18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : വിശുദ്ധ അൽഫോൻസാമ്മയുടെ വാർഷിക തിരുനാളും സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ 20-ാം വാർഷിക ആഘോഷങ്ങളും ഭക്തിനിർഭരമായി നടക്കുന്നു: വിപുലമായ തിരുക്കർമ്മങ്ങളോടെ യുകെ മലയാളി സമൂഹം ഒന്നിക്കുന്നു >>> യുകെയിലെ കലാസ്നേഹികൾക്ക് ആഘോഷരാവ്: ജനപ്രിയ കൂട്ടുകെട്ടിന്റെ 'ദിലീപ് & നാദിർഷാ ഷോ' സെപ്റ്റംബർ 4ന് മെയ്ഡ്‌സ്റ്റോണിൽ അരങ്ങേറുന്നു; ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു >>> 'കസബ' പരാമർശത്തിൽ അന്നും ഇന്നും ഒരേ നിലപാട്, ഗീതു മോഹൻദാസിന് ഇഷ്ടമുള്ള സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്: തുറന്നുപറച്ചിലുകളുമായി പാർവതി തിരുവോത്ത് >>> 'എനിക്ക് ഇതിന് കഴിയില്ലെന്ന് കരഞ്ഞുപറഞ്ഞ നാളുകൾ, 14 കിലോ കൂട്ടിയ ശേഷം തിരികെ കുറച്ചെടുത്തു': തന്റെ കഠിനമായ വെയ്റ്റ് ലോസ് യാത്രയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നിമിഷ സജയൻ >>> 'ആരിൽ നിന്നും കടപ്പാട് പ്രതീക്ഷിക്കരുത്, അതൊരു മണ്ടൻ ആലോചനയാണ്': ഗിരീഷ് എഡി - നസ്‌ലെൻ വിവാദങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി വിനീത് ശ്രീനിവാസന്റെ പഴയ വാക്കുകൾ >>>
ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിന്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പം പങ്കുചേര്‍ന്ന് ഒരു കൂട്ടം പ്രവാസികൾ. ഒമാനിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളാണ് തങ്ങളുടെ ആഘോഷങ്ങൾ ഒഴിവാക്കി രാജേഷിൻ്റെ കുടുംബത്തോടൊപ്പം പങ്കുചേർന്നത്.  ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കായി നീക്കിവെച്ചിരുന്ന തുകയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ ചെക്ക് സംഘടനാ സെക്രട്ടറി ദീപു ചന്ദ്രൻ രാജേഷിന്റെ ഭാര്യ ഷാഫിയക്ക് കൈമാറി. സംഘടനാ ടീം കെയര്‍ കോഡിനേറ്റര്‍ സജു ജോണ്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, ഗ്രാമപഞ്ചായത്ത് അംഗം മഹേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്ന രാജേഷിന്റെ വിയോഗം കുടുംബക്കാര്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും തീരാനോവാണ്.  തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായിരുന്ന രാജേഷ് അപകടത്തില്‍പ്പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലുകൾക്കൊടുവിലായിരുന്നു രാജേഷിൻ്റെ മൃതദേഹം ലഭിച്ചത്. 
നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഏറ്റവും പ്രൗഢ ഗംഭീരമായ ഓണാഘോഷങ്ങള്‍ ഇന്ന് രാവിലെ 10.30നു ബാംഗോറില്‍ തിരി തെളിയുകയാണ്. ഏവരും ഏറ്റവും ഉത്സാഹത്തോടെ മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ബാംഗോറില്‍ ഉള്ള 125 കുടുംബങ്ങള്‍ക്കുളള ഓണക്കോടി വിതരണവും പൂര്‍ത്തിയായി കഴിഞ്ഞു. അണിയറയില്‍ പലവിധ പരിപാടികളുടെയും പരീശീലനം അവസാന ഘട്ടത്തിലാണ്. ഏകദേശം 40ഓളം പരിപാടികളാണ് വേദിയില്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. കൂടാതെ പുലിക്കളിയും മറ്റുള്ള ഇന്‍ഡോര്‍ ഗെയിമുകളും വടംവലിയും എല്ലാം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത ഈ ഓണത്തോടുകൂടി ബാംഗോര്‍ മലയാളികളുടെ സ്വന്തമായ ഒരു ഗാനമേള ട്രൂപ്പും അരങ്ങില്‍ വരികയാണ്. ഏവരും കൊതിക്കുന്ന ഓണസദ്യയും കൂടാതെ ബാംഗോര്‍ യൂത്തിന്റെ ചായക്കടയും ഡിന്നറും കൂടി കഴിഞ്ഞിട്ടേ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല താഴുകയുള്ളൂ. 2026 ലെ ഓണാഘോഷം വേറിട്ട അനുഭവമാക്കാന്‍ പ്രസിഡന്റ് സണ്ണി തച്ചിലിന്റെ നേതൃത്വത്തില്‍ നല്ല ഒരു ടീം ഇതിനുവേണ്ടി അക്ഷീണ പ്രയത്‌നത്തിലാണ്.
നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. ദുരന്തത്തിൽ 579 പേർ മരിച്ചതായാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്. ആയിരത്തോളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും നേപ്പാൾ അധികൃതർ വ്യക്തമാക്കി. ദുരന്തത്തിൽ അഞ്ചുപേർ ബുധനാഴ്ച മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 552 ആയി. 1500 ഓളം പേരെയെങ്കിലും കാണാതായിട്ടുണ്ടാകുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ. ദുരന്തത്തില്‍പ്പെട്ട 3742 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്‌നാട് സ്വദേശികളായ 21 അംഗ സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചു. ഇവരെ പ്രത്യേക വിമാനത്തിൽ തമിഴ്‌നാട്ടിലേക്ക് അയക്കും. അതേസമയം നേപ്പാളിലെ 320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 100 ഇന്ത്യൻ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായി. 21 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് 63 ഇന്ത്യക്കാരെയും ഉടൻ തന്നെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാൾ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണ്. പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, നേപ്പാളിലേക്ക് അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ മൂന്നാമത്തെ വിമാനം പോയി. മരുന്നും ഭക്ഷണവും അടക്കം 10 ടൺ സാമഗ്രഹികളാണ് വിമാനത്തിലുള്ളത്. പ്രളയത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ച നേപ്പാൾ സർക്കാരിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നന്ദി അറിയിച്ചു.
വിമാനത്താവളങ്ങളിലെ കർശന പരിശോധനകൾ യാത്രക്കാർക്ക് വലിയ തലവേദനയാണ്. സുരക്ഷാപരിശോധന ആവശ്യമാണെങ്കിലും തങ്ങളുടെ ബാഗ് ഉൾപ്പെടെ അഴിച്ച് നോക്കി നടത്തുന്ന പരിശോധനകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടെന്നതാണ് വാസ്തവം. എന്നാൽ ഇനിമുതൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (ഡിഎക്സ്ബി) സുരക്ഷാപരിശോധന കൂടുതൽ വേഗത്തിലും എളുപ്പവുമാക്കാൻ അത്യാധുനിക സ്കാനറുകൾ സ്ഥാപിക്കുന്നു. പുതിയ സാങ്കേതികവിദ്യ എത്തുന്നതോടെ യാത്രക്കാർക്ക് അവരുടെ ഹാൻഡ്ബാഗുകളിൽ നിന്ന് ലാപ്ടോപ്പുകളും ദ്രാവകങ്ങളടക്കമുള്ള വസ്തുക്കളും വെളിയിലെടുക്കാതെ തന്നെ സുരക്ഷാപരിശോധന പൂർത്തിയാക്കാം. വിമാനത്താവളത്തിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന വൻ സാങ്കേതിക നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. പഴയ സ്കാനിങ് യന്ത്രങ്ങൾക്ക് പകരം പുതിയ തലമുറയിൽപ്പെട്ട ഉപകരണം ഘടിപ്പിക്കുന്ന നടപടികൾ വിമാനത്താവളത്തിൽ ഇതിനോടകം ആരംഭിച്ചതായി ദുബായ് എയർപോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പോൾ ഗ്രിഫിത്സ് വ്യക്തമാക്കി. സുരക്ഷാപരിശോധനകൾ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാനും യാത്രക്കാരുടെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഘട്ടം ഘട്ടമായി വിമാനത്താവളത്തിലെ മുഴുവൻ പഴയ യന്ത്രങ്ങളും മാറ്റി പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് തീരുമാനം. മുൻപ് ഹാൻഡ്ബാഗുകൾ തുറന്ന് ലാപ്ടോപ്പുകളും ദ്രാവകങ്ങളും പ്രത്യേകം ട്രേകളിൽ മാറ്റിവച്ച് പരിശോധിച്ചിരുന്ന രീതിയ്ക്കാണ് ഇതോടെ അവസാനമാകുന്നത്. ബാഗുകൾ തുറക്കാതെ തന്നെ അതിനുള്ളിലെ സാധനങ്ങൾ കൃത്യമായി പരിശോധിക്കാൻ ശേഷിയുള്ളതാണ് പുതിയ സ്കാനറുകൾ. ഹാൻഡ്ബാഗുകളുടെയും ചെക്ക്-ഇൻ ബാഗുകളുടെയും പരിശോധനയ്ക്കായി പുതിയ ഉപകരണം സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ തന്നെ മികച്ച ഫലമാണ് ലഭിച്ചതെന്നും സർവീസ് കൂടുതൽ വേഗത്തിലാക്കാൻ കഴിഞ്ഞെന്നും അധികൃതർ അറിയിച്ചു. ടെർമിനൽ ഒന്ന് ഉൾപ്പെടെ വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിൽ നടന്നുതരുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സുരക്ഷാ സജ്ജീകരണങ്ങളും പരിഷ്കരിക്കുന്നത്. ടെർമിനൽ ഒന്നിൽ പുതിയ ഫ്ലോറിങ് നടത്തുന്നതിനൊപ്പം കൂടുതൽ സുരക്ഷാ ലൈനുകളും ക്രമീകരിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ പോലും തടസ്സമില്ലാതെ പരിശോധന പൂർത്തിയാക്കാൻ പുതിയ സംവിധാനം വഴി സാധിക്കും. വലിയ കെട്ടിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ പുതുതായി നിർമിക്കാതെ തന്നെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് വിമാനത്താവളം സാങ്കേതിക നവീകരണത്തിന് ഊന്നൽ നൽകുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായിട്ടുണ്ട്. സുരക്ഷാപരിശോധനാ കേന്ദ്രങ്ങളിലെ മിനിറ്റുകൾ നീളുന്ന കാത്തുനിൽപ്പ് ഒഴിവാക്കാൻ കഴിയുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ബെൽറ്റും ഷൂസും അഴിച്ചുവച്ചുള്ള പഴയകാല പരിശോധനാ രീതികൾ വൈകാതെ പൂർണമായി അവസാനിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിമാനത്താവളത്തിനുള്ളിലെ പരിശോധനകളും ഇമിഗ്രേഷൻ നടപടികളും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാറുമ്പോൾ യാത്രക്കാരുടെ അനുഭവം തന്നെ വേറിട്ടതാകും. വിമാനത്താവളത്തിൽ എത്തി ഒരു തടസ്സവുമില്ലാതെ നേരിട്ട് വിമാനത്തിലേക്ക് കയറാൻ സാധിക്കുന്ന തരത്തിൽ കാര്യക്ഷമമായ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്ക് നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി, സമാധാനത്തോടെയും സന്തോഷത്തോടെയും യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലേക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
Latest News
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ രൂപത്തിലുള്ള ലഹരിഗുളികകൾക്കെതിരെ നെതർലൻഡ്സിൽ മുന്നറിയിപ്പ്. കാഴ്ചയിൽ എക്സ്റ്റസി ഗുളികകളെന്ന് തോന്നിക്കുന്ന ഇവയിൽ സാധാരണയായി ഉപയോഗിക്കുന്ന എംഡിഎംഎയ്ക്ക് പകരം മാരകമായ പിഎംഎംഎ രാസവസ്തുവാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഡച്ച് ഡ്രഗ് നിരീക്ഷണ സ്ഥാപനമായ ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട് ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു. ലഹരിമരുന്നുകളുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനിടെ ലഭിച്ച ഗുളികകളിലാണ് പിഎംഎംഎയുടെ സാന്നിധ്യം കണ്ടെത്തിയത്. പച്ച, മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ഗുളികകളുടെ ഒരു വശത്ത് ട്രംപിന്റെ മുഖവും മറുവശത്ത് ‘NL’, ‘Trump’ എന്നീ അടയാളങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എംഡിഎംഎയെ അപേക്ഷിച്ച് പിഎംഎംഎ ശരീരത്തിൽ പ്രവർത്തിക്കാൻ കൂടുതൽ സമയമെടുക്കുന്നതാണ് പ്രധാന അപകടം. ലഹരി അനുഭവപ്പെടുന്നില്ലെന്ന് കരുതി ഉപയോക്താവ് വീണ്ടും ഗുളിക കഴിച്ചാൽ അമിത ഡോസ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ശരീര താപനില ക്രമാതീതമായി ഉയരുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യാം. “ഈ ഗുളികകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്” എന്നാണ് ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നിലവിൽ ഇത്തരം ഗുളികകൾ കഴിച്ചതിനെ തുടർന്ന് ആരെങ്കിലും അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് സ്ഥാപനത്തിന്റെ വക്താവ് ആനിക് ഗ്രൂത്തൂയിസ് വ്യക്തമാക്കി. നെതർലൻഡ്സിൽ ലഹരിഗുളികകളുടെ നിർമാണവും കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാണ്. എന്നിരുന്നാലും രാജ്യത്തെ ക്ലബ്ബുകളിലും സംഗീത ഫെസ്റ്റിവലുകളിലും എക്സ്റ്റസി ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.
ASSOCIATION
മെയ്ഡ്‌സ്റ്റോൺ: മലയാളി പ്രേക്ഷകർക്ക് ആവേശമുണർത്തി നടൻ ദിലീപും സംവിധായകൻ നാദിർഷായും അണിനിരക്കുന്ന ‘ദിലീപ് & നാദിർഷാ ഷോ @ UK-2K26’ സെപ്റ്റംബർ 4ന് മെയ്ഡ്‌സ്റ്റോണിൽ അരങ്ങേറും. മെയ്ഡ്‌സ്റ്റോൺ ലെഷർ സെന്റർ, മോട്ട് പാർക്ക്, മെയ്ഡ്‌സ്റ്റോൺ, കെന്റ് (ME15 7RN) വേദിയാകുന്ന പരിപാടി വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ നടക്കും. ദിലീപിനൊപ്പം നാദിർഷാ, റഹ്മാൻ/ബിജേഷ് ചെളാരി (മിമിക്രി), രഞ്ജിനി ജോസ്, സമദ് സുലൈമാൻ, ഡയാന ഹമീദ്, അശ്വന്ത് അനിൽകുമാർ (മിമിക്രി), സം ബത്ത് (സ്പെഷ്യൽ ആക്ട്), റോക്സൺ, ജിൻസോ, സുനിൽ മുണ്ടക്കയം തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ജോജോ മാത്യുവിന്റെ ലൈവ് ഓർക്കസ്ട്രയും ഡ്രീം ഡാൻസേഴ്സ് ടീം UKയും പരിപാടിക്ക് മാറ്റുകൂട്ടും. നാദിർഷായാണ് ഷോ ഡയറക്ടർ. യുകെയിലെ മലയാളി സമൂഹത്തിന് സംഗീതവും മിമിക്രിയും നൃത്തവും കോർത്തിണക്കിയ ഒരു വ്യത്യസ്ത വിനോദാനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വേദി: Maidstone Leisure Centre, Mote Park, Maidstone, Kent, ME15 7RN തീയതി: സെപ്റ്റംബർ 4, 2026 (വെള്ളി) സമയം: വൈകിട്ട് 5 മുതൽ രാത്രി 10 വരെ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള നമ്പറുകളിൽ സംഘാടകരെ സമീപിക്കാവുന്നതാണ്.
നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഏറ്റവും പ്രൗഢ ഗംഭീരമായ ഓണാഘോഷങ്ങള്‍ ഇന്ന് രാവിലെ 10.30നു ബാംഗോറില്‍ തിരി തെളിയുകയാണ്. ഏവരും ഏറ്റവും ഉത്സാഹത്തോടെ മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ബാംഗോറില്‍ ഉള്ള 125 കുടുംബങ്ങള്‍ക്കുളള ഓണക്കോടി വിതരണവും പൂര്‍ത്തിയായി കഴിഞ്ഞു. അണിയറയില്‍ പലവിധ പരിപാടികളുടെയും പരീശീലനം അവസാന ഘട്ടത്തിലാണ്. ഏകദേശം 40ഓളം പരിപാടികളാണ് വേദിയില്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. കൂടാതെ പുലിക്കളിയും മറ്റുള്ള ഇന്‍ഡോര്‍ ഗെയിമുകളും വടംവലിയും എല്ലാം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത ഈ ഓണത്തോടുകൂടി ബാംഗോര്‍ മലയാളികളുടെ സ്വന്തമായ ഒരു ഗാനമേള ട്രൂപ്പും അരങ്ങില്‍ വരികയാണ്. ഏവരും കൊതിക്കുന്ന ഓണസദ്യയും കൂടാതെ ബാംഗോര്‍ യൂത്തിന്റെ ചായക്കടയും ഡിന്നറും കൂടി കഴിഞ്ഞിട്ടേ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല താഴുകയുള്ളൂ. 2026 ലെ ഓണാഘോഷം വേറിട്ട അനുഭവമാക്കാന്‍ പ്രസിഡന്റ് സണ്ണി തച്ചിലിന്റെ നേതൃത്വത്തില്‍ നല്ല ഒരു ടീം ഇതിനുവേണ്ടി അക്ഷീണ പ്രയത്‌നത്തിലാണ്.
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗ്ഗം സ്റ്റീവനേജിന്റെ 'പൊന്നോണം 2026' സെപ്റ്റംബർ 12 ന് ശനിയാഴ്ച്ച    വിപുലമായി ആഘോഷിക്കും.  തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്‌ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്റററും വേദിയാവും.  ആഗസ്റ്റ് 31 നു ചെസ്സ്, കാർഡ്, കാരംസ് മത്സരങ്ങളും, സെപ്തംബർ 5 നു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും, 6 നു അത് ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും. സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ  ഓണസദ്യയുമാണ് പ്രധാന ആകർഷണം.  വർണ്ണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും. തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക 'തിരുവോണ സംഗീത-നൃത്താവതരണം' എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സർഗ്ഗം ഭാരവാഹികൾ  അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്കായി സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെടുക. മേഴ്സി മാത്യു : 07946 441321 ജിമ്മി തോമസ് : 07460 952027 സിബി കക്കുഴി : 07830 005628 സെപ്റ്റംബർ 12, 2026 (ശനിയാഴ്ച) രാവിലെ 11:30 മണി മുതൽ രാത്രി 9:00 വരെ.  Venue: Barclays Academy, Walkern Road,  Stevenage, SG1 3RB. 
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഐടി വ്യവസായ മന്ത്രി ദുദ്ദിള്ള ശ്രീധര്‍ ബാബു എന്നിവര്‍ ഞായറാഴ്ച ലണ്ടനിലെ താജ് ഹോട്ടലില്‍ വച്ച് തെലുങ്ക് പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ തെലങ്കാനയുടെ വികസനവും ഭാവിയിലെ പുരോഗതിയും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. തെലങ്കാനയുടെ വികസനത്തില്‍ പ്രവാസികള്‍ പങ്കാളികളാകണമെന്നും 'തെലങ്കാന റൈസിംഗ്' പദ്ധതിയുടെ ശക്തമായ പിന്തുണക്കാരും ബ്രാന്‍ഡ് അംബാസഡര്‍മാരുമായി മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തെലങ്കാനയുടെ വികസന ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തെലുങ്കാന എന്ന സംസ്ഥാനത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എഡ്യുക്കേഷന്‍ ഹബ്ബ് ആക്കുവാനും ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികള്‍ക്ക് തെലങ്കാനയുടെ വാതായനങ്ങള്‍ തുറന്നിട്ട് കൊണ്ട് കുട്ടികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുവാനും കൂടിയാണ് അദ്ദേഹത്തിന്റെ യു കെ സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഐഒസി യെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഗുര്‍മിന്തേര്‍ രണ്‍ധാവ, ജനറല്‍ സെക്രട്ടറി വിക്രം ദുഹാന്‍, ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയല്‍, തമിഴ് നാട് ചാപ്റ്റര്‍ പ്രസിഡന്റ് ഖലീല്‍, യൂത്ത് വിങ് ഭാരവാഹികളായ ഇമാം ഹക്ക്, യാഷ് സോളങ്കി, സ്റ്റീഫന്‍ റോയ്, ഷംജിത് തുടങ്ങിയവര്‍ പങ്കെടുത്തു. ഐഒസിയുടെ വൈസ് പ്രസിഡന്റും തെലുങ്കാന എന്‍ ആര്‍ ഐ ഫോറം ഇന്‍ ചാര്‍ജ്ജുമായ സുധാകര്‍ ഗൗഡിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
SPIRITUAL
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാര്‍ഷികവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 5 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ റവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM - Eparchy of Great Britain ) മുഖ്യകാര്‍മീകനാകും.  തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ നിരവധി വൈദീകര്‍ സഹാകാര്‍മീകരാകും.തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍, ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയുംപ്രതിബലിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് WHITBURN ACADAMY HALL,SUNDERLAND നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍, നോര്‍്ത്ത്ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖവ്യക്ത്തിതത്വങ്ങളും അണിചേരുന്ന സായ്യാന്നത്തില്‍ കേരളീയ ക്രൈസ്തവപാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും.  സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ അംഗങ്ങള്‍അവതരിപ്പിക്കുന്ന കലാപരിപാടികളും മാഞ്ചസ്റ്റര്‍ ജെംസ് അവതരിപ്പിക്കുന്ന ഗാനമേളയും കണ്ണിനും കാതിനും ഇമ്പമേകും.ഓഗസ്റ്റ് 27 ( വ്യാഴം ) 6 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്നഒന്‍പത് ദിവസ്സം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്കും. തിരുനാളിന് ഇടവകവികാരി റെവ. ഫാ. ജോജോ പ്ലാപ്പള്ളിലിന്റെ നേതൃത്വത്തിലുള്ള പാരിഷ്‌കമ്മിറ്റി, നോര്ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരികസംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം  6:00 മണി  മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 6:00 മണി മുതല്‍ GSS  ടീം അവതരിപ്പിക്കുന്ന നൃത്തം, നാരായണീയ പാരായണം,  (സൗമ്യ ആനന്ത് ) രക്ഷാബന്ധന്‍, തുടര്‍ന്ന് ദീപാരാധനയും, ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് . സുരേഷ് ബാബു - 07828137478 അനൂപ് ശശി  -07743024090 രമ രാജന്‍ - 07576492822 ശാലിനി രവി - 07529394745
ശ്രീനാരായണ ഗുരു മിഷന്‍ യുകെയുടെ ആഭിമുഖ്യത്തില്‍ 172-ാമത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ അഞ്ചിന് ശനിയാഴ്ച ബാര്‍ക്കിംഗിലെ ഈസ്റ്റ്ബറി കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ തനിമയാര്‍ന്ന സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന തിരുവാതിര, ചെണ്ടമേളം, ശാസ്ത്രീയ-ആധുനിക നൃത്തങ്ങള്‍, വയലിന്‍ കച്ചേരി, സംഗീത പരിപാടികള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. മലയാളത്തിന്റെ മഹാനായ കവി മഹാകവി കുമരനാശാന്റെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കി ഗുരുകൃപ അവതരിപ്പിക്കുന്ന 'ശുക്രനക്ഷത്രം' എന്ന സംഗീത നാടകം ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായിരിക്കും. ശശി എസ്. കുളമടയാണ് ഈ നാടകത്തിന്റെ ആവിഷ്‌കാരവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വിശിഷ്ട വ്യക്തികളായ റൈറ്റ് ഓണറബിള്‍ സര്‍ സ്റ്റീഫന്‍ ടിംസ് എം.പി, ന്യൂഹാം മേയര്‍ ഫര്‍ഹാദ് ഹുസൈന്‍, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ഫെല്ലോ ഡോ. അലക്‌സ് ഗാഥ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഈ സാംസ്‌കാരിക കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവന്‍ സമുദായാംഗങ്ങളെയും ക്ഷണിക്കുന്നതായി ശ്രീനാരായണ ഗുരു മിഷന്‍ യുകെ ഭാരവാഹികള്‍ അറിയിച്ചു. സ്ഥലത്തിന്റെ വിലാസം Eastbury Community Hall,  Hulse Avenue,  Barking IG11 9UW
SPECIAL REPORT
ഉപയോക്താക്കൾക്ക് അവരുടെ വ്യക്തി​ഗത ചാറ്റുകൾ ഒരു പിൻ അല്ലെങ്കിൽ ഫിം​ഗർപ്രി​ന്റ് ഉപയോ​ഗിച്ച് ലോക്ക് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ചാറ്റ്ജിപിടി. വ്യക്തി​ഗത വിവരങ്ങളോ മറ്റ് പ്രധാന കാര്യങ്ങളോ ഇത്തരത്തിൽ ലോക്ക് ചെയ്യാൻ ഈ സുരക്ഷാ ഫീച്ചർ എത്തുന്നതോടെ സാധിക്കും. ഇക്കാര്യം ഓപ്പൺ എഐ ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ല. എന്നാൽ, ആപ്പിൽ പ്രവർത്തനരഹിതമായ കോഡുകളിൽ ‘ലോക്ക്ഡ് ചാറ്റ്സ്’, ‘പ്രൊട്ടക്റ്റ് ചാറ്റ്സ്’ എന്നീ രണ്ട് പദങ്ങൾ കണ്ടെത്തിയതായി ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ലോക്ക് ചെയ്ത ചാറ്റുകൾ ഹിസ്റ്ററിയിൽ തന്നെയുണ്ടാകുമെങ്കിലും മറ്റൊരാൾക്ക് നിങ്ങളുടെ ഫോൺ ലഭിച്ചാലും ഇതു വായിക്കാൻ സാധിക്കില്ല. ചാറ്റ്ജിപിടിയിലെ ടെമ്പററി ചാറ്റ് എന്ന ഓപ്ഷനാണ് ഉപയോ​ഗിക്കുന്നതെങ്കിൽ ഹിസ്റ്ററിയിൽ നിന്നും പൂർണമായും ചാറ്റ് പോകാൻ കാരണമാകും. എന്നാൽ ലോക്ക്ഡ് ചാറ്റ്സ് ഹിസ്റ്ററിയിൽ തന്നെ നിലനിൽക്കുമെന്നതിനാൽ ഭാവിയിൽ എപ്പോൾ വേണമെങ്കിലും ലോക്ക് തുറന്ന് നമുക്ക് നോക്കാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യം ഇത്തരം ചാറ്റുകൾ ചാറ്റ്ജിപിടി മെമ്മറിയിൽ സൂക്ഷിക്കപ്പെടില്ലായെന്നുള്ളതാണ്. അതുകൊണ്ട് തന്നെ നിങ്ങൾ ചാറ്റ്ജിപിടിയുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഇത്തരം ചാറ്റുകൾ ഉപയോ​ഗിക്കില്ല. ഈ ഫീച്ചറുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അടുത്ത വർഷത്തോടെ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്. നിലവിൽ ഇത് പ്രവർത്തനരഹിതമായ കോഡുകളിൽ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഭാവിയിൽ ഇതിൽ മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ പൂർണമായും ഒഴിവാക്കാനോ ഉള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ എത്തിയാൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
CINEMA
ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക്കിന്റെ റിലീസിന് പിന്നാലെ കസബ വിവാദവും വീണ്ടും ചര്‍ച്ചയാവുകയാണ്. ടോക്‌സിക്കിലെ സ്ത്രീവിരുദ്ധതയുടെ പേരില്‍ ഗീതു മോഹന്‍ദാസ് വിമര്‍ശനങ്ങള്‍ നേരിടവെയാണ് കസബ വിവാദവും ചര്‍ച്ചകളില്‍ നിറയുന്നത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ഇന്നും തന്നോട് ചോദിച്ചാല്‍ കസബയെക്കുറിച്ച് പറയാനുണ്ടാവുക അന്ന് പറഞ്ഞത് തന്നെയാണെന്നാണ് പാര്‍വതി പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം. അതേസമയം താന്‍ പറഞ്ഞത് ഗീതു ഏറ്റുപിടിച്ചിട്ടില്ല, തനിക്ക് ഇഷ്ടമുള്ള സിനിമയെടുക്കാനുള്ള അവകാശം ഗീതുവിനുണ്ടെന്നും പാര്‍വതി പറയുന്നു. ആ വാക്കുകളിലേക്ക്: ''ഹൈന്‍ഡ് സൈറ്റില്‍ നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ല. തുറന്നു കാണിക്കപ്പെടേണ്ടവരെല്ലാം അതു കാരണം തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും എന്നോട് ചോദിച്ചാല്‍ ആ സിനിമയെക്കുറിച്ച് അത് തന്നെയാകും പറയുക. അത് വേറെ ആര് എന്ത് പറഞ്ഞാലും ആ സത്യം സത്യമല്ലാതാകില്ല. ഞാനിതൊക്കെ പറയുന്നതിനൊക്കെ മുമ്പ് തന്നെ നാഷണല്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത സിനിമയാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞതു കൊണ്ട് ആരുടെയോ ഈഗോ ഹര്‍ട്ട് ആയതല്ല. രണ്ടാമത്തെ കാര്യം, ഒരുപക്ഷെ ഞാന്‍ പേരെടുത്ത് പറയില്ലായിരിക്കാം. അത് എന്റെ ഇന്റേണല്‍ സെന്‍സര്‍ഷിപ്പിലൂടെ കടന്നു പോവുകയായിരുന്നു. അതേസമയം എന്റെ സിസ്റ്റര്‍ഹുഡ് എനിക്കൊപ്പമുണ്ട് എന്ന കരുത്തിലാണ് ഞാനത് പറഞ്ഞത്. അത് കഴിഞ്ഞും ആ സിസ്റ്റര്‍ഹുഡ് എന്റെ കൂടെ തന്നെയുണ്ടായിരുന്നു. അവര്‍ എന്നെ ഉപേക്ഷിച്ചിട്ടില്ല. മൂന്നാമത്തെ കാര്യം, ഞാന്‍ പറഞ്ഞത് എന്റെ ചിന്താഗതിയാണ്. ഗീതു അത് ഏറ്റു പറഞ്ഞിട്ടില്ല. അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെടുക്കാം. ഞാനത് ഗീതുവിന്റെ അടുത്തിരുന്ന് അത് പറഞ്ഞുവെന്ന് കരുതി ഗീതു എടുക്കുന്ന സിനിമകള്‍ ഞാന്‍ പറഞ്ഞ അതേ സിസ്റ്റത്തില്‍ തന്നെ ഉണ്ടാക്കണം എന്ന കടിഞ്ഞാണ്‍ ഞങ്ങള്‍ അന്യോന്യം ഇട്ടിട്ടില്ല. ആ ക്രിയേറ്റീവ് ഫ്രീഡം അവര്‍ക്കുണ്ട്. അവരെ അവര്‍ക്കിഷ്ടമുള്ള സിനിമ ചെയ്യാന്‍ അനുവദിക്കൂ. അതും ഇതും ബന്ധിപ്പിക്കുന്നത് തന്നെ പെണ്ണിന്റെ ഏറ്റവും വലിയ ശത്രു പെണ്ണ് തന്നെയാണെന്ന വര്‍ഷങ്ങളായുള്ള പുരുഷാധിപത്യ ചിന്തയിലേക്ക് നമ്മളെ കൊണ്ടു പോകലാണ്. അതിലേര്‍പ്പെടാന്‍ ഞാന്‍ തയ്യാറല്ല''.
ഹിന്ദി ചിത്രമായ 'ബബിത സിങ് റിപ്പോർട്ടിങ്ങി'ലെ കഥാപാത്രത്തിനായി 14 കിലോയോളം ഭാരം വർധിപ്പിക്കുകയും തുടർന്ന് അത് കുറയ്ക്കുകയും ചെയ്തതിൻ്റെ അനുഭവങ്ങൾ പങ്കുവെച്ച് നടി നിമിഷ സജയൻ. 58 കിലോയിൽ നിന്ന് 72 കിലോയിലേക്ക് ഭാരം കൂട്ടിയ ശേഷമുള്ള വെയ്റ്റ് ലോസ് യാത്ര ഏറെ കഠിനമായിരുന്നുവെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭാരം കുറയ്ക്കുന്ന പ്രക്രിയയിലെ ആദ്യത്തെ പത്തുദിവസങ്ങൾ ഉറക്കമില്ലായ്മ, മൂഡ് സ്വിങ്സ്, കടുത്ത ക്ഷീണം, നിരാശ എന്നിവയാൽ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നിമിഷ വെളിപ്പെടുത്തി. ‘ഈ കഥാപാത്രത്തിനായി ഏകദേശം 14 കിലോ കൂട്ടിയിരുന്നു (58 കിലോയിൽ നിന്ന് 72 കിലോയിലേക്ക്). സത്യം പറഞ്ഞാൽ, തുടർന്നുള്ള ഭാരം കുറയ്ക്കൽ യാത്ര തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ശരിയായ ഉറക്കമില്ല, മൂഡ് സ്വിങ്സ്, ക്ഷീണം, നിരാശ… അങ്ങനെ എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് തോന്നിയ നിരവധി നിമിഷങ്ങൾ. എന്റെ പരിശീലകന്റെ മുന്നിൽലിരുന്നുകൊണ്ട് ‘എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ല’ എന്ന് കരഞ്ഞുപറഞ്ഞ ദിവസങ്ങളുണ്ടായിരുന്നു. അലി ഷിഫാസ്, നിങ്ങളില്ലായിരുന്നെങ്കിൽ.. സത്യം പറഞ്ഞാൽ ഞാൻ ഈ ഉദ്യമം ഉപേക്ഷിക്കുമായിരുന്നു. ഈ യാത്രയിലുടനീളം നിങ്ങൾ എനിക്ക് താങ്ങായിരുന്നു. എനിക്ക് അധിക സമ്മർദ്ദം തോന്നിയപ്പോൾ നിങ്ങൾ എന്നെ മുന്നോട്ട് നയിച്ചു, ഉപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചപ്പോൾ എന്നെ പ്രോത്സാഹിപ്പിച്ചു, ഈ ഉദ്യമത്തിൽ ക്ഷമയോടെ വിശ്വസിക്കാൻ ‍എന്നെ ഓർമിപ്പിച്ചു. മോശം ദിവസങ്ങളിൽ നിങ്ങൾ എന്നെ ഒരിക്കലും ജ‍ഡ്ജ് ചെയ്തില്ല. എല്ലാ ദിവസവും നിങ്ങൾ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാൻ നിരാശയായി ക്ഷീണിതയായി, ഇത് ഉപേക്ഷിക്കാൻ തയ്യാറായിനിന്ന ദിവസങ്ങളുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ.. അടുത്ത ദിവസം വീണ്ടും പ്രയത്നിക്കുന്നതിനായി എന്നെ പ്രേരിപ്പിക്കാൻ നിങ്ങൾ എപ്പോഴും ഒരു വഴി കണ്ടെത്തി. തിരിഞ്ഞു നോക്കുമ്പോൾ, ഭാരം കുറയ്ക്കുക എന്നത് മാത്രമായിരുന്നില്ല ഈ യാത്രയെന്ന് എനിക്ക് മനസ്സിലാകുന്നു. ക്ഷമ, വിശ്വാസം അതിനേക്കാളുപരിയായി നിങ്ങളുടെ അരികിൽ ശരിയായ വ്യക്തി ഉണ്ടായിരിക്കുക എന്നിവയൊക്കെ പ്രധാനമാണ് എന്ന് എനിക്ക് മനസ്സിലായി.നിങ്ങൾ എന്റെ പോരാട്ടം വളരെ എളുപ്പമാക്കി. എന്റെ ഏറ്റവും നല്ല പരിശീലകനും എന്റെ ഏറ്റവും വലിയ ചിയർ ലീഡറും എന്റെ പിന്തുണാ സംവിധാനവും നിങ്ങളാണ്. ഞാൻ എന്നിൽ വിശ്വസിക്കാതിരുന്ന ദിവസങ്ങളിൽ പോലും എന്നിൽ വിശ്വസിച്ചതിന് ഷിഫുക്കയ്ക്ക് നന്ദി. നിങ്ങൾ ഇല്ലാതെ ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല.’ നിമിഷ സജയൻ കുറിച്ചു.
ബോക്‌സ് ഓഫീസില്‍ ബെത്‌ലേഹം കുടുംബ യൂണിറ്റ് മുന്നേറുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിറയുകയാണ് സംവിധായകന്‍ ഗിരീഷ് എഡി. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖങ്ങളിലെ ഗിരീഷിന്റെ ചില പ്രതികരണങ്ങളാണ് ചര്‍ച്ചകളുടെ ഉറവിടം. തന്റെ ഉപേക്ഷിച്ച ചിത്രമായ പ്രേമലു 2വിനെക്കുറിച്ചുള്ള ഗിരീഷിന്റെ പ്രസ്താവനകളാണ് ചര്‍ച്ചയായി മാറുന്നത്. തനിക്കൊപ്പമുണ്ടായിരുന്നവര്‍ ഓവര്‍ അമ്പീഷ്യസ് ആയെന്ന തരത്തിലുള്ള ഗിരീഷിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. നടന്‍ നസ്‌ലെനെ കുറിച്ചുള്ളതാണ് ഗിരീഷിന്റെ പരാമര്‍ശമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ഇതോടെ ആരാധകര്‍ രണ്ട് പക്ഷത്തായി നിന്ന് വാദങ്ങളും പ്രതിവാദങ്ങളും ഉയര്‍ത്തുകയാണ്. ഇതിനിടെ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ വിനീത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിലവിലെ നസ്‌ലെന്‍-ഗിരീഷ് എഡി വിവാദങ്ങളോട് ചേര്‍ത്തു വെച്ചാണ് വിനീതിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ കേള്‍ക്കുന്നത്. ''ഞാന്‍ എപ്പോഴും ആലോചിക്കുന്ന കാര്യമാണ്, നമുക്ക് നമ്മളെ സഹായിച്ച ആളുകളോട് കടപ്പാടുണ്ടായിരിക്കണം. പക്ഷെ നമ്മള്‍ ഒരിക്കലും കടപ്പാട് പ്രതീക്ഷിക്കരുത്. അത് നമുക്ക് തന്നെ ഭാരമാകും. നമ്മുടെ ഏറ്റവും ബിറ്റര്‍നെസിലേക്ക് നമ്മള്‍ പോകും. നമ്മളിലൂടെ സിനിമയിലേക്ക് വന്നവര്‍ എല്ലായിപ്പോഴും നമ്മളെ പരിഗണിക്കണം എന്ന് നമ്മള്‍ ആലോചിച്ച് തുടങ്ങിയാല്‍ എല്ലാ സ്‌റ്റേജിലും ആള്‍ക്കാര്‍ക്ക് അത് പറ്റിയെന്ന് വരില്ല. എല്ലാവരും മനുഷ്യരാണ്. എല്ലാവര്‍ക്കും അവരവരുടേതായ യാത്രയുണ്ട്. നമ്മള്‍ക്ക് അനുസരിച്ച് തന്നെ എല്ലാക്കാലത്തും ആളുകള്‍ ആലോചിക്കണം എന്നത് മണ്ടന്‍ ആലോചനയാണ്. അത് പ്രതീക്ഷിക്കുന്നത് നമ്മളെ ഒരു ബിറ്റര്‍നെസിലേക്ക് കൊണ്ടു പോകും'' എന്നാണ് വിനീത് വിഡിയോയില്‍ പറയുന്നത്.
NAMMUDE NAADU
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നിറയെ വിവാഹങ്ങള്‍. 356 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെയാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.  വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍ ആരംഭിച്ചു. വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ ആരംഭിച്ചത്. താലികെട്ടിനായി 6 മണ്ഡപങ്ങളാണ് സജ്ജമാക്കിയത്. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രം കിഴക്കേ നട പൂര്‍ണമായും വണ്‍വേ ആക്കിയിട്ടുണ്ട്. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ടാണ് തിരക്ക് നിയന്ത്രിക്കുന്നത്. വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്ക് ഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോള്‍ വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധു -വരന്‍മാരുടെ കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കണമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. വിവാഹത്തിനും ദര്‍ശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഗുരുവായൂരിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം. ക്ഷേത്രം ഇന്നര്‍ റിംഗ്, ഔട്ടര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. പാര്‍ക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും. ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ്, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ക്ഷേത്രപരിസരത്ത് ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാര്‍ഗ്ഗങ്ങളായ കുന്നംകുളം - ഗുരുവായൂര്‍, ചൂണ്ടല്‍- ഗുരുവായൂര്‍, ചാവക്കാട് - ഗുരുവായൂര്‍ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നതായി ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് അറിയിച്ചു.
നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ്. ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് ഉയരുന്നു. പ്രളയമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് റിപ്പോർട്ടർ ടിവി സംഘം അടക്കമുള്ള മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ നിരവധി പേരെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ഇതിനിടെ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 682 ആയി. നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ​ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നത്. കാണാതായവരിൽ കുറഞ്ഞത് 540 പേർ വിദേശ പൗരന്മാരാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് വിവരം. മിന്നൽ പ്രളയത്തിന് പിന്നാലെ നേരിടുന്ന ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാൻ നേപ്പാൾ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. നേപ്പാളിൽ 13 ജലവൈദ്യുത നിലയങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഇതുവഴി ഉൽപ്പാദനത്തിൽ 550 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. നേപ്പാളിന്റെ അപേക്ഷ നിലവിലെ ഉഭയകക്ഷി കരാറുകൾ പ്രകാരമാണെന്നാണ് ഇന്ത്യൻ അധികൃതർ വ്യക്തമാക്കുന്നത്. ഇതിനിടെ നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം കൊച്ചിയിൽ തിരിച്ചെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 2:15 നാണ് സംഘം കൊച്ചിയിൽ എത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ച്ചത്തെ ടൂർ പാക്കേജിൽ നേപ്പാളിലേക്ക് പോയത്. കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിലാണിവർ. സമീപത്തെ അമ്പലത്തിൽ കയറിയത് കൊണ്ട് മാത്രമാണ് ദുരന്തത്തിൽ പെടാതിരുന്നതെന്ന് യാത്രാ സംഘത്തിലുള്ളവർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ രക്ഷാപ്രവർത്തകർ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഹിമാനി തകർന്നതിനെ തുടർന്ന് ഉണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിരവധി ജനവാസമേഖലകളെ തകർത്തെറിഞ്ഞിരുന്നു. പ്രളയ ദുരന്തത്തിൽ നിരവധി പാലങ്ങളാണ് തകർന്നത്. ഏകദേശം 40 കിലോമീറ്റർ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നതായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നേപ്പാൾ അധികൃതർ അറിയിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് വിദഗ്ധരായ വിദേശ സംഘങ്ങളുടെ സഹായം നേപ്പാൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പുനർനിർമാണത്തിനായി ഏകദേശം 4 മുതൽ 5 ബില്യൺ ഡോളർ വരെ വേണ്ടിവരുമെന്ന് നേപ്പാൾ ധനമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ പ്രളയബാധിത മേഖലകളിൽ നിന്ന് 100-ലധികം പേരെ രക്ഷപ്പെടുത്തിയതായാണ് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ രാജാ റാം ബസ്നെതിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കുറഞ്ഞത് എട്ട് വിദേശ പൗരന്മാരെ ഹെലികോപ്റ്റർ മാർഗം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മാറ്റി. അതേസമയം, ത്രിശൂലി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ കുടുങ്ങിയവരെയും സൈനിക സംഘം ഒഴിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദുരന്തം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ സാഹചര്യത്തിൽ കണ്ടെത്തുന്ന ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആരോഗ്യപ്രശ്നങ്ങളും രോഗവ്യാപന സാധ്യതയും കണക്കിലെടുത്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനാണ് തീരുമാനം. മരണപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ തുറസ്സായ സ്ഥലത്ത് സംസ്കരിക്കുമെന്ന് ചിത്വൻ ജില്ലാ ഭരണകൂടം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
Channels
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേഷ് ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്. വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്: ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്‌നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്‌നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും മാത്രം നേരുന്നു
മിനിസ്ക്രീൻ സോഷ്യൽ മീഡിയ താരങ്ങളായ അനുമോളും ആതിര മാധവും സ്റ്റർമാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമാ‌യി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനുമോൾ ബിഗ്ബോസിൽ മത്സരാർത്ഥിയായ എത്തിയപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ അനുമോളുടെ വിവാഹത്തിന് ആതിര പങ്കെടുത്തില്ല. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ആതിരയുടെ അസാന്നിധ്യത്തിൽ ഇവർ‌ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം താളിക്കൊണ്ട് അനുമോളുടെ റിസപ്ഷന് ആതിര എത്തിയിരുന്നു. വിവാഹത്തിന് വരാന്‍ പറ്റാത്ത സാഹചര്യമായിപ്പോയി എന്നാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ആതിര മാധവ് പറഞ്ഞത്”എന്തുകൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് എന്നോട് പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു, സത്യമായിട്ടും വിവാഹത്തിന് വരാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ആയിപ്പോയി. അവളോട് അതിന് ആത്മാര്‍ത്ഥമായി സോറി പറയുന്നു, സോറി പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, എന്നിരുന്നാലും സോറി”, എന്നാണ് ആതിര മാധവ് നല്‍കിയ മറുപടി. കല്യാണം ഉറപ്പിക്കൽ ചടങ്ങിനൊക്കെ താൻ കൂടെ ഉണ്ടായിരുന്നു എന്നും അതിന്റ വീഡിയോകൾ വഴിയേ പോസ്റ്റ് ചെയ്യാം എന്നും ആതിര പറഞ്ഞു. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര.
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയ്ക്കകത്തുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അനുമോളുടെ കല്യാണത്തിന് കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് ശൈത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വിളിക്കാനുള്ള മനസ് അനുവിനും വരാനുള്ള മനസ് ശൈത്യക്കും ഉണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. നല്ല സുന്ദരമായ കാഴ്ചയാണ് ഇതെന്നും ചിലർ പറയുന്നു. ''കല്യാണത്തിന് പോയത് നന്നായി ശൈത്യ... ആകെ ഒരു ജീവിതമേയുള്ളു. അതിൽ വിദ്വേഷവും പിണക്കവും കൊണ്ട് നടന്നിട്ട് എന്തിനാ? നെഗറ്റീവ് കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട... കുറെ പറഞ്ഞു കഴിയുമ്പോൾ താനേ നിർത്തിക്കോളും'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ബിഗ്ബോസ് ഹൗസിൽ അനുമോളുമായി പ്രശ്നങ്ങളുണ്ടായിരുന്ന ബിന്നിയും വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഷോയിൽ നടന്നത് അവിടെ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരാണ് എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ബിന്നിയുടെ മറുപടി. ആദില, നൂറ, നെവിൻ, മസ്താനി തുടങ്ങി ബിഗ്ബോസ് ഹൗസിലെ അനുവിന്റെ മറ്റ് സഹതാരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി അഖില്‍ മാരാര്‍. ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമാണ് താരം മറുപടി നല്‍കുന്നത്. തനിക്കെതിരെ നടക്കുന്ന ആക്രമണം ആസ്വദിക്കുന്നതായാണ് അഖില്‍ മാരാര്‍ പറയുന്നത്. അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:  ''അഖില്‍ മാരാര്‍ v/s സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഈ ചര്‍ച്ച ഞാന്‍ ഭയങ്കരമായി ആസ്വദിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കു, ഇത്രയും പേര്‍ ഒരാള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ആ ആള്‍ ഞാനോ ആരോ ആയിക്കോട്ടെ. അത് കണ്ടു കൊണ്ടിരിക്കുക എന്ത് രസമാണ്. എന്നോട് പല ആളുകളും ചോദിക്കുന്നുണ്ട്. അഖിലേ കുഴപ്പമുണ്ടോ? ഒക്കെയല്ലേ? ഞാന്‍ എന്റെ ജീവിതത്തില്‍ അമ്പത് ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. ഞാന്‍ ചിന്തിക്കുന്നത്, കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടി, ബിജെപി, ഫെമിനിസ്റ്റുകള്‍ പുരോഗമനവാദികള്‍, ഇവരെല്ലാം ഒരുമിച്ച് ഒരേ സ്വരത്തില്‍, ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ, എല്ലാവരും കൂടെ ആഘോഷിക്കുകയാണ്. ഇതിലും വലിയ സന്തോഷം വേറെയുണ്ടോ. ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോള്‍ കേരളത്തിന് പുറത്ത് നിന്ന് കേരളത്തെ നോക്കി കാണുന്നൊരു ശക്തിയുണ്ടെങ്കില്‍ ആ ശക്തിയ്ക്ക് മനസിലാകും ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന്. എന്റെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്. എനിക്ക് സന്തോഷം തോന്നുകയാണ്. ഇത്രയും നാള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. നമ്മള്‍ എവിടെ വരെ വളര്‍ന്നിട്ടുണ്ടെന്ന്. ഇതാണ് വളര്‍ച്ച. കേരളം മുഴുവന്‍ എതിര്‍ക്കുന്ന രീതിയില്‍ ഞാന്‍ വളര്‍ന്നു. കാരണം, നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനേയും ഇങ്ങനെ ചോദ്യം ചെയ്ത് ഞാന്‍ കണ്ടിട്ടില്ല. ഒരു മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായം മാറുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിട്ടില്ല. കാരണം അവരെല്ലാദിവസവും അഭിപ്രായങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഞാന്‍ ഈ പ്രോസസ് ആസ്വദിക്കുകയാണ്. നിങ്ങള്‍ എന്നെ എത്ര വേണമെങ്കിലും ആക്രമിച്ചോളൂ. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത്, ബിഗ് ബോസ് ജയിച്ച് കഴിഞ്ഞതോടെ എല്ലാവരും എന്നെ പിന്തുണയ്ക്കുകയാണ്. അതോടെ എനിക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നഷ്ടമായി എന്ന്. ജീവിതത്തില്‍ ഞാന്‍ ഒതുങ്ങിപ്പോയോ എന്ന് സംശയിക്കുന്നതായി. പക്ഷെ ഇപ്പോള്‍ ഞാന്‍ ചാര്‍ജ് ആയി. എനിക്ക് എന്താണെന്ന് അറിയാത്തൊരു സന്തോഷമാണ് തോന്നുന്നത്. ഞാന്‍ സത്യമാണ് എന്നുള്ളതു കൊണ്ടും, ഞാന്‍ നിശബ്ദത പാലിച്ചെങ്കില്‍ മാത്രമേ നിങ്ങളുടെ ഇപ്പോള്‍ സൃഷ്ടിക്കുന്ന അജണ്ട പൊളിയുകയുള്ളൂവെന്നതിനാലും എനിക്കെതിരെ നിങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം പൊള്ളയാണ് എന്നതിനാലും നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നീയൊക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഞാന്‍ സഞ്ചരിക്കും. ഈ പ്രകൃതി എന്നെ എത്തിക്കും. ഇത് എന്റെ വാക്കല്ല. പ്രകൃതി എനിക്കായി കാത്തുസൂക്ഷിച്ചിരിക്കുന്ന വലിയ യാത്രയുടെ തുടക്കമാണ്.'' എന്നാണ് അഖില്‍ മാരാര്‍ വിഡിയോയില്‍ പറയുന്നത്. പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ''ആ കണ്ണീര്‍ തുടച്ചിട്ട് പറ ചേട്ടാ, ഇത് വരെ കരഞ്ഞു തീര്‍ന്നില്ലേ, അലിന്‍ ജോസ് പെരേരയുടെ വിചാരം അവന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ്. അവനെ ജനങ്ങള്‍ കോമാളിയാക്കുന്നത് അവന്‍ അറിയുന്നില്ല. കാരണം അവന് ഓരോ വീഡിയോക്കും പൈസ കിട്ടുന്നുണ്ട്. അതു പോലെയാണ് നീയും. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു നിന്നൂടെ, പോയി ഇരന്നു മേടിച്ചതല്ലേ എന്തൊക്കെ വിവരക്കേടടോ അവിടെ പറഞ്ഞത് എന്നിട്ട് ഇപ്പോള്‍ വന്നു കരയുന്നു, മാരാറേ, നല്ല വിഷമം ഉണ്ടല്ലേ? എന്ത് ചെയ്തിട്ടും മുഖത്തെ ആ ചമ്മല്‍ മാറുന്നില്ലല്ലോ? ചോദിച്ചു വാങ്ങിയതല്ലേ? ഇനി എയറില്‍ നിന്നിറങ്ങാന്‍ കുറേ കാലം എടുക്കും' എന്നാണ് ചില കമന്റുകള്‍. ''ചേട്ടാ കൂടുതല്‍ ഒന്നും മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത് ഇപ്പോള്‍ തന്നെ അളിഞ്ഞിരിക്കുന്ന അളിഞ്ഞേഷ് കുമാര്‍ ആയി മാറി. ചത്തതുപോലെ നടന്നാല്‍ മതി രണ്ടുദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും. നാട്ടില്‍ പേപ്പട്ടി ഇറങ്ങിയാല്‍ എല്ലാരും ഓടിച്ചിട്ട് തല്ലുമ്പോള്‍ ഞാന്‍ വലിയ സംഭവം ആണെന്ന് പേപ്പട്ടി വിചാരിച്ചാല്‍ എങ്ങനിരിക്കും? അതാണ് ഇപ്പൊ നിന്റെ അവസ്ഥ. കൊല്ലം ശങ്കേഴ്‌സില്‍ നല്ല സൈക്യാര്‍ട്ടിസ്റ്റ് ഉണ്ട്. പോയി കാണൂ, മറ്റുള്ളവരെ താഴ്ത്തികെട്ടാനാണ് നിന്റെ ഈ കാശ് ന്റെ അഹംഭാവം പറച്ചില്‍. അതാണ് കൂടുതല്‍ പേര്‍ക്കും നിന്നെ ഇഷ്ടമല്ലാത്തത്'' എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
അമ്മയെക്കുറിച്ച് സംസാരിക്കവേ പൊതുവേദിയിൽ വികാരാധീനനായി ബിഗ്ബോസ് മുൻ താരവും ഇന്റഫ്ളുവൻസറും കുണ്ടറ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണൻ. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 15–ാം വാര്‍ഡിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം. ''ഇത്തവണ വലിയ ഓണാഘോഷമൊന്നുമില്ല, എന്‍റെ അമ്മ മരിച്ചിട്ട് 40 കഴിഞ്ഞതേയുള്ളൂ. പക്ഷേ എല്ലാവരേയും ഒന്ന് കാണാന്‍ വേണ്ടി വന്നതാണ്. കഴിഞ്ഞ ഓണത്തിന് എന്റെ അമ്മയുടെ കൂടെ ആയിരുന്നു. ഇപ്രാവശ്യം അമ്മയില്ലാത്തത് എനിക്കൊരു തീരാനഷ്ടമാണ്'', എന്നായിരുന്നു റോബിന്റെ വാക്കുകൾ. തുടർന്ന് വാക്കുകൾ മുറിഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസമാണ് റോബിന്‍റെ അമ്മ ബീന രാധാകൃഷ്ണൻ അന്തരിച്ചത്. ഏറെ നാളായി അർബുദ രോഗബാധിതയായിരുന്നു. “2026 മാർച്ച് 25നാണ് അമ്മയ്ക്ക് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആ ദിവസം മുതൽ പിന്നീട് അങ്ങോട്ട് ജീവിതം എണ്ണമറ്റ ആശുപത്രി സന്ദർശനങ്ങൾ, ചികിത്സകൾ, വേദന, അനിശ്ചിതത്വം, പ്രാർത്ഥനകൾ എന്നിവയാൽ നിറഞ്ഞ യാത്രയായി മാറി. എന്നിട്ടും എല്ലാ വെല്ലുവിളികളിലൂടെയും അമ്മ അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചു. ഈ പോരാട്ടത്തിൽ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. അവരുടെ പ്രതിരോധശേഷി ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകുന്നതായിരുന്നു. ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും അമ്മ ഓരോ നിമിഷത്തെയും പ്രതീക്ഷയോടെയും സ്നേഹത്തോടെയുമാണ് നേരിട്ടത്. ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. ധീരമായ പോരാട്ടത്തിനൊടുവിൽ, 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ കീഴടക്കാൻ അതിന് ഒരിക്കലും കഴിഞ്ഞില്ല. അമ്മ എന്നെന്നേക്കുമായി ഞങ്ങളുടെ മനസിൽ നിലകൊള്ളും. അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് വഴികാട്ടിയാവുകയും, ആ സ്നേഹം ജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും.അമ്മ.. സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയെ ഞാൻ ഏറെ സ്നേഹിക്കും, എന്നും ഓർമ്മിക്കും, ഒരിക്കലും മറക്കില്ല”, എന്നായിരുന്നു റോബിന്‍റെ വാക്കുകള്‍.
BUSINESS
ആൻഡ്രോയിഡ് ആപ്പുകൾക്കുള്ള നിബന്ധനകളിൽ നിർണായക മാറ്റങ്ങളുമായി ഗൂഗിൾ. നിർമിതബുദ്ധി (എഐ) ഡേറ്റാ സെന്ററുകളുടെ എണ്ണം വർധിച്ചതോടെ ആഗോളതലത്തിൽ ചിപ്പ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങൾ ഗൂഗിൾ പ്രഖ്യാപിച്ചത്. ആൻഡ്രോയിഡ് ഫോണിലെ ഓരോ ആപ്പും എത്രമാത്രം മെമ്മറി ഉപയോഗിക്കുന്നു എന്നതിൽ ഇനി ഗൂഗിളിന്റെ കർശന നിരീക്ഷണം ഉണ്ടാകും. ആപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ഗൂഗിൾ പ്ലേയിലെ ആപ്പുകൾക്കായി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഡെവലപ്പർമാർക്ക് വരുംകാലത്ത് നടപടി നേരിടേണ്ടിവരും. ഗൂഗിൾ പ്ലേയിൽ പ്രസിദ്ധീകരിക്കുന്ന ആപ്പുകൾക്ക് R8 പോലുള്ള ടൂളുകൾ ഉപയോഗിച്ചുള്ള ഒപ്റ്റിമൈസേഷൻ, കോഡ് ചുരുക്കൽ, ഒബ്ഫസ്‌കേഷൻ എന്നിവയിൽ കുറഞ്ഞത് 25 ശതമാനം കവറേജ് ഉറപ്പാക്കണമെന്നാണ് പുതിയ നിർദേശം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ആപ്പുകൾക്ക് പ്രകടനത്തിൽ തിരിച്ചടി നേരിടാനും വേഗത കുറയാനും പിന്നീട് ഗൂഗിൾ പ്ലേയിൽനിന്ന് നീക്കം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ട്. ഹാർഡ്‌വെയർ ലഭ്യതക്കുറവ് ഉപയോക്തൃ അനുഭവത്തെ ബാധിക്കുന്ന സാഹചര്യമാണ് മൊബൈൽ വ്യവസായം നേരിടുന്നത്. വ്യക്തിഗത ആപ്പുകൾ ഉപകരണത്തിന്റെ മെമ്മറി അമിതമായി ഉപയോഗിക്കുകയും അതുവഴി മുഴുവൻ സിസ്റ്റത്തിന്റെയും വേഗത കുറയ്ക്കുകയും ചെയ്യുന്നത് തടയുകയാണ് പുതിയ മെമ്മറി പരിധികളുടെ ലക്ഷ്യം’, ഗൂഗിൾ പ്ലേ ഡെവലപ്പർ ആൻഡ് മോണിറ്റൈസേഷൻ ജി.എം രാഘവേന്ദ്ര ഹരീഷ് ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആപ്പുകളിലെ മെമ്മറി സംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഗൂഗിൾ പ്ലേ കൺസോൾ ടൂളുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. നിശ്ചയിച്ച പരിധി മറികടന്നാൽ ഡെവലപ്പർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിക്കാത്ത ആപ്പുകൾക്കും ഗെയിമുകൾക്കുമെതിരെ ഗൂഗിൾ 2027 ഫെബ്രുവരി മുതൽ നടപടികൾ ആരംഭിക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആപ്പുകൾക്ക് ഗൂഗിൾ പ്ലേയിലെ ദൃശ്യപരതയും പ്രാധാന്യവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഈ വർഷം അവസാനത്തോടെ പുറത്തുവിടുമെന്ന് ഗൂഗിൾ അറിയിച്ചു. ഇതിനുപുറമെ, പുതിയ ആൻഡ്രോയിഡ് ഫോണിലേക്ക് മാറുമ്പോൾ ഉപയോക്താക്കളുടെ സൈൻ-ഇൻ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള സംവിധാനവും ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്. ആൻഡ്രോയിഡ് റീസ്റ്റോർ ക്രെഡൻഷ്യൽസ് (API) ഉപയോഗിച്ച് പുതിയ ഡിവൈസിലേക്ക് മാറുമ്പോൾ ഉപയോക്താവിന്റെ സൈൻ-ഇൻ സ്റ്റേറ്റ് സ്വയമേവ പുനഃസ്ഥാപിക്കാൻ ആപ്പുകളെ പ്രാപ്തമാക്കുന്നതാണ് ‘സീറോ-ടാപ്പ് സൈൻ-ഇൻ’ മാനദണ്ഡം. ആപ്പ് ഡെവലപ്പർമാർക്ക് കൂടുതൽ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരുമെങ്കിലും, ഉപയോക്താക്കൾക്ക് കുറഞ്ഞ മെമ്മറി ഉപയോഗവും മികച്ച പ്രകടനവും ഡിവൈസ് മാറ്റുമ്പോൾ കൂടുതൽ സുഗമമായ അനുഭവവുമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ഏറെ ആളുകൾ ഉപയോഗിക്കുന്ന ഓപ്പൺഎഐയുടെ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയിലും ആദ്യമായി പരസ്യങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങി. ചാറ്റ്ജിപിടി ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ പരസ്യങ്ങൾ കാണാനാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ അടുത്ത് അവതരിപ്പിച്ച പരസ്യ വിതരണ പ്ലാറ്റ്ഫോം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എഐകോഴ്‌സുകൾ പഠിക്കൂ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ഉപയോക്താക്കളിലേക്കും ചാറ്റ് ജിപിടി ആഡ്സ് എത്തിക്കുമെന്ന് ഓപ്പൺ എഐ ഓഗസ്റ്റ് 27 വ്യാഴാഴ്ച പറഞ്ഞു. സൗജന്യ വരിക്കാർക്കും ചാറ്റ് ജിപിടി ഗോ സബ്സ്ക്രൈബർമാർക്കുമാണ് പരസ്യങ്ങൾ കാണാനാവുക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ്, എജ്യുക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ കാണിക്കില്ല. മാനസികാരോഗ്യം, രാഷ്ട്രീയം ഉൾപ്പെടെയുള്ള സെൻസിറ്റീവായതും നിയന്ത്രണങ്ങളുള്ളതുമായ വിഷയങ്ങൾക്കൊപ്പവും പരസ്യങ്ങൾ കാണിക്കില്ല. എഐ മറുപടികളിൽ എന്തെങ്കിലും ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ പറയുന്നുണ്ടെങ്കിൽ അതിന് താഴെയായി അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുണ്ടാവും. പരസ്യങ്ങൾക്കൊപ്പം സ്പോൺസേർഡ് എന്നെഴുതിയ ടാഗും പ്രദർശിപ്പിക്കും. ഈ പരസ്യങ്ങൾ മറുപടികളെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. 10 കോടി ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്ക് ഇന്ത്യയിലുള്ളത്. ഇതിൽ 399 രൂപ പ്രതിമാസ നിരക്കുള്ള ചാറ്റ് ജിപിടി ഗോ വരിക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം കൂടിയാണ് ഇന്ത്യ. എഐ ടൂളുകളിലേക്ക് സൗജന്യവും താങ്ങാവുന്ന നിരക്കിലുള്ളതുമായ സേവനങ്ങൾ എത്തിക്കാൻ പരസ്യ വരുമാനം സഹായിക്കുമെന്ന് ഓപ്പൺ എഐ പറഞ്ഞു. 2026 ഫെബ്രുവരിയിൽ യുഎസിലാണ് ചാറ്റ് ജിപിടി പരസ്യ വിതരണം ആദ്യം പരീക്ഷിച്ചത്. മൈക്രോസോഫ്റ്റ് കോ പൈലറ്റും ഗൂഗിൾ എഐ ഓവർവ്യൂവിലും പരസ്യങ്ങൾ കാണിക്കുന്നുണ്ട്. പരസ്യ ഏജൻസികളായ WPP, ഒംനികോം എന്നിവയുമായി സഹകരിച്ചാണ് ഓപ്പൺ എഐ ഇന്ത്യയിൽ പരസ്യ വിതരണം നടത്തുന്നത്. 50-ൽ ഏറെ ബ്രാൻഡുകളിൽ നിന്നുള്ള പരസ്യങ്ങൾ ഇതിലുണ്ടാവും. ഭാവിയിൽ മറ്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. 
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ഭാര്യയായ പ്രിസില്ല ചാൻ ആരംഭിച്ച സ്കൂൾ അടച്ചുപൂട്ടി. കാലിഫോർണിയയിലെ ഈസ്റ്റ് പാലോ ആൾട്ടോയിൽ 2016ൽ ആരംഭിച്ച ദി പ്രൈമറി സ്കൂൾ എന്ന വിദ്യാലയമാണ് അടച്ച് പൂട്ടിയത്. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടായിരുന്നു സ്കൂൾ ആരംഭിച്ചത്. സൌജന്യമായി വിദ്യാഭ്യാസം നൽകിയിരുന്ന ഈ സ്വകാര്യ സ്കൂളിൽ പഠനത്തോടൊപ്പം ചികിത്സാ സൌകര്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമായിരുന്നു. കുട്ടികൾക്ക് സൗജന്യ ദന്തപരിശോധന, കൗൺസിലിംഗ്, രക്ഷിതാക്കൾക്ക് ആവശ്യമായ വെൽനസ് കോച്ചിംഗ് തുടങ്ങിയ സമഗ്രമായ ആരോഗ്യ സാമുദായിക സേവനങ്ങളും ദി പ്രൈമറി സ്കൂളിൽ നൽകിയിരുന്നു. ചാനിന്റെ സ്വപ്ന പദ്ധതിയായ ഈ സ്ഥാപനം കുട്ടികളുടെ ദാരിദ്ര്യവും മാനസിക സംഘർഷങ്ങളും പരിഹരിക്കാനുള്ള വിപ്ലവാത്മകമായ ഒരു ശ്രമമായാണ് വീക്ഷിക്കപ്പെട്ടിരുന്നത്. പത്ത് വർഷത്തിനിടെ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിലൂടെ 125 മില്യൺ ഡോളറിലധികം തുക (ഏകദേശം 11968025000 രൂപ) സ്കൂളിനായി ചെലവഴിച്ചിരുന്നു. എങ്കിലും വിദ്യാലയം മുൻപോട്ടു കൊണ്ടുപോകുന്നതിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. അനുയോജ്യമായ പഠനരീതികളും നയങ്ങളും കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകൾ, പ്രിൻസിപ്പൽമാരുടെ നിരന്തരമായ മാറ്റം, സങ്കീർണ്ണമായ മാനേജ്‌മെന്റ് പ്രശ്നങ്ങൾ എന്നിവ സ്കൂളിനെ ബാധിച്ചു. ഇതിന് പുറമേസ്കൂളിന്റെ അക്കാദമിക് പ്രകടനം സംസ്ഥാനം ആവശ്യപ്പെടുന്ന മാനദണ്ഡങ്ങളേക്കാളും താഴെയായിരുന്നു. ഇതോടെയാണ് ദി പ്രൈമറി സ്കൂളിനുള്ള സാമ്പത്തിക പിന്തുണ അവസാനിപ്പിക്കാൻ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് തീരുമാനിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള മുൻഗണന മാറ്റാൻ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് തീരുമാനിച്ചതോടെ സ്കൂൾ പൂട്ടാനുളള ബോർഡ് തീരുമാനം സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ശ്രദ്ധയും മൂലധനവും സയൻസ് ഗവേഷണങ്ങളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളിലേക്കും തിരിച്ചുവിടുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാളുടെ പിന്തുണയുണ്ടായിട്ടും ഇത്തരമൊരു സംരംഭം പെട്ടെന്ന് നിലച്ചുപോയത് ആ പ്രദേശത്തെ രക്ഷിതാക്കളെയും ഏകദേശം 500ഓളം വിദ്യാർത്ഥികളെയും കടുത്ത നിരാശയിലേക്കാണ് തള്ളിയിട്ടിട്ടുള്ളത്. സമീപത്തുള്ള പൊതുവിദ്യാലയങ്ങൾക്ക് ഈ കുട്ടികളെ പെട്ടെന്ന് ഉൾക്കൊള്ളേണ്ടി വരുന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുമുണ്ട്. ഇത്തരം വിദ്യാഭ്യാസ പരീക്ഷണങ്ങൾക്ക് സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർത്ഥികൾ ഇരയാവേണ്ടി വരുന്നതിനെതിരെയും വിമർശനം ശക്തമാണ്.
HEALTH
ശരീരഭാരം നിയന്ത്രിക്കുന്ന കാലത്ത് ഓണസദ്യ ആസ്വദിച്ചു കഴിക്കാനാകുമോ എന്ന സംശയം മിക്കവർക്കുമുണ്ടാകും. എന്നാൽ സദ്യ ഒഴിവാക്കാനാകില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു എന്താണ് കഴിക്കുന്നതെന്നും ശ്രദ്ധിച്ചാൽ ഈ പരിഹരിക്കാം.  വളരെയധികം വിശന്നിട്ടു സദ്യ കഴിക്കാൻ ഇരിക്കരുത്. അങ്ങനെ ചെയ്താൽ അളവു നിയന്ത്രിച്ചു ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും. സദ്യ കഴിക്കുന്നതിന് 15–20 മിനിറ്റിനു മുൻപു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിൻ്റെ അളവു നിയന്ത്രിക്കാൻ സഹായിക്കും. സദ്യയ്ക്കായി ചുവന്ന അരി (തവിടുള്ളത്– മട്ട അരി) തിരഞ്ഞെടുക്കാം. ഇതിൽ നാരുകളും പോഷകമൂല്യവും കൂടുതലാണ്. സദ്യയിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തി ചോറിന്റെ അളവു നിയന്ത്രിക്കാം. തോരൻ, അവിയൽ, പച്ചടി, കിച്ചടി, സാമ്പാർ എന്നിങ്ങനെയുള്ള കറികൾ കൂടുതലായി കഴിക്കാം. എന്നാൽ ഇവ തേങ്ങയും എണ്ണയും കുറയ്ക്കാം. പരിപ്പ് ഒഴിച്ചു ചോറു കഴിക്കുമ്പോൾ നെയ്യ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം. പപ്പടം ഒരെണ്ണം മതിയാകും. ഉപ്പേരി, ശർക്കര വരട്ടി എന്നിവയിൽ ഊർജ്ജത്തിന്റെ തോതു കൂടുതലായതിനാൽ അവ വളരെ ചെറിയ അളവു മാത്രം ഉപയോഗിക്കുക. അച്ചാറുകൾ തയാറാക്കുമ്പോൾ‌ എണ്ണയും ഉപ്പും കുറയ്ക്കണം. പായസം സദ്യയിൽ ഒഴിച്ചു കൂടാനാകാത്തതാണ്. മില്ലറ്റുകൾ, പയർവർഗങ്ങള്‍ എന്നിവ കൊണ്ടുള്ള പായസം തയാറാക്കാം. പായസം നിയന്ത്രിതമായ അളവിൽ കഴിക്കാം. പാട നീക്കിയ പാൽ ഉപയോഗിച്ചു പാൽ പായസം തയാറാക്കാം. എന്നാൽ പഞ്ചസാരയുടെ അളവു വളരെ കുറച്ചു മാത്രം മതിയാകും പായസം കഴിച്ചു കഴിഞ്ഞു ഹൽവ, ജിലേബി പോലുള്ള മധുരപലഹാരങ്ങൾ ഒഴിവാക്കാം. പായസം തയാറാക്കുമ്പോൾ നെയ്യ് വളരെ കുറച്ചു മാത്രം ഉപയോഗിക്കുക. അണ്ടിപരിപ്പ് വറുത്തെടുത്തു മാറ്റി വച്ച നെയ്യ് , വീണ്ടും പായസത്തിലേക്ക് ഒഴിക്കാതിരിക്കുക. മോര് നല്ല ഒരു പ്രോബയോട്ടിക്കാണ്. അധികം ഉപ്പു ചേർക്കാതെ മോരു കഴിക്കാം. ഭക്ഷണം സാവധാനം കഴിക്കുക. ഏകദേശം 20 മിനിറ്റെങ്കിലും എടുത്തു കഴിക്കാൻ ശ്രമിക്കുക. നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതിനു ശ്രദ്ധിക്കുക.  സദ്യ കഴിഞ്ഞ ഉടൻ കിടക്കരുത്. ഭക്ഷണത്തിനു ശേഷം 10–20 മിനിറ്റ് എന്തെങ്കിലും ചെറിയ വ്യായാമത്തിൽ ഏർപ്പെടാം. അൽപദൂരം നടന്നാലും മതി. പാൽ, ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. സദ്യയ്ക്കു ശേഷം വൈകിട്ടു ചുക്കുകാപ്പി കുടിക്കുന്നതു നല്ലതാണ്. ഇതിൽ കുറച്ചു കുരുമുളക്, മല്ലി എന്നിവ കൂടി ചേർക്കാം. പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കണം.
PRAVASI VARTHAKAL