![](https://britishpathram.com/malayalamNews/97336.jpg)
യുകെയിൽ മലയാളി യുവജനങ്ങൾക്കിടയിലെ അകാലമരണങ്ങൾ സമീപകാലത്ത് സർവ്വകാല റെക്കോർഡിട്ട് നിൽക്കുന്നു. അതിനിടയിൽ ആദ്യകാല കുടിയേറ്റക്കാരുടെ തലമുറയിലെ അവസാന ഇതളുകളും ഒന്നിനുപിന്നാലെ ഒന്നായി കൊഴിയുകയാണ്.
ലങ്കാഷെയര്‍ ചോര്‍ലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗവുമായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍, 68, ആണ് ഇന്നലെ വിടവാങ്ങിയത്.
കോട്ടയം പാലാ സ്വദേശിയായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ രണ്ടുമാസമായി ബ്ലാക്ക് പൂള്‍ ഹോസ്പിറ്റലില്‍ ഹൃദയസംബന്ധമായ അസുഖവുമായി ചികിത്സയിലായിരുന്നു. അതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം.
2004ല്‍ കുടുംബസമേതം ജോസഫ് എബ്രഹാം ചോര്‍ലിയില്‍ എത്തിയപ്പോള്‍ അവിടെ 6 മലയാളി കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ മൂലം അവിടത്തെ മലയാളികൾക്കിടയിൽ അദ്ദേഹം ബാബുച്ചേട്ടന്‍ എന്നപേരിൽ അറിയപ്പെട്ടു.
ചോർലി മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജോസഫ് എബ്രഹാം, ആർക്കും എന്തുസേവനത്തിനും എപ്പോഴും സമീപിക്കാൻ കഴിയുമായിരുന്ന; എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന വ്യക്തിത്വമായിരുന്നു.
യുകെ പൗരന്മാർക്കിടയിൽ 68 വയസ്സ് റിട്ടയർമെന്റ് പ്രായം മാത്രമേ ആകുന്നുള്ളൂ. അതിനാൽത്തന്നെ ആരോഗ്യത്തോടെ ഓടിനടന്ന ബാബുച്ചേട്ടൻ ഇത്രവേഗം മടങ്ങുമെന്ന് അധികമാരും കരുതിയില്ല.
പാലാ നീണ്ടൂര്‍ കുടുംബാംഗവും ചോര്‍ലി ഹോസ്പിറ്റലിലെ നഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ.
മറീന സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍), ജോയല്‍ സ്രാമ്പിക്കല്‍ (ലോയര്‍), അഞ്ജു സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍) എന്നിവർ മക്കളാണ്.
സംസ്കാരവും പൊതുദർശനവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അതിനിടെ മറ്റൊരു മരണകാരണ റിപ്പോർട്ടിന്റെ വാർത്തയും ഇന്നലെ മലയാളികളെ തേടിയെത്തി. ചാരിറ്റി ബോക്സിങ്ങിനിടെ മുഖത്തിടിയേറ്റ് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവ മലയാളി അമേച്വര്‍ ബോക്സർ ജുബല്‍ റെജി കുര്യന്റെ മരണകാരണത്തെക്കുറിച്ചുള്ള കൊറോണറുടെ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നത്.
ജുബല്‍ റെജി കുര്യന്റെ മരണം ബോക്സിങ്ങിനിടയിലെ സ്വാഭാവിക അപപകട മരണമാണെന്ന് കൊറോണറുടെ റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കൾ സംശയിക്കുന്നതുപോലുള്ള അസ്വാഭാവികത അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും കൊറോണർ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് 23 കാരനായ അമച്വര്‍ ബോക്സര്‍ ജുബല്‍ റെജി കുര്യന്‍ മരണപ്പെടുന്നത്. 2023 മാര്‍ച്ച് 25 ന് നോട്ടിംഗ്ഹാമിലെ ബില്‍ബറോയിലെ ഹാര്‍വി ഹാഡന്‍ സ്പോര്‍ട്സ് വില്ലേജില്‍ നടന്ന ബോക്സിംഗ് മത്സരത്തിനിടെ മുഖത്തുള്ള ഇടിയേറ്റ് ബോധരഹിതനായി വീണ ജുബല്‍ റെജി കുര്യന്‍ നാല് ദിവസത്തിന് ശേഷം നോട്ടിംഗ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ വച്ച് മരിക്കുകയായിരുന്നു.
മുഖത്തേറ്റ ഇടിയെത്തുടര്‍ന്ന് തലച്ചോറിന്റെ ഇരുവശത്തും രക്തസ്രാവമുണ്ടായിരുന്നു. ഇടിയേറ്റതോടെ ജുബല്‍ പിന്നിലേക്ക് ബോധരഹിതനായി വീഴുകയായിരുന്നു- ഇന്‍ക്വസ്റ്റില്‍ പറയുന്നു. ജുബലിന്റെ മരണം സ്വാഭാവിക അപകടമാണെന്ന നിഗമനത്തില്‍ കൊറോണര്‍ ലോറിന്‍ഡ ബോവര്‍ ചൊവ്വാഴ്ച ഇന്‍ക്വസ്റ്റ് അവസാനിപ്പിച്ചു.
ബാംഗ്ലൂരില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം നേടിയശേഷം സ്‌പോര്‍ട്‌സ് മെഡിസിനില്‍ നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി മരിക്കുന്നതിന് ആറ് മാസം മുമ്പുമാത്രം ആയിരുന്നു, ജുബല്‍ യുകെയിലേക്ക് എത്തിയത്. ഒരു ഫിസിയോതെറാപ്പിസ്റ്റായി എന്‍എച്ച്എസിനെ സേവിക്കുകയായിരുന്നു ലക്ഷ്യം.
“ചാരിറ്റിക്കുവേണ്ടിയുള്ള ബോക്സിങായിരുന്നെങ്കിലും പങ്കെടുക്കുന്നവര്‍ റിസ്‌ക് ഏറ്റെടുക്കുന്നതായി അറിയിച്ച് സമ്മതപത്രത്തിൽ ഒപ്പിട്ടിരുന്നു," കൊറോണറുടെ ഇന്‍ക്വസ്റ്റില്‍ പറയുന്നു.
ചാരിറ്റി ബോക്‌സിംഗ് മത്സരം സംഘടിപ്പിച്ച ക്ലബ്ബായ അള്‍ട്രാ വൈറ്റ് കോളര്‍ ബോക്‌സിംഗ് ഓര്‍ഗനൈസേഷന്റെ സുരക്ഷാ നയങ്ങള്‍ പാലിച്ചിരുന്നുവെന്നും കൊറോണർ കണ്ടെത്തി
More Latest News
'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ്
![](https://britishpathram.com/malayalamNews/thumb/97411-uni.jpg)
ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97410-uni.jpg)
ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക്
![](https://britishpathram.com/malayalamNews/thumb/97409-uni.jpg)
അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു
![](https://britishpathram.com/malayalamNews/thumb/97408-uni.jpg)
'ബോംബ് ഉണ്ടോ' എന്ന് യാത്രക്കാന്‍, പരിഭ്രാന്തരായി സെക്യൂരിറ്റി ജീവനക്കാര്‍, യാത്രക്കാരന്റെ 'ഒറ്റചോദ്യത്തില്‍' കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍
![](https://britishpathram.com/malayalamNews/thumb/97407-uni.jpg)