![](https://britishpathram.com/malayalamNews/97052.jpg)
കേരളം കരയുകയാണ്… ഇതുപോലൊരു ദുരന്തം സംസ്ഥാന ചരിത്രത്തിൽ തന്നെ ഇതാദ്യം. നിർധന കുടുംബങ്ങളിൽ നിന്നും ജീവിതം കരുപ്പിടിപ്പിക്കാൻ കുവൈറ്റിലേക്ക് യാത്രതിരിച്ചവർ, സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത വിധത്തിൽ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി!
അവധിക്കെത്തുന്ന പ്രവാസികളുടെ സമ്മാനങ്ങൾ നിറഞ്ഞ പെട്ടികൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയിരുന്നവർ, ഇത്തവണ പെട്ടികൾ ഏറ്റുവാങ്ങുമ്പോൾ സങ്കടത്താൽ വിങ്ങിപ്പൊട്ടി… അവരുടെ ഹൃദയത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ടവർ ചേതനയറ്റ ശരീരങ്ങളായി ആ പെട്ടികളിൽ അന്തിയുറങ്ങുന്നു..!
ദുരന്തത്തിൽ മരണപ്പെട്ട 45 ഇന്ത്യക്കാരുടെ മൃതദേഹവും വഹിച്ചുള്ള വ്യോമസേനാ വിമാനം ഇന്നുരാവിലെ 10.30 ഓടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തത്. കേന്ദ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മൃതദേഹങ്ങളെ അനുഗമിച്ച് വിമാനത്തിൽ കൂടെയുണ്ട്.
അതിൽ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിൽ ഇറക്കുക. അവരിൽ 23 മലയാളികളുടേയും 7 തമിഴ്‌നാട് സ്വദേശികളുടേയും 1 കർണ്ണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയിൽ ഇറക്കിയത്. മറ്റുള്ള മൃതദേഹങ്ങളുമായി വിമാനം ഡൽഹിക്കു തിരിക്കും.
അതിനിടെ മരണപ്പെട്ട മലയാളികളുടെ എണ്ണം 26 ആയതായും കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം നോർക്കയും സ്ഥിരീകരിച്ചതായി പറയുന്നു. എന്നാൽ മുബൈയിലേക്ക് കുടിയേറിയ വ്യക്തിയടക്കം 24 മലയാളികളുടെ മരണം മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
മരിച്ച 50 പേരിൽ 45 ഇന്ത്യക്കാരും 3 ഫിലിപ്പൈൻകാരുമാണുള്ളത്. മലയാളിയുടെ കൂടി ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലിചെയ്തിരുന്നവരാണ് മരണപ്പെട്ടവരിൽ ഭൂരിഭാഗവും. മരണപ്പെട്ടവരിൽ 6 പേർ പത്തനംതിട്ട സ്വദേശികളാണ്. കൊല്ലം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം കാസർഗോഡ് സ്വദേശികളാണ് മരണപ്പെട്ടവർ.
ഓരോ കുടുംബങ്ങളുടേയും നെടുംതൂണുകളാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. അതിന്റെ ആഘാതം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ വരാനിരുന്നവർ മുതൽ പുതിയതായി ജോലിയിൽ പ്രവേശിച്ചവർ വരെ മരണപ്പെട്ടവരിലുണ്ട്.
176 ഇന്ത്യൻ തൊഴിലാളികൾ താമസിച്ചിരുന്ന മംഗഫ് നഗരത്തിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ബുധനാഴ്ച തീപിടിത്തമുണ്ടായത് . ഇന്ത്യയിൽ നിന്നുള്ള 45 പേരും ഫിലിപ്പീൻസിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടെ 50 പേർ അഗ്നിബാധയിൽ മരിച്ചതായി കുവൈത്ത് അധികൃതർ അറിയിച്ചു. രണ്ട് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്.
പ്രവാസി മലയാളിയുടെ കൂടി ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് ദുരന്തം. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി ഇരുന്നൂറോളം പേരാണ് താമസിച്ചിരുന്നത്.
താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. കെട്ടിടത്തിള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോണിപ്പടി ഇറങ്ങി വരുന്നിടത്തും നിരവധി മൃതദേഹങ്ങള്‍ കിടന്നിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. മലയാളികളും തമിഴ്‌നാട്ടുകാരും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരാണ് ഈ തൊഴിലാളി ക്യാമ്പില്‍ താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. രാജീവ്, വീണ ജോർജ്ജ് എന്നിവർ മരിച്ചവരുടെ ഉറ്റവർക്കും ഉടയവർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും പുരോഹിതർക്കുമൊപ്പം മൃതദേഹങ്ങൾ ഏറ്റുവാങ്ങി. മുഖ്യമന്ത്രി 31 പെട്ടികളിലും റീത്തുകൾ സമർപ്പിച്ച് സംസ്ഥാന സർക്കാരിന്റെ ആദരവ് അർപ്പിച്ചു.
നിരത്തിവച്ചിരിക്കുന്ന 31 വെളുത്ത പെട്ടികൾ.. അതിനരികെ നിന്ന് ചങ്കുപൊട്ടിക്കരയുന്ന ബന്ധുക്കൾ… 31 കുടുംബങ്ങളുടെ തകർന്നടിഞ്ഞ ജീവിതസ്വപ്നങ്ങൾ! വിമാനത്താവളത്തിലേത് ആരുടേയും കരളലിയിപ്പിക്കുന്ന അത്യപൂർവ്വ നൊമ്പരക്കാഴ്ച്ചയായി മാറി.
ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങൾ അധികം വൈകാതെ ആംബുലൻസുകളിലായി അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. ഇന്നും നാളെയും മറ്റന്നാളുമായിട്ടാകും സംസ്‌കാരങ്ങൾ നടത്തുക. ഇനിയുള്ള ഏതാനും ദിനങ്ങൾ കേരളത്തിൽ കണ്ണീരുണങ്ങാത്തതായി മാറും.
കൊച്ചിയിൽ ഇന്നാരംഭിക്കുന്ന ലോകകേരള സമ്മേളനത്തിന്റെ രാവിലത്തെ സെഷനുകൾ ദുരന്തത്തെ തുടർന്ന് മാറ്റിവച്ചു. എന്നാൽ വൈകിട്ടത്തെ പ്രോഗ്രാമുകളും നാളത്തെ ചടങ്ങുകളും നേരത്തേ നിശ്ചയിച്ചപ്രകാരം നടത്തുമെന്നും സർക്കാർ അറിയിച്ചു.
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)