മലയാളികൾക്ക് ഏറെ അഭിമാനകരവും സന്തോഷിക്കാവുന്നതുമായ ഒരു പാർലമെന്റാണ് ഇത്തവണത്തെ ഇലക്ഷനുശേഷം കോമ്മൺ സഭയിൽ ഉണ്ടാവുക. ഇതാദ്യമായി ഒരു മലയാളി ബ്രിട്ടീഷ് പാർലമെന്റിന്റെ എംപി കസേരയിൽ സ്ഥാനം പിടിക്കുന്നു.
ആഷ്‌ഫോർഡിൽ നിന്നും വിജയിച്ച സോജനൊപ്പം ഇന്ത്യൻ വംശജരായ 28 പേർ ഈ തിരഞ്ഞെടുപ്പിൽ യുകെ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത് സർവ്വകാല റെക്കോർഡാണ്.
2024 ലെ യുകെ തെരഞ്ഞെടുപ്പിൽ 107 ബ്രിട്ടീഷ്-ഇന്ത്യൻ സ്ഥാനാർത്ഥികൾ മത്സരിച്ചു എന്നതുതന്നെ ഇന്ത്യൻ വംശജർക്ക് യുകെയിലുള്ള പ്രാധാന്യവും വിജയിച്ച 28 പേരുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.
സിഖ് സമുദായത്തിൽ നിന്നുള്ളവരാണ് ഏറ്റവുമധികം ഇന്ത്യൻ എംപിമാർ. വിജയിച്ച സിഖ് സമുദായത്തിൽ നിന്നുള്ള 12 അംഗങ്ങൾ ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 28 പേരിൽ ആറ് വനിതകളുമുണ്ട്. എല്ലാ സിഖ് എംപിമാരും ലേബർ പാർട്ടിയിൽ പെട്ടവരാണ് എന്നതും സവിശേഷതയാണ്.
തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജരിൽ കേരളം മുതൽ പഞ്ചാബ് വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ട്. ന്യൂനപക്ഷ വംശീയ പശ്ചാത്തലത്തിൽ നിന്നുള്ള കനിഷ്‌ക നാരായൺ വെയിൽസിലെ ആദ്യ എംപിയായി.
കാബിനറ്റിലും ഇന്ത്യൻ വംശജ അംഗമായി. ലിസ നന്ദി സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ സ്റ്റേറ്റ് സെക്രട്ടറിയായാണ് നിയമിതയായത്. ലേബർ പാർട്ടിയിൽ നിന്നുള്ള ലിസ നന്ദി 2010 മുതൽ പ്രതിനിധീകരിക്കുന്ന വിഗാൻ സീറ്റ് 19,401 വോട്ടുകൾ നേടി നിലനിർത്തി.
പരാജയപ്പെട്ടെങ്കിലും കൺസർവേറ്റീവ് പാർട്ടിയിലെ ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തിനും സന്തോഷത്തിനു വകയുണ്ട്. പ്രധാനമന്ത്രി ഋഷി സുനക്കിനൊപ്പം ഇന്ത്യൻ വംശജരും മുൻ മന്ത്രിമാരുമായി പ്രീതി പട്ടേൽ, സുയെല്ല ബ്രാവർമാൻ എന്നിവരും വിജയിച്ചിട്ടുണ്ട്.
ഋഷി സുനക്ക് പാർട്ടി നേതൃസ്ഥാനം ഒഴിയും എന്നു പ്രഖ്യാപിച്ചതിനാൽ, പ്രീതി പട്ടേൽ, സുയെല്ല ബ്രാവർമാൻ എന്നിവരും പുതിയ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും.
മുൻ ചാൻസലർ ജെറെമി ഹണ്ട്, മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ എന്നിവരാണ് പാർട്ടി നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള മറ്റുള്ളവർ. ഇതിൽ തന്നെ ജെറമി ഹണ്ടിനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.