കൊച്ചി- ലണ്ടന്‍ വിമാനം റദ്ദാക്കിയ എയര്‍ ഇന്ത്യക്ക് ബദലുമായി സിയാല്‍; ബ്രിട്ടീഷ് എയര്‍വേയ്‌സ് അടക്കമുള്ള വിമാന കമ്പനികളുമായി ചര്‍ച്ച
Story Dated: 2025-02-05
കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബദല്‍ സംവിധാനവുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) രംഗത്ത് എത്തിയിരിക്കുകയാണ്. ലണ്ടനിലെ ഗാറ്റ്വിക്കിനും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയര്‍വേയ്‌സുമായും മറ്റു പല യൂറോപ്യന്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ് സിയാല്‍ അധികൃതര്‍.
എയര്‍ലൈന്‍ പങ്കാളികളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളും സിയാല്‍ മുന്നോട്ട് വെക്കുന്നുണ്ട്. പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കുക, സര്‍വീസ് കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ ഇതില്‍പ്പെടുന്നു. 2025 മാര്‍ച്ച് 30 മുതല്‍ ഗാറ്റ്വിക്കിനും കൊച്ചിക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസ് റദ്ദാക്കുമെന്ന എയര്‍ ഇന്ത്യയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സിയാലിന്റെ ഈ നീക്കം. എയര്‍ ഇന്ത്യയുടെ തീരുമാനം നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രത്യേകിച്ചും ബ്രിട്ടനിലുള്ള മലയാളികള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നേരിട്ടുള്ള വിമാനം റദ്ദാക്കി ഡല്‍ഹി വഴിയോ മുംബൈ വഴിയോ വിമാനം തിരിച്ചു വിടുമ്പോള്‍ യാത്രാ ദൈര്‍ഘ്യവും സമയവും വര്‍ദ്ധിക്കും. മാത്രമല്ല, യാത്രയ്ക്കിടയിലുള്ള കാത്തിരിപ്പ് സമയവും വര്‍ദ്ധിക്കും.
നേരത്തെ ലേസ് വേഗാസില്‍ നടന്ന റൂട്ട്‌സ് വേള്‍ഡ് കോണ്‍ഫറന്‍സ് 2022-ല്‍ ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് സിയാല്‍ അധികൃതര്‍ ബ്രിട്ടീഷ് എയര്‍വേയ്‌സുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ കഴിഞ്ഞവര്‍ഷം ഇരുവര്‍ക്കുമിടയില്‍ നടന്നിരുന്നു. ചര്‍ച്ചകളെല്ലാം പൊതുവെ അനുകൂലമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എയര്‍ ഇന്ത്യയുടെ തീരുമാനം പുറത്തുവന്ന സാഹചര്യത്തില്‍, ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ ആവശ്യകത അധികൃതരെ ബോധ്യപ്പെടുത്താന്‍ യുകെയിലെ സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സിയാല്‍ ആവശ്യപ്പെടുന്നു. നിരവധി സംഘടനകള്‍ ഇതിനോടകം തന്നെ ബ്രിട്ടനിലെയും ഇന്ത്യയിലെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ കണ്ട് ഈ ആവശ്യം അറിയിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ ഗാറ്റ്വിക്ക് - കൊച്ചി വിമാനം യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായ ഒരു സര്‍വീസ് ആയിരുന്നു. ഒന്‍പത് മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുന്നതായിരുന്നു ഈ സര്‍വീസ്. ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടുതലായിരുന്നെങ്കിലും മലയാളികള്‍ക്ക് ഇരു നഗരങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുവാന്‍ ഏറെ സൗകര്യപ്രദമായിരുന്നു ഈ വിമാനം. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഉപയോഗിച്ചിരുന്ന ഈ സര്‍വീസില്‍ 283 എക്കോണമി ക്ലാസ് സീറ്റുകളും 18 ബിസിനസ് ക്ലാസ് സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. എക്കോണമി ക്ലാസിന്റെ കാര്യത്തില്‍ 97% ടിക്കറ്റുകളും വിറ്റുപോയിരുന്നുവെങ്കിലും, ബിസിനസ് ക്ലാസിന്റെ കാര്യത്തില്‍ ആ ലക്ഷ്യം കൈവരിക്കാനായില്ല.
ആദ്യമൊക്കെ എക്കോണമി ക്ലാസുകള്‍ക്ക് ശരാശരി 45,000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ പ്രതീക്ഷിച്ചത്ര വിറ്റുപോകാതിരുന്നതോടെ എക്കോണമി ക്ലാസ് ടിക്കറ്റിന് 15,000 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ എക്കോണമി ടിക്കറ്റുകളുടെ വില്‍പ്പനയും കുറയാന്‍ തുടങ്ങി. ഈ സര്‍വീസ് സ്ഥിരമായി റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് സിയാല്‍ പറയുന്നത്. അതേസമയം, ചില മെയിന്റനന്‍സ് ആവശ്യങ്ങള്‍ക്കായി ഈ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ഈ റൂട്ട് ലാഭകരമാണെങ്കിലും, പകരം സംവിധാനം ഒരുക്കാന്‍ വിമാനമില്ലെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. കൂടുതല്‍ ലാഭം നല്‍കുന്ന മറ്റു റൂട്ടുകളില്‍ നിന്നും വിമാനം പിന്‍വലിച്ച് ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കമ്പനി തയ്യാറുമല്ല. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് ഇരു നഗരങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് ഉണ്ടായിരുന്നത്. 2019-ല്‍ ഈ സര്‍വീസ് ആരംഭിച്ചതിനുശേഷം സാമാന്യം ഭേദപ്പെട്ട തിരക്ക് ഈ റൂട്ടില്‍ അനുഭവപ്പെടുന്നുണ്ട്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
മെല്‍ബണ്‍: വീട്ടുവളപ്പില്‍ ഒരു പാമ്പിനെ കണ്ടാല്‍ ഒരാഴ്ച ഉറക്കം പോകുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ വീട്ടു വളപ്പില്‍ നൂറിലധികം പാമ്പുകളെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ?
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആണ് അത്തരം ഒരു അനുഭവം ആളുകള്‍ക്ക് ഉണ്ടായത്. ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെയാണ് വീട്ടുവളപ്പില്‍ കണ്ടെത്തിയത്. റെഡ് ബെല്ലി ബ്ലാക്ക് എന്ന വിഭാഗത്തിലുള്ള പാമ്പുകള്‍ പ്രസവിച്ച 97 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവ പ്രസവിക്കുന്നതിനായി കൂട്ടം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പാമ്പുകളെ കണ്ട ഉടന്‍ തന്നെ പ്രദേശത്തെ പാമ്പ് പിടിത്തക്കാരനായ ഡിലന്‍ കൂപ്പറിനെ അറിയിച്ചു. 97 ചെറിയ പാമ്പുകളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത് ഡിലന്‍ കൂപ്പര്‍ പറഞ്ഞു. പാമ്പുകളെ പിടിച്ചതോടെയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായത്.
വിഷമുള്ള പാമ്പാണ് റെഡ് ബെല്ലി ബ്ലാക്. വനപ്രദേശങ്ങളിലും, ചതുപ്പുനിലങ്ങളിലും, നദീതീരങ്ങളിലും, ജലപാതകളിലും സാധാരണയായി കാണപ്പെടുന്ന ഈ പാമ്പ് പലപ്പോഴും അടുത്തുള്ള നഗരപ്രദേശങ്ങളിലേക്ക് കടക്കാറുണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളില്‍, സാധാരണയായി ജലസസ്യങ്ങളുടെയും മരക്കഷണങ്ങളുടെയും കെട്ടുകളിലൂടെയാണ് ഇത് ഭക്ഷണം കഴിക്കുന്നത്. സുരക്ഷാ കാരണങ്ങളാലോ അനുയോജ്യമായ ആവാസ വ്യവസ്ഥയോ കണക്കാക്കിയാണ് പ്രസവത്തിനായി ഈ പാമ്പുകള്‍ ഒത്തുകൂടുമെന്ന് പാമ്പുകളെ കുറിച്ച് പഠനം നടത്തുകയും എഴുത്തുകാരനുമായ സ്‌കോട്ട് ഐപ്പര്‍ പറഞ്ഞു. എന്നാലും ഇത് അപൂര്‍വ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു റെഡ് ബെല്ലി പാമ്പിന് നാലിനും 35നും ഇടയില്‍ കുഞ്ഞുങ്ങളുണ്ടാകും. നൂറിലധികം പാമ്പുകള്‍ ഉള്ളതിനാല്‍ ഇവയെ ദേശീയ ഉദ്യാനത്തിലേയ്ക്ക് വിടാന്‍ തീരുമാനമായി.
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
ചില തീരുമാനങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ എതിര്‍പ്പ് കാണിച്ചാലും കഠിനാധ്വാനവും ബുദ്ധിയും അവരെ ഉയര്‍ച്ചയില്‍ എത്തിക്കും. അത്തരത്തില്‍ ഒരു സംഭവം ആണ് യുഎസിലെ ടെക്‌സാസ് സ്വദേശിനിയായ 23 വയസുകാരിയുടേത്.
ഈ പെണ്‍കുട്ടി ഒരു മാസം മാലിന്യം ശേഖരിച്ച് വിറ്റ് നേടുന്നത് 9 ലക്ഷമാണ്. ഒരു കൗതുകത്തിന് തന്റെ പതിമൂന്നാമത്തെ വയസില്‍ ആണ് മാലിന്യ ശേഖരത്തില്‍ ആദ്യമായി പരിശോധന നടത്തുന്നത്. അന്ന് ആ കൗമാരക്കാരിക്ക് അതില്‍ നിന്നും ചില കളിപ്പാട്ടങ്ങള്‍ ലഭിച്ചു. പക്ഷേ. വീട്ടില്‍ നിന്നും ആവശ്യത്തിലേറെ വഴക്കും കിട്ടി.
മാതാപിതാക്കളുടെ വഴക്കിനെക്കാള്‍ കളിപ്പാട്ടമായിരുന്നു അവളെ കീഴടക്കിയത്. അതുകൊണ്ട് തന്നെ അവള്‍ വീണ്ടും വീണ്ടും മാലിന്യകൂമ്പാരത്തിലേക്ക് എത്തി. പതുക്കെ അവള്‍ മറ്റൊരു തന്ത്രം പ്രയോഗിച്ചു. തന്റെ വീടിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ അവള്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന വസ്‌കുക്കള്‍ ശേഖരിച്ച് അവള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് മുന്നോടിയാണെന്ന് എല്ലാ റോസ് തിരിച്ചറിഞ്ഞില്ല. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്ന് ലക്ഷാധിപതിയാണ് എല്ലാ റോസ്,
50,000 രൂപ വിലയുള്ള ഒരു ഡൈസണ്‍ എയര്‍റാപ്പും 44,000 രൂപ വിലമതിക്കുന്ന വാലന്റീനോ പരിശീലക ഉപകരണങ്ങളുമാണ് തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെന്ന് എല്ലാ റോസ് പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന പലതും ബ്രാന്റഡ് വസ്തുക്കളായിരിക്കും. അവയ്ക്ക് ഓണ്‍ലൈനില്‍ വലിയ ഡിമാന്റാണെന്നും എല്ലാ കൂട്ടിചേര്‍ക്കുന്നു. ഓഫ് സീസണില്‍ കുറഞ്ഞത് 45,000 രൂപയും സീസണില്‍ 9 ലക്ഷം രൂപവരെയും മാസ വരുമാനം ലഭിക്കുന്നെന്നും എല്ലാ പറയുന്നു. ഒപ്പം താന്‍ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ അവള്‍ പങ്കുവയ്ക്കുന്നു. ഇത് തനിക്ക് ബിസിനസില്‍ വിശ്വാസ്യത നേടിത്തന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വരുമാന മാര്‍ഗ്ഗം കണ്ടെത്തിയതിനാല്‍ ഇന്ന് വീട്ടുകാരും എല്ലയെ പിന്തുണയ്ക്കുന്നു.
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
രാജ്യത്തെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിലില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു. മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ ആണ് കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടത്. മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്.
സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നവരെ ആണ് കമ്പനി പിരിച്ചുവിട്ടത്. 700 പേരെയായിരുന്നു സ്ഥാപനം ആകെ ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ മുന്നൂറ് പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്.
ജീവനക്കാരുടെ നിലവാരം അളക്കുന്നതിനായി നടത്തുന്ന ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് തവണ അവസരം നല്‍കിയെന്നും എന്നിട്ടും പരീക്ഷയില്‍ പാസായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. ട്രെയിനി ജീവനക്കാരെ മൂന്നു മാസമായപ്പോള്‍ ഒരു പരീക്ഷ എഴുതിച്ചെന്നും അതില്‍ പരാജയപ്പെട്ടതോടെയാണ് പിരിച്ചു വിടല്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷ പാസായില്ലെങ്കില്‍ പിരിച്ചു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇവരില്‍ നിന്നും എഴുതി വാങ്ങിയിരുന്നു. ഇവരോട് വൈകിട്ട് 6 മണിക്ക് മുന്‍പ് ക്യാംപസ് വിടണമെന്നും നിര്‍ദേശിച്ചിരുന്നു.
ബാച്ചുകളായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയുമായിരുന്നു. ഇത് അന്യായമായ പിരിച്ചു വിടലാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. പിരിച്ചു വിടാന്‍ ഉറച്ചാണ് പരീക്ഷ നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂട്ടപ്പിരിച്ചു വിടലിനെതിരേ തൊഴില്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന വേളയില്‍ തന്നെ ഇന്റേണല്‍ അസെസ്‌മെന്റിനെ കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്നാണ് ഇന്‍ഫോസിസ് പറയുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ കോണ്‍ട്രാക്ടിലും മൂന്ന് ശ്രമങ്ങള്‍ക്കുള്ളില്‍ പരീക്ഷയില്‍ പാസായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടായി ഈ പ്രക്രിയ തുടര്‍ന്ന് വരികയാണെന്നും ക്ലയന്റുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ്
മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്മെന്റ് സംവിധാനം തയ്യാറാക്കുന്നു. ഉടന്‍ ഉപയോക്താക്കളിലേക്ക് ഇത് എത്തുമെന്നാണ് സൂചന. വാട്സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്മെന്റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. വാട്‌സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്‌മെന്റ് സംവിധാനമുണ്ട്. ഇതിന്റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്മെന്റുകള്‍ നടത്താന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്.
ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്. വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്മെന്റ്, വാട്ടര്‍ ബില്‍, മൊബൈല്‍ പ്രീപെയ്ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്‌മെന്റുകള്‍, ലാന്‍ഡ്ലൈന്‍ പോസ്റ്റ്പെയ്ഡ് ബില്‍, റെന്റ് പെയ്‌മെന്റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്‌സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.
ഇവന്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്‌സ്ആപ്പിന്റെ ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചര്‍ ഉടന്‍ തന്നെ സ്വകാര്യ ചാറ്റുകള്‍ക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്‌സ്ആപ്പ്. ഐഒഎസിനുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാക്കി. ഇവന്റുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
കഴിഞ്ഞ വ്യാഴാഴ്ച യുഎസിലെ അലാസ്‌കയില്‍ നിന്നും കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയ വിമാനത്തില്‍ സഞ്ചരിച്ചവരില്‍ 10 പേര്‍ മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറന്‍ അലാസ്‌കയ്ക്ക് മുകളില്‍ വച്ച് കാണാതായ വിമാനത്തെയാണ് തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയത്.
പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്നാണ് വിമാനം കണ്ടെത്തിയത്. പൈലറ്റും ഒന്‍പതു യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്ന് 2.37നാണ് വിമാനം പുറപ്പെട്ടത്.
അപകട കാരണം വ്യക്തമല്ല. അപകട സിഗ്നലുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ പറയുന്നു. പറന്നുയര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
നോമിന് ഏകദേശം 12 മൈല്‍ അകലെയും 30 മൈല്‍ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. പ്രദേശത്ത് ചെറിയ രീതിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.