണിഞ്ഞൊരുങ്ങി ഫോട്ടോസ് എടുക്കുന്നതും സോഷ്യല്‍ മീഡിയകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമൊക്കെ ഒരു മെന്റല്‍ റിലീഫ് തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. ചില സ്ത്രീകളും സെലിബ്രിറ്റികളുമൊക്കെ അവരുടെ കല്യാണ ഫോട്ടോകളും നല്ല കളര്‍ഫുള്‍ ആയ മെറ്റെര്‍ണിറ്റി ഫോട്ടോകളുമൊക്ക അപ്‌ഡേറ്റ് ചെയ്യുന്നത് കണ്ടിരിക്കാന്‍ എന്തൊരു ഭംഗിയാ....
പക്ഷെ മറ്റുചിലര്‍ അവനാകാമെങ്കില്‍ അവള്‍ക്കും ആകാമെന്ന് കാണിക്കാന്‍ അല്ലെങ്കില്‍ വരുത്തിത്തീര്‍ക്കാന്‍ വേണ്ടി വളരെ മൂല്യചുതി വരുത്തി ഫോട്ടോ ഷൂട്ടുകള്‍ നടത്തി സമൂഹത്തില്‍ സ്ത്രീയെന്ന സ്ഥാനം ഉറപ്പിക്കുന്നതു വളരെ പരിതാപകരമാണ്.
വസ്ത്ര അളവുകുറച്ചു പെണ്ണിനെന്തുമാകാമെന്ന് വരുത്തി തീര്‍ക്കുന്നതിന് പകരം ആളുകള്‍ നമ്മളുടെ ബുദ്ധി കണ്ട് അത്ഭുതപ്പെടട്ടെ കഴിവ് കണ്ട് അഭിനന്ദിക്കട്ടെ പ്രതിഭ കണ്ട് ആശ്ചര്യപ്പെടട്ടെ. അങ്ങനെ നമ്മളെ മറ്റുള്ളവര്‍ തിരിച്ചറിയട്ടെ. അല്ലാതെ തുണിയുടെ നീളകുറവ് നിങ്ങളുടെ ഐഡന്റിറ്റി ആക്കി മാറ്റാതിരുന്നൂടെ?
ഇങ്ങനൊക്കെ പറയാന്‍ കാരണം നമ്മള്‍ പഠിച്ച സ്ത്രീ എന്നതിന്റെ പര്യായം ജനനി അല്ലെങ്കില്‍ ഭൂമി എന്നൊക്കെയാണ്. അതായത് ജനനി എന്നാല്‍ ജനിപ്പിക്കുന്നവള്‍.
അപ്പോള്‍ ഓരോ സ്ത്രീയും ഭൂമിപോലെ സുന്ദരം.
ഭൂമിയെ നോക്കി ആസ്വദിച്ചിട്ടുണ്ടോ?എത്ര ശാന്തമാണല്ലേ... പച്ചപ്പിനാലും ജലാശയങ്ങളാലുമൊക്കെ നിറഞ്ഞവള്‍ എത്ര സുന്ദരിയാണ്...
നമ്മളവളെ പലതരത്തില്‍ കവരുമ്പോളും ഇടക്കൊരു വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ കാണിച്ചു ഭയപെടുത്തുന്നതല്ലാതെ അവളെത്ര ശാന്തവും സൗമ്യവുമായാണ് നമ്മളോട് പ്രതികരിക്കുന്നതല്ലേ?
ഭൂമിയെ ദേവിയായി കാണാന്‍ ഇനി വേറെയുമുണ്ട് കാരണങ്ങള്‍. അവളാണ് നമ്മുടെ നിലനില്‍പിനാടിസ്ഥാനംമെങ്കിലും അവളോട് ഇന്നീ പ്രപഞ്ചം മുഴുവന്‍ കാണിക്കുന്ന അശാന്തത നമ്മള്‍ കാണുന്നുണ്ട്. പാറപൊട്ടിക്കല്‍ കോണ്‍ക്രീറ്റ് വാര്‍ക്കല്‍, മരങ്ങള്‍ വെട്ടിനശിപ്പിക്കല്‍, ജലാശയത്തിലേക്കൊഴുക്കുന്ന മാലിന്യങ്ങള്‍, പരിധിയിലേറെയുള്ള കുഴല്‍കിണറുകള്‍ അങ്ങന ങ്ങനെ പലതും. അവളെ പലതരത്തില്‍ നമ്മള്‍ കുത്തികീറി മുറിവേല്‍പ്പിച്ചു നമ്മുടെ നിലനില്‍പിനായി ശ്രമിക്കുമ്പോള്‍ സര്‍വ്വം സഹയായ് നില്‍ക്കുന്ന ഭൂമി. അവളോടുള്ള ബഹുമാനം കൊണ്ടാണ് നമ്മള്‍ ഭൂമിയെ ജനനിയായും അമ്മയായുമൊക്കെ പര്യായം നല്‍കി ആദരിക്കുന്നത്.
അറിയുംതോറും അവളില്‍ അറിയാനിനിയും ആകാംഷകളേറെ... കാരണം അവള്‍ അവളുടെ പലവിധ സൗന്ദര്യത്താല്‍ നമ്മളെ അകര്‍ഷിക്കുമെങ്കിലും അവളുടെ സ്വകാരികത ആരെയും തുറന്നു കാട്ടുന്നില്ല, അവളുടെ നിധികളെല്ലാം നമ്മളുടെ ആകാംഷകൊണ്ടും ആശ്ചര്യംകൊണ്ടും നമ്മള്‍ തന്നെ കണ്ടുപിടിച്ചവയാണ്. മൂല്യതയേറിയ ഡയമെണ്ടുകളും പെട്രോളും എന്നുവേണ്ട അങ്ങനെ പലതും അവള്‍ മറ്റുള്ളവരെ കാണിക്കാനായി തുറന്നിടുന്നതിലൂടെ സന്തോഷവും അല്മസംതൃപ്തിയും നേടുന്നില്ല. അതുകൊണ്ടു തന്നെ ഇന്നും ഇവയൊക്കെ വളരെ അമൂല്യമാണ് താനും.
നമ്മളിനിയും അവളെ അറിഞ്ഞു വരുന്നതേയുള്ളു. അങ്ങനാകണം ഓരോ സ്ത്രീയും. മറ്റുള്ളവരോടുള്ള പ്രതികാരപരമായി മറ്റുള്ളവര്‍ക്കായി അവളെതന്നെ തുറന്നിട്ട് ആല്‍മ നിര്‍വ്വതിനേടുമ്പോള്‍ ഭൂമിയുടെ പര്യായത്തിനോട് സ്ത്രീ എന്നാ പദത്തിന് എത്രത്തോളം ഒട്ടിനില്‍ക്കാനാകും.
കാരണം നമുക്കെല്ലാമറിയുമ്പോല്‍ ഭൂമിയെപോലെ തന്നെ സ്ത്രീയും ആശ്ചര്യത്തിന്റെ നിറകുടമാണ്.. അവളിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന മനുഷ്യകുലം, അവള്‍ കണ്ടുപിടിക്കുന്ന പ്രശ്‌ന പരിഹാരങ്ങള്‍ അവളുണ്ടാക്കുന്ന ആഹാരങ്ങള്‍ അവളുടെ പെരുമാറ്റ ശൈലി, മക്കളെ തലോടിയുറക്കാനുള്ള കഴിവ്. കൂടാതെ പല രാജ്യങ്ങളും നേടിയ നേട്ടങ്ങളിലൂടെയുമൊക്കെ അവളുടെ ചങ്കൂറ്റം നമ്മള്‍ അറിഞ്ഞു വരുന്നതേയുള്ളു..
സത്യത്തില്‍ ഭൂമിയോട് തുല്യതപെടുത്തിയിരിക്കുന്ന സ്ത്രീ അവളുടെ സ്വകാരികത തുറന്നു കാട്ടുമ്പോള്‍... പലതും നേടാനായി ആക്രോശിച്ചു സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തോ നമ്മള്‍ക്കെന്തെക്കെയോ നഷ്ടപ്പെടുകയാണ്.
എന്നാല്‍ അവള്‍ സര്‍വ്വം സഹയാകുമ്പോള്‍ അവളോട് മറ്റുള്ളവര്‍ക്കെന്തുമാകാമെന്നല്ല. സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മാത്രമല്ല ജനനി. ഓരോ പെണ്‍കുഞ്ഞും ഒരു ജനനിയാണ്. അവളെ നല്ല കരുതലോടെ സ്‌നേഹിക്കാനും പരിപാലിക്കാനും പരിരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഓരോ പുരുഷനുമുണ്ട്. കാരണം അവള്‍ ഭൂമിയെപോലെതന്നെ അവനറിയാതെത്തന്നെ അവന്റെയും അവന്റെ മക്കളുടെയും മറ്റു പലതിന്റെയും ജീവനടിസ്ഥാനമാണ്.
ചില പരിപാപനമായതും അവളില്‍ മാത്രം നിറഞ്ഞു നില്‍ക്കേണ്ട ചില മുഹൂര്‍ത്തങ്ങള്‍, അതില്‍ ഭാരത സ്ത്രീകളുടെ ഭാവശുദ്ദി കാണപ്പെടട്ടെ. ഇന്ന് മനുഷ്യരുടെ അമിതമായ കയ്യേറ്റം മൂലം നമ്മുടെ ഭൂമി പലവിധത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഒരു സ്ത്രീ സ്ത്രീയായിരിക്കുന്നതിന്റെ ഭംഗി കൂടി നശിക്കാതിരിക്കട്ടെ .. ( ഫോട്ടോക്ക് കടപ്പാട് മനോരമ )
ജോസ്ന സാബു സെബാസ്റ്റ്യന്‍
കുട്ടിത്തം മറന്നു പോകുന്ന, സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലം...
3>ഈയിടെ ഒരു ഫാമിലി ഇവന്റസില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കണ്ട ഒരു കാര്യം പറയാം. ഏകദേശം ഒരു 10 അല്ലങ്കില്‍ 12 വയസുള്ള രണ്ടു ആണ്‍കുട്ടികള്‍ ഒരു സോഫയുടെ രണ്ടറ്റത്തുമായ് ഇരുന്നു ഫോണില്‍ നല്ല തിരക്കിലാണ്. ഇടയ്ക്കിടയ്ക്ക് രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്നു പക്ഷെ ഒന്നും മിണ്ടുന്നില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ കുശലം പറഞ്ഞു അടുത്തുകൂടി. കൂടുതല്‍ അറിഞ്ഞപ്പോള്‍ രണ്ടും സഹോദരങ്ങളാണ്. രണ്ടുപേരും പരസ്പരം മിണ്ടാന്‍ മിനക്കെടാതെ മെസ്സേജ് വിട്ടു വര്‍ത്തമാനം പറഞ്ഞു ചിരി കളിയാണ്.
കാലമേ നീ എവിടെയാണ് ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന ചിന്തവല്ലാതെ അലട്ടി. നമ്മുടെ ചെറുപ്പകാലങ്ങളില്‍ ഒരു പായുടെ രണ്ടറ്റത്തും കിടന്നു വാതോരാതെ സിനിമാക്കഥ പറഞ്ഞുറങ്ങാന്‍ പാടുപെട്ട രാത്രികള്‍ ഓര്‍മയില്‍ വന്നു. സ്‌കൂള്‍ വരാന്ത മുതല്‍ തുരു തുരെ പറഞ്ഞുമതിയാകാതെ ഓരോരുത്തരെയും അവരുടെ വീടുകളില്‍ കൊണ്ടാക്കിയ രംഗങ്ങള്‍ ഓര്‍മവന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ പങ്കിട്ട നമ്മളെ സംബന്ധിച്ച് നമ്മള്‍ രണ്ടു വിധ കാലങ്ങളും മാനുഷിക ബന്ധങ്ങളുടെ ചൂടും ടെക്‌നോളജിയുടെ അതിശയവുമൊക്കെ കണ്ടവരാണ്. പക്ഷെ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ മാനുഷിക മൂല്യമൊട്ടും തന്നെയില്ലാതെ സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലമേറ്റെടുത്തിരിക്കുന്നു.
ഇന്നെവിടെയെങ്കിലും ഒരു ഉണ്ണിയുടെ കരച്ചില്‍ കേള്‍ക്കനുണ്ടോ? അമ്മക്ക് തന്നുണ്ണി മാവിന്‍ പൂങ്കുല പറിക്കുമോയെന്ന ആശങ്കയുണ്ടോ? അവരെല്ലാം സ്‌ക്രീനില്‍ തളച്ചിടപ്പെട്ടിരിക്കുകയല്ലേ? ഒന്നിനും മാനുഷിക സ്പര്‍ശനം ഇല്ല. പകരം എല്ലാത്തിലും സ്‌ക്രീന്‍ തരംഗം. ചുറ്റുമുള്ള ഒന്നും നമ്മെ സ്വാധീനിക്കുന്നേ ഇല്ല. കാണുന്ന കാഴ്ചകള്‍ മുഴുവന്‍ സ്‌ക്രീന്‍. നേരിട്ട് കാണുന്ന ഒരു പ്രോഗ്രാം പോലും കണ്ടാസ്വദിക്കാന്‍ കഴിയാതെ വീഡിയോ പിടിച്ചു കാണുന്ന തലമുറ. കളികള്‍ വര്‍ത്തമാനങ്ങള്‍ വിശേഷങ്ങള്‍ പ്രാര്‍ത്ഥനകള്‍ മരണ കരച്ചിലുകള്‍ മരണാനന്തര കര്‍മങ്ങള്‍ കൊടുക്കല്‍ വാങ്ങലുകള്‍ സേവിങ് അങ്ങനെ പലതും ഇന്ന് സ്‌ക്രീന്‍ മാജിക്കിലൂടെ.
ശിലായുഗം വെങ്കലയുഗം അങ്ങനെ ഏഴു യുഗങ്ങള്‍ താണ്ടി വന്ന നമ്മളിന്ന് ഡിജിറ്റല്‍ യുഗത്തിലാണ് വന്നു നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ആശയവിനിമയത്തിനുള്ള കഴിവ് മുമ്പെങ്ങുമില്ലാത്തവിധം വര്‍ദ്ധിക്കുന്നതു കാണാനും അനുഭവിക്കാനും കൂടി ഭാഗ്യം ലഭിച്ച ആദ്യത്തെ തലമുറയാണ് നമ്മള്‍. എന്നാല്‍ മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ വല്യ ഒരു turning point ആയിട്ടുള്ള കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍ മനഃപൂര്‍വ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലതുണ്ട്.
സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം മൂലം മനുഷ്യര്‍ക്ക് മാത്രമെ മനുഷ്യരില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുകയുള്ളു എന്ന ചിന്താഗതി നമ്മളില്‍ വളരുന്നു. വേറൊന്നിലും നമ്മള്‍ ആകൃഷ്ടരാകുന്നില്ല. എന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള പലതിനെയും നമ്മളിന്ന് മറന്നു പോവുന്നു. കാരണം ഈ ഗ്രഹത്തില്‍ നമ്മള്‍ മാത്രമേ ജീവിക്കുന്നുള്ളു നമുക്ക് മാത്രമേ പ്രാധാന്യമുള്ളൂവെന്നൊക്കെ നമ്മള്‍ കരുതുന്നു.
പക്ഷെ നമുക്കു ചുറ്റുമുള്ള ഒരു ചെറു പുഴുവിനു പോലും നമ്മളുടെ ജീവനില്‍ സ്വാധീനമുണ്ടെന്നും ഒരു 18 മാസം എല്ലാ പുഴുക്കളും ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായാല്‍ത്തന്നെ ഈ ഗ്രഹത്തിലെ ഒട്ടുമിക്ക ജീവനുകളും അതോടെ ഇല്ലാതാകുമെന്നും പിന്നെ കുറച്ചു മൈക്രോണുകള്‍ മാത്രം അവശേഷിക്കുന്ന ഭൂമിയായ് മാറിടുമെന്നും നമ്മളിനിയും അറിയാന്‍ വൈകീടല്ലേ.
അതുപോലെതന്നെ എല്ലാ പ്രാണികളും ഏകദേശമൊരു 4.5 മുതല്‍ 6 വര്‍ഷം വരെ അപ്രത്യക്ഷമായാല്‍ ഞാനും നീയുമുള്‍പ്പെടെ ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും അപ്രത്യക്ഷമാകും. എന്തിനേറെ നമ്മള്‍ നിസ്സാരരായ് കരുതുന്ന മൈക്രോണുകള്‍ പോലും ഒരു 20 മിനിറ്റ് മാറി നിന്നാല്‍ തുടച്ചുമാറ്റപ്പെടാവുന്ന ആയുസ്സുമാത്രമേ നമുക്കുള്ളൂ. പക്ഷെ നമ്മളുടെ അഭാവം ഈ ഭൂമിയിലുണ്ടായാല്‍ ഭൂമി തഴച്ചുവളരുകയല്ലാതെ ഭൂമിക്കു ഒരു കേടും ഉണ്ടാകാന്‍ പോകുന്നില്ല.
അതിനാല്‍ മനുഷ്യര്‍ മാത്രമേ നമ്മെ സ്വാധീനിക്കുന്നുള്ളുവെന്ന് നമ്മള്‍ കരുതരുത്. ഓരോ കുട്ടിയും അവന്റെ 15 വയസ്സിനുള്ളില്‍ പുറത്തുപോയി കൂടാരം പോലുമില്ലാതെ പ്രകൃതി അനുഭവിക്കട്ടെ, ബ്രാന്‍ഡഡ് ഷൂവില്‍ നിന്നും മാറി ചേറുകളില്‍ ചവിട്ടിനടക്കട്ടെ, ജോണ്‍ വര്‍വ്വട്ടനിന്റെയും ഗുച്ചിയുടെയും മണമല്ലാതെ പുല്‍ല്‍നാമ്പിന്റെയും പൂവിന്റെയും ഗന്ധമറിയട്ടെ, എസി റൂമിന്റെ കിതപ്പില്‍നിന്നുമകന്ന് ഇരുട്ടിന്റെയും ചീവീടിന്റെയും അരുവികളുടെയും പ്രകൃതിയുടെയും മാസ്മരികതയിലേക്കവര്‍ കടന്നുവരട്ടെ. നാടുവിട്ടു നമ്മളൊരു മലമുകളിലേക്ക് പോയിനോക്കൂ നമ്മളെത്ര നിസ്സാരരാണെന്ന് നമുക്ക് മനസിലാകും.
പക്ഷെ നമുക്ക് ചുറ്റുമുള്ളവയെല്ലാം മറന്നിന്ന് നമ്മള്‍ നമ്മുടെ ഉറവിടമായ പ്രകൃതിയുമായി വിച്ഛേദിക്കപെട്ട് (പുക്കിള്‍കൊടി അറുത്തുമാറ്റി) ഗുരുതരമായ ഭാവിയിലേക്ക് കടന്ന് പോയികൊണ്ടിരിക്കുകയാണെന്നു മനസിലാക്കാന്‍ വൈകിയെങ്കില്‍ ഓരോ വര്‍ഷവും കടന്നു പോവുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഹ്യൂമന്‍ ഇന്റലിജന്റിന്റെ വെയ്സ്റ്റ് പ്രൊഡക്ടുകളായി ഭൂമിക്കു ഭാരമായി അവശേഷിക്കാന്‍ ഏറെനാള്‍ വേണ്ടിനിയും....
ജോസ്ന സാബു സെബാസ്റ്റ്യന്‍
ഇന്ത്യന്‍ ലോകസഭയുടെ അപമാനം മാത്യു ജോയിസ്, ലാസ് വേഗാസ്
3>ഡോ. സത്യപാല്‍ സിംഗ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആര്‍എ) ബില്ലില്‍ ചില ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനിടെ ഈയിടെ ഇന്ത്യന്‍ ലോക്‌സഭയില്‍ നടത്തിയ ഒരു നികൃഷ്ടമായ പ്രസ്താവന, മതേതരത്വം ഘോരഘോരം കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജാകരം തന്നെ.
ആനപ്പുറത്തിരിക്കുമ്പോള്‍ നായയെ പേടിക്കേണ്ടെന്നു പല ഭരണാധികാരികള്‍ക്കും ഒരു മിഥ്യാ ധാരണയുണ്ടെന്നു തോന്നുന്നു. അങ്ങനെയുള്ളവര്‍, കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ മാന്യ വ്യക്തികളെ തേജോവധം ചെയ്യുന്നതിലെ കുടിലതയാണ് മനസിലാകാത്തത്.സത്യപാല്‍ സിംഗ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ചുമതലയുള്ള മാനവ വിഭവശേഷി സഹമന്ത്രിയും ജലവിഭവ, നദി വികസന, ഗംഗ പുനരുജ്ജീവന മന്ത്രാലയത്തിലെ സഹമന്ത്രിയുമായിരുന്നു. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ഉത്തര്‍പ്രദേശിലെ ബാഗ്പത് നിയോജകമണ്ഡലത്തില്‍ നിന്ന് 2014 ലെ ലോക സഭാ വോട്ടെടുപ്പില്‍ മത്സരിച്ച മുന്‍ പോലീസു മേധാവി ആയിരുന്നു.
പൊതുജനശ്രദ്ധ നേടുക മാത്രമല്ല, അധികാരങ്ങളുടെ നല്ല പിള്ളകളുടെ ലിസ്റ്റില്‍ പ്രവേശിക്കാനുമായി തയ്യാറാക്കിയ ഒരു സ്‌ക്രിപ്റ്റുമായിട്ടായിരുന്നു അദ്ദേഹം സഭയിലെത്തിയതെന്ന് സ്പഷ്ടമാണ്. അദ്ദേഹം സമര്‍പ്പിച്ച പുതിയ ഭേദഗതി ഗ്രാമീണ മേഖലയില്‍ സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കുന്നത് അസാധ്യമാക്കും. എല്ലാവര്‍ക്കും ന്യൂഡല്‍ഹിയില്‍ പോയി ഒരു അക്കൗണ്ട് തുറക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നത്. മറ്റൊരു ഭേദഗതി പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വിദേശ സംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണപരമായ ചെലവുകള്‍ക്കായി ചെലവഴിക്കരുത്.
എന്നാല്‍ തന്റെ അവതരണ പ്രസംഗത്തില്‍ ഉടനീളം, ക്ഷുദ്രകരമായ ഉദ്ദേശ്യത്തോടെ അദ്ദേഹം ക്രിസ്തുമതത്തെ മൊത്തത്തില്‍ ആക്രമിക്കുകയായിരുന്നു. ചര്‍ച്ച ചെയ്യപ്പെടുന്ന എഫ്സിആര്‍എ ബില്ലില്‍ സ്വയം ഒതുങ്ങാന്‍ സ്പീക്കര്‍ അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ പ്രസംഗം ഒരു ഉത്തമ മിഷനറിയുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കാനും ക്രിസ്തുമതം തന്നെ നശിപ്പിക്കാനും സാഹചര്യത്തെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തി യെന്നു പറയുന്നതാവും ശരി.
1999 ജനുവരി 22 ന് രാത്രി ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂരില്‍, ആര്‍ എസ് എസ് തീവ്രവാദികള്‍ ജീവനോടെ ചുട്ടുകൊന്ന ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സും, വെറും ഒമ്പതും ഏഴും മാത്രം പ്രായമുണ്ടായിരുന്ന മക്കളായ തിമോത്തി ഹരോള്‍ഡ് സ്റ്റെയിന്‍സും ഫിലിപ്പ് ഗ്രഹാം സ്റ്റെയിന്‍സും ഉയര്‍ത്തെഴുന്നേറ്റു വന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇദ്ദേഹം ലോകസഭയില്‍ തന്റെ കുബുദ്ധി പ്രകടിപ്പിക്കാന്‍ കുല്‌സിതശ്രമം നടത്തി ഇത്ര മാത്രം ധൈര്യം കാട്ടിയത് !
പാര്‍ലമെന്റിലെ തന്റെ പ്രസ്താവനകള്‍ക്കായി ക്രിമിനല്‍ നടപടികളില്‍ നിന്ന് പരിരക്ഷ ലഭിക്കുമായിരിക്കാം, പക്ഷേ മരിച്ച വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നത് തികച്ചും ദുരുദ്ദേശത്തോടെയാണ്, ജീവനോടെ ഒരു മിഷ്യനറിയെ ചുട്ടു കൊന്നുവെന്നത് ന്യായീകരിക്കാനും ക്രിസ്തീയ മതവിഭാഗത്തെ താറടിക്കാനും മാത്രമാണ്. ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും കൊന്നതിനെക്കുറിച്ച് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പറഞ്ഞു ''ഇത് ലോകത്തിലെ കറുത്ത ദുഷ്‌കര്‍മ്മങ്ങളുടെ പട്ടികയില്‍ പെടുന്നു''.
ഭീകരമായ കൊലപാതകത്തിന് ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷം, ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് അര്‍ഹമായത് ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് സത്യപാല്‍ അതിനെ നീചമായി ന്യായീകരിക്കുകയാണ്.
മാത്രമല്ല സത്യപാല്‍ വെറുതേ ഒരു കാര്യം തട്ടി വിട്ടിരുന്നു, ഏതോ ഒരു കോണ്‍ഗ്രസ് നേതാവാണ് സിബിഐയെ സമ്മര്‍ദ്ദത്തിലാക്കിയത് എന്ന്. കൊലപാതകം നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയുടെ കീഴില്‍ ആയിരുന്നു സിബിഐ പ്രവര്‍ത്തിച്ചിരുന്നുവെന്നത് അദ്ദേഹം മറന്നിരിക്കുന്നു. ഇദ്ദേഹം ആരോപിക്കുന്നതുപോലെ ഗ്രഹാം സ്റ്റെയിന്‍സ് ഒരു സീരിയല്‍ റേപ്പിസ്റ്റായിരുന്നുവെങ്കില്‍, ഒഡീഷയില്‍ എവിടെയെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?അപ്പോള്‍ പിന്നെ എവിടുന്നു കിട്ടിയതാണോ ഇത്രയും സെന്‍സിറ്റിവ് ആയ ഈ ബലാല്‍സംഗ രഹസ്യം ?
സത്യപാലിന്റെ മനസ്സ് ഇങ്ങനെയാണെങ്കില്‍, ഇദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥനായിരുന്നപ്പോള്‍, ദരിദ്രര്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍, എത്രമാത്രം നീചത്വവും വിവേചനവും അനുഭവിച്ചിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഓസ്ട്രേലിയയെപ്പോലുള്ള മറ്റൊരു രാജ്യത്തെ നാം അപലപിക്കുമ്പോള്‍, ചില ധാര്‍മ്മികതയെങ്കിലും നിരീക്ഷിക്കാമായിരുന്നു. മറ്റു പാശ്ചാത്യ രാജ്യങ്ങളെക്കാള്‍, ഓസ്ട്രേലിയ ഇപ്പോള്‍ ജോലിയുടെയും സുരക്ഷയുടെയും മികച്ച സ്ഥലമാണെന്ന് കൂടുതലായി കരുതുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. വെറുതെ ഓസ്ട്രേലിയാക്കാരെയും വിരോധികള്‍ ആക്കാനേ ഇന്ത്യയിലെ ഒരു പാര്‌ലമെന്റേറിയന്റെ വിടുവായത്തം ഉപകാരപ്രദമാകുവെന്നു ചിന്തിക്കാമായിരുന്നു. ഈ രാഷ്ട്രീയ നേതാക്കളുടെ പലരുടെയും മക്കള്‍ ഉന്നത നിലവാരം കാഴ്ചവെക്കുന്ന ക്രിസ്തീയ സ്‌കൂളുകളിലും കോളജുകളിലും പഠിച്ചു മിടുക്കരായി, ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളില്‍ നല്ല ജോലിയും നേടി, ക്രിസ്തീയതയുടെ നന്മയും മാഹാത്മ്യവും അനുഭവിക്കുന്നവരുമാണ്.
ഓസ്ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് വ്യത്യസ്തമായി, ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ജനിച്ച ഗ്രഹാം സ്റ്റെയിന്‍സ്, ഇന്ത്യയിലെ ഏറ്റവും അവികസിത മേഖലകളിലൊന്ന് തന്റെ ജനസേവനത്തിനു തിരഞ്ഞെടുത്തുവെന്നത് തികച്ചും യാദൃശ്ചികം.
അദ്ദേഹത്തിന്റെ തൂലികാ സുഹൃത്തായ സത്പതിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റെയിന്‍സ് ആദ്യമായി ഇന്‍ഡ്യാ സന്ദര്‍ശിച്ചതെങ്കിലും, കുഷ്ഠരോഗികളുടെ ആശ്രയകേന്ദ്രമായ ലെപ്രസി ഹോമില്‍ ദരിദ്രരെ സേവിക്കുന്നതിനായി തന്റെ ജീവിതകാലം മുഴുവന്‍ നീക്കിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തുടര്‍ച്ചയായ ബലാത്സംഗങ്ങളുമായി കൂടിച്ചേര്‍ന്ന് മിഷനറി ജോലി ചെയ്യാമെന്ന രഹസ്യ അജണ്ടയുമായിട്ടാണ് അദ്ദേഹം വന്നതെന്ന് ആരും കരുതുന്നില്ല. പ്രത്യേകിച്ചും ഒരു വെളുത്ത മിഷനറി, കുഷ്ഠ രോഗവുമായി മല്ലിടുന്ന സ്ത്രീ രോഗികളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഒരു വൃത്തികെട്ട മനസ്സിന്റെ ഉടമയ്ക്ക് മാത്രമെ സാധ്യമാവൂ.
ലെപ്രസി ഹോമില്‍ താമസിക്കുന്നവര്‍ക്ക് ഒരു നിര്‍ണ്ണായക ദിവസമായിരുന്നു സ്റ്റെയിനിന്റെ വരവ്. അങ്ങനെ വാസ്തവത്തില്‍ മയൂര്‍ഭഞ്ചിലെ ലെപ്രസി ഹോം ഈ പ്രദേശത്തെ കുഷ്ഠരോഗികളുടെ സങ്കേതമായി മാറി. വാധ്വ കമ്മീഷന്‍ പോലും സ്റ്റെയിനിന്റെ മാനുഷിക പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും അവരുടെ എളിയ ജീവിതത്തെ അദ്ദേഹം എങ്ങനെ മാറ്റിമറിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു?
സ്റ്റെയിന്‍സ് തന്റെ ജോലിയില്‍ തനിച്ചായിരുന്നില്ല. ഭാര്യ ഗ്ലാഡിസ്, സ്റ്റെയിന്‍സില്‍ സ്‌നേഹവാനായ ഒരു കൂട്ടുകാരനെയും കഴിവുള്ള ഒരു മനുഷ്യ സ്‌നേഹിയെയും കണ്ടിരുന്നുവെന്നും സ്പഷ്ടമാണ്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ജനിച്ച അവര്‍ കൊല്ലപ്പെടുന്നതിന് 15 വര്‍ഷം മുമ്പ് സ്റ്റെയിനായി വിവാഹം ഉറപ്പിക്കുന്നതിനു മുമ്പ്, ബാരിപാഡ സന്ദര്‍ശിക്കുകയും സ്റ്റെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് കണ്ടു പരിചയപ്പെടുകയും ചെയ്തിരുന്നു. സ്റ്റെയിന്‍സ് ഒരു പീഡനവീരന്‍ ആയിരുന്നെങ്കില്‍, അവള്‍ അവനെ വിവാഹം കഴിക്കുകയില്ലായിരുന്നു. ഈ കുലീന സ്വഭാവമുള്ള സാമൂഹ്യ സ്‌നേഹികളോട് വിദ്വേഷം പുലര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. മിഷനറി സ്റ്റെയിന്‍സ് ഒരു സീരിയല്‍ റേപ്പിസ്റ്റാണെന്ന് സത്യപാല്‍ ടെലിവിഷനില്‍ ലോകമെമ്പാടും ക്രൂരമായി പ്രഖ്യാപിച്ചു. അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത ഇന്ത്യന്‍ ജനാധിപത്യത്തില്‍ ലജ്ജിക്കുന്നു.
എന്നിട്ടും, ആ നിര്‍ഭാഗ്യകരമായ രാത്രിയില്‍, സ്റ്റേഷന്‍ വാഗണില്‍ ഉറങ്ങുകയായിരുന്ന സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും ഒരു കൊലപാതക സംഘത്താല്‍ വലയം ചെയ്യപ്പെട്ടു. അവര്‍ വാഹനത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. മൂന്നുപേരെയും ജീവനോടെ ചുട്ടുകൊന്നു.ജസ്റ്റിസ് വാധ്വ തന്റെ റിപ്പോര്‍ട്ട് ആരംഭിക്കുന്നു, ''കുറ്റകൃത്യത്തിന്റെ ക്രൂരത രാജ്യത്തെയാകെ നടുക്കി. ഓരോ ഇന്ത്യക്കാരനും ലജ്ജയോടെ തല താഴ്‌ത്തേണ്ടി വന്നിരിക്കുന്നു '. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ടെലിവിഷന്‍ കാഴ്ചക്കാര്‍ സ്റ്റെയിനിനും മക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ വിങ്ങിപ്പൊട്ടി കരയുന്നത് കണ്ടതില്‍ അതിശയിക്കാനില്ല.
അത്തരം മാന്യനായ ഒരു മനുഷ്യസ്‌നേഹി ''സീരിയല്‍ റേപ്പിസ്റ്റ്'' ആണെന്ന പ്രഖ്യാപനം നമ്മുടെ ബഹുമാനപ്പെട്ട പാര്‍ലമെന്റ് കേട്ടു. തീര്‍ച്ചയായും, സ്റ്റെയിന്‍സിനെതിരെ ബലാത്സംഗ കുറ്റം ഉന്നയിക്കുന്നത് ഇദ്ദേഹം മാത്രമായിരിക്കാം ''പരിവര്‍ത്തനം'' എന്ന വാക്ക് അദ്ദേഹം എത്ര തവണ പരാമര്‍ശിച്ചുവെന്ന് ഓര്‍മ്മയില്ല. പക്ഷേ അതിന് യാതൊരു തെളിവും ഇല്ല താനും. സ്റ്റെയിന്‍സിനെ കൊല്ലാന്‍ പദ്ധതിയിട്ട വ്യക്തി ധാരാ സിംഗ് എന്നറിയപ്പെടുന്ന രബീന്ദ്ര കുമാര്‍ പാലാണ്. അദ്ദേഹം ഒഡീഷയിലേക്ക് പോയി, ആദ്യം മുസ്ലീങ്ങളെയും പിന്നെ ക്രിസ്ത്യാനികളെയും ഉപദ്രവിക്കാന്‍ തുടങ്ങി.
അങ്ങനെ നടന്ന സാമൂഹ്യവിരുദ്ധന്‍ നിഷ്ടൂരമായി ഒരു മിഷ്യനറിയെയും രണ്ട് ആണ്മക്കളെയും ചുട്ടു കരിച്ചതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ ആര്‍ക്കും അറിയില്ല. സ്റ്റെയ്നിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശദമായി അനീഷ് ഡാനിയേലിന്റെ 'ദി ലീസ്റ്റ് ഒഫ് ദീസ്' എന്ന സിനിമയില്‍, ഒരു ക്രിസ്ത്യന്‍ മിഷനറിയുടെ കുഷ്ഠരോഗികളുമായുള്ള ആതുരസേവന പ്രവര്‍ത്തനവും, ഇന്ത്യയില്‍ വെച്ച് ആ മനുഷ്യസ്‌നേഹിയെ എങ്ങനെ കൊന്നുവെന്നും അവതരിപ്പിച്ചിട്ടുണ്ട്. കുടുംബക്കാര്‍ പോലും ഉപേക്ഷിക്കപ്പെട്ടവരെ സഹായിക്കാന്‍ തന്റെ ജീവന്‍ പണയപ്പെടുത്തിയ ഒരു മനുഷ്യനോടുള്ള ആദരവോടെയാണ് സിനിമ കാഴ്ചക്കാരില്‍ എത്തിച്ചിരിക്കുന്നത്.
ഗ്രഹാം സ്റ്റെയിന്റെ ഭാര്യ ഗ്ലാഡിസ് പോലും കൊലയാളിക്ക് മാപ്പ് നല്‍കി. ''ക്ഷമിക്കുന്നതും തെറ്റ് ചെയ്യുന്നതും കൂടിച്ചേരരുത്. പാപമോചനം എന്ന ക്രിസ്തീയ ചിന്തയാല്‍, എന്റെ കുടുംബത്തെ കൊന്ന വ്യക്തിയോട് ഞാന്‍ യാതൊരു വെറുപ്പും കാണിക്കുന്നില്ല. ക്ഷമ, വിദ്വേഷത്തില്‍ നിന്നും അക്രമത്തില്‍ നിന്നും എല്ലായിടത്തും ആവശ്യമായ സമാധാനം കൊണ്ടുവന്നു. അവള്‍ കൊലയാളിയോട് മാപ്പുനല്‍കി, പക്ഷേ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ദൈവം മാപ്പ് നല്‍കില്ല.
ഇന്ത്യയെപ്പോലുള്ള ഏറ്റവും ജനാധിപത്യ രാജ്യത്ത്, സത്യപാലിനെപ്പോലെ വികല ചിന്തയുള്ളവര്‍ നടത്തുന്ന ജാതിമത വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ആരാണ് മാപ്പ് നല്‍കുന്നത്. അതെ ശരിയാണ്, ഇപ്പോള്‍ ഇന്ത്യയില്‍ വൈവിധ്യത്തില്‍ ഏകത്വം ഇല്ലേയില്ല; ഇവരെപ്പോലുള്ളവര്‍ പരിപോഷിപ്പിച്ചു വിടുന്ന വിദ്വേഷ ചിന്തകള്‍ മാത്രം!