ഒന്നിനുപിന്നാലെ ഒന്നായി പിടിവിടാതെ യുകെ മലയാളികളെ അപ്രതീക്ഷിത മരണങ്ങൾ വേട്ടയാടിയ മാസമായി ജൂൺ മാറി. ചികിത്സയ്ക്കായി നാട്ടിൽ പോയിരുന്ന ഹാംഷെയര്‍ മലയാളി ഷിബു തോമസിന്റെ മരണവാർത്തയറിഞ്ഞു അധികം കഴിയും മുമ്പെത്തിയ ബെഡ്‌ഫോര്‍ഡിലെ ജോജോ ഫ്രാൻസിസിന്റെ വിയോഗവും യുകെ മലയാളികളെ വേദനയിലാഴ്ത്തി.
ചികിത്സയ്ക്കായി നാട്ടിൽപ്പോയ ഷിബു തോമസ് രോഗാവസ്ഥകളിൽ നിന്നും മോചിതനായി തിരികെ യുകെയിലേക്ക് എത്തുന്നുവെന്ന വിവരം അറിഞ്ഞ് സന്തോഷത്തിലായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും.
എന്നാൽ ഷിബുവിന്റെ അപ്രതീക്ഷിത മരണവർത്തയാണ് നാട്ടിൽ നിന്നെത്തിയത്. ഈ മാസം അവസാനം യുകെയിലേക്ക് തിരിച്ചു വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണം സംഭവിച്ചത്.
കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു ഷിബു തോമസ്. കോട്ടയം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീബാ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.
മലയാളി സാംസ്കാരിക സംഘടന കല ഹാംഷെയറിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഹാംഷെയര്‍ മലയാളികളുടെ പ്രിയ ഗായകന്‍ കൂടിയായ ഷിബുവിന്റെ വിയോഗവാര്‍ത്ത കലാ ഹാംഷെയര്‍ സുഹൃത്തുക്കള്‍ക്കും മലയാളി സമൂഹത്തിനും വേദനയായി.
ഭാര്യ ഷീല മരണസമയത്ത് അരികിലുണ്ടായിരുന്നു. മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ് ഷിബു. തണ്ടാംപറമ്പില്‍ കുടുംബാംഗമാണ്.
യുകെയിലുള്ള രണ്ടു മക്കള്‍ ഇന്ന് നാട്ടിലെത്തും. യുക്മ മുന്‍ ട്രഷറര്‍ ഷാജി തോമസ് സഹോദരനാണ്.
അതിനിടെ ബെഡ്‌ഫോര്‍ഡിൽ നിന്നുള്ള ജോജോയുടെ അപ്രതീക്ഷിത മരണവാര്‍ത്തയുമെത്തി. ഹൃദയാഘാതം മൂലമാണ് മരണം.
ജോജോ ഫ്രാന്‍സിസ്, 52, ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സിലാണ് താമസമാക്കിയിരുന്നത്. ചങ്ങനാശേരി മാമ്മൂട് സ്വദേശിയാണ്.
ലിവർ സിറോസിനെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ള മരണം.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 5.30 ഓടെ പാരാമെഡിക്കൽസിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ അവരെത്തും മുമ്പ് മരണം സംഭവിച്ചു.
ജോജോയും കുടുംബവും കോവിഡ് കാലത്തിനുശേഷം യുകെയിലെത്തിയവരാണ്. എ ലവല്‍ വിദ്യാര്‍ത്ഥിയായ ഒരു ആണ്‍കുട്ടിയാണ് പരേതന് ഉള്ളത്.
വെയിൽസിലെ കാർഡിഫിൽ കാറപകടത്തെ തുടർന്ന് മരണമടഞ്ഞ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയയുടെ പൊതുദര്ശനവും വെള്ളിയാഴ്ച്ച നടന്നു.
യുകെയിലെത്തി ഒരുമാസത്തിനിടെ നടന്ന കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹെൽന ഒന്നരമാസത്തോളം വെന്റിലേറ്ററിൽ ജീവനായി പൊരുതിയശേഷമാണ് വിടവാങ്ങിയത്.
വെളുപ്പിനെ സുഹൃത്തുക്കളായ മലയാളി വിദ്യാർത്ഥികൾക്കൊപ്പം സഞ്ചരിക്കവേ, കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
മലപ്പുറം നിലമ്പൂർ സ്വദേശിനിയാണ് ഹെൽന മരിയ സിബി. നഴ്‌സിംഗ് സ്വപ്‌നവുമായി യുകെയിലെത്തി അതിവേഗം മടങ്ങിയ ഹെൽന മരിയയ്ക്ക് യുകെയിലെ കാർഡിഫ് മലയാളി സമൂഹം കണ്ണീരോടെയാണ് അന്ത്യ യാത്രാമൊഴിയേകിയത്.
കാർഡിഫിലെ സെന്റ് പീറ്റേഴ്സ് ആർസി ചർച്ചിൽ വച്ച് ഇന്നലെയായിരുന്നു പൊതുദർശനം. നാട്ടിൽ നിന്നെത്തിയ ഹെൽനയുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം നൂറുകണക്കിന് കാർഡിഫ് മലയാളികളും അന്ത്യാഞജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.