വിദേശത്തുള്ള നഴ്‌സായ ഭാര്യയെ ഭീഷണിപ്പെടുത്താൻ സ്വന്തം മകളുടെ കഴുത്തിൽ വടിവാൾ വച്ച് അച്ഛന്റെ ഭീഷണി..! തിരുവല്ലയിലാണ് കഴിഞ്ഞദിവസം രാത്രി സിനിമയിലേതുപോലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭർത്താവിന്റെ കൊലവിളി ഭീഷണിക്കിരയായത് യുകെ നഴ്‌സാണെന്നും സംശയിക്കുന്നു.
ഭർത്താവ് ജിൻസൺ വിദേശ നഴ്‌സായ ഭാര്യയോട് ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്നായിരുന്നു വീഡിയോ കോളിലൂടെ കാണിച്ചുള്ള കുഞ്ഞു മകൾക്കുനേരെയുള്ള അതിക്രമം. പതിവായി ജിൻസൺ പണം ചോദിക്കാറുണ്ടെന്നും എന്നാൽ കൊടുക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് മകളുടെ നേർക്ക് ആക്രമം കാണിച്ചതെന്നും ഭാര്യ പോലീസിൽ പരാതി നൽകി.
നഴ്‌സ് നെസിയുടെ ഇമെയിൽ പരാതിയിൽ തിരുവല്ല സ്വദേശിയായ ഭർത്താവിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി നഴ്‌സ് നെസിയാണ് ഭർത്താവിനെതിരെ മാതാപിതാക്കൾ വഴി പോലീസിൽ പരാതി നൽകിയത്. നെസി യുകെയിൽ നഴ്സാണെന്ന് സംശയിക്കുന്നു. എന്നാൽ ഇക്കാര്യവും ജോലിയും കുടുംബവും സംബന്ധമായ ഇവരുടെ കൂടുതൽ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.
ആവശ്യപ്പെട്ട പണം ഭാര്യ നൽകാത്തതിനെ തുടർന്നായിരുന്നു ഭീഷണിയെന്ന് പോലീസ് എഫ്‌ഐആറിൽ പറയുന്നു.. തിരുവല്ല ഓതറ സ്വദേശി ജിൻസൺ ബിജുവാണ് അറസ്റ്റിൽ ആയത്. ഇ മെയിൽ വഴിയാണ് തിരുവല്ല പോലീസിന് ആദ്യം നഴ്‌സ് നെസിയുടെ പരാതി ലഭിക്കുന്നത്.
വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താൻ നാലര വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ചശേഷം ഇയാൾ ഭാര്യയെ വീഡിയോ കോളിൽ വിളിച്ചു കാണിക്കുകയായിരുന്നു.. പണം അയച്ചു കൊടുക്കാത്തതിനെ തുടർന്നായിരുന്നു ഭീഷണിയെന്നും പരാതിയിൽ പറയുന്നു.
ജിൻസൺ ബിജു കഴിഞ്ഞ ആഴ്ച ഭാര്യയെ വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടിരുന്നു. കൊടുക്കാതിരുന്നപ്പോൾ അസഭ്യ ശബ്ദ സന്ദേശം അയച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ വീഡിയോ കോൾ ചെയ്തശേഷം, നാലര വയസ്സുകാരിയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കുകയായിരുന്നു.
കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലേൽപ്പിക്കുകയും ചെയ്തു. ഇതോടെ ഭയന്നു നിലവിളിക്കുന്ന കുട്ടിയുടെ ദൃശ്യം മാതാപിതാക്കൾക്ക് വിദേശത്തുനിന്ന് ഭാര്യ അയച്ചുകൊടുത്തു. തുടർന്നാണ് പരാതി പൊലീസിൽ കിട്ടിയത്.
വിശദമായ അന്വേഷണത്തിനോടുവിൽ ജിൻസനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് തിരുവല്ല പൊലീസ് കേസ് എടുത്തത്. സ്ഥിര മദ്യപാനിയായ പ്രതി ലഹരിക്കുകൂടി അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
കെയറർമാരുടെ ഡിപെൻഡന്റ് വിസയിൽ ഏർപ്പെടുത്തിയ നിരോധനം മൂലം യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ എത്തിയ നിരവധി മലയാളി നഴ്‌സുമാരുടെ ജീവിതം ഇപ്പോൾ ദാമ്പത്യ ബുദ്ധിമുട്ടിലാണ്. വർഷങ്ങളായി ദമ്പതികൾ അകന്നുകഴിയുന്നു.
മാത്രമല്ല, ഇതോടെ നാട്ടിലുള്ള കുട്ടികളെ നോക്കേണ്ട ചുമതല ഭർത്താക്കന്മാരുടേതായി മാറിയതും പലരേയും അസ്വസ്ഥപ്പെടുത്തുന്നു. സ്വതന്ത്രരായി നടന്നിരുന്ന പുരുഷന്മാർ പലരും ഇതിലുള്ള അനിഷ്ടം ഭാര്യയെ അറിയിക്കുന്നത് കുട്ടികളെ ഉപദ്രവിച്ചാണെന്നും സമീപകാല സംഭവങ്ങൾ വെളിപ്പെടുത്തുന്നു. നിരപരാധികളായ കുട്ടികളാണ് ദമ്പതികൾ തമ്മിലുള്ള വടംവലിയിൽ മിക്കപ്പോഴും ബലിയാടുകൾ ആകുന്നതും.
യുകെയിൽ കുടിയേറ്റ നിയന്ത്രണം കൂടുതൽ കർശനമാക്കാൻ ശ്രമിക്കുന്ന ലേബർ സർക്കാർ, കെയറർമാരുടെയും സ്റ്റുഡന്റ്സിന്റെയും ഡിപെൻഡന്റ് വിസയുടെ കാര്യത്തിൽ ഉടനൊന്നും അനുകൂല നിലപാടുകൾ എടുക്കാൻ സാധ്യതയില്ല. അതിനാൽ വരുംവർഷങ്ങളിലും ദമ്പതികളും കുട്ടികളും കുടുംബവും നാട്ടിലും യുകെയിലുമായി വേർപിരിഞ്ഞ് കഴിയേണ്ടിവരും.