HEALTH
അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു, അവശത കാരണം ഇന്ന് പുലര്‍ച്ചെയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
3>പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ വള്ളി കെ (26) ആണ് മരിച്ചത്. അവശത കാരണം ഇന്ന് പുലര്‍ച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ വള്ളി മരിച്ചു.
വളാഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം. ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്.
ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കണ്ടുവരുന്നുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകള്‍. കേരളത്തില്‍ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോഗം കണ്ടുവരുന്നത്.
എച്ച്‌ഐവി, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ലൈംഗിക രോഗങ്ങള്‍ എന്നിവ ബാധിച്ച് ലോകത്ത് പ്രതിവര്‍ഷം മരിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്നത്, റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
3>എച്ച്‌ഐവി, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ലൈംഗിക രോഗങ്ങള്‍ എന്നിവ ബാധിച്ച് ലോകത്ത് പ്രതിവര്‍ഷം 25 ലക്ഷത്തോളം ആളുകളാണ് മരണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ലൈംഗിക രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പ്രധാനമായും നാല് തരം ലൈംഗിക രോഗങ്ങളാണ് ഉള്ളത്- സിഫിലിസ്, ഗൊണോറിയ, ക്ലമൈഡിയ, ട്രൈക്കോമോണിയാസിസ്. 2022ല്‍ സിഫിലിസ് രോഗികളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ന്നു. ആ?ഗോളതലത്തില്‍ ഈ രോഗികളുടെ എണ്ണം എണ്‍പതു ലക്ഷത്തിലധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഫിലിസ് രോഗം ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയുമെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോഗികളുള്ളത്. 2030ഓടെ ഈ മഹാമാരിയെ ചെറുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും എന്നാല്‍ അതിനായി രാജ്യങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.
സിഫിലിസിന് പുറമേ ഗൊണോറിയ, ക്ലമൈഡിയ, ട്രൈകോമോണിയാസിസ് തുടങ്ങിയ ലൈംഗികരോഗങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ആഗോളതലത്തില്‍ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകളിലാണ് പുതിയതായി ലൈംഗിക രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് സിഫിലിസ് രോഗികളില്‍ വര്‍ധനവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2022-ല്‍ മാത്രം 11 ലക്ഷം സിഫിലിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 230,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
പുകവലി ശീലമുള്ള കൗമാരക്കാരായ പെണ്‍കുട്ടികളുടെ എണ്ണം ഞെട്ടിക്കും, റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്ത്യ ടോബാക്കോ കണ്‍ട്രോള്‍ ബോര്‍ഡ്
3>പുരുഷന്മാരില്‍ പുകവലി ശീലം ഉള്ളത് പോലെ സ്ത്രീകള്‍ക്കും പുകവലി ശീലം ഉണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ടോബാക്കോ കണ്‍ട്രോള്‍ ബോര്‍ഡ് പുറത്തുവിട്ടൊരു കണക്ക് പ്രകാരമാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പറയുന്നത്.
പുകവലി ശീലമുള്ള കൗമാരക്കാരയ പെണ്‍കുട്ടികളുടെ എണ്ണം രണ്ടു മടങ്ങായി വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൗമാരക്കാരുടെ എണ്ണം പതിന്മടങ്ങാവുമ്പോള്‍ പ്രായമായ സ്ത്രീകളില്‍ പുകവലി ശീലം കുറയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2009 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളില്‍ പുകവലി ശീലം 6.2 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം മുതിര്‍ന്ന പുരുഷന്മാരില്‍ 2.2 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ മുതിര്‍ന്ന സ്ത്രീകളില്‍ 0.4 ശതമാനമാണ് കുറഞ്ഞത്. മുതിര്‍ന്ന സ്ത്രീകളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ക്രമാധീതമായി വര്‍ദ്ധിച്ചിരിക്കുന്നത്. പുകവലി യുവതലമുറയെ വലിയ രീതിയില്‍ ആകര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
49കാരിയുടെ ഇടുപ്പില്‍ സൂചി തറച്ചിട്ട് മൂന്ന് വര്‍ഷം, ശസ്ത്രക്രിയയിലൂടെ സൂചി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍
3>ഏറെ നാളുണ്ടായി ശരീരത്തില്‍ തറച്ച സൂചിയുമായി കഴിഞ്ഞ യുവതിക്ക് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ മോചനം. മൂന്ന് വര്‍ഷമായി 49-കാരിയുടെ ഇടുപ്പില്‍ തറച്ചിരുന്ന സൂചിയാണ് ശസത്രക്രിയയിലൂടെ പുറത്തെടുത്തത്. ഡല്‍ഹി സ്വദേശി രംഭ ദേവിയാണ് യുവതി.
മൂന്ന് വര്‍ഷം മുന്‍പ് തയ്യല്‍ ജോലി ചെയ്യുന്നതിനിടെയാണ് അബദ്ധത്തില്‍ സൂചി ഇടുപ്പില്‍ തറച്ച് കയറിയത്. തയ്യില്‍ ജോലിക്കിടെ രംഭ ദേവി സൂചി കട്ടിലില്‍ കുത്തി വച്ചു. ഇതിനിടെ ഓര്‍ക്കാതെ രംഭ കട്ടിലില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ ഒടിഞ്ഞ സൂചിയുടെ ഒരു ഭാഗം കട്ടിലില്‍ കണ്ടു. ബാക്കി മറ്റെവിടെയെങ്കിലും വീണിരിക്കാമെന്ന് അവര്‍ കരുതി.
ദിവസങ്ങള്‍ പിന്നിട്ടതോടെ 49-കാരിക്ക് ഇടുപ്പിന് വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന അസഹനീയമായതോടെയാണ് ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടുപ്പിലെ പേശികള്‍ക്കിടയില്‍ സൂചിയുടെ ഭാഗം തറച്ചതായി കണ്ടെത്തി. സങ്കീര്‍ണത ചൂണ്ടിക്കാട്ടി മിക്ക ഡോക്ടര്‍മാരും ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചു.
സര്‍ ഗംഗാറാം ആശുപത്രിയിലെ വിദഗ്ധരാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. നിലവില്‍ രംഭ ദേവിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ത്യയില്‍ ക്യാന്‍സര്‍ കാണപ്പെടുന്നത് 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലും സ്ത്രീകളിലും, പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ
3>ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ ക്യാന്‍സര്‍ ബാധിക്കുന്നതിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലും സ്ത്രീകളിലുമാണ് ഇന്ത്യയില്‍ ക്യാന്‍സര്‍ കേസുകളുടെ 20 ശതമാനവും കാണപ്പെടുന്നതെന്നാണ് പഠനം ു പറയുന്നത്.
ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സര്‍ ആണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ക്യാന്‍സറുള്ളത് 26 ശതമാനം പേരിലാണ്.16 ശതമാനം പേരെയാണ് വന്‍കുടല്‍, ആമാശയം, ദഹനനാളത്തിലെ അര്‍ബുദം എന്നിവ ബാധിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. രക്താര്‍ബുദം 9 ശതമാനവും സ്തനാര്‍ബുദം 15 ശതമാനവുമാണ്.
ക്യാന്‍സര്‍ മുക്ത് ഭാരത് കാമ്പെയ്നിന് നേതൃത്വം നല്‍കുന്ന പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സീനിയര്‍ ഓങ്കോളജിസ്റ്റുമായ ആശിഷ് ഗുപ്ത പറഞ്ഞത് യുവാക്കള്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ മോശം ജീവിതശൈലിയാണെന്ന് ആണ്.
ഭക്ഷണ ശീലങ്ങളിലെ മാറ്റം, അമിതവണ്ണം ,അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവ ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന അപകട ഘടകങ്ങളാണെന്ന് ആശിഷ് ഗുപ്ത പറഞ്ഞു. യുവതലമുറയില്‍ ക്യാന്‍സര്‍ സാധ്യത തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം നിലവിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
3>കൊവിഡ് മഹാമാരിക്ക് ശേഷം നിലവില്‍ ആഗോള ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി റിപ്പോര്‍ട്ട്. ആയൂര്‍ ദൈര്‍ഘ്യം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം നിലവിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 71.4 വയസാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 നും 2021 നും ഇടയില്‍ മനുഷ്യന്റെ ആയുസില്‍ 1.8 വര്‍ഷത്തെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.
സമാനമായി ആരോഗ്യത്തോടെയുള്ള ജീവിതകാലേയളവ് 1.5 വര്‍ഷം കുറഞ്ഞ് 61.9 വര്‍ഷമായി. അമേരിക്കയേയും തെക്കുകിഴക്കന്‍ ഏഷ്യയേയുമാണ് ഇത് കൂടുതല്‍ ബാധിച്ചത്. ഇരു ഭൂഖണ്ഡങ്ങളിലേയും ആയുര്‍ദൈര്‍ഘ്യം ഏകദേശം 3 വര്‍ഷം കുറഞ്ഞു.
ഒരു ദശാബ്ദകാലം കൊണ്ട് ആരോഗ്യരംഗത്തുണ്ടാക്കിയ നേട്ടങ്ങള്‍ കോവിഡ് -19 മഹാമാരി ഇല്ലാതാക്കിയെന്ന്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് മൂലം 1.3 കോടിയിലധികം ജീവനുകള്‍ നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019ന് മുമ്പ് മസ്തിഷ്‌കാഘാതം, പക്ഷാഘാതം, അര്‍ബുദം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, അല്‍ഷിമേഴ്സ്, പ്രമേഹം എന്നിവ മൂലമായിരുന്നു 74 ശതമാനം മരണങ്ങളും സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഭക്ഷണത്തില്‍ അഞ്ച് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പാടില്ല, അമിതമായാല്‍ രക്തസമ്മര്‍ദ്ദം പോലുള്ള ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകാം
3>ഉപ്പില്ലാത്ത ഭക്ഷണത്തെ പറ്റി ചിന്തിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഉപ്പ് അമിതമായാലും ശരീരത്തെ ബാധിക്കുമെന്നാണ് പറയുന്നത്. സോഡിയം ക്ലോറൈഡ് ശരീരത്തിന് അവശ്യ പോഷകമാണെങ്കിലും അമിതമായാല്‍ രക്തസമ്മര്‍ദ്ദം പോലുള്ള ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകാം.
ഉപ്പ് കൂടിയാലുള്ള ലക്ഷണങ്ങളും പ്രശ്‌നങ്ങളും:ഉയര്‍ന്ന രക്തസമ്മര്‍ദ്ദം:ഉപ്പ് അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പ്രധാന അപകട ഘടകമാണ്.
നീര് വരിക:അമിതമായി ഉപ്പ് കഴിക്കുന്നത് കൈകള്‍, കാലുകള്‍, കണങ്കാല്‍ എന്നിവിടങ്ങളില്‍ നീര് വരുന്നതിന് ഇടയാക്കും നയിക്കുന്നു.
അമിതമായ ദാഹം:ഉപ്പ് അമിതമായി കഴിക്കുന്നത് അമിത ദാഹം ഉണ്ടാക്കും. കാരണം, ഉപ്പ് അധിക സോഡിയത്തെ നേര്‍പ്പിക്കാന്‍ കോശങ്ങളില്‍ നിന്നും രക്തപ്രവാഹത്തിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. ഇത് അമിത ദാഹത്തിന് ഇടയാക്കും.
വൃക്ക പ്രശ്‌നങ്ങള്‍:അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് രക്തത്തില്‍ നിന്ന് അധിക സോഡിയം ഫില്‍ട്ടര്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കാലക്രമേണ, ഇത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും വൃക്കരോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇടയ്ക്കിടെ തലവേദന:ഉപ്പ് അമിതമായി കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിനും രക്തപ്രവാഹത്തിലെ മാറ്റത്തിനും കാരണമാകും. ഇത് ചിലരില്‍ തലവേദനയോ മൈഗ്രേയ്‌നിനോ ഇടയാക്കും.
അമേരിക്കയില്‍ വീണ്ടും മനുഷ്യനില്‍ പക്ഷിപ്പനി, രോഗബാധ സ്ഥിരീകരിച്ചത് മിഷിഗണിലെ ഒരു ക്ഷീര തൊഴിലാളിയില്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍
3>വാഷിംഗ്ടണ്‍ : പക്ഷിപ്പനി വീണ്ടും മനുഷ്യനില്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആണ് വീണ്ടും മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച വാര്‍ത്തകള്‍ വരുന്നത്. മിഷിഗണിലെ ഒരു ക്ഷീര തൊഴിലാളിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ നിലവില്‍ സംഭവത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറയുന്നു.
പക്ഷിപ്പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ തെളിവുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാലാണ് ഭയപ്പെടേണ്ട സാഹചര്യം ഈ കാര്യത്തില്‍ ഇല്ലെന്ന് പറയുന്നത്. ഇതേ കുറിച്ചുള്ള പരീക്ഷണങ്ങള്‍ മാര്‍ച്ച് മുതല്‍ മിഷിഗണ്‍ തൊഴിലാളി ഉള്‍പ്പെടെ 40 ഓളം ആളുകളെ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ടെക്സാസ് ഡയറി തൊഴിലാളിക്കാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ക്ഷീരസംഘങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ഒമ്പത് സംസ്ഥാനങ്ങളില്‍ മിഷിഗണും ടെക്‌സാസും ഉള്‍പ്പെടുന്നു. ഏകദേശം 20 ശതമാനം പാല്‍ സാമ്പിളുകളിലും എച്ച്5എന്‍1 വൈറസ് കണികകള്‍ ഉണ്ടെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തി.
ടെക്‌സാസ് കേസിന് സമാനമായി, മിഷിഗണിലെ രോഗി കണ്ണിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സിഡിസി പറഞ്ഞു. മിഷിഗണ്‍ തൊഴിലാളിക്ക് നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ ഇയാള്‍ സുഖം പ്രാപിച്ചുവെന്ന് സംസ്ഥാന ആരോഗ്യ-മനുഷ്യ സേവന വകുപ്പ് അറിയിച്ചു.
പക്ഷിപ്പനി ബാധിച്ച കന്നുകാലികളുമായി തൊഴിലാളിക്ക് പതിവായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി വകുപ്പ് അറിയിച്ചു. സിഡിസിയുടെ അഭിപ്രായത്തില്‍ പശുവില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ ഫലമാണ് ഈ കേസ്. രോഗബാധിതരായ പശുക്കളില്‍ നിന്നുള്ള പാലിലും അണുബാധ കണ്ടെത്തിയതോടെ കൂടുതല്‍ മനുഷ്യര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടി, രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം: വീണാ ജോര്‍ജ്ജ്
3>സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കേളജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ സംബന്ധിച്ച പരാതിയിലും ചികിത്സാ പിഴവിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതു വലിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാവാന്‍ പാടില്ല. രോഗികളോട് ഇടപെടുമ്പോള്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം. ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരേ ഉയര്‍ന്ന പരാതികളില്‍ ഡിഎംഒ റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഡയറ്റ് ചെയ്യന്നവര്‍ക്കും ഇനി സൊമാറ്റോ തിരഞ്ഞെടുക്കാം, കലോറി കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുത്ത് തരും
3>ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ആളുകളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുകയാണ്. അതിന്റെ ആദ്യം പടിയായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് കലോറി കുറഞ്ഞ ഭക്ഷണം പ്രോത്സാഹിപ്പിക്കുകയാണ് സൊമാറ്റോ.
ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുമ്പോള്‍ ഇനി റൊട്ടിക്ക് പകരം ബട്ടര്‍ നാന്‍ പോലെയുള്ള കലോറി കുറഞ്ഞ ബദല്‍ ഉല്‍പ്പനങ്ങള്‍ തെരഞ്ഞെടുക്കാം. ഉപഭോക്താവ് ഒരു ഉല്‍പ്പന്നം വാങ്ങുമ്പോള്‍ അതിനെക്കാള്‍ കലോറി കുറഞ്ഞ ഓപ്ഷനുകള്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലാണ് സൊമാറ്റോയുടെ പുതിയ ഫീച്ചര്‍. ഇതിലൂടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് എല്ലാവര്‍ക്കും മാതൃകയാവുകയാണ്.
തങ്ങളുടെ ഉപഭോക്താക്കളെ ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്നതിന് ഈ ഫീച്ചര്‍ സഹായിക്കുന്നു. റൊട്ടിക്ക് പകരം ബട്ടര്‍ നാനുകള്‍ പോലെയുള്ള ഭക്ഷണങ്ങള്‍ ആരംഭിക്കുന്നുവെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ഈ ഫീച്ചറിന് വളരെയധികം പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
അടുത്തിടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ് പുതിയ വഴികള്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. അടുത്തിടെ, ഒരു നിശ്ചിത പരിധിയിലുള്ള പച്ചക്കറി ഓര്‍ഡറുകള്‍ക്കൊപ്പം സൗജന്യ മല്ലി നല്‍കുമെന്ന് ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ദിന്‍ഡ്സ പറഞ്ഞിരുന്നു.