പണപ്പെരുപ്പ നിരക്ക് നീണ്ട ഇടവേളയ്ക്കു ശേഷം,പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തില്‍ എത്തിയിട്ടും തുടര്‍ച്ചയായി ഏഴാം തവണയും 5.25% പലിശനിരക്ക് നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വായ്പയെടുക്കുന്നതിനുള്ള ചെലവ് തിരഞ്ഞെടുപ്പിന് മുമ്പ് വെട്ടിക്കുറയ്ക്കുമെന്ന ഋഷി സുനക്കിന്റെ പ്രതീക്ഷകള്‍ മറികടന്ന്, ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ (എംപിസി) ഭൂരിഭാഗം പേരും പലിശ നിരക്ക് നിലനിര്‍ത്തുന്നതിനെ പിന്തുണക്കുകയായിരുന്നു.
തങ്ങളുടെ 2% ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പം തിരിച്ചെത്തി എന്നത് സന്തോഷകരമായ വാര്‍ത്തയാണെന്നും പണപ്പെരുപ്പം കുറവായിരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരിക്കണമെന്നും അതുകൊണ്ടാണ് ഇപ്പോള്‍ നിരക്ക് 5.25% ആയി നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്നും ബാങ്കിന്റെ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പറഞ്ഞു.
നിരക്കുകള്‍ തുടരാന്‍ വോട്ട് ചെയ്ത ഒമ്പതംഗ എംപിസിയില്‍ ഏഴുപേരില്‍ ബെയ്ലിയും ഉള്‍പ്പെടുന്നു. മറ്റ് അംഗങ്ങളായ സ്വാതി ധിംഗ്രയും ഡേവ് റാംസ്ഡനും ക്വാര്‍ട്ടര്‍ പോയിന്റ് 5% ആയി കുറയ്ക്കാന്‍ വോട്ട് ചെയ്തു.
അതേസമയം ഓഗസ്റ്റില്‍ നിരക്ക് കുറയ്ക്കുന്നതിനുള്ള സൂചനകളും ഇതോടൊപ്പം പുറത്തു വരുന്നു എന്ന് കണ്‍സള്‍ട്ടന്‍സി ക്യാപിറ്റല്‍ ഇക്കണോമിക്‌സിലെ യുകെയിലെ ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് റൂത്ത് ഗ്രിഗറി പറഞ്ഞു. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയുന്നുവെന്ന് ഉറപ്പാക്കാന്‍ നയരൂപകര്‍ത്താക്കള്‍ ആഗ്രഹിക്കുന്നുവെന്ന് എംപിസി മീറ്റിംഗിന്റെ മിനിറ്റ്‌സ് കാണിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ നടന്നാല്‍, ഓഗസ്റ്റില്‍ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് തയ്യാറാണെന്നതിന്റെ സൂചനയായി തങ്ങള്‍ ഇതിനെ വ്യാഖ്യാനിക്കുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ദശലക്ഷക്കണക്കിന് വീട്ടുടമസ്ഥര്‍ തങ്ങളുടെ വായ്പകള്‍ വളരെ ഉയര്‍ന്ന പലിശ നിരക്കില്‍ റീഫിനാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇത് വര്‍ഷാവസാനത്തോടെ 12 ബില്യണ്‍ പൗണ്ടിലെത്താന്‍ സാധ്യതയുണ്ടെന്ന് റെസല്യൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. ബാങ്കിന്റെ ജാഗ്രതാപരമായ സമീപനം ബിസിനസ് നിക്ഷേപത്തെ തടയുന്നുവെന്ന് ബ്രിട്ടീഷ് ചേംബേഴ്സ് ഓഫ് കൊമേഴ്സിലെ ഗവേഷണ മേധാവി ഡേവിഡ് ഭാരിയര്‍ പറഞ്ഞു.
2022 ഒക്ടോബറിലാണ് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് 40 വര്‍ഷത്തെ റിക്കാര്‍ഡ് ഭേദിച്ച് 11.1 ശതമാനത്തില്‍ എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് പണപ്പെരുപ്പ നിരക്ക് എല്ലാ പരിധിയും ലംഘിച്ച് മുന്നേറാന്‍ കാരണമായത്. ഇതിനെ നേരിടാന്‍ ഘട്ടം ഘട്ടമായി പലിശനിരക്ക് ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 0.25 ശതമാനത്തിലായിരുന്ന ദേശീയ പലിശ നിരക്ക് 5.25 എന്ന നിരക്കില്‍ എത്തിച്ചു. ഇതോടെ ജനങ്ങള്‍ മോര്‍ട് ഗേജിലും മറ്റു വായ്പകളിലും പലിശ കൂടുതല്‍ നല്‍കേണ്ട സ്ഥിതിയിലായി.