സമയവും ജ്യോത്സ്യവും നോക്കിയില്ല, പന്തലിടലില്ല.. ആളും ആരവവുമില്ല… ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ അധികാരക്കൈമാറ്റ ചിത്രമാണ് യുകെയിൽ കാണാൻ കഴിഞ്ഞത്. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടനിലെ അധികാരക്കൈമാറ്റം നടന്നത് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലും.
പരാജയം ഉറപ്പായതോടെ പുലർച്ചെതന്നെ 10 ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടിൽ നിന്ന് ഋഷി സുനക്കിന്റെ മാറ്റം വേഗത്തിലാക്കാൻ, വാനുകൾ എത്തി. വീട്ടുസാധനങ്ങളുമായി മടങ്ങി. അധികം വൈകാതെ ചാൾസ് മൂന്നാമൻ രാജാവിന് രാജി സമർപ്പിക്കാൻ ഋഷി സുനക്കിനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
തിരികെവന്ന് ചാറ്റൽ മഴയത്ത് നമ്പർ 10 വസതിക്കുമുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോട് ഋഷി സുനക്ക് സംസാരിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനവും ഉടൻ രാജിവയ്ക്കുമെന്ന് അറിയിച്ചു.
അധികം വൈകാതെ സർ കെയിറിനെ അടുത്ത സർക്കാർ രൂപീകരിക്കാൻ രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. അധികാരമേറ്റശേഷം കെയിർ സ്റ്റാർമർ മന്ത്രിസഭയിലെ മന്ത്രിമാരെ ഒന്നൊന്നായി നിയമിച്ചതോടെ റേച്ചൽ റീവ്സ് യുകെയുടെ ആദ്യത്തെ വനിതാ ചാൻസലറായി നിയമിതയായി.
ഏഞ്ചല റെയ്‌നറെ ഉപപ്രധാനമന്ത്രിയാക്കി, യെവെറ്റ് കൂപ്പർ ആഭ്യന്തര സെക്രട്ടറിയും ഡേവിഡ് ലാമി പുതിയ വിദേശകാര്യ സെക്രട്ടറിയുമായി.
വെസ് സ്ട്രീറ്റിംഗ് ആണ് പുതിയ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി.
പുതിയ ആരോഗ്യമന്ത്രി കഴിഞ്ഞ ഏതാനും വർഷങ്ങളായി കിഡ്‌നി കാൻസറിന് ചികിത്സയിലാണ്. ഗാസയിലെ ജനങ്ങൾക്കായി നിരവധി തവണ ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി എന്ന നിലയിൽ തൻ്റെ ആദ്യ പ്രസംഗത്തിൽ , രാഷ്ട്രീയത്തിൽ വിശ്വാസം പുനഃസ്ഥാപിക്കുമെന്നും ഒരു "സേവന സർക്കാർ" കെട്ടിപ്പടുക്കുമെന്നും സ്റ്റാർമർ പ്രതിജ്ഞയെടുത്തു.
ലേബർ പാർട്ടി 412 സീറ്റ് നേടി. കൺസർവേറ്റീവുകൾ 121 സീറ്റ്, ലിബറൽ ഡെമോക്രാറ്റുകൾ 71, സ്‌കോട്ടിഷ് നാഷണൽ പാർട്ടി 9, നോർത്തേൺ അയർലണ്ടിലെ സിൻ ഫെയിൻ പാർട്ടി 7, മറ്റുള്ളവർ 29 എന്നിങ്ങനെയാണ് അന്തിമഫലം.
പ്രതിരോധ സെക്രട്ടറിയായ ഗ്രാൻ്റ് ഷാപ്‌സ് തോറ്റു. പാർട്ടി നേതൃത്വത്തിനായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഋഷി സുനക്കിനെതിരെ മത്സരിച്ച ഹൗസ് ലീഡർ പെന്നി മോർഡൗണ്ടിന് പോർട്സ്മൗത്തിൽ സീറ്റ് നഷ്ടപ്പെട്ടു.
വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ, സാംസ്കാരിക സെക്രട്ടറി ലൂസി ഫ്രേസർ, വെറ്ററൻസ് മന്ത്രി ജോണി മെർസർ എന്നിവരുൾപ്പെടെ മറ്റ് കൺസർവേറ്റീവ് കാബിനറ്റ് മന്ത്രിമാർക്കും സീറ്റ് നഷ്ടപ്പെട്ടു.
പ്രധാനമന്ത്രി ഋഷി സുനക് യോർക്ക്ഷെയറിലെ തൻ്റെ സീറ്റിൽ 12,000 ത്തോളം ഭൂരിപക്ഷത്തോടെ വിജയിച്ചു തിരഞ്ഞെടുപ്പ് പരാജയത്തിനിടയിലും ചാൻസലറായ ജെറമി ഹണ്ട് സീറ്റിൽ ഉറച്ചുനിന്നു, പക്ഷേ ഭൂരിപക്ഷം കുറഞ്ഞു.
ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയ ആദ്യ മലയാളിയായ സോജൻ ജോസഫിന്റെ വിജയം ഗംഭീരമായി ആഘോഷിക്കുകയാണ് യുകെ മലയാളികൾ.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ടൗണിനടുത്തുള്ള ഓണംതുരുത്ത് സ്വദേശിയായ സോജൻ ജോസഫ് കെൻ്റിലെ ആഷ്‌ഫോർഡിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചത്. 49 കാരനായ സോജൻ, തെരേസ മേ സർക്കാരിലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയും കാബിനറ്റ് ഓഫീസിലെ മന്ത്രിയുമായ ഡാമിയൻ ഗ്രീനിനെയാണ് കൺസർവേറ്റീവ് പാളയത്തിൽ പരാജയപ്പെടുത്തിയത്.
കടുത്ത പോരാട്ടത്തിനൊടുവിൽ സോജൻ വിജയം നേടിയതിന്റെ ആവേശത്തിലാണ് വീട്ടിൽ 86 വയസ്സുള്ള സോജൻ്റെ അച്ഛൻ! കുടുംബാംഗങ്ങൾ മധുരം വിതരണം ചെയ്താണ് സോജന്റെ വിജയ സന്തോഷം പങ്കുവച്ചത്.
ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയവനാണ് സോജൻ. കോട്ടയത്ത് സ്‌കൂൾ വിദ്യാഭ്യാസവും മാന്നാനം കെ. ഇ കോളജ് പഠനവും ബംഗളൂരുവിലെ ബിആർ അംബേദ്കർ മെഡിക്കൽ കോളജിൽ നഴ്‌സിംഗ് പഠനവും നടത്തി. 2001-ൽ യുകെയിലേക്ക് നഴ്‌സായി പോയി. ഇപ്പോൾ നാഷണൽ ഹെൽത്ത് സർവീസിൽ നഴ്‌സിംഗ് മേധാവിയായി ജോലിചെയ്യുന്നു.
ഭാര്യ ബ്രൈറ്റയും നഴ്‌സാണ്, ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു സോജന്റെ അടുത്ത ബന്ധുക്കളിൽ പലരും യുകെയിലുമുണ്ട്. അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആഷ്‌ഫോർഡ് മലയാളികൾക്കും ഇന്നലെ ആഘോഷത്തിന്റെ ദിവസവുമായി.
പുതിയ മന്ത്രിമാർ:
സർ കെയിർ സ്റ്റാർമർ - പ്രധാനമന്ത്രി
ഏഞ്ചല റെയ്‌നർ - ഉപപ്രധാനമന്ത്രിയും ലെവലിംഗ് അപ്പ്, ഹൗസിംഗ്, കമ്മ്യൂണിറ്റികൾ എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറിയും
റേച്ചൽ റീവ്സ് - ഖജനാവിൻ്റെ ചാൻസലർ
പാറ്റ് മക്ഫാഡൻ - ലങ്കാസ്റ്റർ ഡച്ചിയുടെ ചാൻസലർ
ഡേവിഡ് ലാമി - വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി
യെവെറ്റ് കൂപ്പർ - ആഭ്യന്തര വകുപ്പിൻ്റെ സ്റ്റേറ്റ് സെക്രട്ടറി
ജോൺ ഹീലി - പ്രതിരോധ സെക്രട്ടറി
ഷബാന മഹമൂദ് - ലോർഡ് ചാൻസലർ, സ്റ്റേറ്റ് സെക്രട്ടറി ഓഫ് ജസ്റ്റിസ്
വെസ് സ്ട്രീറ്റിംഗ് - ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സ്റ്റേറ്റ് സെക്രട്ടറി
ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ - വിദ്യാഭ്യാസ സ്റ്റേറ്റ് സെക്രട്ടറി
എഡ് മിലിബാൻഡ് - ഊർജ്ജ സുരക്ഷയ്ക്കും നെറ്റ് സീറോയ്ക്കും സ്റ്റേറ്റ് സെക്രട്ടറി
ലിസ് കെൻഡൽ - സ്റ്റേറ്റ് സെക്രട്ടറി ഓഫ് വർക്ക് ആൻഡ് പെൻഷൻസ്
ജോനാഥൻ റെയ്നോൾഡ്സ് - ബിസിനസ് ആൻ്റ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി
പീറ്റർ കൈൽ - സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സ്റ്റേറ്റ് സെക്രട്ടറി
ലൂയിസ് ഹെയ് - ട്രാൻസ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി
സ്റ്റീവ് റീഡ് - പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി
ലിസ നന്ദി - സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറി
ഹിലാരി ബെൻ - നോർത്തേൺ അയർലൻഡ് സ്റ്റേറ്റ് സെക്രട്ടറി
ഇയാൻ മുറെ - സ്കോട്ട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി
ജോ സ്റ്റീവൻസ് - വെയിൽസ് സ്റ്റേറ്റ് സെക്രട്ടറി
ലൂസി പവൽ - കൗൺസിലിൻ്റെ പ്രസിഡൻറും ഹൗസ് ഓഫ് കോമൺസിൻ്റെ നേതാവുമാണ്
ബറോണസ് സ്മിത്ത് - ലോർഡ് പ്രിവി സീലും ഹൗസ് ഓഫ് ലോർഡ്സിൻ്റെ നേതാവുമാണ്
അലൻ കാംബെൽ - ഹൗസ് ഓഫ് കോമൺസിലെ ചീഫ് വിപ്പ്
ഡാരൻ ജോൺസ് - ട്രഷറിയുടെ ഷാഡോ ചീഫ് സെക്രട്ടറി
റിച്ചാർഡ് ഹെർമർ - അറ്റോർണി ജനറൽ