യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ട് ആകസ്‌മിക മരണവർത്തകളാണ് ഇന്നലെ കടന്നുവന്നത്. മാഞ്ചെസ്റ്ററിൽ മലയാളി കുടുംബനാഥൻ ഫ്ലാറ്റിലെ സ്റ്റെയർകേസിൽ നിന്നും വീണു മരിക്കുകയായിരുന്നു.
നാട്ടിലായിരുന്ന ഭാര്യയും മക്കളും തിരികെ യുകെയിലേക്ക് വരാൻ കൊച്ചി എയർപോർട്ടിൽ കാത്തിരിക്കവേയാണ് അപ്രതീക്ഷിത മരണവാർത്ത എത്തിയത്. അതിനുമുമ്പ് ഡെർബിയിലെ മകന്റെ വീട്ടിലെത്തിയ വൃദ്ധപിതാവ് നടക്കാൻ പോയപ്പോൾ കുഴഞ്ഞുവീണ് മരിച്ച വർത്തയുമെത്തി.
മകനെയും കുടുംബത്തെയും സന്ദര്‍ശിക്കുവാനായി നാട്ടില്‍ നിന്നും എത്തിയ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷന്‍സ് കോടതി റിട്ടേര്‍ഡ് സൂപ്രണ്ടുമായ വരിക്കമാക്കല്‍ സ്‌കറിയ, 67, ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. റിട്ടേര്‍ഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെര്‍ബിയില്‍ താമസിക്കുന്ന മകന്‍ സച്ചിന്‍ ബോസിന്റെ വീട്ടിൽ കുറച്ചുദിവസം താമസിക്കാനാണ് സ്‌കറിയ എത്തിയത്.
ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കള്‍ യുകെയില്‍ എത്തുന്നത്. സ്‌കോട്‌ലാന്‍ഡടക്കം യുകെയിലെ വിവിധ സ്ഥലങ്ങള്‍, മകനും കുടുംബത്തോടുമൊപ്പം സന്ദര്‍ശനം നടത്തി കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾ ഡെര്‍ബിയില്‍ തിരിച്ചെത്തിയത്.
ഇന്നലെ വീട്ടില്‍ നിന്നും നടക്കുവാനായി പുറത്തേക്കുപോയ സ്‌കറിയ, തിരിച്ചുവരാന്‍ താമസിച്ചു. ഇതേത്തുടർന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് വഴിയില്‍ ബോധരഹിതനായി വീണുകിടന്ന ഒരു ഏഷ്യക്കാരനെ ആംബുലന്‍സ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാന്‍ കഴിഞ്ഞത്. ഉടൻ ഇവർ ഹോസ്പിറ്റലില്‍ എത്തുമ്പോഴാണ് കുഴഞ്ഞുവീണത് പിതാവാണെന്ന വിവരം അറിയുന്നത്. ആശുപത്രിയിലെത്തിച്ച് അധികം കഴിയുംമുമ്പേ സ്കറിയ മരണപ്പെടുകയും ചെയ്‌തു.
തീർത്തും ഓർക്കാപ്പുറത്തുള്ള പിതാവിന്റെ വേർപാട് സച്ചിനും കുടുംബാംഗങ്ങൾക്കും കനത്ത ആഘാതമായി മാറി. മാതാപിതാക്കളെ കുറച്ചുകാലം കൂടെ താമസിപ്പിക്കുവാനുള്ള സച്ചിന്റെ അദമ്യമായ ആഗ്രഹവും, പേരക്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള സ്‌കറിയായുടെ അഭിലാഷവുമാണ് അകാലത്തിൽ പൊലിഞ്ഞത്.
സച്ചിന്‍ (യു കെ) സഫിന്‍ (യുഎ ഇ ) സാല്‍ബിന്‍ (ബാംഗ്ലൂര്‍) എന്നിവര്‍ മക്കളാണ്. ആര്യ (മരുമകള്‍) റിക്കി (കൊച്ചുമകന്‍).
ഇന്നലെ ഹോസ്പിറ്റല്‍ ചാപ്ലിന്റെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു. മരണവാര്‍ത്ത അറിഞ്ഞു ഇടവക വികാരി ഫാ. ടോമി എടാട്ട് ഭവനം സന്ദര്‍ശിക്കുകയും, പരേതനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അന്ത്യശുശ്രുഷകള്‍ നാട്ടില്‍ നടത്തി നാട്ടിൽ വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
യുകെ മലയാളികളിൽ ആകെ നടുക്കമുണർത്തിയാണ് മാഞ്ചസ്റ്റർ മലയാളിയും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ പ്രദീപ് നായരുടെ അപകട മരണവാർത്ത എത്തിയത്. 49 വയസ്സുമാത്രമുള്ള പ്രദീപ് നായർ ഫ്ലാറ്റിലെ സ്റ്റെയർകേസ് ഇറങ്ങവേ കാലുതെന്നി തലയിടിച്ച് വീണുമരിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഫ്‌ളാറ്റിൽ താമസിച്ചിരുന്ന പ്രദീപ് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നുവെന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ തല ഇടിച്ചതാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലിചെയ്തിരുന്നത്.
നാട്ടില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് യുകെയില്‍ എത്തുന്നത്. പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്സിനേയും പോലീസിനെയും അടിയന്തിരമായി വിവരം അറിയിക്കുക ആയിരുന്നു.
പോലീസ് എത്തി കുടുംബത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചതോടെയാണ് ഭാര്യയും മക്കളും നാട്ടില്‍ ആണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് യുകെ പോലീസ് കേരള പോലീസിന്റെ സഹായത്തോടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
അവധി കഴിഞ്ഞു യുകെയിലേക്ക് മടങ്ങാന്‍ പ്രദീപിന്റെ ഭാര്യയും മക്കളും കൊച്ചി എയര്‍പോര്‍ട്ടില്‍ കാത്തുനിൽക്കുമ്പോഴാണ് ദാരുണമായ മരണവിവരംഎത്തുന്നതെന്നത് വിധിയുടെ വികൃതിയായി. യാത്രതുടരുന്ന കുടുംബാംഗങ്ങൾ മാഞ്ചസ്റ്ററില്‍ എത്തിയശേഷമായിരിക്കും സംസ്‌കാരവും പൊതുദർശനവും മറ്റുംസംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുക.
സമ്മറിലും കനത്ത കാറ്റും മഴയും തണുപ്പും യുകെയിൽ അനുഭവപ്പെടുന്നതിനാൽ, കാലാവസ്ഥാ വ്യതിയാനം മൂലം വയോധികരും മറ്റ് അസുഖമുള്ളവരും പ്രത്യേകിച്ച് നാട്ടിൽ നിന്നെത്തുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശങ്ങൾ നൽകിയിരുന്നു