ഈ വർഷം അവസാനം മുതൽ അഭയാർത്ഥികൾക്ക് യുകെയിലേക്ക് വരാൻ പുതിയ "സുരക്ഷിതവും നിയമപരവുമായ" വഴികൾ അവതരിപ്പിക്കുമെന്ന് ഹോം ഓഫീസ് പ്രതിജ്ഞയെടുത്തു.
കാനഡയുടെ അഭയ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മാതൃകയായ യുകെയിലേക്ക് വരാൻ അപേക്ഷിച്ച അഭയാർത്ഥികളെ സ്പോൺസർ ചെയ്യാൻ സർവകലാശാലകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, ബിസിനസുകൾ തുടങ്ങിയ സംഘടനകളെ അനുവദിക്കുമെന്ന് വകുപ്പ് അറിയിച്ചു.
ആൻഡി ബേൺഹാം പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനു മുമ്പ് മഹ്മൂദ് തന്റെ കുടിയേറ്റ ബില്ലിനുള്ള പിന്തുണ വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. അടുത്ത ആഴ്ച ഇത് കോമൺസിൽ അവതരിപ്പിക്കാൻ പോകുന്നു, കൂടാതെ അതിലെ കൂടുതൽ കടുത്ത ഘടകങ്ങൾ ചില ലേബർ എംപിമാർക്ക് എതിർപ്പുണ്ടാക്കാം.
പുതിയ പാതയ്ക്കൊപ്പം, "ശല്യപ്പെടുത്തുന്ന" അവകാശവാദങ്ങൾ എന്ന് വിശേഷിപ്പിച്ചവയെ വേരോടെ പിഴുതെറിയുന്നതിനായി, അഭയ അപേക്ഷകളിൽ മനുഷ്യാവകാശങ്ങളും ആധുനിക അടിമത്ത നിയമങ്ങളും പ്രയോഗിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്ന് സർക്കാർ അറിയിച്ചു .
എന്നാൽ നിയമവിരുദ്ധ കുടിയേറ്റം തടയുന്നതുവരെ അധിക ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് കൺസർവേറ്റീവുകൾ മുന്നറിയിപ്പ് നൽകി. ഈ നടപടി റിഫോം യുകെയുടെ ജനപിന്തുണ കൂടുതൽ വർദ്ധിപ്പിക്കും.
"പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്ന പഴുതുകൾ അടയ്ക്കുന്നതിനൊപ്പം" "യഥാർത്ഥ അഭയാർത്ഥികളെ" പുതിയ സംവിധാനം സംരക്ഷിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.
"യുദ്ധത്തിൽ നിന്നും പീഡനങ്ങളിൽ നിന്നും പലായനം ചെയ്യുന്നവർക്ക് ബ്രിട്ടൻ എപ്പോഴും അഭയം നൽകിയിട്ടുണ്ട്," അവർ പറഞ്ഞു.
"എന്നാൽ ഈ സംവിധാനം ന്യായവും നിയന്ത്രിതവും ദുരുപയോഗത്തിന് വിധേയമല്ലെന്നും പൊതുജനങ്ങൾ വിശ്വസിച്ചാൽ മാത്രമേ നിലനിൽക്കൂ."
ജൂണിലെ ഏറ്റവും ചൂടേറിയ ദിവസമെന്ന യുകെ റെക്കോർഡ് തുടർച്ചയായ മൂന്നാം ദിവസവും തകർന്നു, വെള്ളിയാഴ്ച സഫോക്കിൽ താപനില 37.3 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
50 വർഷം പഴക്കമുള്ള റെക്കോർഡ് ഒരു ഡിഗ്രിയിൽ കൂടുതൽ ഭേദിച്ചത്, ഈ ആഴ്ച രാജ്യത്തെ ബാധിച്ച ഉഷ്ണതരംഗത്തിന്റെ തീവ്രത എടുത്തുകാണിക്കുന്നു.
ഇത് യാത്രാ തടസ്സത്തിനും, നൂറുകണക്കിന് സ്കൂളുകൾ അടച്ചുപൂട്ടലിനും, രോഗികളെക്കൊണ്ട് നിറഞ്ഞതിനെത്തുടർന്ന് ആറ് എൻഎച്ച്എസ് ട്രസ്റ്റുകൾ ഗുരുതരമായ സംഭവങ്ങൾ പ്രഖ്യാപിക്കുന്നതിനും കാരണമായി.
എന്നാൽ വാരാന്ത്യത്തോടെ കൊടും ചൂടിന് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, വെള്ളിയാഴ്ച രാത്രിയിൽ ഇടയ്ക്കിടെ മഴ പെയ്യാനും ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.
ജൂണിലെ ഏറ്റവും ഉയർന്ന താപനില വെള്ളിയാഴ്ച സാന്റൺ ഡൗൺഹാമിൽ രേഖപ്പെടുത്തി.
വ്യാഴാഴ്ച സോമർസെറ്റിലെ മെറിഫീൽഡിൽ രേഖപ്പെടുത്തിയ 36.7C (98F) എന്ന ഉയർന്ന താപനിലയെ മറികടന്നു, കഴിഞ്ഞ ദിവസം ഹാംഷെയറിലെ ഗോസ്പോർട്ടിൽ രേഖപ്പെടുത്തിയ 36.1C ന് ശേഷമാണിത്.
വെയിൽസിലെ ഫ്ലിന്റ്ഷെയറിലെ ഹാർവാർഡൻ ഗ്രാമത്തിൽ 35.1 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തി, സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന താപനിലയായ 29.2 ഡിഗ്രി സെൽഷ്യസ് എസ്ക്ഡലെമുയർ, ഡംഫ്രൈസ്, ഗാലോവേ എന്നിവിടങ്ങളിൽ രേഖപ്പെടുത്തി.
വടക്കൻ അയർലണ്ടിൽ ഇത് വളരെ തണുപ്പായിരുന്നു, അവിടെ കൗണ്ടി ഡൗണിലെ കേറ്റ്സ്ബ്രിഡ്ജിൽ 25.6C എന്ന ഉയർന്ന താപനില രേഖപ്പെടുത്തി.
Latest News
കയ്യിലണിയാൻ മാത്രമല്ല, വിലയും സവിശേഷതകളും കേട്ടാൽ ആരും കണ്ണുതള്ളിപ്പോകുന്ന ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് മോതിരം ആലപ്പുഴയിൽ പ്രദർശനത്തിന് എത്തിച്ചു. മുല്ലക്കൽ നൂർ ജുവലറിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 5 കോടി രൂപ വിലമതിക്കുന്ന ഈ അപൂർവ ഗിന്നസ് മോതിരം പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് ഈ മോതിരം ആലപ്പുഴയിൽ എത്തിച്ചിരിക്കുന്നത്. ജില്ലയിൽ ഇതാദ്യമായാണ് ഈ അപൂർവ മോതിരം പ്രദർശിപ്പിക്കുന്നത്. 22-ാം തീയതി വരെ നൂർ ജുവലറിയിൽ പൊതുജനങ്ങൾക്ക് ഇത് സൗജന്യമായി കാണാം. അപൂർവമായ ഈ ദൃശ്യവിരുന്ന് നേരിട്ട് കാണാനും മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കാനുമായി വലിയ ജനത്തിരക്കാണ് ഇപ്പോൾ ഷോറൂമിൽ അനുഭവപ്പെടുന്നത്.
ഒരു മോതിരത്തിൽ ഏറ്റവും കൂടുതൽ രത്നങ്ങൾ പതിപ്പിച്ചതിനാണ് ഈ മോതിരത്തിന് ലോക ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 24,679 സ്വാഭാവിക രത്നങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 340 ഗ്രാം തൂക്കമുള്ള ഈ അത്ഭുത സൃഷ്ടിക്ക് 'ദി ടച്ച് ഓഫ് അമി' എന്നാണ് പേരിട്ടിരിക്കുന്നത്. മലപ്പുറത്തെ പ്രമുഖ ഡയമണ്ട് ബ്രാൻഡായ സ്വാ ഡയമണ്ട്സാണ് ഈ ലോകോത്തര മോതിരം നിർമ്മിച്ചത്. 20 വിദഗ്ധരായ തൊഴിലാളികൾ ചേർന്ന് 3 മാസത്തെ ഡിസൈനിങ്ങിനും 6 മാസത്തെ കഠിനാധ്വാനത്തിനും ഒടുവിലാണ് ഈ വിസ്മയം പൂർത്തിയാക്കിയത്.
ASSOCIATION
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27-ന് ഓൾഡ്ഹാമിൽ നടക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യു കെയിലെത്തിയ ഡോ. മറിയ ഉമ്മന്‍ മാഞ്ചസ്റ്റർ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ബോൾട്ടൺ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബേബി ലൂക്കോസ്, യൂത്ത് വിംഗ് പ്രതിനിധി സച്ചിൻ സണ്ണി എന്നിവർ ചേർന്നാണ് ഡോ. മറിയ ഉമ്മനെ സ്വീകരിച്ചത്.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന് പൊതുസേവന-സാമൂഹിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഡോ. മറിയ ഉമ്മന്റെ സാന്നിധ്യം 'പുതുയുഗ സംഗമം 2026'ന് കൂടുതൽ പ്രാധാന്യം നൽകുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഓൾഡ്ഹാമിൽ 'ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ സജ്ജമാക്കിയിരിക്കുന്ന വേദിയിൽ നടക്കുന്ന കുടുംബസംഗമത്തിൽ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. യു ഡി എഫ് വിജയാഘോഷം, പൊതുസമ്മേളനം, സാംസ്കാരിക പരിപാടികൾ, വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, വിവിധ പുരസ്കാര സമർപ്പണങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യവും സംഘടനാ ശക്തിയും വിളിച്ചോതുന്ന ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ സംഗമമായി 'പുതുയുഗ സംഗമം 2026' മാറുമെന്ന് സംഘാടകർ അറിയിച്ചു.
Venue:
St. Herberts Parish Centre
148 Broadway, Chadderton
Oldham OL9 0JY
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. മിഡ്ലാൻഡ്സ് ഏരിയയുടെ കീഴിൽ രൂപീകരിക്കപ്പെടുന്ന 16-ാമത്തെ യൂണിറ്റാണ് ആസ്റ്റൺ അണ്ടർ ലൈൻ.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും പ്രവാസി മലയാളികളെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഒരുമിപ്പിക്കുന്നതിനുമായാണ് പുതിയ യൂണിറ്റിന് രൂപം നൽകിയിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെയും മിഡ്ലാൻഡ്സ് ഏരിയയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റ് ശക്തമായ പിന്തുണ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾക്ക് ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ആശംസകൾ നേർന്നു. കേരളത്തിലും യുകെയിലും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി പ്രവർത്തിക്കാൻ യൂണിറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ആസ്റ്റൺ അണ്ടർ ലൈൻ യൂണിറ്റിന്റെ രൂപീകരണം മിഡ്ലാൻഡ്സ് ഏരിയയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും കരുത്തും പകരുമെന്നും അംഗത്വ വിപുലീകരണത്തിനും ജനകീയ ഇടപെടലുകൾക്കും ഇത് സഹായകരമാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ്: ഐപ്പ് കുര്യൻ
ജനറൽ സെക്രട്ടറി: അശോകൻ കട്ടച്ചിറ
വൈസ് പ്രസിഡന്റുമാർ: പ്രിൻസ്, സുജാത്, ബിജു
ജോയിന്റ് സെക്രട്ടറിമാർ: ഡോൺ, സുബിൻ, ജയിംസ്
ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ വച്ച് ജൂൺ 20 ശനിയാഴ്ച നടന്ന യുക്മ ദേശീയ കായികമേള 2026 ന് ഉജ്ജ്വലമായ പരിസമാപ്തി. വിവിധ റീജിയണൽ കായികമേളകളിൽ മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങൾ അണിനിരന്ന ദേശീയ കായികമേളയിൽ 227 പോയിൻ്റുകളോടെ തുടർച്ചയായ അഞ്ചാം തവണയും മിഡ്ലാൻഡ്സ് റീജിയൻ ചാമ്പ്യൻമാരായി. 158 പോയിൻ്റുകളോടെ യോർക്ക്ഷയർ റീജിയൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 77 പോയിൻ്റുകളോടെ നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
യുക്മയുടെ നൂറ്റി അറുപത്തഞ്ചിലേറെ അംഗ അസ്സോസ്സിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ 106 പോയിൻ്റുകളോടെ മിഡ്ലാൻഡ്സിലെ വാർവിക്ക് ആൻ്റ് ലമിംങ്ടൺ മലയാളി അസ്സോസ്സിയേഷൻ (WALMA) ചാമ്പ്യൻ അസ്സോസ്സിയേഷൻ പദവി നിലനിർത്തിയപ്പോൾ 82 പോയിൻ്റുകളോടെ ഹൾ ഇൻഡ്യൻ മലയാളി അസ്സോസ്സിയേഷൻ (HIMA) രണ്ടാം സ്ഥാനവും 39 പോയിൻ്റുകളോടെ മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ 09.00 ന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത ശേഷം തുടങ്ങിയ മത്സരങ്ങൾ സമയക്രമം അനുസരിച്ച് തന്നെ പൂർത്തിയാക്കുവാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ കൃത്യമായ ആസൂത്രണവും കായികതാരങ്ങളുടെയും വോളൻ്റിയേഴ്സിൻ്റെയും സഹകരണവും കൊണ്ട് കൂടിയാണ്.
ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റിനെ തുടർന്ന് ഉദ്ഘാടന യോഗം ആരംഭിച്ചു. യുക്മ ദേശീയ ബാനറിന് പിന്നിൽ ദേശീയ ഭാരവാഹികളും റീജിയണൽ ബാനറുകളുടെ പിന്നിൽ റീജിയണൽ ഭാരവാഹികളും കായികതാരങ്ങളും അണിനിരന്ന മാർച്ച് പാസ്റ്റ് ഏറെ വർണ്ണാഭമായിരുന്നു. 2025 കായികമേള ചാമ്പ്യൻമാർ സംവഹിച്ച ദീപശിഖ നാഷണൽ സ്പോർട്സിൻ്റെ ചുമതല വഹിക്കുന്ന റെയ്മോൾ നിധീരി, പീറ്റർ താണോലിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിന് മോടി കൂട്ടുവാൻ ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു.
യുക്മ ദേശീയ കായികമേള 2026 ൻ്റെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ പതാക ഉയർത്തി നിർവ്വഹിച്ചു. യുകെ മലയാളികൾക്കിടയിൽ പുതിയൊരു കായിക സംസ്കാരം വളർത്തിയെടുക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന അംഗ അസ്സോസ്സിയേഷനുകളെയും യുക്മ റീജിയണൽ നേതൃത്വങ്ങളെയും പ്രസിഡൻ്റ് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണൽ കായികമേളകളിൽ യുക്മയുടെ വിവിധ റീജിയണുകളിൽ നിന്ന് ലഭിച്ചത് വൻപിച്ച ജനപിന്തുണയായിരുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു. ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിച്ച യോഗത്തിന് ജോയിൻ്റ് സെക്രട്ടറിയും കായികമേള കോർഡിനേറ്ററുമായ റെയ്മോൾ നിധീരി നന്ദി അറിയിച്ചു.
ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ ദേശീയ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗ്ഗീസ്, ജോർജ്ജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, രാജേഷ് രാജ്, ബെന്നി അഗസ്റ്റിൻ, റീജിയണൽ പ്രസിഡൻ്റ്മാരായ അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്ജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, മുൻ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജ് തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സന്നിഹിതരായിരുന്നു.
വ്യക്തിഗത ചാമ്പ്യൻമാർ:-
കിഡ്സ് - ജയ്ഡൻ തോമസ് സിബു (മലയാളി അസ്സോസ്സിയേഷൻ സ്റ്റോക്ക്പോർട്ട്), അൻവി നായർ (ലീഡ്സ് മലയാളി അസ്സോസ്സിയേഷൻ)
സബ് ജൂണിയർ - ആരോൺ വിൻസൻ്റ് (അമ്മ മലയാളം മാൻസ്ഫീൽഡ്), ജയ്ശിവ് രാജേഷ് (WALMA വാർവിക്ക്), എഥാൻ ദീപു (HlMA ഹൾ), കൈര ഫെർണാണ്ടസ് (WALMA വാർവിക്ക്)
ജൂണിയേഴ്സ് - നഥാൻ ടോബി (LIMA ലിവർപൂൾ), റിയാന ജോസഫ് (WALMA വാർവിക്ക്)
സീനിയേഴ്സ് - ധ്യാൻ കൃഷ്ണ (അമ്മ മലയാളം മാൻസ്ഫീൽഡ്), ജെനിറ്റ വർഗ്ഗീസ് (എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ)
അഡൽററ്സ് - രാഹുൽ രാജൻ (NMCA നോട്ടിംഗ്ഹാം), ടിൻ്റു മെൽവിൻ (സർഗ്ഗം സ്റ്റീവനേജ്)
സീനിയർ അഡൽറ്റ്സ് - ജോസ് പാറയ്ക്കൽ (WALMA വാർവിക്ക്), സിന്ധു ലിൻ്റോ (മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത്)
സൂപ്പർ സീനിയർ - സജി തോമസ് (മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്സ്മൌത്ത്), എലിസബത്ത് മാത്യു (HIMA ഹൾ).
യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി എന്നിവരുടെ മേൽനോട്ടത്തിൽ ദേശീയ, റീജിയണൽ ഭാരവാഹികളും വിവിധ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെ അൻപതോളം വോളൻ്റിയർമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. രണ്ട് ട്രാക്കുകളിലായി റെയ്സ് ഇനങ്ങളും രണ്ട് ജംപിംങ് പിറ്റുകളിൽ ജംപ് ഇനങ്ങളും ഷോട്ട്പുട്ട് പിച്ചിൽ ഷോട്ട്പുട്ടും ഒരേ സമയം നടത്തുവാൻ സാധിച്ചത് സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കുവാൻ ഏറെ സഹായകരമായി.
വർഗ്ഗീസ് ഡാനിയൽ, സുരേന്ദ്രൻ ആരക്കോട്ട്, സുനിൽ ജോർജ്ജ്, ജോബിൻ ജോർജ്ജ്, അജു തോമസ്, ബിജോയ് പി വർഗ്ഗീസ്, ഡിനു ഡൊമിനിക്, റോസ്മി ജോബി, റയാൻ ജോബി എന്നിവർ ഒന്നാം ട്രാക്കിലെ മത്സരങ്ങൾ നിയന്ത്രിച്ചപ്പോൾ രണ്ടാം ട്രാക്കിൽ സ്മിത തോട്ടം, രേവതി അഭിഷേക്, ടെസ്സി മാത്യു, ഡാഫിനി എൽദോസ്, ബിജോ തോമസ്, ആഷ ജോബിൻ, ജിമീഷ് ജോസഫ്, ജിബിൻ പി ജോയ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ജംപ് പിറ്റ് വണ്ണിൽ സണ്ണിമോൻ മത്തായി, ബിജു പീറ്റർ, ജോസ് വർഗ്ഗീസ്, ടോംബിൽ കണ്ണത്ത്, സോജ് ജയപ്രകാശ് എന്നിവരും
ജംപ് പിറ്റ് രണ്ടിൽ രാജേഷ് രാജ്, അമ്പിളി മാത്യൂസ്, ലൂയീസ് മേനാച്ചേരി, പോൾ ജോസഫ്, രാജപ്പൻ വർഗ്ഗീസ്, നിഥിൻ കാളിച്ചത് എന്നിവരും മത്സരങ്ങൾ നിയന്ത്രിച്ചു.
ഷോട്ട്പുട്ട് മത്സരങ്ങൾക്ക് പീറ്റർ താണോലിൽ, സാജു സലിംകുട്ടി, സജീവ് സെബാസ്റ്റ്യൻ, റൂബിച്ചൻ, ബാബു തോട്ടം എന്നിവർ നേതൃത്വം നൽകി.
രജിസ്ട്രേഷൻ നടപടികൾ ഷീജോ വർഗ്ഗീസ്, അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയപ്പോൾ ഓഫീസ് നിർവ്വഹണം ജിപ്സൺ തോമസ്, ബെന്നി അഗസ്റ്റിൻ, തേജു മാത്യൂസ് എന്നിവർ വളരെ ഭംഗിയായി നിർവ്വഹിച്ചു.
ഡോ. ബിജു പെരിങ്ങത്തറ, ഡോ. ശീതൾ മാർക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം കായികതാരങ്ങൾക്കും കാണികൾക്കും ആവശ്യമായ അടിയന്തിര മെഡിക്കൽ സേവനങ്ങൾ സ്റ്റേഡിയത്തിൽ ലഭ്യമാക്കി.
ജോബി തോമസ്, ദേവലാൽ സഹദേവൻ, ഡിക്സ് ജോർജ്ജ് എന്നിവരടങ്ങിയ ടീം കായികമേളയുടെ മീഡിയ വിഭാഗത്തിന് നേതൃത്വം നൽകി. സ്റ്റേഡിയത്തിലെ അനൌൺസ്മെൻ്റ് പതിവ് പോലെ ജിനോ സെബാസ്റ്റ്യൻ വളരെ ഭംഗിയായി നിർവ്വഹിച്ചു.
എൻഡ്ലെസ്സ് ഫ്രെയിം പ്രൊഡക്ഷൻസിലെ വിനോദ് രമേശ്, വിപിൻ രാജ് എന്നിവരാണ് കായികമേളയുടെ ഫോട്ടോകളും വീഡിയോകളും പകർത്തിയത്. സാജു വർഗ്ഗീസ് സ്റ്റേഡിയത്തിലെ സൌണ്ട് ക്രമീകരണങ്ങൾ നിർവ്വഹിച്ചു. കേരള കഫേ കവൻട്രിയുടെ ഭക്ഷണ കൌണ്ടറിലൂടെ രുചികരമായ വിഭവങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്തു.
യുക്മ ദേശീയ കായികമേളയിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും കായികപ്രേമികൾക്കും ഈ കായികമേള വിജയകരമായി സംഘടിപ്പിക്കുവാൻ സഹകരിച്ച മുഴുവനാളുകൾക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
ദേശീയ കായികമേളയുടെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://drive.google.com/drive/folders/1hqQZdaJXRCszDgcwYknz9Y3agM3_9qZ7?usp=sharing
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന് (BMA) 2026-27 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടാണ് പുതിയ ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്
പുതിയ ഭരണസമിതിയില്‍ പ്രസിഡന്റായി ജയന് മലയില്‍, സെക്രട്ടറിയായി ആതിര അനൂബ് എന്നിവര്‍ തുടരും. വൈസ് പ്രസിഡന്റായി ലാലു അലക്സ്, ജോയിന്റ് സെക്രട്ടറിയായി ശ്രീജിത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായി അനു ശരത് , ഉണ്ണിമായ നന്ദു, യൂത്ത് കോ-ഓര്‍ഡിനേറ്ററും പി.ആര്.ഒയുമായി ബിജില്‍ റെജി, ട്രഷററായി വിനു ഡേവിസ്, ജോയിന്റ് ട്രഷററായി സിജോ ജോസഫ് എന്നിവരെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മിറ്റിയില്‍ നിന്ന് ഒഴിവായ അംഗങ്ങള്‍ക്ക് പകരമായി ധന്യ അനീഷ്, മീനു തോമസ്, നൗഫല്‍, അര്ജുന് എന്നിവരെയും ഉള്‍പ്പെടുത്തി ആകെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 2026-27 കാലയളവില്‍ ബി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.പുതിയ അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുതല്‍ വിപുലീകരിക്കണമെന്നും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നാല് വര്‍ഷങ്ങളായി ബെല്‍ഫാസ്റ്റിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹം ബി.എം.എയ്ക്ക് നല്കിയ പിന്തുണയ്ക്കും സഹകരണത്തിനും കമ്മിറ്റി നന്ദി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളിലും ഇതേ സ്നേഹവും പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയും അംഗങ്ങള്‍ പ്രകടിപ്പിച്ചു.ബി.എം.എയുടെ നേതൃത്വത്തില്‍ ജൂണ്‍ 27-ന് സംഘടിപ്പിക്കുന്ന 'BMA Family Fun Day'യും ഓഗസ്റ്റ് 22-ന് നടക്കുന്ന 'BMA Onam Celebration 2026'**ഉം വന്‍ വിജയമാക്കുന്നതിനായി മുഴുവന്‍ ബി.എം.എ കുടുംബാംഗങ്ങളുടെയും പിന്തുണയും സജീവ പങ്കാളിത്തവും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
പരസ്പര സഹകരണവും ഐക്യവും സൗഹൃദവും അടിസ്ഥാനമാക്കിയുള്ള ശക്തമായ മലയാളി സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന് തുടര്‍ന്നും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുമെന്നും, സമൂഹത്തിന് കൂടുതല്‍ പ്രയോജനകരവും ഉള്‍ക്കൊള്ളുന്നതുമായ പരിപാടികളും പദ്ധതികളും വരുംകാലങ്ങളില്‍ നടപ്പാക്കുമെന്നും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
SPIRITUAL
അബർഡീൻ: ആത്മീയ നവീകരണത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും, അനുഗ്രഹീത സന്നിധിയായ 'കൃപാസനം മരിയൻ സെന്റർ' ഈ വർഷവും യുകെ യിൽ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിൽ കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർത്ഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും, അന്ന് പങ്കുചേരുവാൻ കഴിയാതെ പോയ നിരവധിയായ മാതൃഭക്തരുടെ അഭ്യർത്ഥന പരിഗണിച്ചുമാണ് കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.
അബർഡീൻ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ്പ് ഹ്യൂഗ് ഗിൽബർട്ട്, കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും പ്രധാനമായും സ്കോട്ലൻഡിലെ അബർഡീനിൽ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നൽകുക.
പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർത്ഥനയിൽ വെളിവായ അമ്മയുടെ അഭിലാഷം മനസ്സിലാക്കി ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ, പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹസാഫല്യങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങൾ അനവധിയാണ്.
സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് ആഗസ്റ്റ് മാസം 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൃപാസന ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
Abredeen - https://www.tickettailor.com/events/kadoshmarianministries/2083917
For More Details: 07770 730769, 07459 873176
St Mary's R C Cathedral, 16-20 Huntly St, Aberdeen AB10 1SH, Scotland
ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോ മലബാർ നിർദ്ദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തി വരുന്ന മർത്ത് മറിയത്തിന്റെയും, ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും, നിർദ്ദിഷ്ട ഇടവക മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും, മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെ (2026 ജൂൺ 27) സെന്റ് ബീഡ്സ് ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 2 .30 ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവ്വദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നുമണിക്ക് റെഡ്ഹിൽ സെന്റ് ക്ലയർ മിഷൻ വികാരി റവ. ഫാ. ജിമ്മി മറ്റത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കും. അദ്ദേഹം തിരുവചന സന്ദേശവും നൽകുന്നതാണ്. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോ മലബാർ സമൂഹത്തിന്റെ വിശ്വാസ സാക്ഷ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമായി മാറും. പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവ്വാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമ്മങ്ങൾ അവസാനിക്കും.
തിരുനാൾ ദിനത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടിയുള്ള വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .
തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മെൻസ് ഫോറം, വുമൻസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരികയാണ്.
തിരുനാൾ ദിവസം നേർച്ചക്കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമവയ്ക്കുന്നതിനും വിശ്വാസികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ മാർ തോമാശ്ലീഹാ, അഗസ്തീനോസ്, അൽഫോൻസാമ്മ എന്നിവരുടെയും മധ്യസ്ഥം തേടി, അവരുടെ വിശുദ്ധ ജീവിതമാതൃക പിന്തുടർന്ന് ദൈവാനുഭവത്തിൽ വളരുവാനും ജീവിതം രക്ഷാകരമാക്കുവാനും ഈ പുണ്യാചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി നിർദ്ദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.
തിരുനാൾ തിരുക്കർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.
റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ജൂൺ 27ന് വൈകീട്ട് 6.30 മുതൽ 8 മണി വരെ ഭക്തർക്കായി ശുക്ല പക്ഷ പ്രദോഷ പൂജ (വെളുത്ത പക്ഷത്തിലേത്) നടത്തപ്പെടും. പ്രദോഷവ്രതം കൊണ്ട് ദോഷങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്. ഓരോ ചന്ദ്രന്റെയും പതിമൂന്നാം ചന്ദ്രദിനത്തിൽ, അതായത് ത്രയോദശി തിഥിയിൽ, ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദ്വൈമാസ ആരാധനയാണ് പ്രദോഷ പൂജ. ഒരു മാസത്തിൽ പ്രധാനമായും രണ്ട് പ്രദോഷ വ്രതമാണ് ഉണ്ടാകുന്നത്.
ഇതിനെ കറുത്ത പക്ഷത്തിലേത് എന്നും വെളുത്ത പക്ഷത്തിലേത് എന്നും പറയപ്പെടുന്നു.പ്രദോഷ കാലയളവിൽ (സൂര്യാസ്തമയത്തിന് മുമ്പും ശേഷവും ഏകദേശം 90 മിനിറ്റ്) ചെയ്യുന്നപൂജകളും പ്രാർഥനകളും തടസ്സങ്ങൾ നീക്കുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ആരോഗ്യം, സമൃദ്ധി, ആത്മീയ പുരോഗതി എന്നിവയ്ക്കായി അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവനും പാർവതിയും ഒരുമിച്ച് ഭക്തരെ അനുഗ്രഹിക്കുന്ന ഒരു ശുഭകരമായ സമയമായി പ്രദോഷം കണക്കാക്കപ്പെടുന്നു. ഇത് ആചരിക്കുന്നത് കർമ്മഭാരങ്ങൾ കുറയ്ക്കുകയും ആന്തരിക ശാന്തതയും സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദശാ ദോഷവും ജാതകദോഷവും മൂലം ഉണ്ടാകുന്ന ദോഷകാഠിന്യം കുറയുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിൽ എത്തുന്നവർക്ക് ചെയ്യാവുന്ന പൂജകൾ: ശിവലിംഗത്തിന് അഭിഷേകം, രുദ്രജപം അർച്ചന, നൈവേദ്യം. പ്രത്യേക പാക്കേജുകളിൽ ഹോമ/ഹവനം അല്ലെങ്കിൽ അന്നദാനം എന്നിവ ഉൾപ്പെടുത്താം. സമയക്രമത്തിനും ബുക്കിംഗിനും www.kentayyappatemple.org എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യുകയോ, ക്ഷേത്രഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.
SPECIAL REPORT
അപരിചിത നമ്പറിൽ നിന്നുള്ള ഒരു വാട്സ്ആപ്പ് സന്ദേശം തുറക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ട കാലമാണിത്. ജോലി വാഗ്ദാനങ്ങൾ മുതൽ നിക്ഷേപ പദ്ധതികൾ വരെയുള്ള നിരവധി വ്യാജ സന്ദേശങ്ങളാണ് ദിനംപ്രതി വരുന്നത്. ഈ സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനുള്ള പുതിയ നീക്കവുമായി വാട്സ്ആപ്പ് രംഗത്ത്. അപരിചിത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളെക്കുറിച്ച് ഉപയോക്താക്കളെ മുൻകൂറായി അറിയിക്കുന്ന പുതിയ സുരക്ഷാ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ ചാറ്റ് തുറക്കുന്നതിന് മുമ്പ് പ്രത്യേക മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കുന്ന സംവിധാനമാണ് വികസിപ്പിച്ചുവരുന്നത്.
ഈ മുന്നറിയിപ്പിൽ സന്ദേശം അയച്ച നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യം, ആ നമ്പർ ഉപയോക്താവിന്റെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന വിവരം, അയച്ചയാളുമായി ഏതെങ്കിലും പൊതുഗ്രൂപ്പുകൾ പങ്കിടുന്നുണ്ടോയെന്ന വിശദാംശങ്ങൾ എന്നിവ ഉൾപ്പെടും. ഇതോടൊപ്പം, വ്യക്തിഗത വിവരങ്ങൾ, പാസ്വേഡുകൾ, ബാങ്കിംഗ് വിവരങ്ങൾ എന്നിവ കൈക്കലാക്കാനോ പണം അയയ്ക്കാൻ പ്രേരിപ്പിക്കാനോ തട്ടിപ്പുകാർ ശ്രമിച്ചേക്കാമെന്ന സുരക്ഷാ മുന്നറിയിപ്പും ഉപയോക്താവിന് ലഭിക്കും.
മുന്നറിയിപ്പ് വായിച്ചശേഷം ചാറ്റ് തുടരണമോ വേണ്ടയോ എന്നത് ഉപയോക്താവിന് സ്വതന്ത്രമായി തീരുമാനിക്കാം. ഉപയോക്താവ് സ്വീകരിക്കുന്ന തീരുമാനം സന്ദേശം അയച്ച വ്യക്തിയെ അറിയിക്കുകയില്ല. അതിനാൽ സമ്മർദങ്ങളില്ലാതെ സുരക്ഷിതമായ തീരുമാനമെടുക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സമീപകാലത്ത് വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിംഗ് തട്ടിപ്പുകൾ, വ്യാജ കസ്റ്റമർ കെയർ തട്ടിപ്പുകൾ തുടങ്ങിയവ വാട്സ്ആപ്പിലൂടെ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം ഭീഷണികളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിൽ പുതിയ മുന്നറിയിപ്പ് ഫീച്ചർ നിർണായക പങ്കുവഹിക്കുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.
ഇതിനൊപ്പം ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ മറ്റ് നിരവധി ഫീച്ചറുകളും മെറ്റ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹോം സ്ക്രീനിൽ നേരിട്ട് ഉപയോഗിക്കാവുന്ന വോയ്സ് നോട്ട് വിഡ്ജറ്റും, ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ വൺസ്’ ടെക്സ്റ്റ് സന്ദേശ സംവിധാനവും പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ഡിജിറ്റൽ ലോകത്ത് സുരക്ഷ ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്ന ഈ കാലത്ത്, ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും ആത്മവിശ്വാസവും നൽകുന്ന സംവിധാനങ്ങളിലേക്കാണ് വാട്സ്ആപ്പ് ചുവടുവെയ്ക്കുന്നത്. ഒരു സന്ദേശം തുറക്കുന്നതിന് മുമ്പുള്ള ചെറിയൊരു മുന്നറിയിപ്പ് പോലും വലിയൊരു തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുമെന്ന സന്ദേശമാണ് ഈ പുതിയ ഫീച്ചർ നൽകുന്നത്.
CINEMA
നടി അൻസിബ ഹസനെതിരെയുള്ള ആരോപണങ്ങളിൽ നടി ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ മിഥിലാജ് അബ്ദുൾ. തനിക്കെതിരെ നടന്ന വ്യക്തിഹത്യക്കും അസത്യപ്രചാരണങ്ങൾക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചതായി മിഥിലാജ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ലക്ഷ്മിപ്രിയയുടെ പേര് പരാമർശിക്കാതെ ‘മഹതി’ എന്ന് വിശേഷിപ്പിച്ചാണ് മിഥിലാജിന്റെ കടുത്ത വിമർശനം.
നേരത്തെ ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മിഥിലാജിനെതിരെയും പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വ്യാജവും അശ്ലീലവുമായ വീഡിയോ പ്രചരിപ്പിച്ചു എന്ന് കാണിച്ച് അൻസിബ ഹസൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മിഥിലാജിന്റെ പ്രതികരണം.
മിഥിലാജിന്റെ വിശദീകരണത്തിന്റെ പൂർണ്ണരൂപം:
തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം നീണ്ട മാനസിക പീഡനത്തിനൊടുവിൽ, ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ ഖേദപ്രകടനത്തിന്റെ പകർപ്പുപോലും നൽകാതെയാണ് അൻസിബ ഹസ്സനെയും സുഹൃത്തും മാധ്യമ പ്രവർത്തകനുമായ സുധിയെയും അവർ പറഞ്ഞയച്ചത്. ആ അടിയന്തര സാഹചര്യത്തിലാണ് അവർ എന്നെ ബന്ധപ്പെടുന്നത്. കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഞാൻ ഉടൻ സ്റ്റേഷനിലെത്തി എസ്.ഐ. രേഷ്മയെ നേരിൽക്കണ്ടു. നിയമവിരുദ്ധമായ ആ ഏകപക്ഷീയ നടപടിക്കെതിരെ ഞാൻ ശക്തമായി പ്രതിഷേധിച്ചു. മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇടപെടാൻ പോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ, നിവർത്തിയില്ലാതെ അവർ ആ പകർപ്പ് കൈമാറാൻ നിർബന്ധിതരായി.
ഈ നീതിനിഷേധത്തിന് വേദിയൊരുക്കിയ ആ ‘മഹതി’ അവിടെത്തന്നെ തറവാട്ടുസ്വത്തെന്ന പോലെ വിലസി നടപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒരു വല്ലാത്ത നോട്ടം; പിന്നാലെ സ്റ്റേഷനിലെ ഓരോരുത്തരെയും കെട്ടിപ്പിടിച്ച് വിടപറഞ്ഞ് മടങ്ങുന്ന ആ കാഴ്ച! ഇന്ന് കോടതിയിൽ അൻസിബ ഉയർത്തിക്കാട്ടുന്ന ആ നിർണ്ണായക തെളിവ്, അന്ന് ഞാനും സുഹൃത്തും പോരാടി വാങ്ങിയതാണ്. ആ തെളിവിനെതിരെ, തിരക്കഥാകൃത്തായ ആ ‘മഹതി’ മെനഞ്ഞെടുത്ത തട്ടിപ്പുകഥയാണ് ഇന്ന് പുറത്തുവന്നത്.
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതസെല്ലിൽ വെച്ച് മാത്രമാണ്. ഇതിനു വിപരീതമായി, ഈ കാലയളവിൽ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ ഞാൻ ആ വ്യക്തിയെ പരസ്യമായി വെല്ലുവിളിക്കുന്നു. നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ ശരിക്കും സമ്മതിക്കണം!
അമ്മയിലെ ജനറൽ ബോഡിയിലെ തോൽവിക്ക് പകരം വീട്ടാൻ, ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ പരീക്ഷിച്ചതാണെന്ന് മനസ്സിലായി. പിക്ചർ അഭി ബാക്കി ഹെ മെരാ ദോസ്ത്.
എനിക്കെതിരെ നടത്തിയ ഈ വ്യക്തിഹത്യയ്ക്കും അസത്യ പ്രചാരണങ്ങൾക്കും എതിരെ നിയമപരമായ നടപടികൾ ഞാൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പണവും സ്വാധീനവും നൽകി മാത്രം സൗഹൃദങ്ങൾ കെട്ടിപ്പടുത്ത് ശീലമുള്ള ആ ‘മഹതിയോട്’ ഒന്നുമാത്രമേ പറയാനുള്ളൂ:
”അൻസിബയുടെ പോരാട്ടത്തിൽ ഞാനും എന്റെ സുഹൃത്തുക്കളും അവസാന ശ്വാസം വരെ കൂടെയുണ്ടാകും. അത് ഏത് അറ്റം വരെ പോകേണ്ടി വന്നാലും ശരി.’
'അമ്മ'യിൽ നിന്ന് രാജിവെച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി. 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നുവെന്നും ഉടൻ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘അമ്മ’യുടെ സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും പരിഹരിക്കപ്പെടാവുന്ന വിഷയങ്ങൾ മാത്രമാണ് സംഘടനയിൽ ഉള്ളതെന്നും രമേഷ് പിഷാരടി പറഞ്ഞു. ‘‘അഡ്ഹോക്ക് കമ്മിറ്റിയെന്നത് സാങ്കേതികമായി ഒരു കടലാസ് കമ്മിറ്റിയാണ്. എത്രയും പെട്ടന്ന് തെരഞ്ഞെടുപ്പ് നടത്തി അടുത്ത ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം.
‘അമ്മ’യുടെ പോളിസി മേക്കിങിലോ സാമ്പത്തികമായ ഇടപാടുകളിലോ ഒന്നും മാറ്റമുണ്ടാക്കാൻ അധികാരമുള്ള കമ്മിറ്റിയല്ല ഇത്. പക്ഷേ സംഘടന എന്ന നിലയിൽ വ്യക്തിപരമായ പ്രശ്നങ്ങളിൽ പരമാവധി ഇടപെട്ടു കൊണ്ട് എങ്ങനെ പരിഹരിക്കാം എന്ന ചർച്ചകളും അതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അഡ്ഹോക്ക് കമ്മിറ്റി ആദ്യത്തെ യോഗം കൂടി. ഗണേഷേട്ടനും ഷാജോണും ഓൺലൈനിൽ ജോയിൻ ചെയ്തു. കുറച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
അത് ഇപ്പോൾ മാധ്യമങ്ങളോട് പറയാനാകില്ല. തെരഞ്ഞെടുപ്പ് എത്രയും പെട്ടന്ന് നടത്തുക എന്നതാണ് ലക്ഷ്യം. ‘അമ്മ’യുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ഒരംഗം എന്ന നിലയിൽ മാനസികമായ വേദന എല്ലാവർക്കുമുള്ളതു പോലെ എനിക്കുമുണ്ട്. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളും കമ്യൂണിക്കേഷൻ ഗ്യാപ്പുകളുമൊക്കെ പരിഹരിക്കപ്പെടണം.
അത്തരം പ്രശ്നങ്ങളിൽ വളരെ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കണ്ടത്തേണ്ട ഒരു കമ്മിറ്റിയെ ഇത് ഏൽപ്പിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. രാജിവച്ചുപോയ എല്ലാവരെയും തിരിച്ചുവിളിക്കും. ശ്വേത മേനോൻ, അൻസിബ, മല്ലിക ചേച്ചി, ബാബുരാജ്, മമ്മൂക്ക, ലാലേട്ടൻ ഇവരോട് എല്ലാവരോടും പല ദിവസങ്ങളിലായി ഫോണിൽ ഒരുപാട് സമയം സംസാരിച്ചു.
അൻസിബയോടൊക്കെ ഒരു മണിക്കൂർ സംസാരിച്ചിരുന്നു. അവരെയെല്ലാം കേൾക്കുന്നുണ്ട്. പ്രശ്നങ്ങൾ എന്തുകൊണ്ട് ഉണ്ടായി, നിലവിൽ എങ്ങനെ പരിഹരിക്കാം എന്നതൊക്കെയാണ് ചർച്ച ചെയ്യുന്നത്. എല്ലാക്കാര്യത്തിലും രണ്ട് വശങ്ങളും കേൾക്കണം. ചിലർ പൊതു മാധ്യമങ്ങളിൽ വൈകാരികമായി പ്രതികരിച്ചു.
ഗൗരവമേറിയ വിഷയങ്ങളുണ്ട്, അതല്ലാത്തതുമുണ്ട്. പുതിയ കമ്മിറ്റി വരും ഇതൊക്കെ പരിഹരിക്കപ്പെടും. ഒരു സ്ഥിരം ഭാരവാഹിത്വത്തിലേക്ക് ഞാൻ വരില്ല, എനിക്ക് ഇവിടെ പാലക്കാടുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളുണ്ട്. അന്ന് വാർത്തയിലൂടെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വം എനിക്ക് വന്നത് കേട്ടത്.
രാവിലെ പറഞ്ഞിരുന്നു, എന്തെങ്കിലും വന്നാൽ ഏറ്റെടുക്കേണ്ടി വരുമെന്ന്. അതൊക്കെ നമ്മൾ ചെയ്യണം. എല്ലാവരും നമ്മുടെ സഹപ്രവർത്തകരും നല്ല ആളുകളുമാണ്, ഇതൊക്കെ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേ ഉള്ളൂ".- രമേഷ് പിഷാരടി പറഞ്ഞു.
സൂര്യയെ നായകനാക്കി ആർ ജെ ബാലാജി ഒരുക്കിയ സിനിമയാണ് കറുപ്പ്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. 300 കോടിയ്ക്കും മുകളിൽ സിനിമ ബോക്സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ താൻ തമിഴിൽ അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകണ്ടെന്ന് പണ്ട് ജഗതി ചേട്ടന് പറയുമായിരുന്നുവെന്ന് ഇന്ദ്രൻസ് പറയുന്നു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആ കേഥ കേട്ടപ്പോള്‍ തന്നെ എനിക്ക് പേടിയുണ്ടായിരുന്നു. മലയാളം കൈകാര്യം ചെയ്യുന്നത് പോലല്ല. മുമ്പ് ജഗതിച്ചേട്ടന് പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം തമിഴ്നാട്ടില്‍ കുറേക്കാലം ഉണ്ടായിരുന്നല്ലോ. തമിഴില്‍ നിന്നും സിനിമ വരുമ്പോള്‍ ജഗതി ചേട്ടന് പോകില്ല. എടാ നമ്മള് ഇവിടെ മലയാളം സിനിമ വിട്ടിട്ട് വേണം അവിടെ പോകാന്‍. ഇവിടെ പടമില്ലെങ്കില്‍ കുഴപ്പമില്ല. എങ്കിലും നമ്മുടെ ഭാഷയല്ലെങ്കില്‍ തൊടരുത്. കാരണം തമിഴ് തായ്മൊഴിയാണ്. വളരെ പവിത്രമായ ഭാഷയാണ്. നമ്മള് അതിനെ കെടുത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്,' ഇന്ദ്രന്‍സ് പറയുന്നു.
'ബാലാജി സാര്‍ വിളിച്ചിട്ട് ചേട്ടന് ടെന്‍ഷനടിക്കണ്ട ഇത് മലയാളി കഥാപാത്രമാണെന്ന് പറഞ്ഞു. ചേട്ടന് മലയാളത്തില്‍ തന്നെ ചെയ്താല്‍ മതി, എഴുതുമ്പോള്‍ ഞാന്‍ മനസില്‍ കണ്ടു പോയി എന്നൊക്കെ പറഞ്ഞു. ചെന്നപ്പോള്‍ എനിക്ക് വളരെ ഇഷ്ടമായി. സംവിധായകന് എപ്പോഴും തമാശയൊക്കെ പറഞ്ഞ് സെറ്റ് ഉണര്‍ത്തി നിര്‍ത്തുന്ന ആളാണ്',ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
340 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. 2026ൽ തമിഴ്നാട്ടിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ കറുപ്പ്. 13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങി മലയാളികളുടെ വലിയ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
NAMMUDE NAADU
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ച ഇറാന്റെ നടപടിക്ക് മറുപടിയായാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് വാണിജ്യ ചരക്കുകപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ‘വൺ-വേ അറ്റാക്ക്’ ഡ്രോൺ പ്രയോഗിച്ചിരുന്നു. അടുത്ത 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന വ്യവസ്ഥ സമാധാന കരാറിലുണ്ടായിരുന്ന സാഹചര്യത്തിലാണ് ആക്രമണം നടന്നത്. ഇതോടെ കരാർ ലംഘിച്ചതായി അമേരിക്ക ആരോപിക്കുകയും മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുകയും ചെയ്തു.
ഡ്രോൺ ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 11,000-ത്തിലധികം നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർന്നതോടെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതികൾക്ക് തുടക്കമായി.
ആക്രമണത്തിന് മറുപടിയായി ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളും ലക്ഷ്യമിട്ട് വെള്ളിയാഴ്ച യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സൈനിക നടപടി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ കണ്ട പ്രസിഡന്റ് ട്രംപിനോട്, ഇറാന്റെ നീക്കത്തിന് അമേരിക്ക മറുപടി നൽകുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ അത് കാണാൻ പോകുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഐ യിലെ അപ്രധാനമായ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് നോർവെയെ തോല്പിച്ച് ഗ്രൂപ്പ് ജേതാക്കളായി. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ആദ്യപകുതിയിൽ ഹാട്രിക് നേടിയ സൂപ്പർ താരവും ബലൺ ഡി ഓർ ജേതാവുമായ ഉസ്മാൻ ഡെംബെലെയുടെ മിനുണ പ്രകടനമാണ് ഫ്രാൻസിന്റെ വിജയത്തിൽ നിർണായകമായത്.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ഫ്രാൻസ് ഒൻപത് പോയിന്റുമായി റൗണ്ട് ഓഫ് 32 വിൽ എത്തി, അതെ സമയം ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച നോർവെയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. നോക്കൗട്ട് യോഗ്യത നേരത്തെ ഉറപ്പിച്ച നോർവേ ഹാലണ്ട് അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടാണ് 4-3-3 ഫോർമേഷനിൽ മത്സരത്തിനിറങ്ങിയത്. അതേസമയം പ്രധാന താരങ്ങളെ എല്ലാം അണിനിരത്തി ഇറങ്ങിയ ഫ്രാൻസ് പതിവ് ശൈലിയായ 4-1-3-2 ഫോർമേഷനിൽ കളി ആരംഭിച്ചു.\
പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അസാന്നിധ്യത്തിൽ കളിച്ച ഫ്രാൻസ് ആറാം മിനുട്ടിൽ തന്നെ മുന്നിലെത്തി. എംബാപ്പെയുടെ കാലിൽ നിന്നും പന്ത് സ്വീകരിച്ച ഡെംബെലെ അനായാസേന ടീമിനെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന്റെ ആവർത്തനം പോലെ 20ആം മിനുട്ടിൽ എംബാപ്പെയുടെ പാസ്സ് ഡെംബെലെ വീണ്ടും നോർവെയുടെ വലയിലെത്തിച്ചു. എന്നാൽ തൊട്ടു പിന്നാലെ നോർവേ തിരിച്ചടിച്ചു. ഹാലൻഡിന്റെ അഭാവത്തിൽ നോർവീജിയൻ ആക്രമണം നയിച്ച വിംഗർ തെലോ ആസ്ഗാർഡ് ആൻഡ്രിയാസ് ഷ്ജെൽഡെറപ്പിന്റെ പാസ്സ് വലയിലെത്തിച്ചു. എന്നാൽ നോർവേക്ക് തിരിച്ചുവരാനുള്ള അവസരം നിഷേധിച്ച് ഡെംബെലെ 32ആം മിനുട്ടിൽ ഹാട്രിക് തികച്ചു. ഓറേലിയൻ ചുവാമേനിയിൽ നിന്നും പന്ത് സ്വീകരിച്ച താരം ഗോൾക്കീപ്പറിനെ ഒരിക്കൽ കൂടി പറ്റിക്കുകയായിരുന്നു. ഇതോടെ ടൂർണമെന്റിലെ മൂന്നാമത്തെ ഹാട്രിക് താരം സ്വന്തം പേരിലാക്കി.
തുടർന്ന് തിരിച്ചടിക്കാൻ നോർവേ ഒരുപാടു തവണ ശ്രമിച്ചു. ജോർജൻ സ്ട്രാൻഡ് ലാർസൻ പെനാൽറ്റി പാഴാക്കിയതടക്കം നിരവധി അവസരങ്ങൾ പക്ഷെ അവർ പാഴാക്കി. ഒടുവിൽ രണ്ടാം പകുതിയുടെ അധികസമയത്ത് ബ്രാഡ്ലി ബാർകോളയുടെ ക്രോസ് ഹെഡ്ഡറിലൂടെ ഡിസൈർ ഡൗവിൻ നോർവീജിയൻ ഗോൾ വലയിലെത്തിച്ചു.
Channels
ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയ താരവുമായ രേണു സുധി തനിക്ക് കാന്‍സര്‍ ആണെന്ന് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി രേണുവിന് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ രേണു സുധിയെ സ്നേഹിക്കുന്നവരോട് തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറയുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. അസുഖ വിവരമറിഞ്ഞ് നേരിട്ട് ചെല്ലുന്നതില്‍ പ്രശ്നമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു ലക്ഷ്മി നക്ഷത്ര. മറിച്ച് ഫോണിലൂടെ ബന്ധപ്പെടുന്നതാവും സുരക്ഷിതമെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഒരു ഉദ്ഘാടന പരിപാടിക്കെത്തിയ ലക്ഷ്മി നക്ഷത്ര യുട്യൂബര്‍മാരോട് സംസാരിക്കുകയായിരുന്നു.
“രേണുവിനെ ഇഷ്ടമുള്ളവര്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. എന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും വലിയ റിക്വസ്റ്റ് ആണ്. രേണുവിന് ഒരുപക്ഷേ നമ്മുടെ സാന്നിധ്യം സന്തോഷം ഉണ്ടാക്കുമായിരിക്കാം. പക്ഷേ പ്ലീസ്, നിങ്ങള്‍ വീഡിയോ കോള്‍ ചെയ്യൂ, രേണുവിനെ കാണൂ, സംസാരിക്കൂ. ഈ രോഗത്തിന്റെ സീരിയസ്നെസ് എന്ന് പറയുന്നത് ആ വീട്ടില്‍ നില്ക്കുന്നവര് വഴി വരെ ഇന്ഫെക്ഷന് വന്നേക്കാം. വീട്ടിലുള്ളവര്‍ എത്രയും ഹൈജീനിക് ആയും അത്രയും ശ്രദ്ധയോടെയുമായിരിക്കും രേണുവിനൊപ്പം നില്‍ക്കുന്നത്. നിങ്ങള്‍ വീഡിയോ കണ്ടിട്ടുണ്ടാവും. ഋതപ്പന് വരുന്നത് വരെ മാസ്ക് ധരിച്ചുകൊണ്ടാണ്. അതുകൊണ്ട് കഴിയുന്നതും രേണുവിനോട് ഇഷ്ടമുള്ള കൂടുതല്‍ പേരും ഫോണിലൂടെ വിളിച്ച് രേണുവിനെ ആശ്വസിപ്പിക്കൂ. കാരണം നമ്മള് നേരിട്ട് ചെല്ലുമ്പോള്‍ ഇന്ഫെക്ഷന് എത്രത്തോളം വരാം എന്നും ചിന്തിക്കണം. നമ്മള് വളരെയധികം ഹൈജീനിക് ആയിരിക്കും. പക്ഷേ ഇത്തരത്തിലുള്ള രോഗികള്‍ക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കും. എന്റെ ഭാഗത്തുനിന്നുള്ള ഒരു റിക്വസ്റ്റ് ആണ്”, ലക്ഷ്മി നക്ഷത്ര പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളെജിലാണ് രേണു സുധി ചികിത്സ തേടിയിരിക്കുന്നത്. ആദ്യ കീമോതെറാപ്പിയുടെ അനുഭവം പങ്കുവച്ച് രേണു സുധി എത്തിയിരുന്നു.
ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു തനിക്ക് കാൻസർ ആണെന്ന് വെളിപ്പെടുത്തി രേണു സുധി രംഗത്ത് എത്തിയത്. 15 വയസ് മുതൽ ഉണ്ടായിരുന്നെരു മുഴയാണ് പിന്നീട് കാൻസറായി മാറിയതെന്നും കീമോ ആരംഭിച്ചുവെന്നുമെല്ലാം രേണു അറിയിച്ചിരുന്നു. ഇതിനിടെ താൻ രേണുവിനെ വച്ച് 48 കണ്ടന്റുകൾ ചെയ്തുവെന്നും അതിൽ നിന്നും കിട്ടിയ വരുമാനത്തിൽ നിന്നും തരക്കേടില്ലാത്തൊരു തുക അവർക്ക് കൊടുക്കുമെന്നും സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പറഞ്ഞിരുന്നു. ഒടുവിൽ പറഞ്ഞ വാക്ക് സായ് പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ നമ്മൾ ചെയ്ത കാര്യങ്ങൾ മറ്റൊരാൾ അറിയരുത് എന്നാണെന്നും എന്നാൽ ചില കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും സായ് പറയുന്നു.
സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ
രേണുവിനെ ഞാന്‍ പോയി കണ്ടു. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തു. ഞാന്‍ ചെയ്ത 48 വീഡിയോയും രേണുവിനെ കുറ്റപ്പെടുത്തി കൊണ്ടല്ല ചെയ്തത്. അവരെ പിന്തുണച്ച് ഇട്ട വീഡിയോ ആയിരിക്കും കൂടുതല്‍. രേണു എന്ന വ്യക്തിയ്ക്ക് എതിരെ അല്ല അവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് എതിരെയാണ് ഞാന്‍ സംസാരിച്ചിട്ടുള്ളത്. ഇതൊരു മാതൃകയായിട്ട് നാളെ വരണം. കണ്ടന്റ് ക്രിയേറ്റേഴ്സ് എന്നത് കഴുകന് കുട്ടികളെ പോലെയാണ്. മറ്റുള്ളവരുടെ കണ്ടന്റുകള്‍ ഫീഡ് ചെയ്യുകയാണ്. അങ്ങനെയാണ് ഞങ്ങള്‍. അത് ചെയ്യാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. വയ്യായ്ക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ആ വ്യക്തി ജീവിതത്തില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല. നാളെ വേറൊരാളുടെ മുന്നില്‍ പോയി കൈ നീട്ടാന്‍ പറ്റാത്ത അവസ്ഥയാണ്. ഞാന്‍ അവരുടെ പേര് പറഞ്ഞ് കുറച്ച് പൈസ ഉണ്ടാക്കി. അതില്‍ എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്തു. നാളെ മറ്റൊരാള്‍ക്ക് അത് മാതൃകയാകാം. എന്റെ സമാധാനത്തിന് ചെയ്തതാണ്. നാളെ രാവിലെ ഞാന്‍ നോക്കുമ്പോള്‍, പെട്ടെന്ന്, അങ്ങനെ സംഭവിക്കാതിരിക്കട്ടെ. എന്തെങ്കിലും ആയിക്കഴിഞ്ഞാല്‍ എന്റെ മനസില്‍ നിന്നും അത് പോകില്ല. അതെന്റെ മനസിനെ വേട്ടയാടി.
നമ്മള് ചെയ്യുന്നത് ആരും അറിയരുതെന്നായിരുന്നു എനിക്ക്. ഇരുകൈ അറിയരുത് എന്നതാണ് ഇപ്പോഴും. പക്ഷേ ചില കാര്യങ്ങള്‍ അറിയിച്ച് തന്നെ ചെയ്യണം. ജനങ്ങള്‍ അറിയണം. അത് കണ്ട് നാളെ പത്താള് ചെയ്താല്‍ നല്ലതല്ലേ. അത്രയെ ഞാന്‍ വിചാരിച്ചുള്ളൂ. രേണുവിനെ വച്ച് കണ്ടന്റ് ചെയ്തവര്‍, അവരവര്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. വേറൊരാളുടെ മുന്നില്‍ അവര്‍ക്ക് കൈ നീട്ടേണ്ടി വരില്ല. നാളെ അവര്‍ അതിജീവിച്ച് വരുമ്പോള്‍ കണ്ടന്റല്ലേ. നിങ്ങള്‍ ചെയ്തോ. അവര്‍ ആരോടും നോ പറഞ്ഞിട്ടില്ല. അതില്‍ കൂടുതലൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അവരുടെ അടുത്ത് പോയതൊന്നും വീഡിയോ എടുത്തിടാൻ എനിക്ക് പറ്റില്ല. അങ്ങനെ ചെയ്യണമായിരുന്നെങ്കിൽ കുറേ ചെയ്യാം. രേണു നാളെ വേറൊരാളുടെ മുന്നിൽ കൈ നീട്ടുന്നത് ചിന്തിക്കാനാകുന്നില്ല. മെയ്ൻ സ്ട്രീം മീഡിയയോട് ആയിരുന്നു സായിയുടെ പ്രതികരണം.
ബിഗ് ബോസ് മലയാളം സീസണ് 6 മത്സരാര്‍ഥിയും യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്ക് പാലിച്ചുവെന്ന് രേണു സുധി. തന്റെ യുട്യൂബ് ചാനലിലൂടെ രേണു സുധിയെക്കുറിച്ച് ചെയ്ത വീഡിയോകളില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം അവര്‍ക്ക് നല്‍കുമെന്ന് സായ് കൃഷ്ണ പറഞ്ഞിരുന്നു. രേണു സുധി തന്റെ കാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ് ഇത് പറഞ്ഞത്. സായ് കൃഷ്ണ വാക്ക് പാലിച്ചുവെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് രേണു സുധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് അവര്‍ ഇക്കാര്യം പങ്കുവച്ചത്.
“നന്ദി. സായ് കൃഷ്ണയും കുടുംബവും (സീക്രട്ട് ഏജന്റ്) പറഞ്ഞ വാക്ക് പാലിച്ചു. നന്ദി. കീമോയുടെ ചൂട് ആയിരുന്നു. ഒരു എസി വാങ്ങി വച്ചു. ഒരുപാട് നന്ദി. കൂടെ സിജോയും കുടുംബവും എന്നെ വന്ന് കണ്ടു. ഒരുപാട് നല്ല ആളുകള്‍ വന്ന് കാണുന്നു. നന്ദി നല്കിയ സഹായത്തിന്”, രേണു സുധി കുറിച്ചു. തനിക്ക് കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി തുടങ്ങിയതായ വിവരം രേണു സുധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ആണ് രേണു സുധി ചികിത്സ തേടിയിരിക്കുന്നത്. രേണു സുധിയുടെ രോഗസംബന്ധമായ ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വാസ്തവം വ്യക്തമാക്കി അവര്‍ രംഗത്തെത്തിയത്.
രേണു സുധിയെക്കുറിച്ച് വീഡിയോകള്‍ ചെയ്തതിനെക്കുറിച്ചും അവശ്യ സാഹചര്യത്തില്‍ അവരെ സഹായിക്കേണ്ടതുണ്ടെന്ന തന്റെ ബോധ്യത്തെക്കുറിച്ചും സായ് കൃഷ്ണ നേരത്തെ പറഞ്ഞത് ഇങ്ങനെ- “രേണു സുധിയുടെ ഒരുപാട് കോണ്ടെന്റുകള് ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കോണ്ടെന്റ്. വിമര്‍ശിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട് അങ്ങനെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നും അത്യാവശ്യം വരുമാനവും എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ നിന്നും കിട്ടിയ മുഴുവന്‍ തുകയും എന്ന് പറയുന്നില്ല, പക്ഷേ അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും. കാരണം നമ്മള് കോണ്ടെന്റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്തൊരു വ്യക്തിയാണ്. അവർക്ക് ഇങ്ങനെ ഒരു സിറ്റുവേഷന് ജീവിതത്തില്‍ വരുന്നുവെന്ന് അറിയുമ്പോള്‍, അവര്‍ക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാന്‍ കോണ്ടെന്റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി”, സായ് കൃഷ്ണ പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. കീമോതെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ശരീരത്തിൽ പിക്ക് ലൈൻ ഇട്ടെന്നും നല്ല വേദനയുണ്ടെന്നും രേണു പറഞ്ഞിരുന്നു. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് രേണു.
''കീമോ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയുള്ള പിക്ക് ലെെനാണിത്. ഈ ലെെൻ ഇങ്ങനെ വന്ന് നമ്മുടെ ഹാർട്ടിന്റെ ധമനിയിലേക്കാണ് കിടക്കുന്നത്. അസ്വസ്ഥതകളും ബ്ലീഡിംഗും വേദനയും എനിക്കുണ്ട്. ഞാൻ കുഞ്ഞിലേ മുതലേ ദെെവ വിശ്വാസിയാണ്. പ്രാർത്ഥനയുമായി നടന്ന ആളാണ്. കുറേ നാളായി തിരക്ക് മൂലം ഓടി നടക്കുകയായിരുന്നു. രോഗശയ്യയിൽ ആയപ്പോഴാണ് ദെെവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനായത്. ഹിന്ദുവെന്നെ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെ ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. വഴിപാടുകൾ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ കാര്യം തന്നെയാണത്. ട്രീറ്റ്മെന്റ് നല്ല രീതിയിൽ നടക്കട്ടെ. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കം കുറവായിരുന്നു.
ചുറ്റുമുള്ള ഒരുപാട് പേർ എന്നെക്കുറിച്ച് അപവാദം പറഞ്ഞപ്പോഴും ഞാൻ പതറാതെ നിന്നു. ഇപ്പോഴും ഞാൻ പതറിയില്ല. ആദരാഞ്ജലി പോസ്റ്റിട്ടവരോട് എനിക്കൊന്നും പറയാനില്ല. ഇനിയിപ്പോൾ എഐ വെച്ച് ഞാൻ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോയും വരും. അവരോടൊക്കെ ദെെവം ക്ഷമിക്കട്ടെ. അവരുടെ വീട്ടിലൊന്നും ഇങ്ങനെ വരരുതേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആ പോസ്റ്റിട്ടവനോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം അവൻ അവന്റെ റീച്ചിന് വേണ്ടി ചെയ്തതാണ്. ആരും ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചെന്ന് പറയരുത്. മരണം ദുഖ:കരമായ സംഭവമാണ്. ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്ന് വരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മരണം'', രേണു വീഡിയോയിൽ പറഞ്ഞു.
ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും വീണ നായര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വീണ നായരുടെ വിഡിയോ ശ്രദ്ധ നേടുകയാണ്. തനിക്ക് കടുത്ത മരുന്ന് അലര്‍ജിയാണെന്നാണ് വീണ നായര്‍ വെളിപ്പെടുത്തല്‍.
അത്യാഹിത ഘട്ടങ്ങളില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനായി കയ്യില്‍ ഇക്കാര്യം ടാറ്റു ചെയ്തിരിക്കുകയാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വീണ ഇക്കാര്യം അറിയിച്ചത്. താന്‍ പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്നു കരുതിയുള്ള മുന്‍കരുതലാണ് പച്ച കുത്തലെന്നാണ് വീണ പറയുന്നത്.
''മെഡിസിന് അലര്‍ജി'എന്ന ടാറ്റൂ ആണ് ഞാന്‍ അടിച്ചിരിക്കുന്നത്. ഞാന്‍ മെഡിസിന് അലര്‍ജി ഉള്ള ആളാണ്. ഞാന്‍ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്. മനുഷ്യന്മാരുടെ കാര്യമല്ലേ അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാല്‍. ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാന്‍ പറ്റില്ല. എനിക്ക് അറിയാവുന്ന മരുന്നിന്റെ പേരൊക്കെ ഞാന്‍ പറയാം'' വീണ പറയുന്നത്.
ഇത് കാണുമ്പോള്‍ ആരാണെങ്കിലും ഏതു രാജ്യത്താണെങ്കിലും അവര്‍ അലേര്‍ട്ട് ആകും. അപ്പൊ അവര്‍ ടെസ്റ്റ് എടുത്തിട്ടേ എനിക്ക് ഇന്ജെക്ഷന് ചെയ്യുകയുള്ളൂവെന്നും വീണ പറയുന്നു. നമ്മള് അവിടെയും ഇവിടെയുമൊക്കെ ടാറ്റൂ അടിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഇങ്ങനെ ഒരു ടാറ്റൂ അടിച്ചാല്‍ നന്നായിരിക്കുമെന്നും വീണ നായര്‍ പറയുന്നു.
BUSINESS
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ജനിച്ച ഇന്ത്യക്കാര്‍ക്ക് പിസ്സ ഹട്ട് വെറുമൊരു പിസ്സ കടയായിരുന്നില്ല. ജന്മദിനാഘോഷങ്ങള്ക്കും, പരീക്ഷകളിലെ വിജയങ്ങള്‍ ആഘോഷിക്കാനും, കുടുംബവുമൊത്തുള്ള ഒത്തുചേരലുകള്‍ക്കുമുള്ള പ്രിയപ്പെട്ട ഇടമായിരുന്നു അത്. ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായ ആ പിസ്സ ഹട്ട് ഇപ്പോള്‍ പുതിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. പിസ്സ ഹട്ടിന്റെ മാതൃ കമ്പനിയായ 'യം ബ്രാന്‍ഡ്സ്' 2.7 ബില്യണ്‍ ഡോളറിന് ഈ ആഗോള പിസ്സ ശൃംഖലയെ വില്‍ക്കുകയാണ്. നിലവില്‍ കെഎഫ്സി, ടാക്കോ ബെല്‍ എന്നീ ജനപ്രിയ ബ്രാന്‍ഡുകളുടെ മാതൃ കമ്പനി കൂടിയാണ് യം ബ്രാന്‍ഡ്സ്. കടുത്ത മത്സരം, ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവയെ തുടര്‍ന്നാണ് കമ്പനിയുടെ ഈ വമ്പന്‍ തീരുമാനം.
രണ്ട് ഭാഗങ്ങളായാണ് ഈ വില്‍പ്പന നടക്കുക. ചൈനയിലെ പിസ്സ ഹട്ട് ബിസിനസ് 1.2 ബില്യണ്‍ ഡോളറിന് 'യം ചൈന ഹോള്‍ഡിങ്സ്' സ്വന്തമാക്കും. ബാക്കിയുള്ള ആഗോള ബിസിനസ് 1.5 ബില്യണ്‍ ഡോളറിന് 'ലോങ്റേഞ്ച് ക്യാപിറ്റല്‍' എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് വാങ്ങുന്നത്. റെഗുലേറ്ററി അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക് ഈ വര്‍ഷം മൂന്നാം പാദത്തോടെ ഈ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളിലുണ്ടായ മാറ്റങ്ങളും ഫാസ്റ്റ് ഫുഡ് രംഗത്തെ കടുത്ത മത്സരവും പിസ്സ ഹട്ടിനെ കുറച്ചു കാലങ്ങളായി പ്രതിസന്ധിയിലാക്കിയിരുന്നു. പണപ്പെരുപ്പവും ഉയര്‍ന്ന ചെലവുകളും തിരിച്ചടിയായി. കൂടാതെ, ആരോഗ്യകരമായ ഭക്ഷണരീതികളിലേക്കുള്ള ആളുകളുടെ മാറ്റവും, പ്രത്യേകിച്ച് ജിഎല്‍പി-1 പോലെയുള്ള ഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗവും പിസ്സ വില്പനയെ കാര്യമായി ബാധിച്ചു. ഇതിന് പുറമെ ഫുഡ് ഡെലിവറി ആപ്പുകളുടെ വരവും പ്രാദേശിക പിസ്സ ബ്രാന്‍ഡുകളുടെ വളര്‍ച്ചയും വെല്ലുവിളിയായി. കഴിഞ്ഞ കുറച്ചു പാദങ്ങളായി വില്‍പ്പനയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് പിസ്സ ഹട്ടിനെ വില്ക്കാന് യം ബ്രാന്‍ഡ്സ് കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചിരുന്നു. ഈ വില്‍പ്പനയോടെ കൂടുതല്‍ വളര്‍ച്ച കാണിക്കുന്ന കെഎഫ്സി, ടാക്കോ ബെല്‍ എന്നീ ബ്രാന്‍ഡുകളില്‍ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്ന് യം ബ്രാന്‍ഡ്സ് സിഇഒ ക്രിസ് ടര്‍ണര്‍ പറഞ്ഞു.
ഇന്ത്യയിലെ എഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ മേഖലകൾ വിപുലീകരിക്കുന്നതിനായി 2030ഓടെ 13 ബില്യൺ ഡോളർ (ഏകദേശം ഒരു ലക്ഷം കോടിയിലധികം രൂപ) അധികമായി നിക്ഷേപിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിക്ക് പുറമെയാണിത്. ഇതോടെ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആമസോൺ നടത്തുന്ന ആകെ നിക്ഷേപം 48 ബില്യൺ ഡോളറായി ഉയരും. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആമസോൺ സിഇഒ ആൻഡി ജാസിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ വൻ പ്രഖ്യാപനം പുറത്തുവന്നത്.
പുതിയതായി പ്രഖ്യാപിച്ച 13 ബില്യൺ ഡോളറിന്റെ നിക്ഷേപം മുംബൈ, ഹൈദരാബാദ് മേഖലകളിലെ ആമസോണിന്റെ ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായാണ് വിനിയോഗിക്കുകയെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ക്ലൗഡ്, എഐ, ഡീപ്പ്-ടെക് മേഖലകളിൽ ഇന്ത്യ ഒരു ആഗോള തന്ത്രപ്രധാന ഹബ്ബായി ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനികളെല്ലാം രാജ്യത്തേക്ക് വൻതോതിൽ നിക്ഷേപങ്ങൾ ഒഴുക്കുകയാണ്. എഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി വരും വർഷങ്ങളിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരയിലേക്കാണ് ഇപ്പോൾ രാജ്യത്തെ സാങ്കേതിക രംഗത്തിന് കൂടുതൽ കരുത്തുപകർന്നുകൊണ്ട് ആമസോണിന്റെ പുതിയ പ്രഖ്യാപനവും എത്തിയിരിക്കുന്നത്.
പണ്ട് എവിടെ പോയാലും നമ്മുടെ കയ്യിൽ കാണുന്ന ഒന്നാണ് പേഴ്സ്. എന്നാൽ യുപിഐ വന്നതിന് ശേഷം പേഴ്സിന്റെ ഉപയോഗം കുറഞ്ഞു എന്നതാണ് സത്യം. അതായത് യുപിഐ വഴിയുള്ള പണമിടപാടുകൾ വേഗത്തിലാണ് നടക്കുന്നത്. കൂടാതെ എവിടെ നിന്ന് വേണമെങ്കിലും പണമിടപാടുകൾ നടത്തൻ കഴിയുന്നു. എന്നാൽ എപ്പോഴെങ്കിലും ഒരു അക്കൗണ്ട് നമ്പറോ ,ഫോൺ നമ്പറോ മാറിപ്പോയി മറ്റൊരാൾക്ക് പണം എത്തിയാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നഷ്ടപ്പെട്ട പണം സുരക്ഷിതമായി തിരികെ ലഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
1. ആദ്യം തന്നെ ആ അക്കൗണ്ട് ഉടമയെ ബന്ധപ്പെടുക. അബദ്ധത്തിൽ പണം വന്ന കാര്യം അറിയിച്ച് അത് തിരികെ ചോദിക്കുക.
2. പണം തിരികെ തരാൻ ആ വ്യക്തി തയ്യാറാകുന്നില്ലങ്കിൽ നിയമപരമായ നടപടികളിലേക്ക് നോക്കുക. അതിനു വേണ്ടി താഴെ പറയുന്ന വിവരങ്ങൾ സൂക്ഷിക്കുക.
പണം അയച്ചതിന്റെ സ്ക്രീൻഷോട്ട്, അയച്ച തുക, തീയതി, സമയം, ട്രാൻസാക്ഷൻ ഐഡി ,യുടിആർ നമ്പർ
3. നിങ്ങൾ ഉപയോഗിച്ച യുപിഐ ആപ്പിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.
ഗൂഗിൾ പേ -1800 419 0157
ഫോൺ പേ – 080 6872 7374
നിർദേശം : ഈ സഹചര്യത്തിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടാൻ ശ്രമിക്കുക.
HEALTH
പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണ്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 166 പേര്‍ക്ക് രോഗബാധയുണ്ടായി. ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് പറഞ്ഞു. പുതിയ നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (58), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
PRAVASI VARTHAKAL

