NAMMUDE NAADU
ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്
3>ഈസ്റ്റര്‍ ദിനം പ്രവര്‍ത്തിദിനമാക്കി ഉത്തരവിട്ട് മണിപ്പൂര്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്കെയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമായിരിക്കും.
ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. കുക്കി സംഘടനകള്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു
3>തിരുവനന്തപുരം പുളിമാത്ത് കമുകിന്‍കുഴി ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുവില്‍ അക്രമത്തിലേക്ക് എത്തിയത്.
ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്. കമുകിന്‍ കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ പോസ്റ്റര്‍ പതിക്കാനെത്തിയ സുജിത്തും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു.
ഇതിനു ശേഷം ഇന്നലെ രാത്രി സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുജിത്തിന്റെ കയ്യില്‍ അടക്കം വെട്ടേറ്റിട്ടുണ്ട്. നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
മദ്യപിച്ച് വിമാനം പറത്തി, പൈലറ്റിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് പോരാതെ ക്രിമിനല്‍ നടപടിയും, തങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് എയര്‍ ഇന്ത്യ
3>മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെതിരെ നടപടി എടുത്ത് എയര്‍ ഇന്ത്യ. മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിനെ പിരിട്ടുവിട്ടുകൊണ്ടാണ് പൈലറ്റിന്റെ നടപടി. ഫുക്കറ്റ് - ഡല്‍ഹി വിമാനത്തിലെ പൈലറ്റിനെതിരെയാണ് നടപടി.
''ഞങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ചയില്ല. പൈലറ്റിന്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിച്ചത് ക്രിമിനല്‍ നടപടിയായതിനാല്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാനും പദ്ധതിയിട്ടിരിക്കുകയാണ്. ഇക്കാര്യം ഡിജിസിഎ അറിയിച്ചിട്ടുണ്ട്,' എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു.
നിയലംഘനം നടത്തിയ ജീവനക്കാരനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് കമ്പനി.
പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള പരിശീലന പറക്കല്‍ നടത്തുകയായിരുന്നു പൈലറ്റ്. 2023-ലെ ആദ്യ ആറ് മാസങ്ങളില്‍ 33 പൈലറ്റുമാരും 97 ക്യാബിന്‍ ക്രൂ അംഗങ്ങളും ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടതായി എയര്‍ ഇന്ത്യ അറിയിച്ചു.
അഭിമുഖത്തിനിടെ വിവാദ പരാമര്‍ശം: നര്‍ത്തകി സത്യഭാമയ്ക്കെതിരെ വ്യക്തിപരമായി അപമാനിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍
3>അഭിമുഖത്തിനിടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന് കാണിച്ച് നര്‍ത്തകി സത്യഭാമയ്ക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കിയത്. തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
കേരളം മുഴുവനും പ്രതിഷേധിച്ച പരാമര്‍ശങ്ങളായിരുന്നു സത്യഭാമ നടത്തിയത്. രാമകൃഷ്ണനു പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍ക്കാര്‍. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല്‍ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല'' സത്യഭാമ അഭിമുഖത്തില്‍ പറയുന്നു.
കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
അമേരിക്കയില്‍ ചരക്ക് കപ്പല്‍ ഇടിച്ച് ബ്രിഡ്ജ് തകര്‍ന്ന അപകടത്തില്‍ നദിയില്‍ കാണാതായവര്‍ മരിച്ചതായി സ്ഥിരീകരിച്ചു, ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
3>ബാള്‍ട്ടിമോര്‍ : അമേരിക്കയില്‍ ഇന്നലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ് തകര്‍ന്ന അപകടത്തില്‍ നദിയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. നദിയില്‍ കാണാതായ ആറ് പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കൊടും തണുപ്പിനെ തുടര്‍ന്ന് പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ (ഇന്ത്യന്‍ സമയം പകല്‍ 11.30) ആണ് അപകടം. സിംഗപ്പുര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പി.ടി.ഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍പെട്ടത്. ഇതിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് കപ്പലിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന സിനര്‍ജി മറൈന്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരാണ്.
നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പല്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ ഇടിക്കുകയായിരുന്നു. മേരിലാന്‍ഡിലെ പ്രധാന തുറമുഖ നഗരമായ ബാര്‍ട്ടിമോറില്‍ പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 2.57 കിലോമീറ്റര്‍ ദൂരത്തില്‍ നാലുവരിയായാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് 47 വര്‍ഷം പഴക്കമുണ്ട്.
അപകടത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്കു വീണു. പുലര്‍ച്ചെ സമയമായിരുന്നതും അധികം വാഹനങ്ങള്‍ പാലത്തിലില്ലാതിരുന്നതുമാണ് അപകടത്തിന്റെ തോത് കുറച്ചത്. കപ്പലിന്റെ മുകളിലേക്കാണു പാലം തകര്‍ന്നുവീണത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിനു തീപിടിച്ചു. കപ്പലില്‍ ഉള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, കുടുംബത്തെ വരെ വലിച്ചിഴച്ച് അധിക്ഷേപം തുടരുകയാണ്, സത്യഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
3>കേരളക്കരയുടെ മുഴുവന്‍ വെറുപ്പ് സമ്പാദിച്ച വ്യക്തിയാണ് സത്യഭാമ. കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുക്കരുതെന്ന പരമാര്‍ശം ഇവരെ നിരവധി വിമര്‍ശനങ്ങളിലേക്കാണ് എത്തിച്ചത്. ഇപ്പോഴിതാ താന്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണെന്നാണ് ഇവര്‍ പറയുന്നത്.
തന്റെ കുടുംബത്തെ വരെ വലിച്ചിഴച്ച് അധിക്ഷേപം തുടരുകയാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സത്യഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. താന്‍ ചില യൂട്യൂബ് ചാനലുകളോട് പറഞ്ഞ കാര്യത്തെ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ അധിക്ഷേപം നേരിടുന്നു എന്നുമാണ് സത്യഭാമ ആരോപിക്കുന്നത്. തന്റെ കുടുംബത്തെയും സ്വകാര്യതയെയും വലിച്ചിഴച്ച് കൊണ്ട് അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ അഭിമുഖം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടല്ലെന്നും സത്യഭാമ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമയാണ് സത്യഭാമ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന രീതിയില്‍ പ്രതികരിക്കുന്നത്. നേരത്തെ മാദ്ധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴും സത്യഭാമ പരാമര്‍ശത്തില്‍ ഉറച്ചുനിന്നിരുന്നു.
സംഭവം വിവാദമായതോടെ കാലാസാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. 'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നുപറഞ്ഞാല്‍ ഇതുപോലെയൊരു അരോചകത്വം വേറെയില്ല.
ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല'- ഇങ്ങനെയായിരുന്നു സത്യഭാമയുടെ പരാമര്‍ശം.
രണ്ടരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം: കുഞ്ഞ് മരണപ്പെടുന്ന സമയത്ത് ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നിരുന്നു എന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്, പിതാവിന്റെ അറസ്റ്റ് ഇന്ന്
3>മലപ്പുറം കാളികാവില്‍ സ്വന്തം മകളെ പിതാവ് തന്നെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
കുട്ടിയുടെ അമ്മ ഷഹാനത്തിനെയും ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പരാതിയുമായി ചെന്നപ്പോള്‍ സ്റ്റേഷനില്‍നിന്ന് ആട്ടിയിറക്കുകയാണ് ചെയ്തതെന്നു കുടുംബം ആരോപിക്കുന്നു.
ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്തുതന്നെ പൊലീസ് നടപടി എടുത്തിരുന്നെങ്കില്‍ കുട്ടിയെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് മാതാവിന്റെ സഹോദരി റെയ്ഹാനത്ത് പറഞ്ഞു.
ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.
'വിവാഹ സമ്മാനം ഒന്നും കൊണ്ടുവരേണ്ട, മോദിക്കു നല്‍കുന്ന വോട്ടാണ് ഏറ്റവും നല്ല വിവാഹസമ്മാനം' മകന്റെ വിവാഹ ക്ഷണക്കത്തില്‍ മോദിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് അച്ഛന്‍
3>ഹൈദരാബാദ് : മകന്റെ വിവാഹ ക്ഷണത്തില്‍ ഒരു വോട്ടഭ്യര്‍ത്ഥന. വിവാഹത്തിന് സമ്മാനമൊന്നും വേണ്ടെന്നും മോദിക്ക് വോട്ട് ചെയ്താല്‍ തന്നെ വലിയൊരു സമ്മാനമാണെന്നുമാണ് അച്ഛന്‍ പറയുന്നത്.
തെലങ്കാന സ്വദേശി ആണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു കാര്യം ചെയ്തിരിക്കുന്നത്. അതിഥികള്‍ വിവാഹ സമ്മാനം ഒന്നും കൊണ്ടുവരേണ്ടെന്നും മോദിക്കു നല്‍കുന്ന വോട്ടാണ് ഏറ്റവും നല്ല വിവാഹസമ്മാനമെന്നുമാണു നന്ദികാന്തി നര്‍സിംലു വിവാഹക്ഷണക്കത്തില്‍ അച്ചടിച്ചിരിക്കുന്നത്.
വിവാഹക്ഷണക്കത്തില്‍ മോദിയുടെ ചിത്രവും കൊടുത്തിട്ടുണ്ട്. പ്രില്‍ നാലിനാണു നന്ദികാന്തിയുടെ മകന്‍ സായ് കുമാറിന്റെ വിവാഹം. മഹിമ റാണിയാണു വധു. കെട്ടിട നിര്‍മാണത്തിനാവശ്യമായ തടി ഉരുപ്പിടികളുടെ വിതരണക്കാരനാണു നന്ദികാന്തി. മോദിയോടുള്ള സ്നേഹമാണു മകന്റെ വിവാഹ ക്ഷണക്കത്തിലൂടെ പ്രകടിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
വിവാഹ ക്ഷണക്കത്തില്‍ വോട്ടഭ്യര്‍ഥന നടത്തുന്ന ആദ്യ വ്യക്തിയല്ല നന്ദികാന്തി. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ഈ രീതിയില്‍ വോട്ടഭ്യര്‍ഥന നടത്തിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വിവാഹക്ഷണക്കത്ത് തയ്യാറാക്കിയതിന് ഒരാള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് മോദി പങ്കെടുക്കും
3>പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. പ്രചരണത്തിന്റെ ഭാഗമായാണ് മോദി കേരളത്തിലെത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി പങ്കെടുക്കും.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദര്‍ശനം. മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്.
സമീപ കാലത്ത് അഞ്ച് തവണയാണ് മോ?ദി കേരളത്തിലെത്തിയത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികള്‍.
കേരളത്തില്‍ പത്താം ക്ലാസ്സ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെയും, മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ്
3>സംസ്ഥാനത്ത് പത്താം ക്ലാസ്സ് പ്ലസ്ടൂ പരീക്ഷകള്‍ ഇന്നും നാളെയും ആയി അവസാനിക്കും. പത്താം ക്ലാസ്സ് പരീക്ഷ ഇന്നും ഹയര്‍സെക്കന്ററി പരീക്ഷ നാളെയും ആണ് അവസാനിക്കുക. മാര്‍ച്ച് നാലിനാണഅ പരീക്ഷ ആരംഭിച്ചത്.
3000 ത്തോളം കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും.
ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്. മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.