18
MAR 2021
THURSDAY
1 GBP = 125.09 INR
1 USD = 91.68 INR
1 EUR = 108.33 INR
breaking news : വിമാന റദ്ദാക്കലുകൾ രണ്ടാംദിനവും തുടരുന്നു… ഇന്നും 200ലേറെ സർവ്വീസുകൾ റദ്ദാക്കി! നിങ്ങളുടെ വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കുമോ? യാത്രക്കാരുടെ അവകാശങ്ങൾ എന്തൊക്കെയെന്ന് അറിയുക? >>> ഇംഗ്ലണ്ടിലെ ഹൈയെർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളിൽ ക്‌ളാസ്സുകളിൽ എത്താതെ പതിനായിരക്കണക്കിന് കൗമാരക്കാർ! ക്ലാസ്സിൽ വരാത്തത് 20000 ലേറെ കുട്ടികൾ! >>> യുകെ - ഇസ്രായേൽ ബന്ധം കൂടുതൽ വഷളാകുന്നു! ബ്രിട്ടന്റെ ഉപരോധത്തിന് പകരം ഉപരോധവുമായി ഇസ്രായേൽ, ജറുസലേമിലെ യുകെ കോൺസുലേറ്റ് അടച്ചുപൂട്ടി, തിരിച്ചടി പലവിധത്തിലും വരും >>> യുകെയിൽ കുട്ടികൾ മൊബൈൽ ഫോണുകൾ വഴി നഗ്നചിത്രങ്ങൾ എടുക്കുന്നതും കൈമാറുന്നതും തടയാൻ പുതിയ നിയമം; ടെക് കമ്പനികൾക്ക് നിർബന്ധമാക്കും >>> മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന് ലണ്ടനിൽ പുതിയ ആസ്ഥാന മന്ദിരം സജ്ജമായി: ആത്മീയവും ഭരണപരവുമായ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജമേകി അത്യാധുനിക സൗകര്യങ്ങളോടെ കേന്ദ്രം പ്രവർത്തനസജ്ജം >>>
 യുകെയിൽ കുട്ടികൾ മൊബൈൽ ഫോണുകൾ വഴി നഗ്നചിത്രങ്ങൾ എടുക്കുന്നതും കൈമാറുന്നതും തടയാൻ പ്രമുഖ ടെക് കമ്പനികൾക്ക് നിർബന്ധ നിർദ്ദേശം നൽകുന്ന പുതിയ നിയമം വരുന്നു.  ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാർക്കായിരിക്കും ഈ നിയമം ബാധകമാവുക. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്താൻ ജൂൺ മാസത്തിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു.  എന്നാൽ, നിലവിൽ കമ്പനികൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പ്രതിസന്ധിയുടെ വ്യാപ്തി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് യുകെ സാംസ്കാരിക സെക്രട്ടറി ലിസ നന്ദി പറഞ്ഞു. കുട്ടികളുടെ ഫോണുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റം തലത്തിലും (Device-level) ആപ്പുകളിലും ഇത്തരം ചിത്രങ്ങൾ തടയാൻ പാർലമെന്റിൽ ഉടൻ തന്നെ കരട് നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി.  കുട്ടികളെ ഓൺലൈൻ ചൂഷണങ്ങളിൽ നിന്നും ഗ്രൂമിംഗിൽ നിന്നും സംരക്ഷിക്കാൻ ടെക് ലോകത്ത് പൂർണ്ണമായ മാറ്റം അനിവാര്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് കൗമാരക്കാർ തങ്ങളുടെ ക്ലാസുകളിൽ കൃത്യമായി എത്തുന്നില്ലെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഡെയ്ം റേച്ചൽ ഡി സൂസയുടെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.  ഒഫീഷ്യൽ കണക്കുകളിൽ പെടാതെ ഇവർ പഠനത്തിലും തൊഴിലിലും പിന്നാക്കം പോകുന്ന സാഹചര്യമാണുള്ളത്. റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ: സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോളേജുകളിൽ പഠിക്കുന്നുണ്ടെന്ന് രേഖപ്പെടുത്തിയ 16-നും 17-നും ഇടയിൽ പ്രായമുള്ള ഏകദേശം 42,000 വിദ്യാർത്ഥികൾ പകുതിയിലധികം ക്ലാസുകളിലും ഹാജരാകുന്നില്ല. റിപ്പോർട്ട് അനുസരിച്ച് 52.2% വിദ്യാർത്ഥികളും 10% അല്ലെങ്കിൽ അതിൽ കൂടുതൽ സമയം ക്ലാസുകൾ ഉപേക്ഷിക്കുന്നവരാണ് (Persistent Absence). പാർട്ട് ടൈം ജോലികൾ ചെയ്യുന്നതും യാത്രച്ചെലവുകളും മാനസിക സമ്മർദ്ദങ്ങളുമാണ് വിദ്യാർത്ഥികൾ ക്ലാസുകൾ ഉപേക്ഷിക്കാൻ പ്രധാന കാരണമാകുന്നത്. ഇത് പരിഹരിക്കാൻ കോളേജുകളിൽ ഹാജർ നില നിർബന്ധമായി ശേഖരിക്കുക, സൗജന്യ ബസ് യാത്ര അനുവദിക്കുക, മാനസികാരോഗ്യ പിന്തുണ നൽകുക തുടങ്ങിയ നിർദ്ദേശങ്ങൾ കമ്മീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്.  കോളേജുകളിലെ ഹാജർ വിവരങ്ങൾ കേന്ദ്രീകൃതമായി ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് (DfE) വ്യക്തമാക്കി.
  ചൊവ്വാഴ്ച്ച യുകെയിലേക്ക് വന്നതും ഇവിടെ നിന്ന് പുറപ്പെടേണ്ടതുമായ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്‌തു. നാട്ടിൽ നിന്നും വന്നവരും പോയവരുമായ മലയാളികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സർവീസ് ആയ 'നാറ്റ്സ്' (NATS) നേരിട്ട സാങ്കേതിക തകരാറിനെ തുടർന്നാണ്  യുകെയിലുടനീളമുള്ള വിവിധ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടത്. 1000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കുകയും അനേകം സർവീസുകൾ മണിക്കൂറുകളോളം വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. നാറ്റ്സിന്റെ 'ഫ്ലൈറ്റ് പ്രൊസസിംഗ് സിസ്റ്റത്തിൽ' (Flight Processing System) ഉണ്ടായ സാങ്കേതിക തകരാറാണ് വ്യോമഗതാഗതത്തെ ബാധിച്ചത്.  ഫ്ലൈറ്റ്‌റഡാർ24 (Flightradar24) വിവരങ്ങൾ അനുസരിച്ച് യുകെയിലേക്ക് വന്നതും ഇവിടെനിന്ന് പോകാനിരുന്നതുമായ ആയിരത്തോളം  വിമാന സർവീസുകൾ റദ്ദാക്കി.  ഈസിജെറ്റ് (EasyJet), ബ്രിട്ടീഷ് എയർവേസ് (British Airways), റയാൻഎയർ (Ryanair), കെഎൽഎം (KLM) തുടങ്ങിയ മുൻനിര വിമാനക്കമ്പനികളുടെ സർവീസുകളെയാണ് ഇത് പ്രധാനമായി ബാധിച്ചത്. ബ്രിട്ടീഷ് എയർവേയ്‌സിന്റെ മാത്രം നൂറിലേറെ വിമാന സർവ്വീസുകൾ റദ്ദാക്കി. യുകെയിലെ ഏറ്റവും വലിയ വിമാനത്താവളമായ ലണ്ടൻ ഹിത്രൂവിന് (Heathrow) പുറമെ ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, സ്റ്റാൻസ്റ്റെഡ്, സ്കോട്ട്‌ലൻഡിലെയും അയർലൻഡിലെയും (ഡബ്ലിൻ) എയർപോർട്ടുകളിലെ സർവീസുകളെ ഈ തകരാർ സാരമായി ബാധിച്ചു.  വിമാനങ്ങൾക്ക് കൃത്യസമയത്ത് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് വിമാനത്താവളങ്ങളിലെ റൺവേകളിലും ഗേറ്റുകളിലും സ്ഥലം തികയാതെ വരികയും, ലണ്ടനിലേക്ക് വരേണ്ട പല വിമാനങ്ങളും യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് (പാരീസ്, ആംസ്റ്റർഡാം, ബ്രസൽസ്) തിരിച്ചുവിടുകയും ചെയ്തു.  മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച്ച വൈകിട്ടോടെ സാങ്കേതിക തകരാർ പരിഹരിച്ചതായും സിസ്റ്റം സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും നാറ്റ്സ് (NATS) അറിയിച്ചിട്ടുണ്ട്.  എങ്കിലും, വിമാനങ്ങളും ജീവനക്കാരും നിശ്ചിത സ്ഥലങ്ങളിൽ എത്താതിരുന്നതിനാൽ പ്രതിസന്ധി പൂർണ്ണമായി മാറാൻ ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ. പാലസ്തീൻ പ്രശ്നനത്തിൽ ഇസ്രയേലിനെതിരെ യുകെ സർക്കാർ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ച ദിവസം തന്നെയാണ് ഈ സാങ്കേതിക തടസ്സമെന്നതും ചില സാങ്കേതിക വിദഗ്ദ്ധർ അപായ സൂചനയായി കരുതുന്നു. റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ യാത്രക്കാർ എയർപോർട്ടുകളിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് യുകെ ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടറും വിമാനത്താവള അധികൃതരും നിർദ്ദേശിച്ചിട്ടുണ്ട്.
    ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയതോടെ സമീപ കാലത്തൊന്നും ഇല്ലാത്തവിധം ഇരുരാജ്യങ്ങളും തമ്മിൽ വൻ നയതന്ത്ര തർക്കം ഉടലെടുത്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരെ യുകെ (ബ്രിട്ടൻ) കടുത്ത സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചതാണ് പ്രകോപന കാരണം.  വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്യുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് അറിയിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിച്ച് ഇരുരാജ്യങ്ങളും സമാധാനത്തിൽ കഴിയുന്ന "ദ്വിരാഷ്ട്ര പരിഹാരം" ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും, പാലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ഇനി നിശബ്ദരായിരിക്കാൻ കഴിയില്ലെന്നുമാണ് ബ്രിട്ടന്റെ നിലപാട്. ഇതിന് മറുപടിയായി ഇസ്രായേൽ കടുത്ത തിരിച്ചടികൾ പ്രഖ്യാപിച്ചു. കിഴക്കൻ ജറുസലേമിലെ യുകെ കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവിട്ടു.  കൂടാതെ ജറമി കോർബിൻ, സാറ സുൽത്താന ഉൾപ്പെടെയുള്ള ഏതാനും ബ്രിട്ടീഷ് എംപിമാർക്ക് ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.  ഈ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. യുഎസ് ഇതേവരെ ഈ വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ യുഎസ്, ഇസ്രായേലിനു പിന്തുണ നൽകാനാണ് കൂടുതൽ സാധ്യതയെന്നും നിഗമിക്കപ്പെടുന്നു.
Latest News
ബൾഗേറിയൻ മിസ്റ്റിക് ബാബ വാംഗയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 1996-ൽ അന്തരിച്ച ബാബ വാംഗയുടെ വാക്കുകളെ ഏറെ ഗൗരവത്തോടെയാണ് സാധാരണ ആളുകൾ നോക്കിക്കാണുന്നത്. വരാനിരിക്കുന്ന കാലത്ത് പുതിയ രോഗങ്ങൾ ഉണ്ടായേക്കാം എന്ന അവരുടെ പൊതുവായ ചില പ്രസ്താവനകളെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായി കൂട്ടിവായിക്കുകയാണ് ആളുകൾ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഇത്തരം വാർത്തകൾ കേവലം വ്യാഖ്യാനങ്ങൾ മാത്രമാണ്. 2026 അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ 2027ലേക്കുള്ള ബാബ വാംഗയുടെ പ്രവചനം അനുയായികൾ പുറത്തുവിട്ടിരിക്കുകയാണ്. 2027ൽ മനുഷ്യർക്ക് അമാനുഷിക ശക്തികൾ നൽകുന്ന ഒരു നിഗൂഢ രോഗമോ ജനിതക പരീക്ഷണമോ ഉണ്ടാകുമെന്നാണ് വാംഗയുടെ പ്രവചനം. രോഗമോ പരീക്ഷണമോ വലിയൊരുകൂട്ടം മനുഷ്യരെ ബാധിക്കുമെങ്കിലും ചിലർക്ക് മാത്രമേ അമാനുഷിക ശക്തി ലഭിക്കുകയുള്ളൂവെന്നും വാംഗെയുടെ അനുയായികൾ വെളിപ്പെടുത്തുന്നു. ഒരു ഭീമാകാരനായ ബഹിരാകാശപേടകം ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിക്കുകയും മനുഷ്യർ അന്യഗ്രഹജീവികളുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യും. നവംബറിൽ ഇത് സംഭവിക്കുമെന്നും അനുയായികൾ പറയുന്നു. അമേരിക്കൻ സർക്കാർ അന്യഗ്രഹജീവികളെ സംബന്ധിച്ച രഹസ്യരേഖകൾ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് അവകാശവാദം. മൂന്നാം ലോകമഹായുദ്ധമാണ് മറ്റൊരു പ്രവചനം. ചൈന തായ്‌വാൻ പിടിച്ചടക്കുമെന്നും റഷ്യയും അമേരിക്കയും നേരിട്ട യുദ്ധം ചെയ്യുമെന്നും വാംഗ പ്രവചിച്ചിട്ടുള്ളതായി അനുയായികൾ പറയുന്നു. 2026 അവസാനിക്കുന്നതിനുമുൻപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അധികാരം നഷ്ടപ്പെടുമെന്നാണ് മറ്റൊരു പ്രവചനം. പുടിനുപകരം മറ്റൊരു നേതാവ് അധികാരത്തിലെത്തുമെന്നും വാംഗ പ്രവചിച്ചതായി അനുയായികൾ അവകാശപ്പെടുന്നു. ലോകമെമ്പാടുമുണ്ടാകാൻ സാദ്ധ്യതയുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചായിരുന്നു വാംഗയുടെ 2026ലെ ആദ്യ പ്രവചനം. കഴിഞ്ഞ മാർച്ചിൽ മ്യാൻമറിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, സ്‌പെയിൻ, പോർച്ചുഗൽ, ഗ്രീസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാട്ടുതീ, ഏഷ്യൻ രാജ്യങ്ങളിലെ പ്രളയം, യുഎസിലെ ശക്തമായ കൊടുങ്കാറ്റ് എന്നിവ ഇതിനുദാഹരണമായി അനുയായികൾ ചൂണ്ടിക്കാട്ടുന്നു. രണ്ടാമത്തെ പ്രവചനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും (എഐ) തൊഴിൽ മേഖലയിലെ യന്ത്രവത്‌കരണത്തെക്കുറിച്ചുമാണ്. മനുഷ്യരുടെ തൊഴിലിനെ എഐ മാറ്റിസ്ഥാപിക്കുമെന്ന് വാംഗ പ്രവചിച്ചിരുന്നതായി അനുയായികൾ അവകാശപ്പെടുന്നു.
ASSOCIATION
ലിവർപൂൾ: യുകെ മലയാളികളുടെ കലാപ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ വീണ്ടും വേദിയൊരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 3 ശനിയാഴ്ച ലിവർപൂളിൽ നടക്കും. കലാമേളയിൽ പങ്കെടുക്കുന്നതിനുള്ള മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. യുകെയിലെ ഓണാഘോഷങ്ങളുടെ ആവേശം മായുംമുമ്പേ, മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ കലാമേളകൾക്ക് തിരിതെളിയുകയാണ്. യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ വിവിധ റീജിയണുകളിൽ നടക്കുന്ന കലാമേളകളുടെ ഭാഗമായാണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള അരങ്ങേറുന്നത്. യുകെ മലയാളികളുടെ കലാഭിരുചിയും സർഗവൈഭവവും മാറ്റുരയ്ക്കുന്ന പ്രധാന വേദികളിലൊന്നാണ് യുക്മ കലാമേള. ഓരോ വർഷവും മത്സരാർത്ഥികളുടെ വർധിച്ചുവരുന്ന പ്രാതിനിധ്യവും കാണികളുടെ സജീവ പങ്കാളിത്തവും കലാമേളയെ ശ്രദ്ധേയമാക്കുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കലാപ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന കലാമേള നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ പ്രധാന സാംസ്കാരിക സംഗമം കൂടിയാണ്..ലിവർപൂളിലാണ് ഇത്തവണത്തെ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വേദിയാകുന്നത്. റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കലാമേളയിൽ പങ്കെടുക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ നിയമാവലിയും മത്സര ഇനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങളും അംഗ അസോസിയേഷനുകളിൽനിന്ന് ലഭ്യമാകും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ അംഗത്വമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. മത്സരിക്കാൻ താൽപര്യമുള്ളവർ അതത് അംഗ അസോസിയേഷൻ ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ അറിയിച്ചു. റീജിയണൽ കലാമേളയിൽ മികവ് തെളിയിച്ച് വിജയികളാകുന്നവർക്ക് തുടർന്ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ നോർത്ത് വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും. കലയും സംഗീതവും നൃത്തവും മലയാളിത്തത്തിന്റെ ആവേശവും ഒത്തുചേരുന്ന ഒരു പകൽ മുഴുവൻ നീളുന്ന കലാവിരുന്നിനാണ് ഒക്ടോബർ 3ന് ലിവർപൂൾ സാക്ഷിയാകുന്നത്. നോർത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് വേദിയാകുന്ന കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. കലാമേള നടക്കുന്ന വേദിയുടെ വിലാസം: BROUGHTON HALL CATHOLIC HIGH SCHOOL, YEW TREE LN, WEST DERBY, LIVERPOOL, L12 9HJ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: കലാമേള കോ ഓർഡിനേറ്റർ - രാജീവ് - 07578222752 പ്രസിഡന്റ്: ഷാജി തോമസ് വരാക്കുടി – 07727 604242  സെക്രട്ടറി: സനോജ് വർഗീസ് – 07411 300076  ട്രഷറർ: ഷാരോൺ ജോസഫ് – 07901 603309 നാഷണൽ കമ്മിറ്റി അംഗം: ബിജു പീറ്റർ - 07970944925 email : uukmanwrc@gmail.com  യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾ:   ടൈറ്റിൽ സ്പോൺസർ  - ഡോ. സൈമൺസ് അക്കാദമി  (Dr. Simon's Academy) മറ്റ് സ്പോൺസേഴ്സ് -  ലൈഫ് ലൈൻ മോർട്ടഗേജ്‌ ആൻഡ് ഇൻഷുറൻസ് സെർവീസ്സ് (LifeLine Protect Limited )  ജെ എം പി സോഫ്റ്റ് വെയർ (JMP Software ) പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ് (Paul John & co solicitors) സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts &Registered Auditors) ബോബ് കെയർ ഹെൽത്ത് കെയർ ഏജൻസി (Bob Care) ജിയാ ട്രാവൽസ് ആൻഡ് ഹോളിഡേയ്‌സ് (Gia Travels and Holidays )  ഏലൂർ കൺസൽട്ടൻസി (Ealoor Consultancy) ക്ലിക്ക്2ബ്രിംങ് ഗ്രോസറീസ്  ഫ്രൂട്സ് & വെജിറ്റബിൾസ് (Click to Bring Groceries Fruits & Vegetables) ഓറ ക്ലോത്തിങ് ആൻഡ് ജുവല്ലറി (AURA Clothing & Jewelry) പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
സംഗീതം, അഭിനയം, നൃത്തം കവിതാപാരായണം തുടങ്ങിയ മേഖലകളിൽ കഴിവുണ്ടോ?  പാടാൻ… അഭിനയിക്കാൻ നൃത്തം ചെയ്യാൻ…കവിത അവതരിപ്പിക്കാൻ…എന്നാൽ ആ കഴിവ് വേദിയിൽ ആത്മവിശ്വാസത്തോടെയും പ്രൊഫഷണൽ മികവോടെയും എങ്ങനെ അവതരിപ്പിക്കാം? മത്സരങ്ങളിലും വേദികളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു മികച്ച പരിശീലന അവസരം! ഈ Workshop-ൽ എന്തെല്ലാം പഠിക്കാം? മത്സരങ്ങൾക്ക് എങ്ങനെ മികച്ച രീതിയിൽ തയ്യാറെടുക്കാം?, വേദിയിൽ ആത്മവിശ്വാസത്തോടെ എങ്ങനെ പ്രകടനം നടത്താം?, പ്രേക്ഷകരുടെ ശ്രദ്ധ എങ്ങനെ ആകർഷിക്കാം?, Stage Presence എങ്ങനെ മെച്ചപ്പെടുത്താം?, ശരീരഭാഷയും മുഖഭാവവും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?,  ശബ്ദനിയന്ത്രണവും അവതരണശൈലിയും എങ്ങനെ മെച്ചപ്പെടുത്താം?,  ഒരു പ്രകടനത്തെ എങ്ങനെ കൂടുതൽ Professional ആക്കാം. പ്രകടനത്തിന്റെ അവതരണശൈലി, ശരീരഭാഷ, മുഖഭാവം, ശബ്ദനിയന്ത്രണം, ആത്മവിശ്വാസം, പ്രേക്ഷകരുമായുള്ള ആശയവിനിമയം തുടങ്ങി മികച്ചൊരു Stage Performer-ന് ആവശ്യമായ പ്രധാന ഘടകങ്ങൾ പ്രായോഗിക പരിശീലനത്തിലൂടെ പരിചയപ്പെടുത്തും. പ്രത്യേക പരിശീലനം പ്രമുഖ ഗായകനും സംഗീതരംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ശ്രീ കാവാലം ശ്രീകുമാർ Workshop-ന് നേതൃത്വം നൽകുന്നു. ഗാനാലാപന പരിശീലനം, കവിതാപാരായണ പരിശീലനം,  Voice & Presentation, Stage Performance Techniques. എന്നിവയിൽ പ്രത്യേക പരിശീലനവും മാർഗനിർദേശവും ലഭിക്കും. ആർക്കൊക്കെ പങ്കെടുക്കാം പ്രായപരിധിയില്ല! സംഗീതം, നൃത്തം, അഭിനയം, കവിതാപാരായണം തുടങ്ങിയ കലാരംഗങ്ങളിൽ താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം.  മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നവർ, നിലവിൽ കലാപരിശീലനം നടത്തുന്നവർ, Stage Performance മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവ,  ഭാവിയിൽ Professional Performer ആകാൻ ആഗ്രഹിക്കുന്നവർ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്. ഓർക്കുക… കഴിവ് മാത്രം പോരാ — ആ കഴിവ് വേദിയിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം! നിങ്ങളുടെ കഴിവിനെ കൂടുതൽ ആത്മവിശ്വാസത്തോടെയും മികവോടെയും വേദിയിലെത്തിക്കാൻ… സെപ്റ്റംബർ 26, 27 തീയതികളിൽ യുകെയിലെ രണ്ടു തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. Mob : 07841613973 , Email: mailto:kalabhavanlondon@gmail.com           kalabhavanlondon@gmail.com
യുകെയിലെ ആദ്യകാല മലയാളി സംഘടനയും പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നുമായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എം എം സി എ) യുടെ ഓണാഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ച് കൊണ്ടും  വർണാഭമായി. നാട്ടിൽ നിന്നും എത്തിച്ചേർന്ന സിനിമാ താരങ്ങൾ ഉൾപ്പെടുന്ന പ്രഗത്ഭ കലാകരൻമാർ വേദിയെ ഇളക്കിമറിച്ചു കാണികളുടെ മനംകവർന്നു. രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിച്ച ഓണഘോഷ പരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടേയും രസകരമായ വിവിധ ഗെയിംസുകളുമായി മുന്നോട്ട് പോയി. ഉച്ചക്ക് 12 മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. ലിവർപൂർ അക്ഷയ കാറ്ററിംഗ് ഒരുക്കിയ രുചികരമായ ഓണസദ്യയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.  വൈകിട്ട് 4 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ എം എം സി എ പ്രസിഡൻ്റ് റോസ്ബാസ്‌റ്റ്യൻ അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ് ആശംസകൾ നേർന്നു. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ജോയിൻ്റ് ട്രഷററും എം എം സി എ കമ്മിറ്റിയംഗവുമായ ജോസഫ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു. പൊതുയോഗത്തിൽ വച്ച് വിവിധ മേഘലകളിൽ മികവ് തെളിയിച്ച ബിൻ്റോ സൈമൺ ലിയാ ജോബിൻസ് തുടങ്ങിയവരെയും യുക്മ വള്ളംകളിയിൽ ടീമുകൾക്ക് നേതൃത്വം നൽകിയ അഖിൽ ജോർജിനെയും ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ ഈ വർഷം ഗ്രാജ്വേറ്റ് ചെയ്തവരെയും, എ ലെവൽ, ജി സി എസ് ഇ വിജയികളെയും വേദിയിൽ ആദരിച്ചു. ഒരിടവേളയ്ക്ക് ശേഷം അംഗങ്ങളുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ച് കമ്മിറ്റി തീരുമാനപ്രകാരം എം എം സി എ സ്‌കൂൾ ഓഫ് ഡാൻസിൻ്റെ ഉദ്ഘാടനവും ഓണാഘോഷ പരിപാടിയിൽ വേദിയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡാൻസ് ടീച്ചർമാരും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. വേദിയിൽ ടീച്ചർമാരുടെ ഡാൻസ് പെർഫോർമൻസും ഉണ്ടായിരുന്നു. തുടർന്ന്  എം എം സി എ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൾച്ചറൽ കോർഡിനേറ്റർമാരായ ജീനാ റോയ്, റിയാ അനീഷ്, അനീറ്റ ജിൻ്റോ, ജെയിൻ ജിൻ്റിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിയാ അനീഷ് , ജാസിം ഹംസ   എന്നിവരായിരുന്നു  പരിപാടികൾ ആങ്കർമാരായി വളരെ മനോഹരമായി നിയന്ത്രിച്ചത്.  ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചപ്പോൾ തന്നെ സ്‌കോട്ലൻഡിൽ പരിപാടിയിൽ സംബന്ധിച്ച ശേഷം വൈകിട്ട് എത്താമന്നറിയിച്ച യുക്മയുടെ ആദരണീയനായ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്‌റ്റ്യൻ 6 മണിക്ക് എത്തിച്ചേർന്നു. മുൻ എം എം സി എ പ്രസിഡൻ്റ് ജോബി മാത്യുവിൻ്റെ നേതൃത്വത്തിൽ ഭാരവാഹികളും യുക്മ പ്രസിഡൻ്റിനെ സ്വീകരിച്ചു. വൈകിയെത്തിയതിലുള്ള ക്ഷമാപണത്തോടെ ആരംഭിച്ച തൻ്റെ പ്രസംഗത്തിൽ നിലവിലെ ഭാരവാഹികളെയും മുൻ പ്രസിഡൻ്റുമാരെയും അനുസ്മരിച്ച് കൊണ്ട്, യുക്മ മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച എല്ലാ പരിപാടികളും ഏറ്റെടുത്ത് നടത്തി വൻ വിജയമാക്കിയതിൽ എം എം സി എയുടെ നിർണായകമായ പങ്കിനെ അനുസ്‌മരിച്ചു. യുക്മ ചാരിറ്റിഫൗണ്ടേഷൻ ഒന്നര വർഷത്തിനിടെ രണ്ടു കോടിയോളം രൂപ യുകെ മലയാളികളുടെ സഹകരണത്തോടെ പ്രതിസന്ധി ഘട്ടങ്ങളിൽ വിഷമമനുഭവിച്ച യുകെ മലയാളികൾക്ക് വിതരണം ചെയ്തകാര്യം ഓർമിപ്പിച്ചു. യുക്മ നഴ്സസ് ഫോറം മെയ് മാസം അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം വൻപിച്ച വിജയമായിരുന്നുവെന്നും നഴ്‌സുമാർക്ക് വേണ്ടി നടത്തിവന്നിരുന്ന നിരവധിയായ ഇടപെടലുകൾ തുടർന്നും തുടരുമെന്നും അദ്ദേഹം അറിയിച്ചു.      തുടർന്ന് നവംബർ 7-ാം തീയ്യതി ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ കേരളത്തിൻ്റെ സാംസ്കാരിക ടൂറിസം മന്ത്രി പി സി  വിഷ്ണുനാഥ് സംബന്ധിക്കുമെന്നറിയിച്ചു. റീജിയണൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായി നാഷണൽ കലാമേളയിൽ പങ്കെടുക്കുവാനും കാണികളാകുവാനും ഏവരേയും യുക്മ പ്രസിഡൻ്റ് ക്ഷണിച്ചു. എം എം സി എ കുടുംബാംഗങ്ങളുടെ പരിപാടികൾക്ക് ശേഷം പ്രശസ്ത സിനിമാ താരങ്ങൾ ബിനു അടിമാലി, തങ്കച്ചൻ വിതുര, പോൾസൺ കൂത്താട്ടുകുളം,  അറഫാത്ത്, ഗായകരായ ലിജിൻ, ഗ്രേഷ്യ  എന്നിവർ നയിച്ച സൂപ്പർ മെഗാ ഷോ കാണികളുടെ മനം കവർന്നു.  മെഗാഷോയിൽ നാട്ടിൽ നിന്നും എത്തിച്ചേർന്ന് അറാഫത്തിൻ്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ അക്ഷരാർത്ഥത്തിൽ കാണികളെ ഇളക്കിമറിച്ചു. രാത്രി 9 മണിയോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. ആഘോഷങ്ങൾക്ക് എം എം സി എ ഭാരവാഹികളായ റോസ്ബിൻ സെബാസ്റ്റ്യൻ, ജയൻ ജോൺ, അലക്സ് വർഗീസ്, സുമേഷ് രാജൻ, ജിൻ്റിൽ രാജ് സെബാസ്‌റ്റ്യൻ, ജനീഷ് കുരുവിള, ജോസഫ് മാത്യു, ജോബിൻ ജോസഫ്, അലൻ തോമസ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എം എം സി എയുടെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് ആണ്. കൂടാതെ ഡോ. സൈമൺസ് അക്കാദമി, ഏലൂർ കൺസൽട്ടൻസി യുകെ ലിമിറ്റഡ്, റോയൽ ഹെൽത്ത് കെയർ, അപ്‌റ്റസ് ലീഗൽ, കൈരളി ഇൻറർനാഷണൽ, ഐഡിയൽ കെയർ സെലൂഷൻസ്, ഫെയർമാർട്ട്, എഡ്സീസ് സ്‌കൂൾ ഓഫ് ഡ്രൈവിംഗ്, ജോവെൻ പ്രോമിസ്, ജെ എസ് ഡി ഡിസൈൻ കൺസൽട്ടൻസി ലിമിറ്റസ്,  എ & റ്റി സീഫ്രെഷ് ഫിഷ് മാർറ്റ്, മിത്ര ഗൈഡഡ് വിത്ത് കെയർ, കേരള മോട്ടോഴ്‌സ്, ബുക്ക് ബോക്സ് യുകെ എന്നിവരായിരുന്നു മറ്റ് സ്പോൺസർമാർ. എം എം സി എ ഓണാഘോഷം വൻവിജയമാക്കി എല്ലാ കുടുംബാംഗങ്ങൾക്കും കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് റോസ്ബിൻ സെബാസ്‌റ്റ്യൻ, സെക്രട്ടറി ജയൻ ജോൺ എന്നിവർ നന്ദി അറിയിച്ചു. പരിപാടികളുടെ കൂടുതൽ ഫോട്ടോകൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://photos.app.goo.gl/dbtckYqv93AfeuLM6 https://photos.app.goo.gl/HPK5DLubiNdH4Sd68
സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തു. ഓണാഘോഷത്തിന് ശേഷം ചേര്‍ന്ന ജനറല്‍ബോഡി ഏകകണ്ഠമായാണ് പുതു നേതൃത്വത്തെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികള്‍ : ഷൈനി ജിജോ (പ്രസിഡന്റ്) ശങ്കര്‍ സുരേന്ദ്ര കുമാര്‍ (വൈസ് പ്രസിഡന്റ് ) ലിബിന്‍ ജോണ്‍ (സെക്രട്ടറി) ലിന്‍ഡ മാത്യു (ജോയന്റ് സെക്രട്ടറി) ജിതിന്‍ ജിജി ( ട്രഷറര്‍) അനന്തു ജേക്കബ് (ജോയന്റ് ട്രഷറര്‍) ബിനു ടി സോമന്‍, ഷിജു ലോനപ്പന്‍, ആഡ്‌ലിന്‍ അശ്വിന്‍, അലിന്‍ സന്തോഷ് (ആക്റ്റിവിറ്റി കോ ഓര്‍ഡിനേറ്റേഴ്‌സ് ). ആദ്യമായാണ് സിഎസ്എംഎയുടെ അമരത്ത് ഒരു വനിത എത്തുന്നത്. സ്റ്റെര്‍ലിങ് ബ്ലെയര്‍ ഡ്രിമണ്ട് കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരുന്നു ഓണാഘോഷം. പൂക്കളവും മാവേലിക്ക് വരവേല്‍പ്പും സദ്യയും വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി.  സി എസ് എം എ പ്രസിഡന്റ് റോജന്‍ തോമസ് ബേബി, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ ടിസ്സന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
SPIRITUAL
ലണ്ടൻ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ലണ്ടനിലെ ബ്രോംലിയിൽ പുതിയ ഭദ്രാസന ആസ്ഥാനം സ്വന്തമാക്കി. സെപ്റ്റംബർ ഒന്നിന് പ്രാർഥനാനിർഭരമായ ചടങ്ങുകളോടെ ഭദ്രാസനം പുതിയ ആസ്ഥാനത്തിൻ്റെ ചുമതല ഏറ്റെടുത്തു. ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾ വൈകിട്ട് 5.30ന് കൃതജ്ഞതാ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് വൈദികരും വിശ്വാസികളും പുതിയ ആസ്ഥാനം സന്ദർശിക്കുകയും സ്നേഹകൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്തു. വൈകിട്ട് 6.30ന് പുതിയ ചാപ്പലിൽ നടന്ന സന്ധ്യാപ്രാർഥനയോടെ ഭദ്രാസനത്തിന്റെ പുതിയ അധ്യായത്തിന് പ്രാർഥനാപൂർവമായ തുടക്കമായി. ചാപ്പൽ, അനുബന്ധ ഹാൾ, വിശാലമായ ഓഫിസ് സൗകര്യങ്ങൾ, താമസസൗകര്യം, പാർക്കിങ് എന്നിവ ഉൾപ്പെടുന്നതാണ് ബ്രോംലിയിലെ പുതിയ ഭദ്രാസന ആസ്ഥാനം. ഭദ്രാസനത്തിന്റെ ആത്മീയ, ഭരണ, സാമൂഹിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി പുതിയ ആസ്ഥാനം പ്രവർത്തിക്കും. വർഷങ്ങളായുള്ള പ്രാർഥനകളുടെയും പരിശ്രമങ്ങളുടെയും വൈദികരുടെയും വിശ്വാസികളുടെയും ത്യാഗപൂർണമായ സഹകരണത്തിന്റെയും ഫലമായാണ് ഭദ്രാസനത്തിൻ്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമായത്. പുതിയ ആസ്ഥാനം ഒരു കെട്ടിടം മാത്രമല്ലെന്നും, വരുംതലമുറകൾക്ക് പ്രാർഥിക്കാനും സേവിക്കാനും പഠിക്കാനും ഒരുമിച്ചുകൂടാനും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുമായി ദൈവം ഭദ്രാസനത്തെ ഏൽപ്പിച്ചിരിക്കുന്ന വിശുദ്ധ ഉത്തരവാദിത്തമാണെന്നും അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത സന്ദേശത്തിൽ പറഞ്ഞു. ഈ സ്വപ്നസാക്ഷാത്കാരത്തിനായി പ്രവർത്തിച്ച ഭദ്രാസന സെക്രട്ടറി, വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പ്രോപ്പർട്ടി കമ്മിറ്റി, മാനേജിങ് കമ്മിറ്റി, ജനറൽ ബോഡി അംഗങ്ങൾ എന്നിവരെയും വിവിധ നിലകളിൽ സഹകരിച്ച വിശ്വാസികളെയും മെത്രാപ്പൊലീത്ത നന്ദിയോടെ അനുസ്മരിച്ചു. പേരോ അംഗീകാരമോ ആഗ്രഹിക്കാതെ നിശ്ശബ്ദമായി പ്രവർത്തിച്ച നിരവധി പേരുടെ സമർപ്പണവും സേവനവും പ്രത്യേകം സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭദ്രാസനത്തിന്റെ്റെ ആദ്യ വസ്തു സ്വിൻഡനിൽ സ്വന്തമാക്കുന്നതിനായി പിന്നണിയിൽ പ്രവർത്തിച്ച സഭാംഗങ്ങളുടെ ത്യാഗപൂർണമായ സേവനവും ഈ അവസരത്തിൽ അനുസ്‌മരിച്ചു. ഭദ്രാസനത്തിന് സ്വന്തമായൊരു ആസ്ഥാനം എന്ന സ്വപ്നത്തിന് അടിത്തറ പാകിയ അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയെയും, വർഷങ്ങളായി ഇത്തരമൊരു ആസ്ഥാനം സ്വപ്നം കാണുകയും അതിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്‌ത വൈദികരെയും വിശ്വാസികളെയും നന്ദിയോടെ അനുസ്മരിച്ചു. മുൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ ആശംസ സന്ദേശം വേളയിൽ വായിച്ചു മുൻതലമുറകളുടെ ത്യാഗത്തിന്റെയും പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അടിത്തറയിലാണ് ഇന്നത്തെ നേട്ടം പടുത്തുയർത്തപ്പെട്ടിരിക്കുന്നതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. ഭദ്രാസന ഹെഡ്ക്വാർട്ടേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയ എല്ലാവർക്കും, പ്രത്യേകിച്ച് പ്രതിമാസ ഡയറക്ട് ഡെബിറ്റ് സംവിധാനത്തിലൂടെ തുടർച്ചയായി സാമ്പത്തിക പിന്തുണ നൽകുന്ന വിശ്വാസികൾക്കും, ആരംഭപ്രവർത്തങ്ങൾക്കു ലോണുകൾ നൽകിയ അംഗങ്ങൾക്കും മെത്രാപ്പൊലീത്ത നന്ദി അറിയിച്ചു. ഭദ്രാസനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും പുതിയ ആസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും വിശ്വാസികളുടെ തുടർന്നുള്ള സഹകരണവും അഭ്യർഥിച്ചു. പുതിയ ആസ്ഥാനം ഇന്നത്തെ തലമുറയ്ക്കു മാത്രമുള്ളതല്ലെന്നും, വരുംതലമുറകൾക്കായി സഭയെ ഏൽപ്പിച്ചിരിക്കുന്ന അമൂല്യമായ പൈതൃകമാണെന്നും മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു. കൂട്ടായ്മയുടെയും ആതിഥ്യമര്യാദയുടെയും സേവനത്തിൻ്റെയും കേന്ദ്രമായി പുതിയ ആസ്ഥാനം മാറട്ടെയെന്നും അവിടെനിന്ന് ആരംഭിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ദൈവനാമ മഹത്വത്തിനും സഭയുടെ വളർച്ചയ്ക്കും ജനങ്ങളുടെ സേവനത്തിനും കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. “കർത്താവ് നമുക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അതുകൊണ്ട് നാം സന്തോഷിക്കുന്നു” (സങ്കീർത്തനം 126:3).
യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി സ്ഥാപിതമായ 15 ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ 2026 സെപ്റ്റംബര്‍ 26-ന് സംഘടിപ്പിക്കുന്ന നാലാമത് ക്‌നാനായ കുടുംബസംഗമമായ വാഴ്വ് 2026-ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെയില്‍ ക്‌നാനായക്കാരുടെ നേതൃത്വത്തില്‍ നിരവധി കൂട്ടായ്മകളും സംഗമങ്ങളും നടക്കുമ്പോഴും, കോട്ടയം അതിരൂപതയോട് ചേര്‍ന്നുനിന്നുകൊണ്ട് ക്‌നാനായ കത്തോലിക്കാ വിശ്വാസവും പൈതൃകവും പാരമ്പര്യവും ഒരുമിപ്പിക്കുന്ന കുടുംബസംഗമമാണ് വാഴ്വ്. ''കരുണതന്‍ കരുതലായി വാഴ്വ്'' എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി, അര്‍ഹതപ്പെട്ട ഒരു ക്‌നാനായ കുടുംബത്തിന് ഭവനം നിര്‍മ്മിച്ചുനല്‍കുന്നതിനും രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുമുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ വാഴ്വ് 2026 പ്രത്യേക പ്രാധാന്യം നല്‍കുന്നത്. പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെയുള്ള പ്രയോജനപ്രദമായ ക്ലാസുകള്‍ എന്നിവ പ്രഗത്ഭരായ യുവജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത് ഈ വര്‍ഷത്തെ വാഴ്വിന്റെ പ്രത്യേകതകളാണ്. യു.കെ.യിലെ 15 ക്‌നാനായ കത്തോലിക്കാ മിഷനുകളും മാസ്സ് സെന്ററുകളും ഒരുമിച്ചണിനിരക്കുന്ന ഒരു വിശ്വാസപാരമ്പര്യപൈതൃക സമന്വയ മഹാസംഗമമായാണ് വാഴ്വിനെ യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിലാണ് വാഴ്വ് 2026-ന്റെ ക്രമീകരണങ്ങള്‍ പുരോഗമിച്ചത്. യുകെയിലെ നിരവധി മഹാസംഗമങ്ങള്‍ക്ക് വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത്തവണ വാഴ്വ് 2026 സംഘടിപ്പിച്ചിരിക്കുന്നത്. യു.കെ.യുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണ് ഈ വേദിയുടെ പ്രധാന പ്രത്യേകത. ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ സീറ്റിംഗ് സൗകര്യങ്ങളും വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും വേദിയുടെ പ്രത്യേകതകളാണ്. വാഴ്വ് 2026-ന്റെ ജനറല്‍ കണ്‍വീനറായി സാജന്‍ ഈഴാറത്ത്, കണ്‍വീനര്‍മാരായി ഫാ. ജോസ് തേകനില്‍ക്കുന്നതില്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവരും ജോയിന്റ് കണ്‍വീനറായി ജില്‍സ് നന്ദികാട്ടും നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ മികച്ച സംഘാടക മികവോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പബ്ലിസിറ്റി കമ്മിറ്റിയുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ യുകെയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ക്‌നാനായ സമൂഹം വാഴ്വ് 2026-നെ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പം, മധ്യസ്ഥപ്രാര്‍ത്ഥന (Intercession & Prayer) കമ്മിറ്റി ആറുമാസങ്ങള്‍ക്കുമുമ്പുതന്നെ വാഴ്വ് 2026-ന്റെ വിജയത്തിനായി പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരുന്നു. യുവജനങ്ങള്‍ക്കായി ''യുവ വാഴ്വ്'' എന്ന പേരില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതും ഇത്തവണത്തെ വാഴ്വിന്റെ പ്രധാന സവിശേഷതയാണ്. യുകെയിലെ ക്‌നാനായ കത്തോലിക്കാ മിഷനുകളിലെ ലീജന്‍ ഓഫ് മേരി അംഗങ്ങളുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വാഴ്വ് 2026-ന്റെ എന്‍ട്രി പാസ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. തുടര്‍ന്ന് 15 മിഷനുകളിലും വിവിധ മാസ്സ് സെന്ററുകളിലും എന്‍ട്രി പാസ് വിതരണോദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചു. വാഴ്വിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി, മാര്‍ച്ച് 13-ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് പകര്‍ന്നുനല്‍കിയ സ്‌നേഹദീപം 15 ക്‌നാനായ മിഷനുകളിലും വിവിധ മാസ്സ് സെന്ററുകളിലും ഇതിനോടകം എത്തിച്ചേര്‍ന്നിരുന്നു. പ്രവാസി ക്‌നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേര്‍ന്നുനിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സംഘടിപ്പിച്ച വാഴ്വ് 2023, 2024, 2025 എന്നിവയുടെ മനോഹരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഈ വര്‍ഷത്തെ വാഴ്വിനായി യു.കെ.യിലെ ക്‌നാനായ ജനത ഏറെ ആവേശത്തോടെയാണ് സെപ്റ്റംബര്‍ 26-നായി കാത്തിരിക്കുന്നത്. യു.കെ.യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ രീതിയില്‍, ഏറ്റവും കുറഞ്ഞ നിരക്കില്‍ എന്‍ട്രി പാസുകള്‍ ലഭ്യമാക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നതും, അതോടൊപ്പം നാട്ടില്‍ അര്‍ഹതപ്പെട്ട ഒരു കുടുംബത്തിന് ഭവനം നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള കാരുണ്യപ്രവര്‍ത്തനവും ഈ വര്‍ഷത്തെ ഫിനാന്‍സ് & രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ മികവിന് തെളിവാണ്. പരിപാടിയുടെ വിജയത്തിനായി റിസപ്ഷന്‍, ഗസ്റ്റ് മാനേജ്‌മെന്റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക് & ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡെക്കറേഷന്‍ & ടൈം മാനേജ്‌മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങി നിരവധി കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു. ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ക്‌നാനായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റേജ് ഷോകള്‍, പ്രഗത്ഭരായ യുവജനങ്ങളുടെ സാന്നിധ്യം, പരിചയസമ്പന്നരായ സംഘാടകരുടെ മികവുറ്റ നേതൃത്വവും ഒത്തുചേരുന്ന വാഴ്വ് 2026-നെ യു.കെ.യിലെ ക്‌നാനായ സമൂഹം ഇതിനോടകം ഹൃദയപൂര്‍വം ഏറ്റെടുത്തുകഴിഞ്ഞു. യു.കെ.യിലെ ക്‌നാനായ ജനതയ്ക്ക് അവിസ്മരണീയമായ ഒരു ദിനമായി മാറുന്ന വാഴ്വ് 2026-ന്റെ വേദി വിശിഷ്ടാതിഥികളാല്‍ സമ്പന്നമാണ്. ക്‌നാനായ ജനതയുടെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് ഈ വര്‍ഷത്തെ വാഴ്വില്‍ പങ്കെടുക്കുന്നത് പരിപാടിക്ക് കൂടുതല്‍ ആത്മീയ പ്രൗഢി പകരും.
കിഡ്ഡർമിൻസ്റ്റർ∙ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ വാർഷിക ഓർത്തഡോക്സ് യുവജന സമ്മേളനം (AOYC 2026) യുകെയിലെ കിഡ്ഡർമിൻസ്റ്ററിൽ ആരംഭിച്ചു. ‘സ്റ്റുവാർഡ്സ് ഓഫ് ഗ്രേസ്: കോൾഡ് ടു സെർവ്’ (Stewards of Grace: Called to Serve) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. സെപ്റ്റംബർ നാല് മുതൽ ആറ് വരെ നടക്കുന്ന സമ്മേളനത്തിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം യുവജനങ്ങളാണ് പങ്കെടുക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു.  സഭയുടെ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ദൈവനാമത്തിലുള്ള സേവനം ക്രൈസ്തവ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അമേരിക്കയിൽ നിന്നെത്തിയ പ്രമുഖരാണ് സമ്മേളനത്തിലെ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ആത്മീയ ചിന്തകൾ, പാനൽ ചർച്ചകൾ, പ്രാർഥനാ സമ്മേളനങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. 
SPECIAL REPORT
മഴ പെയ്യുമോ, കാറ്റിന്റെ വേഗം എത്രയായിരിക്കും, കൊടുങ്കാറ്റ് എവിടേക്ക് നീങ്ങും? കാലാവസ്ഥയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്ക് കൂടുതൽ കൃത്യമായ ഉത്തരങ്ങളുമായി ഗൂഗിളിന്റെ പുതിയ എഐ മോഡൽ. മണിക്കൂറുകൾക്കുള്ളിലെ കാലാവസ്ഥാ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിച്ച് പ്രവചനങ്ങൾ പുതുക്കാൻ കഴിയുന്ന ‘വെതർനെക്സ്റ്റ് 3’യാണ് ഗൂഗിൾ അവതരിപ്പിച്ചത്. ഇതുവരെ വികസിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും നൂതനവും കൃത്യതയേറിയതുമായ ആഗോള കാലാവസ്ഥാ മോഡലാണിതെന്നാണ് ഗൂഗിൾ ഡീപ്‌മൈൻഡും ഗൂഗിൾ റിസർച്ചും അവകാശപ്പെടുന്നത്. ഗൂഗിൾ സെർച്ച്, ജെമിനി, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ മാപ്‌സ് പ്ലാറ്റ്‌ഫോം, ഗൂഗിൾ എർത്ത് എൻജിൻ തുടങ്ങിയ സേവനങ്ങളിൽ കാലാവസ്ഥാ വിവരങ്ങൾ നൽകുന്നതിനായി വെതർനെക്സ്റ്റ് 3 ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. കാലാവസ്ഥാ പ്രവചനത്തിലെ കൃത്യതയാണ് വെതർനെക്സ്റ്റ് 3യുടെ പ്രധാന പ്രത്യേകത. താപനില, ഈർപ്പം തുടങ്ങിയ ഉപരിതല കാലാവസ്ഥാ ഘടകങ്ങൾ അഞ്ച് കിലോമീറ്റർ വരെ സൂക്ഷ്മതയിൽ പ്രവചിക്കാൻ സംവിധാനത്തിന് കഴിയും. മറ്റ് ഉപരിതല ഘടകങ്ങൾ 10 കിലോമീറ്റർ പരിധിയിലും കാറ്റിന്റെ വേഗത പോലുള്ള അന്തരീക്ഷ ഘടകങ്ങൾ 25 കിലോമീറ്റർ പരിധിയിലും പ്രവചിക്കാനാകും. മുൻ മോഡലായ വെതർനെക്സ്റ്റ് 2നെ അപേക്ഷിച്ച് ആഗോള കാലാവസ്ഥയുടെ ഏകദേശം അഞ്ച് മടങ്ങ് കൂടുതൽ വിശദമായ ചിത്രം നൽകാൻ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. വെതർനെക്സ്റ്റ് 2 ആറ് മണിക്കൂർ ഇടവേളയിൽ 25 കിലോമീറ്റർ ഗ്രിഡിലാണ് പ്രവചനങ്ങൾ നൽകിയിരുന്നത്. ആഗോള ജിയോസ്റ്റേഷനറി ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങളുടെ വിപുലമായ ശേഖരമാണ് വെതർനെക്സ്റ്റ് 3യുടെ പ്രധാന സവിശേഷതകളിലൊന്ന്. പരമ്പരാഗത കാലാവസ്ഥാ പ്രവചന മാതൃകകളെ മാത്രം ആശ്രയിക്കുന്നതിന് പകരം ലഭിക്കുന്ന തത്സമയ വിവരങ്ങൾ ഉപയോഗിച്ച് അന്തരീക്ഷത്തിലെ മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയാണ് സംവിധാനം ചെയ്യുന്നത്. ഇതുവഴി ഓരോ മണിക്കൂറിലും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ നൽകാൻ സാധിക്കും. കൊടുങ്കാറ്റുകൾ, മഴമേഖലകൾ, കാലാവസ്ഥാ മുന്നണികൾ തുടങ്ങിയ അതിവേഗം മാറുന്ന സാഹചര്യങ്ങളെ കൂടുതൽ കൃത്യമായി പിന്തുടരാനും ഇതിലൂടെ കഴിയും. മഴയുടെ അളവും സാധ്യതയും പ്രവചിക്കുന്നതിലും വെതർനെക്സ്റ്റ് 3 മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി ഗൂഗിൾ പറയുന്നു. നാസയുടെ ഉപഗ്രഹ വിവരങ്ങളും ആഗോള മഴാ വിവരശേഖരങ്ങളും ഉപയോഗിച്ചാണ് മോഡൽ പരിശീലിപ്പിച്ചത്. പരിശോധനകളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നിലവിലെ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മഴ പ്രവചനത്തിൽ 60 ശതമാനം വരെ കൂടുതൽ കൃത്യത കൈവരിച്ചതായും ഗൂഗിൾ വ്യക്തമാക്കി. അതിവേഗം മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ കൂടുതൽ സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ പ്രവചനത്തിന് പുറമെ പുനരുപയോഗ ഊർജ മേഖലയിലെ ആസൂത്രണത്തിനും വെതർനെക്സ്റ്റ് 3 പ്രയോജനപ്പെടും. കാറ്റാടിയന്ത്രങ്ങളുടെ ഉയരത്തിന് സമാനമായ ഏകദേശം 100 മീറ്റർ ഉയരത്തിലെ കാറ്റിന്റെ വേഗത, മേഘാവരണം, സൗരവികിരണം തുടങ്ങിയ ഘടകങ്ങളും പ്രവചിക്കാൻ സംവിധാനത്തിന് കഴിയും. ദിവസങ്ങൾക്കുമുമ്പ് തന്നെ മഴയ്ക്കുള്ള സാധ്യത കൂടുതൽ കൃത്യമായി മനസിലാക്കാൻ ഇതിലൂടെ സാധിക്കും. പ്രത്യേകിച്ച് കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ സങ്കീർണമായിരുന്ന പ്രദേശങ്ങളിൽ വെതർനെക്സ്റ്റ് 3യുടെ പ്രയോജനം ഏറെ പ്രകടമാകുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ. തത്സമയ വിവരങ്ങളും എഐയുടെ വിശകലന ശേഷിയും ഒരുമിച്ചെത്തുന്നതോടെ കാലാവസ്ഥാ പ്രവചന രംഗത്ത് പുതിയ അധ്യായത്തിനാണ് വെതർനെക്സ്റ്റ് 3 തുടക്കമിടുന്നത്. സാധാരണ ഉപയോക്താക്കൾ മുതൽ കൃഷി, ഊർജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾ വരെ കൂടുതൽ കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന സാഹചര്യമാകും ഇതിലൂടെ ഒരുങ്ങുക.
CINEMA
മകൾ ദുവ പദുക്കോൺ സിങ്ങിന്റെ രണ്ടാം പിറന്നാൾ ദിനത്തിൽ മനോഹരമായ പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡിന്റെ പ്രിയ താരജോഡികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന ശീലം തുടർന്നുപോരുന്ന താരദമ്പതിമാർ, രണ്ടാം കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന സന്തോഷവാർത്തയും ഈ ചിത്രങ്ങളിലൂടെ പങ്കുവെക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ദീപികയുടെ മനോഹരമായ ബേബി ബംപും മകൾ ദുവയുടെ കുസൃതി നിറഞ്ഞ ചിരിയും പ്രേക്ഷകരുടെ ഹൃദയം കവരുന്നതാണ്. കുടുംബത്തിന്റെ സന്തോഷവും സ്നേഹവും നിറഞ്ഞ ഈ ചിത്രങ്ങൾക്ക് താഴെ ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും ആശംസകൾ കൊണ്ട് മൂടുകയാണ്. നീണ്ട ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് 2018-ൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ രൺവീറും ദീപികയും വിവാഹിതരായത്. സിനിമാ ലോകത്തെയും ആരാധകരുടെയും മാതൃകാ ജോഡികളായ ഇവരുടെ ജീവിതത്തിലേക്ക് 2024 സെപ്റ്റംബർ 8-നാണ് ആദ്യ കൺമണിയായ ദുവ പദുക്കോൺ സിങ് എത്തുന്നത്. ബോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതിമാരുടെ കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞുഅതിഥി കൂടി എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ചിത്രങ്ങളും വാർത്തയും വലിയ തോതിൽ തരംഗമായി മാറിക്കഴിഞ്ഞു.
അന്തരിച്ച നടി സിൽക്ക് സ്മിതയുമായി അടുപ്പം പുലർത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉർവശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉർവശിയിപ്പോൾ. സ്മിതയ്ക്കൊപ്പമുള്ള ഓർമകളും ഉർവശി പങ്കുവച്ചു. തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാ​ഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.  "തീർച്ചയായും സിൽക്ക് സ്മിത എന്നെ സഹായിച്ചിട്ടുണ്ട്. സ്മിത എന്ന് പറയുന്നത് എന്റെയൊരു മൂത്ത സഹോദരിയെപ്പോലെയാണ്. സ്മിത ആരോടും സംസാരിക്കാറില്ല. ദൂരെ മാറി ഒറ്റയ്ക്ക് ഇരിക്കും. കാരണം, അന്ന് ​ഗ്ലാമറസ് ചെയ്യുന്ന നടിമാർ എന്ന രീതിയിൽ കാറ്റ​ഗറൈസ് ചെയ്യുമായിരുന്നു. നായകനും നായികയുമൊക്കെ തനിയെ ആയിരിക്കും. ഇവർ വരുമ്പോൾ ഇവരെ നോക്കുന്നത് മറ്റൊരു കണ്ണോട് കൂടിയാണ്. ഇവരുടെ കോസ്റ്റ്യൂംസും അത്തരത്തിലുള്ളതായിരിക്കും. പക്ഷേ ഞാൻ കണ്ടതിൽ ഏറ്റവും കോസ്റ്റ്യൂം സെൻസുള്ള, ഇത്രയും സിനിമയിൽ ഞാൻ കണ്ടതിൽ സ്മിതയുടെ അത്രയും കോസ്റ്റ്യൂം സെൻസുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. കളർ സെൻസ്, മേക്കപ്പ് സെൻസ്. അന്ന് ഓവർ മേക്കപ്പ് ഉള്ളൊരു സമയമാണ്. പലരും, പ്രത്യേകിച്ച് ​ഗ്ലാമർ‌ ഡാൻസ് ചെയ്യുന്നവരൊക്കെ കണ്ണിന് മുകളിൽ മിനുക്ക് പണികളൊക്കെ ചെയ്യും. എന്ത് വേണമെങ്കിലും അവർക്ക് ചെയ്യാമല്ലോ. എന്ത് കോസ്റ്റ്യൂമും സ്മിതയിട്ടാൽ നമുക്ക് വൾ​ഗറായി തോന്നില്ല, എന്ത് കോസ്റ്റ്യൂമും ഇടാൻ പറ്റും. എന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് വലിയ ആ​ഗ്രഹമായിരുന്നു സ്മിതയ്ക്ക്. ഞാനൊരു പടം കോസ്റ്റ്യൂം ചെയ്ത് തരാം, എന്ത് രസമാ ഉർവശി. ഉർവശിയുടെ നല്ല ഫിസിക്ക് അല്ലേ എന്നൊക്കെ പറയും. ഞാൻ അവർ തരുന്ന എന്തും എടുത്തിടും. ഭയങ്കര ആ​ഗ്രഹമായിരുന്നു അവസാനം വരെ. പക്ഷേ എനിക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് തരുമോ എന്ന് അവരോട് ചോദിക്കാൻ പേടിയായിരുന്നു. എനിക്ക് കോസ്റ്റ്യൂമറുണ്ട്, അന്ന് ഡിസൈനിങ് പരിപാടിയില്ലല്ലോ. ബോംബയിൽ മാത്രം അപൂർവമായിട്ടുണ്ട്. അങ്ങനെയൊക്കെ പറയുമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു അവർക്ക്". - ഉർവശി പറഞ്ഞു.
അച്ഛൻ തിലകൻ അവതരിപ്പിച്ചതിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വില്ലൻ കഥാപാത്രം ഏതാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മകനും നടനുമായ ഷോബി തിലകൻ. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ' വില്ലനാണ് അതെന്ന് ഷോബി പറഞ്ഞു. അതിന്റെ മുകളിലൊരു വില്ലനെ താൻ സങ്കൽപ്പിക്കുന്നു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "അച്ഛന്റെ വില്ലൻ കഥാപാത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്ന് പറയുന്നത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലേതാണ്. ​ഗംഭീര കഥാപാത്രമാണത്. അതിന്റെ മുകളിലൊരു വില്ലനെ ഞാൻ സങ്കൽപ്പിക്കുന്നു പോലുമില്ല. ​ഗംഭീര കഥാപാത്രമാണത്. അച്ഛൻ വളരെ മനോഹരമായിട്ട് ചെയ്തിട്ടുമുണ്ട്. അത് സീരിയലിൽ അവതരിപ്പിക്കാൻ പറ്റിയത് എനിക്ക് കിട്ടിയ ഒരു ഭാ​ഗ്യമാണ്. അതേ കഥാപാത്രം. അച്ഛൻ ഒരിക്കൽ പറഞ്ഞതാണ്, "എവിടെയോ പോയപ്പോൾ അച്ഛനെ ഒരു കുടുംബം പരിചയപ്പെടാൻ വന്നു. പരിചയപ്പെട്ടു, അവരെല്ലാവരും കൂടി അച്ഛന്റെ അടുത്തിരുന്ന് സംസാരിക്കുന്നു. ആ കുടുംബം മുഴുവനുമുണ്ട്, ഭാര്യയും ഭർത്താവും മക്കളുമൊക്കെ. അച്ഛൻ വെറുതേ കൗതുകത്തിന് ചോദിച്ചു, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന്. അപ്പോൾ അതിലെ ഭാര്യ പറയുകയാണ് 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ കഥാപാത്രമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന്". ഒന്ന് ആലോചിച്ചു നോക്കൂ. ഒരു സ്ത്രീ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുക എന്ന് പറയുമ്പോൾ, അവർ അതിനകത്തെ അഭിനയം മാത്രമാണ് ഇഷ്ടപ്പെടുന്നത്, ആ കഥാപാത്രത്തെ അല്ല. ആ കാരക്ടറിനോട് അത്രമാത്രം, വെറുപ്പ് ജനങ്ങളിൽ ഉണ്ടാക്കിയെങ്കിൽ അത് അഭിനയിച്ച ആള്, അത് അഭിനയിച്ച് വിജയിച്ചു എന്നല്ലേ അർഥം. അച്ഛൻ അവർ പറഞ്ഞതു കേട്ട്, ഭയങ്കരമായി അത്ഭുതപ്പെട്ടുപോയി. അത് നിങ്ങൾ മനോഹരമായി ചെയ്തു, നിങ്ങളോട് ഞങ്ങൾക്ക് അത്രയും വെറുപ്പ് ഉണ്ടായി. അതാണ് ഒരു അഭിനേതാവിന്റെ സംതൃപ്തി എന്ന് പറയുന്നത്". - ഷോബി തിലകൻ പറഞ്ഞു. പി പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ'. സോളമൻ എന്ന കഥാപാത്രമായി മോഹൻലാലെത്തിയപ്പോൾ സോഫി എന്ന കഥാപാത്രമായി ശാരി ആണെത്തിയത്. ചിത്രത്തിൽ പോൾ പൈലോക്കാരൻ എന്ന കഥാപാത്രമായാണ് തിലകനെത്തിയത്.
NAMMUDE NAADU
2026ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 30 താരങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രഖ്യാപിച്ചത്. മുന്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി അടക്കമുള്ള സൂപ്പര്‍ താരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടില്ല. ഒക്ടോബര്‍ 26 നാണ് പുരസ്‌കാരച്ചടങ്ങ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, സ്പാനിഷ് താരങ്ങളായ ലമീന്‍ യമാല്‍, പാവു കുബാര്‍സി, റോഡ്രി, ഫെറാന്‍ ടോറസ്, ഹാരി കെയ്ന്‍, ഹാലണ്ട്, ഫാബിയാന്‍ റൂയിസ് തുടങ്ങിയവരെല്ലാം ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എട്ട് തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള മെസി ഇത് 17-ാം തവണയാണ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്നത്.  അര്‍ജന്റീന ദേശീയ ടീമിനായും ഇന്റര്‍ മയാമിക്കായും നടത്തിയ മികച്ച പ്രകടനമാണ് മെസിക്ക് നേട്ടമായത്. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ മിന്നും പ്രകടനമാണ് മെസി കാഴ്ചവെച്ചത്. ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച നായകനാണ്. 49 മത്സരങ്ങളില്‍ നിന്നായി 45 ഗോളുകളും 30 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. മയാമിയെ എംഎല്‍എസ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവായ ഉസ്മാന്‍ ഡെംബലെയും പട്ടികയിലുണ്ട്. ഫ്രഞ്ച് ദേശീയ ടീമിനായും പിഎസ്ജിക്കായും തകര്‍പ്പന്‍ പ്രകടനമാണ് കഴിഞ്ഞ സീസണില്‍ ഡെംബലെ കാഴ്ചവെച്ചത്. സ്പെയിനിനായി ലോകകപ്പ് കിരീടം നേടിയ ലമീന്‍ യമാലും റോഡ്രിയും പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരാണ്. യമാല്‍ 57 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളും 20 അസിസ്റ്റുകളും നേടി. ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിയും പുരസ്‌കാരം നേടാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ്.
പാരീസിലെ ഐഫല്‍ ടവര്‍ സന്ദര്‍ശനത്തിനായി ഹൈന്ദവ നേതാക്കള്‍ എത്തിയപ്പോള്‍ വനിത ജീവനക്കാരെ കാഴ്ചയില്‍പ്പെടാത്ത രീതിയില്‍ മാറ്റിനിര്‍ത്തിയതായി ആരോപണം. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഐഫല്‍ ടവര്‍ താത്കാലികമായി അടച്ചു. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പാരീസിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് നൂറിലേറെ ഹിന്ദു സംഘടനാ പ്രതിനിധികള്‍ ഐഫല്‍ ടവര്‍ കാണാനായി എത്തിയത്. ഇവരുടെ സന്ദര്‍ശന സമയത്ത് സ്ത്രീ ജീവനക്കാരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും പുരുഷന്‍മാരെ ജോലിയില്‍ പ്രവേശിപ്പിച്ചതായുമാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്‌മെന്റിന്റെ ലിംഗവിവേചന നടപടി ജീവനക്കാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. ജീവനക്കാര്‍ പ്രതിഷേധിച്ചതോടെയാണ് ഐഫല്‍ ടവര്‍ താത്കാലികമായി അടച്ചത്. സംഭവത്തില്‍ മാനേജ്‌മെന്റ് ജീവനക്കാരോട് മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ശ്രദ്ധയില്‍പ്പെട്ടെന്നും അവരുടെ പ്രതിഷേധം തികച്ചും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും വിവേചനമില്ലാതെ ജോലി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയണം. പാരീസിലെ എവിടെയും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യം വച്ചുപൊറുപ്പിക്കാനാവില്ലെന്നും മേയര്‍ പറഞ്ഞു.
Channels
ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. 21 മത്സരാർത്ഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. 17 പേർ വിവിധ മേഖലകളിൽ നിന്നും വന്ന മത്സരാർത്ഥികളും 4 പേർ കോമാണേഴ്‌സിന് വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെ വന്ന മത്സരാർത്ഥികളുമാണ്. രണ്ടാം ദിവസം നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് വീട്ടിന് പുറത്തുപോയിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പോട്ട് എവിക്ഷൻ നടക്കുന്നത്. ഭൂരിപക്ഷ അഭിപ്രായത്തിൽ റിനി ആൻ ജോർജിനെ മത്സരാത്ഥികൾ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ക്യാപ്റ്റൻ ജസീലയുടെ തീരുമാന പ്രകാരം ഗായത്രി സുരേഷ് ആണ് വീടിന് പുറത്തുപോയത്. എന്നാൽ ഗായത്രിയുടെ എവിക്ഷൻ ന്യായമായതല്ല എന്നാണ് പ്രേക്ഷക അഭിപ്രായം. ഗായത്രി സീക്രട്ട് റൂമിലാണെന്നും വീക്കന്റ് എപ്പിസോഡിൽ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നവരുന്നുണ്ട്. അതിനിടെ ആർജെ അഞ്ജലി തനിക്ക് നേരിട്ട സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് വിക്കിയോട് സംസാരിക്കുന്നുണ്ട്. വളരെ വൈകാരികമായാണ് അഞ്ജലി സംസാരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ അഞ്ജലിയുടെ വീഡിയോ വലിയ വിമര്‍ശനത്തിടെയാക്കിയിരുന്നു. വിമര്‍ശനം രൂക്ഷമായപ്പോള്‍ അഞ്‍ജലി ക്ഷമാപണം നടത്തി രംഗത്ത് എത്തുകയും ചെയ്‍തു. എന്നാൽ ഇതിന് ശേഷം അഞ്ജലിക്കെതിരെ വലിയ രീതിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. സൈബർ അറ്റാക്ക് തന്റെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നാണ് അഞ്ജലി പറയുന്നത്. "എന്നെ പോലെ തെറ്റുചെയ്തുകാണും. എന്റെ ജോലി എങ്ങനെ എങ്കിലും ആൾക്കാർക്ക് കളയണം. അതൊക്കെ ഒരു നെഗറ്റിവ് ചിന്തയല്ലേ? എന്നെ ജീവിക്കാൻ സമ്മതിക്കരുത്. ഞാൻ ജോലി ചെയ്യരുത് എന്നാണ് ഇവർ കരുതുന്നത്. വീട്ടുകാരുടെ ഇടപെടൽ പോലും മാറി. എന്റെ ഹസ്ബന്റിന് ഡീപ് ക്ലീൻ കമ്പനിയാണ്. അപ്പൊ അതിന്റെ ഒരു ഫ്രാൻഞ്ചൈസിയുടെ ഉദ്ഘാടനത്തിന് ഞാൻ വരേണ്ടതില്ല എന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു. പുള്ളി അങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയാം. അത് ഭയങ്കരമായിട്ട് എന്നെ ബാധിച്ചു. എനിക്ക് ആത്മഹത്യ ചെയ്യാൻ വരെ തോന്നി." ആർജെ അഞ്ജലി പറയുന്നു. എന്തായാലും സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് പുറത്തായ സ്ഥിതിക്ക് എന്താവും ഇനി മുതലുള്ള ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറാൻ പോവുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ജീവിതത്തേയും ജീവിതത്തിലെ വഴിത്തിരുവുകളേയും കുറിച്ച് അപര്‍ണ തോമസ്. വയസ് 32 ആയി, അത് സമ്മതിക്കാന്‍ മടിയില്ലെന്ന് പറഞ്ഞാണ് അപര്‍ണ കുറിപ്പ് പങ്കുവെക്കുന്നത്. തന്റെ ഏറ്റവും വലിയ പേടിയും അപര്‍ണ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:  ''നാല് വര്‍ഷം ഞാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും രണ്ടാമതൊന്ന് ചിന്തിക്കാതെ ആകാശത്ത് ചെലവിട്ടു. എന്നിട്ടും ഇപ്പോള്‍, ചെറിയൊരു ടെര്‍ബുലന്‍സും ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളേയും സംശയത്തോടെ കാണാന്‍ പ്രേരിപ്പിക്കും. 2. ഒരു മോണിങ് പേഴ്‌സണ്‍ ആകാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു, പക്ഷെ എന്നിട്ടും രാവിലെ എട്ട് മണിയ്ക്ക് എഴുന്നേറ്റാല്‍ ആ ദിവസം തന്നെ പാഴായത് പോലെ തോന്നും. 3. എക്കണോമിക്‌സില്‍ എനിക്ക് രണ്ട് ഡിഗ്രിയുണ്ട്. പക്ഷെ അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എന്റെ സര്‍ട്ടിഫിക്കറ്റ് എവിടേയും സമര്‍പ്പിക്കേണ്ടി വന്നിട്ടില്ല. സത്യത്തില്‍, അതില്‍ ഒരു സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാങ്ങിയിട്ടു പോലുമില്ല. ഒരു പതിറ്റാണ്ടായി. 4. ഓണ്‍ലൈന്‍ ഷോപ്പിങ് എനിക്ക് തെറാപ്പിയാണ്. ഒന്നും പാകമായില്ലെങ്കിലും, പാക്കേജ് മൊത്തം തിരികെ അയച്ചലും ഒരു സ്‌റ്റോറില്‍ പോകാതെ തന്നെ വാങ്ങുന്ന ആദ്യ ഘട്ടം തന്നെ എനിക്ക് സ്‌ട്രെസ് റിലീഫ് ആണ്. 5. ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്യാനാകുമെന്ന് എനിക്കറിയാം. പക്ഷെ ഏതിലെങ്കിലും ഗംഭീരമാണോ എന്നറിയില്ല. പക്ഷെ അതൊന്നും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. കാരണം എനിക്ക് ചുറ്റും കഴിവുള്ള ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. 6. ഈ പ്രായത്തില്‍, ഞാന്‍ ജീവിതത്തിന്റെ പാതകള്‍ പലവട്ടം മാറിയിട്ടുണ്ട്. മീഡിയയില്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡ് ആയി. വീണ്ടും ഞാന്‍ ആസ്വദിക്കുന്ന ഒന്നിലേക്ക് തിരികെ വന്നു. അത് കണ്ടന്റ് ക്രിയേഷന്‍ ആണ്. ഇപ്പോള്‍ ഞാന്‍ പൂര്‍ണ സമയവും അത് തന്െനയാണ് ചെയ്യുന്നതും. അതില്‍ നിന്നാണ് വരുമാനമുണ്ടാകുന്നതും. അതൊരു റിയല്‍ ജോലിയാണെന്ന് എനിക്കറിയാവുന്ന പകുതി പേരും ചിന്തിക്കുന്നില്ലെങ്കിലും. 7. വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ജനിച്ചതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. സ്വന്തം കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സാധിക്കാതെ പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു. എങ്കിലും ഞാന്‍ എന്റെ ജീവിതത്തെ സ്‌നേഹിക്കുന്നു. വളര്‍ച്ച എപ്പോഴും ഒരു പോലെയോ നേര്‍രേഖയിലോ ആയിരിക്കില്ല. നന്ദിയുള്ളവരായിരിക്കുക.
സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും എല്ലാ ദിവസവും മലയാളി കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍. ഡിജിറ്റല്‍ സ്പേസില്‍ എപ്പോഴും വിസിബിലിറ്റി നിലനിര്‍ത്തുന്ന ഒരാള്‍. പലപ്പോഴും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ട ആള്‍. ബി​ഗ് ബോസ് മലയാളം സീസണ്‍ 8 ന് തുടക്കം കുറിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരാര്‍ഥികളിലൊരാള്‍ സാക്ഷാല്‍ രാഹുല്‍ ഈശ്വര്‍ ആണ്. തന്‍റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കിരണ്‍ ടിവിയിലൂടെ ആയിരുന്നു അത്. ഇന്നത്തെ അത്രയും ടെലിവിഷന്‍ ചാനലുകളോ ഡിജിറ്റല്‍ സ്പേസോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അന്നത്തെ ടിവി അവതാരകര്‍ അത്രയും പോപ്പുലര്‍ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും മത്സരാര്‍ഥിയായി എത്തി രാഹുല്‍ ഈശ്വര്‍. എന്ന് മാത്രമല്ല ആകെ നടന്ന ആദ്യ സീസണിലെ വിജയിയുമായി. എന്നാല്‍ ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തുന്ന ആളായാണ് പുതിയ തലമുറയ്ക്ക് രാഹുല്‍ ഈശ്വറിനെ കൂടുതല്‍ പരിചയം. മതം, ലിം​ഗസമത്വം അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്, ചിലപ്പോഴൊക്കെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായപ്പോള്‍ അതിനെ എതിര്‍ത്തവരുടെ കൂട്ടത്തിലാണ് രാഹുല്‍ ഈശ്വര്‍. അയ്യപ്പ ധര്‍മ്മ സേന എന്ന സംഘടനയുടെ ഭാ​ഗമായി നിന്നുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരണങ്ങളില്‍ പലതും നടത്തിയത്. ഈ വിഷയത്തില്‍ ഐപിസി സെക്ഷന്‍ 153 പ്രകാരം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ ആവുകയും ചെയ്തിരുന്നു. കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാല്‍സം​ഗ പരാതി നല്‍കിയ വനിതയുടെ വ്യക്തിത്വം പരസ്യമാക്കിയെന്ന ആരോപണവും കഴിഞ്ഞ വര്‍ഷം അദ്ദേഹം നേരിട്ടിരുന്നു. അതിജീവിതയ്ക്കെതിരെ ലൈം​ഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പൊലീസ് രാ​ഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ടെലിവിഷനിലും അല്ലാതെയുമുള്ള ഡിബേറ്റുകളില്‍ പയറ്റിത്തെളിഞ്ഞ ആള്‍ എന്നതാണ് ബി​ഗ് ബോസിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഈശ്വറിന്‍റെ ഏറ്റവും വലിയ പ്ലസ്. ലൈവ് ചാനല്‍ ചര്‍ച്ചകളില്‍ അത്രയും അനുഭവപരിചയമുള്ളയാള്‍ക്ക്, സംസാരിക്കാനുള്ള കഴിവ് വലിയ മേല്‍ക്കൈ കൊടുക്കുന്ന ബി​ഗ് ബോസ് പോലെയൊരു പ്ലാറ്റ്ഫോമില്‍ വലിയ സാധ്യതയാണ് ഉള്ളത്. എന്നാല്‍ ബി​ഗ് ബോസിലേക്ക് എത്തിയാല്‍ താന്‍ സംസാരിക്കാന്‍ ആ​ഗ്രഹിക്കുന്ന പ്രധാന കാര്യം എന്താണെന്ന് അദ്ദേഹം നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബി​ഗ് ബോസിലേക്ക് എത്തിയാല്‍ പുരുഷ ആക്റ്റിവിസത്തെക്കുറിച്ചായിരിക്കും ഏറ്റവുമധികം സംസാരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏറെ സെന്‍സിറ്റീവ് ആണെന്നതിനാല്‍ രാഹുല്‍ ഈശ്വറിന്‍റെ ബി​ഗ് ബോസിലെ സാന്നിധ്യം ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് ആരാധകരെയാണോ വിമര്‍ശകരെയാണോ കൂടുതല്‍ സൃഷ്ടിക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമയിലൂടെയും ഏറെ ചിരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം സുധി. 2023 ജൂൺ അഞ്ചിന് തൃശൂർ കയ്പമം​ഗലത്തു വച്ചുണ്ടായ വാ​ഹനാപകടത്തിൽ അദ്ദേഹം മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. മൂന്ന് വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ വിയോ​ഗം മലയാളികൾക്ക് വിശ്വസിക്കാനായിട്ടില്ല.  ഇപ്പോഴിതാ എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കയ്പമംഗലം ദേശീയപാത അപകടത്തിന് പിന്നാലെ കൊല്ലം സുധിയുടെ അപകട മരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ്. ജൂൺ 5 പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു കൊല്ലം സുധിയുൾപ്പെടെയുള്ളവർ സഞ്ചരിച്ച വാ​ഹനം അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകവേ അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയർ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് സുധിയുടെ വാരിയെല്ലുകൾ തകർന്നു. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും, തകർന്ന വാരിയെല്ലുകൾ ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. ഉല്ലാസ് അരൂര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ മിമിക്രി താരങ്ങളായ ബിനു അടിമാലി, മഹേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലെ താരമാണ് അനുമോള്‍. നടിയും ബിഗ് ബോസ് വിജയിയുമായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേശ് ആണ് അനുവിന്റെ വരന്‍. വിവാഹ ശേഷമുള്ള ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അനുമോളും ഭുവനേശും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നൊരു ചര്‍ച്ചയ്ക്ക് അനുമോള്‍ മറുപടി നല്‍കുകയാണ്. നേരത്തെ പങ്കുവച്ചൊരു വിഡിയോയില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് അനുമോള്‍ പറഞ്ഞിരുന്നു. പിന്നാലെ അനുമോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഇതോടെയാണ് അനുമോള്‍ മറുപടിയുമായെത്തിയിരിക്കുന്നത്. വിഡിയോയിലൂടെയാണ് അനുമോള്‍ മറുപടി നല്‍കിയത്. ''ഭുവനേശിന്റെ വ്‌ളോഗില്‍ ഒരു വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. പോസീറ്റിവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും അദ്ദേഹവും പറഞ്ഞിട്ടില്ല. അത് എന്തുമാകാം'' അനുമോള്‍ പറയുന്നു. ''വന്ന കമന്റില്‍ എനിക്ക് വിഷമമുണ്ടാക്കിയ കമന്റാണിത്. കല്യാണത്തിന് മുമ്പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്നായിരുന്നു കമന്റ്. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരക്കിയിരുന്നു. അടുപ്പമുള്ളവരോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേപേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്‌നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്തൊരു കാര്യമാണോ? എന്താണ് വിശേഷം എന്ന് വഴിയെ പറയാം. ഭൂവനേശിന്റെ കുടുംബത്തിന് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല'' എന്നാണ് അനുമോള്‍ പറയുന്നത്. ''കല്യാണം ഞാന്‍ എങ്ങനെ നടത്തിയെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണഅട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുത് എന്ന് വിചാരിക്കരുത്. അത് തിരിച്ചു വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടയെന്ന് ചിന്തിക്കണം. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേയും കാശ് വാങ്ങഇയല്ല കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്'' എന്നും അനുമോള്‍ പറയുന്നുണ്ട്.  അനുമോളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിയാക്ഷന്‍ വിഡിയോകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് അനുമോളും ഭുവനേശും.
BUSINESS
ഐഎസ്ആർഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾ തള്ളി ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സം ഘടന. ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്നും, സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഉപഗ്രഹവിവരങ്ങൾ അറിയുക വലിയതും സങ്കീർണവുമായ ബഹിരാകാശ ദൗത്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ്ആർഒ ഒരുങ്ങുന്നത്. ബഹിരാകാശ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾക്കൊപ്പം ഐഎസ്ആർഒയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ തുടരുമെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു. സർക്കാർ ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുന്നതിനായി ഇൻ-സ്പേസ് പ്രവർത്തിക്കും. ഐഎസ്ആർഒ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ വാണിജ്യവത്കരണ ചുമതല ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിനായിരിക്കും. പുതിയ ബഹിരാകാശ നയം രാജ്യത്തെ ബഹിരാകാശ വിപണി കൂടുതൽ വികസിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതടക്കമുള്ള വലിയ ലക്ഷ്യങ്ങളിലേക്കാണ് ഐഎസ്ആർഒ മുന്നേറുന്നത്. ചാന്ദ്ര ദൗത്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക പദ്ധതികളിലും സംഘടന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യൻ ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൂടുതൽ ആകർഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നയവുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തയച്ചിരുന്നു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുതുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ സംഘടനകൾ ഇത്ര ശക്തമായി വിഷയത്തിൽ ഇടപെടുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തം അനുവദിക്കാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി തന്നെ തുടരണം എന്ന നിലപാടാണ് സംഘടനകൾ കത്തിൽ മുന്നോട്ടുവച്ചത്. ഈ സാഹചര്യത്തിലാണ് സ്വകാര്യവത്കരണ പ്രചാരണങ്ങൾ തള്ളിക്കൊണ്ടുള്ള ഐഎസ്ആർഒയുടെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
എഐ കാമറയുടെ കണ്ണുവെട്ടിക്കണോ? ജര്‍മന്‍ ഫാഷന്‍ ഡിസൈനര്‍ രൂപകല്‍പ്പന ചെയ്ത ഈ ഷര്‍ട്ട് ധരിച്ചാല്‍ അപ്രത്യക്ഷനാകാം. സൈമണ്‍ വൈകര്‍ട്ടാണ് കാമറാക്കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷനാക്കുന്ന ഷര്‍ട്ട് കണ്ടുപിടിച്ചത്. എഐ കാമറകളില്‍ മനുഷ്യരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന എഐ അല്‍ഗൊരിതത്തെ കുഴപ്പത്തിലാക്കാന്‍കഴിയുന്ന പ്രത്യേക രൂപങ്ങളും കടുത്തനിറങ്ങളുമാണ് ഷര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. എഐ കാമറകള്‍ എത്രമാത്രം വിശ്വസനീയമാണെന്നും അവയെ കബളിപ്പിക്കാന്‍ കഴിയുമോ എന്നും തുറന്നുകാട്ടാന്‍ ലക്ഷ്യമിട്ടാണ് വൈകര്‍ട്ട് ഈ ഷര്‍ട്ട് ഡിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചത്. 'ഡിജിറ്റല്‍ കാമോഫ്‌ലാഗ്' എന്നാണ് ഈ ഷര്‍ട്ടിനിട്ടിരിക്കുന്ന പേര്. 65 പൗണ്ട് (ഏകദേശം 8300 രൂപ) ആണ് വില. എഐയെ പറ്റിക്കാനുള്ള ഈ ഷര്‍ട്ട് എഐയുടെ സഹായത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു എഐ കാമറ ഒരു വ്യക്തിയെ തിരിച്ചറിയാന്‍ ശരീരത്തിന്റെ ആകൃതി, അരികുകള്‍, നിറങ്ങള്‍, ടെക്സ്ചറുകള്‍ എന്നിവ പോലുള്ള പരിചിതമായ ദൃശ്യ സൂചനകളെ ആശ്രയിക്കുന്നു. ഇതെല്ലാം വ്യക്തമായി മനസിലാക്കിയാണ് വൈകര്‍ട്ട് ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഡിജിറ്റല്‍ കാമോഫ്‌ലാഗ് ഉപയോഗിച്ച് ഷര്‍ട്ട് എഐയെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. തിളങ്ങുമ്പോള്‍ മാറ്റമുണ്ടാകുന്ന നിറങ്ങളും ഓവര്‍ലാപ്പ് ചെയ്യുന്ന വിവിധ ആകൃതികളും ഇതിനായി ഷര്‍ട്ടില്‍ ഉപയോഗിക്കുന്നു. നിറങ്ങള്‍ എഐയുടെ ശ്രദ്ധ ആകര്‍ഷിക്കും. അതേസമയം മേല്‍പ്പറഞ്ഞ ആകൃതികള്‍ എഐ പഠിച്ചുവെച്ചിരിക്കുന്ന മനുഷ്യ ശരീരത്തിന്റെ രൂപഘടനയെ തകര്‍ക്കുന്നു. ഇതോടെ താന്‍ നോക്കുന്നത് ഒരു വ്യക്തിയാണെന്ന് തിരിച്ചറിയാന്‍ സിസ്റ്റത്തിന് ബുദ്ധിമുട്ടാകുന്നു. അഡ്വേഴ്സേറിയല്‍ ലൂപ്പ് എന്ന് പേരുനല്‍കിയ ഡിസൈന്‍ സൃഷ്ടിച്ചത് വൈകര്‍ട്ട് എഐയുടെ സഹായത്തോടെയാണ് സൃഷ്ടിച്ചത്. ഡിഡക്ഷന്‍ സിസ്റ്റങ്ങള്‍ ഉപയോഗിച്ച് അത് പരിശോധിച്ചു.ഒരു വ്യക്തിയെ തിരിച്ചറിയുന്നതില്‍ എഐയ്ക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് പരിശോധിക്കുന്നു. സിസ്റ്റം വ്യക്തിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നതുവരെ പാറ്റേണ്‍ മാറ്റുകയും വീണ്ടും പരിശോധിക്കുകയും ചെയ്താണ് അന്തിമ പാറ്റേണ്‍ വികസിപ്പിച്ചത്.
ഇന്ത്യയിലെ എഐ രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഉപസ്ഥാപനമായ ഹൈപ്പർവോൾട്ട് ഹൈദരാബാദിൽ വൻകിട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ ക്യാമ്പസ് സ്ഥാപിക്കാനൊരുങ്ങുന്നു. പദ്ധതിക്കായി 264 ഏക്കർ ഭൂമി കമ്പനി സ്വന്തമാക്കി. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ഡാറ്റാ സെന്റർ ക്യാമ്പസാണ് ഇവിടെ വികസിപ്പിക്കുക. അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണത്തിനും നടത്തിപ്പിനുമായി ഹൈപ്പർവോൾട്ടും പങ്കാളി സ്ഥാപനങ്ങളും ചേർന്ന് ഏകദേശം 70,000 കോടി രൂപ വരെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ. നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഇൻഫ്രാസ്ട്രക്ചർ ക്യാമ്പസുകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. എഐ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉയർന്ന കംപ്യൂട്ടിങ് ആവശ്യങ്ങൾ നിറവേറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എഐ മോഡലുകളുടെ പരിശീലനം, ഇൻഫറൻസ്, മറ്റ് നൂതന കംപ്യൂട്ടിങ് ജോലികൾ എന്നിവയ്ക്കായി ഉയർന്ന സാന്ദ്രതയിലുള്ള ജിപിയുകൾ വിന്യസിക്കാനാകുന്ന തരത്തിലാണ് ക്യാമ്പസ് രൂപകൽപ്പന ചെയ്യുന്നത്. ജിപിയുകളിൽ നിന്നുള്ള ഉയർന്ന തോതിലുള്ള ചൂട് നിയന്ത്രിക്കുന്നതിനായി ഡയറക്ട് ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യ ഉപയോഗിക്കും. പരമ്പരാഗത എയർ കൂളിങ്ങിനെ അപേക്ഷിച്ച് ഉയർന്ന കംപ്യൂട്ടിങ് ശേഷിയുള്ള സംവിധാനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക. വലിയ തോതിലുള്ള എഐ കംപ്യൂട്ടിങ്ങിന് ആവശ്യമായ വൈദ്യുതിയും കൂളിങ് സംവിധാനങ്ങളും കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദ സമീപനത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഹരിത ഊർജത്തിന്റെ ഉപയോഗത്തിനൊപ്പം വാട്ടർ-ന്യൂട്രൽ ഡിസൈൻ അടിസ്ഥാനമാക്കിയും ക്യാമ്പസ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എഐ അധിഷ്ഠിത സേവനങ്ങൾക്കും ഉയർന്ന ശേഷിയുള്ള കംപ്യൂട്ടിങ്ങിനുമുള്ള ആവശ്യം ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഹൈദരാബാദിലെ ഈ വൻ പദ്ധതിക്ക് തുടക്കമാകുന്നത്. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ക്യാമ്പസും അത്യാധുനിക ലിക്വിഡ് കൂളിങ് സംവിധാനങ്ങളും ഹരിത ഊർജ കേന്ദ്രീകൃത രൂപകൽപ്പനയും പൂർത്തിയാകുമ്പോൾ രാജ്യത്തെ എഐ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് നിർണായക കേന്ദ്രമായി ഹൈദരാബാദ് മാറുമെന്നാണ് പ്രതീക്ഷ.
HEALTH
രാവിലെ ഉണർന്നയുടൻ ഫോൺ നോക്കുന്ന ശീലമാണോ? പകരം ദിവസത്തിന്റെ ആദ്യ നിമിഷങ്ങൾ സ്വന്തം മനസ്സിനായി മാറ്റിവെച്ചാലോ? തിരക്കുകളും ജോലിഭാരവും ഉത്തരവാദിത്വങ്ങളും നിരന്തരമായ മത്സരവുമെല്ലാം മാനസിക സമ്മർദത്തിന് കാരണമാകുന്ന കാലത്ത്, ദിവസത്തിന്റെ തുടക്കത്തിൽ തന്നെ മനസ്സിന് അൽപസമയം വിശ്രമം നൽകുന്നത് ഗുണകരമായൊരു ശീലമാകാം. അതിനായി പരീക്ഷിക്കാവുന്ന ലളിതമായ മാർഗമാണ് മോർണിങ് മെഡിറ്റേഷൻ. രാവിലെ ഉറക്കമുണർന്ന ശേഷം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ശാന്തമായ അന്തരീക്ഷത്തിൽ ഏതാനും മിനിറ്റ് ധ്യാനത്തിനായി മാറ്റിവെക്കാം. ചിന്തകളെ നിയന്ത്രിക്കാനും ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദിവസത്തെ കൂടുതൽ ശാന്തമായ മനോഭാവത്തോടെ നേരിടാനും ഇത് സഹായകമാകാം. ഉറക്കമുണർന്ന ശേഷമുള്ള സമയം ശാന്തമായി ദിവസം ആസൂത്രണം ചെയ്യാനും മനസ്സിനെ ഏകാഗ്രമാക്കാനും അനുയോജ്യമായ സമയമാണ്. ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഏതാനും മിനിറ്റ് ഇരിക്കുന്നത് അനാവശ്യ ചിന്തകളിൽ നിന്ന് ശ്രദ്ധ മാറ്റാനും ദിവസത്തിന്റെ തുടക്കം കൂടുതൽ ശാന്തമാക്കാനും സഹായിക്കും. ധ്യാനം ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാൻ സഹായിക്കുന്ന ഒരു രീതിയാണ്. സ്ഥിരമായി പരിശീലിക്കുന്നത് സമ്മർദവും ഉത്കണ്ഠയും കൈകാര്യം ചെയ്യാൻ ചിലർക്ക് സഹായകമാകാം. തിരക്കേറിയ ദിവസത്തിന് മുൻപ് മനസ്സിന് ചെറിയൊരു ഇടവേള നൽകാനും ഇത് ഉപകരിക്കും. രാവിലെ കുറച്ച് സമയം ധ്യാനത്തിനായി മാറ്റിവെക്കുന്നത് ശ്രദ്ധ ഒരു കാര്യത്തിൽ കേന്ദ്രീകരിക്കാനുള്ള പരിശീലനമായി മാറാം. ജോലി, പഠനം തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങളിൽ ഏകാഗ്രത നിലനിർത്താനും ഇത് സഹായകരമായേക്കാം. ദിവസം മുഴുവൻ അനുഭവപ്പെടുന്ന മാനസിക സമ്മർദം രാത്രിയിലെ ഉറക്കത്തെയും ബാധിക്കാം. ധ്യാനം മനസ്സിനെ ശാന്തമാക്കുന്ന ഒരു ശീലമായതിനാൽ, ചിലർക്ക് ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ ഇത് സഹായിച്ചേക്കാം. ദേഷ്യം, അസ്വസ്ഥത, അമിതമായ ചിന്തകൾ തുടങ്ങിയ വികാരങ്ങൾ തിരിച്ചറിയാനും അവയോട് കൂടുതൽ ശാന്തമായി പ്രതികരിക്കാനും ധ്യാനം സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിലൂടെ മാനസിക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായകമായേക്കാം. ധ്യാനം ഉൾപ്പെടെയുള്ള സമ്മർദനിയന്ത്രണ രീതികൾ രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ ചിലർക്കു സഹായകരമാകാം. എന്നാൽ രക്തസമ്മർദമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ ചികിത്സയ്ക്ക് പകരമായി ധ്യാനത്തെ മാത്രം ആശ്രയിക്കരുത്. രാവിലെ എഴുന്നേറ്റ ശേഷം ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. സുഖപ്രദമായി ഇരുന്ന് കണ്ണുകൾ അടച്ച് സ്വാഭാവികമായ ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തുടക്കത്തിൽ 5 മുതൽ 10 മിനിറ്റ് വരെ മതിയാകും. ചിന്തകൾ വരുമ്പോൾ അവയെ ബലമായി തടയാൻ ശ്രമിക്കാതെ വീണ്ടും ശ്വാസത്തിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടുവരാം. മെഡിറ്റേഷൻ സമയത്ത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ മാറ്റിവെക്കുന്നതും നല്ലതാണ്. ദിവസവും ഏകദേശം ഒരേ സമയത്ത് പരിശീലിക്കാൻ ശ്രമിച്ചാൽ ഇത് പതിവിന്റെ ഭാഗമാക്കാൻ എളുപ്പമാകും. ദിവസം മാറ്റിമറിക്കാൻ വലിയ കാര്യങ്ങൾ എല്ലായ്പ്പോഴും ആവശ്യമില്ല. രാവിലെ ഏതാനും മിനിറ്റുകൾ മനസ്സിനായി മാറ്റിവെക്കുന്ന ചെറിയൊരു ശീലം പോലും ദിവസത്തെ കൂടുതൽ ശാന്തമായി നേരിടാനുള്ള അവസരം നൽകാം. സ്ഥിരതയോടെയുള്ള പരിശീലനമാണ് പ്രധാനമെന്നതിനാൽ, സ്വന്തം സൗകര്യത്തിന് അനുയോജ്യമായ സമയവും ദൈർഘ്യവും കണ്ടെത്തുന്നതാണ് ഏറ്റവും നല്ലത്.
PRAVASI VARTHAKAL