വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്വാന്‍സിയയിലെ മലയാളി യുവാവ് മരണമടഞ്ഞു; വിടപറഞ്ഞത് കാലടി സ്വദേശികളുടെ മകനും ഷെഫീൽഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയുമായ 24 കാരൻ ജോയൽ ജോർജ്ജ്, കാറപകടങ്ങൾ തുടർക്കഥ
മാഞ്ചെസ്റ്ററിലെ മലയാളി കുടുംബനാഥൻ പ്രദീപ് നായർ തികച്ചും ആകസ്മികമായി സ്റ്റെയർകേസിൽ നിന്നും വീണുമരിച്ചതിന്റെ നടുക്കം മാറുംമുമ്പെ, ചൊവ്വാഴ്ച്ച മറ്റൊരു അപകട മരണവാർത്ത കൂടി യുകെ മലയാളികളെ തേടിയെത്തി.
യുകെ സ്വാൻസിയയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ജോയൽ ജോർജ്ജ് എന്ന യുവാവാണ് മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും കണ്ണീരിലാഴ്ത്തി ഇന്നലെ വിടപറഞ്ഞത്.
24 വയസ്സുമാത്രമായിരുന്നു ജോയലിന്റെ പ്രായം. കാറപകടത്തിൽ പരുക്കേറ്റശേഷം അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയവേയാണ് ചൊവ്വാഴ്ച്ച മരണമടഞ്ഞത്.
എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും യുകെയിലേക്ക് കുടിയേറിയവരാണ് ജോയെലിന്റെ മാതാപിതാക്കൾ. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടില്‍ കുടുംബാംഗമാണ്.
കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയില്‍ പോകുമ്പോൾ ജോയല്‍ ജോർജ്ജ് സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടിരുന്നു. ഇതേത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മാതാപിതാക്കളും ബന്ധുക്കളും കണ്ണീരും പ്രാർത്ഥനയുമായി കഴിയവേ, ജോയെലിന്റെ അവസ്ഥ കൂടുതൽ മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
മരണസമയം മാതാപിതാക്കളായ ജോർജും ഷൈബിയും ആശുപത്രിയിലുണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നല്ലൊരു ഭാവി പ്രതീക്ഷിച്ചിരുന്ന യുവാവാണ് ഉറ്റവരെയും ഉടയവരേയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. തീർത്തും അപ്രതീക്ഷിതമായി എത്തിയ വിധിയുടെ ക്രൂരതയിൽ ആകെത്തകർന്ന അവസ്ഥയിലാണ് മാതാപിതാക്കളായ ജോർജും ഷൈബിയും.
ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ നല്ലനിലയിൽ ഡിഗ്രി പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ചുവരുമ്പോഴാണ് വിധിയുടെ വികൃതി ജോയെലിനെ വേട്ടയാടിയത്.
ജോയെലിനെക്കൂടാതെ അനീഷ ജോര്‍ജ്ജ് എന്ന ഒരുമകൾ മാത്രമാണ് ജോർജ് - ഷൈബി ദമ്പതികൾക്കുള്ളത്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകൻ കൂടിയാണ് ജോയല്‍.
യുകെയിലെ കാറപകടത്തിൽ മലയാളി വിദ്യാർത്ഥികളായ യുവതീയുവാക്കൾ മരണപ്പെടുന്നത് ഇപ്പോൾ പതിവ് സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ മെയ് മാസത്തിൽ വെയിൽസിൽ നടന്ന കാറപകടത്തിൽ, നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മലപ്പുറം സ്വദേശിനിയും ഒരു എറണാകുളം സ്വദേശിയും മരണമടഞ്ഞിരുന്നു.
മലയാളി യുവാവിന്റെ ജീവനെടുത്ത മറ്റൊരു കാർ അപകടവും രണ്ടുമാസം മുമ്പ് കാർഡിഫിൽ നടന്നു. സുഹൃത്തുക്കളൊത്ത് നൈറ്റ് ഷിഫ്റ്റും മറ്റും കഴിഞ്ഞ് വെളുപ്പിനെ താമസസ്ഥലത്തേക്ക് തിരികെ എത്തുമ്പോഴാണ് കുടുതൽപ്പേരും അപകടത്തിൽപ്പെടുന്നത്.
ജോയെലിന്റെ മരണത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ, യുവാവ് ദുരൂഹസാഹചര്യത്തിൽ വീട്ടിൽക്കിടന്ന് മരിച്ചു എന്നനിലയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ് ജോയൽ ജോർജ്ജ്. ജോയലിന്റെ പൊതുദർശനവും സംസ്‌കാരവും സംബന്ധിച്ച മറ്റുവിവരങ്ങൾ ഉടൻ തീരുമാനിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.