18
MAR 2021
THURSDAY
1 GBP =108.87 INR
1 USD =87.78 INR
1 EUR =90.65 INR
breaking news : ആശുപത്രി വാർഡുകളിൽ നൊറോവൈറസ്സ് അതിസാരം കാട്ടുതീ പോലെ പടരുന്നു! ഇംഗ്ലണ്ടിൽ പ്രതിദിനം ആശുപത്രികളിൽ അഡ്‌മിറ്റാകുന്നത് ആയിരത്തോളം രോഗികൾ! ലണ്ടനിലെ ആശുപത്രി 3 വാർഡുകൾ അടച്ചു, ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളും എൻഎച്ച്എസ് ആശുപത്രികളും ലിസ്റ്റിൽ >>> വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍ >>> പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ >>> ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു >>> ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ് >>>
Home >> NEWS
ചെറിയ മോപ്പഡിലോ സൈക്കിളിലോ പിന്നിലൂടെ പതുങ്ങിവരും.. കാൽനടക്കാരുടെ ഫോണും ബാഗും തട്ടിപ്പറിച്ച് അതിവേഗം രക്ഷപ്പെടും! ലണ്ടനിൽ നടക്കുമ്പോൾ മലയാളികൾ സൂക്ഷിക്കുക, ഒരാഴ്‌ചയ്‌ക്കിടെ അറസ്റ്റിലായത് 230 പിടിച്ചുപറിക്കാർ! പിടിച്ചുപറി ഹോട്ട്സ്പോട്ടുകൾ അറിയുക

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-02-06

 

കേരളത്തിലെ റോഡുകളിൽ സ്ത്രീകളുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുന്ന മോഷ്‌ടാക്കൾ പതിവുകാഴ്ചയായിട്ട് കാലമേറെയായി. സ്വർണ്ണത്തിന് റെക്കോർഡ് വിലയായതോടെ കഴുകൻ  കണ്ണുകളോടെ തലങ്ങും വിലങ്ങും പറക്കുന്ന ഈ പിടിച്ചുപറിക്കാരെക്കുറിച്ച് ദൈവത്തിന്റെ സ്വന്തംനാട് സന്ദർശിക്കാനെത്തുന്ന വിദേശികൾക്കും പ്രവാസികൾക്കും പോലീസ് മുന്നറിയിപ്പ് നൽകാറുണ്ട്.

എന്നാൽ അതിനുസമാനമായ അവസ്ഥ ലണ്ടനിലെ തെരുവുകളിലുമുണ്ട്. ഇവിടെ സ്വർണ്ണമാല അണിഞ്ഞുനടക്കുന്നവർ കുറവായതിനാൽ പകരം കൈയിലെ സ്മാർട്ട് ഫോണുകളും പണമടങ്ങിയ ബാഗുകളും തട്ടിയെടുക്കുകയാണ് പതിവ്. അതുപോലെ ഇരയാകുന്നവരുടെ ശാരീരിക പരുക്കുകളുടെ കാര്യത്തിലും ലണ്ടനിലും കേരളത്തിലും കാര്യമായ വ്യത്യാസമുണ്ടെന്നും കാണാം.

പിടിച്ചുപറിക്കാരുടെ ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്ച്ച ലണ്ടനിലെ ഫോൺ മോഷണ സംഘങ്ങൾക്കെതിരെ അതിശക്തമായ വേട്ടയാടലും മിന്നൽ റെയ്‌ഡുകളുമാണ് സ്കോട്ട്‌ലാൻഡ് യാർഡ് പോലീസ് നടത്തിയത്. ലണ്ടനിലെ കാൽനടയാത്രക്കാരും  ഇവിടെ എത്തുന്ന സന്ദർശകരും ഏറ്റവും അധികം സൂക്ഷിക്കേണ്ട പിടിച്ചുപറിക്കാരുടെ  ഹോട്ട്സ്പോട്ടുകൾ ഏതൊക്കെയാണെന്ന വിവരവും പോലീസ് പുറത്തുവിട്ടു.

നാട്ടിൽനിന്ന് യുകെ സന്ദർശിക്കാൻ ബന്ധുക്കൾ എത്തുമ്പോഴും അതുപോലെ യുകെയിൽ നഴ്സിംഗ് ജോലിക്കും മറ്റുമായി ആദ്യമായി എത്തിയിട്ടുള്ളവരും ലണ്ടനിലെ തെരുവുകളിലൂടെ നടക്കുമ്പോൾ, വിലയേറിയ ആഭരണങ്ങളും പണമടങ്ങിയ ബാഗും കൈകളിൽ പിടിച്ച് നടക്കാതിരിക്കാനും പിടിച്ചുപറിക്കാരുടെ ഈ ഹോട്ട്സ്പോട്ടുകളിൽ ഒറ്റയ്ക്ക് പെട്ടുപോകാതിരിക്കാനും പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്.

 

ഒരാഴ്ച നീണ്ടുനിന്ന സ്‌കോട്ട്ലാൻഡ് യാർഡിന്റെ  ഈ മിന്നലാക്രമണത്തിൽ മോഷ്ടിക്കപ്പെട്ട 1,000-ത്തിലധികം ഫോണുകൾ പോലീസ് പിടിച്ചെടുത്തു, 230 മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു. ഇങ്ങനെ മോഷ്ടിക്കപ്പെടുന്ന ഫോണുകൾ പലതും ബ്രിട്ടന് പുറത്ത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കള്ളക്കടത്തായി എത്തിച്ചാണ് മോഷ്ടാക്കളുടെ അന്താരാഷ്ട്ര സംഘം വിൽപ്പന നടത്തുന്നത്. 

ഇ-ബൈക്കുകളിലും മോപ്പഡുകളിലും നഗരത്തിൽ ചുറ്റിത്തിരിയുന്ന കൊള്ളക്കാരായ ഫോൺ മോഷ്ടാക്കളെ അവസാനിപ്പിക്കാനുള്ള ശ്രമം ശക്തമാക്കുന്നതിനിടെ, ഈ സംഘത്തിൽ ഉൾപ്പെട്ട അന്താരാഷ്ട്ര ബന്ധമുള്ള വമ്പൻ റാക്കറ്റിനെ പിടികൂടാൻ കഴിഞ്ഞെന്നും മെറ്റ് പോലീസ് അറിയിച്ചു. 

പ്രതിവർഷം 50 മില്യൺ പൗണ്ട് സമ്പാദിക്കുന്ന കുറ്റകൃത്യ തരംഗം സമീപ വർഷങ്ങളിൽ നിയന്ത്രണാതീതമായി മാറി. മോഷ്ടിച്ച ഉപകരണങ്ങൾ ബ്രിട്ടീഷ് മണ്ണിലോ വിദേശത്തോ വിറ്റ് മോഷ്‌ടാക്കൾ വൻതോതിൽ പണം സമ്പാദിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

തിരക്കില്ലാത്ത തെരുവുകളിലൂടെ യാത്രക്കാർ നടന്നുനീങ്ങുമ്പോൾ അവരുടെ കൈകളിലുള്ള ഫോണുകളും ബാഗുകളും മറ്റും തട്ടിപ്പറിക്കുന്നതാണ് മോഷ്ടാക്കളുടെ പ്രധാന രീതി. ഇതിനായി ശബ്ദംകുറഞ്ഞ ഇലക്ട്രിക് മോപ്പഡുകളിലോ സൈക്കിളുകളിലോ പിന്നിലൂടെ വന്നതാണ് ഇവർ കൂടുതലും തട്ടിപ്പറികൾ നടത്തുന്നത്. ബൈക്കിലെത്തി പിടിച്ചുപറിച്ചശേഷം അതിവേഗം കടന്നു കളയുന്ന വരും ഇക്കൂട്ടത്തിലുണ്ട് 

എന്നാൽ ലണ്ടനിൽ മോഷണത്തിന്  ഇരയാകുന്നവരേക്കാൾ കേരളത്തിലെ മാല പൊട്ടിക്കലിന് ഇരയാകുന്നവർക്കാണ് കൂടുതൽ ശാരീരിക പരിക്കുകൾ ഏൽക്കുന്നതെന്നും കാണാം. മാത്രമല്ല ലണ്ടൻകാർ പലപ്പോഴും മോഷ്ടാക്കളെ പിന്തുടർന്ന് അവരെ കീഴടക്കി മോഷണ വസ്തുക്കൾ തിരികെ പിടിച്ചു വാങ്ങുകയും ചെയ്യുന്നു. 

 

അതേസമയം കേരളത്തിൽ മാല പൊട്ടിക്കലിന്  ഇരയാകുന്ന സ്ത്രീകൾ പലപ്പോഴും റോഡിൽ തലയടിച്ചുവീഴുകയാണ് പതിവ്. മോഷ്ടാവ് കഴുത്തിലെ മാലയിൽ പിടിച്ച് പൊട്ടിക്കുന്നതിനായി ശക്തമായി വലിക്കുമ്പോൾ സ്ത്രീകൾ മലനടിച്ച് നിലത്ത് വീഴുന്നു. ഇത് പലപ്പോഴും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പരിക്കുകൾക്കും അല്ലെങ്കിൽ ജീവഹാനിക്കും ഇടയാക്കുന്നു.

അതിനാൽ തന്നെ കേരളത്തിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ,  പ്രത്യേകിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കാൽനടയായി യാത്രചെയ്യുമ്പോൾ യുകെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ഒരു കാരണവശാലും വിലയേറിയ സ്വർണ്ണമാലയോ മറ്റു ആഭരണങ്ങളോ അണിയരുതെന്നും നിർദ്ദേശിക്കപ്പെടുന്നു. 

ലണ്ടനിലെ തെരുവുകളിൽ വ്യാപകമായ സ്മാർട്ട്‌ഫോൺ പിടിച്ചുപറിക്കാരെ പിടികൂടുന്നതിനും മോഷ്ടാക്കളെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇപ്പോൾ മെട്രോപൊളിറ്റൻ പോലീസ് സാധാരണ വസ്ത്രം ധരിച്ച നിരവധി മഫ്‌തി പോലീസ് ഉദ്യോഗസ്ഥരെ ഇറക്കിയിട്ടുണ്ട്. ഇവർ  ഫോൺ ട്രാക്കിംഗ് ഡാറ്റ ഉപയോഗിച്ചും മോഷ്ടാക്കളെ പിന്തുടരുന്നു. 

വടക്കുകിഴക്കൻ ലണ്ടനിൽ നടന്ന ഒരു അറസ്റ്റിനിടെ, അനധികൃത ഇ-ബൈക്ക് ഓടിച്ചിരുന്ന 15 വയസ്സുള്ള ഒരു ആൺകുട്ടിയുടെ കൈവശം ഫോണുകൾക്ക് പുറമെ, ഒരു 'വലിയ' കത്തിയും 1,000 പൗണ്ട് പണവും കണ്ടെത്തി. 

 

പിടിച്ചുപറിക്കാരുടെ ലണ്ടനിലെ  ഹോട്ട്സ്പോട്ടുകൾ 

വെസ്റ്റ് എൻഡ്, വെസ്റ്റ്മിൻസ്റ്റർ, ഈസ്റ്റ് ഹാം, വെസ്റ്റ് ഹാം, ബിർമിംഹാം, എസ്സെക്‌സ്  എന്നിവയുൾപ്പെടെയുള്ള ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ പോലീസ് കൂടുതൽ പട്രോളിംഗ് നടത്തിവരുന്നു. ഈ സ്ഥലങ്ങളിലാണ്  ഏകദേശം 40 ശതമാനം ഫോൺ മോഷണങ്ങളും പിടിച്ചുപറിയും നടക്കുന്നതെന്ന് മെറ്റ് പോലീസ് പറയുന്നു. 

മോഷ്ടിച്ച 5,000-ത്തിലധികം ഫോണുകൾ വിറ്റഴിച്ച ഒരുസംഘവും റെയ്‌ഡിൽ  കുടുങ്ങി. പിടിക്കപ്പെട്ട ആ സംഘത്തെ കുടുക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക തന്ത്രങ്ങളും ഇരകളുടെ റിപ്പോർട്ടുകളും ഉപയോഗിച്ചു. 

25 വയസ്സുള്ള അഹമ്മദ് അബ്ദുൽഹകീം ബെൽഹനാഫി, 34 വയസ്സുള്ള നാസിഹ് ചെറൈതിയ, 25 വയസ്സുള്ള റിയാദ് മമൗനി, 18 വയസ്സുള്ള റിയാസ് മൊഹമ്മദ് എന്നിവരാണ് കഴിഞ്ഞയാഴ്ച്ച പിടിയിലായ പ്രധാന പിടിച്ചുപറിക്കാരും മോഷ്ടാക്കളും. ഇവരുടെ പിന്നിൽ അന്താരാഷ്‌ട്ര അധോലോക സംഘവുമുണ്ടെന്നും പോലീസ്. അവരാണ് മോഷണവസ്‌തുക്കൾ വിദേശത്തേക്ക് കള്ളക്കടത്ത് നടത്തി വിൽക്കുന്നത്. മെറ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ കഴിഞ്ഞവർഷം മാത്രം നടത്തിയ കുറ്റകൃത്യങ്ങളുടെ ആകെ മൂല്യം 5.1 മില്യൺ പൗണ്ടാണെന്നും വെളിപ്പെടുത്തുന്നു.


 

More Latest News

വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍

മെല്‍ബണ്‍: വീട്ടുവളപ്പില്‍ ഒരു പാമ്പിനെ കണ്ടാല്‍ ഒരാഴ്ച ഉറക്കം പോകുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ വീട്ടു വളപ്പില്‍ നൂറിലധികം പാമ്പുകളെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ? ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആണ് അത്തരം ഒരു അനുഭവം ആളുകള്‍ക്ക് ഉണ്ടായത്. ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെയാണ് വീട്ടുവളപ്പില്‍ കണ്ടെത്തിയത്. റെഡ് ബെല്ലി ബ്ലാക്ക് എന്ന വിഭാഗത്തിലുള്ള പാമ്പുകള്‍ പ്രസവിച്ച 97 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവ പ്രസവിക്കുന്നതിനായി കൂട്ടം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാമ്പുകളെ കണ്ട ഉടന്‍ തന്നെ പ്രദേശത്തെ പാമ്പ് പിടിത്തക്കാരനായ ഡിലന്‍ കൂപ്പറിനെ അറിയിച്ചു. 97 ചെറിയ പാമ്പുകളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത് ഡിലന്‍ കൂപ്പര്‍ പറഞ്ഞു. പാമ്പുകളെ പിടിച്ചതോടെയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായത്. വിഷമുള്ള പാമ്പാണ് റെഡ് ബെല്ലി ബ്ലാക്. വനപ്രദേശങ്ങളിലും, ചതുപ്പുനിലങ്ങളിലും, നദീതീരങ്ങളിലും, ജലപാതകളിലും സാധാരണയായി കാണപ്പെടുന്ന ഈ പാമ്പ് പലപ്പോഴും അടുത്തുള്ള നഗരപ്രദേശങ്ങളിലേക്ക് കടക്കാറുണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളില്‍, സാധാരണയായി ജലസസ്യങ്ങളുടെയും മരക്കഷണങ്ങളുടെയും കെട്ടുകളിലൂടെയാണ് ഇത് ഭക്ഷണം കഴിക്കുന്നത്. സുരക്ഷാ കാരണങ്ങളാലോ അനുയോജ്യമായ ആവാസ വ്യവസ്ഥയോ കണക്കാക്കിയാണ് പ്രസവത്തിനായി ഈ പാമ്പുകള്‍ ഒത്തുകൂടുമെന്ന് പാമ്പുകളെ കുറിച്ച് പഠനം നടത്തുകയും എഴുത്തുകാരനുമായ സ്‌കോട്ട് ഐപ്പര്‍ പറഞ്ഞു. എന്നാലും ഇത് അപൂര്‍വ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു റെഡ് ബെല്ലി പാമ്പിന് നാലിനും 35നും ഇടയില്‍ കുഞ്ഞുങ്ങളുണ്ടാകും. നൂറിലധികം പാമ്പുകള്‍ ഉള്ളതിനാല്‍ ഇവയെ ദേശീയ ഉദ്യാനത്തിലേയ്ക്ക് വിടാന്‍ തീരുമാനമായി.

പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ

ചില തീരുമാനങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ എതിര്‍പ്പ് കാണിച്ചാലും കഠിനാധ്വാനവും ബുദ്ധിയും അവരെ ഉയര്‍ച്ചയില്‍ എത്തിക്കും. അത്തരത്തില്‍ ഒരു സംഭവം ആണ് യുഎസിലെ ടെക്‌സാസ് സ്വദേശിനിയായ 23 വയസുകാരിയുടേത്. ഈ പെണ്‍കുട്ടി ഒരു മാസം മാലിന്യം ശേഖരിച്ച് വിറ്റ് നേടുന്നത് 9 ലക്ഷമാണ്. ഒരു കൗതുകത്തിന് തന്റെ പതിമൂന്നാമത്തെ വയസില്‍ ആണ് മാലിന്യ ശേഖരത്തില്‍ ആദ്യമായി പരിശോധന നടത്തുന്നത്. അന്ന് ആ കൗമാരക്കാരിക്ക് അതില്‍ നിന്നും ചില കളിപ്പാട്ടങ്ങള്‍ ലഭിച്ചു. പക്ഷേ. വീട്ടില്‍ നിന്നും ആവശ്യത്തിലേറെ വഴക്കും കിട്ടി. മാതാപിതാക്കളുടെ വഴക്കിനെക്കാള്‍ കളിപ്പാട്ടമായിരുന്നു അവളെ കീഴടക്കിയത്. അതുകൊണ്ട് തന്നെ അവള്‍ വീണ്ടും വീണ്ടും മാലിന്യകൂമ്പാരത്തിലേക്ക് എത്തി. പതുക്കെ അവള്‍ മറ്റൊരു തന്ത്രം പ്രയോഗിച്ചു. തന്റെ വീടിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ അവള്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന വസ്‌കുക്കള്‍ ശേഖരിച്ച് അവള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് മുന്നോടിയാണെന്ന് എല്ലാ റോസ് തിരിച്ചറിഞ്ഞില്ല. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്ന് ലക്ഷാധിപതിയാണ് എല്ലാ റോസ്, 50,000 രൂപ വിലയുള്ള ഒരു ഡൈസണ്‍ എയര്‍റാപ്പും 44,000 രൂപ വിലമതിക്കുന്ന വാലന്റീനോ പരിശീലക ഉപകരണങ്ങളുമാണ് തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെന്ന് എല്ലാ റോസ് പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന പലതും ബ്രാന്റഡ് വസ്തുക്കളായിരിക്കും. അവയ്ക്ക് ഓണ്‍ലൈനില്‍ വലിയ ഡിമാന്റാണെന്നും എല്ലാ കൂട്ടിചേര്‍ക്കുന്നു. ഓഫ് സീസണില്‍ കുറഞ്ഞത് 45,000 രൂപയും സീസണില്‍ 9 ലക്ഷം രൂപവരെയും മാസ വരുമാനം ലഭിക്കുന്നെന്നും എല്ലാ പറയുന്നു. ഒപ്പം താന്‍ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ അവള്‍ പങ്കുവയ്ക്കുന്നു. ഇത് തനിക്ക് ബിസിനസില്‍ വിശ്വാസ്യത നേടിത്തന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വരുമാന മാര്‍ഗ്ഗം കണ്ടെത്തിയതിനാല്‍ ഇന്ന് വീട്ടുകാരും എല്ലയെ പിന്തുണയ്ക്കുന്നു.

ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു

രാജ്യത്തെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിലില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു. മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ ആണ് കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടത്. മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നവരെ ആണ് കമ്പനി പിരിച്ചുവിട്ടത്. 700 പേരെയായിരുന്നു സ്ഥാപനം ആകെ ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ മുന്നൂറ് പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ നിലവാരം അളക്കുന്നതിനായി നടത്തുന്ന ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് തവണ അവസരം നല്‍കിയെന്നും എന്നിട്ടും പരീക്ഷയില്‍ പാസായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. ട്രെയിനി ജീവനക്കാരെ മൂന്നു മാസമായപ്പോള്‍ ഒരു പരീക്ഷ എഴുതിച്ചെന്നും അതില്‍ പരാജയപ്പെട്ടതോടെയാണ് പിരിച്ചു വിടല്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷ പാസായില്ലെങ്കില്‍ പിരിച്ചു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇവരില്‍ നിന്നും എഴുതി വാങ്ങിയിരുന്നു. ഇവരോട് വൈകിട്ട് 6 മണിക്ക് മുന്‍പ് ക്യാംപസ് വിടണമെന്നും നിര്‍ദേശിച്ചിരുന്നു. ബാച്ചുകളായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയുമായിരുന്നു. ഇത് അന്യായമായ പിരിച്ചു വിടലാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. പിരിച്ചു വിടാന്‍ ഉറച്ചാണ് പരീക്ഷ നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂട്ടപ്പിരിച്ചു വിടലിനെതിരേ തൊഴില്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന വേളയില്‍ തന്നെ ഇന്റേണല്‍ അസെസ്‌മെന്റിനെ കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്നാണ് ഇന്‍ഫോസിസ് പറയുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ കോണ്‍ട്രാക്ടിലും മൂന്ന് ശ്രമങ്ങള്‍ക്കുള്ളില്‍ പരീക്ഷയില്‍ പാസായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടായി ഈ പ്രക്രിയ തുടര്‍ന്ന് വരികയാണെന്നും ക്ലയന്റുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.

ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ്

മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്മെന്റ് സംവിധാനം തയ്യാറാക്കുന്നു. ഉടന്‍ ഉപയോക്താക്കളിലേക്ക് ഇത് എത്തുമെന്നാണ് സൂചന. വാട്സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്മെന്റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. വാട്‌സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്‌മെന്റ് സംവിധാനമുണ്ട്. ഇതിന്റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്മെന്റുകള്‍ നടത്താന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്. വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍ പെയ്മെന്റ്, വാട്ടര്‍ ബില്‍, മൊബൈല്‍ പ്രീപെയ്ഡ് റീച്ചാര്‍ജുകള്‍, എല്‍പിജി ഗ്യാസ് പെയ്‌മെന്റുകള്‍, ലാന്‍ഡ്ലൈന്‍ പോസ്റ്റ്പെയ്ഡ് ബില്‍, റെന്റ് പെയ്‌മെന്റുകള്‍ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരീക്ഷണം പൂര്‍ത്തിയാക്കി എപ്പോള്‍ ഈ വാട്‌സ്ആപ്പ് ഫീച്ചര്‍ സാധാരണ യൂസര്‍മാര്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല. ഇവന്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്‌സ്ആപ്പിന്റെ ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചര്‍ ഉടന്‍ തന്നെ സ്വകാര്യ ചാറ്റുകള്‍ക്കും ലഭ്യമാക്കാനൊരുങ്ങുന്നുമുണ്ട് വാട്‌സ്ആപ്പ്. ഐഒഎസിനുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് (25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാക്കി. ഇവന്റുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.

ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു

കഴിഞ്ഞ വ്യാഴാഴ്ച യുഎസിലെ അലാസ്‌കയില്‍ നിന്നും കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയ വിമാനത്തില്‍ സഞ്ചരിച്ചവരില്‍ 10 പേര്‍ മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറന്‍ അലാസ്‌കയ്ക്ക് മുകളില്‍ വച്ച് കാണാതായ വിമാനത്തെയാണ് തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്നാണ് വിമാനം കണ്ടെത്തിയത്. പൈലറ്റും ഒന്‍പതു യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്ന് 2.37നാണ് വിമാനം പുറപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. അപകട സിഗ്നലുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ പറയുന്നു. പറന്നുയര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. നോമിന് ഏകദേശം 12 മൈല്‍ അകലെയും 30 മൈല്‍ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. പ്രദേശത്ത് ചെറിയ രീതിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Other News in this category

  • ആശുപത്രി വാർഡുകളിൽ നൊറോവൈറസ്സ് അതിസാരം കാട്ടുതീ പോലെ പടരുന്നു! ഇംഗ്ലണ്ടിൽ പ്രതിദിനം ആശുപത്രികളിൽ അഡ്‌മിറ്റാകുന്നത് ആയിരത്തോളം രോഗികൾ! ലണ്ടനിലെ ആശുപത്രി 3 വാർഡുകൾ അടച്ചു, ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളും എൻഎച്ച്എസ് ആശുപത്രികളും ലിസ്റ്റിൽ
  • 2 ദിവസത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത് 2 സ്കോട്ട്ലാൻഡ് മലയാളികൾ! ടെന്നിസ് കളിക്കിടെ ലിവിങ്‌സ്റ്റണിൽ യുവ എൻജിനീയർ മനീഷ് നമ്പൂതിരിയും നാട്ടിൽ അവധിക്കെത്തിയ ലിയോ ജോണും ആകസ്മികമായി വിടപറഞ്ഞു! യുകെ മലയാളികളിൽ നടുക്കമുണർത്തി കുഴഞ്ഞുവീണ് മരണങ്ങൾ
  • കാത്തിരുന്നാൽ കാർ ഇൻഷുറൻസിൽ ലോട്ടറി അടിക്കും! 12 മാസത്തിനിടെ ഇൻഷുറൻസ് ചാർജ്ജ് കുറഞ്ഞത് 23%! ശരാശരി പ്രീമിയത്തിൽ 221 പൗണ്ടിന്റെ കുറവ്! ഇൻഷുറൻസ് ചാർജ്ജ് കുറയ്ക്കാനുള്ള ട്രിക്കുകളും ടിപ്സുകളും അറിയുക
  • ബാധിച്ചാൽ പത്തിലൊരാൾ മരിക്കും..! എംപോക്‌സിന്റെ മാരകമായ പുതിയ വകഭേദം പടരുന്നത് നേരിടാൻ 12 പുതിയ വാക്സിനേഷൻ സെന്ററുകൾ തുറന്ന് എൻഎച്ച്എസ്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; 3 രീതിയിൽ സെക്സ് ചെയ്യുന്നവർക്ക് വരാനുള്ള സാധ്യത കൂടുതൽ
  • ജീവനെടുക്കുന്ന സ്റ്റെയർകേസുകൾ..! പീറ്റർബറോയിൽ വീടിനുള്ളിലെ സ്റ്റെയർകേസിൽനിന്നു വീണ് മലയാളി കുടുംബനാഥന് അകാലമൃത്യു! സ്റ്റെയർകേസിൽ നിന്നുള്ള അപ്രതീക്ഷിത വീഴ്ച്ചകളും മരണവും യുകെ മലയാളികൾക്കിടയിൽ ഇപ്പോൾ തുടർക്കഥ!
  • പണമെടുക്കാനും അടയ്ക്കാനും കഴിയുന്നില്ല.. 3 ദിവസമായി ബാർക്ലേയ്‌സ് ബാങ്ക് ഉപഭോക്താക്കൾ നട്ടംതിരിയുന്നു! അടച്ചുപൂട്ടുമോയെന്ന് ആശങ്ക, സാങ്കേതികപ്രശ്‌നമെന്നും ഉടൻ പരിഹരിക്കുമെന്നും അധികൃതർ
  • മഞ്ഞുകാല ഭീകരബഗായി നൊറോവൈറസ്..! അതിസാര ബാധിതരെക്കൊണ്ട് ആശുപത്രികൾ നിറയുന്നു, കൂടെ കോവിഡും ഉയരുന്നു! നഴ്‌സുമാർ ഉൾപ്പടെ എൻഎച്ച്എസ് സ്റ്റാഫുകളേയും ബാധിക്കുന്നു, ബാധിച്ചവരും ബാധിക്കാതിരിക്കാനും പാലിക്കേണ്ട നിർദ്ദേശങ്ങൾ അറിയുക
  • പീഡനക്കേസിൽ പിടിവിട്ടു.. ബിഷപ്പ് ജോൺ പെരുമ്പളത്ത് രാജിവച്ചു! ലൈംഗിക ആരോപണം ഉന്നയിച്ചത് വനിതാ ബിഷപ്പടക്കം രണ്ടുസ്ത്രീകൾ, കീഴടങ്ങൽ ആംഗ്ലിക്കൻ ബിഷപ്പുമാരുടെ ശക്തമായ എതിർപ്പിനു മുന്നിൽ; നടപടിയില്ലാതെ നാണക്കേടായി സീറോ മലബാർ സഭയിലെ ഏറ്റുമുട്ടലുകൾ!
  • കൊക്കകോള വാങ്ങുമ്പോൾ സൂക്ഷിക്കുക.. ഒറിജിനൽ ടേസ്റ്റും സീറോ ഷുഗറും അടക്കം ബ്രാൻഡുകൾ യുകെയിൽ അടിയന്തരമായി പിൻവലിച്ചു! പിൻവലിച്ച കോള ലിസ്റ്റ് അറിയുക; യുകെയിലെ ആദ്യത്തെ സാറ്റലൈറ്റ് വീഡിയോ കോളുമായി വോഡഫോൺ
  • എസ്സെക്‌സിലെ സ്ത്രീയെയും വനിതാ ബിഷപ്പിനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചു! മലയാളിയായ ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ന്യൂസ് ചാനൽ, ആരോപണത്തിനു പിന്നിൽ സഭയിലെ പ്രശ്നങ്ങളും വ്യക്തിവൈരാഗ്യവുമെന്ന് ബിഷപ്പ്
  • Most Read

    British Pathram Recommends