അയർലാൻഡിലും നഗരപിതാവായ മേയർ സ്ഥാനത്തേക്ക് ഒരു മലയാളി തിരഞ്ഞെടുക്കപ്പെട്ടതോടെ, യൂറോപ്പിലെ പ്രമുഖ നഗരങ്ങൾ മലയാളികൾ വാഴുന്നിടം ആയിമാറുന്നു. ബ്രിട്ടനിലെ പല പ്രധാന നഗരങ്ങളിലും നേരത്തേ മലയാളികൾ മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്‍റെ പുതിയ മേയറായാണ് തിരഞ്ഞെടുത്തത്. അയർലാൻഡിൽ മേയർ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ബഹുമതിയും ഇതോടെ പെരേപ്പാടന് സ്വന്തം.
നഴ്സുമാരടക്കം മലയാളികളായ നിരവധി ആരോഗ്യമേഖലാ സ്റ്റാഫുകളും ഇതര തൊഴിലാളികളും നിലവിൽ അയർലാൻഡിലേക്ക് എത്തുന്നുണ്ട്. അവർക്കെല്ലാം സഹായകരവും പ്രചോദനവുമാകും തലസ്ഥാന നഗരിയിൽ ഒരു മലയാളി മേയറായി അധികാരമേൽക്കുന്നത്.
മെയ് മാസം അവസാനം കേംബ്രിഡ്‌ജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട, കോട്ടയം സ്വദേശിയായ ബൈജു തിട്ടാലയും അതിനുമുമ്പ് ബ്രിസ്‌റ്റോൾ - ബ്രാഡ്‌ലി സ്റ്റോക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട ടോം ആദിത്യയും യുകെയിൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു. ലണ്ടനിലെ ക്രോയ്ഡോൺ മേയറായി അതിനുമുമ്പ് മഞ്ജു ഷാഹുലും തിരഞ്ഞെടുക്കപ്പെട്ടു.
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ താല സൗത്ത് മണ്ഡലത്തിൽ നിന്നാണ് ഭരണകക്ഷിയായ ഫിനഗേലിന്‍റെ സ്ഥാനാർഥിയായ ബേബി പെരേപ്പാടൻ വിജയിച്ചത്. കഴിഞ്ഞദിവസം ചേർന്ന കൗണ്ടി കൗൺസിലിന്‍റെ ആദ്യ യോഗത്തിൽ മേയറുടെ അധികാര ചിഹ്നങ്ങൾ അദ്ദേഹം സ്വീകരിച്ചു.
വിജയിച്ച കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. മുൻ മേയർ അലൻ എഡ്ജിൽ നിന്നുമാണ് ബേബി പെരേപ്പാടൻ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചത്. ഇത് രണ്ടാം തവണയാണ് ബേബി പെരേപ്പാടൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
ഇന്ത്യൻ വംശജനായ അയർലൻഡിന്‍റെ മുൻ പ്രധാനമന്ത്രി കൂടിയായ ലിയോ വരദ്കർ ഡപ്യൂട്ടി മേയറായി കുറച്ചുകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഒരു ഇന്ത്യക്കാരൻ മേയറാകുന്നത് ആദ്യമായാണ്.
അദ്ദേഹത്തിന്‍റെ മകനായ ബ്രിട്ടോ പെരേപ്പാടനും ഇത്തവണത്തെ കൗൺസിൽ തിരഞ്ഞെടുപ്പിൽ താല സെൻട്രലിൽ നിന്നും വിജയിച്ചിരുന്നു എന്നതും പ്രത്യേകതയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബേബി പെരേപ്പാടനെതിരെ വംശീയധിക്ഷേപമുണ്ടായതടക്കം വാർത്തയായിരുന്നു. അതിനാൽ തീവ്ര വലതുപക്ഷ വാദികൾക്കും, കുടിയേറ്റവിരുദ്ധർക്കുമെതിരായ ശക്തമായ മറുപടി കൂടിയായി മാറുകയാണ് ബേബി പെരേപ്പാടന്‍റെ മേയർ പദവി.
എറണാകുളം ജില്ലയിലുള്ള അങ്കമാലിയിലെ പുളിയനമാണ് ബേബി പെരേപ്പാടന്‍റെ സ്വദേശം. 20 വർഷംമുമ്പ് നഴ്‌സായ ഭാര്യയ്‌ക്കൊപ്പം അയർലൻഡിലേയ്ക്ക് കുടിയേറിയ അദ്ദേഹം ഇവിടുത്തെ വിവിധ സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രവർത്തനനിരതനായിരുന്നു.
ഭാര്യ ജിൻസി മാത്യു ബ്യൂമോണ്ട് ആശുപത്രിയിൽ അഡ്വാൻസ്ഡ് നഴ്‌സ് പ്രാക്ടീഷണറായി ജോലിചെയ്യുന്നു. താലാ സെൻട്രലിൽ നിന്നും വിജയിച്ച കൗൺസിലർ ഡോ. ബ്രിട്ടോ പെരേപ്പാടൻ, ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഡെന്‍റൽ മെഡിസിൻ വിദ്യാർത്ഥിയായ ബ്രോണ എന്നിവരാണ് മക്കൾ.
ബേബി പെരേപ്പാടന്‍റെയും മകന്‍റെയും അഭിമാനാർഹമായ നേട്ടത്തിൽ, ഫിൻഗേൽ പാർട്ടി നേതാവും അയർലൻഡ് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
സമീപകാലത്ത് നഴ്‌സുമാരടക്കം നിരവധി മലയാളികൾ അയർലാൻഡിലേക്ക് കുടിയേറിയിരുന്നു. നഴ്സുമാരുടേയും കെയറർമാരുടേയും യോഗ്യതകളിലും സെലക്ഷൻ രീതികളിലും ഇളവുകളുള്ളതിനാൽ, അയർലാൻഡ് ഇപ്പോൾ യൂറോപ്പിലെ മലയാളികളുടെ ഇഷ്ട കുടിയേറ്റ കേന്ദ്രമായും മാറിയിട്ടുണ്ട്.