ഒരു മലയാളി നഴ്‌സ് കൂടി യുകെയുടെ ചരിത്രം തിരുത്തിക്കുറിച്ചു. ആഷ്ഫോർഡിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച സോജൻ ജോസഫ് തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടീഷ് പാർലമെന്റിൽ എത്തുന്ന ആദ്യമലയാളി എംപി എന്ന ബഹുമതിക്കാണ് അർഹനായത്.
15,262 വോട്ടുകൾ നേടിയാണ് സോജന്റെ വിജയം. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കൺസർവേറ്റീവുകളുടെ ഡാമിയൻ ഗ്രീനിനേക്കാൾ 1,779 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് സോജൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടത്.
ആഷ്ഫോർഡിലെ ആദ്യത്തെ ഇന്ത്യൻ വംശജനും ഏഷ്യൻ വംശജനുമായ എംപിയുമാണ് സോജൻ ജോസഫ്. കോട്ടയത്തെ കൈപ്പുഴ ഗ്രാമത്തിൽ നിന്ന് യുകെയിലെത്തിയ സോജൻ, 2002 മുതൽ ആഷ്ഫോർഡിലെ സ്ഥിര താമസക്കാരനാണ്.
മെന്റൽ ഹെൽത്ത് നഴ്‌സായി എൻഎച്ച്എസിൽ പ്രവർത്തിക്കുന്ന 49 വയസ്സുള്ള സോജൻ ലേബർ പാർട്ടിയുടെ ആദ്യത്തെ മലയാളി എംപി സ്ഥാനാർഥി എന്ന പദവിയും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ നേടിയിരുന്നു.
അതേസമയം സൗത്ത്ഗേറ്റ്, വുഡ് ഗ്രീനിൽ നിന്നും കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി മത്സരിച്ച മലയാളി സ്ഥാനാർഥി എറിക് സുകുമാരനും ബോൾട്ടൻ സൗത്ത് & വാക്ഡൻ മണ്ഡലത്തിൽ നിന്നും 'ഗ്രീൻ പാർട്ടി'യുടെ സ്ഥാനാർഥിയായ ഫിലിപ്പ് കൊച്ചിട്ടിയും പരാജയപ്പെട്ടു.
വൻ ഭൂരിപക്ഷത്തിന് ലേബർ പാർട്ടിയിലെ റാംബോസ് ഷരാലംബസാണ് എറിക് സുകുമാരനെ രണ്ടാമതാക്കി പരാജയപ്പെടുത്തിയത്. അതേസമയം 2,827 വോട്ടുമാത്രം നേടിയ ഫിലിപ്പ് കൊച്ചച്ചട്ടി ബോൾട്ടണിൽ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തു.
എക്സിറ്റ് പോളുകൾ പ്രവചിച്ച, ഏവരും പ്രതീക്ഷിച്ച വിജയ തരംഗം തന്നെയാണ് ലേബർ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ നേടിയത്. 411 സീറ്റുകൾ ഇതിനകം നേടിയ ലേബർ പാർട്ടി, കേവല ഭൂരിപക്ഷം പിന്നിട്ടതോടെ തനിച്ചുള്ള ഭരണം ഉറപ്പാക്കിക്കഴിഞ്ഞു.
കഴിഞ്ഞ വർഷത്തേക്കാൾ 203 സീറ്റുകളാണ് ലേബറുകൾ അധികം നേടിയിട്ടുള്ളത്. ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമെർ അധികം വൈകാതെതന്നെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ് മന്ത്രിസഭ രൂപീകരിക്കും.
ഫലം പ്രഖ്യാപിച്ച 119 സീറ്റുകൾ നേടിയ കൺസർവേറ്റീവ് പാർട്ടി, ചരിത്രത്തിലെ തന്നെ വലിയൊരു തോൽവിയാണ് ഏറ്റുവാങ്ങിയത്.
കൂട്ടുമന്ത്രിസഭയായും അതിനുശേഷം ഡേവിഡ് കാമറോണിന്റെ നേതൃത്വത്തിലും തുടർച്ചയായി അധികാരത്തിലെത്തിയ കൺസർവേറ്റീവുകൾ, ബ്രെക്സിറ്റ് ജനഹിത പരിശോധനയിലെ പരാജയമേറ്റെടുത്ത് കാമറോൺ രാജിവച്ചതിനുശേഷം നടത്തിയ രാഷ്ട്രീയ നാടകങ്ങൾ ജനം അക്ഷമയോടെയാണ് നോക്കിക്കണ്ടത്.
പൊതുതിരഞ്ഞെടുപ്പിൽ ബോറിസ് ജോൺസൺ വൻ ഭൂരിപക്ഷത്തോടെ അധികാരമേറ്റെങ്കിലും, സ്വഭാവദൂഷ്യം മൂലം മന്ത്രിസഭയ്ക്ക് അധികം ആയുസ്സുണ്ടായില്ല. പൊതുതിരഞ്ഞെടുപ്പ് നടത്താതെ പാർട്ടിക്കുള്ളിൽ നടത്തിയ നാടകങ്ങൾക്കുശേഷം ഒരുവർഷം മുമ്പുമാത്രമാണ് ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക്കിന്റെ തലയിൽ പ്രധാനമന്ത്രിപദം വന്നുവീണത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി ഋഷി സുനക്ക് ഏറ്റെടുത്തെങ്കിലും 8 മാസം നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ്, മുൻ പ്രധാനമന്ത്രിമാരുടെ പാപഭാരം ചുമന്ന അദ്ദേഹത്തിനുമേൽ പഴിചാരാവുന്ന പ്രധാനകുറ്റമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.