അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ സന്ധ്യാസമയത്ത് നടക്കാനിറങ്ങിയ മലയാളി വനിത വാഹനാപകടത്തിൽ മരിച്ചു.
പാലാ രാമപുരം സ്വദേശിയായ അഗസ്റ്റിൻ തോമസിന്റെ ഭാര്യ ലിസി തോമസ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 27-ന് വൈകുന്നേരം ഷുഗർലാൻഡിലെ ന്യൂ ടെറിറ്ററിയുള്ള ഹോംവാർഡ്വെ റോഡിലായിരുന്നു അപകടം. നടപ്പാതയിലൂടെ നടക്കുകയായിരുന്ന ലിസിയെ, പിന്നിൽ നിന്നും അതിവേഗത്തിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ എയർ ആംബുലൻസ് (ലൈഫ് ഫ്ലൈറ്റ്) മാർഗ്ഗം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുഎസിൽ പ്രഭാത, സായാഹ്ന സവാരിക്ക് പോകുന്നവരും റോഡ് മുറിച്ചു കടക്കുന്നവരുമായ മലയാളികൾ അടക്കമുള്ള നിരവധിപ്പേർ സമീപകാലയളവിൽ റോഡപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.
ഹൂസ്റ്റൺ വി.എ. ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്ന ലിസി. ഹൂസ്റ്റണിലെ 'ബ്രൈറ്റ് ഓട്ടോ' ഉടമ ബിജു ജോർജ് പരേതയുടെ സഹോദരനാണ്.
സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെയും സാമൂഹിക-ജീവകാരുണ്യ രംഗങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു.
ലിസിയുടെ അപ്രതീക്ഷിത വിയോഗം ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനിടയിൽ വലിയ നടുക്കവും പ്രയാസവും സൃഷ്ടിച്ചിട്ടുണ്ട്.
സംസ്കാരച്ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ബാന്നൗ ബ്രൈചീനിയോഗ് നാഷണൽ പാർക്കിൽ (ബ്രെക്കൺ ബീക്കൺസ്) സന്ദർശകർ വൻതോതിൽ മാലിന്യം തള്ളിയതായി പാർക്ക് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ സൗത്ത് വെയിൽസിലെ ഈ പ്രകൃതിരമണീയമായ പ്രദേശത്ത് പുഴു അരിച്ച ഭക്ഷണസാധനങ്ങളും തമ്പുകളും മനുഷ്യവിസർജ്യവും വരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പാർക്കിലെ ലീൻ വൈ ഫാൻ ഫോർ പ്രദേശത്താണ് പ്രധാനമായും ഇത്തരത്തിൽ മാലിന്യങ്ങൾ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലുള്ള ടെന്റുകൾ, കസേരകൾ, ബാർബിക്യൂ ഉപകരണങ്ങൾ, ഭക്ഷണം എന്നിവ പാർക്ക് വാർഡൻമാർക്ക് നീക്കം ചെയ്യേണ്ടി വന്നു.
ഇത്തരം പ്രവർത്തികൾ അവിവേകവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് Bannau Brycheiniog National Park Authority വ്യക്തമാക്കി.
പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, കൊണ്ടുവരുന്ന എല്ലാ സാമഗ്രികളും മാലിന്യങ്ങളും തിരികെ കൊണ്ടുപോകണമെന്നും (Leave No Trace) അധികൃതർ ഓർമ്മിപ്പിച്ചു.
Latest News
യാത്ര പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പൊതിഞ്ഞുകെട്ടി തിരികെ കൊണ്ടുവരാതെ ഉപേക്ഷിക്കാവുന്ന തരത്തിലുള്ള ‘ഡിസ്പോസിബിൾ വസ്ത്രങ്ങൾ’ ധരിക്കുന്ന പുതിയ പ്രവണത ചൈനയിലെ ചെറുപ്പക്കാർക്കിടയിൽ വൻ ജനപ്രിയമാകുന്നു. അവധിക്കാലത്ത് ആണ് ഈ രീതി ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൻ പ്രചാരം നേടിയത്. എന്നാൽ ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായ ‘ഡിസ്പോസിബിൾ ക്ലോത്തിംഗ്’ എന്ന ഹാഷ്ടാഗിന് ഒരു പ്ലാറ്റ്ഫോമിൽ മാത്രം 68 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്.
യാത്രകളിൽ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് സാമ്പത്തികമായി ലാഭകരമാണെന്നാണ് ഉപയോക്താക്കളുടെ പക്ഷം. ഏഴു ദിവസത്തെ യാത്രയ്ക്കായി ആകെ 200 യുവാനിൽ താഴെ (ഏകദേശം 30 യു.എസ് ഡോളർ) മാത്രം ചെലവഴിച്ച് അഞ്ച് സെറ്റ് വസ്ത്രങ്ങൾ വാങ്ങിയതായി ഒരു യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഇവ തിരികെ കൊണ്ടുവരാതെ ഉപേക്ഷിക്കുകയാണ് പതിവ്.
പ്രധാനമായും സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിലും റീലുകളിലും ആകർഷകമായി തോന്നുന്ന ഡിസൈനുകളിലാണ് ഇത്തരം വസ്ത്രങ്ങൾ പുറത്തിറങ്ങുന്നത്. തിളക്കമാർന്ന നിറങ്ങളിലുള്ള നീളൻ സ്കർട്ടുകൾ, ഔട്ട്ഡോർ ജാക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമല്ല. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ചിലർ ഈ വസ്ത്രങ്ങൾ വലിച്ചെറിയുമ്പോൾ, മറ്റു ചിലർ ഇവ സെക്കൻഡ് ഹാൻഡ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപന നടത്തുന്നു.
വിലക്കുറവ് കണ്ട് ഈ ട്രെൻഡ് പിന്തുടരുന്നവർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ‘വില കുറവാണെങ്കിലും നിർമ്മാണം, ഗതാഗതം, വിൽപന എന്നീ ഘട്ടങ്ങളിലൂടെ തന്നെയാണ് ഈ വസ്ത്രങ്ങളും ഉണ്ടാക്കപ്പെടുന്നത്. ഉപയോഗ ശേഷം ഉപേക്ഷിക്കുമ്പോൾ വൻതോതിലുള്ള മാലിന്യമാണ് നമ്മൾ സൃഷ്ടിക്കുന്നത്’ എന്ന് ആളുകൾ പ്രതികരിച്ചു.
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) കണക്കനുസരിച്ച് ആഗോളതലത്തിൽ പ്രതിവർഷം 9.2 കോടി ടൺ തുണിമാലിന്യമാണ് ഉണ്ടാകുന്നത്. 2000 മുതൽ 2015 വരെയുള്ള കാലയളവിൽ വസ്ത്ര ഉത്പാദനം ഇരട്ടിയായപ്പോൾ അവയുടെ ആയുസ്സ് 36 ശതമാനം കുറഞ്ഞു. കൂടാതെ, 2023-ൽ ഉപയോഗിച്ച തുണിനൂലുകളിൽ 8 ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്തവ. പ്ലാസ്റ്റിക് മാലിന്യത്തിന്റെ 11 ശതമാനവും ടെക്സ്റ്റൈൽ ഉൽപന്നങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.
വില കുറഞ്ഞ ഇത്തരം ഡിസ്പോസബിൾ വസ്ത്രങ്ങൾ പലപ്പോഴും കൃത്രിമ പ്ലാസ്റ്റിക് അംശങ്ങൾ അടങ്ങിയ കുറഞ്ഞ നിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ASSOCIATION
ഹാര്‍ലോ മലയാളി അസോസിയേഷന് (HMA) വാര്‍ഷിക ഓണാഘോഷം ''ആര്‍പ്പോ'26'' പ്രഖ്യാപിച്ചു, 2026 സെപ്റ്റംബര്‍ 5 ശനിയാഴ്ച ഹാര്‍ലോയിലെ പാസ്മോര്‍സ് അക്കാദമിയില്‍ വെച്ച് ആഘോഷങ്ങള്‍ നടക്കും. HMA രൂപീകരിച്ചതിന് ശേഷമുള്ള 16-ാം വര്‍ഷവും 2026 ല്‍ അധികാരമേറ്റ പുതുതായി തിരഞ്ഞെടുക്കപ്പെട്ട HMA എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ വര്‍ഷവും ഒന്നിച്ച് ചേരുന്ന വര്‍ഷം കൂടിയാണ് ഇത്തവണ.
ഹാര്‍ലോയിലെ പാര്‍ലമെന്റ് അംഗം ക്രിസ് വിന്‍സ്, ആഷ്ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം സോജന് ജോസഫ്, റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ക്രോയ്ഡണിലെ ബ്രോഡ് ഗ്രീനിലെ കൗണ്‍സിലര്‍ ഡോ. മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ ആഘോഷത്തില്‍ പങ്കെടുക്കും.
പരമ്പരാഗത ഓണസദ്യ, സാംസ്കാരിക പ്രകടനങ്ങള്‍, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു മുഴുവന്‍ ദിവസത്തെ ആഘോഷ പരിപാടി ആണ് ഒരുക്കുന്നത്. രാവിലെ 11:00 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും, തുടര്‍ന്ന് ഉച്ചയ്ക്ക് 12:00 മുതല്‍ 2:30 വരെ ഗംഭീരമായ ഓണം സദ്യ നടക്കും. ഉച്ചയ്ക്ക് 3:00 മണിക്ക് ഔപചാരിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കും, വൈകുന്നേരം 4:00 മുതല്‍ രാത്രി 9:00 വരെ സാംസ്കാരിക പരിപാടികളും സമ്മാന വിതരണവും നടക്കും.
പ്രാര്‍ത്ഥന, വിളക്ക് കൊളുത്തല്‍ ചടങ്ങ്, തുടര്‍ന്ന് സമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമായ മാവേലിയുടെ പരമ്പരാഗത വരവ് എന്നിവയോടെ വേദിയിലെ പരിപാടികള്‍ ആരംഭിക്കും. തിരുവാതിര, സോളോ, ഗ്രൂപ്പ് നൃത്തങ്ങള്‍, ലൈറ്റ് മ്യൂസിക്, ശങ്കരി സ്കൂള്‍ ഓഫ് ആര്‍ട്സുമായി സഹകരിച്ച് എച്ച്എംഎ ഡാന്‍സ് ക്ലബ്ബിന്റെ പ്രകടനങ്ങള്‍ എന്നിവ സാംസ്കാരിക നിരയില്‍ ഉള്‍പ്പെടുന്നു. വൈകുന്നേരം മുഴുവന്‍ സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര് ക്ലാസിക്കല്‍, സിനിമാറ്റിക്, സമകാലിക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും.
ആവേശം വര്‍ദ്ധിപ്പിക്കുകയും സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാര്‍ഷിക കായിക സമ്മാന വിതരണവും ചാരിറ്റി ഭാഗ്യ നറുക്കെടുപ്പും പരിപാടിയില്‍ ഉള്‍പ്പെടുന്നു.എച്ച്എംഎ സമൂഹത്തിനുള്ളിലെ ഐക്യം, പാരമ്പര്യം, കലാപരമായ കഴിവുകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഒരു ഊര്‍ജ്ജസ്വലമായ സാംസ്കാരിക ഒത്തുചേരലിന്റെ സമാപനം കുറിച്ചുകൊണ്ട് ആഘോഷം രാത്രി 9:00 മണിക്ക് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, പങ്കെടുക്കുന്നവര്‍ക്ക് എച്ച്എംഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടാം.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 2026 ഓക്ടോബർ ശനിയാഴ്ച ലിവർപൂളിൽ നടക്കും. യുക്മയുടെ ഏറ്റവും സജീവമായ റീജിയണുകളിൽ ഒന്നായ യുക്മ നോർത്ത് വെസ്റ്റ് റീജിയണിന്റെ റീജിയണൽ കലാമേള 2026 ഒക്ടോബർ 3-ന് (ശനിയാഴ്ച) നടക്കുന്നതിൻ്റെ ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്. ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി സെക്രട്ടറി സനോജ് വർഗീസ് ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്.
യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ. കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർത്ഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താൽപര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം:
BROUGHTON HALL CATHOLIC HIGH SCHOOL,
YEW TREE LN,
WEST DERBY,
LIVERPOOL, L12 9HJ
യു.എസ്.എയിലെ ടെക്സസിലുള്ള ഡാളസില്‍ ഓഗസ്റ്റ് 21 മുതല്‍ 24 വരെ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 15ാമത് ഗ്ലോബല്‍ ബൈഎന്നിയല് സമ്മേളനത്തില്‍ ഡോ. ജിമ്മി ലോനപ്പന് മൊയളാനെ 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഗ്ലോബല്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.
യുകെയില്‍ ഓര്‍ത്തോപീഡിക് സര്‍ജനായി സേവനമനുഷ്ഠിക്കുന്ന ഡോ. ജിമ്മി ലോനപ്പന് മൊയളാന്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യ സുരക്ഷ, ഹെല്‍ത്ത് ടൂറിസം പദ്ധതികള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഗ്ലോബല്‍ ഡെലിഗേറ്റുകള്‍ അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
തന്നെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് തിരഞ്ഞെടുത്തതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും ഡോ. ജിമ്മി നന്ദി അറിയിച്ചു. ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ഉന്നമനത്തിനും യംഗ് ഗ്ലോബല്‍ മലയാളി സംരംഭങ്ങള്‍ക്കും താന്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത നാല് ദിവസം നീണ്ടുനിന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിലാണ് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്.
ഡബ്ലിന്‍: പ്രവാസത്തിന്റെ അതിരുകള്‍ മായ്ച്ച്, നാടിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരത്വവും പുനഃസൃഷ്ടിച്ച് മലയാളിസ് ഇന്‍ സിറ്റി വെസ്റ്റ് സംഘടിപ്പിച്ച 'അത്തപ്പൂവും നുള്ളി...' ഓണാഘോഷം വിസ്മയക്കാഴ്ചയായി. ഓഗസ്റ്റ് 29-ന് ഡബ്ലിനിലെ പെരിസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറിയ ആഘോഷം, പതിവ് ഓണാഘോഷങ്ങളുടെ ചട്ടക്കൂട് പൊളിച്ച് ഒരു നാട്ടുത്സവത്തിന്റെ ആവേശമാണ് അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്.
കേരളത്തിന്റെ ഉത്സവപ്പറമ്പുകളെയും പൂരപ്പറമ്പുകളെയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. പ്രവേശന കവാടത്തില്‍ ചുണ്ടന് വള്ളം, പടര്‍ന്നു പന്തലിച്ച ആല്‍മരവും ആല്‍ത്തറയും, പ്രൗഢിയോടെ വാനിലുയര്‍ന്നു നില്ക്കുന്ന സ്വര്‍ണ്ണക്കൊടിമരവും, കൊത്തുപണികളുടെ ഭംഗിയാര്‍ന്ന കല്‍വിളക്കും, തുളസിത്തറയും കലാകാരന്മാരുടെ കരവിരുതില്‍ തനിമ ചോരാതെ വേദിയില്‍ പുനര്‍ജനിച്ചപ്പോള്‍ കാണികള്‍ക്ക് അതൊരു നവ്യാനുഭവമായി മാറി. ഇതിനു പുറമെ പ്രധാന വേദിയിലാകട്ടെ, തൃശൂര്‍ പൂരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന രീതിയില്‍ നെറ്റിപ്പട്ടവും മുത്തുക്കുടകളും അണിഞ്ഞുനില്‍ക്കുന്ന ഗജവീരന്മാരുടെ ഗംഭീര പശ്ചാത്തലമാണ് ഒരുക്കിയിരുന്നത്.
രാവിലെ പൂക്കളമൊരുക്കലോടെ ആരംഭിച്ച ആഘോഷത്തില്‍ തിരുവാതിരയും ഓണപ്പാട്ടുകളും വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത പരിപാടികള്‍ ആഘോഷത്തിന് നിറവും ആവേശവും പകര്‍ന്നു. ഓണസദ്യ മലയാളിയുടെ രുചിപ്പെരുമയും കൂട്ടായ്മയുടെ മാധുര്യവും ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഓണക്കളികളും മറ്റു വിനോദപരിപാടികളും ആഘോഷത്തെ കൂടുതല്‍ സജീവമാക്കി. ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം അരങ്ങേറിയ ഡിജെ പ്രോഗ്രാം സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. അയര്‍ലന്‍ഡിലെ ശ്രദ്ധേയനായ യുവ ഡിജെ പ്രതിഭ ഡിജെ എ വണ്‍ (അച്ചൂസ് - DJ A1) നയിച്ച തകര്‍പ്പന്‍ സംഗീതവിരുന്ന് സദസ്സിനെയാകെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ കഴിയുമ്പോഴും സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറണമെന്ന 'MIC'ന്റെ കൂട്ടായ ശ്രമത്തിന്റെ നേര്‍ക്കാഴ്ചയായി ഇത്തവണത്തെ ആഘോഷം.
പൂരപ്പൊലിമയും ഗ്രാമീണവിശുദ്ധിയും ഒരൊറ്റ വേദിയില്‍ സംഗമിച്ചപ്പോള്‍, പെരിസ്ടൗണില് പിറന്നത് കേവലമൊരു ഓണാഘോഷമായിരുന്നില്ല...പ്രവാസമണ്ണില്‍ പുനര്‍ജനിച്ച ഒരു കൊച്ചു കേരളം തന്നെയായിരുന്നു. അതിരുകള്‍ക്കപ്പുറം മലയാളികളെ ഒന്നാകെ ചേര്‍ത്തുവെക്കുന്ന സ്നേഹത്തിന്റെയും ഒരുമയുടെയും അടയാളമായി 'MIC' ഓണാഘോഷം മാറുമ്പോള്‍, പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും മായാതെ സൂക്ഷിക്കാന്‍ ഒരുപിടി സുന്ദരമായ ഓര്‍മ്മകളാണ് ഈ കൂട്ടായ്മ ഡബ്ലിനിലെ ഓരോ മലയാളി മനസ്സിലേക്കും സമ്മാനിച്ചത്.
SPIRITUAL
യുകെ & യൂറോപ്പിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യുകെ. & യൂറോപ്പിന്റെ 24 മത് നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്ഫോർഡിൽ 2027 മാർച്ച് 26, 27, 28 തീയതികളിൽ നടത്തപ്പെടുന്നു. എംപിഎയുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും.
“ഉത്തമമായ സമ്പത്ത്”(എബ്രായർ 10:34) എന്നുള്ള തീമിൽ നിന്നും റവ. ഡോ. ഷാജി കെ. ദാനിയേൽ, റവ. ജോയ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
ഏറ്റവും വിപുലമായ രീതിയിൽ ഈ വർഷം നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.
വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും. ഏവരേയും ഈ മഹാ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
സൗത്താംപ്റ്റണ്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പൊന്നോണം 2026' ആഘോഷങ്ങള്‍ ഈമാസം അഞ്ചിന് ശനിയാഴ്ച പ്രൗഢഗംഭീരമായി നടക്കും. ചാന്ദ്ലേഴ്സ് ഫോര്‍ഡിലുള്ള 'ദി ഹില്‍റ്റ്' വേദിയില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ വിവിധ സാംസ്കാരിക പരിപാടികളോടെയും പരമ്പരാഗത ആഘോഷങ്ങളോടെയും പരിപാടി ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
സുനില്‍കുമാര്‍: 07533 959193
പ്രജിത: 07838 705061
സ്ഥലത്തിന്റെ വിലാസം
The Hilt, Hiltingbury Road, Chandlers Ford, England, SO53 5NP
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തിരക്ഷാബന്ധന്‍ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ഓഗസ്റ്റ് 29ന് തോണ്ടന്‍ഹീത്തിലെ വെസ്റ്റ് തോണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം ആറു മണി മുതല്‍ നടന്ന പരിപാടിയില്‍ വിവിധ ഭക്തിപരവും സാംസ്കാരികവുമായ പരിപാടികള്‍ അരങ്ങേറി.
ജിഎസ്എസ് ടീം അവതരിപ്പിച്ച നൃത്തപരിപാടി, സൗമ്യ അനന്തിന്റെ നാരായണീയ പാരായണം, രക്ഷാബന്ധന് ചടങ്ങ്, ദീപാരാധന എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് അന്നദാനവും സംഘടിപ്പിച്ചു.
ശ്രീകൃഷ്ണ ജയന്തിയുടെ ആത്മീയ സന്ദേശവും സഹോദരസ്നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന്റെ മഹത്വവും ഉയര്‍ത്തിപ്പിടിച്ച ആഘോഷത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ഭക്തിയുടെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.
SPECIAL REPORT
വിവിധ ആപ്പുകൾ മാറിമാറി ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി വാട്സ്ആപ്പ്. ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ആപ്പിനുള്ളിൽ തന്നെ ബില്ലുകൾ കണ്ടെത്താനും നിയന്ത്രിക്കാനും അടയ്ക്കാനുമുള്ള പുതിയ ‘ബിൽ പേയ്മെന്റ്’ ഫീച്ചർ വാട്സ്ആപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാരത് കണക്ട് നെറ്റ്വർക്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ 30 വിഭാഗങ്ങളിലായി 22,722-ലധികം ബില്ലർമാരുടെ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാകും.
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താനും ബിസിനസുകൾക്കും സർക്കാർ സേവനങ്ങൾക്കും മെട്രോ ടിക്കറ്റുകൾ, ഇൻഷുറൻസ് എന്നിവ വാങ്ങാനും ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും, ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യത്തിലേക്ക് കൂടി ഈ ലളിതമായ സംവിധാനം വ്യാപിപ്പിക്കുകയാണെന്നും മെറ്റ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും കൺട്രി ഹെഡുമായ അരുൺ ശ്രീനിവാസ് വ്യക്തമാക്കി.
വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്ടാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ലോൺ തിരിച്ചടവുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ബില്ലുകൾ ഇതിലൂടെ അടയ്ക്കാം. വാട്സ്ആപ്പ് ഹോം സ്ക്രീനിന്റെ മുകളിലുള്ള രൂപയുടെ (₹) ചിഹ്നത്തിൽ ടാപ്പ് ചെയ്ത് ഈ ഫീച്ചർ ഉപയോഗിക്കാം. ബിൽ വിഭാഗവും ബില്ലറും തെരഞ്ഞെടുത്ത് അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ തുക പരിശോധിക്കാനും യു പി ഐ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി പേയ്മെന്റ് പൂർത്തിയാക്കാനും സാധിക്കും.
മുൻകാല പേയ്മെന്റുകളും വരാനിരിക്കുന്ന ബില്ലുകളും പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. മുമ്പ് പണമടച്ച ബില്ലുകൾ ‘പേയ്മെന്റ്സ് ഹോം’ സെക്ഷനിൽ വൺ-ടാപ്പ് ആക്സസായി ലഭ്യമാകും. വീട്, ഓഫീസ് അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കായി ഒരേ ദാതാവിന് കീഴിലുള്ള ഒന്നിലധികം അക്കൗണ്ടുകൾ ഒരിടത്തുതന്നെ നിയന്ത്രിക്കാൻ ഈ സേവനം സഹായിക്കും.
CINEMA
2001 ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങി മോഹൻലാൽ നായകനായെത്തിയ ചിത്രമായിരുന്നു 'കാക്കക്കുയിൽ'. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും സൂപ്പർ ഹിറ്റാണ്. ചിത്രത്തിലെ 'ഗോവിന്ദാ.. ഗോവിന്ദാ...' എന്ന പാട്ട് ഇന്നും മലയാളികൾ ആഘോഷമാക്കാറുണ്ട്. ഈ പാട്ടിന് പിന്നിലെ കഥ പറയുകയാണ് ചിത്രത്തിന്റെ കൊറിയോഗ്രഫറായ പ്രസന്ന മാസ്റ്റർ.
ആ പാട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിന് കടുത്ത പനിയായിരുന്നുവെന്നും അതൊന്നും വക വയ്ക്കാതെയാണ് അദ്ദേഹം പെർഫോം ചെയ്തതെന്നും പ്രസന്ന മാസ്റ്റർ പറയുന്നു. "ലാൽ സാർ ഭയങ്കര ഫ്ലെക്സിബിൾ ആണ്. അദ്ദേഹത്തിന് വളരെ ഹാർഡ് മസിലുണ്ട്, എങ്കിലും ഭയങ്കര ഫ്ലെക്സിബിൾ ആണ് അദ്ദേഹം.
കാണുമ്പോൾ അദ്ദേഹം വലുതായി തോന്നുമെങ്കിലും നല്ല ഫ്ലെക്സിബ്ലിറ്റി ഉള്ള നടനാണ്. ഭയങ്കര സ്ട്രോങും ആണ് അദ്ദേഹം. ആ സമയത്ത് ലാൽ സാറിന് നല്ല ജലദോഷമായിരുന്നു. അദ്ദേഹം ഷൂട്ട് കഴിഞ്ഞിട്ട് ഓരോ ദിവസവും അക്യുപങ്ചർ ട്രീറ്റ്മെന്റ് എടുത്തിട്ടാണ് വരുന്നത്. ഫുൾ പൊടി അലർജിയായിരുന്നു ലാൽ സാറിന്. പനിയും ജലദോഷവും പൊടി അലർജിയുമൊക്കെ വച്ചിട്ടാണ് അദ്ദേഹം അത് ഷൂട്ട് ചെയ്തത്.
ഭയങ്കര ക്ഷീണത്തിലായിരിക്കും. പക്ഷേ ടേക്ക് എന്ന് പറയുമ്പോൾ, നമുക്ക് ആ ട്രാൻസിഷൻ കാണാനാകും. ശ്വേത മേനോനെ കൊണ്ടുവന്നത് പ്രിയൻ സാറിന്റെ (പ്രിയദർശൻ) ഐഡിയ ആയിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു അത്". - പോർട്രയ്ൽസ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ പ്രസന്ന മാസ്റ്റർ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ 'സർദാർ 2' വിന്റെ പ്രൊമോഷൻ തിരക്കിലാണ് നടൻ കാർത്തി. പൈറസിയെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. പൈറസി കുറിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി താൻ ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"അതെ, വിജയ് സാർ, നമ്മുടെ മുഖ്യമന്ത്രിക്ക് ഈ വിഷയം നന്നായി മനസ്സിലാകും. അദ്ദേഹം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.- കാർത്തി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അണ്ണാ, മറ്റാരേക്കാളും നന്നായി നിങ്ങൾക്കിത് മനസിലാകും. നിങ്ങളുടേതായ രീതിയിൽ നിങ്ങളിത് പരിഗണിക്കണമെന്ന്".- കാർത്തി കൂട്ടിച്ചേർത്തു.
ഭാവിയിൽ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിനും കാർത്തി മറുപടി നൽകി. ചിരിച്ചു കൊണ്ടായിരുന്നു നടന്റെ മറുപടി. എനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഉദ്ദേശ്യമില്ല, നല്ല സിനിമകൾ നൽകുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ൽ പുറത്തിറങ്ങിയ സർദാറിന്റെ രണ്ടാം ഭാഗമാണ് 'സർദാർ 2'. കാർത്തി ഡബിൾ റോളിലെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയിരുന്നു.
അച്ഛന്റെ സ്നേഹവും ത്യാഗങ്ങളും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണെന്ന് ഗായിക കെ എസ് ചിത്ര. ഓറൽ കാൻസറിന്റെ വേദന അനുഭവിച്ചിരുന്ന സമയത്തുപോലും റെക്കോർഡിങുകൾക്ക് അച്ഛൻ ഒപ്പം വരുമായിരുന്നുവെന്ന് ചിത്ര പറയുന്നു. 'അനുരാഗി' എന്ന സിനിമയിലെ പാട്ടിന്റെ റെക്കോർഡിങിനിടെ പെയിൻ കില്ലർ കഴിച്ചാണ് അച്ഛൻ കൂടെ എത്തിയതെന്ന് ചിത്ര പറഞ്ഞു. റിപ്പോട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അച്ഛന് ഓറല്‍ കാന്‍സര്‍ ആയിരുന്നു. അതിന്റെ വേദനയുള്ളപ്പോള്‍ പോലും എനിക്കൊപ്പം റെക്കോര്‍ഡിങിന് കൂടെ വരുമായിരുന്നു. ഒരാള്‍ കൂടെയില്ലാതെ ഞാന്‍ പോകില്ലായിരുന്നു. ഇപ്പോഴും ഞാന്‍ അങ്ങനെയാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ പേടിയാണ്. അഭിപ്രായം ചോദിക്കാന്‍ കൂടെ ഒരാള്‍ വേണം. സാരിയെടുക്കുമ്പോള്‍ പോലും ഞാന്‍ അങ്ങനെയാണ്.
അനുരാഗി എന്ന സിനിമയിലെ പാട്ടിന്റെ റെക്കോര്‍ഡിങിനും അച്ഛന് കൂടെ വന്നിരുന്നു. പെയിന്‍ കില്ലര്‍ കഴിച്ചിട്ടാണ് അച്ഛന് വന്നത്. ഞാന്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് ഇടയ്ക്ക് തിരിഞ്ഞു നോക്കും. അച്ഛന് എന്റെ കൂടെ വോയ്സ് റൂമില്‍ തന്നെയുണ്ടാകും. അച്ഛന്റെ എന്തെങ്കിലുമൊരു ആക്ഷനില്‍ നിന്നും എനിക്ക് മനസിലാകും ഞാന്‍ പാടുന്നത് അച്ഛന് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നത്.
ഇടയ്ക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അച്ഛന്റെ കണ്ണില്‍ നിന്നും കണ്ണീര് വരുന്നതാണ്. അപ്പോഴേക്കും മരുന്നിന്റെ ഇഫക്ട് കഴിഞ്ഞിരുന്നു. വേദന കൊണ്ടാണ്. അത് എന്റെ മനസില്‍ കൊണ്ടു. എനിക്ക് വേണ്ടിയല്ലേ ഇത്രയും വേദന സഹിച്ച് ഇവിടെ ഇരിക്കുന്നത്? അന്ന് ഞാന്‍ പറഞ്ഞു, അച്ഛന്റെ വിഷമം കണ്ടുകൊണ്ട് എനിക്ക് പാടാന്‍ പറ്റില്ല, ഇത് വേണ്ട, വിധിച്ചിട്ടുള്ളത് മതി. ഇത്രയൊക്കെ പാടിയല്ലോ അത് മതി. നമുക്ക് പോകാം തിരിച്ച് നാട്ടിലേക്ക് എന്ന് പറഞ്ഞു. അതിന് ശേഷം അച്ഛന് എന്റെ കൂടെ വന്നിട്ടില്ല. അത് എന്നെ അത്രത്തോളം വിഷമിപ്പിച്ചുവെന്ന് മനസിലാക്കിയിട്ടാണ്. പിന്നെ എന്റെ അമ്മയോ കസിന് ബ്രദറോ ആണ് കൂടെ വന്നിരുന്നത്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ നിലയിലെത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം അച്ഛന്റെ സാക്രിഫൈസുകള്‍ ആണ്', കെ എസ് ചിത്ര പറയുന്നു.
NAMMUDE NAADU
ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട് ഷോറൂമിലെത്തി. 'സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്' ഉദ്ഘാടനത്തിനായി എത്തിയ എല്‍മ എവെയ്റോയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ലഭിച്ചത്.
CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്റോ. ബോചെ (ചെയര്മാന്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), സാം സിബിന് (മാനേജിംഗ് ഡയറക്ടര്‍), അന്ന ബോബി (ഡയറക്ടര്‍), അനില്‍ സി.പി. (ജി.എംമാര്ക്കറ്റിംഗ് ) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
സ്വര്‍ണബിസ്കറ്റ് നേടാനുള്ള ഇന്‍സ്റ്റഗ്രാം കോണ്ടസ്റ്റ് വിജയിയെ വേദിയില്‍ വെച്ച് ബോചെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് കിയാ സെല്‍ടോസ് കാര്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് എന്ന് ബോചെ അറിയിച്ചു. സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്.
നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ ഒന്‍പതു ദിവസം കുടുങ്ങിക്കിടന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ തൊഴിലാളിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ദുരന്തമുഖത്ത് താന്‍ അനുഭവിച്ച ഭയത്തിന്റെയും അതിജീവനത്തിന്റെയും കഥ വിവരിക്കുമ്പോള്‍ സഞ്ജയ് സാഹ എന്ന മുപ്പതുകാരന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇരുണ്ട തുരങ്കത്തിനുള്ളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ജീവന് നിലനിര്‍ത്തിയത് 'ഹരേ കൃഷ്ണ' മന്ത്രമാണെന്ന് സാഹ പറയുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് താന്‍ പുറത്തെത്തിയതെന്നത് യാദൃശ്ചികതയേക്കാള്‍ ദൈവാനുഗ്രഹമായി കാണുകയാണ് അദ്ദേഹം.
മധേഷ് പ്രവിശ്യയിലെ സപ്താരി ജില്ലക്കാരനായ സഞ്ജയ് സാഹ, ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയിലെ ഫോര്മാന് ആണ്. അപകടം നടന്ന സമയത്ത് കണ്ട്രോള് റൂമിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അപകടം ഉണ്ടായ ഉടന്‍ തന്നെ മറ്റുള്ളവരോട് ഓടിരക്ഷപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവരും സുരക്ഷിതരായി പുറത്തു കടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിന്ന സാഹയ്ക്ക് പിന്നീട് തുരങ്കത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ സമയമില്ലാതെ വരികയായിരുന്നു. മറ്റുള്ളവരുടെ ജീവന് മുന്‍ഗണന നല്കിയ ആ മനുഷ്യന് ആഴമേറിയ തുരങ്കത്തില്‍ ഒറ്റപ്പെടുകയായിരുന്നു.
എല്ലാവരുടെയും ജീവന് രക്ഷിക്കേണ്ടത് കണ്ട്രോള് റൂമില്‍ ജോലി ചെയ്തിരുന്ന തന്റെ ഉത്തരവാദിത്തമായിരുന്നുവെന്ന് സഞ്ജയ് സാഹ പറയുന്നു. തുരങ്കത്തിനുള്ളില്‍ കഴിഞ്ഞ ഒമ്പതു ദിവസവും താന്‍ ഒരു നിമിഷത്തേക്ക് പോലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും നിരന്തരം 'ഹരേ കൃഷ്ണ' മന്ത്രം ജപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തന്നെ ആരും രക്ഷിക്കാന്‍ എത്തില്ലേ എന്ന ഭയത്തെ ആത്മീയ ജപം കൊണ്ടാണ് അദ്ദേഹം അതിജീവിച്ചത്.
വെള്ളിയാഴ്ച കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് സഞ്ജയ് സാഹയെയും മറ്റൊരു തൊഴിലാളിയായ കബീര്‍ മഹര്‍ജനെയും പുറത്തെടുത്തത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും സഞ്ജയിനെ പ്രാഥമിക ചികിത്സയ്ക്കായി ത്രിശൂലിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുള്ള കബീര്‍ മഹര്‍ജനെ കാഠ്മണ്ഡുയിലെ നേപ്പാള്‍ ആര്‍മി ആശുപത്രിയിലേക്ക് ഹെലികോപ്റ്ററില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
തുരങ്കത്തിനുള്ളില്‍ ഇനിയും കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും, താന്‍ സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ പേരുമായി സംസാരിച്ചിരുന്നുവെന്നും സഞ്ജയ് സാഹ കൂട്ടിച്ചേര്‍ത്തു. ഏറെ നീളമുള്ള തുരങ്കത്തില്‍ ജലപ്രവാഹത്തിന്റെ ശക്തിയില്‍ ചിലര്‍ കൂടുതല്‍ ഉള്ളിലേക്ക് ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
Channels
സോഷ്യല്‍ മീഡിയയിലെ താരമാണ് അനുമോള്‍. നടിയും ബിഗ് ബോസ് വിജയിയുമായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്നടന്‍ ഭുവനേശ് ആണ് അനുവിന്റെ വരന്. വിവാഹ ശേഷമുള്ള ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അനുമോളും ഭുവനേശും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നൊരു ചര്‍ച്ചയ്ക്ക് അനുമോള്‍ മറുപടി നല്‍കുകയാണ്.
നേരത്തെ പങ്കുവച്ചൊരു വിഡിയോയില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് അനുമോള്‍ പറഞ്ഞിരുന്നു. പിന്നാലെ അനുമോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഇതോടെയാണ് അനുമോള്‍ മറുപടിയുമായെത്തിയിരിക്കുന്നത്. വിഡിയോയിലൂടെയാണ് അനുമോള്‍ മറുപടി നല്‍കിയത്.
''ഭുവനേശിന്റെ വ്ളോഗില്‍ ഒരു വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. പോസീറ്റിവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും അദ്ദേഹവും പറഞ്ഞിട്ടില്ല. അത് എന്തുമാകാം'' അനുമോള്‍ പറയുന്നു.
''വന്ന കമന്റില്‍ എനിക്ക് വിഷമമുണ്ടാക്കിയ കമന്റാണിത്. കല്യാണത്തിന് മുമ്പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്നായിരുന്നു കമന്റ്. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരക്കിയിരുന്നു. അടുപ്പമുള്ളവരോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേപേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്തൊരു കാര്യമാണോ? എന്താണ് വിശേഷം എന്ന് വഴിയെ പറയാം. ഭൂവനേശിന്റെ കുടുംബത്തിന് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല'' എന്നാണ് അനുമോള്‍ പറയുന്നത്.
''കല്യാണം ഞാന്‍ എങ്ങനെ നടത്തിയെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണഅട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുത് എന്ന് വിചാരിക്കരുത്. അത് തിരിച്ചു വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടയെന്ന് ചിന്തിക്കണം. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേയും കാശ് വാങ്ങഇയല്ല കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്'' എന്നും അനുമോള്‍ പറയുന്നുണ്ട്.
അനുമോളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റിയാക്ഷന് വിഡിയോകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് അനുമോളും ഭുവനേശും.
ബിഗ്ബോസ് മലയാളം സീസൺ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് അവതാരക ലക്ഷ്മി നക്ഷത്രയുടേത്. കഴിഞ്ഞ സീസണിൽ ഉറ്റസുഹൃത്ത് അനുമോൾക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച് ലക്ഷ്മി പുറത്തുണ്ടായിരുന്നു. ലക്ഷ്മി ബിഗ്ബോസിൽ എത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഇക്കാര്യത്തിൽതാരം നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി.
"ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ 'ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല' എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു!", എന്നായിരുന്നു ലക്ഷ്മിയുടെ ഉത്തരം. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതൽ രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.
അവതാരകന് രാജേഷ് കേശവിന്റെ ആരോഗ്യവസ്ഥയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ഹൃദയാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിപ്പോയതായിരുന്നു രാജേഷ്. ലോക സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു രാജേഷിന് ഹൃദയാഘാതമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ലോകയുടെ റിലീസിന് ഒരു വര്‍ഷം തികഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:
രാജേഷിന്റെ ഓണം. 'രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ' എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ് പക്ഷേ അവന് എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസ്സേജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന് മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക് ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന് കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും , കാനഡയില്‍ നിന്നും ബിജുവും വിളിച്ചു.
തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന് ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും പൂര്‍ണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്നടന്‍ ഭുവനേഷ് ആണ് വരന്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്.
വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്:
ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല.
ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്.
ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്ക്കും സ്നേഹവും സമാധാനവും മാത്രം നേരുന്നു
മിനിസ്ക്രീൻ സോഷ്യൽ മീഡിയ താരങ്ങളായ അനുമോളും ആതിര മാധവും സ്റ്റർമാജിക് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയവരാണ്. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമായി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അനുമോൾ ബിഗ്ബോസിൽ മത്സരാർത്ഥിയായ എത്തിയപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ അനുമോളുടെ വിവാഹത്തിന് ആതിര പങ്കെടുത്തില്ല. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ആതിരയുടെ അസാന്നിധ്യത്തിൽ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം താളിക്കൊണ്ട് അനുമോളുടെ റിസപ്ഷന് ആതിര എത്തിയിരുന്നു.
വിവാഹത്തിന് വരാന്‍ പറ്റാത്ത സാഹചര്യമായിപ്പോയി എന്നാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ആതിര മാധവ് പറഞ്ഞത്”എന്തുകൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് എന്നോട് പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു, സത്യമായിട്ടും വിവാഹത്തിന് വരാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ആയിപ്പോയി. അവളോട് അതിന് ആത്മാര്‍ത്ഥമായി സോറി പറയുന്നു, സോറി പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, എന്നിരുന്നാലും സോറി”, എന്നാണ് ആതിര മാധവ് നല്കിയ മറുപടി. കല്യാണം ഉറപ്പിക്കൽ ചടങ്ങിനൊക്കെ താൻ കൂടെ ഉണ്ടായിരുന്നു എന്നും അതിന്റ വീഡിയോകൾ വഴിയേ പോസ്റ്റ് ചെയ്യാം എന്നും ആതിര പറഞ്ഞു.
കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര.
BUSINESS
മുൻനിര സ്മാർട് ഫോൺ നിർമ്മാതാക്കളായ പോകോ തങ്ങളുടെ പുതിയ സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 10,000mAh ബാറ്ററി പവർ വാഗ്ദാനം ചെയ്യുന്ന POCO X8, X8 Power എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വലിയ AMOLED ഡിസ്പ്ലേ, Snapdragon ചിപ്സെറ്റ്, 50MP ക്യാമറ, വലിയ Silicon-Carbon ബാറ്ററി എന്നിവയാണ് ഫോണുകളുടെ പ്രധാന പ്രത്യേകതകൾ. 10,000mAh Silicon-Carbon ബാറ്ററിയാണ് പ്രധാന സവിശേഷത. 67W ഫാസ്റ്റ് ചാർജിംഗും 22.5W വയേർഡ് റിവേഴ്സ് ചാർജിംഗും ഉണ്ടാകും. POCO X8 ൽ Xiaomi HyperOS 3 ഓപ്പറേറ്റിംഗ് സിസ്റ്റവും X8 Power ൽ Snapdragon 6 Gen 5 ചിപ്സെറ്റുമാണ് ഉപയോഗിക്കുന്നത്.
ഇരു ഫോണുകൾക്കും Gorilla Glass Victus 2 സംരക്ഷണവും IP66, IP68, IP69, IP69K റേറ്റിംഗുകളും നൽകിയിട്ടുണ്ട്. സെപ്റ്റംബർ 11 മുതൽ Flipkart വഴി വിൽപ്പന ആരംഭിക്കും.
POCO X8 ന്റെ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 29,999 മുതലാണ് വില ഈടാക്കുന്നത്. 8GB + 128GB മോഡലിന് 32,999 രൂപയും 8GB + 256GB മോഡലിന് 35,999 രൂപയുമാണ് വില. POCO X8 Power-ന് 35,999 ആണ് വില ഈടാക്കുന്നത്. ഇന്ത്യയിലെ ലോഞ്ചിംഗിന്റെ ഭാഗമായി വിവിധ ഓഫറുകൾ ഉണ്ടാകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ വൻ പിരിച്ചുവിടലിനൊരുങ്ങി ഊബർ. മൂവായിരത്തോളം പേർക്ക് ജോലി നഷ്ടമാകുമെന്നും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടപടികളുടെ ഭാഗമായി ആകെ ജീവനക്കാരുടെ എണ്ണം പത്ത് ശതമാനത്തോളവും കമ്പനിയിലെ മാനേജർമാരുടെ എണ്ണം ഇരുപത് ശതമാനവും കുറയും.
നിലവിൽ വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്ന ജീവനക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ‘മൈക്രോ ടീമുകളുടെ’ എണ്ണം പകുതിയാക്കും. റസ്റ്റോറന്റ്, റീട്ടെയ്ൽ, ഡയറക്ട് ഡെലിവറി എന്നിവ ഒന്നാക്കും. കോർ സർവീസസ് എൻജിനിയറിങ്, സയൻസ് ടീമുകളെയും ഒന്നിപ്പിക്കും. സി.ഇ.ഒ.യ്ക്ക് താഴെ ഏഴോ അതിലധികമോ റിപ്പോർട്ടിങ് ലെയറുകൾ ഉള്ള തസ്തികകളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകും.
റോബോ-ടാക്സികളുടെ ഉപയോഗം വർധിപ്പിച്ചും എഐ സാങ്കേതിക വിദ്യയിലൂടെയും ഊബറിന്റെ പ്രവർത്തന ഘടന ലളിതമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ ലാഭിക്കുന്ന വൻ നിക്ഷേപം ഇതിനായി ഉപയോഗപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. റോബോ-ടാക്സിക്കായി 1000 കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കമ്പനി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡാരാ ഖോസ്രോഷാഹി ജീവനക്കാർക്ക് മെയിൽ അയച്ചു. കസ്റ്റമർ സർവീസ്, എച്ച്.ആർ വിഭാഗങ്ങളിൽ നിന്ന് നേരത്തെ തന്നെ ഊബർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നിലവിൽ ഏകദേശം 34,000 ജീവനക്കാരാണ് ഉബറിനുള്ളത്. ഇപ്പോഴത്തെ പിരിച്ചുവിടൽ കൂടുതലായും മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്ന കോർപറേറ്റ് ജീവനക്കാരെയാണ് ബാധിക്കുക.
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ്. 15 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടെര്‍നസ് സ്ഥാനമേല്‍ക്കുന്നത്. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്മാന് എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക.
ആരാണ് ജോണ്‍ ടെര്‍ണസ്?
പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി. 2001 ല്‍ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈന്‍ ടീമില്‍ ചേര്‍ന്നു. പിന്നീട് ഹാര്ഡ്വേര് എന്‍ജിനിയറിങ്ങില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. 2021 ലാണ് ആപ്പിളിന്റെ എക്സിക്യൂട്ടീവ് ടീമിന്റെ ഒപ്പം ചേര്‍ന്നത്.
ടിം കുക്ക്
1998-ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011-ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേല്‍ക്കുന്നത്.
ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ്, ഹോം പോഡ്, വിഷന്‍ പ്രോ, എയര്‍ ടാഗ് തുടങ്ങിയ ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചത് ടിം കുക്കിന്റെ കാലത്താണ്. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പോലുള്ള സേവനങ്ങള്‍ വളര്‍ന്നതും ഇക്കാലത്ത് തന്നെ. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.
OBITUARY
കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ (Congregation of Holy Cross) വികാരി ജനറലും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായ റവ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സി.എസ്.സി. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അയർലൻഡിലെ ഹോളി ക്രോസ് സഭാ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയ ഇമ്മാനുവൽ അച്ഛന് ശനിയാഴ്ച വൈകുന്നേരം വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹ്രദയാഘാതമുണ്ടായത്. എമർജൻസി സർവീസ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 7 മണിമുതൽ 8 മണിവരെ അയർലണ്ടിലെ വാട്ടർഫോർഡിൽ സെൻറ് ജോസഫ് ആൻഡ് സെൻറ് ബെനിൽടസ് ദൈവാലയത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദീകരും വിശ്വാസികളും ആദരാഞ്ജലികൾ അർപ്പിക്കും. വാട്ടർഫോർഡിൽ സീറോ മലബാർ സഭയുടെ ചാപ്ലൈന്റെയും , അയർലണ്ടിലെ ഹോളിക്രോസ് സഭയുടെ വൈദികരുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് മൃതശരീരം അദ്ദേഹം ദീർഘകാലം സേവനം ചെയ്തിരുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസിലെ അഗർത്തലയിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
കേരളത്തിൽ കോതമംഗലം രൂപതയിലെ തെന്നത്തൂരിൽ കല്ലറയ്ക്കൽ പരേതരായ ജോസഫ്, അന്ന ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായിട്ട് 1956-ലാണ് അദ്ദേഹം ജനിച്ചത്. പരേതനായ ഫാ ജെയിംസ് കല്ലറയ്ക്കൽ മൂത്ത സഹോദരനാണ്. സഹോദരിമാരിൽ 2 പേർ സന്യാസിനിമാരാണ്. ഫാ. ഇമ്മാനുവൽ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസ് അംഗമാണ്. 44 വർഷമായി സന്യാസജീവിതവും 38 വർഷമായി പൗരോഹിത്യ ജീവിതവും നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇടവക ശുശ്രൂഷ, വൊക്കേഷൻ ആനിമേഷൻ, സന്യാസ രൂപീകരണ ശുശ്രൂഷ, വിദ്യാഭ്യാസ രംഗം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
നോർത്ത് ഈസ്റ്റ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായും, അതിനുമുമ്പ് കേരളത്തിൽ അയ്മനത്ത് വൊക്കേഷൻ ഫെസിലിറ്റേറ്ററായും ഫോർമേഷൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഗർത്തല ഹോളി ക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. ബിരുദ-ബിരുദാനന്തര കോഴ്സുകളുള്ള അഗർത്തല ഹോളി ക്രോസ് കോളേജിന്റെ സ്ഥാപക പ്രസിഡന്റും പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ മുൻനിർത്തി 2015-ൽ ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ (AIACHE) 'ബെസ്റ്റ് പ്രിൻസിപ്പൽസ് ഓഫ് ഇന്ത്യ' പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഫിലോസഫിയിലും തിയോളജിയിലും ബിരുദമുള്ള അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ (Religious Education) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഭരണനിർവഹണത്തിലും സാംസ്കാരിക ഇടപെടലുകളിലും അദ്ദേഹം വലിയ മികവ് പുലർത്തിയിരുന്നു.
2022-ലെ ജനറൽ ചാപ്റ്ററിലൂടെ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത്, അമേരിക്കയിലെ ഇന്ത്യാനയിൽ മിഡ്വെസ്റ്റ് പ്രൊവിൻസിന് കീഴിലുള്ള കത്തീഡ്രൽ ഹൈസ്കൂളിൽ ചാപ്ലയിനായും സെന്റ് ജോൻ ഓഫ് ആർക്ക് ഇടവകയിൽ കൂദാശാ ശുശ്രൂഷകളിൽ സഹായിയായും സേവനം ചെയ്യുകയായിരുന്നു. ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് റോമിലെ ഹോളി ക്രോസ് ജനറലേറ്റിലേക്ക് മാറിയ അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേർപാടിൻറെ ഞെട്ടലിലാണ് എല്ലാവരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖാർത്തരായിരിക്കുന്ന ഏവർക്കും അനുശോചനങ്ങൾ നേരുന്നു.
PRAVASI VARTHAKAL

