Home >>
ASSOCIATION
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍
Story Dated: 2024-06-30
![](https://britishpathram.com/malayalamNews/97426-uni.jpg)
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ മേയര്‍ ബേബി പെരേപ്പാടന്‍ പ്രകാശനം ചെയ്തു. സിറ്റിവെസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍, കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്.
സെപ്തംബര്‍ 21ന് പെരിസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് എംഐസിയുടെ പ്രഥമ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാവേലിയുടെ എഴുന്നെള്ളിപ്പും, വിവിധയിനം കല കായിക പരിപാടികളും, വിഭവസമൃദ്ധമായ സദ്യയും, നാടന്‍ പാട്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഗാനമേളയും ഉള്‍പ്പെടുത്തി വിപുലമായ രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
More Latest News
'അദ്ദേഹത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു, അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു' സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച് പറഞ്ഞ് നടി ജൂഹി ചൗള
![](https://britishpathram.com/malayalamNews/thumb/97466-uni.jpg)
മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് 'മന്നത്ത്' വീട്. സമ്പന്നതയുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍. ഇങ്ങനെയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നത്. എന്നാല്‍ ഇതൊന്നുമില്ലാതിരുന്ന ഒരു ഖാന്‍ ഉണ്ടായിരുന്നു. കിങ് ഖാനിലേക്ക് അദ്ദേഹം എത്തുന്നതിന് മുന്‍പുള്ള കാര്യം പറഞ്ഞ് നടി ജൂഹി ചൗള.
സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച് നടി ജൂഹി ചൗള പറയുന്നത്. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ആണ് നടിയുടെ വെളിപ്പെടുത്തല്‍.
'മുംബൈയില്‍ അന്ന് ഷാരൂഖിന് സ്വന്തമായൊരു വീടില്ലായിരുന്നു. അതു കൊണ്ട് ഡല്‍ഹിയില്‍ നിന്നും യാത്ര ചെയ്തായിരുന്നു മുംബൈയില്‍ എത്തിയിരുന്നത്. അദ്ദേഹം അന്ന് എവിടെയാണ് താമസിച്ചിരുന്നത് എന്നെനിക്കറിയില്ല. ദിവസവും സിനിമാ യൂണിറ്റിനൊപ്പം ചായ കുടിക്കും, ഭക്ഷണം കഴിക്കും, കൂടുതല്‍ സമയവും അവര്‍ക്കൊപ്പം തന്നെ ചെലവഴിക്കും. പലപ്പോഴും 2-3 ഷിഫ്റ്റ് വരെ ഷാരൂഖ് ജോലി ചെയ്തിരുന്നു'- ജൂഹി ചൗള
താരത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു. അന്ന് സെറ്റില്‍ വളരെ സങ്കടത്തിലിരുന്നിരുന്ന ഷാരൂഖ് ഖാനെ ഒരുപാട് കാറുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് താന്‍ ആശ്വസിപ്പിച്ചിരുന്നുവെന്നും ജൂഹി ചൗള ഓര്‍മിച്ചു.
ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നു, ജൂലൈ 3 മുതല്‍ നടപ്പാക്കണം, പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും; മേജര്‍ ആര്‍ച്ച് ബിഷപ്പ്
![](https://britishpathram.com/malayalamNews/thumb/97465-uni.jpg)
എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന വിവാദത്തില്‍ വീണ്ടും മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നുവെന്നും ആള്‍ത്താരയില്‍ ഐക്യമില്ലാതെ സഭയില്‍ ഐക്യമുണ്ടാവില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണത്താല്‍ ഇത് നടപ്പാകുന്നില്ലെങ്കില്‍ ഞായറാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് ചെയ്യാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും.
ഏകീകൃത കുര്‍ബാന നടപ്പാക്കാതെ മാര്‍പാപ്പയ്ക്കു കീഴില്‍ സ്വതന്ത്ര സഭയായി പ്രവര്‍ത്തിക്കാമെന്നത് വ്യാജപ്രചരണമാണെന്നും ഒരാള്‍ പോലും സഭ കൂട്ടായ്മയില്‍ നിന്ന് പുറത്തു പോകരുത് എന്നാണ് ആഗ്രഹമെന്നും പറഞ്ഞ അദ്ദേഹം ആരും അനുസരണക്കേട് കാട്ടരുതെന്നും ആവശ്യപ്പെടുന്നു.
'ഭ്രാന്തുള്ളവര്‍ ഗവര്‍ണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി എം. സ്വരാജ് രംഗത്ത്
![](https://britishpathram.com/malayalamNews/thumb/97464-uni.jpg)
കേരള ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല; മറുപടിയുമായി പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്
![](https://britishpathram.com/malayalamNews/thumb/97463-uni.jpg)
രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്. സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ ചിലര്‍ നുണകള്‍ പടച്ചുവിടുകയാണ്. 'കൊട്ടാരസദൃശ്യ'മായ വീട് ഉണ്ടാക്കിയിട്ടില്ല. നാട്ടിലോ വിദേശത്തോ അച്ഛന്റെ സഹായത്തോടെ ഒരു ബിസിനസും ഇല്ല. പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം വെച്ച തുക കൊണ്ടാണ് വീട് നിര്‍മിച്ചത്. അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വായ്പയും അച്ഛന്റെ എംഎല്‍എ പെന്‍ഷനില്‍ നിന്നുള്ള തുകയും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മെയ് മുതല്‍ ടൈപ്പിംഗ് സെന്ററില്‍ ജോലി ചെയ്യുകയാണെന്നും ജയിന്‍ രാജിന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ക്വട്ടേഷന്‍ സംഘത്തിലെ ആരുടേയും പിന്തുണ ഫേസ്ബുക് പോസ്റ്റിന് വേണ്ടെന്നും ജയിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീ രാഹുല്‍ മാങ്കൂട്ടത്തില്‍ കാഞ്ഞങ്ങാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഞാനൊരു കൊട്ടാര സദൃശമായ 'രമ്യഹര്‍മ്മം'നിര്‍മ്മിച്ചതായി പറയുന്നതായി വാര്‍ത്താ ചാനലുകളില്‍ പറയുന്ന വീഡിയോ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി.
രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല..
പക്ഷെ ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ വിശദീകരണം നല്‍കുന്നത്..
ഒരു സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ എന്തെല്ലാം നുണകളാണ് ചിലര്‍ പടച്ചുവിടുന്നത്. ഇവിടെ പരാമര്‍ശിച്ച എന്റെ വീടിനെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത്. എനിക്കിപ്പോള്‍ 39 വയസ്സായി ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് നാലുവര്‍ഷം വിവ കേരള എന്ന ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു അന്ന് മാസ പ്രതിഫലം എല്ലാ ചെലവും കഴിച്ച് 17000 രൂപയായിരുന്നു..അതിന് ശേഷം വിവ കേരള വിട്ടതിനുശേഷം നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂലിപ്പണി ഉള്‍പ്പെടെ ചെയ്തും വൈറ്റ് വാഷ് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്താണ് ജീവിച്ചത് പിന്നീടാണ് ഗള്‍ഫിലേക്ക് പോയത് അഡ്വര്‍ടൈസ്മെന്റ് കമ്പനിയിലെ രണ്ടുവര്‍ഷക്കാല ജോലിക്ക് ശേഷം നീണ്ട 10 വര്‍ഷക്കാലം ഹെയര്‍ ഷോപ്പില്‍ ആയിരുന്നു ജോലി (ആഫ്രിക്കന്‍സ് ഉപയോഗിക്കുന്ന മുടി)കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ടൈപ്പിംഗ് സെന്ററിലാണ് ജോലി ചെയ്തു വരുന്നത് മൊത്തം പതിമൂന്നര വര്‍ഷക്കാലം ദുബായില്‍ ജോലി ചെയ്തു വരുന്നു 2014 ഒക്ടോബറില്‍ ആയിരുന്നു എന്റെ വിവാഹം ഭാര്യ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലും ചിറ്റാരിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും നേഴ്സ് ആയി ജോലി ചെയ്തു.ഇപ്പോള്‍ രണ്ടു വര്‍ഷമായി ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്തു വരുന്നു..
ആര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്നം ഉണ്ടാകും പാട്യത്ത് ഒരു സ്ഥലമെടുത്ത് വീടെടുക്കാന്‍ ആണ് ആദ്യമായി ആലോചിച്ചത്.. യശ:ശരീരനായ പാട്യം ഗോപാലന്റെ നാടാണ് പാട്യം..ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്ത് നില്‍പ്പിന്റെ ഇതിഹാസം രചിച്ച നാട് കൂടിയാണ് പാട്യം.ആര്‍ എസ് എസ് കാര്‍ കൊലപ്പെടുത്തിയ 4 രക്തസാക്ഷികളുടെ നാട്..5 വര്‍ഷം ഞാന്‍ പാര്‍ട്ടി മെമ്പര്‍ ആയിരുന്നു..സ്ഥലത്തിന്റെ വിലയും വീട് നിര്‍മ്മാണ ചിലവും എല്ലാ ഏകദേശം കണക്കുകൂട്ടിയപ്പോള്‍ ഞാന്‍ സ്വരുക്കൂട്ടിവച്ച പണം പാട്യത്ത് വീടെടുക്കാന്‍ തികയാതെ വരും..അങ്ങനെ അമ്മയാണ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത് അമ്മയുടെ തറവാട് ഭാഗം വെച്ച് കിട്ടിയ സ്ഥലത്ത് മൊത്തം 28 സെന്റില്‍ 18 സെന്റ് എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം എന്ന് അമ്മ പറഞ്ഞു.. അതിന്റെ അടിസ്ഥാനത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോടില്‍ വീട് നിര്‍മ്മാണം തുടങ്ങിയത്..അത് കൊട്ടാര സദൃശമായ വീടല്ല... താഴെ രണ്ടു ബെഡ്റൂമും മുകളില്‍ രണ്ട് ബെഡ്റൂമുള്ള വീടാണ് ഞാന്‍ എടുത്തത്..പതിമൂന്നര വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും മിച്ചം വെച്ച് തുകയാണ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്.നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന അവസരത്തില്‍ ലഭിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ എനിക്ക് അമ്മ തരികയുണ്ടായി..എന്റെ ഭാര്യയും അവരുടെ വീട്ടുകാരും സഹായിച്ചു..ഇതുകൊണ്ടും വീട് പൂര്‍ത്തീകരിക്കാന്‍ ആവാതെ വന്നപ്പോള്‍ കൂത്തുപറമ്പ് ബാങ്കിലെ അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും പതിനേഴര ലക്ഷം രൂപ ലോണായി എനിക്ക് തന്നു.. കൂടാതെ എംഎല്‍എ പെന്‍ഷനില്‍ നിന്ന് അച്ഛന്‍ 4 ലക്ഷം രൂപയും തന്നു.ഗൃഹപ്രവേശന അവസരത്തില്‍ അടുത്ത കുടുംബക്കാരില്‍ നിന്ന് മാത്രം സഹായം സ്വീകരിച്ചിരുന്നു..ഇങ്ങനെയാണ് എന്റെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്..കൊടുത്തു തീര്‍ക്കേണ്ട കടത്തില്‍ പ്രധാനം അമ്മയുടെ സ്ഥിരനിക്ഷത്തില്‍ നിന്ന് ലോണ്‍ എടുത്ത പതിനേഴര ലക്ഷം രൂപയാണ്..
മറ്റൊരു ചെറിയ തുകയുടെ കടക്കാരന്‍ കൂടിയാണ് ഞാന്‍ കോവിഡ് കാലത്ത് മൂന്നുമാസം ജോലിയില്ലാതെ കഴിയേണ്ടി വന്നപ്പോള്‍ കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അച്ഛനുമായി പങ്കുവച്ചപ്പോള്‍ സമാനസ്ഥിതിയില്‍ കഷ്ടപ്പെടുന്ന ആള്‍ക്കാരും നിന്നെ പോലെയല്ലേ എന്നായിരുന്നു മറുപടി..ഒടുവില്‍ എനിക്ക് പരിചയമുള്ള തിരുവനന്തപുരത്ത് താമസമാക്കിയ എന്റെ നാട്ടുകാരനായ ഒരാളോട് എന്റെ പരിഭവം പറയുകയും അദ്ദേഹം ഒരു ഫോണ്‍ നമ്പര്‍ എനിക്ക് തരുകയും ചെയ്തു ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ എനിക്ക് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് അദ്ദേഹം അയച്ചു തരികയായിരുന്നു..740 ദിര്‍ഹംസ് ആയിരുന്നു ടിക്കറ്റ് വില ആ തുക തിരിച്ചു കൊടുക്കാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ നേരില്‍ കാണാത്ത അദ്ദേഹം ആ തുക തിരിച്ചു വാങ്ങാന്‍ തയ്യാറായില്ല ആ മഹാമനസ്‌കന് നല്‍കേണ്ട തുകയല്ലാതെ മറ്റാരില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവും ഞാന്‍ സ്വീകരിച്ചിട്ടില്ല.. അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് ഹൃദയത്തിന്റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് ..
സ്വദേശത്തും വിദേശത്തും എനിക്ക് അച്ഛന്റെയോ മറ്റരുടെയെങ്കിലും സഹായത്തോടെയോ പങ്കാളിത്തത്തോടെയോ എനിക്ക് യാതൊരു ബിസിനസ്സും ഇല്ല..അങ്ങനെ എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എഴുതിത്തരാം....
എന്റെ വീടിന്റെ കഥയാണ് മേല്‍ വിവരിച്ചത് ഇതിന് കൊട്ടേഷന്‍ സംഘങ്ങളില്‍ പെട്ട ആരുടെയും പിന്തുണ ഈ പോസ്റ്റിന് ആവശ്യമില്ല...
സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്റെ 'വണ്‍ ഡേ പികിനിക്ക്' ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി മാറി, മണലില്‍ കാസിലുകള്‍ തീര്‍ത്തും, ഞണ്ട് പിടിച്ചും, സര്‍ഫിങ്ങും, റൈഡുകള്‍ നടത്തിയും സ്റ്റീവനേജു മലയാളികള്‍
![](https://britishpathram.com/malayalamNews/thumb/97461-uni.jpg)
സ്റ്റീവനേജ് : സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്‍ സംഘടിപ്പിച്ച 'പിക്‌നിക്ക്' വിനോദോത്സവമായി. കോച്ച് സവാരിക്കിടെ അന്താക്ഷരിയും, കുസൃതി ചോദ്യങ്ങളും, പാട്ടുമായി ആഘോഷമാക്കിക്കൊണ്ടാണ് ഗ്രേറ്റ്‌യാര്‍മോത്ത്, ഗോള്‍സ്റ്റണ്‍ ബീച്ചുകളിലേക്കുള്ള വിനോദയാത്ര നീങ്ങിയത്.
കുട്ടികള്‍ ബീച്ചിലും, റൈഡുകളിലും തകര്‍ത്താടിയ പിക്‌നിക്കില്‍ മണലില്‍ കാസിലുകള്‍ തീര്‍ത്തും, തിരകളെ ഭേദിച്ചും, ഞണ്ട് പിടിത്തവുമായി തങ്ങളുടെ വിനോദ ദിനം വിത്യസ്ത രുചികളുടെ ചെറു ഗ്രൂപ്പുകളായി പിക്‌നിക്ക് ആകര്‍ഷകമാക്കി. മുതിര്‍ന്നവര്‍ കുട്ടികളുടെ ആഹ്‌ളാദ ഇനങ്ങളില്‍ ശ്രദ്ധേയരായി കാഴ്ചക്കാരായും, സുരക്ഷയൊരുക്കിയും ആസ്വദിച്ചു. ബീച്ച് ഫുട്‌ബോളും നടത്തി.
ചൂടുള്ള നാടന്‍ ഭക്ഷണ വിഭവങ്ങളും മറ്റു പല ഡിഷുകളുമായി ഗോള്‍സ്റ്റനില്‍ നിന്നുള്ള കാറ്ററര്‍ ജില്‍വിന്‍ പൊതികളുമായി എത്തിയതോടെ ബീച്ചിലിരുന്നു ഭക്ഷണം കഴിക്കുന്നതിലേക്കായി പിന്നീട് ഏവരുടെയും തിരക്ക്. പലതരം കാറുകള്‍ ഒന്നിച്ചൊരു വേദിയില്‍ കാണുവാന്‍ കഴിഞ്ഞ 'ക്ലാസ്സിക് ആന്‍ഡ് വിന്റ്റേജ് കാര്‍ ഷോ' പിക്‌നിക്കിനിടെ കിട്ടിയ അസുലഭ അവസരമായി. കാസിനോകളില്‍ വിനോദം കണ്ടെത്തിയവരും ഉണ്ടായിരുന്നു.
സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും ഉല്ലാസത്തിന്റെയും വിനോദ വേളയായ സര്‍ഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച 'വണ്‍ ഡേ പിക്‌നിക്ക്' ഏവരും ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. സര്‍ഗ്ഗം അസ്സോസ്സിയേഷന്‍ ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കി.