18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : ഇന്ത്യൻ ആയുർവേദ നിർമ്മിത 'അശ്വഗന്ധ' സപ്ലിമെന്റുകൾ കഴിക്കുന്നവർ യുകെയിൽ ഗുരുതര രോഗാവസ്ഥയിൽ..! കരൾ തകരും.. ബ്രെയിൻ തകരാറിലാകും; ചെഷയറിലെ സ്ത്രീ കോമയിൽ! മലയാളികൾ അടക്കം ഉപഭോക്താക്കൾ! >>> കുട്ടികൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളും അവയ്ക്കുള്ള പരിഹാര മാർഗ്ഗനിർദ്ദേശങ്ങളും പങ്കുവെക്കുന്നു; ജീവൻ ട്രസ്റ്റ് യുകെയുടെ 'സിനർജി' കമ്മ്യൂണിറ്റി ഇൻഫർമേഷൻ പ്രോഗ്രാം ഇന്ന് ബാസിൽഡണിൽ നടക്കും >>> കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ഭക്തർക്കായി പ്രത്യേക അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാൽ പൂജകളും സെപ്റ്റംബർ 20-ന് ഭക്തിനിർഭരമായി നടക്കുന്നു >>> 'എനിക്ക് നാർസിസ്റ്റിക് പ്രവണതകളുണ്ട്, അതിനാൽ തെറാപ്പി ആരംഭിച്ചുകഴിഞ്ഞു'; വ്യക്തിജീവിതത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഡോ. റോബിൻ രാധാകൃഷ്ണൻ >>> 'ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അത് മമ്മൂക്കയിലെത്തി': ഏറ്റവും പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മലയാളത്തിന്റെ മെഗാസ്റ്റാർ: വീണ്ടും ടെക് ലോകത്തെ അമ്പരപ്പിച്ച് സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി >>>
 ഒൻപത് വർഷത്തോളമായി ഇന്ത്യയിൽ തടവിൽ കഴിയുന്ന സ്കോട്ടിഷ് സിഖ് ആക്ടിവിസ്റ്റ് ജഗ്താർ സിംഗ് ജോഹലിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതായി കുടുംബം അറിയിച്ചു.  2017-ൽ പഞ്ചാബിൽ വച്ച് നടന്ന പ്രമുഖ രാഷ്ട്രീയ, മതനേതാക്കളുടെ കൊലപാതകങ്ങളിൽ പങ്കുണ്ടെന്നും ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും ആരോപിച്ചാണ് ഡംബാർട്ടൺ സ്വദേശിയായ ജോഹലിനെ അറസ്റ്റ് ചെയ്തത്.  ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സുമായി ബന്ധപ്പെട്ട കേസുകളിൽ ഒട്ടുമിക്കതിലും നേരത്തെ ഇയാളെ ഒഴിവാക്കിയിരുന്നെങ്കിലും കേന്ദ്ര ഏജൻസികൾ ചുമത്തിയ മറ്റ് കേസുകൾ നിലനിൽക്കുന്നുണ്ടായിരുന്നു.  ജാമ്യവ്യവസ്ഥകളുടെ പൂർണ്ണമായ വിശദാംശങ്ങൾ വ്യക്തമായിട്ടില്ലെങ്കിലും, പണം കെട്ടിവെക്കാനും ഇന്ത്യ വിട്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകാനുമാണ് സാധ്യത.  തടവിലായിരുന്ന കാലയളവിൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി ಬಂದതായി ജോഹൽ ആരോപിച്ചിരുന്നെങ്കിലും ഇന്ത്യൻ അധികൃതർ ഇത് നിഷേധിച്ചിരുന്നു.  നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ലഭിച്ച ഈ ജാമ്യം വലിയൊരു ആശ്വാസമാണെന്നും, എന്നാൽ ജോഹലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും യുകെയിലെ സഹോദരൻ ഗുർപ്രീത് സിംഗ് പറഞ്ഞു.
 പ്രസിദ്ധ ബ്രിട്ടീഷ് ഗായകൻ ഹാരി സ്റ്റൈൽസ് സംഗീത പര്യടനമായ 'ടുഗെദർ, ടുഗെദർ' വൻ വിജയകരമായി നീട്ടിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.  ലണ്ടനിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട 'കഫീൻ' (Kaffeine) എന്ന കോഫി ഷോപ്പിന്റെ രണ്ട് ശാഖകളിൽ ശനിയാഴ്ച എത്തിയ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി കോഫി നൽകിയാണ് ഹാരി തന്റെ സന്തോഷം ആഘോഷിച്ചത്.  ലൈവ് നേഷൻ എന്ന പ്രൊമോട്ടർ കമ്പനി വഴിയാണ് ഈ പ്രത്യേക സമ്മാനം ആരാധകരിലേക്ക് എത്തിയത്.  ഹാരിയുടെ ഗാനങ്ങളും അദ്ദേഹം വേദിയിൽ ധരിക്കാറുള്ള നെക് ടൈ ശൈലിയിലുള്ള വസ്ത്രധാരണവുമായി ജീവനക്കാരും സജീവമായതോടെ കോഫി ഷോപ്പുകളിൽ ആഘോഷ അന്തരീക്ഷമായിരുന്നു.  മുൻകൂട്ടി അറിയിക്കാതെ നൽകിയ ഈ അപ്രതീക്ഷിത സർപ്രൈസ് ഹാരി സ്റ്റൈൽസിന്റെ ആരാധകർക്കും കോഫി പ്രേമികൾക്കും വലിയൊരു സർപ്രൈസ് വിരുന്നായി മാറി.
 സൗദി അറേബ്യയിലെ റിയാദിൽ മലയാളി നഴ്സ് ചിപ്പി രതീഷ് (35) ആകസ്മികമായി മരണപ്പെട്ട  സംഭവം പ്രവാസി മലയാളി സമൂഹത്തെ ഒന്നാകെ വേദനയിലാഴ്ത്തി. കാസർകോട് ജില്ലയിലെ പരപ്പ ബിരിക്കുളം സ്വദേശിനിയായ 35-കാരി ചിപ്പി, റിയാദിലെ നദീമിലുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അവിടെ വെച്ചാണ് ഏതാനും ദിവസംമുമ്പ്  അപ്രതീക്ഷിതമായി മരണമടഞ്ഞത്.  ഇവരുടെ വിയോഗ വാർത്ത കുടുംബത്തെയും പ്രവാസി സമൂഹത്തെയും ഒരുപോലെ തീരാദുഃഖത്തിലാഴ്ത്തി. എങ്കിലും എന്താണ് ചിപ്പിയുടെ ജീവൻ അപഹരിക്കാൻ കാരണമായത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മറുപടിയും ബന്ധുക്കളും അധികൃതരും  ഇതുവരെ നൽകിയിട്ടില്ല. തൊഴിൽപരമായോ വ്യക്തിപരമായോ നിലനിന്നിരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളോ ഇതേത്തുടർന്ന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളോ ആകാം മരണത്തിലേക്ക് നയിച്ചതെന്ന പ്രാദേശിക മാധ്യമങ്ങളിൽ അനുമാന റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ പെട്ടെന്നനുള്ള മനോവിഷമത്തിൽ ചിപ്പി ആത്മഹത്യ ചെയ്തതാണെന്നും അതല്ല അവരെ മനപ്പൂർവ്വം അപായപ്പെടുത്തിയതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈവിധത്തിൽ സംശയങ്ങളും അനൗദ്യോഗിക ചർച്ചകളും പുറത്തുവരുന്നുണ്ടെങ്കിലും, മരണത്തിന്റെ യഥാർത്ഥവും വ്യക്തവുമായ വൈദ്യശാസ്ത്രപരമായ കാരണം ഔദ്യോഗിക വാർത്താ റിപ്പോർട്ടുകളിലോ അധികൃതരുടെ പ്രസ്താവനകളിലോ ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല.  സൗദിയിലെ പ്രാദേശിക നിയമനടപടികൾ പൂർത്തിയാക്കുന്നതിലും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിലുമാണ് അധികൃതരും പ്രാദേശിക കൂട്ടായ്മകളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മരണാനന്തര നിയമനടപടികളും യാത്രാരേഖകളും വേഗത്തിൽ പൂർത്തിയാക്കാൻ റിയാദിലെ കെളി കല സാംസ്കാരിക വേദിയുടെ ചാരിറ്റി വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു. പേപ്പർ വർക്കുകൾ പൂർത്തിയായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കേരളത്തിലെത്തിച്ചത്.  സൗദിയിൽ നിന്ന് നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിച്ച ഭൗതികശരീരം ജന്മനാടായ കാസർകോട്ടെ വീട്ടിലെത്തിക്കുകയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തു കയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ജോലിചെയ്തിരുന്ന ഭർത്താവ് രതീഷ്, മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് നാട്ടിലെത്തിച്ചേർന്നു.  സ്കൂൾ വിദ്യാർത്ഥിനികളായ അനുനന്ദ, ദിവ്യ എന്നിവരാണ് ചിപ്പിയുടെ മക്കൾ.  പ്രവാസലോകത്ത് നഴ്‌സായി ജോലി ചെയ്ത് കുടുംബത്തിന് തണലായി നിന്ന ഒരു യുവതിയുടെ അകാലത്തിലുള്ള വേർപാട് ബന്ധുക്കൾക്കും പ്രവാസി മലയാളികൾക്കും മനസ്സിലെ നൊമ്പരമായി മാറുന്നു.
നിരവധി കുറ്റവാളികളെ അഴിയെണ്ണിച്ച പോലീസ് ഓഫീസറാണ് മുൻ ഡിജിപി ടോമിൻ തച്ചങ്കരി. ഇപ്പോൾ ജയിലിൽ കിടന്ന് സ്വന്തമായി അഴിയെണ്ണുന്നു..! തച്ചങ്കരി ശിക്ഷിച്ചവരിൽ  പലരും നിരപരാധികളും ആയപ്പോൾ, ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കാലം കാത്തുവച്ച കാവ്യനീതി എന്നുതന്നെ വിശേഷിപ്പിക്കണം. ഐപിസ് നേട്ടവും അതുമൂലം കിട്ടിയ പോലീസ് പദവികളും കാര്യമായി ആഘോഷിച്ച് അർമാദിച്ച വ്യക്തിത്വമാണ് തച്ചങ്കരിയുടേത്. ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലൂടെയാണ് തച്ചങ്കരി ആദ്യം പ്രശസ്തനായത്. ഭക്തിഗാനം എഴുതുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നപേരിൽ തച്ചങ്കരി വളരെ വേഗം ജനപ്രിയനായി.  ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങളിൽ പതിവ് ഉപദേശകനായും തച്ചങ്കരി എത്തി. എന്നാൽ അധികാരത്തിന്റെ പടവുകൾ കയറിയപ്പോൾ തച്ചങ്കരിയുടെ യഥാർത്ഥ മുഖം കണ്ട് വിശ്വാസികൾ നടുങ്ങി. അതിസമ്പന്നർക്കും ഉന്നതർക്കും വേണ്ടി നിരവധി സാധാരണക്കാരെ പോലീസുകാരെക്കൊണ്ട് ക്രൂരമായി മർദ്ദിപ്പിക്കുകയും കേസുകളെടുത്ത് വേട്ടയാടുകയും ചെയ്തു.   ഇത്തരത്തിലുള്ള ആലപ്പുഴയിലേതടക്കം ഒന്നിലേറെ സംഭവങ്ങൾ പുറത്തുവന്നതോടെ തച്ചങ്കരിയെ ധ്യാനകേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കി. പിന്നീട്  കൊച്ചിയിലെ റിയാൻ സ്റ്റുഡിയോയുടെ ലേബലിലായി തച്ചങ്കരിയുടെ പൊലീസുകാരനായ കലാകാരൻ എന്ന നിലയിലുള്ള വിളയാട്ടം. അക്കാലത്ത് ഏറ്റവും അധികം വ്യാജ സിഡികൾ കോപ്പിചെയ്ത് നിർമ്മിച്ചിരുന്നത് തച്ചങ്കരിയുടെ റിയാൻ സ്റ്റുഡിയോയിൽ ആയിരുന്നു. എന്നാൽ മറ്റു സ്റ്റുഡിയോകൾക്ക് വ്യാജ സിഡി നിർമാണത്തെക്കുറിച്ച് മുന്നറിയിപ്പ് വീഡിയോ സന്ദേശം അച്ചങ്കരി നൽകിയതും പരിഹാസ്യമായി മാറി. പോലീസ് ഉദ്യോഗസ്ഥരുടെയും നിരവധി ഉന്നതരുടെയും ബിനാമിയായി തച്ചങ്കരിയും പ്രവർത്തിച്ചു എന്നാണ് കേസ് നൽകിയവരുടെ പ്രധാന ആരോപണം. കൊച്ചിയിലെ റിയാൻ സ്റ്റുഡിയോയ്ക്ക് ചുറ്റുമുള്ള ചെറിയ വീടുകൾ എല്ലാം കുറഞ്ഞ വില നൽകിയും ഭീഷണിപ്പെടുത്തിയും ഇയാൾ കൈക്കലാക്കി. റിയാൻ ഫിലിം സിറ്റി നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ അനധികൃതമായി കുതിച്ചു കയറുന്നതിനിടയാണ് വ്യാജ സിഡി വേട്ടയിൽ ഋഷിരാജ് സിംഗുമായുള്ള പോരാട്ടത്തിൽ, തച്ചങ്കരിക്കെതിരെ അന്നത്തെ മുഖ്യമന്ത്രി വിഎസ് വാളോങ്ങുന്നത്. ഇതിനുശേഷമാണ് തച്ചങ്കരി അൽപ്പം ഒന്ന് ഒതുങ്ങിയത്.  ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയാണ് ഈ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചത്.  കേരളത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. മറ്റുപലതിനുമൊപ്പം ഈ റെക്കോർഡും ഇനി അദ്ദേഹത്തിന് സ്വന്തം. വിധിപ്രസ്താവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു.  പിഴ തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.2003 ജനുവരി 1 മുതൽ 2007 ജൂലൈ 4 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലാണ് ശിക്ഷയിലേക്ക് നയിച്ചത്. 3 വർഷ ശിക്ഷയ്ക്ക് മാത്രമേ, വിജിലൻസ് കോടതിയിൽ ജാമ്യം ലഭിക്കൂ എന്നതും തച്ചങ്കരിയെ ജയിലിലേക്ക് നയിച്ചു. ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പരിശോധനാ കാലയളവിൽ തച്ചങ്കരിക്ക് അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളേക്കാൾ 50 ശതമാനത്തിലധികം അധിക സ്വത്തുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. വിചാരണയ്ക്കിടയിൽ ആരോഗ്യപ്രശ്നങ്ങളും കുടുംബപരമായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി പ്രതിഭാഗം ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പൂർണ്ണമായും തള്ളി. ഉന്നത പദവികൾ വഹിച്ച ഒരു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സമൂഹത്തിന് മാതൃകയാകേണ്ടതുണ്ടെന്നും, ഇത്തരം ഗുരുതരമായ അഴിമതികളിൽ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നീരീക്ഷിച്ചു. കേസിൽ 96 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകൾ പരിശോധിച്ച് നീണ്ട നിയമപോരാട്ടത്തിനൊടുവുമാണ് വിധി വന്നത്. ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തച്ചങ്കരിക്ക് നിയമപരമായ അവസരമുണ്ട്. അസുഖങ്ങൾ കാണിച്ച് ജയിലിലെ തന്നെ  ആശുപത്രി ബ്ലോക്കിലേക്ക് ഇദ്ദേഹത്തെ മാറ്റിയെന്ന വിവരമാണ് ഏറ്റവും പുതിയതായി ലഭിക്കുന്നത്. പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറാനും തച്ചങ്കരി ശ്രമം നടത്തിയിരുന്നു. 
Latest News
ഒരു  മരത്തിന്റെ തണ്ടിൽ ചെറിയൊരു മുറിവുണ്ടാക്കിയാൽ അവിടെനിന്ന് എണ്ണ പോലൊരു ദ്രാവകം പുറത്തേക്ക് ഒഴുകിയെത്തുന്നു. അത് കണ്ടാൽ പെട്രോളോ ഡീസലോ ആണെന്ന് തോന്നിയേക്കാം. സംഗതി ശാസ്ത്രകഥയല്ല. തെക്കേ അമേരിക്കയിലെ ചില വനമേഖലകളിൽ വളരുന്ന കോപൈഫെറ ജനുസ്സിൽപ്പെട്ട മരങ്ങളിലാണ് ഈ കൗതുകകരമായ പ്രത്യേകത കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് ‘ഡീസൽ  മരം’ എന്ന വിശേഷണം ലഭിച്ചത്. വന്യജീവിടൂറുകൾ തിരഞ്ഞെടുക്കുക ബ്രസീൽ ഉൾപ്പെടെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് കോപൈഫെറ വൃക്ഷങ്ങൾ പ്രധാനമായും കാണപ്പെടുന്നത്. തണ്ടിനുള്ളിൽ വലിയ അളവിൽ കോപൈബ എണ്ണ സംഭരിക്കാൻ കഴിയുന്നതാണ് ഇവയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. സാധാരണ മരങ്ങളിൽനിന്ന് ലഭിക്കുന്ന കറയോട് സാമ്യമുള്ള ഈ എണ്ണയ്ക്ക് സവിശേഷമായ രാസഘടനയുണ്ട്. മരത്തിന്റെ തണ്ടിൽ ചെറിയൊരു മുറിവുണ്ടാകുമ്പോൾ ഈ ദ്രാവകം പുറത്തേക്ക് ഒഴുകിയെത്തുകയും ചെയ്യും. എന്നാൽ പേരിൽ ‘ഡീസൽ’ ഉണ്ടെങ്കിലും ഇത് പെട്രോളിയത്തിൽനിന്ന് ലഭിക്കുന്ന ഡീസലല്ല. കോപൈബ എണ്ണയിൽ പ്രധാനമായും ടെർപീനുകൾ ഉൾപ്പെടെയുള്ള സംയുക്തങ്ങളാണുള്ളത്. നൂറ്റാണ്ടുകളായി തദ്ദേശീയ ജനവിഭാഗങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഈ എണ്ണ ഉപയോഗിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട്. പരമ്പരാഗത ചികിത്സയ്ക്കുപുറമെ വാർണിഷ്, സോപ്പ് തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണത്തിലും കോപൈബ എണ്ണയ്ക്ക് ഉപയോഗങ്ങളുണ്ട്. പിന്നെ എങ്ങനെയാണ് ഈ മരത്തിന് ‘ഡീസൽ മരം’ എന്ന പേര് ലഭിച്ചത്? അതിന് പിന്നിൽ ഇന്ധനമേഖലയിലെ ഗവേഷണങ്ങളാണ്. കോപൈഫെറയിൽനിന്ന് ലഭിക്കുന്ന എണ്ണ ഡീസൽ എൻജിനുകളിൽ നേരിട്ട് ഉപയോഗിക്കാനാകുമോ, അല്ലെങ്കിൽ സംസ്കരിച്ച് ബയോഫ്യൂവൽ ഘടകമാക്കാനാകുമോ എന്നതിനെക്കുറിച്ച് വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇതാണ് മരത്തെ ഇന്ധനവുമായി ബന്ധപ്പെടുത്തി ശ്രദ്ധ നേടാൻ കാരണമായത്. എന്നിരുന്നാലും മരത്തിൽനിന്ന് നേരിട്ട് ലഭിക്കുന്ന കോപൈബ എണ്ണയെ പമ്പിൽനിന്ന് ലഭിക്കുന്ന ഡീസലിന് തുല്യമായി കാണാനാകില്ല. എണ്ണയുടെ ശുദ്ധീകരണം, ഗുണനിലവാരം, എൻജിനുകളുമായുള്ള അനുയോജ്യത, ഉൽപാദനച്ചെലവ് തുടങ്ങി നിരവധി ഘടകങ്ങൾ ഇവിടെ നിർണായകമാണ്. ബയോഫ്യൂവൽ എന്ന നിലയിൽ ഉപയോഗിക്കാനുള്ള സാധ്യതകൾ പരിശോധിച്ച് ഗവേഷണങ്ങൾ തുടരുന്നുണ്ടെങ്കിലും, കാട്ടിൽനിന്ന് എണ്ണ ശേഖരിച്ച് നേരിട്ട് വാഹനത്തിൽ ഒഴിച്ച് ഓടിക്കാമെന്ന തരത്തിലുള്ള ലളിതമായ ‘ഡീസൽ മരം’ എന്ന ആശയം യാഥാർഥ്യമല്ല. എങ്കിലും ഒരു മരത്തിന്റെ തണ്ടിനുള്ളിൽ ഇത്രയേറെ എണ്ണ സംഭരിക്കപ്പെടുകയും അതിന് ഇന്ധനമേഖലയിൽ പോലും ഗവേഷണതാൽപര്യം ഉണ്ടാകുകയും ചെയ്യുന്നത് പ്രകൃതിയുടെ കൗതുകകരമായ കഴിവുകളിലൊന്നാണ്. ‘ഡീസൽ മരം’ എന്ന പേര് അതുകൊണ്ടുതന്നെ ഇന്നും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
ASSOCIATION
ബാസില്‍ഡണ്‍: യുകെയിലെ മലയാളി സമൂഹത്തിന് ദൈനംദിന ജീവിതത്തില്‍ ആവശ്യമായ വിവിധ സേവനങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും കുറിച്ച് പ്രായോഗിക അറിവും മാര്‍ഗനിര്‍ദേശവും നല്‍കുക എന്ന ലക്ഷ്യത്തോടെ ജീവന്‍ ട്രസ്റ്റ് യുകെ (Jeevan Trust UK) സംഘടിപ്പിക്കുന്ന ആദ്യ 'Synergy - Community Information Programme' ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ബാസില്‍ഡണില്‍ നടക്കും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ (BMA) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുകെയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍, കുട്ടികള്‍ക്ക് പ്രചോദനവും ശരിയായ മാര്‍ഗനിര്‍ദേശവും നല്‍കേണ്ടതിന്റെ പ്രാധാന്യം, Child Abuse, Safeguarding, Effective Parenting, മുതിര്‍ന്നവര്‍ക്കുള്ള പരിചരണവും സാമൂഹിക പിന്തുണയും, ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട സഹായം, GP രജിസ്‌ട്രേഷന്‍, ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയ പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. വിദഗ്ധരും വിഷയങ്ങളും സിബി തോമസ് - (Sunderland) Chairman, Jeevan Trust UK  Adult Care & Social Support Services ടോമി സെബാസ്റ്റ്യന്‍ - (Chelmsford) Training Coordinator, Jeevan Trust UKSafeguarding Children & Effective Parenting യുകെയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കല്‍, Child Abuse, കുട്ടികളുടെ സുരക്ഷയും Safeguarding-ഉം, ഫലപ്രദമായ Parenting എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കും. ഡോ. സൂസന്‍ ജാക്‌സണ്‍ - (Northampton) Faculty Member, Jeevan Trust UKDomestic Abuse Support & Guidance ഡോ. സോജി അലക്‌സ് - (Leeds) PRO, Jeevan Trust UK ജീവന്‍ ട്രസ്റ്റ് യുകെ സെക്രട്ടറി അബ്രഹാം ലൂക്കോസ്, ട്രഷറര്‍ ആന്റണി അബ്രഹാം, ഫാക്കല്‍റ്റി അംഗം ഡോ. വിമല സെബാസ്റ്റ്യന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.ജീവന്‍ ട്രസ്റ്റ് യുകെയുടെ സ്ഥാപക അംഗം അഡ്വ. ഫ്രാന്‍സിസ് കാവാലക്കാട്ടില്‍, ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജോ ജോസഫ്, അസോസിയേഷന്റെ മറ്റ് ഭാരവാഹികള്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരാകും. വിഷയാവതരണങ്ങള്‍ക്ക് ശേഷം Interactive Q&A Session ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സംശയങ്ങളും ആശങ്കകളും വിദഗ്ധരുമായി നേരിട്ട് പങ്കുവയ്ക്കാനും ആവശ്യമായ വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തേടാനും അവസരമുണ്ടാകും.''Empowering Individuals • Strengthening Families • Building Communities' എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് സിനര്‍ജി കമ്മ്യൂണിറ്റി ഇന്‍ഫര്‍മേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രവേശന ഫീസ് ഇല്ല. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് പുറമെ, പുറത്തുനിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജീവന്‍ ട്രസ്റ്റ് യുകെ സെക്രട്ടറിയുമായി മുന്‍കൂട്ടി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. ബന്ധപ്പെടുക: 07886 262747 ശനിയാഴ്ച, 19 സെപ്റ്റംബര്‍ 2026ഉച്ചയ്ക്ക് 2:00 മുതല്‍ വൈകുന്നേരം 5:00 വരെ Holy Trinity Parish Hall, 57 Wickhay, Basildon, SS15 5AD ജീവന്‍ ട്രസ്റ്റ് യുകെയുടെ ആദ്യ സിനര്‍ജി പരിപാടി വിജയകരമാക്കുന്നതിന് സഹകരണവും പിന്തുണയും നല്‍കുന്ന ബാസില്‍ഡണ്‍ മലയാളി അസോസിയേഷനോട് ജീവന്‍ ട്രസ്റ്റ് യുകെ ഭാരവാഹികള്‍ നന്ദി അറിയിച്ചു. സമൂഹത്തിന് ആവശ്യമായ അറിവും പിന്തുണയും വിദഗ്ധരില്‍ നിന്ന് നേരിട്ട് ലഭ്യമാക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ബെഡ്ഫോർഡ് : ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയും, സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ (ബി എം കെ എ) നേതൃത്വം നൽകുന്ന 'പൊന്നോണം 2026' നാളെ, സെപ്തംബർ 19 ന് ശനിയാഴ്ച്ച അതിവിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭം കുറിക്കുന്ന ' പൊന്നോണം 2026' ആഘോഷതോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ വെച്ച് കൊണ്ടാടും. ബെഡ്ഫോർഡ് & കെംപ്‌സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും, കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും, പ്രമുഖ സംഗീത ബ്രാൻഡായ 7 ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ബിഎം കെഎ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും. ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസിയേഷൻ അംഗങ്ങൾ ചേർന്നൊരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റാവും. ബിഎംകെഎ ഓണസദ്യക്ക് തൂശനിലയിൽ വിളമ്പുക 28 ഇനം വിഭവങ്ങൾ ആവും. ചെണ്ടമേളം, തിരുവാതിര, കഥകളി,മോഹിനിയാട്ടം, മിമിക്രി, നൃത്യ-നൃത്തങ്ങളടക്കം ഒരുങ്ങുന്ന കലാസന്ധ്യ ആഘോഷത്തെ വർണ്ണാഭമാക്കും. കൂടാതെ കോമഡി സ്കിറ്റുകളും, ഡിജെയും ആകർഷകങ്ങളായ പരിപാടികളും സംയുക്ത ആഘോഷത്തിൻറെ ഭാഗമായുണ്ടാവും.   ബെഡ്ഫോർഡ് മലയാളികളുടെ സൗഹൃദവേദിയായ ബി എംകെ എ ഒരുക്കുന്ന തിരുവോണ ആഘോഷവും, ഗംഭീര ഓണസദ്യയും സംഘടനയുടെ ജൈത്രയാത്രയുടെ പതിനഞ്ചാം വാർഷീകത്തിന്റെ ഭാഗമായുള്ള മികവുറ്റ പരിപാടികൾക്കും ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായും അസ്സോസ്സിയേഷൻ പ്രസിഡണ്ട് ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു. VENUE: BROMHAM VILLAGE HALL, VILLAGE ROAD,  BEDFORD,  MK43 8JP
റോയല്‍സ് സ്റ്റീവനേജിന്റെ ആഭിമുഖ്യത്തില്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കായി 'ഗോള്‍ഡന്‍ ഡബിള്‍സ്' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 'ദിസ് ഈസ് യുവര്‍ കോര്‍ട്ട്, ദിസ് ഈസ് യുവര്‍ ടൈം' എന്ന ആപ്തവാക്യത്തോടെയാണ് മത്സരം നടക്കുന്നത്. ഒക്ടോബര്‍ 24ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്‌കൂളിലാണ് മത്സരം നടക്കുക. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഓപ്പണ്‍ മെന്‍/വിമെന്‍ കളിക്കാര്‍ക്ക് പങ്കെടുക്കാം. കൂടാതെ, രണ്ടു പേരുടെ പ്രായം കണക്കാക്കുമ്പോള്‍ 100 വയസ്സ് വരുന്ന ജോടികളുടെ എന്‍ട്രികളും സ്വീകരിക്കുന്നതാണ്. ആകെ 24 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ ടീമുകള്‍ക്കും നോക്കൗട്ട് റൗണ്ടുകളിലേക്ക് മുന്നേറാന്‍ അവസരമുണ്ട്. ഗോള്‍ഡ് ഡിവിഷന്‍: ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് £250-ഉം രണ്ടാം സ്ഥാനക്കാര്‍ക്ക് £150-ഉം സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനത്തിന് ട്രോഫിയുണ്ട്. സില്‍വര്‍ ഡിവിഷന്‍: ഒന്നാം സ്ഥാനം £150, രണ്ടാം സ്ഥാനം £75, മൂന്നാം സ്ഥാനത്തിന് ട്രോഫി. ബ്രോണ്‍സ് ഡിവിഷന്‍: ഒന്നാം സ്ഥാനം £100, രണ്ടാം സ്ഥാനം £50, മൂന്നാം സ്ഥാനത്തിന് ട്രോഫി എന്നിവയാണ് ലഭിക്കുക. എന്‍ട്രി ഫീസ്: ഒരു ടീമിന് 40 പൗണ്ട് (ഷട്ടില്‍ മാവിസ് 600) ഉപയോഗിക്കുന്നു). രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക ലോറന്‍സ്: 07925916223 മാത്യു: 07475 686408 ജിമ്മി: 07533 896656 ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനായി പോസ്റ്ററിലെ ലിങ്കോ (https://forms.gle/4FnAj8PLsBoCPGry8) ക്യൂ ആര്‍ കോഡോ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വളരെ കുറച്ചു സ്ലോട്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മത്സരവേദിയുടെ വിലാസം ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഹാള്‍, ഹിച്ചിന്‍ റോഡ്, സ്റ്റീവനേജ് (SG1 4AE)
പെനാര്‍ത്ത് (കാര്‍ഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയ്ക്ക് കൂടുതല്‍ നിറവും ആവേശവും പകരാന്‍ യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 10ന് രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പെനാര്‍ത്തില്‍ നടക്കും. പെനാര്‍ത്തിലെ St Cyres School ആണ് കലാമേളയ്ക്ക് വേദിയാകുന്നത്. കലാമേളയുടെ നടത്തിപ്പിനായി റീജിയണല്‍ പ്രസിഡന്റ് ജോഷി തോമസിന്റെ അധ്യക്ഷതയില്‍ വിപുലമായ കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ബിജു പോള്‍ പ്രസിഡന്റ് ആയുള്ള കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ (സി എം എ) ആണ്. മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കലാമേള കോഓര്‍ഡിനേറ്റര്‍ ജോബി മാത്യു അറിയിച്ചു. കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുകയും, വെയില്‍സിലെ വിവിധ മലയാളി അസോസിയേഷനുകളിലെ കലാപ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്. വെയില്‍സിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും കലാമേളയില്‍ വിവിധ ഇനങ്ങളില്‍ പങ്കെടുക്കും. നൃത്തം, സംഗീതം, ലളിതഗാനം, നാടന്‍പാട്ടുകള്‍,  പ്രസംഗം, സംഘനൃത്തം,  ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്,  മറ്റ്  കേരളീയ കലാരൂപങ്ങള്‍ തുടങ്ങി വിവിധ കലാ ഇനങ്ങളില്‍ മത്സരങ്ങളും അവതരണങ്ങളും അരങ്ങേറും. വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളുടെയും കലാസ്‌നേഹികളുടെയും സാന്നിധ്യം കലാമേളയെ കൂടുതല്‍ ശ്രദ്ധേയമാക്കും. നോര്‍ത്ത് വെയ്ല്‍സും സൗത്ത് വെയ്ല്‍സും ഒരുമിക്കുന്ന ഒരു സുവര്‍ണ്ണ അവസരം.  കലാകാരന്മാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിവിധ മലയാളി സംഘടനകളെ ഒരേ വേദിയില്‍ അണിനിരത്തി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമാകും. യുക്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മലയാളി സമൂഹത്തിന്റെ കലാ-സാംസ്‌കാരികവും തലമുറകളെ ബന്ധിപ്പിക്കുന്നതുമായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികള്‍  യുകെയുടെ വിവിധ സ്ഥലങ്ങളില്‍ വിവിധ റീജിയനുകളില്‍ സംഘടിപ്പിക്കുന്നത്. വേദിയുടെ വിലാസം St Cyres School, Sully Road, Penarth, CF64 2XP വെയില്‍സിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്‌നേഹത്തിന്റെയും ഉത്സവമായി മാറുന്ന റീജിയണല്‍ കലാമേള  2026-നെ വിജയിപ്പിക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകരായ യുക്മ വെയില്‍സ് റീജിയനും കാര്‍ഡിഫ് മലയാളി അസോസിയേഷനും  അഭ്യര്‍ത്ഥിച്ചു. 
SPIRITUAL
ലണ്ടൻ: യു കെ. കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിക്കുന്ന വിനായക ചതുർത്ഥി മഹോത്സവം 2026 സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷിക്കും. വിഘ്‌നങ്ങൾ അകറ്റി വിജയവും ഐശ്വര്യവും നൽകുന്ന ഗണപതി ഭഗവാന് സമർപ്പിച്ചാണ് ഈ വർഷത്തെ മഹോത്സവം. പ്രസിദ്ധമായ സൂര്യകാലടി മഹാ ഗണപതി ഹോമവും അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഇതിന്റെ ഭാഗമായി നടത്തപ്പെടും. പ്രസിദ്ധ തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഹോമത്തിന് മുഖ്യ കാർമികത്വം വഹിക്കും. തേങ്ങ ഉൾപ്പെടെയുള്ള മംഗളകരമായ എട്ട് ദ്രവ്യങ്ങൾ ഉപയോഗിച്ച് ഐശ്വര്യം, സമാധാനം, ദൈവാനുഗ്രഹം എന്നിവയ്ക്കായി നടത്തുന്ന പുണ്യ കർമമാണ് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം. തീയതി: ഞായർ, 20 സെപ്റ്റംബർ 2026 സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ വേദി: Dabbs Place Farm, Gravesend, Kent, DA13 9BL (രജിസ്ട്രേഷന് ശേഷം കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നതാണ്) പരിമിതമായ രജിസ്ട്രേഷനാണ് ഉള്ളത്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: വെള്ളി, 18 സെപ്റ്റംബർ 2026 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 07838 170203 | 07985 245890 | 07973 151975 | 07906 130390 | 07507 766652 | 07795 575065 Email: kentayyappatemple@gmail.com Website: kentayyappatemple.org
യു കെ : കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ ഈ മാസത്തെ പ്രതിമാസ അയ്യപ്പ പൂജ സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. രാവിലെ 8.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകിട്ട് 6.30 മുതൽ 9.30 വരെ വിവിധ പൂജകളോടെ നടക്കും. സൂര്യകാലടി തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടക്കുക. അഭിഷേകം, വിളക്ക് പൂജ, ലളിതാ സഹസ്രനാമ അർച്ചന, ഭജൻസ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം , പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വിളക്ക് പൂജയ്ക്കായി രണ്ട് കെട്ട് പൂക്കൾ, ഒരു നാളികേരം, സ്വന്തം നിലവിളക്ക് എന്നിവയും നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. സ്ഥലം: 1 Northgate, Rochester ME1 1LS (Friends Meeting House, Quaker Meeting House - First Floor) വിവരങ്ങൾക്ക്: 07838 170203, 07985 245890, 07507 766652, 07906 130390, 07973 151975 www.kentayyappatemple.org | kentayyappatemple@gmail.com
മിഡ്ലാന്‍ഡ്‌സ്: ഹോളി ഇമ്മാനുവേല്‍ സിഎസ്‌ഐ ചര്‍ച്ച്, മിഡ്ലാന്‍ഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഈമാസം 20ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ടാംവര്‍ത്തിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ദേവാലയത്തില്‍ ക്വയര്‍ സണ്‍ഡേ ഭക്തിനിര്‍ഭരമായും ആഘോഷപൂര്‍വമായും ആചരിക്കും. സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവകയുടെ ആദരണീയനായ ആത്മീയ നേതാവായ ഡോ. കെ. ജി. ഡാനിയല്‍ തിരുമേനിയുടെ പ്രത്യേക സന്ദര്‍ശനം ഈ അവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, കേരളത്തിലെ നിരവധി ശ്രദ്ധേയമായ കുറ്റാന്വേഷണ കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തതിലൂടെ ''കേരളത്തിന്റെ ഷെര്‍ലോക്ക് ഹോംസ്'' എന്നറിയപ്പെടുന്ന പ്രശസ്ത ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ കെ. ജി. സൈമണ്‍ ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രഗത്ഭ ഓര്‍ഗനിസ്റ്റും സംഗീതജ്ഞനുമായ കെ. ജി. സൈമണ്‍ ഐപിഎസ് , ക്വയര്‍ സണ്‍ഡേയുടെ ഭാഗമായി സഭയിലെ ഗാനശുശ്രൂഷകര്‍ക്കും ക്വയര്‍ അംഗങ്ങള്‍ക്കും വേണ്ടി പ്രത്യേക സന്ദേശം നല്‍കും. സംഗീത ശുശ്രൂഷയുടെ ആത്മീയ പ്രാധാന്യവും സഭാവളര്‍ച്ചയില്‍ ഗാനശുശ്രൂഷയുടെ പങ്കും അദ്ദേഹം തന്റെ സന്ദേശത്തില്‍ പങ്കുവെക്കും. വിശുദ്ധ കുര്‍ബാനയ്ക്കും പ്രത്യേക ആരാധനയ്ക്കും സന്തോഷ് കുമാര്‍ നേതൃത്വം നല്‍കും. ദൈവകൃപയാല്‍, മദ്ധ്യകേരള ഐപിഎസ് മഹായിടവകയുടെ അധ്യക്ഷനായ ഡോ. മലയില്‍ സാബു കോശി തിരുമേനിയുടെ ആശീര്‍വാദത്തോടെയും മദ്ധ്യകേരള ഐപിഎസ്  മഹായിടവകയുടെ പാസ്റ്ററല്‍ ബോര്‍ഡിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും അംഗീകാരത്തോടെയും ഹോളി ഇമ്മാനുവേല്‍ ഐപിഎസ് ചര്‍ച്ച്, മിഡ്ലാന്‍ഡ്‌സ്, യുകെയിലെ ഔദ്യോഗിക ഐപിഎസ്  സഭയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വിശുദ്ധ സംസര്‍ഗ ശുശ്രൂഷയാണ് ഈ ക്വയര്‍ സണ്‍ഡേ ആരാധന. സഭയുടെ ശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി മദ്ധ്യകേരള ഐപിഎസ് മഹായിടവക അനൂപ് ബേബിയെ സഭയുടെ ഇന്‍ചാര്‍ജായി നിയമിച്ചിട്ടുണ്ട്. സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെയും ഫേസ്ബുക്ക് പേജിന്റെയും പ്രകാശനം നടന്ന പ്രഥമ ആരാധനാശുശ്രൂഷയ്ക്ക് ഡോ. ജേക്കബ് തോമസും ജെനു ജോണും നേതൃത്വം നല്‍കിയിരുന്നു. ഈ പ്രത്യേക ക്വയര്‍ സണ്‍ഡേ ആഘോഷത്തിലേക്ക് എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും പൊതുജനങ്ങളെയും സഭാ നേതൃത്വം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടിയുടെ തത്സമയ അപ്‌ഡേറ്റുകള്‍ക്കുമായി വിശ്വാസികള്‍ക്ക് സഭയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് നമ്പറായ +44 7871 588562-ലേക്ക് സന്ദേശം അയയ്ക്കാവുന്നതാണ്. സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.csichurchmidlands.org സന്ദര്‍ശിക്കുകയോ ഹോളി ഇമ്മാനുവേല്‍ ഐപിഎസ് ചര്‍ച്ച് മിഡ്ലാന്‍ഡ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്  https://www.facebook.com/csi.midlands.uk  പിന്തുടരുകയോ ചെയ്ത് സഭയുടെ പ്രവര്‍ത്തനങ്ങള്‍, ആരാധനാ വിവരങ്ങള്‍, വരാനിരിക്കുന്ന പരിപാടികള്‍ എന്നിവ അറിയാവുന്നതാണ്. യുകെയിലെ മദ്ധ്യകേരള ഐപിഎസ് മഹായിടവകയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹോളി ഇമ്മാനുവേല്‍ ഐപിഎസ്  ചര്‍ച്ച് മിഡ്ലാന്‍ഡ്‌സിന്റെ വളര്‍ച്ചയിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും പുതിയൊരു നാഴികക്കല്ലായി ഈ ക്വയര്‍ സണ്‍ഡേ ആഘോഷം മാറുമെന്നാണ് സഭാ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചത്. സ്ഥലത്തിന്റെ വിലാസം Sacred Heart Church, Silver Link Road, Tamworth, B77 2EA
SPECIAL REPORT
എ ഐ ഇന്ന് ലോകത്തെ വലിയ രീതിൽ സ്വാധിനിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ കാര്യത്തിലും എ ഐ ആണ് ഇപ്പോൾ കടന്നു വരുന്നത്. മനുഷ്യൻ്റെ ജീവിതം എളുപ്പമാക്കാനുള്ള എല്ലാ മാർ​ഗങ്ങളും എ ഐ യിൽ ലഭ്യമാണ്. ഇത് ജനങ്ങളെ കൂടുതൽ മടിയന്മാരാക്കുമെന്ന് വാദങ്ങൾ നടക്കുന്നുണ്ടെങ്കിലും സമയം ലാഭിക്കുന്നതിലും ജോലികൾ എളുപ്പമാക്കുന്നതിനും എ ഐ നൽകുന്ന സപ്പോർട്ട് ചെറുതല്ല.  ദൈന്യംദിന ജീവിതത്തിൽ പോലും പലകാര്യങ്ങളും എ ഐ ഉപയോ​ഗിച്ച് നിറവേറ്റാൻ സാധിക്കുന്നു. പഠനം എളുപ്പമാക്കാനും ദിവസം പ്ലാൻ ചെയ്യാനും യാത്രകൾ പ്ലാൻ ചെയ്യാനും പോലും എ ഐ ഉപയോ​ഗിച്ച് സാധിക്കുന്നു. ചില എ ഐ ടൂലുകൾ പരിചയപ്പെടാം. Perplexity AI : യാത്രകൾ പ്ലാൻ ചെയ്യുന്നതിലും കൃത്യമായ വിവരങ്ങൾ ലിങ്കുകൾ സഹിതം നൽകുന്നതിലും ഇത് ഉപകാരപ്പെടും. Dume.ai : ഇ – മെയിൽ പരിശോധിച്ച് കാര്യങ്ങൾ മുൻ​ഗണന അടിസ്ഥാനത്തിൽ ചേർത്ത് വെച്ച് കൃത്യമായ ടു ഡു ലിസ്റ്റ് തയ്യാറാക്കി നൽകുന്നു. Grammarly: എഴുതുന്ന ഇം​ഗ്ലീഷ് വാക്യങ്ങളിലെ വ്യാകരണപ്പിശകുകൾ തിരുത്താൻ സഹായിക്കുന്നു DishGen ai : വീട്ടിലുള്ള സാധനങ്ങളുടെ ലിസ്റ്റ് നൽകിയാൽ അതുപയോ​ഗിച്ച് ഉണ്ടാക്കാവുന്ന ഭക്ഷണങ്ങൾ പറഞ്ഞു തരുകയും എങ്ങനെ ഉണ്ടാക്കാമെന്ന് പറയുകയും ചെയ്യുന്നു
CINEMA
ഇന്ത്യൻ സിനിമാ ലോകത്തെ താരരാജാവാണ് മമ്മൂട്ടി. അദ്ദേഹത്തിന് വാഹനങ്ങളോടും ​ഗാഡജെറ്റുകളോടുമുള്ള ഇഷ്ടവും ഏറെ ശ്രദ്ധേയമാണ്. വാഹനങ്ങൾ ഓടിക്കാൻ ഇഷ്ടമുള്ള അദ്ദേഹത്തിന് കാറുകളുടെ വലിയ കളക്ഷനുമുണ്ട്. അതോടൊപ്പം ​വിപണിയിലിറങ്ങുന്ന പുതിയ ​ഗാഡ്ജെറ്റുകളും സ്വന്തമാക്കുന്നതിൽ താരം മുന്നിലാണ്.  ഇപ്പോഴിതാ ഏറ്റവും പുതിയ ഐഫോൺ 18 പ്രൊമാക്സ് സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂക്ക. കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഫോൺ പുറത്തിറക്കിയത്. ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അത് മമ്മൂക്കയിലെത്തി. മമ്മൂട്ടി ഫോൺ അൺബോക്സ് ചെയ്യുന്നതിൻ്റെ ഉൾപ്പെടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഫോൺ അൺബോക്സ് ചെയ് അത് ചെവിയിൽ വെച്ചു നോക്കുന്നതായി കാണാം.  ഐ ഫോൺ 18 പ്രൊ മാക്സ് ബ്ലാക്കാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ രണ്ട് ലക്ഷത്തിന് മുകളിലാണ് ഫോണിൻ്റെ വില. ഇന്ന് മുതലാണ് ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്. ഐ ഫോൺ 18 സീരിസിൽ ബേസ് വേർഷൻ ഇല്ല. പ്രൊ, പ്രൊമാക്സ്, ഐ ഫോൺ ഡുവോയുമാണ് വിപണിയിൽ എത്തിയിരിക്കുന്നത്. സ്പ്ലീറ്റ് സ്ക്രീനുള്ള ഡുവോയുടെ ഏറ്റവും ഉയർന്ന വേരിയൻ്റിന് ഏകദേശം നാലര ലക്ഷം രൂപവരെയാണ് വില.
താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സി​ഗ്മ എന്ന ചിത്രത്തിനായി തന്റെ അച്ഛൻ വിജയ് കാത്തിരിക്കുകയാണ് സംവിധായകൻ ജേസൺ സഞ്ജയ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രസ്മീറ്റിനിടെയായിരുന്നു സഞ്ജയ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ അച്ഛനിൽ നിന്ന് താൻ പഠിച്ച കാര്യത്തെ കുറിച്ച് സഞ്ജയ് പറഞ്ഞ വാക്കുകളാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.  'കൃത്യനിഷ്ഠത'യാണ് അച്ഛനിൽ നിന്ന് താൻ പഠിച്ച കാര്യമെന്ന് സഞ്ജയ് പറഞ്ഞു. താങ്കളുടെ അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ താങ്കളുടെ ആദ്യ പ്രതികരണം എന്തായിരുന്നു ? എന്ന ചോദ്യത്തിനും സഞ്ജയ് മറുപടി നൽകി. 'എനിക്ക് വലിയ സന്തോഷം തോന്നി. അദ്ദേഹത്തിനും എനിക്കും ചുറ്റുമുള്ള എല്ലാവർക്കും അതൊരു സന്തോഷ നിമിഷമായിരുന്നു എന്ന കാര്യം തീർച്ചയാണ്'.- സഞ്ജയ് പറഞ്ഞു. അതോടൊപ്പം അച്ഛന്റെ ആരാധകരാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും ജേസൺ കൂട്ടിച്ചേർത്തു. നിങ്ങളുടെ ആദ്യ സിനിമയ്ക്കായി അച്ഛൻ എന്താണ് നൽകിയത് എന്നായിരുന്നു സഞ്ജയ്‌യോടുള്ള ചോദ്യം. ആരാധകർക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട്, എല്ലാവരെയും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അച്ഛൻ 'സി​ഗ്മ'യുടെ റിലീസിനായി കാത്തിരിക്കുകയാണ്. പ്രൊമോഷൻ പരിപാടികൾക്കൊന്നും അദ്ദേഹം വരില്ല. കാരണം, സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, മറ്റു കാര്യങ്ങൾ തമ്മിൽ കൂടിക്കലരുന്നത് എനിക്ക് താല്പര്യമില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്. തീർച്ചയായും അദ്ദേഹം എന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. ഒക്ടോബർ രണ്ടിനാണ് സി​ഗ്മ തിയറ്ററുകളിലെത്തുന്നത്. സന്ദീപ് കിഷൻ ആണ് സി​ഗ്മയിൽ നായകനായെത്തുന്നത്. ഫാരിയ അബ്ദുള്ള ആണ് നായിക.
ലഹരി ഉപയോഗ രംഗങ്ങളില്‍ മുന്നറിയിപ്പ് നിര്‍ബന്ധിതമാക്കിയതടക്കം സിനിമ സെന്‍സര്‍ മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകളെ അവഹേളിക്കുന്ന രംഗങ്ങള്‍ പാടില്ല, അക്രമങ്ങളെ ന്യായികരിക്കരുത്, കോടതികളുടെ അന്തസ് ഇടിക്കുന്ന രംഗങ്ങള്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അനാവശ്യമായി നിയന്ത്രിക്കാതെ തന്നെ, സിനിമകള്‍ സാമൂഹിക മൂല്യങ്ങളോട് ഉത്തരവാദിത്തമുള്ളതും സംവേദനക്ഷമവുമാണെന്ന് സെന്‍സര്‍ ബോര്‍ഡ് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മദ്യപാനം, ലഹരി ഉപയോഗം, പുകവലി എന്നിവ സിനിമകള്‍ മഹത്വവല്‍ക്കരിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന രംഗങ്ങളില്‍ നിര്‍ദ്ദിഷ്ട മുന്നറിയിപ്പുകള്‍ നല്‍കേണ്ടതാണ്. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പാടില്ല. ലൈംഗികാക്രമണങ്ങള്‍ പരമാവധി ഒഴിവാക്കണം; പ്രമേയത്തിന് അത്യാവശ്യമാണെങ്കില്‍ അത്തരം രംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്നും നിര്‍ദേശത്തില്‍ ഉണ്ട് അക്രമസംഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ, മഹത്വവത്കരിക്കുകയോ ചെയ്യരുത്.കുട്ടികളെ അക്രമങ്ങളുടെ ഇരകളായോ കുറ്റവാളികളായോ നിര്‍ബന്ധിത സാക്ഷികളായോ കാണിക്കുന്നതോ, ബാലപീഡനത്തിന് ഇരയാക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ പാടില്ല. മൃഗങ്ങളോടുള്ള ക്രൂരത, ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെ പരിഹസിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശത്തില്‍ ഉണ്ട്. മതവിഭാഗങ്ങളെയോ മറ്റ് സമൂഹങ്ങളെയോ അവഹേളിക്കുന്ന ദൃശ്യങ്ങളോ വാക്കുകളോ പാടില്ല. വര്‍ഗീയതയോ, രാജ്യവിരുദ്ധമായ ആശയങ്ങളോ പ്രചരിപ്പിക്കാന്‍ പാടില്ല. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതോ, രാജ്യസുരക്ഷയ്‌ക്കോ ക്രമസമാധാനത്തിനോ ഭീഷണിയാകുന്നതോ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തെ ബാധിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
NAMMUDE NAADU
പാകിസ്താനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. കോഹട്ട് ജില്ലയിലെ ഓള്‍ഡ് പൊലീസ് ലൈന്‍സിന് സമീപമുള്ള പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ മരിച്ചവരില്‍ അഞ്ച് പോലീസുകാരും ഉള്‍പ്പെടുന്നതായി പ്രവിശ്യാ പൊലീസ് മേധാവി സുല്‍ഫിക്കര്‍ ഹമീദ് അറിയിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും പ്രാര്‍ത്ഥനയ്‌ക്കെത്തിയവരാണ്. അതേസമയം, ഒരു സംഘടനയോ വ്യക്തിയോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്‍ മോത്തി നഗറില്‍ ആരംഭിച്ച ജന്‍ കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. രേഖ ഗുപ്തയുമായി സഞ്ജു കൂടിക്കാഴ്ച നടത്തി. 'ഡല്‍ഹിയുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ട്; തന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് യാത്ര ആരംഭിച്ചതും ഇവിടെയാണ്. ഇപ്പോള്‍ മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്റെ മോത്തി നഗറിലെ 'ജന്‍ കൗശല്‍ കേന്ദ്ര'ത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍, അദ്ദേഹം ഡല്‍ഹിയിലെ യുവജനങ്ങളെ നൈപുണ്യത്തിലേക്കും അവസരങ്ങളിലേക്കും സ്വയംപര്യാപ്തതയിലേക്കും നയിക്കുമെന്ന്' രേഖ ഗുപ്ത പറഞ്ഞു. ഹരീഷ് ഖുറാനി എംഎല്‍എ, ട്രിനിറ്റി ഫൗണ്ടേഷന്റെയും ഐഎസിടി എജ്യുക്കേഷന്റെയും ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായി. യുവാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഭാവി അധിഷ്ഠിത നൈപുണ്യങ്ങളില്‍ പരിശീലനം നല്‍കുകയാണ് ജന്‍ കൗശല്‍ കേന്ദ്രം ലക്ഷ്യമിടുന്നത്.
Channels
ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ നിന്നും മത്സരിച്ചിരുന്നു റോബിന്‍. സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ നടത്തിയ തുറന്നു പറച്ചില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തിരിച്ചറിഞ്ഞതായാണ് റോബിന്‍ പറയുന്നത്. അതിനാല്‍ താന്‍ തെറാപ്പി ആരംഭിച്ചുവെന്നും കുറച്ച് കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നുമാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. വൈകാരികമായ കുറിപ്പിലൂടെയാണ് റോബിന്റെ പ്രതികരണം. ''എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ അംഗീരിക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. ഞാന്‍ തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയുടേയും, സുഖപ്പെടലിന്റേയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ കമ്മിറ്റഡ് ആണ്.'' എന്നാണ് റോബിന്‍ പറയുന്നത്. ''കുറച്ചുനാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്. മാറ്റം സംഭവിക്കാന്‍ സമയം വേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷെ അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്'' എന്നും താരം പറയുന്നു. ''എന്നോട് സനേഹം കാണിച്ച, പിന്തുണച്ച, ക്ഷമ കാണിച്ച, എന്നെ മനസിലാക്കിയവര്‍ക്ക് നന്ദി. ഞാന്‍ കൂടുതല്‍ കരുത്തനും, ശാന്തനും എന്റെ മെച്ചപ്പെട്ടൊരു പതിപ്പാവുകയും ചെയ്യും'' എന്നു പറഞ്ഞാണ് റോബിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ടെലിവിഷൻ റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാദത്തിൽ. മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി ചിത്രകാരനായ സിജിൻ ഗോപിനാഥൻ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിൽ ഉപയോഗിച്ചുവെന്നാണ് കലാകാരന്റെ ആരോപണം. പിന്നാലെ വിശദീകരണവുമായി മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി. 'ഏകദേശം മൂന്ന് വർഷം യുഎഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ യഥാർഥ മനുഷ്യരെ നേരിൽക്കണ്ടും വരച്ചുമാണ് എന്റെ ഗ്ലോബൽ പീസ് ആർട്ട് വർക്ക് രൂപപ്പെട്ടത്. ഞാൻ നേരിട്ട് കണ്ട യുഎഇയുടെ വൈവിധ്യത്തിന്റെ വിഷ്വൽ ഡോക്യുമെന്റേഷൻ കൂടിയാണിത്. വൈവിധ്യം എന്ന ആശയം ആരുടെയും സ്വന്തമല്ല. ആളുകളെ ഒരുമിച്ച് വരയ്ക്കുക എന്ന ആശയം ആർക്കും ഉപയോഗിക്കാം. പക്ഷേ, നിലവിലുള്ള ഒരു കലാരൂപം തിരിച്ചറിയാവുന്ന മുഖങ്ങളും ഭാവങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമായി ഉപയോഗിച്ച ശേഷം കുറച്ച് മാറ്റങ്ങൾ വരുത്തിയതുകൊണ്ട് അതിന്റെ ഒറിജിനൽ സോഴ്‌സ് ഇല്ലാതാകുന്നില്ല. ഇത് മോഹൻലാൽ സാറിനെതിരെയുള്ള വിഷയമല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷൻ- ഡിസൈൻ- മീഡിയ ടീമിനോടാണ് എന്റെ ആശങ്ക പങ്കുവെക്കുന്നത്'. 'വർഷങ്ങളുടെ ഫീൽഡ് വർക്കും ക്രിയേറ്റീവ് എഫർട്ടുമുള്ള ഒരു ആർട്ട് വർക്ക് റെഫറൻസ് ആക്കുമ്പോൾ, യഥാർഥ ആർട്ടിസ്റ്റിനെ അംഗീകരിച്ച്, ക്രെഡിറ്റ് നൽകുക എന്നത് ഏറ്റവും അടിസ്ഥാനപരമായ ബഹുമാനമാണ്. പ്രചോദനം ഉൾക്കൊള്ളാം. സോഴ്‌സ് മറക്കരുത്. ആർട്ടിസ്റ്റിന് ക്രെഡിറ്റ് നൽകുക'- തന്റെ കലാരൂപത്തെക്കുറിച്ച് ചിത്രകാരനായ സിജിൻ ഗോപിനാഥൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിജിൻ ഗോപിനാഥിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലായതോടെ മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ പ്രതികരണവുമായി രംഗത്തെത്തി. റിയാലിറ്റി ഷോയ്ക്കായി മോഹൻലാലിന്റെ സ്‌റ്റൈലിങ് ചെയ്യുന്നത് താനല്ലെന്ന് അവർ വ്യക്തമാക്കി. 'ഞാനാണ് ലാൽ സാറിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ്. എന്നാൽ റിയാലിറ്റി ഷോയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ കോസ്റ്റ്യൂമുകൾ ചെയ്യുന്നത് ഞാനല്ല. നന്ദി'- അവർ കുറിച്ചു. അതിനിടെ, റിയാലിറ്റി ഷോയ്ക്ക് വേണ്ടി മോഹൻലാലിന് വേഷങ്ങൾ ഒരുക്കുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന വിവരം പുറത്തുവന്നു. വിവാദത്തോട് പ്രവീൺ വർമ പക്ഷേ പ്രതികരിച്ചിട്ടില്ല. ലളിതവും പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ ലുക്കാണ് ഇത്തവണ മോഹൻലാലിനായി ഒരുക്കുന്നതെന്ന് പ്രവീൺ വർമ പറഞ്ഞു. വിവാദം ചൂടുപിടിച്ചതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി സിജിൻ ഗോപിനാഥൻ രംഗത്തെത്തി. 'നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ വിവാദങ്ങളിലൂടെയോ ശ്രദ്ധ നേടുക എന്നത് ഒരിക്കലും എന്റെ രീതിയല്ല. ഒരു ഹേറ്റ് ക്യാമ്പെയ്‌നിന്റെ ഭാഗമാകാനോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാനോ എനിക്ക് താൽപര്യമില്ല.' 'ഞാൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്റെ ആർട്ട്‌വർക്കിലെ മുഖങ്ങൾ തെരുവുകളിലും ജീവിതയാത്രയിലും ഞാൻ നേരിട്ട് കണ്ടുമുട്ടിയ യഥാർത്ഥ മനുഷ്യരിൽ നിന്നുള്ളവയാണ്. മൂന്ന് വർഷത്തോളം സമയമെടുത്താണ് ആ മുഖങ്ങൾ വരച്ചതും ഈ ആർട്ട്‌വർക്ക് രൂപപ്പെടുത്തിയതും. ഓരോ മുഖത്തിനും പിന്നിൽ ഓരോ ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത് എനിക്ക് വെറുമൊരു സാങ്കൽപ്പിക ആർട്ട്‌വർക്ക് അല്ല.' 'ഡൂഡിൽ ആർട്ട് ഞാൻ കണ്ടുപിടിച്ചതാണെന്നോ, ഡൂഡിലിംഗ് എന്ന ആശയത്തിന്മേൽ എനിക്ക് അവകാശമുണ്ടെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വാക്കുകളായി ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.' 'അതിലും പ്രധാനമായി, എന്റെ വാക്കുകളെ വളച്ചൊടിച്ച് ഞാൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലാൽ സാറിനെതിരെ ഉപയോഗിക്കരുത്. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള നെഗറ്റിവിറ്റിയും സൃഷ്ടിക്കുക എന്നത് എന്റെ ഉദ്ദേശമല്ല.' 'എന്റെ കലയോടോ എന്റെ കാഴ്ചപ്പാടിനോടോ വിയോജിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞ കാര്യങ്ങളെ അതിന്റെ യഥാർത്ഥ സാഹചര്യത്തിൽ തന്നെ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.' 'നെഗറ്റിവിറ്റിയിലൂടെ ശ്രദ്ധ നേടുന്നതിനേക്കാൾ, എന്റെ കല തന്നെ എനിക്ക് വേണ്ടി സംസാരിക്കട്ടെ.' സിജിൻ ഗോപിനാഥൻ ഡൂഡിൽ ആർട്ടിസ്റ്റ്
നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്. അതിനാലാണ് തന്നെ സോഷ്യല്‍ മീഡിയയിലൊന്നും കാണാതിരുന്നതെന്നും അവര്‍ പറയുന്നു. യൂട്യൂബ് ചാനലിലൂടേയും സബ്‌സ്‌ക്രിപ്ഷനിലൂടേയുമാണ് താന്‍ ചികിത്സയ്ക്ക് പണം കണ്ടെത്തിയതെന്നും അവര്‍ പറയുന്നു. ആ വാക്കുകളിലേക്ക്:  ''എല്ലാ കീമോ കഴിയുമ്പോഴും കുറച്ച് ദിവസം കഴിയുമ്പോള്‍ എഴുന്നേല്‍ക്കുന്നതാണ് പക്ഷെ നാലാമത്തെ കീമോ കഴിഞ്ഞത് മുതല്‍ കിടപ്പ് തന്നെയായിരുന്നു. എഴുന്നേറ്റിട്ടിട്ടില്ല. ഇന്നലേയും കൂടെ ഛര്‍ദ്ദിച്ചു. എന്നെ കണ്ടാല്‍ അറിയാം നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന്. ചേച്ചിയുടെ മകന്റെ ജന്മദിനമാണ്. അതുകൊണ്ട് മാത്രമാണ് ഇന്ന് എഴുന്നേറ്റത്. എഴുന്നേറ്റെങ്കിലും കിടപ്പു തന്നെയാണ്. എഴുന്നേറ്റാല്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ റീലിടുമായിരുന്നു. പക്ഷെ അതിന് പോലും പറ്റുന്ന ശാരീരിക അവസ്ഥയോ മാനസികാവസ്ഥയോ അല്ല. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്.പക്ഷെ അവരുടെ ഫോണ്‍ എടുക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയാണ്. അതിനാലാണ് വിഡിയോ ഇടുന്നത്. എനിക്ക് കോടികളുടെ വരുമാനമൊന്നും ഇല്ല. ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകും എനിക്ക് ബിഗ് ബോസില്‍ നിന്നും ലക്ഷങ്ങളും കോടികളും കിട്ടിയിട്ടുണ്ടാകുമെന്ന്. അത് തെറ്റിദ്ധാരണയാണ്. ഞാനൊരു മണ്ടിയായിരുന്നു. ആയകാലത്ത് എന്നെക്കൊണ്ട് റീച്ചുണ്ടാക്കി എല്ലാവരും. അവരൊക്കെ വണ്ടിക്കൂലിയും തന്ന് വിടും. നമ്മള്‍ അതും വാങ്ങി വന്ന് തെറി മുഴുവന്‍ കേള്‍ക്കും. അവര്‍ പ്രശസ്തരാകും, വലിയ റീച്ചുണ്ടാക്കും. ബിഗ് ബോസില്‍ നിന്നും വിളിച്ചപ്പോള്‍ എനിക്ക് പറഞ്ഞു തരാനും തിരുത്താനും ആരും ഉണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവ് പ്രതിഫലം എനിക്കായിരുന്നു എന്ന്. എനിക്ക് ആകെയുള്ള വരുമാനം യൂട്യൂബ് ചാനലും സബ്‌സ്‌ക്രിപ്ഷനുമാണ്. എന്നെ ചീത്ത വിളിച്ചവരും അപമാനിച്ചവരുമാണെങ്കിലും എന്റെ നാല് കീമോയ്ക്ക് വേണ്ടിയുള്ള പൈസയും കിട്ടിയത് അതിലൂടെയാണ്. ആര് എന്ത് പറഞ്ഞാലും സബ്‌സ്‌ക്രിപ്ഷനുമായി മുന്നോട്ട് പോകും. ഞാന്‍ ചാവാന്‍ നോക്കിയിരിക്കുന്ന കുറച്ചുപേരുണ്ടെന്ന് എനിക്കറിയാം. ഇനി എന്നെക്കൊണ്ട് റീച്ചുണ്ടാക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് അറിയാം. കീമോ കഴിഞ്ഞതോടെ ഉള്ള പൈസ തീര്‍ന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ഒന്ന് രണ്ട് ഓണ്‍ലൈന്‍ മീഡിയക്കാര്‍ സഹായിച്ചിരുന്നു. ബാക്കിയുള്ളവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ആരൊക്കെ എന്റെ കൂടെയുണ്ടെന്ന് ഇപ്പോള്‍ മനസിലാക്കി''.
ബിഗ് ബോസ് മലയാളം സീസൺ 8 ലെ മൽസരാർത്ഥികളിൽ ഒരാളാണ് റിനി ആൻ ജോർജ്. സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വ്യക്തിയാണ് റിനി. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ചർച്ചയായി. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ പോകുന്നതിനു മുൻപുള്ള റിനിയുടെ ഒരഭിമുഖവും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബിഗ് ബോസ് എന്ന പരിപാടിയോട് തനിക്ക് ഒട്ടും താൽപര്യമില്ല എന്നാണ് റിനി അഭിമുഖത്തിൽ പറയുന്നത്. "ബിഗ് ബോസ് എനിക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല. സത്യത്തിൽ ആരുടെയെങ്കിലും വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്ന പരിപാടിയാണല്ലോ അത്. എനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാനും ഇഷ്ടമല്ല, ഞാൻ ആരെക്കുറിച്ചും അങ്ങനെ പറയാറുമില്ല", എന്നായിരുന്നു റിനിയുടെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്ന താങ്കളെ ഭാവിയിൽ മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ കാണാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് "അറിയില്ല, അവർ വിളിച്ചാൽ ഞാൻ പോവുമോ എന്ന് തീർത്തു പറയാനാകില്ല. ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടു പോയേക്കാം", എന്നായിരുന്നു റിനിയുടെ മറുപടി. ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ജോലിയില്‍ കയറി. പിന്നീ‌ട് പല പ്രമുഖ ചാനലുകളിലും ജോലി ചെയ്ത റിനി ആൻ ജോർജ്, അവതാരകയായും തിളങ്ങിയിട്ടുണ്ട്.
അവതാരകയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. ടെലിവിഷന്‍ ഷോകളും അവാര്‍ഡ് ഷോകളുമൊക്കെ മീര അനില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം താരങ്ങളോടുള്ള ചോദ്യങ്ങളുടെ പേരില്‍ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് മീര അനില്‍. തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയൊരു ചോദ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര. മൈല്‍സ്‌റ്റോണ്‍ മേക്കഴേസിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ തുറന്നു പറച്ചില്‍.  ഒരു തവണ, ചാക്കോച്ചന്റെ ഒരു ഇവന്റില്‍ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചാക്കോച്ചനോട് നേരത്തെ പറഞ്ഞിരുന്നില്ല. ചാക്കോച്ചന്റെ അച്ഛന്റെ ഫോട്ടോയൊക്കെ വളരെ കഷ്ടപ്പെട്ട് കളക്ട് ചെയ്യുകയും അവിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ചാക്കോച്ചന്‍ ഭയങ്കര ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ 20 വര്‍ഷം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. വളരെ സന്തോഷത്തോടെ നില്‍ക്കവെ പെട്ടെന്ന് മ്യൂസിക്കോടെ ഈ ചിത്രങ്ങള്‍ കയറി വന്നു. അങ്ങനെ നിന്നിരുന്ന ചാക്കോച്ചന്‍ ഒരു സെക്കന്റില്‍ അദ്ദേഹത്തിന്റെ അസാധ്യത്തിലേക്ക് പോയി. ചാക്കോച്ചന്റെ വലിയ വിജയം കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അപ്പനില്ലാത്ത ഈ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് അതിനെ കാണുന്നത് എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ ഒരു നോട്ടം നോക്കി. പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്നൊരു ചോദ്യം ചാക്കോച്ചന്‍ ചോദിക്കാതെ ചോദിച്ചു. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ആ സമയത്ത് അവതാരക എന്ന മീര മാറി, മനുഷ്യ സ്ത്രീയായ മീരയിലേക്ക് ഞാന്‍ പോയി. ഇത് വേണ്ടിയിരുന്നുവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചതിനേക്കാളും ചാക്കോച്ചന്‍ അത് ഉള്ളിലേക്ക് എടുത്തു. ആര്‍ക്കും വേദനയുണ്ടാക്കരുതെന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാന്‍. അത് ഭയങ്കരമായ വിഷമമായി. ചാക്കോച്ചന്‍ വളരെ സ്വീറ്റ് ആയിട്ടുള്ള താരമാണ്. അതിനാല്‍ ആ നിമിഷം അങ്ങനൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി''.
BUSINESS
ചൈനയിൽ നിന്ന് പുറത്തുവരുന്ന പുതിയ റോബോട്ടിക്സ് വാർത്ത ലോകശ്രദ്ധ നേടുകയാണ്. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടൽ പരമാവധി കുറച്ച്, റോബോട്ടുകൾ തന്നെ ഉത്പാദനപ്രക്രിയയിലെ പ്രധാന ജോലികൾ ഏറ്റെടുക്കുന്ന വൻകിട ഹ്യൂമനോയിഡ് റോബോട്ട് ഫാക്ടറിയാണ് ലിഷൗവിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഗുവാങ്‌ക്സി ഷുവാങ് സ്വയംഭരണ മേഖലയിലാണ് യുബോടെക് റോബോട്ടിക്സ് ഈ അത്യാധുനിക നിർമാണകേന്ദ്രം ഒരുക്കിയിരിക്കുന്നത്. വ്യാവസായിക ഹ്യൂമനോയിഡ് റോബോട്ടുകളുടെ വൻതോതിലുള്ള ഉത്പാദനമാണ് ഇവിടെ നടക്കുന്നത്. കമ്പനിയുടെ കണക്കനുസരിച്ച് 10 മിനിറ്റിൽ ഒരു ഹ്യൂമനോയിഡ് റോബോട്ട് നിർമിക്കാൻ ഫാക്ടറിക്ക് കഴിയും. Robotics 14,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള നിർമാണകേന്ദ്രത്തിന് 13.8 മീറ്റർ ഉയരമുണ്ട്. വർഷത്തിൽ 10,000 റോബോട്ടുകൾ വരെ നിർമിക്കാൻ കഴിയുന്ന ശേഷിയാണ് ഫാക്ടറിക്കുള്ളതെന്നാണ് യുബോടെക് പറയുന്നത്. കമ്പനിയുടെ വോക്കർ എസ്, ക്രൂസർ സീരീസുകളിലെ വ്യാവസായിക റോബോട്ടുകളാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. യുബോടെക്കും സീമൻസ് ഡിജിറ്റൽ ഇൻഡസ്ട്രീസും ചേർന്നാണ് ഫാക്ടറിയുടെ സാങ്കേതിക സംവിധാനം വികസിപ്പിച്ചത്. ഉത്പാദനം മുതൽ ഗുണനിലവാര പരിശോധന വരെയുള്ള വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ‘സ്മാർട്ട് ബ്രെയിൻ’ എന്ന ഡിജിറ്റൽ സംവിധാനമാണ്. നിർമാണത്തിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കാനായി ഓരോ റോബോട്ടിനും പ്രത്യേക സീരിയൽ നമ്പറും നൽകുന്നു. നിർമാണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും റോബോട്ടുകൾക്ക് പ്രധാന പങ്കുണ്ട്. ക്രൂസർ വൈ1, ക്രൂസർ എസ്2 എന്നീ റോബോട്ടുകളാണ് വസ്തുക്കൾ അൺലോഡ് ചെയ്യുകയും ക്രമീകരിക്കുകയും നിർമാണസ്ഥലത്തേക്ക് മാറ്റുകയും ചെയ്യുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകൾ മാത്രമല്ല, കൊളാബറേറ്റീവ് റോബോട്ടിക് ആമുകൾ, ഡ്രൈവറില്ലാ ലോജിസ്റ്റിക്സ് വാഹനങ്ങൾ, റൊട്ടേറ്റിംഗ് വർക്ക് ടേബിളുകൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഉപയോഗിക്കുന്നു. പാർട്സുകളും പൂർത്തിയായ റോബോട്ടുകളും ഫാക്ടറിയുടെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ഡ്രൈവറില്ലാ ഫോർക്ക്ലിഫ്റ്റുകളും മറ്റ് ഓട്ടോമേറ്റഡ് വാഹനങ്ങളുമാണ്. റോബോട്ട് നിർമാണം പൂർത്തിയായാൽ പരിശോധനയുടെ ഘട്ടമാണ്. ഓരോ റോബോട്ടിനും നാലുമണിക്കൂറിലധികം നീളുന്ന പരിശോധനകൾ നടത്തും. ഇതിന് പുറമെ 360 ഡിഗ്രി വിഷ്വൽ ഇൻസ്പെക്ഷനും ഉണ്ടാകും. പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് റോബോട്ടുകളെ സംഭരണ മേഖലയിലേക്ക് മാറ്റുന്നത്. ഇതിനായി ഫാക്ടറിയിൽ പ്രത്യേക ഓട്ടോമേറ്റഡ് വെയർഹൗസും ഒരുക്കിയിട്ടുണ്ട്. 65 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഈ ഭാഗത്ത് 112 ഹ്യൂമനോയിഡ് റോബോട്ടുകളെ ഒരേസമയം സൂക്ഷിക്കാനാകും. റോബോട്ടുകളെ നിർമിക്കാൻ മനുഷ്യർ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന്, റോബോട്ടുകളുടെ നിർമാണപ്രക്രിയയിലും റോബോട്ടുകൾക്ക് വലിയ പങ്ക് നൽകുന്ന പുതിയ വ്യാവസായിക മാതൃകയിലേക്കുള്ള ചുവടുവയ്പ്പാണ് ലിഷൗവിലെ ഈ ഫാക്ടറിയിലൂടെ ചൈന ലക്ഷ്യമിടുന്നത്.
ഏറ്റവും ജനപ്രിയമായ എഐ അധിഷ്ഠിത വോയിസ് അസിസ്റ്റ് സംവിധാനമാണ് അലക്സ. എത്ര സങ്കീർണമായ ചോദ്യത്തിനും നൊടിയിടയിൽ ഉത്തരം ലഭ്യമാക്കുന്ന അലക്സ ഇതിനോടകം ഉപയോക്താക്കളുടെ മനംകവർന്നിട്ടുണ്ട്. ഇപ്പോഴിതാ, അലക്സ സൗജന്യമായി ഇന്ത്യയിൽ എല്ലാവർക്കും ലഭ്യമാക്കുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. അലക്‌സ ഇന്ത്യയിൽ എത്തിയിട്ട് എട്ടാമത്തെ വർഷമാണ് കമ്പനിയുടെ ഈ വമ്പൻ നീക്കം. ഇനി ഹിന്ദി, ഇം​ഗ്ലീഷ് ഭാഷകളിൽ അലക്‌സ+ സംസാരിക്കും. കാര്യങ്ങൾ ഇനി ഇരട്ടി സ്മാർട്ടാകുന്ന തരത്തിൽ ആമസോൺ അലക്‌സ പ്ലസ്, ആമസോൺ നൗ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന ആദ്യ രാജ്യം കൂടിയായി ഈ പുതിയ മാറ്റത്തിലൂടെ ഇന്ത്യ മാറുകയാണ്. ഇന്ത്യയിൽ എല്ലാവർക്കും അലക്‌സ പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ ഒന്നും ഇല്ലാതെ തന്നെ പുതിയ വേർഷൻ ഉപയോ​ഗിക്കുവാൻ കഴിയും. പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ആക്സസ് കാലയളവ് അവസാനിച്ചാലും കുറഞ്ഞ ചിലവിൽ അലക്‌സ പ്ലസ് ലഭ്യമാക്കുമെന്നും ആമസോൺ അറിയിച്ചു. നിലവിൽ അലക്‌സ പ്ലസ് ​ഹിന്ദിയിലും, ഹിന്ദിയും ഇംഗ്ലീഷും ചേർന്ന മിശ്രഭാഷയും മനസിലാക്കാനും, മറുപടി തരാനും കഴിയും. എന്നാൽ കൂടുതൽ ഭാഷകളും ഉടൻ തന്നെ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. വിവിധ തരത്തിലുള്ള ടാസ്കുക്കൾ പുതിയ എഐ വോയ്സ് അസിസ്റ്റന്റിന് വേ​ഗത്തിൽ ചെയ്യാൻ സാധിക്കും. കൂടാതെ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരും. നമ്മൾ ഒരിക്കൽ പങ്കുവെച്ച കാര്യം ഒർത്തുവെയ്ക്കാനും അലക്‌സ പ്ലസിന് കഴിയും. നിരവധിയായ ഒരുപാട് ഞെട്ടിപ്പിക്കുന്ന മാറ്റങ്ങളുമായിട്ടാണ് അലക്‌സ പ്ലസ് എത്തിയിരിക്കുന്നത്.
വമ്പൻ ഓഫറുകളുമായി വീണ്ടും ഓൺലൈൻ ഷോപ്പിങ് മാമാങ്കം വരുന്നു. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് വലിയ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ ആദ്യം ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം തന്നെ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും നടക്കും. ഫ്ലിപ്കാർട്ട് പ്ലസ് അം​ഗങ്ങൾക്ക് ഒരു ദിവസം മുൻപ് തന്നെ ഓഫറുകൾ ലഭിക്കുമെന്നും റിപ്പോർട്ടുകൾ. ബിഗ് ബില്യൺ ഡേയ്സ് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് ചാകരക്കാലമായിരിക്കും ഈ സീസണിൽ വരുന്നതെന്നാണ് റിപ്പോർട്ട്. ഇഷ്ടപ്പെട്ട സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാണ് എല്ലാവരും കാത്തിരിക്കുന്നത്. കൂടാതെ ഐഫോൺ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച സമയമാണ് ഇത്. ആളുകൾ ഏറ്റവും കൂടുതൽ വാങ്ങാൻ ആ​​​ഗ്രഹിക്കുന്ന പ്രിയ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ മുതൽ ഗൃഹോപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ ഈ ​ദിനങ്ങളിൽ സാധിക്കും. കൂടാതെ വിവിധ ബാങ്കുകളുടെ കാർ‍ഡുകൾ ഉപയോ​ഗിച്ച് വലിയ വിലക്കിഴിവ് നേടാനും കഴിയും. കഴിഞ്ഞ വർഷത്തെ ബിഗ് ബില്യൺ ഡേയ്സിൽ വിവിധ തരത്തിലുള്ള കമ്പനികളുടെ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വലിയ ഓഫറുകൾ ലഭിച്ചിരുന്നു. അതിനാൽ നിരവധി ആളുകളാണ് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയത്. എന്നാൽ ബില്യൺ ഡേയ്സിനെ സംബന്ധിച്ച ഒരു വിവരവും ഔദ്യോ​ഗികമായി ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടില്ല. അതിനാൽ ഓഫറിന്റെ കാര്യത്തിലും തീയതിയിലും മാറ്റം വരുവാൻ സാധ്യതയുണ്ട്.
HEALTH
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജിമ്മിൽ മണിക്കൂറുകളോളം വർക്ക്ഔട്ട് ചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലേ? പലപ്പോഴും വ്യായാമത്തിന്റെ കുറവു മാത്രമല്ല ഇതിന് കാരണം. ദിവസവും നമ്മൾ പിന്തുടരുന്ന ചില ചെറിയ ശീലങ്ങളും വയറിലെ കൊഴുപ്പ് കുറയുന്നതിന് തടസ്സമാകാം. ജിമ്മിൽ പോകാൻ തുടങ്ങുന്നതിന് മുമ്പും വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണക്രമത്തിലും ഉറക്കത്തിലും ദൈനംദിന ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് 30–40 വയസിന് ശേഷം ശരീരഭാരം നിയന്ത്രിക്കുന്നത് കുറച്ച് ബുദ്ധിമുട്ടായി തോന്നാം. ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ്, കുറയാൻ വ‍ർക്ക്ഔട്ടിനൊപ്പം സ്ഥിരമായ ജീവിതശൈലി മാറ്റങ്ങളും ആവശ്യമാണ്.  വയറു കുറയ്ക്കാൻ വർക്ക്ഔട്ട് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ ജിമ്മിൽ പോകുന്നതിന് മുമ്പ് വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ജിമ്മിൽ പോകുന്നതിന് മുമ്പ് വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വയറുനിറയെ ഭക്ഷണം കഴിച്ച ഉടൻ വ്യായാമം ചെയ്യുന്നത് വയറിന് അസ്വസ്ഥത, നെഞ്ചെരിച്ചിൽ, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാൻ കാരണമാകും. വ്യായാമത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ ചെറിയ അളവിലുള്ള ലഘുഭക്ഷണം മതിയാകും. പഴം, ഓട്സ്, തൈര് പോലുള്ള ലളിതമായ ഭക്ഷണങ്ങൾ വ്യക്തിയുടെ ഭക്ഷണക്രമത്തിനനുസരിച്ച് പരിഗണിക്കാം. 'ജിമ്മിൽ പോയല്ലോ' എന്ന് കരുതി ബാക്കി ദിവസം ഒന്നും ശ്രദ്ധിക്കാതിരിക്കുക രാവിലെ ഒരു മണിക്കൂർ ജിമ്മിൽ വ്യായാമം ചെയ്ത ശേഷം ദിവസം മുഴുവൻ കസേരയിൽ ഇരിക്കുക, അധികം നടക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തെ ബാധിക്കാം. വ്യായാമം ഒരു മണിക്കൂർ മാത്രം ചെയ്യുന്നതുകൊണ്ട് ബാക്കി 23 മണിക്കൂറിലെ ജീവിതശൈലി ആരോഗ്യകരമാകണമെന്നില്ല. ഓഫീസിലോ വീട്ടിലോ ദീർഘനേരം ഇരിക്കുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്തതിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് കഠിനമായി വ്യായാമം ചെയ്തതിന്റെ പേരിൽ പിന്നീട് ഇഷ്ടമുള്ളതെല്ലാം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ ബാധിക്കാം. 'ഇന്ന് നന്നായി വർക്ക്‌ഔട്ട് ചെയ്തു, അതുകൊണ്ട് ഒരു ബർഗർ കഴിച്ചാലും പ്രശ്നമില്ല' എന്ന ചിന്ത പതിവാകുന്നത് ശ്രദ്ധിക്കണം. വ്യായാമത്തിലൂടെ ചെലവഴിച്ച കലോറിയേക്കാൾ കൂടുതൽ കലോറി ഭക്ഷണത്തിലൂടെ തിരിച്ചെത്തിയാൽ ശരീരത്തിലെ കൊഴുപ്പ് കുറയണമെന്നില്ല. വ്യായാമത്തിന് ശേഷം പ്രോട്ടീൻ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കൂടുതൽ നല്ലത്.  ഉറക്കം കുറച്ച് വ്യായാമത്തിന് പ്രാധാന്യം നൽകുന്നത് വയറു കുറയ്ക്കാൻ ജിമ്മിൽ പോകുന്നതിന് തുല്യമായി പ്രധാനമാണ് നല്ല ഉറക്കം. ഉറക്കം കുറയുമ്പോൾ വിശപ്പ് വർധിക്കാനും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളോടുള്ള താൽപര്യം കൂടാനും സാധ്യതയുണ്ട്. ക്ഷീണം കാരണം അടുത്ത ദിവസം വ്യായാമം ചെയ്യാനുള്ള താൽപര്യവും കുറയാം. രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുക, സ്ഥിരമായ ഉറക്കസമയം ഇല്ലാതിരിക്കുക, ദിവസവും കുറച്ച് മണിക്കൂർ മാത്രം ഉറങ്ങുക തുടങ്ങിയ ശീലങ്ങൾ മാറ്റാൻ ശ്രമിക്കുക. 'വയറു മാത്രം കുറയ്ക്കാം' എന്ന ചിന്ത വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജിമ്മിൽ പോയി ദിവസവും ക്രഞ്ചസും സിറ്റ്-അപ്പും മാത്രം ചെയ്യുന്നത് ഫലം വേഗത്തിലാക്കണമെന്നില്ല. ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്തെ കൊഴുപ്പ് വ്യായാമം ചെയ്ത് മാത്രം അവിടെ നിന്ന് നീക്കം ചെയ്യാൻ സാധിക്കില്ല. ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുമ്പോഴാണ് വയറിലെ കൊഴുപ്പിലും കുറവ് വരുന്നത്. അതുകൊണ്ട് വയറിനുള്ള വ്യായാമങ്ങൾക്കൊപ്പം നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള കാർഡിയോ വ്യായാമങ്ങളും സ്ക്വാറ്റ്, ലഞ്ച്, പുഷ്-അപ്പ് തുടങ്ങിയ ശക്തിവർധക വ്യായാമങ്ങളും ഉൾപ്പെടുത്തുന്നത് കൂടുതൽ സമഗ്രമായ സമീപനമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജിമ്മിൽ പോകുന്നത് നല്ലൊരു തുടക്കമാണ്. എന്നാൽ ജിമ്മിൽ ചെയ്യുന്ന ഒരു മണിക്കൂർ വ്യായാമം മാത്രം മതിയാകണമെന്നില്ല. ഭക്ഷണം, ഉറക്കം, ദിവസത്തിലെ മറ്റ് ശീലങ്ങൾ, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനം എന്നിവയും ഒരുപോലെ പ്രധാനമാണ്.
PRAVASI VARTHAKAL