കുവൈറ്റ് ദുരന്തത്തിനു തൊട്ടുമുമ്പ് ആഗോള പ്രവാസി മലയാളികളിൽ വേദനയായി മാറിയ അപകടമരണം ആയിരുന്നു ഓസ്‌ട്രേലിയയിലെ രണ്ട് മലയാളി വനിതകളുടേത്. കടലിൽ വീണുള്ള അപൂർവ്വ അപകടത്തിലായിരുന്നു ഇരുവരുടേയും ദാരുണമരണം.
പെരുന്നാൾ ദിനങ്ങളിലും ആഘോഷവേളകളിലും മലബാർ വിഭവങ്ങളിലൂടെ ഓസ്‌ട്രേലിയൻ മലയാളികളുടെ മനംകവർന്ന കോഴിക്കോട്, കൊളത്തറ സ്വദേശിനി ഷാനി എന്നറിയപ്പെടുന്ന നീർഷ ഹാരിസ്, 35, കൂട്ടുകാരി കണ്ണൂർ, എടക്കാട് നടാൽ ഹിബ്ബാസിൽ മർവ ഹാഷിം, 35, എന്നിവരാണ് കടലിൽ വീണുമരിച്ചത്.
ജൂൺ 10 തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഷാനിയുടെ സഹോദരി റോഷ്‌നയും കടലിൽ വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.
ഷാനിയുടെ സഹോദരി റോഷ്‌ന നാട്ടിൽ നിന്ന് അവധിക്കാലം ചെലവഴിക്കാൻ വന്നതായിരുന്നു. കോഴിക്കോട് ടീച്ചറായി ജോലിചെയ്യുയാണ് റോഷ്‌ന.
സിഡ്‌നിയിലെ മലയാളി പരിപാടികളിൽ തുറക്കുന്ന 'മലബാർ തട്ടുകട' യിലൂടെ കോഴിക്കോടൻ വിഭവങ്ങൾ ഷാനി വില്പന നടത്തിയിരുന്നു. അതിനാൽ തന്നെ സിഡ്‌നിയിലെ മലയാളികൾക്കിടയിൽ സുപരിചയുമായി.
ഓസ്ട്രേലിയൻ കെഎംസിസി ഭാരവാഹികളാണ് മർവയും ഭർത്താവ് ഡോ. സിറാജുദീനും. കൂടാതെ എഎംഐഎ എന്ന സംഘടനയുടെയും സജീവ പ്രവർത്തകയാണ് എൻഎസ്ഡബ്ല്യു ട്രാൻസ്പോർട്ടിൽ ജോലി ചെയ്യുന്ന മർവ.
സതർലൻഡിലെ കേർനൽ ബീച്ചിലാണ് അപകടം നടന്നത്. ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറക്കെട്ടുകളുമുള്ള സ്ഥലമാണ് അപകടം നടന്ന കടൽത്തീരം. അപകട സാധ്യത ഏറെയുള്ള കടൽത്തീരത്തെ ഈ പ്രദേശത്തിലെ വഴുവഴുപ്പുള്ള പാറക്കെട്ടും ശക്തമായ തിരമാലകളുമാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
'ബ്ലാക്ക് സ്പോട്ട്' എന്ന് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്ന ഈ സ്ഥലത്ത് രണ്ട് യുവാക്കൾ അപകടത്തിൽ പെട്ടത് ഏതാനും മാസങ്ങൾ മുൻപാണ്. പ്രാദേശികർ പോലും പോകാൻ ഭയപ്പെടുന്ന ഈ തീരത്ത് ഇത്രയും സാഹസികമായി മലയാളി വനിതകളും കുടുംബവും എന്തിന് എത്തിയെന്നതിലും അപകടം എങ്ങനെ സംഭവിച്ചു എന്നതിലും ഇപ്പോഴും വ്യക്തമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാറക്കെട്ടിൽനിന്ന് അബദ്ധത്തിൽ കടലിൽ വീണെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
വിവരമറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ഹെലിക്കോപ്റ്ററിൽ ഓസ്‌ട്രേലിയൻ മറൈൻ സൈനികരെത്തി ഇവരെ കടലിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. നീർഷയെയും മാർവയെയും കടലിൽ നിന്നും രക്ഷിക്കുമ്പോൾ ഇരുവർക്കും ജീവനുള്ളതായി പറയുന്നു. എന്നാൽ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ അതിവേഗം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സയാൻ, മുസ്‌ക്കാൻ, ഇസ് ഹാൻ എന്നിവരാണ് ഷാനിയുടെ മക്കൾ. സിഡ്‌നിയിലെ മിന്റോയ്‌ലാണ് ഇവർ കുടുംബസമേതം താമസിക്കുന്നത്.
ഹംദാൻ, സൽമാൻ, വഫാ എന്നിവരാണ് മർവയുടെ മക്കൾ/. സിഡ്‌നിയിലെ ഹോക്സ്റ്റൻ പാർക്കിലാണ് താമസം.
ഇരുവരുടേയും കബറടക്കം ഓസ്‌ട്രേലിയയിൽത്തന്നെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. ഈ ബലിപ്പെരുന്നാളിൽ സിഡ്‌നിയിലെ മലയാളി കൂട്ടായ്മകൾ ഷാനിയെയും മാർവയെയും ഇവരുടെ മലബാർ വിഭവങ്ങളും മനസ്സിലെ നൊമ്പരമായി മിസ്സ് ചെയ്യും.