‘നിനക്കൊരു എല്ലുകൂടുതലാണ്.. നിന്റെ എല്ലൂരിയെടുക്കും’ എന്നൊക്കെ വഴക്കിടുമ്പോഴും മറ്റും പലരും പറയുന്നതുകേൾക്കാം. എന്നാൽ ലേണേഴ്‌സ് പഠനസമയത്ത് കാറിൽ സ്ഥാപിച്ച ‘എൽ’ ബോർഡ് ഊരിമാറ്റാനാകാതെ പാടുപെടുകയാണ് യുകെയിലെമ്പാടും മലയാളികൾ അടക്കം ലക്ഷക്കണക്കിന് ആളുകൾ.
‘എൽ’ മാറ്റാനുള്ള പലരുടേയും കാത്തിരിപ്പ് ആറുമാസം വരെ നീളുന്നു. ഇതുവരെ ടെസ്റ്റിനായി വിളിച്ചിട്ടുപോലുമില്ല എന്നതാണ് ഇതിനുപിന്നിലെ പരിതാപകരമായ കാര്യം.
പ്രമുഖ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളായ ലണ്ടൻ, ബേസിംഗ്സ്റ്റോക്ക്, ഡോർചെസ്റ്റർ, ഇപ്‌സ്‌വിച്ച്, നോട്ടിംഗ്ഹാം, പ്ലൈമൗത്ത് എന്നിവിടങ്ങളിലെല്ലാം ഫെബ്രുവരി മുതൽ ടെസ്‌റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ വർദ്ധിച്ചു.
കോവിഡ് മഹാമാരി സമയം മുതൽ കെട്ടിക്കിടക്കുന്ന ബാക്ക്‌ലോഗ് നീക്കാനുള്ള നടപടികൾ ഉണ്ടായിട്ടും, യുകെയിലെ നൂറിലധികം പരീക്ഷാ കേന്ദ്രങ്ങളിൽ ഒരു പ്രാക്ടിക്കൽ ടെസ്‌റ്റ് ലഭിക്കുന്നതിന് അപേക്ഷകർക്ക് അഞ്ച് മാസത്തിലധികം കാത്തിരിക്കേണ്ടിവരുന്നു.
യുകെയിലേക്കെത്തിയ മലയാളികൾ അടക്കമുള്ള നന്നായി വാഹനം ഓടിക്കാൻ അറിയാവുന്ന ഡ്രൈവർമാർക്കുപോലും സമീപവർഷങ്ങളിൽ, ഒരു പ്രാക്ടിക്കൽ ടെസ്റ്റ് ബുക്ക് ചെയ്യുന്നതാണ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായി മാറിയിട്ടുള്ളത്.
ടെസ്റ്റുകൾ കൃത്യസമയത്ത് നടത്തി ലൈസൻസുകൾ കിട്ടാത്തതിനാൽ പലരുടേയും ജോലി, വിദ്യാഭ്യാസം, കുടുംബജീവിതം, സാമൂഹിക ജീവിതം എന്നിവയെയെല്ലാം ഇത് ദോഷകരമായും ബാധിക്കുന്നു.
AA ഡ്രൈവിംഗ് സ്കൂളുകൾ ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസിക്ക് നൽകിയ വിവരാവകാശ അഭ്യർത്ഥനയിൽ ലഭിച്ച വിവരം, ഗ്രേറ്റ് ബ്രിട്ടനിൽ ഒരു ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശരാശരി കാത്തിരിപ്പ് സമയം ഭൂരിപക്ഷം കേന്ദ്രങ്ങളിലും കോവിഡ് പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്ന് വെളിപ്പെടുത്തുന്നു.
ഫെബ്രുവരിയുടെ തുടക്കത്തിൽ, ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നവർക്ക് ബുക്കിംഗ് സമയം മുതൽ ഒരു ടെസ്റ്റിനായി ശരാശരി 14.8 ആഴ്ച കാത്തിരിക്കേണ്ടി വന്നതായി എഫ്ഒഐ ഡാറ്റ കാണിക്കുന്നു. മെയ് തുടക്കത്തോടെ അത് 17.8 ആഴ്ചയായി ഉയർന്നു - 20% വർദ്ധനവ്.
അതേസമയം, 24 ആഴ്ച ശരാശരി കാത്തിരിപ്പ് സമയമുള്ള ടെസ്റ്റ് സെൻ്ററുകളുടെ എണ്ണം ഫെബ്രുവരി തുടക്കത്തിൽ 94 ആയിരുന്നത് മെയ് തുടക്കത്തോടെ 125 ആയി ഉയർന്നു. 24 ആഴ്ച്ചയെന്നത് സിസ്റ്റത്തിൽ രേഖപ്പെടുത്താൻ നിലവിൽ കഴിയുന്ന പരമാവധി സമയമാണ്. പലയിടത്തും അതിന്റെ ഇരട്ടിയോളം കാത്തിരിപ്പ് നീളുന്നു.
2020-ന് മുമ്പ് ബുക്കിംഗ് മുതൽ പ്രാക്ടിക്കൽ ടെസ്റ്റ് വരെയുള്ള ശരാശരി സമയം ആറാഴ്ചയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് 850,000 ടെസ്റ്റുകൾ റദ്ദാക്കിയതാണ് ഇത്രയുംവലിയ കാലതാമസത്തിന് തുടക്കമിട്ടത്. അന്നുമുതൽ പെൻഡിങ് ലിസ്റ്റുകൾ നീക്കാൻ പാടുപെടുകയാണ് ഗതാഗത വകുപ്പ്.
ടെസ്റ്റുകളെ നിയന്ത്രിക്കുന്ന ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്‌സ് അതോറിറ്റി (DVSA) ഏകദേശം 150,000 പുതിയ ടെസ്റ്റ് സ്ലോട്ടുകൾ സൃഷ്ടിക്കുകയും കഴിഞ്ഞ വർഷം 20 ലക്ഷം കവിയുകയും ചെയ്തു. പുതിയ എക്സാമിനർമാരെ റിക്രൂട്ട് ചെയ്യാനും ഓവർടൈം ഓഫർ ചെയ്യാനും ഇത് തുടരുന്നു,
എന്നിരുന്നാലും, പകുതി ടെസ്റ്റ് സെൻ്ററുകളിലും ഈ വർഷം ശരാശരി കാത്തിരിപ്പ് സമയം വർദ്ധിച്ചതായി ഡാറ്റ കാണിക്കുന്നു. ഇതൊക്കെ ചെയ്തിട്ടും കാത്തിരിപ്പുകാരുടെ എണ്ണത്തിൽ അഞ്ചിലൊന്ന് മാത്രമാണ് കുറവ് കണ്ടത്.
കേരളത്തിൽ പുതിയ ഗതാഗതമന്ത്രി ഗണേഷ്‌കുമാർ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാനും ഓട്ടോമാറ്റിക്ക് അടക്കമുള്ള കാറുകളെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കി, ഗതാഗത മേഖലയെ പിന്നോട്ടടിക്കുന്ന നിയമപരിഷ്‌ക്കാരം നടപ്പിലാക്കിയതിനെതിരെ ഭരണകക്ഷിയുടെ ട്രേഡ് യൂണിയൻ അടക്കമുള്ള ഡ്രൈവിങ് ടെസ്റ്റ് മേഖലയിലെ തൊഴിലാളികളും ലൈസൻസ് അപേക്ഷകരും സമരം നടത്തുകയാണിപ്പോൾ.
എന്നാൽ യുകെയിൽ അതേപോലുള്ള തുഗ്ലക്കിയൻ നിയമങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം. നേരെ വിപരീതമായി ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പരമാവധി കൂട്ടുവാനാണ് അധികൃതരുടെ പരിശ്രമം. മാത്രമല്ല, ആധുനിക ലോകത്തിനൊപ്പം മുന്നേറാൻ, കഴിയുന്നതും ഓട്ടോമാറ്റിക്ക് വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും ടെസ്റ്റിനെത്താൻ ലൈസൻസ് അപേക്ഷകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.