യുകെയെ അടുത്ത അഞ്ചുവർഷം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നതിനായുള്ള പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബ്രിട്ടീഷ് ജനത ഇന്ന് പോളിംഗ് ബൂത്തിൽ എത്തും.
സർവ്വേകളിലെ ഭൂരിപക്ഷം വൻ തിരഞ്ഞെടുപ്പ് വിജയത്തിലേക്കും നയിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി. അതേസമയം എട്ടുമാസം നേരത്തെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ്, വീണ്ടും അധികാരത്തിൽ എത്തിക്കുമെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രി ഋഷി സുനക്കും കൺസർവേറ്റീവുകളും.
ഇന്ത്യയിലെ പോലെ കവല പ്രസംഗങ്ങളോ ആളും ആരവങ്ങളുമുള്ള റോഡ് ഷോകളോ ഇല്ലാതെ, ടിവി സംവാദങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും അടക്കമുള്ള ഡിജിറ്റൽ പ്രചാരണ രീതിയാണ് യുകെയിൽ നടന്നത്. യുകെയിൽ പൗരത്വം നേടിയവരും വോട്ട് ചെയ്യാൻ അവകാശമുള്ളവരുമായ മലയാളികളും വോട്ടിങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു.
ഇന്ന് രാവിലെ 7 മണി മുതൽ രാത്രി 10 വരെ പോളിംഗ് ബൂത്തുകളിൽ എത്തി രജിസ്റ്റർ ചെയ്ത എല്ലാവർക്കും വോട്ടുകൾ രേഖപ്പെടുത്താൻ കഴിയും. പ്രാദേശിക സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനുകൾ വ്യാഴാഴ്ച 07:00 മുതൽ 22:00 BST വരെ തുറന്നിരിക്കും.
ഫോട്ടോ ഐഡി കൈയിൽ കരുതുക
വോട്ടു ചെയ്യാൻ പോകുന്നവർ, ഏതെങ്കിലും രീതിയിലുള്ള ഫോട്ടോ ഐഡി അഥവാ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് എടുക്കാൻ മറക്കരുത്.
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ വോട്ടർമാർ നേരിട്ട് വോട്ടുചെയ്യുന്നതിന് ഫോട്ടോ ഐഡി കാണിക്കേണ്ട ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് കൂടിയാണിത്.
പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പ്രായമായവരുടെയും അനാരോഗ്യം ഉള്ളവരുടേയും ബസ് പാസുകൾ, ഓയ്‌സ്റ്റർ 60+ കാർഡുകൾ എന്നിവയുൾപ്പെടെ 22 സ്വീകാര്യമായ ഐഡി കാർഡുകളുണ്ട്.
നോർത്തേൺ അയർലൻഡിൽ വോട്ടുചെയ്യാൻ ഒമ്പത് സാധുവായ ഐഡി രൂപങ്ങളുണ്ട്. 2003 മുതൽ വോട്ടർമാർ ഫോട്ടോ ഐഡി കാണിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, ശരിയായ ഐഡി ഇല്ലാതെ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തവർക്ക് വോട്ടർ അതോറിറ്റി സർട്ടിഫിക്കറ്റ് എന്ന സൗജന്യ രേഖ കാണിക്കണം.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ വോട്ടർമാർക്ക് ഐഡി നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ, സമയപരിധിക്കുശേഷം പോളിംഗ് ദിവസം 17:00 വരെ അടിയന്തര പ്രോക്‌സി വോട്ടിന് അപേക്ഷിക്കാം.
ആഷ്ഫോർഡിലെ മലയാളി നഴ്സ് അടക്കം മൂന്നു മലയാളികൾ ഇത്തവണ യുകെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ എംപിമാരാകാൻ മത്സരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.
ആഷ്ഫോർഡിലെ സോജൻ ജോസഫിന്റെ സ്ഥാനാർത്ഥിത്വം ലേബർ പാർട്ടി കഴിഞ്ഞ മാർച്ച് മാസം തന്നെ നിശ്ചയിച്ചതാണ്. കോട്ടയത്തെ കൈപ്പുഴ ഗ്രാമത്തിൽ നിന്ന് യുകെയിലെത്തിയ സോജൻ, 2002 മുതൽ ആഷ്ഫോർഡിലെ സ്ഥിര താമസക്കാരനാണ്.
മെന്റൽ ഹെൽത്ത് നഴ്‌സായി എൻഎച്ച്എസിൽ പ്രവർത്തിക്കുന്ന സോജൻ, 49, ലേബർ പാർട്ടിയുടെ ആദ്യത്തെ മലയാളി എംപി സ്ഥാനാർഥി എന്ന പദവി ഇതിനകം നേടിക്കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടനിലെ ആദ്യത്തെ മലയാളി എംപിയുമായി മാറും.
സൗത്ത്ഗേറ്റ്, വുഡ് ഗ്രീൻ എന്നീസ്ഥലങ്ങൾ ചേർന്ന പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എറിക് സുകുമാരനാണ് ജനശ്രദ്ധയാകർഷിച്ച മറ്റൊരു മലയാളി സ്ഥാനാർഥി. കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിലാണ് എറിക് സുകുമാരന്റെ മത്സരം.
നോർത്ത്ഈസ്റ്റ് ലണ്ടനിൽ വളർന്ന എറിക്, ആറ്റിങ്ങൽ സ്വദേശി ജോണിയുടെയും വർക്കല സ്വദേശി അനിതാ സുകുമാരൻ്റെയും മകനാണ്. മുത്തച്ഛൻ നാരായണൻ വിശ്വംബരൻ, 1969 ജൂലൈ 20-ന്, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അതേദിവസം തന്നെ ഇംഗ്ലണ്ടിലെത്തിയ ആദ്യകാല കുടിയേറ്റക്കാരനാണെന്ന് എറിക് പറയുന്നു.
ഒരു മുൻ സിവിൽ സർവീസ് ഓഫീസർ എന്നനിലയിൽ, ഹൈ-സ്പീഡ് റെയിൽ പദ്ധതിയിൽ എറിക് പ്രവർത്തിച്ചു, പ്രാദേശിക തലത്തിൽ ആരോഗ്യ-സാമൂഹിക പരിചരണം, അന്താരാഷ്ട്ര കാലാവസ്ഥാ ഉടമ്പടികൾ, ബ്രെക്സിറ്റ് ചർച്ചകൾ എന്നിവപോലും സമന്വയിപ്പിച്ചു. പിന്നീട് എറിക് വേൾഡ് ബാങ്കിലേക്ക് മാറി.
തിരഞ്ഞെടുക്കപ്പെട്ടാൽ, ഹൗസ് ഓഫ് കോമൺസിൽ ഇരിക്കുന്ന ആദ്യ മലയാളി വംശജനായി ഈ 38-കാരൻ മാറും.
കോട്ടയത്തെ തിരുവല്ലക്കാർക്കും ഇത്തവണത്തെ യുകെ തിരഞ്ഞെടുപ്പിൽ അൽപം അധികം താല്പര്യമുണ്ടാകും. കാരണം ബോൾട്ടൻ പട്ടണത്തെ പ്രതിനിധീകരിച്ച് പാർലമെന്‍റിലേക്ക് മത്സരിക്കുന്ന ഫിലിപ്പ് കൊച്ചിട്ടി തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പിൽ കുടുംബാംഗമാണ്.
ബോൾട്ടൻ സൗത്ത് & വാക്ഡൻ മണ്ഡലത്തിൽ നിന്നും 'ഗ്രീൻ പാർട്ടി'യുടെ സ്ഥാനാർഥിയായാണ് ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നത്. ഗ്രീൻ പാർട്ടിക്ക് വിജയസാധ്യത കുറവാണെങ്കിലും ഒരു മലയാളി എന്നനിലയിൽ മത്സരിക്കാൻ കഴിഞ്ഞതിൽ ഫിലിപ്പ് അഭിമാനിക്കുന്നു. അതുകൊണ്ടുതന്നെ ആദ്യത്തെ മലയാളി എംപി എന്ന പദവിയും പ്രതീക്ഷിക്കുന്നു.
ലേബർ പാർട്ടി, കൺസർവേറ്റീവ് പാർട്ടി, ഗ്രീൻ പാർട്ടി - ഈ മൂന്നുപാർട്ടികളുടെയും സ്ഥാനാർത്ഥികളായാണ് മലയാളികൾ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ യുകെയിലേക്ക് ഇതിനകം കുടിയേറിയിട്ടുള്ള മലയാളികൾ എല്ലാവരും പാർട്ടി വ്യത്യാസമില്ലാതെ സ്വന്തം സ്ഥാനാർത്ഥിയായി തന്നെ ഇവരെ കാണേണ്ടതുണ്ട്.
ഇവരിൽ ആരെങ്കിലും തന്നെ പാർലമെന്റിൽ എത്തുകയാണെങ്കിൽ, യുകെയിലെ മലയാളി സമൂഹത്തിന് ഒന്നാകെ അത് അഭിമാനകരമാകും എന്നുമാത്രമല്ല മലയാളികളുടെ ആവശ്യങ്ങളിൽ ഏറ്റവും ഉയർന്ന പരിഗണന അവർ നൽകും എന്നതും ബ്രിട്ടീഷ് പാർലമെൻറിൽ മലയാളി സമൂഹത്തിൻറെ ശബ്ദം പ്രകടിപ്പിക്കാൻ കഴിയും എന്നതും പുതിയ ചരിത്രത്തിന് വഴിയൊരുക്കും.
പാർലമെൻ്റിലെ 650 അംഗങ്ങളെയാണ് ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കുന്നത്. ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ പാർട്ടികൾ 326 സീറ്റുകൾ നേടണം. അല്ലാത്തപക്ഷം കൂട്ടുമന്ത്രിസഭയ്ക്കും സാധ്യതയുണ്ട്.
രണ്ടുപതിറ്റാണ്ടോളം പുറത്തുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ലേബർ പാർട്ടി എന്ന് സർവ്വേഫലങ്ങൾ തെളിയിക്കുന്നു. അതേസമയം ഋഷി സുനക്കിന്റെ പുതിയ നിയമപരിഷ്കാരങ്ങൾ ബ്രിട്ടനെ വിലക്കയറ്റത്തിൽ നിന്നും സാമ്പത്തിക മാന്ദ്യത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും കരകയറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് കാൻസർവേറ്റീവ് പാർട്ടി.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്, നിലവിലെ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങളെ അതിജീവിച്ച് വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ അത് അതിശയകരമായ ഒരു സംഭവവും ആയിത്തീരും. ലേബറുകൾക്ക് തനിച്ച് ഭൂരിപക്ഷം ഇല്ലാതെ വരികയും ലിബറൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും റിഫോം യുകെയും പോലുള്ള ചെറു പാർട്ടികളും പിന്തുണയ്ക്കുകയും ചെയ്താൽ കൺസർവേറ്റുകൾ വീണ്ടും അധികാരത്തിൽ വരുവാനുള്ള വിദൂര സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പിനുശേഷം രാത്രി തന്നെ വോട്ടുകൾ എണ്ണിത്തുടങ്ങും. വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാത്തത് മൂലം മാനുഷികമായാണ് വോട്ടുകൾ എണ്ണുന്നത്. വെളുപ്പിനെയോടെ ഫലങ്ങൾ അറിവാകും. രാവിലെയോടെ ബ്രിട്ടനെ ആരുഭരിക്കും എന്നകാര്യത്തിൽ ഏകദേശം ചിത്രം ലഭിക്കും. ഉച്ചയോടെ തന്നെ ഏതാണ്ട് ഒട്ടുമിക്ക മണ്ഡലങ്ങളിലെയും ഫലങ്ങൾ അറിയുവാൻ കഴിയും.
വോട്ടിംഗ് കഴിഞ്ഞാൽ ഉടൻ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. മുൻ തിരഞ്ഞെടുപ്പുകളിൽ എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് അധികം വ്യത്യസ്തമായിരുന്നില്ല തിരഞ്ഞെടുപ്പ് ഫലം.