സൗദി അറേബ്യയിലെ റിയാദിൽ മലയാളി നഴ്സ് ചിപ്പി രതീഷ് (35) ആകസ്മികമായി മരണപ്പെട്ട സംഭവം പ്രവാസി മലയാളി സമൂഹത്തെ ഒന്നാകെ വേദനയിലാഴ്ത്തി.
കാസർകോട് ജില്ലയിലെ പരപ്പ ബിരിക്കുളം സ്വദേശിനിയായ 35-കാരി ചിപ്പി, റിയാദിലെ നദീമിലുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അവിടെ വെച്ചാണ് ഏതാനും ദിവസംമുമ്പ് അപ്രതീക്ഷിതമായി മരണമടഞ്ഞത്.
ഇവരുടെ വിയോഗ വാർത്ത കുടുംബത്തെയും പ്രവാസി സമൂഹത്തെയും ഒരുപോലെ തീരാദുഃഖത്തിലാഴ്ത്തി. എങ്കിലും എന്താണ് ചിപ്പിയുടെ ജീവൻ അപഹരിക്കാൻ കാരണമായത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മറുപടിയും ബന്ധുക്കളും അധികൃതരും ഇതുവരെ നൽകിയിട്ടില്ല.
തൊഴിൽപരമായോ വ്യക്തിപരമായോ നിലനിന്നിരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളോ ഇതേത്തുടർന്ന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളോ ആകാം മരണത്തിലേക്ക് നയിച്ചതെന്ന പ്രാദേശിക മാധ്യമങ്ങളിൽ അനുമാന റിപ്പോർട്ടുകൾ വന്നിരുന്നു.
അതുപോലെ പെട്ടെന്നനുള്ള മനോവിഷമത്തിൽ ചിപ്പി ആത്മഹത്യ ചെയ്തതാണെന്നും അതല്ല അവരെ മനപ്പൂർവ്വം അപായപ്പെടുത്തിയതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഈവിധത്തിൽ സംശയങ്ങളും അനൗദ്യോഗിക ചർച്ചകളും പുറത്തുവരുന്നുണ്ടെങ്കിലും, മരണത്തിന്റെ യഥാർത്ഥവും വ്യക്തവുമായ വൈദ്യശാസ്ത്രപരമായ കാരണം ഔദ്യോഗിക വാർത്താ റിപ്പോർട്ടുകളിലോ അധികൃതരുടെ പ്രസ്താവനകളിലോ ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല.
സൗദിയിലെ പ്രാദേശിക നിയമനടപടികൾ പൂർത്തിയാക്കുന്നതിലും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിലുമാണ് അധികൃതരും പ്രാദേശിക കൂട്ടായ്മകളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
മരണാനന്തര നിയമനടപടികളും യാത്രാരേഖകളും വേഗത്തിൽ പൂർത്തിയാക്കാൻ റിയാദിലെ കെളി കല സാംസ്കാരിക വേദിയുടെ ചാരിറ്റി വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു. പേപ്പർ വർക്കുകൾ പൂർത്തിയായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കേരളത്തിലെത്തിച്ചത്.
സൗദിയിൽ നിന്ന് നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിച്ച ഭൗതികശരീരം ജന്മനാടായ കാസർകോട്ടെ വീട്ടിലെത്തിക്കുകയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തു കയും ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ ജോലിചെയ്തിരുന്ന ഭർത്താവ് രതീഷ്, മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് നാട്ടിലെത്തിച്ചേർന്നു.
സ്കൂൾ വിദ്യാർത്ഥിനികളായ അനുനന്ദ, ദിവ്യ എന്നിവരാണ് ചിപ്പിയുടെ മക്കൾ.
പ്രവാസലോകത്ത് നഴ്സായി ജോലി ചെയ്ത് കുടുംബത്തിന് തണലായി നിന്ന ഒരു യുവതിയുടെ അകാലത്തിലുള്ള വേർപാട് ബന്ധുക്കൾക്കും പ്രവാസി മലയാളികൾക്കും മനസ്സിലെ നൊമ്പരമായി മാറുന്നു.
നിരവധി കുറ്റവാളികളെ അഴിയെണ്ണിച്ച പോലീസ് ഓഫീസറാണ് മുൻ ഡിജിപി ടോമിൻ തച്ചങ്കരി. ഇപ്പോൾ ജയിലിൽ കിടന്ന് സ്വന്തമായി അഴിയെണ്ണുന്നു..! തച്ചങ്കരി ശിക്ഷിച്ചവരിൽ പലരും നിരപരാധികളും ആയപ്പോൾ, ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കാലം കാത്തുവച്ച കാവ്യനീതി എന്നുതന്നെ വിശേഷിപ്പിക്കണം.
ഐപിസ് നേട്ടവും അതുമൂലം കിട്ടിയ പോലീസ് പദവികളും കാര്യമായി ആഘോഷിച്ച് അർമാദിച്ച വ്യക്തിത്വമാണ് തച്ചങ്കരിയുടേത്. ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലൂടെയാണ് തച്ചങ്കരി ആദ്യം പ്രശസ്തനായത്.
ഭക്തിഗാനം എഴുതുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നപേരിൽ തച്ചങ്കരി വളരെ വേഗം ജനപ്രിയനായി. ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങളിൽ പതിവ് ഉപദേശകനായും തച്ചങ്കരി എത്തി.
എന്നാൽ അധികാരത്തിന്റെ പടവുകൾ കയറിയപ്പോൾ തച്ചങ്കരിയുടെ യഥാർത്ഥ മുഖം കണ്ട് വിശ്വാസികൾ നടുങ്ങി. അതിസമ്പന്നർക്കും ഉന്നതർക്കും വേണ്ടി നിരവധി സാധാരണക്കാരെ പോലീസുകാരെക്കൊണ്ട് ക്രൂരമായി മർദ്ദിപ്പിക്കുകയും കേസുകളെടുത്ത് വേട്ടയാടുകയും ചെയ്തു.
ഇത്തരത്തിലുള്ള ആലപ്പുഴയിലേതടക്കം ഒന്നിലേറെ സംഭവങ്ങൾ പുറത്തുവന്നതോടെ തച്ചങ്കരിയെ ധ്യാനകേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കി. പിന്നീട് കൊച്ചിയിലെ റിയാൻ സ്റ്റുഡിയോയുടെ ലേബലിലായി തച്ചങ്കരിയുടെ പൊലീസുകാരനായ കലാകാരൻ എന്ന നിലയിലുള്ള വിളയാട്ടം.
അക്കാലത്ത് ഏറ്റവും അധികം വ്യാജ സിഡികൾ കോപ്പിചെയ്ത് നിർമ്മിച്ചിരുന്നത് തച്ചങ്കരിയുടെ റിയാൻ സ്റ്റുഡിയോയിൽ ആയിരുന്നു. എന്നാൽ മറ്റു സ്റ്റുഡിയോകൾക്ക് വ്യാജ സിഡി നിർമാണത്തെക്കുറിച്ച് മുന്നറിയിപ്പ് വീഡിയോ സന്ദേശം അച്ചങ്കരി നൽകിയതും പരിഹാസ്യമായി മാറി.
പോലീസ് ഉദ്യോഗസ്ഥരുടെയും നിരവധി ഉന്നതരുടെയും ബിനാമിയായി തച്ചങ്കരിയും പ്രവർത്തിച്ചു എന്നാണ് കേസ് നൽകിയവരുടെ പ്രധാന ആരോപണം. കൊച്ചിയിലെ റിയാൻ സ്റ്റുഡിയോയ്ക്ക് ചുറ്റുമുള്ള ചെറിയ വീടുകൾ എല്ലാം കുറഞ്ഞ വില നൽകിയും ഭീഷണിപ്പെടുത്തിയും ഇയാൾ കൈക്കലാക്കി. റിയാൻ ഫിലിം സിറ്റി നിർമ്മിക്കുകയായിരുന്നു ലക്ഷ്യം.
അങ്ങനെ അനധികൃതമായി കുതിച്ചു കയറുന്നതിനിടയാണ് വ്യാജ സിഡി വേട്ടയിൽ ഋഷിരാജ് സിംഗുമായുള്ള പോരാട്ടത്തിൽ, തച്ചങ്കരിക്കെതിരെ അന്നത്തെ മുഖ്യമന്ത്രി വിഎസ് വാളോങ്ങുന്നത്. ഇതിനുശേഷമാണ് തച്ചങ്കരി അൽപ്പം ഒന്ന് ഒതുങ്ങിയത്.
ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയാണ് ഈ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
കേരളത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. മറ്റുപലതിനുമൊപ്പം ഈ റെക്കോർഡും ഇനി അദ്ദേഹത്തിന് സ്വന്തം.
വിധിപ്രസ്താവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു.
പിഴ തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.2003 ജനുവരി 1 മുതൽ 2007 ജൂലൈ 4 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലാണ് ശിക്ഷയിലേക്ക് നയിച്ചത്. 3 വർഷ ശിക്ഷയ്ക്ക് മാത്രമേ, വിജിലൻസ് കോടതിയിൽ ജാമ്യം ലഭിക്കൂ എന്നതും തച്ചങ്കരിയെ ജയിലിലേക്ക് നയിച്ചു.
ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
പരിശോധനാ കാലയളവിൽ തച്ചങ്കരിക്ക് അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളേക്കാൾ 50 ശതമാനത്തിലധികം അധിക സ്വത്തുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
വിചാരണയ്ക്കിടയിൽ ആരോഗ്യപ്രശ്നങ്ങളും കുടുംബപരമായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി പ്രതിഭാഗം ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പൂർണ്ണമായും തള്ളി. ഉന്നത പദവികൾ വഹിച്ച ഒരു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സമൂഹത്തിന് മാതൃകയാകേണ്ടതുണ്ടെന്നും, ഇത്തരം ഗുരുതരമായ അഴിമതികളിൽ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നീരീക്ഷിച്ചു.
കേസിൽ 96 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകൾ പരിശോധിച്ച് നീണ്ട നിയമപോരാട്ടത്തിനൊടുവുമാണ് വിധി വന്നത്. ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തച്ചങ്കരിക്ക് നിയമപരമായ അവസരമുണ്ട്. അസുഖങ്ങൾ കാണിച്ച് ജയിലിലെ തന്നെ ആശുപത്രി ബ്ലോക്കിലേക്ക് ഇദ്ദേഹത്തെ മാറ്റിയെന്ന വിവരമാണ് ഏറ്റവും പുതിയതായി ലഭിക്കുന്നത്. പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറാനും തച്ചങ്കരി ശ്രമം നടത്തിയിരുന്നു.
Latest News
നല്ല രീതിയിലുള്ള ഉറക്കം ശരീരത്തിനും മനസ്സിനും ഒരുപോലെ അത്യാവശ്യമാണ്. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയൂ. ഒരു ദിവസം നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ആ ദിവസം തന്നെ പോയെന്ന് പറയാം. ചിലർക്ക് എത്ര ഉറങ്ങിയാലും മതിയാകില്ല. ഉറക്കമാണ് ഇവരുടെ മെയിൻ. അങ്ങനെയാണെങ്കിലും ഉറങ്ങിയാൽ നിങ്ങൾക്ക് പണം ലഭിക്കുമെന്ന് പറഞ്ഞാലോ? കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സംഗതി ഉള്ളതാണ്.
ജപ്പാനിലാണ് തികച്ചും വ്യത്യസ്തമായ ഈ മത്സരം നടക്കാൻ പോകുന്നത്. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഉറക്കമത്സരത്തിലെ വിജയിക്ക് 2.22 ദശലക്ഷം യെൻ (ഏകദേശം 13 ലക്ഷം രൂപ) ആണ് സമ്മാനമായി ലഭിക്കുക. ജപ്പാനിലെ ഒരു മെത്ത നിർമാണ കമ്പനിയുടേതാണ് ഈ മത്സരം.
ജപ്പാനിലെ മാട്രസ് ബൈ കോല (Mattrace by Koala) എന്ന കമ്പനിയാണ് മത്സരം നടത്തുന്നത്. ടോക്കിയോ വീക്കൻഡാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. 2026 ഒക്ടോബർ അഞ്ചിനാണ് മത്സരം നടക്കുന്നത്. ‘ഷെയർ ഗ്രീൻ മിനാമി അയോയാമയിലാണ് ഈ ‘സ്ലീപ്പ് റേസ്’ നടക്കുക. ദിവസം മുഴുവൻ 90 മിനിറ്റ് വീതമുള്ള മൂന്ന് മത്സരങ്ങളാണ് ഇവിടെ നടക്കാൻ പോകുന്നത്. ഓരോ മത്സരത്തിലും ഏകദേശം 20 പേർ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കൂടുതൽ ആളുകൾ മത്സരിക്കാനുള്ള അപേക്ഷ സമർപ്പിച്ചാൽ നറുക്കെടുപ്പിലൂടെയായിരിക്കും മത്സരാർത്ഥിയെ തിരഞ്ഞെടുക്കുക. സെപ്തംബർ നാലിന് അപേക്ഷാ നടപടികൾ ആരംഭിച്ചിരുന്നു. സെപ്തംബർ 16 വരെയാണ് അവസാനമായി അപേക്ഷ അയയ്ക്കാനുള്ള സമയം.
മത്സരാർത്ഥികൾ ‘കോല’ മെത്തകളിൽ കിടന്ന് 90 മിനിറ്റ് നീളുന്ന ഈ മത്സരത്തിനിടയിൽ കഴിയുന്നത്ര മികച്ച രീതിയിൽ ഉറങ്ങാൻ ശ്രമിക്കുക. ഏറ്റവും വേഗത്തിൽ ഉറങ്ങുന്നവരോ അല്ലെങ്കിൽ 90 മിനിറ്റും ഉറങ്ങുന്നവരോ ആയിരിക്കില്ല വിജയി. ഉറക്കത്തിലെ വിവിധ ഘട്ടങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഒരു ‘സ്ലീപ്പ് സ്കോർ’ മത്സരാർത്ഥികൾക്ക് നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുന്നത്. ഉറക്കത്തിന്റെ ആഴം, മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം, എത്ര വേഗത്തിൽ ഉറങ്ങുന്നു, ഉറക്കത്തിന്റെ സ്ഥിരത എന്നിവയെല്ലാം ഇതിൽ പരിശോധിച്ചാണ് മാർക്ക് നൽകുന്നത്. മത്സരസമയത്ത് ഉറക്കം നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക ഉപകരണങ്ങൾ മത്സരാർത്ഥികൾ ധരിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും സ്കോറിംഗ് നടക്കുക. ഏറ്റവും ഉയർന്ന സ്കോർ നേടുന്നയാളായിരിക്കും വിജയി.
ഉറങ്ങുമ്പോൾ മത്സരാർത്ഥികളെ ശല്യം ചെയ്യാൻ സംഘാടകർ ഉണ്ടാകും. ചുറ്റുപാടുകൾ പൂർണമായും ശാന്തമല്ലാത്ത അവസ്ഥയിൽ എങ്ങനെ ഉറക്കം നിലനിർത്താൻ കഴിയുമെന്ന് പരിശോധിക്കാനാണ് ഇത്. ഇത്തരം തടസങ്ങൾക്കിടയിലും ഉറക്കം തുടരുക എന്നത് മത്സരത്തിന്റെ ഭാഗമായിരിക്കും. അന്തിമ സ്കോർ പരിഗണിക്കുമ്പോൾ ഇതും പ്രധാനമാണ്.
ഏറ്റവും മികച്ച രീതിയിൽ ഉറങ്ങുന്നയാൾക്ക് 2.22 ദശലക്ഷം യെൻ (ഏകദേശം 13.76 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഉറക്കത്തെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ‘Zzz’ എന്ന ചിഹ്നവുമായി ബന്ധപ്പെടുത്തിയാണ് ഈ സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ മറ്റ് മത്സരാർത്ഥികൾക്ക് പ്രത്യേക പുരസ്കാരങ്ങളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.
പാലിക്കേണ്ട നിയമങ്ങൾ
മത്സരത്തിൽ പങ്കെടുക്കുന്നവർ ഉറക്കം അഭിനയിക്കാൻ പാടില്ല.
മത്സരത്തിന് മുൻപ് രാത്രി മുഴുവൻ ഉണർന്നിരിക്കാൻ പാടില്ല.
ഉറക്കം വരുത്താനുള്ള മരുന്നുകൾ കഴിക്കാൻ പാടില്ല.
മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ചെറിയ വ്യായാമം ചെയ്യണം
ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചതെന്ന് കോല കമ്പനി പറയുന്നു. ആളുകളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മനസിലാക്കാനും ഇത് സഹായിക്കുന്നതായി ഇവർ അവകാശപ്പെടുന്നു.
ASSOCIATION
ബെഡ്ഫോർഡ് : ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ (ബി എം കെ എ) നേതൃത്വം നൽകുന്ന 'പൊന്നോണം 2026' നാളെ, സെപ്തംബർ 19 ന് ശനിയാഴ്ച്ച അതിവിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന ' പൊന്നോണം 2026' ആഘോഷതോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ വെച്ച് കൊണ്ടാടും.
ബെഡ്ഫോർഡ് & കെംപ്സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും, കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും, പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ബിഎം കെഎ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും.
ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസിയേഷൻ അംഗങ്ങൾ ചേർന്നൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയിൽ വിളമ്പുക 28 ഇനം വിഭവങ്ങൾ ആവും. ചെണ്ടമേളം, തിരുവാതിര, കഥകളി,മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വർണ്ണാഭമാക്കും. കൂടാതെ കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിൻറെ ഭാഗമായുണ്ടാവും.
ബെഡ്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ ബി എംകെ എ ഒരുക്കുന്ന തിരുവോണ ആഘോഷവും, ഗംഭീര ഓണസദ്യയും സംഘടനയുടെ ജൈത്രയാത്രയുടെ പതിനഞ്ചാം വാർഷീകത്തിന്റെ ഭാഗമായുള്ള മികവുറ്റ പരിപാടികൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായും അസ്സോസ്സിയേഷൻ പ്രസിഡണ്ട് ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.
VENUE: BROMHAM VILLAGE HALL, VILLAGE ROAD,
BEDFORD, MK43 8JP
റോയല്‍സ് സ്റ്റീവനേജിന്റെ ആഭിമുഖ്യത്തില്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കായി 'ഗോള്‍ഡന്‍ ഡബിള്‍സ്' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 'ദിസ് ഈസ് യുവര്‍ കോര്‍ട്ട്, ദിസ് ഈസ് യുവര്‍ ടൈം' എന്ന ആപ്തവാക്യത്തോടെയാണ് മത്സരം നടക്കുന്നത്. ഒക്ടോബര്‍ 24ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്കൂളിലാണ് മത്സരം നടക്കുക. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഓപ്പണ്‍ മെന്‍/വിമെന്‍ കളിക്കാര്‍ക്ക് പങ്കെടുക്കാം. കൂടാതെ, രണ്ടു പേരുടെ പ്രായം കണക്കാക്കുമ്പോള്‍ 100 വയസ്സ് വരുന്ന ജോടികളുടെ എന്‍ട്രികളും സ്വീകരിക്കുന്നതാണ്.
ആകെ 24 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ ടീമുകള്‍ക്കും നോക്കൗട്ട് റൗണ്ടുകളിലേക്ക് മുന്നേറാന്‍ അവസരമുണ്ട്. ഗോള്‍ഡ് ഡിവിഷന്: ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് £250-ഉം രണ്ടാം സ്ഥാനക്കാര്‍ക്ക് £150-ഉം സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനത്തിന് ട്രോഫിയുണ്ട്. സില്‍വര്‍ ഡിവിഷന്: ഒന്നാം സ്ഥാനം £150, രണ്ടാം സ്ഥാനം £75, മൂന്നാം സ്ഥാനത്തിന് ട്രോഫി. ബ്രോണ്‍സ് ഡിവിഷന്: ഒന്നാം സ്ഥാനം £100, രണ്ടാം സ്ഥാനം £50, മൂന്നാം സ്ഥാനത്തിന് ട്രോഫി എന്നിവയാണ് ലഭിക്കുക. എന്‍ട്രി ഫീസ്: ഒരു ടീമിന് 40 പൗണ്ട് (ഷട്ടില്‍ മാവിസ് 600) ഉപയോഗിക്കുന്നു).
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
ലോറന്‍സ്: 07925916223
മാത്യു: 07475 686408
ജിമ്മി: 07533 896656
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനായി പോസ്റ്ററിലെ ലിങ്കോ (https://forms.gle/4FnAj8PLsBoCPGry8) ക്യൂ ആര് കോഡോ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വളരെ കുറച്ചു സ്ലോട്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
മത്സരവേദിയുടെ വിലാസം
ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്കൂള്‍, സ്പോര്‍ട്സ് ഹാള്‍, ഹിച്ചിന് റോഡ്, സ്റ്റീവനേജ് (SG1 4AE)
പെനാര്‍ത്ത് (കാര്‍ഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതല്‍ നിറവും ആവേശവും പകരാന്‍ യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 10ന് രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പെനാര്‍ത്തില്‍ നടക്കും. പെനാര്‍ത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്. കലാമേളയുടെ നടത്തിപ്പിനായി റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസിന്റെ അധ്യക്ഷതയില്‍ വിപുലമായ കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ബിജു പോള്‍ പ്രസിഡന്റ് ആയുള്ള കാര്‍ഡിഫ് മലയാളി അസോസിയേഷന് (സി എം എ) ആണ്. മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി കലാമേള കോഓര്‍ഡിനേറ്റര്‍ ജോബി മാത്യു അറിയിച്ചു.
കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകര്ന്നുനല്കുകയും, വെയില്‍സിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്.
വെയില്‍സിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും കലാമേളയില്‍ വിവിധ ഇനങ്ങളില്‍ പങ്കെടുക്കും. നൃത്തം, സംഗീതം, ലളിതഗാനം, നാടന്‍പാട്ടുകള്‍, പ്രസംഗം, സംഘനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മറ്റ് കേരളീയ കലാരൂപങ്ങള്‍ തുടങ്ങി വിവിധ കലാ ഇനങ്ങളില്‍ മത്സരങ്ങളും അവതരണങ്ങളും അരങ്ങേറും.
വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളുടെയും കലാസ്നേഹികളുടെയും സാന്നിധ്യം കലാമേളയെ കൂടുതല്‍ ശ്രദ്ധേയമാക്കും. നോര്‍ത്ത് വെയ്ല്‍സും സൗത്ത് വെയ്ല്‍സും ഒരുമിക്കുന്ന ഒരു സുവര്‍ണ്ണ അവസരം. കലാകാരന്മാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ മലയാളി സംഘടനകളെ ഒരേ വേദിയില്‍ അണിനിരത്തി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമാകും.
യുക്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരികവും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികള്‍ യുകെയുടെ വിവിധ സ്ഥലങ്ങളില്‍ വിവിധ റീജിയനുകളില്‍ സംഘടിപ്പിക്കുന്നത്.
വേദിയുടെ വിലാസം
St Cyres School, Sully Road, Penarth, CF64 2XP
വെയില്‍സിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറുന്ന റീജിയണല്‍ കലാമേള 2026-നെ വിജയിപ്പിക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകരായ യുക്മ വെയില്‍സ് റീജിയനും കാര്‍ഡിഫ് മലയാളി അസോസിയേഷനും അഭ്യര്‍ത്ഥിച്ചു.
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് ഓണാഘോഷം 'പൊന്നോണം 2026' സമാപിച്ചു മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ (ടി.എം.എ) ഈ വര്‍ഷത്തെ ഓണാഘോഷമായ 'പൊന്നോണം 2026' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബര്‍ 5 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
രാവിലെ 10-ന് കുട്ടികളുടെ മിട്ടായി പെറുക്കല്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കസേരകളി, വടംവലി തുടങ്ങിയ കായികമത്സരങ്ങളോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയില്‍ നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വരവേറ്റ ശേഷമായിരുന്നു സാംസ്കാരിക സമ്മേളനം. കലാപരിപാടികളുടെ ഉദ്ഘാടനം അസോസിയേഷന് പ്രസിഡന്റ് ഡോണി ജോണ്‍ കരോടന്‍ നിര്‍വഹിച്ചു. അഡ്വ. റെന്സണ് തുടിയന്‍പ്ലാക്കല്‍ സ്വാഗതവും ദീപക് ഡേവിഡ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അസോസിയേഷനിലെ എണ്‍പതോളം കലാകാരന്മാര് അണിനിരന്ന വെല്‍ക്കം ഡാന്‍സ് അരങ്ങേറി. ഡിജിറ്റല്‍ സ്ക്രീന്‍, ലൈറ്റ് & സൗണ്ട് സംവിധാനങ്ങളുടെ മികവില്‍ പ്രൊഫഷണല്‍ സ്റ്റേജ് ഷോകളെ വെല്ലുന്ന രീതിയിലാണ് നൃത്തം അവതരിപ്പിക്കപ്പെട്ടത്. തിരുവാതിരകളി, ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങള്‍, നാടകം, ഒപ്പന, ഓണപ്പാട്ടുകള്‍, വള്ളംകളി ദൃശ്യാവിഷ്കാരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി.
വിവിധ കായികമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. അനീഷ് തോമസ്, സിന്ധു സ്റ്റാന്‍ലി, ജോര്‍ജ് തോമസ്, ടിന്‍സി ഷിജു, ഭാഗ്യലക്ഷ്മി ആദര്‍ശ്, മേബിള്‍ അജിന്, ഷൈന്‍ സിജു, ആകാശ് ബിജുമോന്, അഹീന അനീഷ്, നേഹ ബിജു, ഒലിവിയ സിബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. രാത്രി 10-ഓടെ ആഘോഷങ്ങള്‍ സമാപിച്ചു.
കൂടുതല്‍ ഫോട്ടോകള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്. https://drive.google.com/drive/folders/1ScNv6dP0EdbwiOCWSTrpH-L_Rk1v8KCj?usp=drive_link
SPIRITUAL
യു കെ : കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ ഈ മാസത്തെ പ്രതിമാസ അയ്യപ്പ പൂജ സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. രാവിലെ 8.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകിട്ട് 6.30 മുതൽ 9.30 വരെ വിവിധ പൂജകളോടെ നടക്കും.
സൂര്യകാലടി തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടക്കുക.
അഭിഷേകം, വിളക്ക് പൂജ, ലളിതാ സഹസ്രനാമ അർച്ചന, ഭജൻസ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം , പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിളക്ക് പൂജയ്ക്കായി രണ്ട് കെട്ട് പൂക്കൾ, ഒരു നാളികേരം, സ്വന്തം നിലവിളക്ക് എന്നിവയും നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
സ്ഥലം: 1 Northgate, Rochester ME1 1LS (Friends Meeting House, Quaker Meeting House - First Floor)
വിവരങ്ങൾക്ക്: 07838 170203, 07985 245890, 07507 766652, 07906 130390, 07973 151975
www.kentayyappatemple.org | kentayyappatemple@gmail.com
മിഡ്ലാന്‍ഡ്സ്: ഹോളി ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച്, മിഡ്ലാന്‍ഡ്സിന്റെ ആഭിമുഖ്യത്തില്‍ ഈമാസം 20ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ടാംവര്‍ത്തിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ദേവാലയത്തില്‍ ക്വയര്‍ സണ്‍ഡേ ഭക്തിനിര്‍ഭരമായും ആഘോഷപൂര്‍വമായും ആചരിക്കും.
സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ ആദരണീയനായ ആത്മീയ നേതാവായ ഡോ. കെ. ജി. ഡാനിയല്‍ തിരുമേനിയുടെ പ്രത്യേക സന്ദര്‍ശനം ഈ അവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, കേരളത്തിലെ നിരവധി ശ്രദ്ധേയമായ കുറ്റാന്വേഷണ കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തതിലൂടെ ''കേരളത്തിന്റെ ഷെര്‍ലോക്ക് ഹോംസ്'' എന്നറിയപ്പെടുന്ന പ്രശസ്ത ഐ.പി.എസ്. ഉദ്യോഗസ്ഥന് കെ. ജി. സൈമണ്‍ ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രഗത്ഭ ഓര്ഗനിസ്റ്റും സംഗീതജ്ഞനുമായ കെ. ജി. സൈമണ്‍ ഐപിഎസ് , ക്വയര്‍ സണ്‍ഡേയുടെ ഭാഗമായി സഭയിലെ ഗാനശുശ്രൂഷകര്ക്കും ക്വയര്‍ അംഗങ്ങള്‍ക്കും വേണ്ടി പ്രത്യേക സന്ദേശം നല്‍കും. സംഗീത ശുശ്രൂഷയുടെ ആത്മീയ പ്രാധാന്യവും സഭാവളര്‍ച്ചയില്‍ ഗാനശുശ്രൂഷയുടെ പങ്കും അദ്ദേഹം തന്റെ സന്ദേശത്തില്‍ പങ്കുവെക്കും.
വിശുദ്ധ കുര്‍ബാനയ്ക്കും പ്രത്യേക ആരാധനയ്ക്കും സന്തോഷ് കുമാര്‍ നേതൃത്വം നല്‍കും. ദൈവകൃപയാല്‍, മദ്ധ്യകേരള ഐപിഎസ് മഹായിടവകയുടെ അധ്യക്ഷനായ ഡോ. മലയില്‍ സാബു കോശി തിരുമേനിയുടെ ആശീര്‍വാദത്തോടെയും മദ്ധ്യകേരള ഐപിഎസ് മഹായിടവകയുടെ പാസ്റ്ററല്‍ ബോര്‍ഡിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അംഗീകാരത്തോടെയും ഹോളി ഇമ്മാനുവേല്‍ ഐപിഎസ് ചര്‍ച്ച്, മിഡ്ലാന്‍ഡ്സ്, യുകെയിലെ ഔദ്യോഗിക ഐപിഎസ് സഭയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വിശുദ്ധ സംസര്‍ഗ ശുശ്രൂഷയാണ് ഈ ക്വയര്‍ സണ്‍ഡേ ആരാധന.
സഭയുടെ ശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മദ്ധ്യകേരള ഐപിഎസ് മഹായിടവക അനൂപ് ബേബിയെ സഭയുടെ ഇന്‍ചാര്‍ജായി നിയമിച്ചിട്ടുണ്ട്. സഭയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെയും ഫേസ്ബുക്ക് പേജിന്റെയും പ്രകാശനം നടന്ന പ്രഥമ ആരാധനാശുശ്രൂഷയ്ക്ക് ഡോ. ജേക്കബ് തോമസും ജെനു ജോണും നേതൃത്വം നല്‍കിയിരുന്നു. ഈ പ്രത്യേക ക്വയര്‍ സണ്‍ഡേ ആഘോഷത്തിലേക്ക് എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും പൊതുജനങ്ങളെയും സഭാ നേതൃത്വം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടിയുടെ തത്സമയ അപ്ഡേറ്റുകള്‍ക്കുമായി വിശ്വാസികള്‍ക്ക് സഭയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് നമ്പറായ +44 7871 588562-ലേക്ക് സന്ദേശം അയയ്ക്കാവുന്നതാണ്. സഭയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.csichurchmidlands.org സന്ദര്‍ശിക്കുകയോ ഹോളി ഇമ്മാനുവേല്‍ ഐപിഎസ് ചര്‍ച്ച് മിഡ്ലാന്‍ഡ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് https://www.facebook.com/csi.midlands.uk പിന്തുടരുകയോ ചെയ്ത് സഭയുടെ പ്രവര്‍ത്തനങ്ങള്‍, ആരാധനാ വിവരങ്ങള്‍, വരാനിരിക്കുന്ന പരിപാടികള്‍ എന്നിവ അറിയാവുന്നതാണ്.
യുകെയിലെ മദ്ധ്യകേരള ഐപിഎസ് മഹായിടവകയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹോളി ഇമ്മാനുവേല്‍ ഐപിഎസ് ചര്‍ച്ച് മിഡ്ലാന്‍ഡ്സിന്റെ വളര്‍ച്ചയിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും പുതിയൊരു നാഴികക്കല്ലായി ഈ ക്വയര്‍ സണ്‍ഡേ ആഘോഷം മാറുമെന്നാണ് സഭാ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചത്.
സ്ഥലത്തിന്റെ വിലാസം
Sacred Heart Church, Silver Link Road, Tamworth, B77 2EA
സ്വിന്ഡന്: സിനായ് മിഷന് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജോണ്‍ മോള്‍ട്ടന്‍ ഹാളില്‍ മൈല്‍സ്റ്റോണ്‍ എന്ന തീമിനെ ആസ്പദമാക്കി ബ്ലോസം 2026 വെക്കേഷന് ബൈബിള്‍ സ്കൂള്‍ നടത്തി. രണ്ടുദിവസങ്ങളായി നടത്തപ്പെട്ട വിബിഎസില്‍ ബൈബിള്‍ ഭാഗങ്ങള്‍, ബൈബിള്‍ സ്റ്റോറികള്‍, പെയിന്റിംഗ്, ഡ്രോയിങ്, സോങ്സ്, ആക്ഷന്‍ സോങ്, നിരവധി ഗെയിമുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു.
ചര്‍ച്ച് പാസ്റ്റര്‍ സിജോ ജോയ് പ്രാര്‍ത്ഥിച്ചു ആരംഭിച്ച വിബിഎസ് ലിറ്റി പ്രിജു, ബിന്‍സി ജോയല്‍ എന്നിവര്‍ കോഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. സ്വിന്‍ഡനിലും പരിസരപ്രദേശങ്ങളിലുമായി നിരവധി കുട്ടികള്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങള്‍ക്കും ഗിഫ്റ്റ് ബോക്സുകള്‍ സമ്മാനമായി നല്കി.
SPECIAL REPORT
വാട്സ്ആപ്പില്‍ ദിവസവും വരുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെ ഫോണിന്റെ സ്റ്റോറേജ് പതുക്കെ നിറയാനിടയാക്കും. സ്റ്റോറേജ് നിറയുമ്പോള്‍ പുതിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ചെയ്യാനും ബുദ്ധിമുട്ടുണ്ടാകാം. എന്നാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി ചാറ്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല. വാട്സ്ആപ്പില്‍ തന്നെയുള്ള ഒരു സൗകര്യം ഉപയോഗിച്ച് ആവശ്യമില്ലാത്ത ഫോട്ടോകളും വീഡിയോകളും ഫയലുകളും മാത്രം നീക്കം ചെയ്യാം.
വാട്സ്ആപ്പിലെ Manage Storage എന്ന സൗകര്യമാണ് ഇതിന് സഹായിക്കുന്നത്. വാട്സ്ആപ്പില്‍ ഏതൊക്കെ ഫയലുകളാണ് കൂടുതല്‍ സ്റ്റോറേജ് ഉപയോഗിക്കുന്നതെന്ന് ഇതിലൂടെ എളുപ്പത്തില്‍ മനസിലാക്കാം.ഇത് കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാം.
വാട്സ്ആപ്പ് തുറക്കുക. അതില്‍ Settings - Storage and Data -Manage Storage ഇവ തുറക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് വാട്സ്ആപ്പിലെ മീഡിയ ഫയലുകള്‍ എത്ര സ്ഥലം ഉപയോഗിക്കുന്നുണ്ടെന്നും ഫോണില്‍ എത്ര സ്റ്റോറേജ് ബാക്കിയുണ്ടെന്നും കാണാന്‍ സാധിക്കും.
Manage Storageല്‍ വലിയ ഫയലുകള്‍ പ്രത്യേകം കാണാന്‍ കഴിയും. ഉദാഹരണത്തിന് 5 MBല്‍ കൂടുതലുള്ള ഫയലുകള്‍ ഇവിടെ പരിശോധിക്കാം. ആവശ്യമില്ലാത്ത വലിയ വീഡിയോകളോ ഫോട്ടോകളോ ഡോക്യുമെന്റുകളോ തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാം. പ്രധാനപ്പെട്ട ഫയലുകള്‍ മാത്രം ഫോണില്‍ സൂക്ഷിച്ചാല്‍ മതിയാകും.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഒരേ ഫോട്ടോയോ വീഡിയോയോ പലതവണ വരാറുണ്ട്. ഇത്തരത്തിലുള്ള അനാവശ്യ ഫയലുകളും സ്റ്റോറേജ് നിറയ്ക്കും. Manage Storage ഉപയോഗിച്ച് ആവശ്യമില്ലാത്ത ഇത്തരം ഫയലുകള്‍ കണ്ടെത്തി നീക്കം ചെയ്യാം.
സ്റ്റോറേജ് ഒഴിവാക്കാന്‍ മുഴുവന്‍ ചാറ്റും ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ല. ചാറ്റിനുള്ളിലെ വലിയ ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ മാത്രം തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. ഇങ്ങനെ ചെയ്താല്‍ പ്രധാനപ്പെട്ട മെസേജുകളും ചാറ്റുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഫോണില്‍ കുറച്ച് സ്ഥലം കണ്ടെത്താം.
വാട്സ്ആപ്പിലെ Media Auto-Download ക്രമീകരണവും പരിശോധിക്കാം. എല്ലാ ഫോട്ടോകളും വീഡിയോകളും ഫോണിലേക്ക് സ്വയം ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ അനാവശ്യ ഫയലുകള്‍ സ്റ്റോറേജ് നിറയ്ക്കുന്നത് കുറയ്ക്കാം. പ്രത്യേകിച്ച് അധികം ഉപയോഗിക്കാത്ത ഗ്രൂപ്പുകളില്‍ നിന്ന് വരുന്ന വീഡിയോകളും ഫോട്ടോകളും സ്വമേധയാ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നതാണ് നല്ലത്. അതിനാല്‍ സ്റ്റോറേജ് നിറഞ്ഞെന്ന് കരുതി പ്രധാനപ്പെട്ട വാട്സ്ആപ്പ് ചാറ്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യേണ്ട. ആദ്യം Manage Storage തുറന്ന് കൂടുതല്‍ സ്ഥലം എടുത്തിരിക്കുന്ന അനാവശ്യ ഫയലുകള്‍ കണ്ടെത്തി നീക്കം ചെയ്താല്‍ മതി.
CINEMA
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. ചിത്രത്തിൽ സൂര്യയുടെ മകനായി അഭിനയിച്ച കുഞ്ഞിന് സ്വർണ ചെയിൻ സമ്മാനിച്ചിരിക്കുകയാണ് താരം. സിനിമയിലും ജീവിതത്തിലും നല്ല പെരുമാറ്റം കൊണ്ടും കാരുണ്യ പ്രവർത്തനങ്ങളാലും എല്ലാവരുടെയും മനസ് കവരുന്ന നടനാണ് സൂര്യ. ഇതിന് മുൻപും താരം സഹതാരങ്ങൾക്ക് സമ്മാനങ്ങൾ നൽകിയിട്ടുണ്ട്.
പ്രശസ്ത തെലുങ്ക് നടൻ ചരണിന്റെ മകൻ ചാർവിക്കിനാണ് ഒന്നാം പിറന്നാൾ ദിനത്തിൽ സൂര്യ സമ്മാനം നൽകിയത്. കുഞ്ഞിനെ കയ്യിലെടുത്ത് ലാളിക്കുന്ന സൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കുഞ്ഞിനോടൊപ്പം താരം ഏറെ നേരം ചിലവഴിക്കുകയും ചെയ്തു. സൂര്യയുടെ ഈ സ്നേഹ സമ്മാനത്തിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും കുഞ്ഞിന്റെ കുടുംബം പറഞ്ഞു.
ഇക്കഴിഞ്ഞ 16 -ന് റിലീസ് ചെയ്ത സിനിമ തിയറ്റേറിൽ വലിയ വിജയം കൈവരിച്ചിരുന്നു. കൂടാതെ സിനിമ ഒടിടിയിൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് തുടങ്ങിയിരുന്നു. തമിഴ്, തെലുങ്ക് ഭാഷകൾക്ക് പുറമെ മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. ചിത്രത്തിൽ കുഞ്ഞുമായുള്ള സൂര്യയുടെ വാത്സല്യവും, സ്നേഹവും, വൈകാരിക നിമിഷങ്ങളും പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ചിരുന്നു.
ടെന്നിസ് എൽബോ മൂലം ബുദ്ധിമുട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ് സുകുമാരൻ.‘ദയ്റ’ സിനിമയുടെ പ്രസ് മീറ്റിനായി ഡൽഹിയിലെത്തിയ താരം ഇടതുകയ്യിൽ റിസ്റ്റ് ബ്രേസ് അണിഞ്ഞെത്തിയത് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൈക്ക് പരിക്കേറ്റതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് താരം ഈ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
'കൈക്ക് കുറച്ച് നാളായി ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്; പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് സുകുമാരനും കരീന കപൂര്‍ ഖാനും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ് ചിത്രമാണ് ദയ്റ. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറില്‍ ഴോണറില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായിക മേഘന ഗുല്‍സാറാണ്. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ജംഗ്ലി പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റാസി, തല്‍വാര്‍, സാം ബഹദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായികയാണ് മേഘ്ന ഗുല്‍സാര്‍.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്, തൻറെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ആദ്യ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻറെ പ്രൊമോഷൻ പരിപാടിയിൽ വിജയ് പങ്കെടുക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്. ഇപ്പോഴിതാ അതിന് ഉത്തരവുമായി സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സിഗ്മയുടെ പ്രൊമോഷന് വിജയ് പങ്കെടുക്കുന്നില്ലെന്ന് ജേസൺ സഞ്ജയ് മാധ്യമങ്ങളെ അറിയിച്ചു. ഹൈദരബാദിൽ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ജേസൺ സഞ്ജയ് ഈ കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ രണ്ടിന് ആയിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക.
”ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രി ആയതിനാൽ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടെന്നും, അതിനാൽ അദ്ദേഹത്തിന് സിനിമയുടെ പ്രൊമോഷനിൽ പങ്കെടുക്കാൻ കഴിയില്ല. അച്ഛൻ പുതിയ സിനിമയെ വളരെ ആവേശത്തിലാണ് കാത്തിരിക്കുന്നത്, പ്രൊമോഷൻ സിനിമയെ കുറിച്ചായിരിക്കണം അദ്ദേഹത്തിനെ കുറിച്ചായിരിക്കരുത്. വെറെ ഒരു കാര്യവും അതിനെ ഓവർലാപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല”- ജേസൺ സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു.
ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ സുന്ദീപ് കിഷൻ, ഫരിയ അബ്ദുള്ള എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ രാജു സുന്ദരം, സമ്പത്ത് രാജ് തുടങ്ങിയ വമ്പൻ താരനിരയും അണിനിരക്കുന്നു. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് എസ്. തമനാണ്. ജി കെ എം കുമരനാണ് സിനിമ നിർമിക്കുന്നത്.
NAMMUDE NAADU
സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും രൂക്ഷമായ പാകിസ്ഥാനില്‍ കോവിഡ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. വിപണികളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതു മണി വരെയാക്കി ചുരുക്കി. ചെലവു ചുരുക്കലിന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും നിരോധനമേര്‍പ്പെടുത്തി. ഇതടക്കം കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്.
വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ ഒരൊറ്റ വിഭവം മാത്രമേ വിളമ്പാവൂവെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. വിവാഹ ഹാളുകള്‍ രാത്രി 10 മണിക്കും റെസ്റ്റോറന്റുകളും ഭക്ഷണശാലകളും രാത്രി 11 മണിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കണം. കടകളും ഷോപ്പിങ് മാളുകളും ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് മണിയോടെ അടയ്ക്കണം.
സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം മൂന്ന് മാസത്തേക്ക് 50 ശതമാനമാക്കി വെട്ടിക്കുറയ്ക്കും. അതേസമയം, സായുധ സേനകള്‍, ക്രമസമാധാന പാലകര്‍, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഇന്ധന നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇസ്ലാമാബാദില് സ്കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശ യാത്രകള്‍ക്ക് മൂന്ന് മാസത്തേക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഒഴിവാക്കാനാവാത്ത യാത്രകള്‍ക്ക് ഇക്കോണമി ക്ലാസ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഔദ്യോഗിക അത്താഴ വിരുന്നുകള്‍ക്കും സെമിനാറുകള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക- ഇന്ധന പ്രതിസന്ധിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് പക്ഷാഘാതം സംഭവിച്ചെന്നും അടിയന്തര ചികിത്സയ്ക്കായി ബെയ്ജിങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമുള്ള സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് റിപ്പോർട്ട്. ഷി ചിൻപിങ്ങിന്റെ ആരോഗ്യനില സംബന്ധിച്ച് ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷീ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രചരിപ്പിച്ച അവകാശവാദങ്ങളാണ് വ്യാജമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. InternationalRelations
ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ചിൻപിങ് ബോധരഹിതനായെന്നും ഇന്ത്യൻ ആശുപത്രിയിൽ ചികിത്സ തേടാൻ വിസമ്മതിച്ച് പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് മടങ്ങിയെന്നുമായിരുന്നു വാൻജുൻ ഷീയുടെ അവകാശവാദം. സൈനിക ഹെലികോപ്റ്ററിൽ അദ്ദേഹത്തെ ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തിച്ചെന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. സെപ്റ്റംബർ അവസാന വാരം നടത്താനിരുന്ന അമേരിക്കൻ സന്ദർശനം ഇതോടെ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും അവകാശവാദമുണ്ടായിരുന്നു.
എന്നാൽ യഥാർഥ സംഭവക്രമം ഇതിന് വിരുദ്ധമാണ്. ഷി ചിൻപിങ് ബ്രിക്സ് ഉച്ചകോടി പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയിട്ടില്ല. ഉച്ചകോടിയിലെ പ്രധാന ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കുകയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സെപ്റ്റംബർ 13ന് ഉച്ചയോടെ ഉച്ചകോടി പൂർത്തിയാക്കിയ ശേഷമാണ് ഷി ചിൻപിങ് ഔദ്യോഗികമായി ഇന്ത്യയിൽനിന്ന് മടങ്ങിയത്. വിമാനത്താവളത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് യാത്രയയപ്പും നൽകി.
സെപ്റ്റംബർ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിൽ ഷി ചിൻപിങ് പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങൾക്ക് പ്രധാന കാരണമായത്. അത്താഴവിരുന്നിൽ പങ്കെടുക്കാതെ അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങി വിശ്രമിക്കുകയായിരുന്നു.
ഇതിനിടെയാണ് അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന തരത്തിലുള്ള അവകാശവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വാൻജുൻ ഷീ പങ്കുവച്ച എക്സ് പോസ്റ്റിന് പിന്നാലെ, അവകാശവാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന കമ്മ്യൂണിറ്റി നോട്ട്സും എക്സ് പ്ലാറ്റ്ഫോമിൽ ചേർത്തിട്ടുണ്ട്.
Channels
ടെലിവിഷൻ റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാദത്തിൽ. മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി ചിത്രകാരനായ സിജിൻ ഗോപിനാഥൻ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിൽ ഉപയോഗിച്ചുവെന്നാണ് കലാകാരന്റെ ആരോപണം. പിന്നാലെ വിശദീകരണവുമായി മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി.
'ഏകദേശം മൂന്ന് വർഷം യുഎഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ യഥാർഥ മനുഷ്യരെ നേരിൽക്കണ്ടും വരച്ചുമാണ് എന്റെ ഗ്ലോബൽ പീസ് ആർട്ട് വർക്ക് രൂപപ്പെട്ടത്. ഞാൻ നേരിട്ട് കണ്ട യുഎഇയുടെ വൈവിധ്യത്തിന്റെ വിഷ്വൽ ഡോക്യുമെന്റേഷൻ കൂടിയാണിത്. വൈവിധ്യം എന്ന ആശയം ആരുടെയും സ്വന്തമല്ല. ആളുകളെ ഒരുമിച്ച് വരയ്ക്കുക എന്ന ആശയം ആർക്കും ഉപയോഗിക്കാം. പക്ഷേ, നിലവിലുള്ള ഒരു കലാരൂപം തിരിച്ചറിയാവുന്ന മുഖങ്ങളും ഭാവങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമായി ഉപയോഗിച്ച ശേഷം കുറച്ച് മാറ്റങ്ങൾ വരുത്തിയതുകൊണ്ട് അതിന്റെ ഒറിജിനൽ സോഴ്സ് ഇല്ലാതാകുന്നില്ല. ഇത് മോഹൻലാൽ സാറിനെതിരെയുള്ള വിഷയമല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷൻ- ഡിസൈൻ- മീഡിയ ടീമിനോടാണ് എന്റെ ആശങ്ക പങ്കുവെക്കുന്നത്'.
'വർഷങ്ങളുടെ ഫീൽഡ് വർക്കും ക്രിയേറ്റീവ് എഫർട്ടുമുള്ള ഒരു ആർട്ട് വർക്ക് റെഫറൻസ് ആക്കുമ്പോൾ, യഥാർഥ ആർട്ടിസ്റ്റിനെ അംഗീകരിച്ച്, ക്രെഡിറ്റ് നൽകുക എന്നത് ഏറ്റവും അടിസ്ഥാനപരമായ ബഹുമാനമാണ്. പ്രചോദനം ഉൾക്കൊള്ളാം. സോഴ്സ് മറക്കരുത്. ആർട്ടിസ്റ്റിന് ക്രെഡിറ്റ് നൽകുക'- തന്റെ കലാരൂപത്തെക്കുറിച്ച് ചിത്രകാരനായ സിജിൻ ഗോപിനാഥൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സിജിൻ ഗോപിനാഥിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലായതോടെ മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ പ്രതികരണവുമായി രംഗത്തെത്തി. റിയാലിറ്റി ഷോയ്ക്കായി മോഹൻലാലിന്റെ സ്റ്റൈലിങ് ചെയ്യുന്നത് താനല്ലെന്ന് അവർ വ്യക്തമാക്കി.
'ഞാനാണ് ലാൽ സാറിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ്. എന്നാൽ റിയാലിറ്റി ഷോയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ കോസ്റ്റ്യൂമുകൾ ചെയ്യുന്നത് ഞാനല്ല. നന്ദി'- അവർ കുറിച്ചു.
അതിനിടെ, റിയാലിറ്റി ഷോയ്ക്ക് വേണ്ടി മോഹൻലാലിന് വേഷങ്ങൾ ഒരുക്കുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന വിവരം പുറത്തുവന്നു. വിവാദത്തോട് പ്രവീൺ വർമ പക്ഷേ പ്രതികരിച്ചിട്ടില്ല. ലളിതവും പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ ലുക്കാണ് ഇത്തവണ മോഹൻലാലിനായി ഒരുക്കുന്നതെന്ന് പ്രവീൺ വർമ പറഞ്ഞു.
വിവാദം ചൂടുപിടിച്ചതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി സിജിൻ ഗോപിനാഥൻ രംഗത്തെത്തി.
'നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ വിവാദങ്ങളിലൂടെയോ ശ്രദ്ധ നേടുക എന്നത് ഒരിക്കലും എന്റെ രീതിയല്ല. ഒരു ഹേറ്റ് ക്യാമ്പെയ്നിന്റെ ഭാഗമാകാനോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാനോ എനിക്ക് താൽപര്യമില്ല.'
'ഞാൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്റെ ആർട്ട്വർക്കിലെ മുഖങ്ങൾ തെരുവുകളിലും ജീവിതയാത്രയിലും ഞാൻ നേരിട്ട് കണ്ടുമുട്ടിയ യഥാർത്ഥ മനുഷ്യരിൽ നിന്നുള്ളവയാണ്. മൂന്ന് വർഷത്തോളം സമയമെടുത്താണ് ആ മുഖങ്ങൾ വരച്ചതും ഈ ആർട്ട്വർക്ക് രൂപപ്പെടുത്തിയതും. ഓരോ മുഖത്തിനും പിന്നിൽ ഓരോ ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത് എനിക്ക് വെറുമൊരു സാങ്കൽപ്പിക ആർട്ട്വർക്ക് അല്ല.'
'ഡൂഡിൽ ആർട്ട് ഞാൻ കണ്ടുപിടിച്ചതാണെന്നോ, ഡൂഡിലിംഗ് എന്ന ആശയത്തിന്മേൽ എനിക്ക് അവകാശമുണ്ടെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വാക്കുകളായി ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.'
'അതിലും പ്രധാനമായി, എന്റെ വാക്കുകളെ വളച്ചൊടിച്ച് ഞാൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലാൽ സാറിനെതിരെ ഉപയോഗിക്കരുത്. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള നെഗറ്റിവിറ്റിയും സൃഷ്ടിക്കുക എന്നത് എന്റെ ഉദ്ദേശമല്ല.'
'എന്റെ കലയോടോ എന്റെ കാഴ്ചപ്പാടിനോടോ വിയോജിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞ കാര്യങ്ങളെ അതിന്റെ യഥാർത്ഥ സാഹചര്യത്തിൽ തന്നെ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.'
'നെഗറ്റിവിറ്റിയിലൂടെ ശ്രദ്ധ നേടുന്നതിനേക്കാൾ, എന്റെ കല തന്നെ എനിക്ക് വേണ്ടി സംസാരിക്കട്ടെ.'
സിജിൻ ഗോപിനാഥൻ
ഡൂഡിൽ ആർട്ടിസ്റ്റ്
നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്. അതിനാലാണ് തന്നെ സോഷ്യല്‍ മീഡിയയിലൊന്നും കാണാതിരുന്നതെന്നും അവര്‍ പറയുന്നു. യൂട്യൂബ് ചാനലിലൂടേയും സബ്സ്ക്രിപ്ഷനിലൂടേയുമാണ് താന്‍ ചികിത്സയ്ക്ക് പണം കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
''എല്ലാ കീമോ കഴിയുമ്പോഴും കുറച്ച് ദിവസം കഴിയുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണ് പക്ഷെ നാലാമത്തെ കീമോ കഴിഞ്ഞത് മുതല്‍ കിടപ്പ് തന്നെയായിരുന്നു. എഴുന്നേറ്റിട്ടിട്ടില്ല. ഇന്നലേയും കൂടെ ഛര്‍ദ്ദിച്ചു. എന്നെ കണ്ടാല്‍ അറിയാം നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന്. ചേച്ചിയുടെ മകന്റെ ജന്മദിനമാണ്. അതുകൊണ്ട് മാത്രമാണ് ഇന്ന് എഴുന്നേറ്റത്. എഴുന്നേറ്റെങ്കിലും കിടപ്പു തന്നെയാണ്.
എഴുന്നേറ്റാല്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ റീലിടുമായിരുന്നു. പക്ഷെ അതിന് പോലും പറ്റുന്ന ശാരീരിക അവസ്ഥയോ മാനസികാവസ്ഥയോ അല്ല. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.പക്ഷെ അവരുടെ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയാണ്. അതിനാലാണ് വിഡിയോ ഇടുന്നത്.
എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകും എനിക്ക് ബിഗ് ബോസില്‍ നിന്നും ലക്ഷങ്ങളും കോടികളും കിട്ടിയിട്ടുണ്ടാകുമെന്ന്. അത് തെറ്റിദ്ധാരണയാണ്. ഞാനൊരു മണ്ടിയായിരുന്നു. ആയകാലത്ത് എന്നെക്കൊണ്ട് റീച്ചുണ്ടാക്കി എല്ലാവരും. അവരൊക്കെ വണ്ടിക്കൂലിയും തന്ന് വിടും. നമ്മള് അതും വാങ്ങി വന്ന് തെറി മുഴുവന്‍ കേള്‍ക്കും. അവര്‍ പ്രശസ്തരാകും, വലിയ റീച്ചുണ്ടാക്കും.
ബിഗ് ബോസില്‍ നിന്നും വിളിച്ചപ്പോള്‍ എനിക്ക് പറഞ്ഞു തരാനും തിരുത്താനും ആരും ഉണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ് പ്രതിഫലം എനിക്കായിരുന്നു എന്ന്. എനിക്ക് ആകെയുള്ള വരുമാനം യൂട്യൂബ് ചാനലും സബ്സ്ക്രിപ്ഷനുമാണ്. എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരുമാണെങ്കിലും എന്റെ നാല് കീമോയ്ക്ക് വേണ്ടിയുള്ള പൈസയും കിട്ടിയത് അതിലൂടെയാണ്. ആര് എന്ത് പറഞ്ഞാലും സബ്സ്ക്രിപ്ഷനുമായി മുന്നോട്ട് പോകും.
ഞാന്‍ ചാവാന്‍ നോക്കിയിരിക്കുന്ന കുറച്ചുപേരുണ്ടെന്ന് എനിക്കറിയാം. ഇനി എന്നെക്കൊണ്ട് റീച്ചുണ്ടാക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് അറിയാം. കീമോ കഴിഞ്ഞതോടെ ഉള്ള പൈസ തീര്‍ന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ഒന്ന് രണ്ട് ഓണ്‍ലൈന്‍ മീഡിയക്കാര് സഹായിച്ചിരുന്നു. ബാക്കിയുള്ളവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോള്‍ മനസിലാക്കി''.
ബിഗ് ബോസ് മലയാളം സീസൺ 8 ലെ മൽസരാർത്ഥികളിൽ ഒരാളാണ് റിനി ആൻ ജോർജ്. സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വ്യക്തിയാണ് റിനി. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ചർച്ചയായി. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ പോകുന്നതിനു മുൻപുള്ള റിനിയുടെ ഒരഭിമുഖവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ് ബോസ് എന്ന പരിപാടിയോട് തനിക്ക് ഒട്ടും താൽപര്യമില്ല എന്നാണ് റിനി അഭിമുഖത്തിൽ പറയുന്നത്.
"ബിഗ് ബോസ് എനിക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല. സത്യത്തിൽ ആരുടെയെങ്കിലും വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്ന പരിപാടിയാണല്ലോ അത്. എനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാനും ഇഷ്ടമല്ല, ഞാൻ ആരെക്കുറിച്ചും അങ്ങനെ പറയാറുമില്ല", എന്നായിരുന്നു റിനിയുടെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്ന താങ്കളെ ഭാവിയിൽ മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ കാണാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് "അറിയില്ല, അവർ വിളിച്ചാൽ ഞാൻ പോവുമോ എന്ന് തീർത്തു പറയാനാകില്ല. ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടു പോയേക്കാം", എന്നായിരുന്നു റിനിയുടെ മറുപടി.
ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ജോലിയില്‍ കയറി. പിന്നീട് പല പ്രമുഖ ചാനലുകളിലും ജോലി ചെയ്ത റിനി ആൻ ജോർജ്, അവതാരകയായും തിളങ്ങിയിട്ടുണ്ട്.
അവതാരകയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. ടെലിവിഷന്‍ ഷോകളും അവാര്‍ഡ് ഷോകളുമൊക്കെ മീര അനില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം താരങ്ങളോടുള്ള ചോദ്യങ്ങളുടെ പേരില്‍ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് മീര അനില്‍. തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയൊരു ചോദ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര. മൈല്‍സ്റ്റോണ്‍ മേക്കഴേസിന് നല്കിയ അഭിമുഖത്തിലാണ് മീരയുടെ തുറന്നു പറച്ചില്.
ഒരു തവണ, ചാക്കോച്ചന്റെ ഒരു ഇവന്റില്‍ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചാക്കോച്ചനോട് നേരത്തെ പറഞ്ഞിരുന്നില്ല. ചാക്കോച്ചന്റെ അച്ഛന്റെ ഫോട്ടോയൊക്കെ വളരെ കഷ്ടപ്പെട്ട് കളക്ട് ചെയ്യുകയും അവിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ചാക്കോച്ചന് ഭയങ്കര ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ 20 വര്‍ഷം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. വളരെ സന്തോഷത്തോടെ നില്‍ക്കവെ പെട്ടെന്ന് മ്യൂസിക്കോടെ ഈ ചിത്രങ്ങള്‍ കയറി വന്നു.
അങ്ങനെ നിന്നിരുന്ന ചാക്കോച്ചന് ഒരു സെക്കന്റില്‍ അദ്ദേഹത്തിന്റെ അസാധ്യത്തിലേക്ക് പോയി. ചാക്കോച്ചന്റെ വലിയ വിജയം കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അപ്പനില്ലാത്ത ഈ നിമിഷത്തില്‍ നില്ക്കുമ്പോള് എങ്ങനെയാണ് അതിനെ കാണുന്നത് എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ ഒരു നോട്ടം നോക്കി. പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്നൊരു ചോദ്യം ചാക്കോച്ചന് ചോദിക്കാതെ ചോദിച്ചു.
അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ആ സമയത്ത് അവതാരക എന്ന മീര മാറി, മനുഷ്യ സ്ത്രീയായ മീരയിലേക്ക് ഞാന്‍ പോയി. ഇത് വേണ്ടിയിരുന്നുവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചതിനേക്കാളും ചാക്കോച്ചന് അത് ഉള്ളിലേക്ക് എടുത്തു. ആര്‍ക്കും വേദനയുണ്ടാക്കരുതെന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാന്‍. അത് ഭയങ്കരമായ വിഷമമായി. ചാക്കോച്ചന് വളരെ സ്വീറ്റ് ആയിട്ടുള്ള താരമാണ്. അതിനാല്‍ ആ നിമിഷം അങ്ങനൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി''.
ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. 21 മത്സരാർത്ഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. 17 പേർ വിവിധ മേഖലകളിൽ നിന്നും വന്ന മത്സരാർത്ഥികളും 4 പേർ കോമാണേഴ്സിന് വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെ വന്ന മത്സരാർത്ഥികളുമാണ്. രണ്ടാം ദിവസം നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് വീട്ടിന് പുറത്തുപോയിരിക്കുകയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പോട്ട് എവിക്ഷൻ നടക്കുന്നത്. ഭൂരിപക്ഷ അഭിപ്രായത്തിൽ റിനി ആൻ ജോർജിനെ മത്സരാത്ഥികൾ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ക്യാപ്റ്റൻ ജസീലയുടെ തീരുമാന പ്രകാരം ഗായത്രി സുരേഷ് ആണ് വീടിന് പുറത്തുപോയത്. എന്നാൽ ഗായത്രിയുടെ എവിക്ഷൻ ന്യായമായതല്ല എന്നാണ് പ്രേക്ഷക അഭിപ്രായം. ഗായത്രി സീക്രട്ട് റൂമിലാണെന്നും വീക്കന്റ് എപ്പിസോഡിൽ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നവരുന്നുണ്ട്.
അതിനിടെ ആർജെ അഞ്ജലി തനിക്ക് നേരിട്ട സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് വിക്കിയോട് സംസാരിക്കുന്നുണ്ട്. വളരെ വൈകാരികമായാണ് അഞ്ജലി സംസാരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ അഞ്ജലിയുടെ വീഡിയോ വലിയ വിമര്‍ശനത്തിടെയാക്കിയിരുന്നു. വിമര്‍ശനം രൂക്ഷമായപ്പോള്‍ അഞ്ജലി ക്ഷമാപണം നടത്തി രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം അഞ്ജലിക്കെതിരെ വലിയ രീതിൽ സൈബർ അറ്റാക്ക് നടന്നിരുന്നു.
സൈബർ അറ്റാക്ക് തന്റെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നാണ് അഞ്ജലി പറയുന്നത്. "എന്നെ പോലെ തെറ്റുചെയ്തുകാണും. എന്റെ ജോലി എങ്ങനെ എങ്കിലും ആൾക്കാർക്ക് കളയണം. അതൊക്കെ ഒരു നെഗറ്റിവ് ചിന്തയല്ലേ? എന്നെ ജീവിക്കാൻ സമ്മതിക്കരുത്. ഞാൻ ജോലി ചെയ്യരുത് എന്നാണ് ഇവർ കരുതുന്നത്. വീട്ടുകാരുടെ ഇടപെടൽ പോലും മാറി. എന്റെ ഹസ്ബന്റിന് ഡീപ് ക്ലീൻ കമ്പനിയാണ്. അപ്പൊ അതിന്റെ ഒരു ഫ്രാൻഞ്ചൈസിയുടെ ഉദ്ഘാടനത്തിന് ഞാൻ വരേണ്ടതില്ല എന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു. പുള്ളി അങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയാം. അത് ഭയങ്കരമായിട്ട് എന്നെ ബാധിച്ചു. എനിക്ക് ആത്മഹത്യ ചെയ്യാൻ വരെ തോന്നി." ആർജെ അഞ്ജലി പറയുന്നു. എന്തായാലും സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് പുറത്തായ സ്ഥിതിക്ക് എന്താവും ഇനി മുതലുള്ള ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറാൻ പോവുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
BUSINESS
ഏറ്റവും ജനപ്രിയമായ എഐ അധിഷ്ഠിത വോയിസ് അസിസ്റ്റ് സംവിധാനമാണ് അലക്സ. എത്ര സങ്കീർണമായ ചോദ്യത്തിനും നൊടിയിടയിൽ ഉത്തരം ലഭ്യമാക്കുന്ന അലക്സ ഇതിനോടകം ഉപയോക്താക്കളുടെ മനംകവർന്നിട്ടുണ്ട്. ഇപ്പോഴിതാ, അലക്സ സൗജന്യമായി ഇന്ത്യയിൽ എല്ലാവർക്കും ലഭ്യമാക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.
അലക്സ ഇന്ത്യയിൽ എത്തിയിട്ട് എട്ടാമത്തെ വർഷമാണ് കമ്പനിയുടെ ഈ വമ്പൻ നീക്കം. ഇനി ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അലക്സ+ സംസാരിക്കും. കാര്യങ്ങൾ ഇനി ഇരട്ടി സ്മാർട്ടാകുന്ന തരത്തിൽ ആമസോൺ അലക്സ പ്ലസ്, ആമസോൺ നൗ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന ആദ്യ രാജ്യം കൂടിയായി ഈ പുതിയ മാറ്റത്തിലൂടെ ഇന്ത്യ മാറുകയാണ്.
ഇന്ത്യയിൽ എല്ലാവർക്കും അലക്സ പ്ലസ് സബ്സ്ക്രിപ്ഷൻ ഒന്നും ഇല്ലാതെ തന്നെ പുതിയ വേർഷൻ ഉപയോഗിക്കുവാൻ കഴിയും. പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ആക്സസ് കാലയളവ് അവസാനിച്ചാലും കുറഞ്ഞ ചിലവിൽ അലക്സ പ്ലസ് ലഭ്യമാക്കുമെന്നും ആമസോൺ അറിയിച്ചു. നിലവിൽ അലക്സ പ്ലസ് ഹിന്ദിയിലും, ഹിന്ദിയും ഇംഗ്ലീഷും ചേർന്ന മിശ്രഭാഷയും മനസിലാക്കാനും, മറുപടി തരാനും കഴിയും. എന്നാൽ കൂടുതൽ ഭാഷകളും ഉടൻ തന്നെ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
വിവിധ തരത്തിലുള്ള ടാസ്കുക്കൾ പുതിയ എഐ വോയ്സ് അസിസ്റ്റന്റിന് വേഗത്തിൽ ചെയ്യാൻ സാധിക്കും. കൂടാതെ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരും. നമ്മൾ ഒരിക്കൽ പങ്കുവെച്ച കാര്യം ഒർത്തുവെയ്ക്കാനും അലക്സ പ്ലസിന് കഴിയും. നിരവധിയായ ഒരുപാട് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളുമായിട്ടാണ് അലക്സ പ്ലസ് എത്തിയിരിക്കുന്നത്.
വമ്പൻ ഓഫറുകളുമായി വീണ്ടും ഓൺലൈൻ ഷോപ്പിങ് മാമാങ്കം വരുന്നു. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് വലിയ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ ആദ്യം ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം തന്നെ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും നടക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുൻപ് തന്നെ ഓഫറുകൾ ലഭിക്കുമെന്നും റിപ്പോർട്ടുകൾ.
ബിഗ് ബില്യൺ ഡേയ്സ് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് ചാകരക്കാലമായിരിക്കും ഈ സീസണിൽ വരുന്നതെന്നാണ് റിപ്പോർട്ട്. ഇഷ്ടപ്പെട്ട സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാണ് എല്ലാവരും കാത്തിരിക്കുന്നത്. കൂടാതെ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച സമയമാണ് ഇത്. ആളുകൾ ഏറ്റവും കൂടുതൽ വാങ്ങാൻ ആഗ്രഹിക്കുന്ന പ്രിയ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ മുതൽ ഗൃഹോപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ ഈ ദിനങ്ങളിൽ സാധിക്കും. കൂടാതെ വിവിധ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് വലിയ വിലക്കിഴിവ് നേടാനും കഴിയും.
കഴിഞ്ഞ വർഷത്തെ ബിഗ് ബില്യൺ ഡേയ്സിൽ വിവിധ തരത്തിലുള്ള കമ്പനികളുടെ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വലിയ ഓഫറുകൾ ലഭിച്ചിരുന്നു. അതിനാൽ നിരവധി ആളുകളാണ് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയത്. എന്നാൽ ബില്യൺ ഡേയ്സിനെ സംബന്ധിച്ച ഒരു വിവരവും ഔദ്യോഗികമായി ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടില്ല. അതിനാൽ ഓഫറിന്റെ കാര്യത്തിലും തീയതിയിലും മാറ്റം വരുവാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെ ആമസോണിന്റെ ക്വിക്ക് കൊമേഴ്സ് ബിസിനസ് വാർഷിക മൊത്ത വിൽപനയിൽ 1 ബില്യൺ ഡോളർ (ഏകദേശം 8,300 കോടിയിലധികം രൂപ) മറികടന്നു. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരമാണിത്. ദില്ലി, ബെംഗളൂരു എന്നീ നഗരങ്ങളിൽ മികച്ച മുന്നേറ്റം നടത്തി മുൻനിര എതിരാളികൾക്കൊപ്പമെത്താൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ക്വിക്ക് കൊമേഴ്സ് ബിസിനസ് രംഗത്തേക്ക് വൈകിയാണ് പ്രവേശിച്ചതെങ്കിലും ഈ നേട്ടം കൈവരിക്കാൻ ആമസോണിന് സാധിച്ചതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ആമസോൺ ഇന്ത്യ കൺട്രി മാനജർ സമീർ കുമാർ ഈ വിവരങ്ങൾ പങ്കുവെച്ചത്. ഓരോ പാദത്തിലും ഓർഡറുകൾ ഇരട്ടിക്കുന്നതാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് സമീർ കുമാർ പറഞ്ഞു. ആമസോൺ നൗ വഴി സാധാരണ ഉപഭോക്താക്കളെക്കാൾ മൂന്നിരട്ടിയിലധികം ഷോപ്പിംഗ് നടത്തുന്ന പ്രൈം ഉപഭോക്താക്കളാണ് ഇതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നത്. ചെറിയ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നതോടെ പ്രൈം അല്ലാത്ത ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് കാണാൻ കഴിയുന്നത്. ഇവരിൽ പലരും പിന്നീട് പ്രൈം അംഗത്വത്തിലേക്ക് മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മാസമോ പാദമോ ഉള്ള മൊത്തം വിൽപ്പന കണക്കാക്കി, അത് 12 മാസത്തേക്ക് വ്യാപിപ്പിച്ച് കണക്കാക്കുന്ന രീതിയാണ് ഗ്രോസ് ആനുവലൈസ്ഡ് സെയിൽസ്. കിഴിവുകളും റദ്ദാക്കലുകളും ഒഴിവാക്കി ജിഎസ്ടിക്ക് ശേഷമുള്ള ഓർഡറുകളുടെ യഥാർത്ഥ മൂല്യമാണ് ഇതിലൂടെ കണക്കാക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ‘മിനിറ്റ്സ്’ ആരംഭിച്ച് നാല് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം മാർച്ചിലാണ് ആമസോൺ നൗ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, സെപ്റ്റോ എന്നിവ ഇതിനോടകം വിപണിയിൽ വലിയ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്ന സമയത്തായിരുന്നു ആമസോണിന്റെ കടന്നുവരവ്.
HEALTH
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജിമ്മിൽ മണിക്കൂറുകളോളം വർക്ക്ഔട്ട് ചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലേ? പലപ്പോഴും വ്യായാമത്തിന്റെ കുറവു മാത്രമല്ല ഇതിന് കാരണം. ദിവസവും നമ്മൾ പിന്തുടരുന്ന ചില ചെറിയ ശീലങ്ങളും വയറിലെ കൊഴുപ്പ് കുറയുന്നതിന് തടസ്സമാകാം. ജിമ്മിൽ പോകാൻ തുടങ്ങുന്നതിന് മുമ്പും വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണക്രമത്തിലും ഉറക്കത്തിലും ദൈനംദിന ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
പ്രത്യേകിച്ച് 30–40 വയസിന് ശേഷം ശരീരഭാരം നിയന്ത്രിക്കുന്നത് കുറച്ച് ബുദ്ധിമുട്ടായി തോന്നാം. ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ്, കുറയാൻ വർക്ക്ഔട്ടിനൊപ്പം സ്ഥിരമായ ജീവിതശൈലി മാറ്റങ്ങളും ആവശ്യമാണ്.
വയറു കുറയ്ക്കാൻ വർക്ക്ഔട്ട് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ
ജിമ്മിൽ പോകുന്നതിന് മുമ്പ് വയറുനിറയെ ഭക്ഷണം കഴിക്കുന്നത്
ജിമ്മിൽ പോകുന്നതിന് മുമ്പ് വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വയറുനിറയെ ഭക്ഷണം കഴിച്ച ഉടൻ വ്യായാമം ചെയ്യുന്നത് വയറിന് അസ്വസ്ഥത, നെഞ്ചെരിച്ചിൽ, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാൻ കാരണമാകും. വ്യായാമത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ ചെറിയ അളവിലുള്ള ലഘുഭക്ഷണം മതിയാകും.
പഴം, ഓട്സ്, തൈര് പോലുള്ള ലളിതമായ ഭക്ഷണങ്ങൾ വ്യക്തിയുടെ ഭക്ഷണക്രമത്തിനനുസരിച്ച് പരിഗണിക്കാം.
'ജിമ്മിൽ പോയല്ലോ' എന്ന് കരുതി ബാക്കി ദിവസം ഒന്നും ശ്രദ്ധിക്കാതിരിക്കുക
രാവിലെ ഒരു മണിക്കൂർ ജിമ്മിൽ വ്യായാമം ചെയ്ത ശേഷം ദിവസം മുഴുവൻ കസേരയിൽ ഇരിക്കുക, അധികം നടക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തെ ബാധിക്കാം. വ്യായാമം ഒരു മണിക്കൂർ മാത്രം ചെയ്യുന്നതുകൊണ്ട് ബാക്കി 23 മണിക്കൂറിലെ ജീവിതശൈലി ആരോഗ്യകരമാകണമെന്നില്ല. ഓഫീസിലോ വീട്ടിലോ ദീർഘനേരം ഇരിക്കുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്.
വ്യായാമം ചെയ്തതിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്
കഠിനമായി വ്യായാമം ചെയ്തതിന്റെ പേരിൽ പിന്നീട് ഇഷ്ടമുള്ളതെല്ലാം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ ബാധിക്കാം. 'ഇന്ന് നന്നായി വർക്ക്ഔട്ട് ചെയ്തു, അതുകൊണ്ട് ഒരു ബർഗർ കഴിച്ചാലും പ്രശ്നമില്ല' എന്ന ചിന്ത പതിവാകുന്നത് ശ്രദ്ധിക്കണം. വ്യായാമത്തിലൂടെ ചെലവഴിച്ച കലോറിയേക്കാൾ കൂടുതൽ കലോറി ഭക്ഷണത്തിലൂടെ തിരിച്ചെത്തിയാൽ ശരീരത്തിലെ കൊഴുപ്പ് കുറയണമെന്നില്ല.
വ്യായാമത്തിന് ശേഷം പ്രോട്ടീൻ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കൂടുതൽ നല്ലത്.
ഉറക്കം കുറച്ച് വ്യായാമത്തിന് പ്രാധാന്യം നൽകുന്നത്
വയറു കുറയ്ക്കാൻ ജിമ്മിൽ പോകുന്നതിന് തുല്യമായി പ്രധാനമാണ് നല്ല ഉറക്കം. ഉറക്കം കുറയുമ്പോൾ വിശപ്പ് വർധിക്കാനും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളോടുള്ള താൽപര്യം കൂടാനും സാധ്യതയുണ്ട്. ക്ഷീണം കാരണം അടുത്ത ദിവസം വ്യായാമം ചെയ്യാനുള്ള താൽപര്യവും കുറയാം.
രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുക, സ്ഥിരമായ ഉറക്കസമയം ഇല്ലാതിരിക്കുക, ദിവസവും കുറച്ച് മണിക്കൂർ മാത്രം ഉറങ്ങുക തുടങ്ങിയ ശീലങ്ങൾ മാറ്റാൻ ശ്രമിക്കുക.
'വയറു മാത്രം കുറയ്ക്കാം' എന്ന ചിന്ത
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജിമ്മിൽ പോയി ദിവസവും ക്രഞ്ചസും സിറ്റ്-അപ്പും മാത്രം ചെയ്യുന്നത് ഫലം വേഗത്തിലാക്കണമെന്നില്ല. ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്തെ കൊഴുപ്പ് വ്യായാമം ചെയ്ത് മാത്രം അവിടെ നിന്ന് നീക്കം ചെയ്യാൻ സാധിക്കില്ല. ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുമ്പോഴാണ് വയറിലെ കൊഴുപ്പിലും കുറവ് വരുന്നത്. അതുകൊണ്ട് വയറിനുള്ള വ്യായാമങ്ങൾക്കൊപ്പം നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള കാർഡിയോ വ്യായാമങ്ങളും സ്ക്വാറ്റ്, ലഞ്ച്, പുഷ്-അപ്പ് തുടങ്ങിയ ശക്തിവർധക വ്യായാമങ്ങളും ഉൾപ്പെടുത്തുന്നത് കൂടുതൽ സമഗ്രമായ സമീപനമാണ്.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജിമ്മിൽ പോകുന്നത് നല്ലൊരു തുടക്കമാണ്. എന്നാൽ ജിമ്മിൽ ചെയ്യുന്ന ഒരു മണിക്കൂർ വ്യായാമം മാത്രം മതിയാകണമെന്നില്ല. ഭക്ഷണം, ഉറക്കം, ദിവസത്തിലെ മറ്റ് ശീലങ്ങൾ, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനം എന്നിവയും ഒരുപോലെ പ്രധാനമാണ്.
PRAVASI VARTHAKAL

