സ്റ്റുഡന്റ് വിസാ ദുരുപയോഗം ചെയ്യുന്ന യൂണിവേഴ്സിറ്റികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കുന്നതില് നിയന്ത്രണം കൊണ്ടുവരുമെന്ന് ലേബര്‍ സര്‍ക്കാര്‍. വിദേശ വിദ്യാര്‍ഥികള്‍ വിസ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ സർക്കാർ കർശനമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നിദ്ദേശങ്ങള്‍ അംഗീകരിക്കാതെ റിക്രൂട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്ന യൂണിവേഴ്സിറ്റികൾക്കാണ് സ്പോൺസർഷിപ്പ് പിഴ ചുമത്തുന്നത്.
മുൻ സർക്കാരിന്റെ കീഴിൽ ജോലി, പഠനം, ടൂറിസ്റ്റ് വിസകളിൽ നിന്നുള്ള അസൈലം ക്ലെയിമുകൾ മൂന്നിരട്ടിയിലധികം വർദ്ധിച്ചതിനെ തുടർന്നാണ് യൂണിവേഴ്സിറ്റികള്‍ക്ക് സ്റ്റുഡന്റ് വിസകള്‍ നല്കുന്നതില് കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവരുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ നിബന്ധനകളെ തുടര്‍ന്ന് സ്വീകരിച്ച കർശന നടപടികളെത്തുടർന്ന് കഴിഞ്ഞ വർഷം മാത്രം വിദ്യാർത്ഥികളുടെ അസൈലം ക്ലെയിമുകൾ 30% കുറഞ്ഞിരുന്നൂ. ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നൂള്ള വിദ്യര്‍ത്ഥികള്‍ വിസ ലഭിച്ച് കോഴ്സ് പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അസൈലം ക്ലെയിം വഴി യുകെയില്‍ സ്ഥിരതാമസത്തിനായി അപേക്ഷിച്ചിരുന്നൂ. ഇതിന് ഒരു നിയന്ത്രണമാകൂം പ്രധാനമായും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ലേബര്‍ ഗവണ്മെന്റ് വന്നതിന് ശേഷം അസൈലം ക്ലെയിമുകളുടെ വർദ്ധനവിനെത്തുടർന്ന് അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കുള്ള പഠന വിസകളിൽ ആഭ്യന്തര സെക്രട്ടറി ആദ്യമായി വിസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയതായി യുണീവേഴ്സിറ്റികള്ക്കായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ താഴെ കൊടുക്കുന്നൂ.
വിസ നിരസിക്കൽ നിരക്ക്: 5% ൽ താഴെയായിരിക്കണം (മുമ്പ് 10%)
കോഴ്സ് എൻറോൾമെന്റ് നിരക്ക്: കുറഞ്ഞത് 95% (മുമ്പ് 90%) എത്തണം
കോഴ്സ് പൂർത്തീകരണ നിരക്ക്: കുറഞ്ഞത് 90% (മുമ്പ് 85%) എത്തണം
ഈ നിബന്ധനകള്‍ പാലിക്കാത്ത യൂണിവേഴ്സിറ്റികള്‍ക്ക് വിസാ സ്പോണ്‍സര്‍ഷിപ്പ് അനുവദിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരും. യുകെ എല്ലായ്പ്പോഴും യഥാർത്ഥ അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വാഗതം ചെയ്യും, നമ്മുടെ സർവകലാശാലകൾ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നു. എന്നാൽ നമ്മുടെ വിസ സംവിധാനം അസൈലം ക്ലെയിമുകള്ക്കൂം നിയമവിരുദ്ധ ജോലിക്കും ഒരു പിൻവാതിലായി ഉപയോഗിക്കരുത്, മൈഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി മൈക്ക് ടാപ്പ് പറഞ്ഞു.
വിദ്യാർത്ഥികളുടെ അസൈലം ക്ലെയിമുകൾ കഴിഞ്ഞ വർഷം 30% കുറഞ്ഞു. ഇത് നേടിയെടുക്കുന്നതിൽ സഹകരണത്തിന് ഞാൻ മേഖലയ്ക്ക് നന്ദി പറയുന്നു, പക്ഷേ നമ്മൾ ഇനിയും കൂടുതൽ മുന്നോട്ട് പോകണം. സിസ്റ്റത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവർ നമ്മൾ കാണുന്നുണ്ടെന്ന് അറിയണം - നടപടിയെടുക്കാൻ മടിക്കില്ല, മൈക്ക് ടാപ്പ് പറഞ്ഞു.
2027 അദ്ധ്യയന വര്‍ഷം മുതൽ, ഒരു പുതിയ ട്രാഫിക് ലൈറ്റ് റേറ്റിംഗ് സംവിധാനം റെഗുലേറ്റർമാർക്കും പൊതുജനങ്ങൾക്കും ഏതൊക്കെ സ്ഥാപനങ്ങളാണ് ഉത്തരവാദിത്തത്തോടെ റിക്രൂട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കും. ചുവപ്പ് റേറ്റിംഗ് ലഭിച്ച യൂണീവേഴ്സിറ്റികള്ക്ക് റിക്രൂട്ട് ചെയ്യാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടിവരും.
വൈസ് ചാൻസലർ പ്രൊഫസർ മാൽക്കം പ്രസ്സും യുകെ സർവകലാശാലകളും ആതിഥേയത്വം വഹിച്ച മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ ഹോം ഓഫീസ് മന്ത്രി മൈക്ക് ടാപ്പ് നടത്തിയ സന്ദർശനത്തിനിടെയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
Latest News
ഒരു മിനിറ്റുകൊണ്ട് നമ്മളിൽ ഭൂരിഭാഗം പേരും ഒരു ഗ്ലാസ് വെള്ളം കുടിച്ചുതീർക്കാൻ പാടുപെടുമ്പോൾ, ഇവിടെയൊരു യുവാവ് കുടിച്ചുതീർത്തത് ഒരു കിലോയിലധികം ശുദ്ധമായ തേൻ! കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും കൃത്യം 60 സെക്കൻഡുകൾക്കുള്ളിൽ ഒരു കിലോയിലധികം തേൻ കുടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയിരിക്കുകയാണ് ഈ യുവാവ്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വൈറലായതോടെ വലിയ അമ്പരപ്പിലാണ് ലോകമെമ്പാടുമുള്ള ആളുകൾ.
ജർമ്മനിയിലെ ബവേറിയ സ്വദേശിയായ ആൻഡ്രേ ഓർടോൾഫാണ് ഈ അപൂർവ നേട്ടത്തിലൂടെ വീണ്ടും ഗിന്നസ് വേൾഡ് റെക്കാഡിൽ ഇടം നേടിയത്. ജർമ്മനിയിലെ ബവേറിയയിലുള്ള ഓഗ്സ്ബർഗിൽ വച്ചായിരുന്നു ആൻഡ്രേയുടെ റെക്കാഡ് പ്രകടനം. വെറും 60 സെക്കൻഡുകൾക്കുള്ളിൽ 1,273 ഗ്രാം, അതായത് ഏകദേശം 1.2 കിലോ തേൻ ആണ് കുടിച്ചിറക്കിയത്. ഇതോടെയാണ് ‘ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ തേൻ കുടിച്ച വ്യക്തി’ എന്ന റെക്കാഡ് അദ്ദേഹത്തിന്റെ പേരിലായത്.
വേഗത്തിൽ ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി റെക്കാഡുകൾ ഇതിനകം സ്വന്തമാക്കിയ വ്യക്തിയാണ് ആൻഡ്രേ. വിചിത്രവും വെല്ലുവിളി നിറഞ്ഞതുമായ ഫുഡ് ചലഞ്ചുകളിലൂടെ ലോക ശ്രദ്ധ നേടിയ അദ്ദേഹം വീണ്ടും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
ASSOCIATION
പീറ്റർബറോ: കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ചരിത്രതാളുകളിൽ മുഖമുദ്ര ചാർത്തിയിട്ടുള്ള ചങ്ങനാശ്ശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പീവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂൺ 21 ന് പീറ്റർബറോയിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.
ചങ്ങനാശ്ശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമ്മകളും വീണ്ടും അനുഭവിക്കാനാകുന്ന തരത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, കുടുംബ സൗഹൃദ കൂട്ടായ്മകൾ, സംഗീതവിരുന്നുകൾ, വിനോദപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിവിധ സംഘടനാ നേതാക്കൾ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.
അതോടൊപ്പം, കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷ്യമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും പുതിയ തലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അഭിമാനപൂർവ്വം പരിചയപ്പെടാനും ഈ സംഗമം വേദിയാകും.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും കുടുംബസമേതം പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്ത് കുടുംബസംഗമത്തിൽ പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്തിക്കുന്നു .
Please complete Google registration form
ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം ജൂണ്‍ 27 ശനിയാഴ്ച ഓള്‍ഡ്ഹാമില്‍ വച്ച് സംഘടിപ്പിക്കും. ഓള്‍ഡ്ഹാമിലെ 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗറി'ല്‍ വിപുലമായ നടത്തപ്പെടുന്ന ചടങ്ങില്‍ ഡോ.മറിയ ഉമ്മന്‍ മുഖ്യാതിഥിയായെത്തും.
പുതിയ യൂണിറ്റുകളുടെയും യൂത്ത് - വനിതാ - ബാലജനസഖ്യം വിംങ്കളുടെയും രൂപീകരണ ഉദ്ഘടനവും ചടങ്ങില്‍ സംഘടിപ്പിക്കും
സീറ്റുകള്‍ പരിമിതമാണ്.
Venue:
St. Herberts Parish Centre
148 Broadway, Chadderton
Oldham OL9 0JY
എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്.
യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം കുറിച്ച 2017 മുതൽ വള്ളംകളിയുടെ ആവേശത്തോടൊപ്പം തന്നെ വള്ളംകളി പ്രേമികളെ ആനന്ദിപ്പിച്ച മനോഹരങ്ങളായ കലാപ്രകടനങ്ങളാണ് വേദികളിൽ അരങ്ങേറിയിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വള്ളംകളിയ്ക്ക് വേദിയൊരുങ്ങുന്നത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലാണ്. പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളുവാൻ കഴിയുന്ന മാൻവേഴ്സിൽ വള്ളംകളിയും ഓണച്ചന്തം സീസൺ 2 സുന്ദരി മത്സരവും മെഗാ തിരുവാതിരയും മറ്റ് അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നൂറ് കണക്കിന് മലയാളി വനിതകളെ അണിനിരത്തി വളരെ വിജയകരമായി അവതരിപ്പിച്ച മെഗാ തിരുവാതിര തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന സംഗീത, നൃത്ത നൃത്യങ്ങൾ കേരളപൂരം വേദിയെ കൂടുതൽ ആകർഷണീയമാക്കും. സ്കൂൾ അവധിക്കാലവും ഓണാഘോഷവും ഒരുമിച്ചെത്തുന്ന ആഗസ്റ്റ് മാസത്തിൽ യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവൻ ആഹ്ളാദിച്ചുല്ലസിക്കുവാൻ കഴിയുന്ന വിധത്തിലാണ് കേരളപൂരം പരിപാടികൾ ക്രമീകരിക്കുന്നത്.
പതിനായിരത്തിലേറെ മലയാളികൾ കാണികളായെത്തുന്ന യുക്മ കേരളപൂരം വേദിയിൽ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരൻമാർക്ക് യുക്മ ഒരുക്കുന്നത്. ചെണ്ടമേളം, ക്ളാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ട്, തെയ്യം, പുലികളി, മ്യൂസിക് ബാൻഡ് തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ കേരളപൂരം വള്ളംകളി 2026 വേദിയിൽ തങ്ങളുടെ കലാപ്രകടനങ്ങൾ (ഗ്രൂപ്പ് ഇനങ്ങൾക്ക് മുൻഗണന) ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ പേര് കൊടുത്തിരിക്കുന്നവരെ ബന്ധപ്പെടുക:-
സ്മിത തോട്ടം (വൈസ് പ്രസിഡൻ്റ്) - 07450 964670
റെയ്മോൾ നിധീരി (ജോയിൻ്റ് സെക്രട്ടറി) - 07789 149473
അമ്പിളി എസ് മാത്യൂസ് (പ്രസിഡൻ്റ്, യോർക്ക്ഷയർ & ഹംമ്പർ റീജിയൻ)- 07901 063481
യുക്മ കേരളപൂരം വള്ളംകളി 2026 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
എബി സെബാസ്റ്റ്യൻ - 07702 862186,
ജയകുമാർ നായർ - 07403 223066
ഡിക്സ് ജോർജ് - 07403 312250 .
യുക്മ - തെരേസാസ് ലണ്ടൻ "ഓണച്ചന്തം മലയാളി സുന്ദരി" സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ 'യുക്മ ഷീ ലീഡ്സ്' മത്സരത്തിനാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ജൂൺ 20 ന് മുൻപായി അപേക്ഷിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുന്നത്. കേരളത്തിൻ്റെ പ്രൌഢമായ സംസ്കാരവും പാരമ്പര്യവും മലയാളി വനിതകളുടെ സൌന്ദര്യവും ഉത്സവാന്തരീക്ഷത്തിൽ കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 12 പേർക്കാണ് അവസരമൊരുങ്ങുന്നത്.
മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്തനാണ്. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ ഷീ ലീഡ്സിൻ്റെ ചുമതല വഹിക്കുന്ന ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി എന്നിവർ ഓണച്ചന്തം സീസൺ രണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ വള്ളംകളിയുടെ വേദിയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ ഓണച്ചന്തം സീസൺ 1 കാണികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളീയ സംഗീതവും, നൃത്തങ്ങളും, തിരുവാതിരയും, തെയ്യവും, ചെണ്ടമേളവും നിറഞ്ഞാടിയ വേദിയിൽ ഫാഷൻ ഷോ മത്സരാർത്ഥികളെ നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ വരവേറ്റത്.
കേരളത്തിൻ്റെ കലാ സാംസ്കാരിക പാരമ്പര്യങ്ങളെ ഓണത്തെ അടിസ്ഥാനമാക്കി ഉത്സവാന്തരീക്ഷത്തിൽ തയ്യാറാക്കുന്ന ഷോ രണ്ട് റൌണ്ടുകളായിട്ടാണ് നടത്തപ്പെടുന്നത്. നിറങ്ങളും ചലനങ്ങളും ഭാവനയും പ്രൌഢിയും സൌന്ദര്യവും കലയും സമന്വയിക്കുന്നതായിരിക്കും രണ്ട് റൌണ്ടുകളും.
റൌണ്ട് 1 – പ്രൌഢ വേഷം | ഓണം പുനരാവിഷ്ക്കരണം
യുക്മ തെരേസാസ് ഓണച്ചന്തം സീസൺ 2 ന്റെ ആദ്യ റൌണ്ട് ഓണത്തിന്റെ കലാത്മകതയും വേഷവിധാനങ്ങളും ആഘോഷിക്കുന്നു. മത്സരാർത്ഥികൾ കേരളത്തിന്റെ വിളവെടുപ്പ്, സംസ്കൃതി, പാരമ്പര്യം, പ്രകൃതി, ഉത്സവാഘോഷങ്ങൾ എന്നിവയിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ടുള്ള മാതൃകകൾ അവതരിപ്പിക്കും.
ഈ റൌണ്ട് കേരളീയ സൌന്ദര്യബോധത്തിന്റെ ആത്മാവ് നിലനിർത്തിക്കൊണ്ട് നൂതന സ്റ്റൈലിങ്ങ് പ്രോത്സാഹിപ്പിക്കുന്നു. കസവിൻ്റെ ആധുനിക പ്രൌഢി, ചുവർചിത്രങ്ങളിൽ നിന്നുള്ള ആശയങ്ങൾ, കഥകളി ഘടകങ്ങൾ, പൂക്കൾ, വള്ളംകളി, വിളവെടുപ്പ്, തെങ്ങ് - പന, കേരളീയ ഛായാരൂപങ്ങൾ വരെയുള്ള രൂപങ്ങളെയും പാരമ്പര്യത്തെയും മത്സരാർത്ഥികൾ ആധുനിക ഫാഷൻ മോഡലുകളിലേക്ക് രൂപാന്തരീകരണം ചെയ്യും.
റൌണ്ട് 2 – സമ്പന്നമായ കേരള തനിമ റൌണ്ട് -
സ്പോൺസേർഡ് ബൈ തെരേസാസ് ലണ്ടൻ
രണ്ടാമത്തെ റൌണ്ട് പ്രാമാണിക കേരളീയ സ്ത്രീത്വത്തിന്റെയും പൈതൃകത്തിന്റെയും കാലാതിവർത്തിയായ സൌന്ദര്യത്തിലേക്ക് മത്സരാർത്ഥികളെ കൊണ്ടുവരുന്നു. തെരേസാസ് ലണ്ടൻ അവതരിപ്പിക്കുന്ന ഈ വിഭാഗം സമ്പന്നമായ കേരള തനിമ, പാരമ്പര്യം, ഗുണരുചി, സംസ്കൃതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മത്സരാർത്ഥികൾ ക്ലാസിക് മലയാളി സ്റ്റൈലിന്റെ സൌന്ദര്യം പ്രതിഫലിപ്പിക്കുന്ന മഹനീയമായ കേരളീയ പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടും. സമ്പന്ന കസവ് ഡ്രേപ്സ്, പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, ക്ഷേത്രാഭരണങ്ങൾ, മുല്ല പൂക്കൾ, കരകൌശല വസ്തുക്കൾ എന്നിങ്ങനെ കേരളത്തിന്റെ രാജകീയ സാംസ്കാരിക പൈതൃകങ്ങളിൽ നിന്ന് ആശയമുൾക്കൊണ്ട് ഉത്സവാന്തരീക്ഷം പുന: സൃഷ്ടിക്കപ്പെടുന്ന അവതരണം ഈ റൌണ്ടിൻ്റെ പ്രത്യേകതയായിരിക്കും.
കേരളീയ ഓണ - ഉത്സവാഘോഷങ്ങളുടെ ഒരു പൂരമായി യുക്മ കേരളപൂരം വള്ളംകളി വേദിയെ മാറ്റുവാൻ ഓണച്ചന്തം സീസൺ 2 അണിയറയിൽ ഒരുങ്ങുകയാണ്. സൌന്ദര്യവും കലകളും നിറങ്ങളും ഭാവനയും പാരമ്പര്യവും ഫാഷനും സമന്വയിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മലയാളി വനിതകൾ ജൂൺ 20 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
യുക്മ - തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ 2 സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
കമൽ രാജ് മാണിക്കത്ത് - +44 7774966980
റെയ്മോൾ നിധീരി - +44 7789149473
സ്മിത തോട്ടം - +44 7450964670
SPIRITUAL
പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിൾ പണ്ഡിതനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 26മുതൽ 29 വരെ നടക്കുന്നു.
യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന ശുഷ്രൂഷകളിൽ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്നി ടീമും പങ്കെടുക്കും.18 വയസ്സുമുതൽ പ്രായക്കാർക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ തുടരുന്നു.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാം. അഡ്രസ്സ് : POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG. കൂടുതൽ വിവരങ്ങൾക്ക് ; സാജു വർഗീസ് 07809 827074, മിലി തോമസ് 07877 824673, ബ്രിജിൽ ജോസഫ് 07926912285.
യുകെയിലെ മലയാളി മണ്ണിൽ സംഗീത വസന്തവും ആദരവും ഒരേ വേദിയിൽ; നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ദാനവും ഡിസംബർ 12-ന് ബർമിംഗ്ഹാമിൽ നടക്കും
ബര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''നുഹ്റോ'' എക്യുമെനിക്കല്‍ കരോള്‍ മത്സരവും നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും ഡിസംബര്‍ 12-ന് ബിര്‍മിംഗ്ഹാമിനടുത്തുള്ള കവന്‍ട്രിയില്‍ നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കരോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിവിധ സഭകളെയും ക്രൈസ്തവ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന ഈ എക്യുമെനിക്കല്‍ സംഗമം സംഗീതത്തിന്റെയും ആത്മീയതയുടെയും അപൂര്‍വ വേദിയായിരിക്കും.
സുറിയാനി പാരമ്പര്യത്തില്‍ നിന്നുള്ള ''നുഹ്റോ'' (Nuhro) എന്ന വാക്കിന്റെ അര്‍ത്ഥം ''ഇരുളില്‍ പ്രകാശിക്കുന്ന വെളിച്ചം'' എന്നതാണ്. ലോകത്തിന്റെ ഇരുളുകളെ അകറ്റി പ്രത്യാശയും സമാധാനവും പകരുന്ന ക്രിസ്തുവിന്റെ സന്ദേശത്തെ പ്രതിനിധീകരിക്കുന്ന പേരായതിനാലാണ് ഈ കരോള്‍ മത്സരത്തിന് ''നുഹ്റോ'' എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
പരിപാടിയുടെ നാമകരണവും ഔദ്യോഗിക പ്രകാശനവും യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്തേഫനോസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി ഫാ. ബിനോയ് ജോഷുവയും കോര്‍ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിക്കുന്നതിനായി നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. രോഗി പരിചരണത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ നഴ്സുമാരെ ഈ അവാര്‍ഡിലൂടെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബൈജു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസിങ് കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി വിവിധ ഒരുക്കങ്ങളുമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ആത്മീയതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന ഈ മഹത്തായ സംഗമം യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ശ്രദ്ധേയമായ അനുഭവമായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിര്‍ഭരവും, ആഘോഷപൂര്‍വ്വവും കൊണ്ടാടും.എപ്പാര്‍ക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാര്‍ ഡയറക്ടര്‍ ഫാ.ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തില്‍ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാര്‍ത്ത നല്കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ്, ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
SPECIAL REPORT
ഗൂഗിളിന്റെ ഒരു ഫീച്ചറാണ് ജെമിനി അവതാർ. എന്നാൽ ആ ഫീച്ചർ കൂടുതൽ വികസിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. പണമടച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ അതേ മുഖച്ഛായുള്ള എഐ ക്ലോണുകൾ നിർമിക്കാനുള്ള അവസരം ലഭിക്കുന്നു. അതുമാത്രമല്ല, പിന്നീട് ഈ ക്ലോണുകളെ ഉപയോഗിച്ച് വീഡിയോകൾ, പ്രെസന്റേഷനുകൾ എന്നിവ നിർമിക്കാനും കഴിയും. മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തുന്നത്. എങ്ങനെ നിങ്ങളുടെ എഐ അവതാർ നിർമിക്കാം?
ആദ്യമായി മുഖം സ്കാൻ ചെയ്യുക. അതായത് കണ്ണുകളുടെ ഉയരത്തിൽ ഫോൺ പിടിക്കുക. സ്ക്രീനിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ കോണുകളിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തുക. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാൽ നിങ്ങളുടെ മുഖസവിശേഷതകൾ ജെമിനിക്ക് തിരിച്ചറിയാൻ വേണ്ടിയാണ്. രണ്ടാമതായി ആപ്പ് നൽകുന്ന വാക്യങ്ങളോ അല്ലെങ്കിൽ നമ്പറുകളോ വായിക്കുക. നിങ്ങളുടെ ശബ്ദത്തിന്റെ ഉയർച്ച-താഴ്ചയും സംസാരശൈലിയും പഠിക്കുന്നതിന് വേണ്ടിയാണ് ഇത്
അവതാർ സൃഷ്ടിക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കുക
ഫോൺ കണ്ണുകളുടെ ഉയരത്തിൽ പിടിക്കുക
മതിയായ വെളിച്ചം ഉറപ്പാക്കുക
കണ്ണുകൾ, മൂക്ക്, വായ എന്നിവ വ്യക്തമായി കാണണം
തൊപ്പി, മാസ്ക്, സൺഗ്ലാസ് എന്നിവ ഒഴിവാക്കുക
പശ്ചാത്തലത്തിൽ മറ്റാരും ഉണ്ടാകരുത്
സാധാരണ കണ്ണട ധരിക്കുന്നത് അനുവദനീയമാണ്; അത് അവതാറിൽ ഉൾപ്പെടുത്താനും കഴിയും
ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെയും ദുരുപയോഗത്തിന്റെയും ആശങ്കകൾ നിലനിൽക്കുന്നതിനാൽ ഗൂഗിൾ ചില സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപയോക്താവിന് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. കൂടാതെ രജിസ്ട്രേഷൻ സമയത്ത് ആ വ്യക്തി നേരിട്ട് ഹാജരാകണം. മറ്റൊരാളുടെ അനുമതിയില്ലാതെ അവരുടെ അവതാർ സൃഷ്ടിക്കാൻ കഴിയില്ല. എല്ലാ വീഡിയോകളിലും സിന്ത്ഐഡി (SynthID) എന്ന അദൃശ്യ വാട്ടർമാർക്ക് ഉണ്ടാകും. ഇത്തരത്തിലുള്ള ഫീച്ചറുകളിലൂടെ വ്യാജ ആൾമാറാട്ടങ്ങൾ തടയാൻ കഴിയുമെന്നാണ് ഗൂഗിൾ പറയുന്നത്.
ഈ ഫീച്ചർ നിലവിൽ പണമടച്ച് ഉപയോഗിക്കുന്ന ജെമിനി സബ്സ്ക്രൈബർമാർക്കാണ് ലഭിക്കുന്നത്. സൗജന്യ ഉപയോക്താക്കൾക്ക് ഇത് എപ്പോൾ ലഭ്യമാകുമെന്ന് ഗൂഗിൾ ഇതുവരെ പറഞ്ഞിട്ടില്ല.
CINEMA
മലയാളത്തിന്റെ പ്രിയ നടന് സലിം കുമാറിന് ഇനി സിനിമയില്‍ വിശ്രമം. മലയാളമുള്ളിടത്തോളം കാലം ഓര്‍ത്തിരിക്കുന്ന ഒരുപാട് ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കിയാണ് സലിം കുമാര്‍ യാത്രയായിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ലാഫിങ് വില്ലയിലേക്ക് ഒഴുകിയെത്തിയത്. ശക്തമായ മഴയെ പോലും അവഗണിച്ചാണ് സലിം കുമാറിന് യാത്രാമൊഴി ചൊല്ലാന്‍ മലയാളികളെത്തിയത്. ലാഫിങ് വില്ലയുടെ മുറ്റത്താണ് സലിം കുമാറിന് അന്ത്യവിശ്രമം ഒരുക്കിയത്.
സലിം കുമാറിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മലയാള സിനിമയിലെ പ്രമുഖരെല്ലാം എത്തിയിരുന്നു. ഇതോടെ അവിടെയുണ്ടായിരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും മറ്റും ഉന്തും തള്ളും പ്രദേശത്ത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഒടുവില്‍ സലിം കുമാറിന്റെ മകന് ചന്തുവിന് ഇടപെടേണ്ടി വരിക വരെ ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്
സലിം കുമാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനെത്തിയ പൊലീസുകാര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു മാധ്യമങ്ങളുടെ തിരക്ക്. ഇതോടെയാണ് ചന്തു സലിം കുമാര്‍ പ്രതികരിച്ചത്. സലിം കുമാറിന് അന്ത്യം ചുംബനം നല്കാന് പോലും ബുദ്ധിമുട്ടേണ്ടി വന്നതോടെയാണ് ചന്തു മാധ്യമപ്രവര്‍ത്തകരോട് മാറി നില്ക്കാന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഇടപെടലിന് തിക്കും തിരക്കും കുറയ്ക്കാന്‍ സാധിച്ചില്ല.
ഇതോടെ നിറണ്ണുകളോടെ ചന്തു പൊട്ടിത്തെറിച്ചുപോയി. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, മാറി നില്‍ക്കെടാ എന്ന് ഉള്ളു കലങ്ങിക്കൊണ്ട് ചോദിക്കുന്ന ചന്തുവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സ്വന്തം അച്ഛന് മരിച്ചു കിടക്കുമ്പോള്‍ പോലും യാതൊരു മര്യാദയുമില്ലാതെ മുഖത്തേക്ക് കാമറ നീട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
ഷാഫിയുടെ എവര്‍ഗ്രീന്‍ കോമഡി കള്‍ട്ട് ചിത്രമാണ് പുലിവാല് കല്യാണം. നായകന് ജയസൂര്യയായിരുന്നു. നായിക കാവ്യ മാധവനും. പക്ഷെ പുലിവാല് കല്യാണം എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളി മനസിലേക്ക് ഓടി വരുന്ന പേര് മണവാളന് എന്നായിരിക്കും. ബോംബെയില്‍ നിന്നും ധര്‍മേന്ദ്രയുടെ ടാക്സിയും പിടിച്ച് മണവാളന് കൊച്ചിയില്‍ വന്നിറങ്ങുന്നിടത്ത് സിനിമയുടെ മൂഡാകെ മാറുകയാണ്. പിന്നീടങ്ങോട്ട് പുലിവാല് കല്യാണം സലിം കുമാറിന്റേയും കൊച്ചിന് ഹനീഫയുടേയുമാണ്.
ഒട്ടും നിനച്ചിരിക്കാതെയായിരുന്നു ധര്‍മേന്ദ്ര വിട പറഞ്ഞു പോയത്. വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു മഴക്കാലത്ത്, ചിരിയുടെ പെരുമഴക്കാലം ബാക്കി വച്ച് മണവാളനും പോയിരിക്കുകയാണ്. സലിം കുമാര്‍ മരണമില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോള്‍ ഓര്‍മകളില്‍ കൊച്ചിന് ഹനീഫയുടെ വിയോഗത്തില്‍ അദ്ദേഹം പങ്കുവച്ച വാക്കുകളും കടന്നു വരികയാണ്.
കൊച്ചിന് ഹനീഫയുടെ വേര്‍പാടി്ല്‍ തനിക്ക് ദുഃഖമില്ലെന്നും, കാരണം നാളെ താനും പോകേണ്ട സ്ഥലത്തേക്കാണ് അദ്ദേഹം പോയിരിക്കുന്നതെന്നാണ് അന്ന് സലിം കുമാര്‍ പറഞ്ഞത്. ഉള്ളില്‍ സങ്കടത്തിന്റെ ഒരു കടലാഴം ഒളിപ്പിച്ചു കൊണ്ടായിരുന്നു സലിം കുമാര്‍ ആ വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിച്ചത്. 16 വര്‍ഷത്തെ ആ വാക്കുകള്‍ ഇന്നിതാ മലയാളികളെയാകെ നൊമ്പരപ്പെടുത്തുകയാണ്.
'എനിക്കൊരു നഷ്ടവുമില്ല. കാരണം ഞാന്‍ നാളെ പോകാനുള്ള സ്ഥലത്തേക്കാണ് ഹനീഫിക്ക ഇന്ന് പോയിരിക്കുന്നത്. എനിക്കൊരു നഷ്ടവുമില്ല. അദ്ദേഹത്തിന്റെ കുട്ടികളെക്കുറിച്ചാണ് എനിക്ക് ദുഃഖം. അദ്ദേഹത്തെക്കുറിച്ച് എനിക്കൊരു ദുഃഖവുമില്ല. ഇന്ന് ഹനീഫിക്ക, നാളെ ഞാന്‍. നാളെ അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നത്, ഹനീഫിക്ക അല്‍പ്പം പേടിയുള്ള മനുഷ്യനാണ്, നിങ്ങള്‍ ധൈര്യമായി പൊക്കോളൂ പുറകെ ഞാനുണ്ട് എന്ന് മാത്രമാണ്.
ഹനീഫയുടെ ഉമ്മ മരിച്ചപ്പോള്‍ പള്ളിയിലേക്ക് ശവമഞ്ചം ചുവക്കാന്‍ ഞാനുണ്ടായിരുന്നു. കര്‍മം ചെയ്യണെന്നും ഉണ്ടായിരുന്നു. അന്ന് പള്ളിയില്‍ നിന്നുമിറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഹനീഫിക്ക പറഞ്ഞത് ഞാന്‍ ഈ നന്ദിയൊക്കെ എങ്ങനെ തീര്‍ക്കുമെന്നാണ്. ഹനീഫിക്ക നിങ്ങള്‍ പോയ്ക്കോളൂ, ഞാനും പുറകെയുണ്ട്. എനിക്ക് ഒരു ദുഃഖവുമില്ല. നാളെ ഞാനും പോകേണ്ട സ്ഥലത്തേക്കാണ് അദ്ദേഹം പോയത്. ഹനീഫിക്ക മരിച്ചുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ആ പൊട്ടിച്ചിരി മാത്രമേ എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂ' എന്നായിരുന്നു സലിം കുമാര്‍ അന്ന് പറഞ്ഞത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിന് പുറമെ മറ്റു ഭാഷ സിനിമകളും നടൻ ഇപ്പോൾ നിറ സാന്നിധ്യമാണ്. സിനിമയ്ക്ക് പുറമേ പൂര പ്രേമിയും ആന കമ്പവും ചെണ്ട മേളവും നടന്റെ ഒപ്പം ഉണ്ട്. ഇപ്പോഴിതാ തന്റെ കൃഷി ഇടത്തെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പല തവണ ചോദിച്ചിട്ടും മമ്മൂട്ടിയെപോലും അവിടെ കൊണ്ട് പോയി കാണിച്ചിട്ടില്ലെന്നും തന്റെ വ്യക്തിപരമായ സന്തോഷമാണ് അതെന്നും ജയറാം പറഞ്ഞു. സിനിമയില്ലെങ്കിൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് സിനിമ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
'ചെന്നൈയില്‍ ആയിരിക്കും ഉറക്കം ഉണരുന്നത്. രാവിലെ എണീക്കുമ്പോള്‍ സിനിമയില്ല, കോടമ്പാക്കം ഇല്ല, ഒന്നും ഇല്ല. എനിക്ക് കേരളത്തില്‍ കൃഷിയുണ്ട്. നേരെ അവിടേയ്ക്ക് പോകും. ഒരുപാട് വര്‍ഷങ്ങളായി ഉള്ളതാണ്. അത് ഞാന്‍ പുറമേക്ക് അധികം പ്രദര്‍ശിപ്പിക്കാറില്ല. ഫോട്ടോ എടുക്കുകയോ മറ്റുള്ളവരെ കാണിക്കാറോ ഒന്നുമില്ല. ആരും അവിടെ വന്നിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ വലിയ താല്പര്യം ഉള്ള ആളാണ് മമ്മൂട്ടി സാര്‍. 15 വര്‍ഷമായി അദ്ദേഹം എന്നോട് ചോദിക്കുന്നു, ഒരു തവണ എന്നെ അവിടെ കൊണ്ടു കാണിക്കാമോ എന്ന്. പക്ഷേ ഞാന്‍ സമ്മതിച്ചിട്ടില്ല. അത് എന്റെ വ്യക്തിപരമായ സന്തോഷമാണ്. കൊണ്ടുപോകില്ല.
'കൃഷിക്കൊപ്പം കന്നുകാലി വളര്‍ത്തലുമുണ്ട്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന ഇടവേളകളിലെല്ലാം ഞാന്‍ അവിടെയാണ് ഉണ്ടാവുക. സിനിമയില്‍ ആണെങ്കില്‍ ഒരു ദിവസം ആരംഭിക്കുക രാവിലെ ആറ് മണിക്ക് ആയിരിക്കും. എന്നാല്‍ ഫാമില്‍ അത് പുലര്‍ച്ചെ 3.30 ന് ആയിരിക്കും. പശുവിനെ കറക്കല്‍ എല്ലാം ആ സമയത്താണ് തുടങ്ങുക. അതൊരു 7.30- 8 മണി വരെ ഉണ്ടാവും. വൈകുന്നേരം വരെ അവിടെ ജോലികള്‍ ഉണ്ടാവും. അതില്‍ ഞാന്‍ പൂര്‍ണ്ണമായും മുഴുകും. ശരിക്കും ആസ്വദിക്കുകയും ചെയ്യും.
ഇവിടെ സിനിമ ഇല്ലാതായാല്‍ നേരെ അവിടേയ്ക്ക് പോകും. എനിക്ക് മൂന്ന് തവണ കൃഷി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2005 ല്‍ മികച്ച പരിസ്ഥിതി സൗഹൃദ ഫാം, മികച്ച ഫാം, 2022 ല്‍ മികച്ച കര്‍ഷകനുള്ള കേരള സംസ്ഥാന പുരസ്കാരവും. കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഈ പുരസ്കാരത്തില്‍ എന്നെ കൂടുതല്‍ അഭിനന്ദിച്ചത്”, ജയറാം പറയുന്നത്. പിന്നെയും അധിക സമയം ലഭിച്ചാല്‍ താന്‍ ചെണ്ട കൊട്ടാന്‍ പോകുമെന്നും ജയറാം പറയുന്നു.
NAMMUDE NAADU
ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട, പാലക്കാട് പല്ലശന സ്വദേശിയായ ഒന്‍പതു വയസുകാരി വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്. കൈ നഷ്ടപ്പെടാന്‍ കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ള ഡിവിഷന് ബെഞ്ചിന്റെതാണ് ശിപാര്‍ശ.
സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള തുടര്‍പഠന ചെലവ് 21 വയസുവരെ ലഭിക്കുന്നുവെന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ഉറപ്പാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസമാകരുത് ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കുറ്റക്കാരായവര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീര്‍ക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.
അന്നത്തെ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. പണം കടംവാങ്ങിയാണ് വിനോദിനിയുടെ രക്ഷിതാക്കള്‍ ചികിത്സ നടത്തിയത്.
ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്താൻ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് മുന്നിൽ കർശന ഉപാധികൾ വെച്ച് അമേരിക്ക. മത്സരദിവസം രാവിലെ മാത്രമേ ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ കാല് കുത്താൻ അനുവാദമുള്ളു. മത്സരത്തിൻ്റെ ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ തന്നെ ഇറാൻ ടീം രാജ്യം വിടണമെന്ന കർശന വ്യവസ്ഥയും അമേരിക്ക മുന്നോട്ട് വെച്ചിട്ടുണ്ട്. നമുക്ക് രാവിലെ പ്രവേശിക്കാം, അതേ ദിവസം തന്നെ ഞങ്ങൾ പോകണം എന്നാണ് ഇതിനെക്കുറിച്ച് മെക്സിക്കോയിലെ ഇറാൻ അംബാസഡർ അബോൾഫാസൽ പസന്ദിദെഹിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക് ഇത്തരമൊരു കർശന നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനിടെ ലോകകപ്പ് മത്സരങ്ങൾക്കായി ക്യാമ്പ് ചെയ്യുന്ന മെക്സിക്കോയിൽ ഇറാൻ ടീം ഞായറാഴ്ച രാവിലെ എത്തിച്ചേർന്നു. പുലർച്ചെ 5.30നാണ് ഇറാൻ ടീം മെക്സിക്കോയിൽ എത്തിയത്. വെള്ള ടി-ഷർട്ടുകൾക്ക് മുകളിൽ നീല ബ്ലേസറുകൾ ധരിച്ചാണ് മെക്സിക്കൻ നഗരമായ ടിജുവാന വിമാനത്താവളത്തിൽ ഇറാനിയൻ ടീം എത്തിച്ചേർന്നത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാനിയൻ ടീം പങ്കെടുക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് അമേരിക്കയിലെ അരിസോണയിലെ ടക്സണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടീമിൻ്റെ പരിശീലന ക്യാമ്പ് കാലിഫോർണിയയുടെ അതിർത്തിയിലുള്ള മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റിയത്. ഇറാനായിൻ ടീമിന് മെക്സിക്കോ നേരത്തെ വിസ അനുവദിച്ചിരുന്നു. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതൽ ഇറാനിയൻ ടീം തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയിൽ പരിശീലന ക്യാമ്പ് നടത്തിവരികയാണ്. അറ്റ്ലാൻ്റ വിമാനത്താവളത്തിൽ നിന്ന് ഒരു സ്വകാര്യ ജെറ്റിലാണ് ഇറാനിയൻ ടീം മെക്സിക്കോയിലേക്ക് പറന്നത്.
ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും.
ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിംഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും.
Channels
മിനി സ്ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു മുഖം നല്കിയ താരമാണ് രഞ്ജിനി ഹരിദാസ് . ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കരിയറിൽ തനിക്ക് നേരിട്ട ചില ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി. മോഡലിങ് കരിയര്‍ ആരംഭിച്ചതുമുതലുള്ള യാത്ര രഞ്ജനി പറയുന്നുണ്ട്. തുടക്ക കാലത്ത് ചെയ്ത പരിപാടികൾക്ക് പൈസ കിട്ടിയിരുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
'ഫെയിം വന്ന ശേഷം പേട്രിയാക്കി അല്ലെങ്കിൽ ഒബ്ജക്ടിഫൈ ചെയ്യുന്ന രീതിയിലുള്ള കുറച്ച് അനുഭവങ്ങൾ എനിക്കുണ്ടായി. ഞങ്ങൾ ഈ ഷോസിന് ട്രാവൽ ചെയ്യും. 18 വയസ്സിൽ ഞാൻ യുകെ സ്വിറ്സർലൻഡ് ജർമനി ഒക്കെ ഷോ ചെയ്തിട്ടുണ്ട്. ആദ്യത്തെ ഷോയ്ക്ക് ലഭിച്ച അംഗീകാരവും ഓർമകളും മികച്ചതാണ്. ദുബായില്‍ ആദ്യമായി ഞാന്‍ ഒരു പ്രോഗ്രാമിന് പോയത് ജയറാമേട്ടനും പാര്‍വ്വതി ചേച്ചിക്കുമൊക്കെ ഒപ്പമാണ്. അതൊരു നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. ആ അനുഭവത്തിലാണ് അടുത്ത ഒരു പരിപാടിയ്ക്ക് പോയത്. പക്ഷേ അത് തീര്‍ത്തും മോശമായ അനുഭവമാണ് ഉണ്ടായത്. ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും, ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി പ്രശ്നമുണ്ടായതുമൊക്കെയുള്ള അനുഭവങ്ങളുണ്ടായി.
പക്ഷേ ഒരിക്കലും മറക്കാത്തത് കണ്ണൂരില്‍ ഒരു പരസ്യത്തിന്റെ ഷൂട്ട്. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു. കാശ് ഒരാൾ കൊണ്ടുതന്നു. പ്രോഗ്രാം കഴിഞ്ഞ് വരാന്‍ നേരം ക്ലൈന്റ് സാലറി തരാന്‍ റൂമിലേക്ക് വന്നു. എന്നാല്‍ ശരി പോട്ടെ എന്ന് പറഞ്ഞ് ഇറങ്ങാന്‍ നിന്നപ്പോള്‍, അല്ല പോവുകയാണോ മറ്റേത് ഇല്ലേ എന്നായി അയാള്‍. എന്താണ് എന്ന് ചോദിച്ചപ്പോള്‍, കൂടെ കിടക്കണം എന്ന്. അതിന് കൂടെ വേണ്ടിയാണ് പ്രോഗ്രാമിന് വിളിച്ചത് എന്ന്, കോര്‍ഡിനേറ്റര്‍ പറഞ്ഞുവെന്ന്. ആദ്യമായാണ് ഒരാള്‍ എന്നോട് നേരിട്ട് ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നു. പക്ഷേ സംയമനം പാലിച്ച് ഞാന്‍ അയാളെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി കോര്‍ഡിനേറ്ററുടെ അടുത്ത് പോയി, നേരിട്ട് ചോദിച്ചു. അപ്പോള്‍ രണ്ടുപേരും പരുങ്ങി.
പ്രോഗ്രാമിന് ശേഷം വീട്ടിലേക്ക് വരണം എന്നൊക്കെ അയാളതിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ വീട്ടില്‍ പോയിട്ട് തന്നെ കാര്യമെന്ന് ഞാന്‍ ഉറപ്പിച്ചു. വീടെത്തുവോളം അയാള്‍ സോറി പറഞ്ഞു, എന്നാലും ഞാന്‍ വരുമെന്നായി. പക്ഷേ അവിടെ ചെന്നപ്പോള്‍ ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. അവരുടെ സ്നേഹവും സ്വീകരണവും കണ്ടപ്പോള്‍ എനിക്കയാളോടുള്ള കലിപ്പ് അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല, പുറത്തിറങ്ങി വീണ്ടും അയാളെ തെറി പറഞ്ഞിട്ടാണ് ഇറങ്ങിയത്. അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്ക്കുമ്പോള് വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്. എന്നാലും അയള് എന്നോട് ചോദിക്കാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നാണ്.
ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ. സക്സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്. എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അത് ബ്രേക്ക് ചെയ്താല്‍ നമ്മള് ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്. അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത്.
എന്റെ ഒരു വീഡിയോ വന്നിരുന്നു. അത് പക്ഷേ ഞാനല്ല. അതുപോലെ എന്റെ എക്സ് ബോയ്ഫ്രണ്ടിനൊപ്പമുള്ളത്. ഇവള് വേശ്യാ എന്നൊക്കെ പറഞ്ഞ് കമന്റ് വരും ഇപ്പോഴും. ഒരിക്കല്‍ എല്ലാവര്ക്കും അറിയാവുന്നൊരു നടന്. എന്റെ നല്ലൊരു സുഹൃത്തായിരുന്നു. ഒരു ദിവസം അവന് ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് അയക്കാനും പറഞ്ഞു. എന്തിന് ? എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. വേറൊരിക്കല്‍ മ്യൂസിക്ക് ഫീല്‍ഡിലെ പ്രമുഖനായൊരാള്‍, അയാള്‍ക്കൊപ്പം ഞാൻ കിടക്കണം. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പടുന്ന ഷോ കോഡിനേറ്റേഴ്സുണ്ട്. ഇപ്പോഴും. ഇതാണ് ലോകം. എനിക്ക് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്ന് ഞാൻ ചിന്തിക്കാറുണ്ട്,' രഞ്ജിനി പറഞ്ഞു.
മലയാളികളുടെ മനസില്‍ ഇന്നും മായാത്തൊരു മുറിവാണ് കൊല്ലം സുധിയുടെ വേര്‍പാട്. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള കലാകാരന് യാത്രയായിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ മൂന്നാം ചരമ വാര്‍ഷികം. സുധിയുടെ ഓര്‍മയ്ക്കായി കുടുംബം പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. വിദേശത്ത് ആയതിനാല്‍ രേണു സുധിയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
രേണു ഇല്ലെങ്കിലും കുടുംബം സുധിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ബഹ്റൈനില്‍ നിന്നും വിഡിയോ കോളിലൂടെ രേണുവും ചടങ്ങിന്റെ ഭാഗമായി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് രേണു മകനും കുടുംബവും സുധിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതും കല്ലറിയില്‍ മെഴുകുതിരി കത്തിക്കുന്നതുമൊക്കെ കണ്ടത്.
ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് രേണു നേരിടുന്നത്. സുധിയുടെ മൂന്നാം ചരമ വാര്‍ഷികം ആയിട്ടും ചടങ്ങില്‍ പങ്കെടുക്കാതെ വിദേശത്ത് പരിപാടിയ്ക്ക് പോയത് ശരിയായില്ലെന്നാണ് ചിലരുടെ വിമര്‍ശനം.
രേണുവിന്റെ കരച്ചില് അഭിനയമാണെന്നും അതിന് ഓസ്കാര്‍ കൊടുക്കണമെന്നും ചിലര്‍ പറയുന്നു. 'ചിരി വന്നവര്‍ ഇണ്ടോ ആ കരച്ചില് കണ്ടിട്ട് , ആക്ടിങ് അത്ര പോര.. കുറച്ച് കൂടെ പോരട്ടെ, വേഗം വേണം കാള്‍ കട്ട് ചെയ്തിട്ട് വേണം എനിക്ക് സബ്സ്ക്രൈബ്ഷന്‍ വീഡിയോ ഇടാന്‍, കഴിഞ്ഞ വര്‍ഷം പെരേര കൊണ്ട് ഡാന്‍സ് കളിപ്പിച്ചവളാ, കണ്ടന്റ് ഇല്ലാതെ ഇരിക്കുവാരുന്നു കുറച്ച് നാള് അടുത്ത കണ്ടന്റ് ആയി' എന്നാണ് ചിലരുടെ കമന്റുകള്‍.
'എത്രവലിയ നടിയായാലും അവരും ഒരു മനുഷ്യനാണ് എത്രവലിയ തിരക്കുള്ള ആളായാലും ഈ ദിവസം ഇത്രയും സ്നേഹം ഉള്ള ഒരു വ്യക്തി ആണെങ്കില്‍ ഈ ദിവസം ഇവിടെ ഉണ്ടാകും. എല്ലാ തിരക്കും മാറ്റിവച്ച്. കാരണം സ്നേഹം. ഈ ദിവസം ഇന്നു അറിഞ്ഞ ദിവസം അല്ല ഈ വര്‍ഷം തിയതി മാസം എല്ലാം ഒരിക്കലും മറക്കില്ല. ഞാന്‍ പറഞ്ഞത് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കുക എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു ആ കുട്ടിയുടെ കൂടെ അതിനോടൊപ്പം നിന്ന് ചേര്‍ത്ത് പിടിച്ചു കൊണ്ട്' എന്നും ചിലര്‍ പറയുന്നു.
പ്രൊമോഷന് പരിപാടിയും മറ്റും ഉള്ളതിനാല്‍ പത്ത് ദിവസത്തേക്ക് ബഹ്റൈനിലാണ് താനെന്നാണ് രേണു സുധി വിഡിയോയിലൂടെ പറഞ്ഞത്. ചടങ്ങുകള്‍ നടത്താനും റിതപ്പനുമായി അടുത്തുള്ള അനാഥാലയത്തില്‍ പോയി അവിടുത്തെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും താന്‍ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നും രേണു പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന പോസ്റ്റ് നടി സജ്ന നൂറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. 9 ആഴ്ച എന്നെഴുതിയ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും സജ്നയ്ക്ക് ആശംസകളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സംഭവത്തിൽ നിയമപരമായി നീങ്ങുകയാണെന്നും അറിയിച്ചിരിക്കുകയാണ് സജ്നയിപ്പോൾ.
വീണ്ടെടുത്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സജ്ന സത്യാവസ്ഥ വെളിപ്പെടുത്തിയത്. "എന്റെ കുറച്ച് വിവാദ വിഡിയോകള്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു.
എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു.
അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വിഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്.
ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും.
ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. ഞാൻ വിഡിയോയിലൂടെ തന്നെ നിങ്ങളെ അറിയിക്കും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്റെ വഴിയെ ഞാൻ നീങ്ങിക്കോളാം". - സജ്ന വിഡിയോയിൽ പറഞ്ഞു.
തനിക്ക് സ്തനാർബുദം ബാധിച്ചെന്ന തരത്തിലുള്ള വാർത്തകളോട് സോഷ്യൽ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാൻസർ ആണ്, ബ്രെസ്റ്റ് കാന്‍സറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭ്യൂഹങ്ങൾ പ്രചരിച്ചത്.
കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു എന്നും, എന്നാല്‍ രേണു അതൊന്നും കാര്യമാക്കാതെ തന്റെ രീതികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത് എന്നായിരുന്നു ഇത്തരം വാർത്തകൾക്കെതിരെ രേണുവിന്റെ മറുചോദ്യം.
എന്നാൽ, ഈ രീതിയിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ തനിക്ക് അനുഗ്രഹമായെന്നു പറയുകയാണ് രേണുവിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
''കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽ മീഡിയ വഴി അറിഞ്ഞ് കാണും. പക്ഷേ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു.
അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. എന്നെ യഥാർഥമായി സ്നേഹിക്കുന്നവരെ മനസിലായി. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി".- രേണു സുധി പറഞ്ഞു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ മലയാളത്തിൽ വരാനിരിക്കുകയാണ്. അതിന്റെ അണിയറ ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോമണർ മത്സരാർത്ഥികളെ കുറിച്ചുള്ളൊരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നത് ശ്രദ്ധനേടിയിരുന്നു. ഇതിൽ ‘അഗ്നിപരീക്ഷ’യെ കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്. സാധാരണക്കാർ തമ്മിലുള്ളൊരു മത്സരമാണ് അഗ്നിപരീക്ഷ എന്നത്. ഇതിലൂടെ ജയിച്ച് കയറുന്ന കുറച്ചുപേർക്ക് മെയ്ൻ സീസണിലേക്ക് നേരിട്ട് പ്രവേശം ലഭിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എന്താണ് അഗ്നിപരീക്ഷ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഉയർന്നു. ബിഗ് ബോസ് തെലുങ്ക് സീസൺ 9ൽ ഈ ഷോ നടന്നിരുന്നു. എൻട്രികളിൽ നിന്നും 45 കോമണേഴ്സ് ആണ് ബിഗ് ബോസ് ഫ്ലോറിൽ എത്തിയത്. ഇതിൽ നിന്നും ജയിച്ച് കയറിയ 6 പേർ മെയ്ൻ സീസണിൽ എത്തുകയും അതിലൊരാളായ കല്യാണ്‍ സീസൺ വിജയിയായി മാറുകയും ചെയ്തിരുന്നു. വിന്നേഴ്സ് ട്രോഫി, സമ്മാനത്തുകയായി 35 ലക്ഷം രൂപ, സ്പോൺസർ ബോണസായി 5 ലക്ഷം രൂപ, ഒപ്പം ഒരു പുതിയ എസ്യുവി കാറും കല്യാണിന് ലഭിച്ചു.
ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു സീസണ് ആയിരിക്കും മലയാളം ബിഗ് ബോസ് സീസണ് 8. അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് 15 എപ്പിസോഡുള്ള ചെറിയൊരു സീസണ് ഉണ്ടാവും. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ആദ്യം 200 പേരെയും പിന്നീട് 100 പേരെയും ഷോര്‍ട് ലിസ്റ്റ് ചെയ്യും. അതില്‍ നിന്നും 50 അല്ലെങ്കില്‍ 45 പേരെയാണ് തെലുങ്കിൽ ഷോര്‍ട് ലിസ്റ്റ് ചെയ്തത്. ഒടുവിൽ 15 പേരിൽ നിന്നായി വോട്ടിങ്ങിലൂടെയും ജഡ്ജസിന്റെ സെലക്ഷനിലൂടെയും ആറ് പേരെയാണ് മെയ്ൻ സീസണിലേക്ക് നേരിട്ട് തെരഞ്ഞെടുത്തത്. ഇത്തരത്തിൽ എത്രപേരെയാണോ മലയാളം ബിഗ് ബോസ് തെരഞ്ഞെടുക്കുന്നത് അവർ അഗ്നിപരീക്ഷയിലേക്ക് എത്തുകയും തെരഞ്ഞെടുക്കുന്ന കോമണേഴ്സ് മലയാളം ബിഗ് ബോസ് സീസൺ 8ലേക്ക് എത്തുകയും ചെയ്യും. ശേഷമാകും സെലിബ്രിറ്റി മത്സരാർത്ഥികൾ ഉൾപ്പടെയുള്ള പ്രധാന സീസൺ ആരംഭിക്കുക.
15 എപ്പിസോഡില്‍ നിരവധി ഗെയിംസ്, ടാസ്ക് എന്നിവ ഉണ്ടായിരിക്കും. മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.
BUSINESS
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ 'ആന്ത്രോപിക്' സി.ഇ.ഒ ഡാരിയോ അമോഡെയ്. വരും വർഷങ്ങളിൽ എഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്നും, ദുരന്തങ്ങൾ ഒഴിവാക്കാൻ ലോകരാജ്യങ്ങൾ ഉടനടി ഈ സാങ്കേതികവിദ്യയുടെ വികസനത്തിന് നിയന്ത്രണങ്ങൾ (ബ്രേക്ക്) ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഐ ഗവേഷണം പൂര്‍ണമായും നിര്‍ത്തണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും, നിയന്ത്രണ സംവിധാനങ്ങള്‍ ലോകത്തിന് ഉണ്ടായിരിക്കണമെന്ന് ആന്ത്രോപിക് അഭിപ്രായപ്പെട്ടു. കമ്പനിയുടെ വിലയിരുത്തല്‍ പ്രകാരം, എഐ സംവിധാനങ്ങള്‍ക്ക് സ്വതന്ത്രമായി വിവിധ ജോലികള്‍ നിര്‍വഹിക്കാനുള്ള കഴിവ് ഓരോ നാല് മാസത്തിലും ഇരട്ടിയാകുകയാണ്. ഈ നിലയില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ എഐ സംവിധാനങ്ങള്‍ക്ക് മനുഷ്യരുടെ സഹായമില്ലാതെ സ്വയം കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഘട്ടത്തിലെത്താമെന്നാണ് മുന്നറിയിപ്പ്. ഇതിനെ 'റിക്കഴ്സീവ് സെല്‍ഫ്-ഇംപ്രൂവ്മെന്റ്' എന്നാണ് വിളിക്കുന്നത്.
ആന്ത്രോപിക്കിലെ ഗവേഷകരായ ജാക്ക് ക്ലാര്‍ക്ക്, മരിന ഫവറോ എന്നിവരുടെ അഭിപ്രായത്തില്‍, പല സ്ഥാപനങ്ങളും കരുതുന്നതിലും വേഗത്തില്‍ പുതിയ നിലയിലേക്ക് എഐ എത്താനുള്ള സാധ്യതയുണ്ട്. അതിനാല്‍, വന്‍കിട എഐ കമ്പനികള്‍, സര്‍ക്കാരുകള്‍, ഗവേഷകര്‍ എന്നിവരുടെ ഏകോപനത്തോടെ എഐ ഭീഷണിയെ ചെറുക്കാനുള്ള സംവിധാനം രൂപീകരിക്കണമെന്ന് കമ്പനി നിര്‍ദേശിക്കുന്നു. ഒരു രാജ്യമോ കമ്പനിയോ മാത്രം ഗവേഷണം നിര്‍ത്തിയാല്‍ ഫലപ്രദമാകില്ലെന്നും, എല്ലാ പ്രധാന കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു.
എഐ സുരക്ഷാ സംവിധാനങ്ങള്‍, മേല്‍നോട്ട സംവിധാനങ്ങള്‍, നിയമപരമായ നിയന്ത്രണങ്ങള്‍, എഐ മനുഷ്യ മൂല്യങ്ങളോട് യോജിച്ചുനില്‍ക്കുന്നത് ഉറപ്പാക്കുന്ന അലൈന്മെന്റ് റിസര്‍ച്ച് എന്നിവ വികസിപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് ഒരു ഇടവേള സഹായകരമാകുകയെന്ന് കമ്പനി പറയുന്നു. അഡ്വാന്‍സ്ഡ് എഐ വികസനം താല്‍ക്കാലികമായി നിര്‍ത്തണമെന്ന ആശയം പുതുമയുള്ളതല്ല. 2023ലും നിരവധി സാങ്കേതിക വിദഗ്ധരും ഗവേഷകരും സമാന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ എഐ നിയന്ത്രണത്തിനായുള്ള ആഗോള ചട്ടക്കൂട് രൂപീകരിക്കുന്നതില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ആന്ത്രോപിക്കിന്റെ നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. എഐ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ചിലര്‍ പ്രതികരിച്ചപ്പോള്‍, നീക്കം കമ്പനിയുടെ എതിരാളികളെ നിയന്ത്രിക്കാനുള്ള ശ്രമമാകാമെന്ന് മറ്റുചിലര്‍ ആരോപിച്ചു. ലോകമെമ്പാടും എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച അതിവേഗത്തിലാകുന്ന സാഹചര്യത്തില്‍, സാങ്കേതികവിദ്യയും സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ ഉറപ്പാക്കുമെന്ന ചര്‍ച്ചയ്ക്ക് ആന്ത്രോപിക്കിന്റെ ആഹ്വാനം പുതിയ ഊര്‍ജം പകരുന്നതാണ്.
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ,പേടിഎം തുടങ്ങിയ ആപ്പുകള്‍ വഴിയാണ് തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥനകളില്‍ വീണ് ഒരു വലിയ ശതമാനത്തിന്റെ പണം നഷ്ടപ്പെടുന്നുണ്ട്. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുപിഐ ആപ്പുകളിലും ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ ഭാഗമായി ചില ഫീച്ചറുകള്‍ ആക്ടീവ് ആക്കി ഇടാവുന്നതാണ്.
ബയോമെട്രിക് ലോക്ക് അല്ലെങ്കില്‍ ആപ്പ് ലോക്ക് ഓണാക്കുക - ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് ലോക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ അനുമതിയില്ലാതെ മറ്റാര്‍ക്കും പണമടയ്ക്കാന്‍ കഴിയില്ല. പേയ്മെന്റ് റിക്വസ്റ്റ് അറിയിപ്പുകള് ഓഫാക്കരുത്- ആരെങ്കിലും നിങ്ങള്‍ക്ക് വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥന അയച്ചാല്‍ അറിയിപ്പ് വഴി നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ഉടന്‍ തന്നെ അറിയാന്‍ കഴിയും.
പണം അയയ്ക്കുന്നതിന് മുമ്പ് പേര് പരിശോധിക്കുക - ഏതൊരു അഭ്യര്‍ത്ഥനയും സ്വീകരിക്കുന്നതിനുമുമ്പ്, അപ്പുറത്തുള്ള വ്യക്തിയുടെ പേരും യുപിഐ ഐഡിയും ശ്രദ്ധിക്കുക. പ്രതിദിന ഇടപാട് പരിധി കുറയ്ക്കുക- ആപ്പില്‍ പ്രതിദിന ഇടപാട് പരിധി എന്ന ഓപ്ഷന് വാഗ്ദാനം ചെയ്യുന്നുണ്ടേങ്കില്‍ കുറഞ്ഞ പ്രതിദിന ഇടപാട് പരിധി നിശ്ചയിക്കുക. തട്ടിപ്പ് ഉണ്ടായാല്‍ കാര്യമായ നഷ്ടം തടയാന്‍ ഇത് സഹായിക്കും.
ക്യൂആര്‍ കോഡ്, റിവാര്‍ഡ് തട്ടിപ്പുകള്‍ സൂക്ഷിക്കുക- വ്യാജ റീഫണ്ടുകള്‍, ക്യാഷ്ബാക്കുകള്‍, റിവാര്‍ഡുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് ക്യൂ ആര് കോഡുകളോ ലിങ്കുകളോ അയയ്ക്കുന്നു. പലരും അവ തിടുക്കത്തില്‍ സ്കാന്‍ ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്നു. അപരിചിതരില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക, ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെടുന്നവരുടെ ചതികളില്‍ വീഴാതിരിക്കുക, മാത്രമല്ല നിങ്ങളുടെ യുപിഐ പിന് ആരുമായും പങ്കിടരുത്.
മൊബൈലുകളിൽ സൈലന്റ് വെരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലെ ലോഗിൻ സുരക്ഷിതമാക്കാനാണ് മെറ്റ സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിക്കുന്നത്. പാസ് വേർഡുകളോ ഓടിപിയോ ഇല്ലാതെ ലേോഗിൻ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ലോഗിൻ നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം, ഫിഷിംഗ് പോലുള്ള ഡിജിറ്റൽ ഭീഷണികളിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം ഒരുക്കുന്നു.
കഴിഞ്ഞ ദിവസമാണ് വോഡഫോണും മെറ്റയും ചേർന്ന് സൈലന്റ് വേരിഫിക്കേഷൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇനി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ലോഗിൻ ചെയ്യാം. പുതിയ ഉപയോക്താക്കളുടെ ലോഗിൻ, റീ ലോഗിൻ നടപടികൾ, അക്കൗണ്ട് വേരിഫിക്കേഷൻ, സുരക്ഷാ പരിശോധന എന്നിവ വേഗത്തിലാക്കാൻ ഈ സൈലന്റ് വേരിഫിക്കേഷന് സാധിക്കും.
ഉപയോക്താക്കൾക്ക് വേരിഫിക്കേ,ൻ വിവരങ്ങൾ മാനുവലായി തന്നെ നൽകേണ്ടതില്ല. നെറ്റ് വർക്ക് വഴി നേരിട്ട് പരിശോധന നടക്കുന്നതിനാൽ ആപ്പുകൾ മാറി മാറി ഉപയോഗിക്കേണ്ടതോ വേരിഫേക്കൻ സന്ദേശങ്ങൾക്കായി കാത്തിരിക്കേണ്ടതായ സാഹചര്യമില്ല. പാസ് വേർഡുകളോേ, ഒടിപികളോ നൽകേണ്ടതില്ലാത്തതിനാൽ ഇത് കൂടുതൽ സുരക്ഷിതമാണ്. ഫിഷിംഗ് ആപ്പുകളിൽ നിന്നും ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്നും ഇത് ഉപയോക്താക്കളെ സംരക്ഷിക്കുന്നു.
HEALTH
പോഷകഗുണങ്ങൾ ഏറെയുള്ള പഴമാണ് മാതളനാരങ്ങ. ദിവസവും ഒരു മാതളനാരങ്ങ കഴിച്ചാൽ നിരവധി രോഗങ്ങളെ അകറ്റി നിർത്താനാകും. പോളിഫെനോളുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന മാതളനാരങ്ങ കോശ നാശത്തെയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തെയും ചെറുക്കുന്നു. മാതളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ, വരകൾ ഇവ കുറയ്ക്കാൻ സഹായിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനത്തിന് സഹായിക്കുകയും.
ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ഇവയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി സൂക്ഷിച്ചാൽ പലവിധ വിഭവങ്ങൾ തയ്യാറാക്കാനും ഔഷധക്കൂട്ടുകളിലും ഉപയോഗിക്കാം. ഇത് ചർമസംരക്ഷണത്തിനും മഴക്കാല രോഗങ്ങളായ തൊണ്ടവേദന, ചുമ തുടങ്ങിയവ അകറ്റാനുള്ള ഔഷധക്കൂട്ടായും ഉപയോഗിക്കാം. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശം നീക്കാനും ഇത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
ഹെബൽ ചായ
മഴക്കാലത്ത് ഉണ്ടാകുന്ന തൊണ്ട വേദന, ചുമ എന്നിവ അകറ്റാനും ദഹനശേഷി മെച്ചപ്പെടുത്തുന്നതിനും മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചു ചേർത്ത ഹെബൽ ടീ മികച്ചതാണ്.
മാതളനാരങ്ങ തൊലി രസം
ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഔഷധഗുണമുള്ള ഒരു വിഭവമാണ് മാതളനാരങ്ങ തൊലി രസം.
ഹെൽത്തി സ്മൂത്തികൾ
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കുന്ന ഫ്രൂട്ട് സ്മൂത്തികളുടെ പോഷകഗുണം മാതളനാരങ്ങ തൊലി ഉണക്കിയത് ഉപയോഗിക്കാം.
മോരുകറി
കർണാടകയിലെ തീരദേശങ്ങളിൽ പ്രചാരമുള്ള ഒരു പരമ്പരാഗത വിഭവമാണിത്.
ചമ്മന്തി
ഭക്ഷണത്തിന് നല്ലൊരു പുളിപ്പും കടുപ്പവുമുള്ള രുചിയും നൽകാൻ ഈ ചമ്മന്തി സഹായിക്കും.
സൂപ്പ്
പയർവർഗ്ഗങ്ങളോ പച്ചക്കറികളോ വേവിക്കുമ്പോൾ ഇതുകൂടി ചേർത്താൽ സൂപ്പിന് നല്ലൊരു രുചി ലഭിക്കും.
ഫ്ലേവേർഡ് ഡ്രിങ്ക്
ദിവസവും കുടിക്കുന്ന വെള്ളം കൂടുതൽ ആരോഗ്യപ്രദമാക്കാൻ ഇത് സഹായിക്കും.
PRAVASI VARTHAKAL

