ഇറാൻ ഗൾഫിൽ നടത്തുന്ന ആക്രമണത്തിന്റെ ദുരന്തക്കെടുതി കേരളത്തിലെ പ്രവാസി കുടുംബങ്ങളിലും അലയടിച്ചുതുടങ്ങി. ഖത്തറിൽ നിന്നും ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബവുമൊത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഗൾഫിലെ ജോലി നഷ്ടപ്പെട്ട് കുന്നംകുളത്തെ വീട്ടിൽ മടങ്ങിയെത്തിയ പ്രവാസിയാണ് കടുംകൈയ്ക്ക് മുതിർന്നത്. ഇദ്ദേഹം ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ആത്മഹത്യാശ്രമത്തിൽ സിബി (50), മകൾ അലീന (18) എന്നിവർ മരിച്ചു. ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സിബിയും ഭാര്യ ബീനയും ആത്മഹത്യാചെയ്യാൻ തീരുമാനിക്കുകയും മക്കളെ അവരറിയാതെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ വിഷം ജീവനെടുക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ മകളെ തൂക്കി കൊലപ്പെടുത്തിയശേഷം സിബി കിണറ്റിൽ ചാടി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
പ്രവാസിയായിരുന്ന സിബി ജോലി നഷ്ട്ടപ്പെട്ട് മടങ്ങിവന്ന ദിവസമായിരുന്നു ദുരന്തം എന്നതാണ് ദുഖകരമായ കാര്യം.
ഭാര്യ ബീനയും വിഷം കഴിച്ച് മരിക്കാതിരുന്നതിനെ തുടർന്ന് തൂങ്ങി മരിക്കാൻ ശ്രമിച്ചു. മാതാപിതാക്കളുടെ ആത്മഹത്യാ പ്ലാൻ അറിയാതിരുന്ന മകന് ആദിത്യനാണ് ഭയപ്പാടോടെ വെളുപ്പിനെ അഞ്ചുമണിയോടെ പൊലീസിനെ വിളിച്ചത്.
ആദിത്യനെയും വിഷംകഴിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ബീനയും ആദിത്യനും ഗുരുതരാവസ്ഥയിൽ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നു.
ഇവരുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളും അയൽക്കാരും അപ്രതീക്ഷിത സംഭവത്തിന്റെ നടുക്കത്തിലാണ്.
വീടുപണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ സിബി നിരാശിതൻ ആയിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഗൾഫ് യുദ്ധത്തെ തുടർന്നാണെന്ന് പറയുന്നു ജോലികൂടി നഷ്ടപ്പെട്ടപ്പോൾ ഇനിയെങ്ങനെ ജീവിയ്ക്കും എന്ന ആധിയായി. എന്നാൽ കുടുംബത്തിന് കട ബാധ്യതകളോ മറ്റുപ്രശ്നങ്ങളോ ഉള്ളതായി ആർക്കും അറിവില്ല.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
(നിയമപരമായ മുന്നറിയിപ്പ്: അത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. പ്രതിസന്ധിഘട്ടത്തിൽ അംഗീകൃത കൗൺസിലർമാരേയോ മനോരോഗ വിദഗ്ധരെയോ ബന്ധപ്പെടുക)
ഇരട്ട ദുരന്തം വേട്ടയാടിയതിന്റെ ആഘാതത്തിൽ ആകെത്തകർന്നു കഴിയുകയാണ് എടത്വ പുത്തൻവീട് കുടുംബാംഗങ്ങൾ.
പ്രവാസിയായ സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മയെ (27) രണ്ടുദിവസം മുന്‍പാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഹരീഷ്മ ഗർഭിണിയായിരുന്നു.
വിവരമറിഞ്ഞ് ഹൃദയം തകർന്ന അവസ്ഥയിൽ നാട്ടിലേക്ക് തിരിച്ച എടത്വ കൊടുപ്പുന്ന പുത്തന്‍വീട്ടില്‍ പി.എസ്. സനുക്കുട്ടനെയാണ് (30) ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നാലുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുന്‍പാണ് സനുക്കുട്ടന്‍ വിദേശത്തേക്ക് പോയത്.
ഭാര്യയുടെ മരണവിവരം അറിഞ്ഞു കണക്ഷന് ഫ്ലൈറ്റില്‍ ബെംഗളൂരൂവില്‍ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു സനുക്കുട്ടൻ വീട്ടുകാരെ അറിയിച്ചത്.
ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടന്‍ എത്തിയില്ല.
ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടന്‍ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെട്ടു.
അപ്പോഴാണ് ലോഡ്ജില്‍ ഒരു മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചത്. ബന്ധുക്കക്കളെത്തി, മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ ബന്ധുക്കൾ ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയില്‍ നടത്തി. സനുക്കുട്ടന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പോസ്റ്റ്മോർട്ടവും മറ്റുനടപടികളും പൂർത്തിയാകാൻ കാത്തിരിക്കുന്നു.
Latest News
പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി പതിറ്റാണ്ടുകളോളം ജീവിച്ചിരുന്ന മാർത്ത ലിലാർഡ് ഇനി ഓർമയായി. അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് ‘ഇരുമ്പുശ്വാസകോശ’ത്തിന്റെ സഹായത്താൽ 73 വർഷത്തിലേറെ ജീവിച്ച മാർത്ത (78) ജൂൺ 26-ന് അന്തരിച്ചു. യു.എസിൽ ഇരുമ്പുശ്വാസകോശം ഉപയോഗിച്ച് ജീവിച്ചിരുന്ന അവസാന പോളിയോ ബാധിതയെന്ന വിശേഷണവും മാർത്തയ്ക്കായിരുന്നു. മരണവിവരം കുടുംബം ഇപ്പോഴാണ് പുറത്തുവിട്ടത്.
അഞ്ചാം വയസ്സിലാണ് മാർത്തയെ പോളിയോ ബാധിച്ചത്. രോഗം ശ്വസനപേശികളെ തളർത്തിയതോടെ സ്വയം ശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായി. അതോടെ ഇരുമ്പുശ്വാസകോശത്തിന്റെ സഹായം ജീവിതത്തിന്റെ ഭാഗമായി. 20 വയസ്സ് പോലും തികയ്ക്കില്ലെന്നായിരുന്നു ഡോക്ടർമാരുടെ പ്രവചനം. എന്നാൽ, ജീവിക്കണമെന്ന ഉറച്ച മനസ്സും അസാധാരണമായ മനോവീര്യവുമാണ് ആ പ്രവചനത്തെ തെറ്റിച്ചതെന്ന് സഹോദരി സിൻഡി പറഞ്ഞു.
ശാരീരിക പരിമിതികൾക്കിടയിലും മാർത്ത പഠനം ഉപേക്ഷിച്ചില്ല. ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് സ്കൂളിൽ പോകാനായിരുന്നത്. ശേഷിച്ച പഠനം അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ ടെലിഫോൺ വഴിയായിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യേണ്ടിവന്നാൽ, ഇരുമ്പുശ്വാസകോശം ഉൾക്കൊള്ളുന്ന ട്രെയ്ലറിലായിരുന്നു യാത്ര. വലിയ യന്ത്രം കടന്നുപോകാൻ കഴിയുന്ന വാതിലുകളുള്ള ഹോട്ടലുകൾ മുൻകൂട്ടി കണ്ടെത്തി ബുക്ക് ചെയ്യുന്നതും പതിവായിരുന്നു.
1979-ലാണ് അമേരിക്കയിൽ പോളിയോ നിർമാർജനം ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നിരുന്നാലും, പോളിയോ മഹാമാരിയുടെ ഭീകരതയെ ഓർമിപ്പിക്കുന്ന ജീവനുള്ള സാക്ഷ്യമായി മാർത്ത ലിലാർഡ് വർഷങ്ങളോളം തുടരുകയായിരുന്നു. വൈദ്യശാസ്ത്ര പുരോഗതിക്കും വാക്സിനേഷന്റെ പ്രാധാന്യത്തിനും അവരുടെ ജീവിതം ശക്തമായ സന്ദേശമായി മാറി.
രോഗിയുടെ തല ഒഴികെയുള്ള മുഴുവൻ ശരീരവും ഉൾക്കൊള്ളുന്ന വായു കടക്കാത്ത വലിയ ലോഹ സിലിൻഡറാണ് ‘ഇരുമ്പുശ്വാസകോശം’. നെഗറ്റീവ് പ്രഷർ മെക്കാനിക്കൽ വെന്റിലേറ്റർ എന്നറിയപ്പെടുന്ന ഈ ഉപകരണം ചേംബറിനുള്ളിലെ വായുമർദം ക്രമീകരിച്ച് നെഞ്ച് വികസിക്കാനും ചുരുങ്ങാനും സഹായിക്കുന്നു. അതുവഴി രോഗിക്ക് സ്വാഭാവിക ശ്വസനം സാധ്യമാക്കുന്നു.
1927-ൽ ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഫിലിപ്പ് ഡ്രിങ്കറും ലൂയി ഷോയും ചേർന്നാണ് ഈ ഉപകരണം വികസിപ്പിച്ചത്. 1940-കളിലും 1950-കളിലും ലോകമെമ്പാടും പോളിയോ വ്യാപകമായപ്പോൾ ആയിരക്കണക്കിന് രോഗികളുടെ ജീവൻ രക്ഷിക്കാൻ നിർണായക പങ്കുവഹിച്ച സാങ്കേതികവിദ്യയായിരുന്നു ഇത്.
ASSOCIATION
പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ യുകെ സന്ദര്‍ശനത്തിന് ക്രോയിഡണില്‍ ആവേശകരമായ സ്വീകരണം നല്കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' സമ്മേളനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു. വെറും രണ്ട് ദിവസത്തെ മുന്നൊരുക്കത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് ലഭിച്ച ജനപങ്കാളിത്തം സംഘാടകരെ പോലും അമ്പരപ്പിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
ക്രോയിഡണിലെ കല്യാണി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ ഹാള്‍ നിറഞ്ഞു. നിരവധി പേര് നിന്നുകൊണ്ടാണ് ചടങ്ങ് വീക്ഷിച്ചത്. തിരുവനന്തപുരത്തു മുതല്‍ കാസര്‍കോട് വരെയുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. ചാണ്ടി ഉമ്മനെ നേരില്‍ കാണാനും സംസാരിക്കാനുമായി എത്തിയവരുടെ തിരക്ക് പരിപാടിയുടെ പ്രധാന ആകര്‍ഷണമായി.
ജനങ്ങള്‍ക്കിടയില്‍ സമയം ചെലവഴിച്ച് ഓരോരുത്തരെയും നേരില്‍ കണ്ടും കുടുംബവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ചാണ്ടി ഉമ്മന്‍ നടത്തിയ ആശയവിനിമയം ശ്രദ്ധേയമായി. ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയശൈലിയുടെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലും പ്രകടമായതെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും പിണറായി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വിശദീകരിച്ചു സമ്മേളനത്തില്‍സംസാരിച്ച ചാണ്ടി ഉമ്മന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഓര്‍മിപ്പിച്ചു. സമാനമായ സമീപനമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെയും തുടരുന്നതെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ജനസേവനത്തിന്റെ തുടര്‍ച്ചയായി നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു.
ഐഒസി യുകെ നാഷണല്‍ പ്രസിഡന്റ് സുജു കെ. ഡാനിയല്‍ അധ്യക്ഷത വഹിച്ചു. സറെ റീജണ്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ ജനപങ്കാളിത്തം സാധ്യമായത് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് സുജു കെ ഡാനിയേല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തിരുന്ന ഒരു സംഗമമാണ് യാഥാര്‍ഥ്യമായതെന്ന് കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ് പറഞ്ഞു.ജയരാജ് നടത്തിയ പ്രഭാഷണവും ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തിയ തോമസ് ഫിലിപ്പിന്റെ പ്രസംഗവും ചടങ്ങില്‍ ശ്രദ്ധേയമായി. യുവജന വിഭാഗം പ്രസിഡന്റ് എഫ്രേം സാമിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുടെ സജീവ സാന്നിധ്യവും പരിപാടിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു.
നാഷണല്‍ വൈസ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, അപ്പ ഗഫൂര്‍, ജനറല്‍ സെക്രട്ടറിമാരായ അഷ്റഫ് അബ്ദുല്ല, അജിത് വെണ്മണി, സൂരജ് കൃഷ്ണന്, സെക്രട്ടറി റോണി ജേക്കബ്, പി ആര് ഒ അജി ജോര്‍ജ്ജ്,ജിബിന്‍, ഈസ്റ്റ് ലണ്ടന്‍ പ്രസിഡന്റ് ഷൈനു മാത്യു, ഇപ്സ്വിച്ച് പ്രസിഡന്റ് ബാബു മങ്കുഴിയില്‍, ബിര്‍മിംഹാം പ്രതിനിധി രാജപ്പന് വര്‍ഗീസ്, വാറ്റ്ഫോര്‍ഡ് പ്രതിനിധി ജിസാ ഷെറിന് എന്നിവരടക്കം ഐ.ഒ.സി.യുടെ വിവിധ ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിക്ക് ശേഷം ഒരുക്കിയ സൗഹൃദ വിരുന്നിലും പങ്കെടുത്തവര്‍ ഒന്നിച്ചുകൂടി. യുകെ മലയാളികളുടെ സമീപകാലത്തെ ശ്രദ്ധേയമായ രാഷ്ട്രീയ-സാമൂഹിക സംഗമങ്ങളിലൊന്നായി ക്രോയിഡണിലെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സമ്മേളനം മാറിയെന്നാണ് പങ്കെടുത്തവരുടെ വിലയിരുത്തല്‍.
മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ തുടരുന്നു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക ഇടപെടൽ.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചു. അനുഭാവപൂർവ്വമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയന മന്ത്രലയം, എയർ ഇന്ത്യ - സിയാൽ അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്ക് ഓൺലൈനായി നിവേദനം സമർപ്പിച്ചതിന് പുറമേയാണിത്.
2025 ജനുവരി 29-ന് എയർ ഇന്ത്യ കൊച്ചി–യു കെ ഡയറക്ട് സർവീസ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് യു കെയിലെ പ്രവാസ കോൺഗ്രസ് സംഘടനകൾ വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ ആരംഭിച്ചിരുന്നു. യു കെയിൽ ഐ ഓ സി - ഓ ഐ സി സി സംഘടനകളുടെ ലയന ശേഷം ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇടപെടലുകൾ തുടർന്നു പോരുന്നത്. ജനപ്രതിനിധികൾ, കേന്ദ്ര സർക്കാർ, എയർ ഇന്ത്യ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) എന്നിവരുമായി സംഘടന ആശയവിനിമയം നടത്തിവരികയാണ്.
സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ് അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും, ആവശ്യമായ സാങ്കേതികവും റെഗുലേറ്ററി അനുമതികളും ലഭിക്കുന്നതോടെ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2020 ഓഗസ്റ്റിൽ ആഴ്ച്ചയിൽ മൂന്ന് ദിവസം ആയി ആരംഭിച്ച കൊച്ചി–യു കെ ഡയറക്ട് സർവീസ് യു കെയിലെ മലയാളി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ അന്താരാഷ്ട്ര വ്യോമപാതകളിലൊന്നായിരുന്നു. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കും കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ സാമ്പത്തികവും സമയപരവുമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. യു കെയിലെ ഏകദേശം അഞ്ച് ലക്ഷം മലയാളികളുടെ യാത്രാ, കുടുംബ, വിദ്യാഭ്യാസ, വ്യാപാര ആവശ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
നിവേദനം സ്വീകരിച്ച ആന്റോ ആന്റണി എം.പി ഈ വിഷയം ഇന്ത്യൻ പാർലമെന്റിലും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും മുന്നിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. തുടർന്ന് അദ്ദേഹം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളിൽ സംസാരിക്കുകയും, വിഷയത്തിൽ പൂർണ പിന്തുണയും തുടർനടപടികൾക്കുള്ള ഉറപ്പും നൽകുകയും ചെയ്തു.
കൊച്ചി–യു കെ ഡയറക്ട് വിമാന സർവീസ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതുവരെ എല്ലാ ജനാധിപത്യ മാർഗങ്ങളിലൂടെയും ശക്തമായ ഇടപെടലുകൾ തുടരുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ നേതൃത്വം അറിയിച്ചു.
ബെഡ്ഫോർഡ് : ബെഡ്ഫോർഡ് കൗണ്ടിയിലെ പ്രശസ്ത മലയാളി കൂട്ടായ്മ്മയും, യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണിലെ പ്രമുഖ അംഗ അസ്സോസ്സിയേഷനുമായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ' 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും,മലയാള ഭാഷക്കും, കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരുകയയും ചെയ്യൂന്ന ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷനിൽ നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട്.
ബി എം കെ എ യുടെ പ്രസിഡണ്ടായി സ്ഥാനം ഏൽക്കുന്ന ജോമോൻ മാമ്മൂട്ടിൽ യു കെ യിൽ ആത്മീയ-സാംസ്കാരിക- സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയനാണ്. സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ്, ചങ്ങനാശ്ശേരി സംഗമം അടക്കം വിവിധ പരിപാടികളിൽ മുഖ്യ സംഘാടകനായി, ജോമോൻ, തന്റെ നേതൃത്വ പാഠവവും, ഏകോപന മികവും തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.
വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആശാ ജോബിൻ അസ്സോസ്സിയേഷൻ പ്രവർത്തനങ്ങൾക്ക് പുറമെ 'യുക്മ' നാഷണൽ, ഈസ്റ്റ് ആംഗ്ലിയാ തലങ്ങളിലെ നേഴ്സസ് ഡേ, സ്പോർട്ട്സ് മീറ്റ്, കലോത്സവം അടക്കം പരിപാടികളിൽ മികച്ച ഏകോപനം നിർവ്വഹിക്കുകയും, ആത്മീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.
മുൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള വിഷ്ണു പി ആർ പുതിയ കമ്മിറ്റിയിലും ജനറൽ സെക്രട്ടറിയായി തുടരും. വിവിധങ്ങളായ സാംസ്ക്കാരിക-സാമൂഹ്യ വേദികളിൽ വനിതാ നേതൃനിരകളിൽ മികച്ച സംഘാടകയായി തിളങ്ങാറുള്ള ഷെറീന ജീവൻ പുതിയ കമ്മിറ്റിയിൽ ജോ. സെക്രട്ടറിയാവും.
ബി എം കെ എ യുടെ ആരംഭം മുതൽ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളാറുള്ള ബേസിൽ മാത്യു, മുമ്പ് സംഘടനയിൽ ഖജാൻജിയായും സേവനം ചെയ്തിട്ടുണ്ട്. ബേസിൽ മാത്യുവിന്റെ സേവന പരിചയം മുൻനിറുത്തി, അദ്ദേഹത്തെ വീണ്ടും ട്രഷററായി തെരഞ്ഞെടുക്കുക ആയിരുന്നു.
ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ ആസ്സോസ്സിയേഷന്റെ ആരംഭകാലം മുതൽ മാർഗ്ഗ നിർദ്ദേശിയായി , സംഘടനക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോൺ ജോർജ്ജിനെ അസോസിയേഷന്റെ രക്ഷാധികാരിയായി നേതൃത്വം വഹിക്കും.
ബി എം കെ എ യുടെ അമരക്കാരനായി പലതവണയും നേതൃത്വം നൽകിയിട്ടുള്ള യൂജിൻ തോമസിന്റെ അനുഭവജ്ഞാനം സംഘടനക്ക് കൂടുതൽ കരുത്ത് പകരും. യൂജിനോടൊപ്പം മികവുറ്റ സംഘാടകനും, സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, ജാക്കി കെൽവിൻ, ഷിജോ ജോർജ്ജ്, ധനൂപ് തോമസ്, സുനിൽ മീഡിയട്രെൻഡ്സ്, റോബർട്ട് ഷാ, ജയ് കൃഷ്ണൻ , ആന്റോ ബാബു, ബിനോയ് മാത്യു, വൈശാഖ് ജി നാഥ്, ജിബിൻ ജോൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം, വിവിധ ഉപ കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ജെസ്റ്റിനാ യൂജിൻ സോഷ്യൽ മീഡിയ കോർഡിനേറ്ററും, മിഥുൻ ജോയി ഇന്റേണൽ ഓഡിറ്ററുമായി നവ ഭരണ സമിതിയിൽ ചുമതലകൾ വഹിക്കുന്നതാണ്.
ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷീക വേളയിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലവും വർണ്ണാഭവുമായ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകും. പതിവ് ആഘോഷങ്ങൾക്ക് പുറമെ, ഗംഭീരവും വിപുലവുമായ പരിപാടികൾ നടത്തുവാനും, ബെഡ്ഫോർഡ് മലയാളി സമൂഹത്തിനായി ആരോഗ്യ-വിനോദ-സാമൂഹ്യ-സൗഹൃദ വേദികൾ ഒരുക്കുവാനും, മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും ഭരണ സമിതി യോഗത്തിൽ തീരുമാനമായി. സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക ക്ഷമത തുടങ്ങിയ പദ്ധതികൾക്കു മുൻതൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.
മലയാളി അസോസിയേഷന് യുകെയും മലയാളി ക്രിക്കറ്റ് ലീഗും ചേര്‍ന്നൊരുക്കുന്ന ഫാമിലി ഫണ്‍ഡേയും സൗത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും 11ന് ശനിയാഴ്ച്ച നടക്കും.രുചികരമായ ഭക്ഷണം ആസ്വദിക്കാനും കുടുംബത്തോടൊപ്പമുള്ള വിനോദങ്ങള്‍, കളികളുമായി ഒരു ദിവസം ചിലവഴിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ശനിയാഴ്ച ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 9 വരെ (BBQ ഉച്ചയ്ക്ക് 1-ന് ആരംഭിക്കും) ഫോര്‍ഡ് സ്പോര്‍ട്സ് & സോഷ്യല്‍ ക്ലബ്, ആല്‍ഡ്ബറോ റോഡ് സൗത്തിലാണ് പരിപാടി നടക്കുക. പ്രവേശനം സൗജന്യമായിട്ടുള്ള പരിപാടിയില്‍ തനത് കേരളീയ ഭക്ഷണ സ്റ്റാളുകളും ബിരിയാണി, ചായ, കേരളീയ പലഹാരങ്ങള്‍, ഉന്മേഷം പകരുന്ന മോക്ക്ടെയിലുകള്‍ തുടങ്ങിയ ആസ്വദിക്കാവുന്നതാണ്. കളികളുടെ ഭാഗമായി ബൗണ്‍സി കാസില്‍ ഫേസ് പെയിന്റിംഗും മെഹന്ദിയും പെനാല്‍റ്റി ഷൂട്ടൗട്ട് ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന വിനോദ പരിപാടികള്‍ ആണ് ഉണ്ടാവുക.
For more information: 07814 430814 | 07412 671671
SPIRITUAL
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസ പൂജ 2026 ജൂലൈ 18 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975
വാത്സിങ്ങാം:' ഇംഗ്ലണ്ടിലെ നസ്രത്ത്', വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍, ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ എപ്പാര്‍ക്കി സംഘടിപ്പിക്കുന്ന വാര്‍ഷിക തീര്‍ത്ഥാടനം ജൂലൈ 18-ന് ശനിയാഴ്ച്ച ഭക്ത്യാഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടന് സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന തീര്‍ത്ഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോ-മലബാര്‍ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും. അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂര്‍വം അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങളിലും തിരുന്നാള്‍ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവന്‍ വൈദികര്‍ സഹകാര്‍മികരാകും.
ജൂലൈ 18-ന് രാവിലെ 9 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന തീര്‍ത്ഥാടനശുശ്രുഷകളില്‍, തിരുന്നാള്‍ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയന്‍ സന്ദേശ പ്രഭാഷണം സീറോമലബാര്‍ എപ്പാര്‍ക്കിയുടെ പ്രോട്ടോസെഞ്ചുലോസും, സഭാ പണ്ഡിതനും, പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നല്‍കും.
തീര്‍ത്ഥാടനത്തിന്റെ ഭാഗമാകുവാനും, മാതൃ മദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥനകളും കൃപകളും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ, പ്രസുദേന്തിമാരാകുവാന്‍ സാധിക്കും.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നായ വാത്സിങ്ങാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയില്‍ നിര്‍മിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികള്‍ ആദരിക്കുന്നത്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തര്‍ വര്‍ഷം തോറും തീര്‍ത്ഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തില്‍ പ്രശസ്തമാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോ-മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീര്‍ത്ഥാടനം, യുകെയിലെ സീറോമലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വര്‍ഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീര്‍ത്ഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോ-മലബാര്‍ സഭയുടെ വളര്‍ച്ചയും, സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.
തീര്‍ത്ഥാടന ശുശ്രൂഷകളിലും തിരുക്കര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും , അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികള്‍ പ്രാര്‍ത്ഥനാനിറവില്‍ ഒരുങ്ങി എത്തിച്ചേരുവാന്‍ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ തീര്‍ത്ഥാടകരോട് അഭ്യര്‍ഥിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady of Walsingham
Houghton St Giles, Norfolk, NR22 6AL, England.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ്യുകെ അപ്പോസ്തോലിക് വിസിറ്റേഷനു കീഴിലുള്ള നോട്ടിങ്ഹാം സേക്രഡ് ഹാര്‍ട്ട് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്റെ വാര്‍ഷിക പെരുന്നാള്‍, ധന്യന്‍ മോര് ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാമത് ഓര്‍മ്മപ്പെരുന്നാള്‍, യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിനു സമര്‍പ്പിച്ചിരിക്കുന്ന മിഷന് ആരംഭിച്ചതിന്റെ 14-ാമത് വാര്‍ഷികാഘോഷം എന്നിവ ജൂലൈ 11, 12 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കും.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് യൂകെ-യൂറോപ്പ് അപ്പോസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും.ജൂലൈ 11-ന് ശനിയാഴ്ച വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, പെരുന്നാള്‍ കൊടിയേറ്റം, ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.
ജൂലൈ 12-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, കുഞ്ഞുങ്ങളുടെ പ്രഥമ വിശുദ്ധ കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവ നടക്കും. തുടര്‍ന്ന് പെരുന്നാള്‍ പ്രദക്ഷിണം, കൊടിയിറക്കം, സമാപന ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
മിഷന് ആരംഭിച്ചിട്ട് 14 അനുഗ്രഹീത വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍, പെരുന്നാള്‍ ആഘോഷങ്ങള്‍ വിശ്വാസജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മിഷന്റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിനും വിശ്വാസിസമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതല്‍ ദൃഢമാക്കുന്നതിനും അവസരമൊരുക്കും. ആഘോഷങ്ങള്‍ക്ക് മിഷന് പ്രീസ്റ്റ് ഇന്‍ചാര്‍ജ് റവ. ഫാ. ജെയിംസ് ഇലഞ്ഞിക്കല്‍ നേതൃത്വം നല്‍കും. എല്ലാ വിശ്വാസികളെയും കുടുംബസമേതം പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കമ്മിറ്റി സ്വാഗതം ചെയ്തു.
Address : Our Lady & Saint Patrick Catholic Church, Nottingham, NG2 1HJ.
SPECIAL REPORT
ഒരുകാലത്ത് ചെറിയ വൈദ്യപരിശോധന നടത്തിയാൽ പോലും അതിന്റെ ഫലമറിയാൻ ആരോഗ്യ വിദഗ്ധരെ സമീപിക്കുകയായിരുന്നു നമ്മൾ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പരിശോധനാ ഫലങ്ങൾ നേരിട്ട് മനസിലാക്കാനാണ് ഒട്ടുമിക്കവരും ശ്രമിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനം കാരണമാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായത്. ചാറ്റ് ജിപിടിയുടെ കടന്നുവരവോടെ ഒട്ടുമിക്കവരും രക്തപരിശോധന മുതൽ എംആർഐ വരെയുള്ള റിപ്പോർട്ടുകൾ മനസിലാക്കാൻ ചാറ്റ് ജിപിടി പോലുള്ള എ ഐ ടൂളുകൾ ഉപയോഗിക്കാൻ തുടങ്ങി.
മെഡിക്കൽ പരിശോധനാ ഫലങ്ങളുടെ ചിത്രങ്ങൾ ചാറ്റ് ജിപിടിയിൽ അപ്ലോഡ് ചെയ്താണ് ആളുകൾ വിവരങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നത്. ദില്ലിയിലെ മഹാജൻ ഇമേജിംഗ് ആൻഡ് ലാബ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഹർഷ് മഹാജൻ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിച്ചു.ചാറ്റ് ജിപിടി ഒരു ഡോക്ടറിന് പകരമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഓൺലൈനിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രമേ എഐ ഉത്തരങ്ങൾ നൽകുന്നുള്ളൂ. ഇത് മെഡിക്കൽ റിപ്പോർട്ടുകൾ വിശദീകരിക്കുന്നു, പക്ഷേ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള രോഗമോ ആരോഗ്യമോ കൃത്യമായി വിലയിരുത്താൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഒരു രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വായിക്കാനും ശേഖരിക്കാനും ഡോ. മഹാജൻ ആളുകളെ ഉപദേശിക്കുന്നുണ്ട്. വിശ്വസനീയമായ ആരോഗ്യ വെബ്സൈറ്റുകളാണ് ഏറ്റവും മികച്ചതെന്നും വിദഗ്ദ്ധരായ ഡോക്ടർമാർ നൽകുന്ന വിവരങ്ങൾ ഈ വെബ്സൈറ്റുകളിൽ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
CINEMA
നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടൻ ആണ് ശിവദാസ് കണ്ണൂർ. ഇപ്പോഴിതാ ദി പ്രീസ്റ്റ് എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ശിവദാസ്. മൂവി വേള്‍ഡ് ഒറിജിനല്‍സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് മനസുതുറന്നത്.
'അവിചാരിതമായി ഒരു സിനിമയിലേക്കുള്ള അവസരം വന്നു. ഒന്നാം തീയതി മുതല്‍ ഷൂട്ടുണ്ട്, എറണാകുളം ആണെന്ന് പറഞ്ഞു. വരാം ആരെല്ലാമുണ്ടെന്ന് ചോദിച്ചു. മമ്മൂക്കയും മഞ്ജു വാര്യരുമൊക്കെയുണ്ടെന്ന് പറഞ്ഞ്. അങ്ങനെ അവിടേക്ക് പോയി. പൂജ സമയത്ത് മമ്മൂക്ക ഇറങ്ങി വന്നതും മൊത്തം നിശ്ചലമായി. അഞ്ച് തിരിയുള്ള വിളക്കാണ് കത്തിക്കുന്നത്. ജഗദീഷ് സാറൊക്കെയുണ്ട്. അവസാനം ഒരു തിരി മാത്രം ആയപ്പോള്‍ മമ്മൂക്ക എന്നെ നോക്കുന്നത് കണ്ടു. ഞാന്‍ കരുതി പിന്നിലുള്ള ആരെയെങ്കിലും ആകുമെന്ന്. അപ്പോള്‍ മമ്മൂക്ക ആന്റോ ജോസഫിനോട് വടക്കോട്ടൊന്നും വിളക്ക് കത്തിക്കുന്ന പരിപാടി ഇല്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി എന്നെ ഉദ്ദേശിച്ചാണെന്ന്.
അങ്ങനെ വിളക്ക് എടുത്ത് കത്തിച്ചു. അതിന് ശേഷം 26 ദിവസം മമ്മൂക്കയുടെ കൂടെ ഷൂട്ട് ചെയ്തു. എങ്ങനെയാണ് ഈ സിനിമയിലെത്തിയതെന്ന് എനിക്ക് അറിയില്ല. വിളക്ക് കത്തിച്ച ശേഷം ഞാന്‍ ഓടി മമ്മൂക്കയുടെ അടുത്ത് പോയി, തൊണ്ടിമുതലിന് ശേഷം വേറേയും സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണെന്ന് പറഞ്ഞു. ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ അദ്ദേഹം പോയി. പിന്നീട് സംവിധായകന് കഥ പറയുമ്പോള്‍ എങ്ങനെയാണ് ഞാന്‍ ഇതിലേക്ക് വന്നതെന്ന് ചോദിച്ചു.
അപ്പോഴാണ് പറയുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന സിനിമയിലെ കോമഡി സീന്‍ കണ്ടിട്ട് മമ്മൂക്കയാണ് എന്നെ കാസ്റ്റ് ചെയ്തത്. അത് കേട്ട് ഞാന്‍ ഞെട്ടി. മമ്മൂക്ക കാസ്റ്റ് ചെയ്ത ഞാന്‍ അങ്ങോട്ട് പോയി ഇന്ന സിനിമയില്‍ അഭിനയിച്ചുവെന്ന് പറയുമ്പോള്‍ അദ്ദേഹം പ്രതികരിക്കാതിരിക്കുന്നതില്‍ അതിശയമില്ല. അതോടെ മനസിലായി മമ്മൂക്ക എല്ലാ സിനിമയും കാണാറുണ്ടെന്ന്', ശിവദാസിന്റെ വാക്കുകൾ.
ഒരു വിഭാഗത്തിനും പണി കൊടുക്കണമെന്ന് കരുതി ജീവിതത്തിലും സിനിമയിലും ഒന്നും ചെയ്തിട്ടില്ലെന്ന് നടൻ പൃഥ്വിരാജ്. എല്ലാ അഭിപ്രായത്തിനും വിലയുണ്ട്. പൃഥ്വിരാജ് എന്ന് പറയുന്നയാൾ ഒരു കഥാപാത്രമല്ല, ചില തീരുമാനങ്ങളും അഭിപ്രായങ്ങളും തന്നെയും ബാധിക്കുമെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് പൃഥ്വിരാജ് പറഞ്ഞു.
"ഞാനങ്ങനെ എല്ലാവരെയും കൊണ്ട് എന്നെ ഇഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പക്ഷേ ഒരു കാര്യം എനിക്ക് അതിനേക്കാൾ ബോധ്യമുണ്ട്. ഞാൻ ഒരാളെയും ഒരു ചിന്തയെയും ഒരു വിഭാഗത്തെയും ഒന്നും തന്നെ മനഃപൂർവം അവർക്കിട്ടൊരു പണി കൊടുക്കണം എന്ന് വിചാരിച്ച് ജീവിതത്തിൽ ഞാനൊരു കാര്യവും ചെയ്തിട്ടില്ല. എനിക്ക് എന്റേതായ ചെറിയൊരു ലോകമുണ്ട്.
അതിനകത്താണ് ഞാൻ ജീവിക്കുന്നത്. എന്റെ ചില ശരികൾ തെറ്റുകൾ അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. എന്റെ ശരികളെല്ലാം ശരികളാണെന്ന് ഞാനൊരിക്കലും പറയില്ല. പക്ഷേ ഞാൻ അങ്ങനെയാണ് ജീവിക്കുന്നത്. എന്റെ അഭിമുഖങ്ങൾ കാണുമ്പോൾ ചില ആളുകൾ പറയുമായിരിക്കും, ഓ അയാളെന്ത് കാര്യമായിട്ടാ സംസാരിക്കുന്നത്, എന്തൊക്കെ കാര്യങ്ങളാ പറയുന്നത്.
മറ്റൊരു വിഭാഗം പറയും ഇയാൾ വെറുതെ ഇതെന്താ ഈ പറഞ്ഞു കൊണ്ടിരിക്കുന്നേ എന്ന്. രണ്ടും ഓക്കെയാണ്". - പൃഥ്വിരാജ് പറഞ്ഞു. നിസാം ബഷീർ സംവിധാനം ചെയ്ത ഐ നോബഡി ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ നായികയായെത്തിയത്.
ജാനകിയമ്മയെ ഓർക്കുമ്പോഴെല്ലാം ഓർമ വരിക അനുജൻ നവാസിനെയാണെന്ന് നടൻ നിയാസ് ബക്കർ. ജാനകിയമ്മയുയെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു നിയാസ് ബക്കർ. ജാനകിയമ്മയുടെ ഗാനങ്ങൾ മികച്ച രീതിയിൽ അനുകരിക്കുന്ന കലാഭവൻ നവാസിൻ്റെ വിയോഗവും മലയാള സിനിമ ലോകത്തെ ഏറെ ഞെട്ടിച്ചതായിരുന്നു.
ഇരുവരുടേയും വേർപാട് ഹൃദയത്തിൽ ഒരുപോലെ ശൂന്യതസൃഷ്ടിക്കുന്നുവെന്നും ജാനകിയമ്മയുടെ ഗാനങ്ങളും നവാസിന്റെ അവതരണങ്ങളും എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നിപ്പോൾ ജാനകിയമ്മ ഇല്ലയെന്ന് അംഗീകരിക്കാൻ മനസ് സമ്മതിക്കുന്നില്ല. എൻ്റെ മാത്രമല്ല മുഴുവൻ ആളുകളുടേയും പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു.
അനുജൻ നവാസ് പാടിത്തുടങ്ങിയാൽ അത് പൂർത്തിയാക്കുന്നവരെ താൻ പ്രാർഥനയിലായിരിക്കുമെന്നും അത് ഭംഗിയായി പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ താൻ വസ്ത്രം മാറാൻ പോലും പോകാറുള്ളുവെന്നും അദ്ദേഹം പറയുന്നു. സ്വന്തം വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നമ്മെ വിട്ടുപോയതുപോലുള്ള ഒരു ശൂന്യതയാണ് ഈ വേർപാട് സമ്മാനിക്കുന്നത്. ആ മഹാഗായികയ്ക്ക് എന്റെ ആയിരം പ്രണാമങ്ങൾ എന്നും നിയാസ് ബക്കർ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
NAMMUDE NAADU
സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കനിയനഹുണ്ഡി ഫാം ഹൗസില്‍ നാലരയ്ക്ക് ശേഷമാണ് ചടങ്ങുകള്‍ നടന്നത്. ഏറെ വൈകാരികതയോടെയാണ് സംഗീതലോകം എസ് ജാനകിയ്ക്ക് വിട ചൊല്ലുന്നത്. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോണ്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു ജാനകിയമ്മയുടെ അന്ത്യം. മലയാളത്തില്‍ ഉള്‍പ്പെടെ 48,000 പാട്ടുകള്‍ ബാക്കിയാക്കിയാണ് ജാനകിയമ്മ മടങ്ങുന്നത്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ളീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജര്‍മന്‍ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്.
മികച്ച ഗായികയ്ക്കുള്ള ദേശിയ അവാര്‍ഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു. ഓപ്പോള് എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തില്‍ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാര്‍ഡിന് ജാനകിയെ അര്‍ഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്ക് ഗാനവുമാണ് എസ് ജാനകിക്ക് ദേശീയ പുരസ്കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണ ലഭിച്ചു.
പരേതനായ വി.രാമപ്രസാദാണ് എസ്. ജാനകിയുടെ ഭര്‍ത്താവ്. 1958ലായിരുന്നു വിവാഹം. 1990ല്‍ അദ്ദേഹം മരണപ്പെട്ടു. പരേതനായ മുരളീകൃഷ്ണ മകനാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യന്‍ സിനിമയുള്ളിടത്തോളം കാലം ജാനകിയമ്മയുടെ ശബ്ദം മനുഷ്യ മനസുകളില്‍ എക്കാലവും മുഴങ്ങിക്കേള്‍ക്കും.
ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 27നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 17-ന് നിലവിലെ പാര്‍ലമെന്റ് കാലാവധി പൂര്‍ത്തിയാക്കും. കഴിഞ്ഞ 50 വര്‍ഷത്തിനിടെ നാലു വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ സര്‍ക്കാരാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റേത്. സെപ്തംബര്‍ ഏഴിനാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വരിക. 120 സീറ്റുള്ള പാര്‍ലമെന്റില്‍ 61 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തൂക്കുസഭയ്ക്കാണ് സാധ്യതയെന്നാണ് സര്‍വേകള്‍ പറയുന്നത്.
നെതന്യാഹുവിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുകയാണ് ഭൂരിഭാഗം സര്‍വേകളും. ഇസ്രയേല്‍ പ്രധാനമന്ത്രിയായി നെതന്യാഹുവിന്റെ ആറാം ടേമാണിത്. ഏഴാം ടേമിനായി വീണ്ടുമൊരിക്കല്‍ക്കൂടി നെതന്യാഹു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഗസ്സ, ഇറാന് തുടങ്ങി തുടങ്ങിയ സംഘര്‍ഷങ്ങളും ചര്‍ച്ചയാകും. അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് സവിശേഷ പ്രാധാന്യമാണുള്ളത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഒറ്റയ്ക്ക് ശരാശരി 25 സീറ്റുകളും ഭരണകക്ഷി കൂട്ടായി 54 സീറ്റുകളും നേടിയേക്കുമെന്നാണ് സര്‍വെ ഫലങ്ങള്‍ പറയുന്നത്. എതിര്‍കക്ഷികള്‍ക്ക് ചില സര്‍വേകള്‍ 65 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഭരണം നഷ്ടമാകില്ലെന്ന പൂര്‍ണമായ ആത്മവിശ്വാസത്തിലാണ് നെതന്യാഹുവും സംഘവും.
ഗസ്സയിലേയും ലെബനനിലേയും തെറ്റായ നയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം രാജിവയ്ക്കാന്‍ നെതന്യാഹു തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജനവികാരം നെതന്യാഹുവിനെതിരാണെന്നും രാഷ്ട്ര പുനര്‍നിര്‍മാണത്തിനും പുത്തന്‍ കാഴ്ചപ്പാടുകള്‍ക്കുമായി എല്ലാവരും ആഗ്രഹിക്കുന്നുവെന്നും എതിര് കക്ഷികള്‍ പറഞ്ഞു.
Channels
രേണു സുധിയുടെ കാന്‍സര്‍ കെട്ടിചമച്ചതാണെന്നും മരുന്നിന് രണ്ട് ലക്ഷം രൂപയാകില്ലെന്നും പറയുന്നവര്‍ക്ക് മറുപടിയുമായി സഹോദരി. രേണുവിന്റെ മരുന്നുകളും അവയുടെ വിലയുമെല്ലാം പുറത്തു വിട്ടു കൊണ്ടാണ് സഹോദരിയുടെ മറുപടി. ഇനിയെങ്കിലും തന്റെ സഹോദരിയെ വെറുതെ വിടണമെന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:
ഇങ്ങനൊരു വിഡിയോ ചെയ്യണെന്ന് ആഗ്രഹിച്ചതല്ല. പക്ഷെ രണ്ട് മൂന്ന് ദിവസമായി രേണുവിന് നല്കുന്ന മരുന്നുകളെക്കുറിച്ച് ചില വ്ളോഗര്‍മാര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ എങ്ങനെയാണ് ഇഞ്ചക്ഷന് രണ്ട് ലക്ഷം, കീമോയ്ക്കും മെഡിസിനും അത്രയും ആകില്ല എന്നൊക്കെയാണ് പറയുന്നത്. തങ്ങള്‍ക്ക് മെഡിസിന് അയ്യായിരത്തിന് കിട്ടിയെന്ന് പറയുന്ന ചില കാന്‍സര്‍ രോഗികളുടെ വോയ്സുമുണ്ട്. രേണുവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും തെറ്റായ സന്ദേശം നല്‍കുകയാണ്. അവര്‍ സത്യം മനസിലാക്കണം.
രേണുവിന് ബ്രെസ്റ്റ് കാന്‍സറില്‍ HER-2 പോസിറ്റീവ് ആണ്. അതിതീവ്രമായിട്ട് ശരീരത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കാന്‍സറാണത്. അതിന് നൂതനമായ ചികിത്സാരീതികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ടാര്‍ഗെറ്റഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിന്റേത്. ഓരോ കീമോയ്ക്കും മുന്‍പാണ് ഇതെടുക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് മരുന്ന് വാങ്ങുന്നത്. അതിന്റെ യഥാര്‍ത്ഥ വില 202628 ആണ്. കീമോയ്ക്ക് കൊടുക്കുന്നത് കാര്‍ബോ പ്ലാറ്റിന് എന്ന മെഡിസിന് ആണ്. അത് കൊടുക്കുന്നതിന് മുന്പായിട്ട് ഇഞ്ചക്ഷന് കൊടുക്കും. രേണുവിന് മൊത്തം പറഞ്ഞിരിക്കുന്നത് ആറ് കീമോ ആണ്. അത് കഴിയുമ്പോള്‍ സര്‍ജറി നടക്കും.
ഇന്നും പറയുന്നത് കേട്ടു ഈ ഇഞ്ചക്ഷന് അയ്യായിരം രൂപയ്ക്ക് കിട്ടുമെന്ന്. എവിടെയാണ് അയ്യായിരം രൂപയ്ക്ക് കിട്ടുന്നതെന്ന് അറിയിച്ചാല്‍ വലിയ ഉപകാരം ആയേനെ. എനിക്ക് അത്രയും ആയില്ലെന്ന് പറയുന്ന കാന്‍സര്‍ രോഗികളുടെ വോയ്സ് ഉണ്ട്. അവരോട് പറയാനുള്ളത്, കാന്‍സര്‍ പല തരത്തിലുള്ളതുണ്ട്. പല സ്റ്റേജുണ്ട്. ചികിത്സയും പല തരത്തിലാണ്. her2- negative ആയിട്ടുള്ളൊരു രോഗിയാണെങ്കില്‍ അവര്‍ക്ക് കീമോയുടെ ആവശ്യമെ ഉള്ളൂ. തനിക്ക് ഇത്രയും ആയില്ലെന്ന് പറയുന്ന ചേച്ചി കാന്‍സര്‍ റിപ്പോര്‍ട്ട് നോക്കണം, ഏത് തരം കാന്‍സര്‍ ആണെന്ന് അതില്‍ നോക്കുക. എന്നിട്ട് പറയണം.
രേണു ആശുപത്രിയല്ല, കെട്ടിച്ചമച്ച കഥയാണെന്ന് പറയുന്നവരുമുണ്ട്. അവരോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ അങ്ങനെ ഒരാളുണ്ടെങ്കില്‍ ആരും ഇങ്ങനെ ഒന്നും പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ കീമോ കഴിയുമ്പോഴും അവരുടെ കൗണ്ട് കുറയും. ഛര്‍ദ്ദി, വയറിളക്കം, ഒക്കെ ഉണ്ടാകും. സൈഡ് എഫക്ട് താങ്ങാനാകാതെ അവര്‍ ഐസിയുവില്‍ ആകും. കീമോ കഴിയുന്നത് വരെ ഈ അവസ്ഥയാണ്. അത് അനുഭവിച്ചവര്‍ക്കും അറിയാവുന്നവര്‍ക്കും അറിയാം. അതൊന്നും കണ്ട് നില്‍ക്കാനാകില്ല.
എന്നും അവള് അങ്ങനെ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടെന്ന് മനസിലായി. അവള് ഒന്ന് എഴുന്നേല്‍ക്കണ്ടേ? അവള് എന്നും അങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം. അവള്‍ക്കൊരു കുഞ്ഞുണ്ട്. അവന് എന്തുമാത്രം ആഗ്രഹിക്കുന്നുണ്ട് അവള് തിരിച്ചുവരുന്നതിനായി. ഞങ്ങളെല്ലാം ആഗ്രഹിക്കുന്നുണ്ട്. അവള് തിരിച്ചുവരും. ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്. ഇനിയെങ്കിലും മനസിലാക്കൂ. നിങ്ങള്‍ അവള്‍ക്ക് വേണ്ടി ഒന്നും ചെയ്യണ്ട. സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന മാത്രം മതി. കുറച്ച് പേരുടെ കമന്റ് കണ്ടു, അവളുടെ തന്തയോടും തള്ളയോടും ഇറങ്ങി തെണ്ടാന്‍ പറയാന്‍. അവരോട് പറയട്ടെ, ഈ സ്റ്റേജിലുള്ള കാന്‍സര്‍ നിങ്ങളുടെ ആരുടേയും വീട്ടില്‍ വരാതിരിക്കട്ടെ.
സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ രേണുവിനെ കാണാന്‍ വന്നിരുന്നു. ഇതിന്റെ പേരിലും രേണു സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുകയാണ്.
സീമ ജി നായര്‍ക്കൊപ്പമുള്ളൊരു ചിത്രം രേണു പങ്കുവച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഐസിയുവിലുള്ള ഒരാളെ എങ്ങനെയാണ് കേറി കാണാന്‍ പറ്റുന്നതെന്നും രേണു ഉടായിപ്പാണെന്നുമായിരുന്നു വിമര്‍ശനം. രേണുവിന്റെ മറുപടി ഇങ്ങനെയാണ്:
'എന്റെ ഒരു ഫ്രണ്ട്, അന്‍ഷാദ്, ഒരു വിഡിയോ ഇട്ടിരുന്നു. ഞാനിത് ഇപ്പോഴാണ് കണ്ടത്. ആ വിഡിയോയില്‍ പറയുന്ന കാര്യമേ നടന്നിട്ടില്ല. സീമ ജി നായര്‍ ചേച്ചി ആശുപത്രിയില്‍ വന്നുവെന്നത് സത്യമാണ്. എന്നെ കണ്ടിട്ടില്ല. ഐസിയുവില്‍ കയറിയിട്ടുമല്ല. വിഡിയോ കോളിലാണ് എന്നെ കണ്ടത്. എന്റെ ചേച്ചി കാണിച്ചു കൊടുത്തതാണ്. ആ ചിത്രം എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മനസിലാകും.
ചേച്ചി എന്നെ നേരിട്ട് കാണാത്തതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റാത്തതിനാലും ഐസിയുവില്‍ കയറാന്‍ പറ്റാത്തതിനാലും എന്റെ സുഹൃത്തുക്കളെ വച്ച് എഐയിലൂടെ ചെയ്തതാണ് ആ ഫോട്ടോ. അത് കണ്ടാല്‍ എല്ലാവര്ക്കും അറിയാം. ഐസിയുവിലെ വേഷം വെള്ളയും വെള്ളയുമാണ്. ആരേയും ഐസിയുവില്‍ കയറ്റില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ മാത്രം ചേച്ചിയെ സിസ്റ്റര്മാര് വിളിക്കും.
വെറുതെ, എന്നെ കാണാന്‍ വരുന്നവരേയും സഹായം ചെയ്യുന്നവരേയും ക്രൂശിക്കരുത്. എന്നോട് വിരോധമുണ്ടെങ്കില്‍, കാന്‍സറിന്റെ ചികിത്സയൊന്നും നോക്കണ്ട വന്ന് എന്നെയങ്ങ് കൊല്ലുക. വിഷം തന്നോ കുത്തിയോ കൊല്ലുക. കാന്‍സര്‍ ആയി മരിക്കാന്‍ എനിക്ക് പറ്റില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുക. അല്ലാതെ എന്നെ ഇങ്ങനെ ക്രൂശിക്കരുത്.
മനോഹരമായ ബെല്ലി ഡാൻസ് പ്രകടനവുമായി വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി മിന്സ്ക്രീൻ താരം അവന്തിക മോഹൻ. താരം പങ്കുവച്ച പുതിയ ഡാൻസ് വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ശ്രേയ ഘോഷാലും സാദ് ലാംജാറദും ചേർന്ന് ആലപിച്ച ‘ഗുല്ലി മാറ്റാ’ എന്ന ഗാനത്തിനൊപ്പമാണ് അവന്തികയുടെ ആകർഷകമായ ബെല്ലി ഡാൻസ്. മറൂൺ നിറത്തിലുള്ള ക്രോപ്പ് ടോപ്പും കറുത്ത പാന്റ്സും ധരിച്ചുള്ള താരത്തിന്റെ പ്രകടനം ആരാധകരുടെ പ്രശംസ നേടുകയാണ്.
ബെല്ലി ഡാൻസ് ഉൾപ്പെടെ വിവിധ നൃത്തശൈലികളിൽ തന്റെ മികവ് നേരത്തെയും അവന്തിക തെളിയിച്ചിട്ടുണ്ട്. ഇതിന് മുമ്പും സമാനമായ ഡാൻസ് റീലുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പുതിയ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലൈക്കുകളും അഭിനന്ദന കമന്റുകളും കൊണ്ട് ആരാധകർ വീഡിയോ വൈറലാക്കുകയാണ്.
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവ സാന്നിധ്യമാണ് അവന്തിക മോഹൻ. യക്ഷി, ‘ഫെയ്ത്ത്ഫുള്ളി യുവേഴ്സ്’, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, ധീരം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രവും അവതരിപ്പിച്ചിരുന്നു. അഭിനയത്തിനൊപ്പം നൃത്ത പ്രകടനങ്ങളിലൂടെയും അവന്തിക വലിയ ആരാധക പിന്തുണ സ്വന്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്കി രേണു സുധി. തനിക്ക് കാന്‍സര്‍ ഇല്ലെന്ന ആരോപണങ്ങള്‍ക്കാണ് രേണു മറുപടി നല്‍കിയിരിക്കുന്നത്. രേണുവിന് കാന്‍സര്‍ അല്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള അഭിനയം മാത്രമാണെന്നും പറഞ്ഞവര്‍ക്കാണ് രേണു മറുപടി നല്‍കുന്നത്.
ലൈവായി തന്റെ തലയില്‍ നിന്നും മുടി കൊഴിയുന്നത് കാണിച്ചു കൊടുത്തുകൊണ്ടാണ് രേണു പരിഹസിച്ചവര്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. തമിഴ് ഗാനത്തിനൊത്ത് അഭിനയിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം.
''എനിക്ക് കാന്‍സര്‍ ഇല്ല എന്ന് പറയുന്നവരോട്, അതെ എന്റെ മനസിന് കാന്‍സര്‍ ഇല്ല.പക്ഷെ എന്റെ ശരീരത്തിന്. നിങ്ങളുടെ കുത്തുവാക്കുകളേക്കാള്‍ വലിയൊരു കാന്‍സറല്ല എന്റെ ശരീരത്തെപിടികൂടിയിരിക്കുന്നത്. മുടിയില്‍ ഒന്ന് തൊട്ടാല്‍ മതി അത് കയ്യിലേക്ക് കൊഴിഞ്ഞു വീഴുകയാണ്'' എന്നാണ് രേണുകുറിച്ചിരിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് പിന്തുണയുമായെത്തുന്നത്. 'പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. അടിക്കുന്ന കാറ്റിനൊക്കെ വേലികെട്ടി തടയാന്‍ പറ്റുമോ? ധൈര്യമായി മുന്നോട്ടു പോകൂ ഈശ്വരനുണ്ടെന്ന വിശ്വാസത്തില്‍, ആരെയാടോ ബോധിപ്പിക്കുന്നെ. പറയുന്നവര്‍ പറയട്ടെ' എന്നിങ്ങനെയാണ് കമന്റുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ രേണു സുധിയും കൊല്ലം സുധിയുടെ മകന് കിച്ചു സുധിയും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ സോഷ്യല്‍ മീഡിയ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ താരമായ രേണു ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് വെളിപ്പെടുത്തുന്നത്. പിന്നാലെ ചികിത്സയെക്കുറിച്ചും മറ്റും താരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്.
കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ബിന്നി സെബാസ്റ്റ്യന്‍. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് ബിന്നി. നടി എന്ന നിലയിലാണ് ഭൂരിഭാഗം ആളുകളും ബിന്നിയെ അറിയുന്നതെങ്കിലും താരം യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ബിരുദധാരി കൂടിയാണ്. ഇപ്പോഴിതാ, ദേശീയ ഡോക്ടേഴ്സ് ഡേയില്‍ മെഡിക്കല്‍ രംഗത്തു നിന്നും അഭിനയരംഗത്തേക്ക് മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിന്നി. ഒരു ഡോക്ടറാകാന്‍ താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ് ബിന്നിയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
ഞാന്‍ ഒരിക്കലും എന്റെ എംബിബിഎസ് യാത്ര പങ്കുവച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള എന്റെ കഷ്ടപ്പാടുകള്‍, എന്റെ ബിരുദം നേടിയെടുക്കാനുണ്ടായ വെല്ലുവിളികള്‍, എഫ്എംജിഇ ക്ലിയര്‍ ചെയ്തത്, സര്‍ക്കാര്‍ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറായുള്ള എന്റെ ജീവിതം.
സോഷ്യല്‍ മീഡിയ കുടുംബത്തിന് എന്നെ അറിയുന്നത് എന്റെ അഭിനയത്തിലൂടെയാണ്. പക്ഷെ വളരെ കുറച്ചാളുകള്‍ക്ക് മാത്രമേ ഡോക്ടറാകാനുള്ള ബുദ്ധിമുട്ട് അറിയൂ. ഉറക്കമില്ലാത്ത രാത്രികള്‍, അവസാനിക്കാത്ത ഡ്യൂട്ടികള്‍, ത്യാഗങ്ങള്‍, പരാജയങ്ങള്‍, പിന്നെ എനിക്ക് പരിചരിക്കാന്‍ സാധിച്ച ജീവിതങ്ങള്‍, എല്ലാം ചേര്‍ന്നാണ് എന്നെ പരുവപ്പെടുത്തിയത്.
അംഗീകാരങ്ങള്‍ക്കായി എന്നെ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തുകയോ എന്റെ പ്രൊഫഷനെ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. എന്റെ രോഗികങ്ങളുടെ വിശ്വാസവും അവരെ സേവിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയുമാണ് എന്റെ പ്രതിഫലം.
അതിനാല്‍, ഓണ്‍ലൈനില്‍ കാണുന്നത് കണ്ട് എന്നെ വിധിക്കുന്നതിന് മുമ്പ് ഒന്ന് ഓര്‍ക്കുക. നിങ്ങള്‍ക്ക് മുഴുവന്‍ കഥയും അറിയില്ല. ചില യാത്രങ്ങള് നിശബ്ദമായി താണ്ടുന്നവയാകും. എല്ലാ പോരാട്ടങ്ങളും ഇന്റര്‍നെറ്റിനുള്ളതായിരിക്കില്ല.
അസൂയയോടെ സംസാരിക്കുന്നവര്‍ക്ക് മറ്റൊരാളുടെ വിജയത്തിന് പിന്നിലെ ത്യാഗങ്ങളെക്കുറിച്ച് അറിയില്ല. അതെ, മെഡിസിനില്‍ നിന്നും അഭിനയത്തിലേക്കുള്ള എന്റെ മാറ്റത്തെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും ചോദിക്കാനുണ്ടാകുമെന്ന് എനിക്കറിയാം.
ഒരുനാള്‍ എന്തുകൊണ്ടാണ് ഞാനിപ്പോള്‍ മെഡിസിന് പ്രാക്ടീസ് ചെയ്യാത്തതെന്നും എന്തുകൊണ്ടാണ് എല്ലാവരും ബഹുമാനിക്കുന്നൊരു വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ച് ഞാന്‍ അഭിനയം തെരഞ്ഞെടുത്തതെന്നും പങ്കുവെക്കാം. അതൊരു പെട്ടെന്നുണ്ടായ തീരുമാനമല്ല. ആഴത്തിലുള്ള ചിന്തയില്‍ നിന്നും വളരെ വ്യക്തിപരമായ കാരണങ്ങളാലും നടത്തിയ തെരഞ്ഞെടുപ്പാണ്.
ചിലപ്പോള്‍ സമാധാനവും ആത്മസംതൃപ്തിയുമായിരിക്കും നമ്മുടെ പേരിനേക്കാളും വലുത്. എന്റെ കഥ ഞാന്‍ പങ്കുവെക്കുമ്പോള്‍ നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും അവനവനെ തെരഞ്ഞെടുക്കുക എന്നത് മനസിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോഴും എല്ലാ ദിവസവും ഒരുപാട് ജീവിതങ്ങളെ സുഖപ്പെടുത്തുകയും രക്ഷപ്പെടുത്തുകയും സേവിക്കുകയും ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് ഹാപ്പി ഡോക്ടേഴ്സ് ഡെ. നിങ്ങള്‍ ഓരോരുത്തരേയും ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് കരുത്തും, സന്തോഷവും വിജയവും ആശംസിക്കുന്നു.
BUSINESS
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ബിസിനസ് മേഖലയിൽ വ്യാപകമാകുന്നതോടെ, ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കാൻ ശ്രമിക്കുന്ന സംരംഭകർക്ക് മുന്നറിയിപ്പുമായി വിദഗ്ധർ. എഐ ഉപയോഗിച്ച് സ്ഥാപനത്തെ എങ്ങനെ ചെറുതാക്കാം എന്ന് ചിന്തിക്കുന്നതിന് പകരം, ഇതുവരെ ചെയ്യാൻ സാധിക്കാതിരുന്ന വലിയ പ്രോജക്ടുകൾ എങ്ങനെ ഏറ്റെടുക്കാം എന്നാണ് സംരംഭകർ ഇനി ആലോചിക്കേണ്ടത്.
2025-ൽ പുറത്തുവന്ന പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനമായ ഇവൈയുടെ (EY) റിപ്പോർട്ട് പ്രകാരം, എഐ വഴി ഉൽപ്പാദനക്ഷമത വർധിപ്പിച്ച മുൻനിര കമ്പനികളിൽ 17 ശതമാനം മാത്രമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ആ നേട്ടം ഉപയോഗപ്പെടുത്തിയത്. എന്നാൽ ഭൂരിഭാഗം വരുന്ന (83 ശതമാനം) കമ്പനികളും എഐ വഴി ലാഭിച്ച സമയവും വിഭവങ്ങളും പുതിയ നിക്ഷേപങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. പുതിയ സർവീസുകൾ ആരംഭിക്കുക, ആർ ആൻഡ് ഡി (R&D) വിപുലീകരിക്കുക, പുതിയ ബിസിനസുകൾ ഏറ്റെടുക്കുക എന്നിവയ്ക്കാണ് അവർ മുൻഗണന നൽകിയത്.
നിലവിൽ വൈറ്റ് കോളർ ജോലികളിലെ കഠിനമായ പ്രക്രിയകളുടെ 80 ശതമാനത്തോളം എഐ വഴി ചെയ്യാൻ സാധിക്കുന്നുണ്ട്. മുൻപ് ബാങ്ക് അക്കൗണ്ട് ഒത്തുനോക്കൽ, ജിഎസ്ടി റിട്ടേൺ ഫയലിംഗ് തുടങ്ങിയ ധനകാര്യ പ്രക്രിയകൾക്കായി മൂന്ന് ആഴ്ചയോളം എടുത്തിരുന്ന ടീമുകൾ, ഇപ്പോൾ വെറും മൂന്ന് ദിവസം കൊണ്ട് ഈ ജോലികൾ പൂർത്തിയാക്കുന്നുണ്ട്.
ചെലവ് ചുരുക്കൽ: ലാഭിച്ച സമയം കണക്കിലെടുത്ത് ജീവനക്കാരെ ഒഴിവാക്കി താൽക്കാലിക ലാഭമുണ്ടാക്കുക.
ബിസിനസ് വിപുലീകരണം: നിലവിലുള്ള ജീവനക്കാരെ നിലനിർത്തിക്കൊണ്ട് അവരെ കൂടുതൽ മൂല്യമുള്ള മറ്റ് തന്ത്രപ്രധാനമായ ജോലികളിലേക്ക് പുനർവിന്യസിക്കുക.
വിപണിയിൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുമ്പോൾ ബിസിനസ്സ് 10 മടങ്ങ് വർധിപ്പിക്കാൻ എഐ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ എഐ എന്നത് ഒരു ‘കോസ്റ്റ് ലിവർ’ (Cost Lever) അല്ല, മറിച്ച് ബിസിനസ്സ് വളർത്താനുള്ള ‘ഗ്രോത്ത് ലിവർ’ (Growth Lever) ആണ്.
പ്രക്രിയകളുടെ പുനഃരൂപകൽപ്പന അനിവാര്യം
നിലവിലുള്ള പരമ്പരാഗത ജോലി രീതികളിലേക്ക് എഐ ടൂളുകൾ മാത്രം തിരുകിക്കയറ്റുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, കേരളത്തിലെ ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ പ്രോജക്റ്റ് ലോഞ്ചിനായുള്ള ആറാഴ്ചത്തെ സൈക്കിൾ എഐ വഴി ഒൻപത് ദിവസമായി ചുരുക്കിയത് എല്ലാ ഘട്ടങ്ങളിലും (ബ്രോഷർ കോപ്പി, വിഷ്വലുകൾ, ലീഡ് സ്കോറിങ്, റിയൽ ടൈം സിആർഎം അപ്ഡേറ്റുകൾ) എഐ ഇഴചേർത്തത് കൊണ്ടാണ്.
അതേസമയം, എഐയുടെ വരവോടെ മാനേജർമാരുടെ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്. ജൂനിയർ ജീവനക്കാർ എഐ വഴി തയാറാക്കുന്ന റിപ്പോർട്ടുകളുടെ കൃത്യതയും എഐയുടെ യുക്തിയും പരിശോധിച്ചുറപ്പാക്കുക എന്നതാണ് മാനേജർമാർ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി.
ക്ഷമ ആവശ്യമാണ്: എഐ നടപ്പാക്കുന്ന പ്രാരംഭ ഘട്ടത്തിൽ (6 മുതൽ 12 മാസം വരെ) ഉൽപ്പാദനക്ഷമതയിൽ ചെറിയ ഇടിവ് പ്രതീക്ഷിക്കണം. അതിനുശേഷമേ കുത്തനെ വളർച്ചയുണ്ടാകൂ.
തന്ത്രപരമായ തീരുമാനം: ഇന്ത്യയിലെ ചെറുകിട സംരംഭകർ വരുത്തുന്ന പ്രധാന തെറ്റ് എഐയുടെ ചുമതല ഐടി ടീമിനെയോ സോഫ്റ്റ്വെയർ വെണ്ടർമാരെയോ ഏൽപ്പിക്കുന്നു എന്നതാണ്. എഐ എന്നത് ഒരു സോഫ്റ്റ്വെയർ അപ്ഗ്രേഡ് മാത്രമല്ല, വരും ദശകത്തിൽ കമ്പനി എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള തന്ത്രപരമായ തീരുമാനമാണ്.
കമ്പനിയെ ചെറുതാക്കാനാണ് എഐ ഉപയോഗിക്കുന്നതെങ്കിൽ ഭാവിയിൽ ബിസിനസ്സ് ചുരുങ്ങും. എന്നാൽ, വളർച്ചയ്ക്കായി ഉപയോഗിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ തികച്ചും വ്യത്യസ്തവും വൻതുടർച്ചയുള്ളതുമായ ഒരു വൻകിട ബിസിനസ്സായി മാറാൻ സ്ഥാപനത്തിന് സാധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കളെ അടിമകളാക്കുന്ന തരം ഡിസൈനുകൾ (Addictive Designs) അടിയന്തരമായി ഒഴിവാക്കണമെന്ന് മെറ്റ കമ്പനിയോട് യൂറോപ്യൻ യൂണിയൻ (EU). നിർദ്ദേശം ലംഘിച്ചാൽ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം വരെ വൻ തുക പിഴയായി ഈടാക്കുമെന്നാണ് യൂറോപ്യൻ യൂണിയന്റെ കർശന മുന്നറിയിപ്പ്. മെറ്റയുടെ പ്ലാറ്റ്ഫോമുകൾ 2022-ലെ ‘ഡിജിറ്റൽ സർവീസസ് ആക്ട്’ ലംഘിച്ചതായി യൂറോപ്യൻ യൂണിയന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇൻഫിനിറ്റ് സ്ക്രോൾ, വീഡിയോകൾ തനിയെ പ്ലേ ആകുക, വ്യക്തിഗതമായ ശുപാർശകൾ തുടങ്ങിയ ഫീച്ചറുകൾ ഉപയോക്താക്കളെ ഒരു ‘ഓട്ടോപൈലറ്റ് മോഡിലേക്ക്’ നയിക്കുകയും അമിതമായ ഉപയോഗത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. പ്രത്യേകിച്ച് കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസ്, സ്റ്റോറീസ് തുടങ്ങിയ ഫീച്ചറുകൾ ഇത്തരം അനാരോഗ്യകരമായ ശീലങ്ങൾക്കും നിർബന്ധിതമായ ഉപയോഗത്തിനും കാരണമാകുന്നുണ്ട്.
ഉപയോക്താക്കളെ ആപ്പിൽ തന്നെ പിടിച്ചുനിർത്തുന്ന ഇൻഫിനിറ്റ് സ്ക്രോൾ, വീഡിയോകളുടെ ഓട്ടോമാറ്റിക് പ്ലേയിംഗ് തുടങ്ങിയ സവിശേഷതകൾ നീക്കം ചെയ്യണമെന്നാണ് യൂറോപ്യൻ യൂണിയന്റെ പ്രധാന ആവശ്യം. ഇതിനുപകരം പുതിയതായി “സ്ക്രീൻ ടൈം ബ്രേക്കുകൾ” ഉൾപ്പെടുത്തണമെന്നും, അൽഗോരിതങ്ങൾ അമിതമായ എൻഗേജ്മെന്റ് ലക്ഷ്യം വെക്കാത്ത രീതിയിൽ മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ യൂറോപ്യൻ യൂണിയന്റെ ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു. കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി ഇതിനകം തന്നെ സുപ്രധാന നടപടികൾ എടുത്തിട്ടുണ്ടെന്ന് മെറ്റ വക്താവ് ബെൻ വാൾട്ടേഴ്സ് പ്രതികരിച്ചു. ഇൻസ്റ്റാഗ്രാമിൽ രാത്രികാലങ്ങളിൽ പ്രവേശിക്കുന്നത് തടയാനും ദിവസേനയുള്ള സ്ക്രീൻ സമയം പരിമിതപ്പെടുത്താനും മാതാപിതാക്കളെ സഹായിക്കുന്ന ‘ടീൻ അക്കൗണ്ടുകൾ’ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, മെറ്റയുടെ ഇത്തരം സമയ നിയന്ത്രണ സംവിധാനങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്നവയാണെന്നും സാങ്കേതിക പരിജ്ഞാനമുള്ള രക്ഷിതാക്കൾക്ക് മാത്രമേ പാരന്റൽ കൺട്രോൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയൂ എന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യൂറോപ്യൻ പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹെന്ന വിർക്കുനെൻ വ്യക്തമാക്കി. സമാനമായ ഡിസൈൻ തന്ത്രങ്ങൾ ഉപയോഗിച്ചതിന് ഫെബ്രുവരിയിൽ ടിക് ടോക്കിനെതിരെയും യൂറോപ്യൻ യൂണിയൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സോഷ്യൽ മീഡിയ ആപ്പുകളുടെ അഡിക്റ്റീവ് സ്വഭാവം കണക്കിലെടുത്ത്, ഓസ്ട്രേലിയയുടെ മാതൃകയിൽ കുട്ടികൾക്ക് ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണമായി വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും യൂറോപ്യൻ കമ്മീഷന്റെ പരിഗണനയിലുണ്ട്.
നിലവിലെ ഈ കണ്ടെത്തലുകൾ പ്രാഥമികമാണെന്നും, അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് മുൻപായി മെറ്റയ്ക്ക് ഇതിൽ മറുപടി നൽകാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമിട്ട് റിലയൻസ് ജിയോ. കുറഞ്ഞ ചെലവിൽ കൂടുതൽ ചാനലുകൾ ലഭ്യമാക്കുന്ന പുതിയ ലൈവ് ടിവി സ്ട്രീമിംഗ് പ്ലാൻ കമ്പനി അവതരിപ്പിച്ചു. ‘ജിയോ ടിവി പ്രോ’ (JioTV Pro) എന്ന് പേരിട്ടിരിക്കുന്ന ഈ പാക്കിന് വെറും 55 രൂപയാണ് വില. ജിയോ ടിവി ആപ്പ് വഴി 16-ലധികം ഭാഷകളിലായി ആയിരത്തിലധികം തത്സമയ ടെലിവിഷൻ ചാനലുകൾ കാണാൻ ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കും.
ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റർമാരുടെ നൂറ്റമ്പതിലധികം പ്രീമിയം ചാനലുകൾ ഈ ബഡ്ജറ്റ് ഫ്രണ്ട്ലി പാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതുകൂടിയാണ് ഇതിന്റെ പ്രധാന ആകർഷണം. വിനോദം, സിനിമ, വാർത്തകൾ, കുട്ടികളുടെ പരിപാടികൾ, ലൈഫ്സ്റ്റൈൽ എന്നിവയ്ക്ക് പുറമെ പ്രമുഖ പ്രാദേശിക ഭാഷാ ചാനലുകളും ഇതിൽ ലഭ്യമാണ്.
ലഭ്യമാകുന്ന പ്രമുഖ ചാനലുകൾ: സ്റ്റാർപ്ലസ് എച്ച്ഡി, കളേഴ്സ് എച്ച്ഡി, സോണി എന്റർടെയ്ൻമെന്റ് ടെലിവിഷൻ എച്ച്ഡി, സോണി സാബ് എച്ച്ഡി, ഡിസ്കവറി, അനിമൽ പ്ലാനറ്റ്, സൺ നെറ്റ് വർക്ക്, ഇടിവി തുടങ്ങിയ ജനപ്രിയ ചാനലുകൾ ഈ പാക്കിലൂടെ ആസ്വദിക്കാം.
ഒറ്റ പ്ലാറ്റ്ഫോമിൽ പ്രീമിയം നെറ്റ്വർക്കുകൾ: ജിയോ സ്റ്റാർ, സോണി എന്റർടെയ്ൻമെന്റ്, സൺ ടിവി നെറ്റ് വർക്ക്, വാർണർ ബ്രോസ്, ഡിസ്കവറി, ഇടിവി എന്നിവയുടെ പ്രീമിയം ചാനലുകൾ ഈ ഒറ്റ പാക്കിൽ ഒരുമിപ്പിച്ചിരിക്കുന്നു. എന്നാൽ ജിയോ സ്റ്റാർ, സോണി എന്നിവയുടെ സ്പോർട്സ് ചാനലുകൾ ഈ പാക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
എളുപ്പമുള്ള ആക്ടിവേഷൻ: ₹55 രൂപയ്ക്ക് റീചാർജ് ചെയ്ത ശേഷം ജിയോ ടിവി ആപ്പ് തുറന്ന് സ്വന്തം ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാത്രം മതി. മറ്റ് പ്രത്യേക ആക്ടിവേഷൻ നടപടികളൊന്നും ഇതിന് ആവശ്യമില്ല.
ശ്രദ്ധിക്കുക: ഇത് വിനോദ ആവശ്യങ്ങൾക്കായി മാത്രം രൂപകൽപ്പന ചെയ്ത ഒരു ഒടിടി/സ്ട്രീമിംഗ് പാക്ക് ആയതിനാൽ ഇതിൽ വോയ്സ് കോളുകളോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭ്യമല്ല. ഈ സേവനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സജീവമായ ഒരു ജിയോ പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉണ്ടായിരിക്കണം.
ജിയോ ടിവി ആപ്പിലൂടെ ഒരു മൊബൈൽ ഡിവൈസിൽ മാത്രമായിരിക്കും ഈ പാക്ക് ലഭ്യമാകുക. ഒന്നിലധികം തവണ മുൻകൂട്ടി റീചാർജ് ചെയ്യുകയാണെങ്കിൽ, അധിക പാക്കുകൾ ക്യൂവിൽ (Queue) സൂക്ഷിക്കപ്പെടുകയും ഓരോ 30 ദിവസത്തെ കാലാവധി പൂർത്തിയാകുമ്പോൾ അടുത്ത പാക്ക് സ്വമേധയാ ആക്ടിവേറ്റ് ആകുകയും ചെയ്യും. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരുപോലെ ഈ പ്ലാൻ ലഭ്യമാണ്.
HEALTH
ഒരാഴ്ചയിൽ കൃത്യമായി ഉറങ്ങാൻ കഴിയാത്തതിന് പലരും പരിഹാരം കണ്ടെത്തുന്നത് അവധി ദിവസങ്ങളിലായിരിക്കും. ചിലർക്ക് ശനിയാഴ്ചയായിരിക്കും അവധി ദിവസം. മറ്റുചിലർക്കാകട്ടെ ഞായറാഴ്ചയും. അങ്ങനെ പലർക്കും അവധി ദിവസങ്ങളിൽ മാറ്റം വന്നേക്കും. ചിലരാകട്ടെ അവധി ദിവസം മുന്നിൽ കണ്ട് തലേദിവസം വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയുമാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുമോയെന്നാണ് ഉയരുന്ന ചോദ്യം. ഇത് ഉറക്കക്കുറവിന്റെ പ്രശ്നം താൽക്കാലികമായി പരിഹരിക്കുമെങ്കിലും ജൈവശാസ്ത്രപരമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറയ്ക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
ആദ്യമൊക്കെ ഉറക്കക്കുറവിന്റെ അനന്തരഫലങ്ങൾ വളരെ കുറവായിരിക്കും. പിന്നീട് ശ്രദ്ധക്കുറവ്, പ്രതികരണശേഷിക്കുറവ്, മോശം ഓർമ്മശക്തി, ക്ഷോഭം, ഉൽപാദനക്ഷമത കുറയൽ എന്നിവ ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടാം. ഉറക്കക്കുറവ് ഒരു പതിവ് രീതിയായി മാറുമ്പോൾ, ക്ഷീണത്തിനപ്പുറം അതിന്റെ ഫലങ്ങൾ നീണ്ടുനിൽക്കുകയും ദീർഘകാല ആരോഗ്യത്തെ സ്വാധീനിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
പഠനങ്ങൾ കണക്കാക്കുന്നത്, മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് മിക്ക രാത്രികളിലും ശുപാർശ ചെയ്യുന്ന അളവിൽ ഉറക്കം ലഭിക്കുന്നില്ലെന്നാണ്. ഇന്ത്യയിൽ ജോലി സമയക്രമത്തിലെ മാറ്റങ്ങൾ, വർദ്ധിച്ചുവരുന്ന സ്ക്രീൻ എക്സ്പോഷർ, ദീർഘമായ യാത്രാ സമയം, 24 മണിക്കൂറും ഡിജിറ്റൽ ഇടപെടൽ എന്നിവ വ്യത്യസ്ത പ്രായക്കാർക്കിടയിൽ ഉറക്കക്കുറവിന് കാരണമായിട്ടുണ്ട്.
PRAVASI VARTHAKAL

