NAMMUDE NAADU
നവകേരള ബസില്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും യാത്ര ചെയ്യാം, നവകേരള ബസ് കെ.എസ്.ആര്‍.ടി.സി ബസാക്കി സര്‍വീസ് നടത്താന്‍ തീരുമാനമായി
3>തിരുവനന്തപുരം : നവകേരള ബസ് ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്. പൊതുജനങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ സര്‍വീസ് നടത്താന്‍ തീരുമാനമായി. ഇതിനായി കോണ്‍ട്രാക്ട് ഗാരേജ് പെര്‍മിറ്റില്‍നിന്ന് സ്റ്റേജ് കാരിയേജ് പെര്‍മിറ്റ് എന്നതിലേക്ക് മാറ്റി.
ടിക്കറ്റ് കൊടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് ഇത്. കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമാകും സര്‍വീസ്. ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല.
നവകേരള സദസിന്റെ ഭാഗമായി 1.15കോടി മുടക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാര്‍ക്കും വിവിധവേദികളിലേക്ക് സഞ്ചരിക്കാന്‍ ബസ് വാങ്ങിയത്. ഭാരത് ബെന്‍സിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ടൂറിസം ആവശ്യങ്ങള്‍ക്കായി മാറ്റംവരുത്തുന്നതിന്വേണ്ടിയായിരുന്നു ക്രമീകരണം.
എന്നാല്‍ മാസങ്ങളോളം വര്‍ക്ക്ഷോപ്പില്‍ കിടന്ന വാഹനം പിന്നീട് കെ.എസ്.ആര്‍.ടി.സിയുടെ പാപ്പനംകോട്ടെ വര്‍ക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ തീരുമാനം ആകാതെ ഒരുമാസമായി ഇവിടെ കിടന്ന വാഹനത്തിനാണ് ശാപമോക്ഷമാകുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന സീറ്റുകള്‍ മാറ്റി പുഷ്ബാക്ക് സീറ്റാക്കിയിട്ടുണ്ട്. ടോയ്‌ലറ്റ് സൗകര്യവും ലിഫ്റ്റ് സംവിധാനവും നിലനിര്‍ത്തി. ടിവിയും മ്യൂസിക് സിസ്റ്റവുമുണ്ട്. ചെറിയ അടുക്കള സംവിധാനവും എ.സി ബസിലുണ്ട്. ലഗേജ് വയ്ക്കാനായി സ്ഥലസൗകര്യം ഏര്‍പ്പെടുത്തി. ബസിന്റെ നിറവും പുറത്തെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല.
വിവാഹാലോചന നിരസിച്ചതിന് പിന്നാലെ വീടു കയറി ആക്രമണം, ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്, ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ചു
3>ആലപ്പുഴ : വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. ചെന്നിത്തല കാരാഴ്മയില്‍ ആണ് യുവാവ് വീട് കയറി ആക്രമണം നടത്തിയത്. ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് പ്രതി വെട്ടി പരുക്കേല്‍പ്പിച്ചത്.
കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മ്മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്പില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴില്‍ തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെ (വാസു-32) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ വിവാഹാലോചന യുവതി നിരസിച്ചതാണ് പ്രകോപിപ്പിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരുക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു .
ആക്രമണത്തിന് പിന്നിലെ കാരണം ഇങ്ങനെ, കുവൈത്തില്‍ നഴ്‌സായ സജിനയെ ഭര്‍ത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാല്‍ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് മാന്നാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി രാജേഷിന്റെ നിര്‍ദേശപ്രകാരം മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.രാജേന്ദ്രന്‍ പിള്ള, എസ്‌ഐ സിദ്ധിഖ്, ഗ്രേഡ് എസ്‌ഐ വിജയകുമാര്‍, സിപിഒ ഹരിപ്രസാദ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ നിര്‍മല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുഎഇയില്‍ അടുത്ത ആഴ്ചയോടെ മഴ കനക്കും, ചില പ്രദേശങ്ങളില്‍ മഴ തീവ്രമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
3>ദുബൈ : യുഎഇയില്‍ കുറച്ച് ദിവസം മുന്‍പ് വരെ മഴ തകര്‍ത്ത് പെയ്തിരുന്നു. മഴയ്ക്ക് അല്‍പം ശമനം ഇപ്പോള്‍ ഉണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ മഴ വീണ്ടും കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മഴ തീവ്രമാകുമെന്നും എന്‍സിഎം അറിയിക്കുന്നു.
തിങ്കഴാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിരവധി താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതബാധിത മേഖലയില്‍ ബോട്ടുകള്‍, കയാക്കുകള്‍, ജെറ്റ് സ്‌കീസ് എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്.
ദുരിതബാധിതരുടെ എണ്ണം വിലയിരുത്താന്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മഴക്കെടുതിയില്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടും, പച്ചമുളക് തീറ്റിക്കും, കഴിഞ്ഞ ആറുമാസമായി ഏഴുവയസ്സുകാരന്‍ അനുഭവിക്കുന്ന ക്രൂരമായ മര്‍ദ്ദനം, അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
3>ഏഴ് വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ആറുമാസമായി കുട്ടിയെ ക്രുരമായി മര്‍ദ്ദിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍.
തിരുവനന്തപുരത്ത് ആണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനില്‍ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാള്‍ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനില്‍ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ഉപദ്രവിക്കുന്ന സമയം അമ്മ തടഞ്ഞിരുന്നില്ല. ഇതിനാല്‍ ആണ് അമ്മയെയും കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ അടി വയറ്റില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചെന്നുമാണ് പരാതി. നായയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മര്‍ദിച്ചുവെന്നും പൊലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനില്‍ കെട്ടിതൂക്കിയതായും പരാതിയുണ്ട്.
ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും എറിഞ്ഞു, ആളെ കൈയ്യോടെ പൊക്കി പൊലീസ്, മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയെന്ന് മൊഴി
3>ജയിലിന്റെ മതില്‍കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും അടക്കമുള്ള പൊതികള്‍ എറിഞ്ഞയാളെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ സ്പെഷ്യല്‍ സബ് ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്കാണ് ഇവയെല്ലാം അടങ്ങിയ പൊതി എറിഞ്ഞത്.
സംഭവത്തില്‍ തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപ വീട്ടില്‍ വിനീത് (32) മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായി. മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയാണ ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഇന്നലെ സഹോദരനെ കാണാന്‍ വിനീത് സബ് ജയിലില്‍ എത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് മദ്യം അടക്കം വലിച്ചെറിഞ്ഞത്.ഒരു പൊതിയില്‍ ഒരു കുപ്പി മദ്യവും മിനല്‍ വാട്ടറുമായിരുന്നു. മറ്റൊന്നില്‍ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയില്‍ ഒരു ലൈറ്ററും 7 പായ്ക്കറ്റ് ചെമ്മീന്‍ റോസ്റ്റുമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ അടുക്കളയുടെ പിന്‍ഭാഗത്താണ് വന്നുവീണത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഡിഡി ന്യൂസിന്റെ ലോഗോയ്ക്ക് മാറ്റം, മഞ്ഞ- നീല നിറത്തില്‍ നിന്നും ലോഗോയുടെ നിറം കാവിയാക്കി മാറ്റി, മൂല്യങ്ങള്‍ പഴയപടി തുടരുമെന്ന് ഡിഡി ന്യൂസ്
3>ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പം ലോഗോയ്ക്ക് മാറ്റം വരുത്തി ദൂരദര്‍ശന്‍. ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിനിറമാക്കി മാറ്റി ദൂരദര്‍ശന്‍. ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടേയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചത്.
നേരത്തെ മഞ്ഞ- നീല നിറത്തില്‍ ആയിരുന്നു ലോഗോ. ഈ മാറ്റത്തെ കുറിച്ച് ദൂരദര്‍ശന്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്. ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളതെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ദൂരദര്‍ശന്‍ അറിയിച്ചു. ഡിഡി ന്യൂസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.
'ഞങ്ങളുടെ മൂല്യങ്ങള്‍ അതേപടി നിലനില്‍ക്കുമ്പോള്‍, ഞങ്ങള്‍ ഇപ്പോള്‍ ഒരു പുതിയ രൂപത്തില്‍ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാര്‍ത്തകള്‍ അനുഭവിക്കൂ!' എന്ന കുറിപ്പിനൊപ്പമാണ് പുതിയ നിറത്തിലുള്ള ലോഗോ പുറത്തുവിട്ടത്.
ലോഗോയ്ക്കൊപ്പം ചാനലിന്റെ സ്‌ക്രീനിലും കാവി കൊണ്ടുവന്നിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ദൂരദര്‍ശന്റെ ലോഗോ മാറ്റത്തിന് എതിരെ എത്തുന്നത്.
അതേസമയം, ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.സമ്പൂര്‍ണ കാവിവല്‍കരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദര്‍ശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന വിമര്‍ശനം. നേരത്തെ കേരള സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
കെ.കെ.ശൈലജയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവം: കേസില്‍ പ്രതിപ്പട്ടികയിലെ ആളുകളുടെ എണ്ണം കൂടുന്നു, കൂടുതല്‍ പേരെ പൊലീസ് പ്രതിചേര്‍ത്തു
3>വടകര : സോഷ്യല്‍ മീഡിയ വഴി കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയിലെ കൂടുതല്‍ ആളുകള്‍. നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടിഎച്ച് അസ്ലമിനെതിരെ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സല്‍മാന്‍ വാളൂര്‍ എന്നയാള്‍ക്കും എതിരേ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന നിഗമനമുണ്ട്. അതിനാലാണ് അധികം പേരെ പ്രതി ചേര്‍ത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. നേരത്തേ കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ശൈലജ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുകയും ചെയ്തു. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്.
തന്റെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം വ്യാജവീഡിയോകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപെടുത്താനും തെറ്റിദ്ധാരണ പടര്‍ത്താനും യുഡിഎഫ് ശ്രമിക്കുന്നെന്നായിരുന്നു ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. പരാതിയില്‍ എതിര്‍സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരുന്നത്. അതിനിടയില്‍ ഷാഫി പറമ്പിലും പല വിഷയങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു, പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന്
3>കൊല്ലങ്കോട് : കേരളത്തില്‍ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന്. കേരളത്തിന് ഇതുവരെ സുപരിചിതമല്ലാത്ത ആദ്യത്തെ അനുഭവമായിരിക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍.
പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ആണ് ഇന്ന് നടത്തുന്നത്. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടത്തുന്നത്.
രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്സ്പ്രസ്(നമ്പര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തും. 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും.
ഉദയ് എക്സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്.
മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ്: വിലക്ക് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍
3>തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നതില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ കമ്മീഷന്‍ അംഗം ഡോ.എഫ്. വില്‍സണ്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ക്കും ഐ.സി.എസ്.ഇ ചെയര്‍മാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകള്‍ നടത്തുന്നതായി കമ്മീഷന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായി വ്യാപകമായ വിമര്‍ശനം
3>പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ വ്യാപകമായ വിമര്‍ശനം. അമിത വേഗതയാണ് അപകടത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് പറയുമ്പോഴും കയര്‍ കെട്ടിയ രീതിയില്‍ പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.
കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. മനോജിന്റെ പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ ഇന്ന് പുറത്ത് വരും. പൊലീസിന്റെ പക്കല്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിക്ക് നേരെയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച മനോജ് ഉണ്ണിക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. മദ്യപിച്ചാണ് യുവാവ് വണ്ടിയോടിച്ചതെന്ന് ഇതിന് മുന്‍പ് പൊലീസ് പറഞ്ഞിരുന്നു. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോഴാണ് മനോജ് പോയതെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം തള്ളി മനോജിന്റെ സഹോദരി ചിപ്പി രംഗത്തുവന്നു. പൊലീസ് പറഞ്ഞത് ശരിയല്ലെന്നും ഡോക്ടര്‍ പറഞ്ഞത് മനോജിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി വിശദീകരിച്ചു.
പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് വ്യക്തമാകാനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും സഹോദരി പറഞ്ഞു. പ്രദേശത്ത് രാവിലെ വരെയും തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും സജ്ജമാക്കട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.