13 വർഷംമുമ്പ് കേരളത്തിലെ പാലായിൽ നിന്നും ഒരു സാധാരണ മലയാളി നഴ്‌സായി ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ ജിൻസൺ ആന്റോ ചാൾസ് എന്ന യുവാവ് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല എന്നെങ്കിലും ഒരു ഓസ്‌ട്രേലിയൻ മന്ത്രിയാകുവാകാൻ കഴിയുമെന്ന്. എന്നാൽ വർഷങ്ങളായി പത്തനംതിട്ടയുടെ എംപിയായ ആന്റോ ആന്റണിയുടെ പിതൃസഹോദര പുത്രന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരുന്ന രാഷ്ട്രീയപ്രവർത്തനം, ഓസ്‌ട്രേലിയയിലും സാമൂഹ്യപ്രവർത്തനത്തിലൂടെ പുറത്തെടുത്തപ്പോൾ, ഒരു ദശാബ്ദത്തിനിടെ മുപ്പത്തിയാറാം വയസ്സിൽ അദ്ദേഹത്തെ തേടിയെത്തിയത് അപൂർവ്വതകളേറെയുള്ള ഓസ്ട്രേലിയൻ മന്ത്രിസ്ഥാനം. ആരേയും അതിശയപ്പെടുത്തുന്ന കഥയാണ് ജിൻസൺ ആന്റോ ഓസ്‌ട്രേലിയയിൽ കരസ്ഥമാക്കിയ നേട്ടങ്ങളുടേത്. യുകെയും ഓസ്‌ട്രേലിയയും യൂറോപ്പും അടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന നഴ്‌സുമാർക്കെല്ലാം പ്രചോദനമാകുന്ന ജീവിതലക്ഷ്യമായി കൂടി അതുമാറുന്നു. യുകെയിൽ കെന്റിലെ ആഷ്‌ഫോർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ബ്രിട്ടനിലെ ആദ്യ മലയാളി എംപിയായ നഴ്‌സ് സോജൻ ജോസഫിനുശേഷം ഒരു വിദേശരാജ്യത്ത് ഏറ്റവും ഉന്നത കാബിനറ്റ് സ്ഥാനം വഹിക്കുന്ന വ്യക്തിയായും ജിൻസൺ മാറുന്നു. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായാണ് മലയാളി ജിൻസൺ ആന്റോ ചാൾസ്,36, തിരഞ്ഞെടുക്കപ്പെട്ടത്. ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിലാണ് ജിൻസണു മന്ത്രിസ്ഥാനം ലഭിക്കുന്നതെന്നതും പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ നിരവധി വകുപ്പുകളാണ് ജിൻസനു ലഭിച്ചതെന്നതും ഇന്ത്യൻ സംസ്ഥാനം കേരളത്തിൽ നിന്നുള്ള ആദ്യ മന്ത്രിയെന്ന നിലയിലുള്ള പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ആഗസ്റ്റ് 24ന് ടെറിട്ടറി പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ സാൻഡേഴ്സൻ മണ്ഡലത്തിൽ നിന്നു കൺട്രി ലിബറൽ പാർട്ടി (സിഎൽപി) സ്ഥാനാർഥിയായാണ് ജിൻസൺ തിരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് ജിൻസൺ നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്തിന്റെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായും ജോലിചെയ്യുകയായിരുന്നു. പാലാ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആന്റണിയുടെയും ഡെയ്സി ചാൾസിന്റെയും മകനാണ്. ആന്റോ ആന്റണി എംപിയുടെ സഹോദരനാണ് ജിൻസന്റെ പിതാവ് ചാൾസ്. നോർത്തേൺ ടെറിട്ടറി മെന്റൽ ഹെൽത്ത് ഡിപ്പാർട്മെന്റിൽ കൺസൽറ്റന്റായ അനുപ്രിയ ജിൻസനാണു ഭാര്യ. മക്കൾ: എയ്മി, അന. ഓസ്‌ട്രേലിയൻ മലയാളികൾക്ക് മാത്രമല്ല, ആഗോള മലയാളി പ്രവാസി സമൂഹത്തിനുതന്നെ അഭിമാനിക്കാൻ കഴിയുന്നതും അതോടൊപ്പം പ്രചോദനവുമേകുന്ന വളരെ അപൂർവ്വ നേട്ടമാണ് ജിൻസൺ കൈവരിച്ചത്. യൗവനത്തിന്റെ പകുതിയിൽത്തന്നെ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞ ജിൻസൺ, ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നും പ്രതീക്ഷിക്കാം.