ചുണ്ടു നനയ്ക്കാനെങ്കിലും അൽപം വൈനോ വിസ്‌കിയോ കിട്ടിയിരുന്നെങ്കിലെന്ന് ജീവിതത്തിൽ എപ്പോഴെങ്കിലും ആഗ്രഹിക്കാത്ത പുരുഷന്മാർ കുറവായിരിക്കും. എന്നാൽ ഒരു പൂ ചോദിച്ചപ്പോൾ, പൂക്കാലം തന്നെ കിട്ടിയ അവസ്ഥയിലാണ് ഇന്ന് പത്തനംതിട്ടയിൽ നിന്നുള്ള മലയാളി യുവാവ് തുഷാജ് തുളസീധരൻ.
ലണ്ടനിലെ പ്രശസ്‌ത പഞ്ചനക്ഷത്ര ഹോട്ടൽ ഇമ്പീരിയലിലെ ബാർ കൗണ്ടറിൽ ഒന്നൊന്നായി നിരത്തിവച്ചിരിക്കുന്ന ഗ്ളാസ്സുകൾ… അവയിൽ നുരഞ്ഞുപൊന്തുന്ന മുന്തിയ ഇനം വൈനും വിസ്‌കിയും… ആസമയം അങ്ങോട്ടേയ്ക്ക് ധൃതിയിൽ കടന്നുവരുന്ന ഒരു മലയാളി യുവാവ്. വരവുകണ്ടാൽ, മിമിക്രിതാരം അയ്യപ്പ ബൈജുവിനെപ്പോലെ എല്ലാ ഗ്ലാസ്സിലെ വൈനും ഒറ്റയ്ക്ക് അടിച്ചുകളയും എന്നുതോന്നും.
ചുണ്ടിലൊരു ചെറുചിരിയോടെ അദ്ദേഹം വൈൻഗ്ലാസ്സുകളുട അടുത്തേക്ക് നടന്നുനീങ്ങി. ഓരോ വൈൻ ഗ്ളാസ്സുമെടുത്ത് ആദ്യമൊന്ന് മണപ്പിക്കുന്നു.. പിന്നെ അൽപമൊന്ന് രുചിക്കുന്നു! കൈയിലെ ചെറിയ നോട്ടുബുക്കിൽ എന്തോ കുറിച്ചശേഷം വീണ്ടും അടുത്ത ഗ്ളാസ്സെടുക്കുന്നു.. വീണ്ടും ഗ്ളാസ്സിനുള്ളിലേക്ക് തുറിച്ചുനോക്കുന്നു.. മണപ്പിക്കുന്നു.. രുചിക്കുന്നു..!
ഇത് സോമിലിയർ തുഷാജ് തുളസീധരൻ. വൈൻ മണക്കുന്നതും രുചിക്കുന്നതും അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. അല്ലാതെ അയ്യപ്പ ബൈജുവിനെ പോലൊരു കള്ളുകുടിയനല്ല.
ലോകത്തിലെ അസാധാരണ ജോലികളിലൊന്നാണ് വൈൻ ടേസ്റ്റർ എന്ന പ്രൊഫഷൻ. തേയിലയുടെ ക്വാളിറ്റി അറിയാൻ ചായ രുചിച്ചും മണത്തും നോക്കുന്ന ടീ ടേസ്റ്റർമാരെക്കുറിച്ച് ഒട്ടുമിക്കവരും കേട്ടിരിക്കും. അതുപോലൊരു പ്രൊഫഷൻ തന്നെയാണ് വൈൻ ടേസ്റ്ററുടേതും.
അവർ ചായയ്ക്കുപകരം വൈനും വിസ്‌കിയും ബ്രാണ്ടിയുമൊക്കെ മണക്കുന്നു.. രുചിക്കുന്നു.. ഗുണമേന്മകൾ തിരിച്ചറിയുന്നു… അത്രമാത്രം വ്യത്യാസം.
ആരാണ് വൈൻ സോമിലിയർ? ആർക്കാണ് ഇവരെക്കൊണ്ട് പ്രയോജനം?
നക്ഷത്ര ഹോട്ടലുകളും വൻകിട ബാറുകളും പ്രമുഖ ഡൈനിങ് റെസ്റ്റോറന്റുകളുമാണ് ഈവിധമൊരു വൈൻ ടേസ്റ്ററെ അഥവാ സോമിലിയറെ നിയമിക്കുന്നത്. അവിടെ വിതരണം ചെയ്യുന്ന വൈനുകളുടെ ഗുണവും വീര്യവുമെല്ലാം തിരിച്ചറിയുകയാണ് ലക്‌ഷ്യം.
ഒരു സോമിലിയർ പരിശീലനം ലഭിച്ചതും അറിവുള്ളതുമായ വൈൻ & സ്‌പിരിറ്റ് പ്രൊഫഷണലാണ്. റെസ്റ്റോറന്റിൽ വൈൻ ലിസ്‌റ്റ് സൃഷ്‌ടിക്കുന്നത് മുതൽ ഹോട്ടൽ താമസക്കാരെ സംതൃപ്തമാക്കുന്ന ഫ്ലോർ സർവീസ് വരെ വൈൻ സേവനത്തിൻ്റെ എല്ലാ മേഖലകളിലും സോമിലിയേഴ്‌സ് ഇടപെടുന്നു.
മാസ്റ്റർ സോമിലിയറിനായുള്ള ലെവൽ ഫോർ ടെസ്റ്റിൽ മൂന്ന് പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്നു: വൈൻ രുചിക്കൽ, സർവ്വീസ്, വൈൻ - സ്പിരിറ്റ് തിയറി, ബാറുകളുടെ വിൽപ്പന ശേഷി, വിപുലമായ ആതിഥ്യ മര്യാദകൾ, രുചിയിലൂടെയും മണത്തിലൂടെയും വ്യത്യസ്ത വൈനുകളെ നിർവചിക്കാനുള്ള കഴിവ് തുടങ്ങിയ മറ്റ് ഘടകങ്ങളെല്ലാം പരിശീലനത്തിന്റെ ഭാഗമായി നേടണം. കഴിവുതെളിയിച്ച് ടെസ്റ്റുകൾ പാസ്സാകണം. എങ്കിലേ സൊമിലിയർ എന്ന പദവി നേടാനാകൂ.
ഒരു വൈനോ വിസ്‌കിയോ തന്നാൽ അതുണ്ടാക്കിയ രാജ്യവും കമ്പനിയും മാത്രമല്ല, ഉപയോഗിച്ച മുന്തിരിയിനവും മറ്റുവസ്തുക്കളും വരെ ഇപ്പോൾ തിരിച്ചറിയാൻ കഴിയുമെന്ന് തുഷാജ് പറയുന്നു.
ഇന്ത്യയിൽ തന്നെ പരിചയസമ്പന്നനായ നല്ലൊരു വൈൻ ടേസ്റ്റർക്ക് അമ്പതിനായിരത്തോളം രൂപ ശമ്പളമുണ്ട്. ഇരുപതിനായിരം മുതൽ തുടക്ക ശമ്പളവുമുണ്ട്.
യുകെയിൽ പരിചയസമ്പന്നനായ ഒരു ഹെഡ് സോമിലിയർക്ക് 35000 മുതൽ 45000 പൗണ്ടിലേറെ (35 മുതൽ 45 ലക്ഷം രൂപ) വാർഷിക ശമ്പളം ലഭിക്കുന്നു. അതായത് പ്രതിമാസം കുറഞ്ഞത് മൂന്നരലക്ഷം രൂപയോളം വൈൻ രുചിച്ച് നേടാം. തുടക്കക്കാർക്ക് 29000 പൗണ്ടോളം വാർഷിക ശമ്പളം ലഭിക്കും.
നഗരങ്ങളിൽ ബാറുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും കൂടി വരുന്നതിനാൽ, ഈ രംഗത്തെ തൊഴിൽ സാധ്യതയും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. സോമിലിയർ കോഴ്‌സ് പഠിക്കുവാൻ ചേരുന്നവരുടെ എണ്ണവും നാൾക്കുനാൾ കൂടിവരുന്നു.
ഹോട്ടൽ വെയ്റ്ററിൽ നിന്ന് സൊമിലിയർ പദവിയിലേക്ക് പറന്നുയർന്ന പത്തനംതിട്ടക്കാരൻ
നാട്ടിലെ ബിരുദപഠനശേഷം മലേഷ്യയിൽ നിന്നും നേടിയ ഹോട്ടൽ മാനേജ്‌മെന്റ് ബിരുദവുമായി യു.എ.ഇയിൽ ജോലിക്കെത്തുന്നതോടെയാണ് തുഷാജ് തുളസീധരന്റെ ജീവിതം മാറിമറിയുന്നത്.
അബുദാബിയിലെ പ്രശസ്‌തമായ പഞ്ചനക്ഷത്ര ഹോട്ടൽ ഷാൻഗ്രി ലായിൽ, ബാറിലെ വെയ്റ്റർ ആയിട്ടായിരുന്നു തുഷാജിന്റെ ആദ്യനിയമനം. വൈനും വിസ്‌കിയുമൊക്കെ മണത്തും രുചിച്ചും തിരിച്ചറിയാനുള്ള തുഷാജിന്റെ കഴിവ് തിരിച്ചറിഞ്ഞ, ഹോട്ടൽ മാനേജർ അദ്ദേഹത്തെ വൈൻ ടേസ്റ്ററുടെ സോമിലിയർ കോഴ്‌സിന് ചേർക്കുകയായിരുന്നു. ഉയർന്ന നിലയിൽത്തന്നെ കോഴ്‌സ് പാസ്സായതോടെ അവിടത്തന്നെ സോമിലിയർ ആയി കരിയർ തുടങ്ങാനും കഴിഞ്ഞു.
അപ്രതീക്ഷിത സമാഗമത്തിൽ പഴയ സഹപാഠി പ്രിയതമയായി!
അബുദാബി ജീവിതം മുന്നോട്ടുപോകുന്നതിനിടെ തുഷാജിന്റെ ജീവിതത്തിൽ മറ്റൊരു ട്വിസ്റ്റുകൂടി സംഭവിച്ചു. ആകസ്മികമായി അബുദാബിയിൽ വച്ച് ഒരു മലയാളി യുവതിയെ കണ്ടുമുട്ടി. കളഞ്ഞൂർ സ്‌കൂളിലെ പഴയ സഹപാഠി വർഷ.
നാട്ടിലെ സ്‌കൂളിൽ സഹപാഠികളായിരുന്നു വർഷയും തുഷാജും. സ്‌കൂൾ പഠനശേഷം ഇരുവരും പരസ്പരം കണ്ടിരുന്നില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം അബുദാബിയിൽ വച്ച് ഏതോ നിയോഗംപോലെ അവർ വീണ്ടും കണ്ടുമുട്ടി. അബുദാബിയിലെ സെഹ ആശുപത്രിയിൽ പി.ആർ. സെക്ഷനിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് വർഷ ഉത്തമൻ യു.എഇയിൽ എത്തുന്നത്.
എങ്കിൽപ്പിന്നെ ജീവിതത്തിലും ഒരുമിച്ചുകൂടെ എന്ന ചിന്ത ഇരുവരും പങ്കുവച്ചതോടെ അധികം വൈകാതെ വിവാഹിതരുമായി. വിവാഹം കഴിഞ്ഞ് കാത്തിരിപ്പില്ലാതെ ആദ്യത്തെ കണ്മണിയും പിറന്നു. തുഷാജിന്റെ പേരുപോലെ തന്നെ വ്യത്യസ്ഥമായ പേരാണ് മകൾക്കിട്ടത്. സൂപ്പർ വുമൺ എന്നർത്ഥമുള്ള ഗ്രീക്ക് ദേവതയുടെ പേര് ‘ഇവിക’.
സ്വപ്നംപോലൊരു ജീവിതയാത്ര... യുകെയിലേക്ക് വരുന്നു
അധികം താമസിയാതെ ജീവിതം വീണ്ടും വഴിമാറിയൊഴുകി. അപേക്ഷിച്ച കോഴ്‌സിന് പ്രവേശനം ലഭിച്ചതോടെ സ്റ്റുഡന്റ് വിസയിൽ 2022 ൽ വർഷയാണ് ആദ്യം യുകെയിൽ എത്തുന്നത്. പിന്നീട് ഡിപെൻഡന്റ് വിസയിൽ തുഷാജും മകളും യുകെയിലെത്തി. ലണ്ടനിലെ വാട്ട്ഫോർഡിലാണ് താമസം.
തുഷാജിന് വർക്ക് വിസ ലഭിച്ചതോടെ വർഷയ്ക്ക് പോസ്‌റ്റ് സ്റ്റഡി വർക്ക് വിസ എടുക്കേണ്ടി വന്നില്ല. കഴിഞ്ഞവർഷം ഭർത്താവിന്റെ ഡിപെൻഡന്റ് വിസയിലേക്ക് മാറുകയായിരുന്നു. വാട്ട്ഫോർഡിൽ വർഷയ്ക്ക് ആദ്യം എച്ച് ആർ മേഖലയിൽ ജോലി ലഭിച്ചു. പിന്നീട് ഹെർട്ട്ഫോർഡ്ഷൈർ പാർട്ട്ണര്ഷിപ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ എച്ച്ആർ ഡിപ്പാർട്ട്മെന്റിൽ ജോലിനേടി.
യുകെയിൽ എത്തി അധികം വൈകാതെതന്നെ തുഷാജിന്, ലണ്ടനിലെ പ്രശസ്‌തമായ ഇമ്പീരിയൽ പഞ്ചനക്ഷത ഹോട്ടലിൽ സൊമിലിയറായി ജോലി ലഭിച്ചിരുന്നു. കുടുംബത്തോണി ഒന്നിച്ചുതുഴഞ്ഞ് ലണ്ടനിൽ ജീവിതയാത്ര തുടരുകയാണ് ഇരുവരും.
അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവർക്ക് പ്രചോദനമേകുന്നതാണ് തുഷാജും വർഷയും നേടിയ ജീവിത വിജയകഥ. താഴെത്തട്ടിൽ നിന്നും പൊരുതി നേടിയ ജീവിതമാണ് ഇരുവരുടേതും. അതുകൊണ്ടുതന്നെ വിജയങ്ങൾക്ക് തിളക്കവും മധുരവും വീര്യവും കൂടും.