ഒടുവിൽ അവൾ തനിയെ യാത്രയായി.. വേദനകളും വേർപാടുകളും ഇല്ലാത്ത ലോകത്തേയ്ക്ക്.. ഹെൽന മരിയ ഇനി പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ ജീവിയ്ക്കും.
ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ ഒന്നര മാസത്തോളം നീണ്ട പോരാട്ടം അവസാനിപ്പിച്ചാണ് അവളുടെ മടക്കം. തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന മാതാപിതാക്കളേയും ഉറ്റബന്ധുക്കളേയും കണ്ണീർക്കയത്തിലാക്കി ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.
കാര്‍ഡിഫിലെ കാറപകടത്തിലാണ് യുകെയിലെ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹെല്‍ന മരിയയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മേയ് മൂന്നിന് വെളുപ്പിനെയായിരുന്നു യുകെ മലയാളികളെ നടുക്കിയ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികളുടെ കാറപകടം. ഹെൽനയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന നാല് മലയാളി വിദ്യാർത്ഥികളിൽ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റു. മറ്റുള്ളവരെല്ലാം പരുക്ക് ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. യുകെയിലെത്തി ഒരുമാസത്തിനിടെ ആയിരുന്നു അപകടം എന്നതാണ് ഏറെ ദൗർഭാഗ്യകരമായ കാര്യം.
ഗുരുതരമായി പരുക്കേറ്റ ഹെൽനയെ അബോധാവസ്ഥയിൽ കാർഡിഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബ്രെയിൻ ഡെത്ത് സംഭവിച്ച ഹെൽനയെ ഡോക്ടർമാർ വെന്റിലേറ്ററിലേക്ക് മാറ്റി. ചിലപ്പോഴൊക്കെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെ ഡോക്ടർമാരുടെ അഭിപ്രായത്തെ മറികടന്ന്, പ്രതീക്ഷയോടെ കാത്തിരിക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. അതിനാൽത്തന്നെ ജീവൻരക്ഷാ ഉപകരണം മാറ്റാൻ അനുവദിച്ചില്ല.
പ്രാർത്ഥനയും കണ്ണീരുമായി പ്രതീക്ഷകളോടെ ഒന്നരമാസത്തോളം നീണ്ട ആ കാത്തിരിപ്പിനാണ് ഇന്നലെ അവസാനമായത്. വെന്റിലേറ്ററില്‍ കഴിയവേ ജൂൺ 20 വ്യാഴാഴ്ച വൈകിട്ട് ഹെൽന ഈ ലോകത്തുനിന്നും വിടവാങ്ങി. ക്രിട്ടിക്കല്‍ സ്റ്റേജില്‍ ആയപ്പോൾ തന്നെ ഹെല്‍നയ്ക്ക് അന്തിമകൂദാശകൾ എല്ലാം നല്‍കിയിരുന്നു.
2024 ഏപ്രിലിലാണ് കാര്‍ഡിഫിനടുത്തുള്ള സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയില്‍ നഴ്‌സിംഗ് പഠിക്കാനായി മലപ്പുറം സ്വദേശിനിയായ ഹെല്‍ന യുകെയിലെത്തിയത്. യുകെയില്‍ വന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍ തന്നെ അപകടം നടന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബ്രേക്ക് ഡൌണ്‍ ആയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയില്‍ ഇടിക്കുകയുമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മകളുടെ അപകട വാര്‍ത്ത അറിഞ്ഞ ഉടനെതന്നെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുകെയില്‍ എത്തി. കഴിഞ്ഞ ഒന്നരമാസം മകളുടെ ആരോഗ്യാവസ്ഥ ഭേദമാകാനും ജീവിതത്തിലേക്ക് തിരിച്ചുവരുവാനും വേണ്ടി മാതാപിതാക്കള്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം സഹായവുമായി ഏതാനും കാര്‍ഡിഫ് മലയാളികളും എപ്പോഴും കൂടെനിന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയില്‍ പെട്ട സിബിച്ചന്‍ പാറത്താനത്തിന്റെയും (റിട്ടയേര്‍ഡ് എസ്‌ഐ, കേരള പോലീസ്) സിന്ധുവിന്റെയും മൂത്ത മകളായിരുന്നു ഹെല്‍ന. യുകെയിലെ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍നയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ഒന്നര മാസക്കാലം ഹെല്‍നയെ പരിചരിച്ച എല്ലാ ഹോസ്പിറ്റല്‍ സ്റ്റാഫിനെയും പ്രത്യേകിച്ച് എല്ലാ മലയാളി സ്റ്റാഫുകള്‍ക്കും കാർഡിഫ് മലയാളികൾക്കും ഹെൽനയുടെ കുടുംബാംഗങ്ങൾ പ്രത്യേകം നന്ദിയും സ്‌നേഹവും അറിയിച്ചു. മനസ്സിൽ നിറയെ സ്വപ്‌നങ്ങളുമായി യുകെയിലെത്തി, വിധിയുടെ ക്രൂരതയാൽ അതിവേഗം മടങ്ങിയ ഹെൽനയുടെ ഓർമ്മകൾ, സഹപാഠികളുടെ മനസ്സിലും നിറംമങ്ങാതെ ഏറെനാൾ നിലനിൽക്കും.