![](https://britishpathram.com/malayalamNews/97054.jpg)
ഏതാനും ആഴ്‌ചകളായി യുകെയിലെ ആരോഗ്യ വിദഗ്ദ്ധരും ഫുഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റിയും അന്വേഷിച്ചുനടന്ന പകർച്ചവ്യാധി വില്ലനെ ഒടുവിൽ കണ്ടെത്തി. ഇ.കോളി അണുബാധയിലൂടെ അതിസാരം പടർത്തിയത് പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ വിറ്റിരുന്ന വിവിധതരം സാൻഡ്‌വിച്ചുകളും അനുബന്ധ ഭക്ഷ്യവസ്തുക്കളും ആണെന്നാണ് കണ്ടെത്തൽ.
ഇതേതുടർന്ന് പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ വിറ്റുവരുന്ന കുറഞ്ഞത് 56 തരം പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകൾ, റാപ്പുകൾ, സലാഡുകൾ എന്നിവ ഭക്ഷ്യനിർമ്മാതാക്കൾ തിരിച്ചുവിളിച്ചു.
ഈ ഉൽപ്പന്നങ്ങളിൽ എല്ലാത്തിലും ഇ.കോളി ബാക്ടീരിയയെ കണ്ടെത്തിയിട്ടില്ലെങ്കിലും മുൻകരുതലെന്ന നിലയിലാണ് ഇവ തിരിച്ചുവിളിക്കുന്നത്.
ഈ വിധത്തിൽ ഇ.കോളി ബാധിച്ചവ സാലഡ് ഇലകൾ അടങ്ങിയ ഭക്ഷ്യ ഇനങ്ങളാണെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ആൽഡി, അസ്ഡ, കോ-ഓപ്പ്, മോറിസൺസ് എന്നിവ ഉൾപ്പെട്ട സൂപ്പർ മാർക്കറ്റുകളിലൂടെ വിറ്റുവരുന്ന ഏറെ ജനപ്രിയമുള്ള സാൻഡ്‌വിച്ചുകളാണ് പിൻവലിച്ചിട്ടുള്ളത്.
നിലവിൽ യുകെയിലുടനീളം ഏകദേശം 211 പേർക്ക് ഇ.കോളി ബാധിച്ചതായി റിപ്പോർട്ടുചെയ്യുന്നു. കഴിഞ്ഞ ആഴ്ച ഇത് 113 ആയിരുന്നു. 67 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
സംശയാസ്‌പദ സാൻഡ്‌വിച്ചുകൾ ഉൾപ്പെട്ട ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരിൽ ഒരാളായ ഗ്രീൻകോർ ഗ്രൂപ്പ് ഇതുവരെ 45 വ്യത്യസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.
ആൽഡി ചിക്കൻ ഫാജിറ്റ ട്രിപ്പിൾ റാപ്പ്, ആമസോൺ ബിഎൽടി സാൻഡ്‌വിച്ച്, അസ്ഡ സ്മോക്കി ബീൻസ്, ചെഡ്ഡാർ ചീസ് റാപ്പ്, അസ്ഡ ചിക്കൻ സാലഡ് സാൻഡ്‌വിച്ച്, ബൂട്ട്സ് ചിക്കൻ സാലഡ് സാൻഡ്‌വിച്ച്, ആമസോൺ കൊഞ്ച് ലേയേർഡ് സാലഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മറ്റൊരു പ്രമുഖ ഭക്ഷ്യോത്പന്ന നിർമ്മാതാവായ സാംവർത്ത് ബ്രദേഴ്‌സ് മാൻ്റൺ വുഡ് 11 ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.
ടെസ്‌കോ ചിക്കൻ സാലഡ് സാൻഡ്‌വിച്ച്, ടെസ്‌കോ ട്യൂണ ക്രഞ്ച് സബ്, ടെസ്‌കോ സ്‌പൈസി ബീൻ റാപ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
“ഇതൊരു സങ്കീർണ്ണമായ അന്വേഷണമാണ്, സാൻഡ്‌വിച്ചുകളിലും റാപ്പുകളിലും ഉപയോഗിച്ച ഇല ഉൽപ്പന്നങ്ങളാണ് പ്രശ്‌നക്കാർ എന്നാണ് ഇതുവരെയുള്ള നിരീക്ഷണം വ്യക്തമാക്കുന്നത്." ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയിലെ അന്വേഷണ തലവൻ ഡാരൻ വിറ്റ്ബി പറഞ്ഞു.
ചീരയും മറ്റ് പച്ചക്കറികളും വളർത്താൻ ഉപയോഗിക്കുന്ന വെള്ളത്തിലോ മണ്ണിലോ ഇ.കോളി ബാധിച്ചിട്ടുണ്ടെങ്കിൽ അവ പച്ചക്കറികളെ അണുബാധയുള്ളതാക്കും.
ഇ.കോളി പരത്തുന്ന അതിസാര രോഗലക്ഷണങ്ങളും ചികിത്സയും
മനുഷ്യൻ്റെയും മൃഗങ്ങളുടേയും കുടലുകളിൽ സാധാരണയായി വസിക്കുന്ന വൈവിധ്യമാർന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇ.കോളി.
ഇവയിൽ ചില ബാക്ടീരിയ തരങ്ങൾ നിരുപദ്രവകരമാണ്, എന്നാൽ മറ്റുള്ളവ ആളുകളെ ഗുരുതരമായി ബാധിച്ച് രോഗികളാക്കിയേക്കാം.
ഇപ്പോഴത്തെ പകർച്ചവ്യാധിക്ക് കാരണമായത് E.coli STEC O145 എന്ന് വിളിക്കപ്പെടുന്ന അണുബാധയാണെന്ന് പരിശോധനകൾ തെളിയിച്ചിട്ടുണ്ട്.
രക്തം കലർന്ന വയറിളക്കം, വയറുവേദന, പനി, ഛർദ്ദി എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. രോഗലക്ഷണങ്ങൾ പ്രകടമാകാൻ സാധാരണയായി കുറച്ച് ദിവസമെടുക്കും.
ഈ അതിസാരം പിടിപെട്ടാൽ മിക്ക ആളുകളും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു. എന്നാൽ ചിലരിൽ പ്രത്യേകിച്ച് കൊച്ചുകുട്ടികൾ, വയോധികർ അല്ലെങ്കിൽ ആരോഗ്യപരമായ പ്രശ്നങ്ങളുള്ള ആളുകളിൽ ഇത് വളരെ അസ്വാസ്ഥ്യമുണ്ടാക്കാം, ഗുരുതരമായേക്കാം.
ഇ.കോളി അണുബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. രോഗബാധിതരായ ആളുകളെ സാധാരണയായി വീട്ടിൽ തന്നെ പരിചരിക്കാം, മിക്കവരും വൈദ്യചികിത്സ കൂടാതെ സുഖം പ്രാപിക്കും.
വയറിളക്കവും ഛർദ്ദിയും നിർജ്ജലീകരണത്തിന് കാരണമാകും എന്നതിനാൽ ധാരാളം വെള്ളം രോഗം ബാധിച്ചവർ കുടിക്കേണ്ടത് പ്രധാനമാണ്. പഴച്ചാറുകളും സൂപ്പും മറ്റുമായും ശരീരത്തിലെ ജലാംശം നിലനിർത്താം.
ഇ-കോളി ബാധ വളരെക്കുറച്ച് ആളുകളിൽ വൃക്കകളെ തകരാറിലാക്കുന്ന ഹീമോലിറ്റിക് യുറേമിക് സിൻഡ്രോം (HUS) ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളും വരുത്തിയേക്കാം.
രോഗബാധിതർക്ക് ആശങ്കയുണ്ടെങ്കിൽ വൈദ്യസഹായം തേടണം.
ഇ കോളിയുടെ വ്യാപനം കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:
ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക.
ഉപയോഗിക്കും മുമ്പ് പഴങ്ങളും പച്ചക്കറികളും കഴുകുക,
നിർദ്ദേശിച്ച താപനിലയിൽ ഭക്ഷണം പാകം ചെയ്യുക.
നിങ്ങൾക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ, മറ്റുള്ളവർക്കായി ഭക്ഷണം തയ്യാറാക്കരുത്.
ആശുപത്രികളിലോ കെയർ ഹോമുകളിലോ രോഗികളെ സന്ദർശിക്കുന്നത് ഒഴിവാക്കുക.
രോഗലക്ഷണങ്ങൾ ഇല്ലാതായി 48 മണിക്കൂർ വരെ രോഗബാധിതരായിരുന്നവർ ജോലി സ്ഥലത്തേക്കോ സ്കൂളിലോ നഴ്സറിയിലേക്കോ പോകരുത്.
More Latest News
എബ്രഹാം ഫിലിപ്പ്, സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)
ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
![](https://britishpathram.com/malayalamNews/thumb/97208-uni.jpg)