വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത് ലേബര്‍ പാര്‍ട്ടിയായാലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായാലും എന്‍എച്ച്എസിന്റെ കഷ്ടകാലത്തിന് മാറ്റമുണ്ടാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍. രണ്ട് പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രിക സസൂഷ്മം വിലയിരുത്തിയാണ് രാജ്യത്തെ പ്രമുഖ ഹെല്‍ത്ത് തിങ്ക്ടാങ്ക് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. നഫ്ഫീല്‍ഡ് ട്രസ്റ്റിന്റെ വിലയിരുത്തല്‍ അനുസരിച്ച് ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ചിലവ് ചുരുക്കല്‍ നയങ്ങള്‍ എന്‍എച്ച്എസിന് തിരിച്ചടിയാകും. അതായത് എന്‍എച്ച്എസിന്റെ സാമ്പത്തിക പ്രതിസന്ധി ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും രൂക്ഷമാകാനാണ് സാധ്യതകള്‍ .
ഭാവിയില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തന്നെ ജൂലൈ 4- ന് അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ പാടുപെടുമെന്ന് നഫ്ഫീല്‍ഡ് ട്രസ്റ്റിലെ സീനിയര്‍ പോളിസി അനലിസ്റ്റും എന്‍എച്ച്എസ് ഫണ്ടിംഗിലെ പ്രമുഖ അതോറിറ്റിയുമായ സാലി ഗെയ്ന്‍സ്ബറി പറഞ്ഞു. എന്നാല്‍ തങ്ങള്‍ മതിയായ നിക്ഷേപം എന്‍എച്ച്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് നഫ്ഫീല്‍ഡ് ട്രസ്റ്റിന്റെ വിശകലനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടി വക്താവ് പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തില്‍ സമീപ കാലത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എന്‍എച്ച്എസ്സിന്റെ പ്രവര്‍ത്തനം നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞവര്‍ഷം 7.2 മില്യണ്‍ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 7.5 ദശലക്ഷം ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത് എന്നാണ് കണക്കുകള്‍.