രാജ്യമെങ്ങും എൻഎച്ച്എസിന്റെ അവസ്ഥ ഗുരുതരം ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെ, എൻഎച്ച്എസിനെ നന്നാക്കാൻ ഇനിയും കൂടുതൽ പണം നൽകാൻ ആകില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
“ഒന്നുകിൽ നന്നാകൂ.. അല്ലെങ്കിൽ മരിക്കൂ..” എൻ എച്ച് എസ്സിന്റെ നിലവിലെ അവസ്ഥയെ അപലപിച്ച് കിയെർ സ്റ്റാർമെർ പറഞ്ഞു.
പരിഷ്കരണമില്ലാതെ ഇനിയും എൻഎച്ച്എസിനു അധിക ധനസഹായം നൽകാൻ സർക്കാരിനാകില്ല. ലേബർ നേതാവ് നയം വ്യക്തമാക്കി.
അതേസമയം എൻഎച്ച്എസിന്റെ പരിഷ്കരണത്തിനും ആരോഗ്യ സേവനത്തിലെ മാറ്റത്തിനായി പുതിയ 10 വർഷത്തെ പദ്ധതി നടപ്പിലാക്കുമെന്നും സർ കെയർ സ്റ്റാർമർ പറയുന്നു.
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് “ഗുരുതരാവസ്ഥ”യിലാണെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനങ്ങൾ. അതോടെ ലേബർ സർക്കാരും എൻഎച്ച്എസിനെ കൈവിടുകയാണോയെന്ന തോന്നൽ സ്റ്റാഫുകൾക്കിടയിൽ ശക്തമായി. സ്റ്റാഫുകൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് കുടുതൽപ്പേർ എൻഎച്ച്എസ് വിട്ടുപോകാൻ കാരണമാകുമെന്ന് യൂണിയനുകളും മുന്നറിയിപ്പ് നൽകുന്നു.
അടുത്ത മാർച്ച്മാസം സ്പ്രിങ് സീസണിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന എൻഎച്ച്എസിനായുള്ള പുതിയ സർക്കാർ പദ്ധതി, രൂപീകരിച്ചതിന് ശേഷമുള്ള "എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പുനർരൂപീകരണം" ആയിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നിരുന്നാലും, സാമൂഹിക പരിചരണം പരിഷ്കരിക്കുന്നതിനും പുതിയ ആശുപത്രികൾ നിർമ്മിക്കുന്നതിനുമുള്ള പദ്ധതികൾ റദ്ദാക്കിയതിനുശേഷം സർക്കാർ വാചകമടി നിർത്തി കൂടുതൽ പ്രവർത്തനത്തിലേക്ക് മാറേണ്ടതുണ്ടെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ്സ് വിമർശിച്ചു.
എൻഎച്ച്എസിന്റെ പരിഷ്കരണത്തിനായി സർ കെയർ മൂന്ന് പ്രധാന ഘട്ടങ്ങളും ചികിത്സാ മേഖലകളും രൂപീകരിച്ചു. ഒന്നാമതായി ഒരു ഡിജിറ്റൽ എൻഎച്ച്എസിലേക്കുള്ള മാറ്റം, ആശുപത്രികളിൽ നിന്ന് കമ്മ്യൂണിറ്റികളിലേക്ക് കൂടുതൽ പരിചരണം മാറ്റുക, രോഗത്തെ തടയുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ഈ ഘട്ടങ്ങൾ.
പ്രധാനമന്ത്രിയുടെ സമപ്രായക്കാരനും സ്വതന്ത്ര എൻഎച്ച്എസ് സർജനുമായ ലോർഡ് ഡാർസിയുടെ ഒമ്പത് ആഴ്ചത്തെ പഠനത്തിന്റെയും അവലോകനത്തിൻ്റെയും ഫലമാണ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, ആരോഗ്യസേവനത്തിലെ വീഴ്ചകൾ അന്വേഷിച്ച് റിപ്പോർട്ടുചെയ്യാൻ ലേബർ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ, റിപ്പോർട്ടിലും പ്രശ്‌ന പരിഹാരങ്ങൾ ചുണ്ടിക്കാണിക്കുന്നതിലേക്ക് അദ്ദേഹത്തിൻ്റെ ദൗത്യം സർക്കാർ നീട്ടിയില്ല.
എൻഎച്ച്എസിന് കൂടുതൽ പണം നൽകിയതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു.
"ഞങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റം വരുത്താൻ കഴിയില്ല. ഇത് കൂടുതൽ പണം കൊണ്ട് മാത്രം പരിഹരിക്കപ്പെടാൻ പോകുന്നില്ല, പക്ഷേ ഇത് ചികിത്സാരീതികളുടെ പരിഷ്കരണത്തിലൂടെ പരിഹരിക്കപ്പെടും."
ജിപിമാരായ ഫാമിലി ഡോക്ടർമാരെ തിരികെ കൊണ്ടുവരുന്നതിനും ആവശ്യമുള്ളവർക്ക് ഡിജിറ്റൽ കൺസൾട്ടേഷനുകൾ വാഗ്ദാനം ചെയ്യുന്നതിനുമൊപ്പം കൂടുതൽ ടെസ്റ്റുകളും സ്കാനുകളും ഹെൽത്ത് കെയറും ഹൈ സ്ട്രീറ്റുകളിലും നഗര കേന്ദ്രങ്ങളിലും ഉള്ള സെന്ററുകളിലൂടെ നൽകപ്പെടും എന്നാണ് ഇതിനർത്ഥം. സ്റ്റർമാർ വിശദീകരിച്ചു.
കഴിഞ്ഞ ലേബർ ഗവൺമെൻ്റിൽ ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ലോർഡ് ഡാർസിയിൽ നിന്നുള്ള റിപ്പോർട്ട്, എൻഎച്ച്എസ് ഇപ്പോഴും പകർച്ചവ്യാധിയുടെ ആഘാതങ്ങളുമായി മല്ലിടുകയാണെന്നും ക്യാൻസർ, ആക്‌സിഡൻ്റ് & എമർജൻസി (എ&ഇ), ആശുപത്രി ചികിത്സ എന്നിവയ്ക്കുള്ള പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് ഏറെ അകലെയാണെന്നും വ്യക്തമാക്കുന്നു.
അതിനിടെ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ദീർഘകാല രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണവും അതിനൊപ്പം യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും വരുംവർഷങ്ങളിൽ NHS-നെ കീഴടക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ, എൻഎച്ച്എസിന് സാമ്പത്തിക സഹായം നൽകില്ലെന്ന പോലുള്ള പ്രഖ്യാപനം ജനങ്ങളോടും രോഗികളോടുമുള്ള വെല്ലുവിളിയാണെന്ന് പേഷ്യൻ്റ്സ് അസോസിയേഷൻ്റെ പ്രതിനിധി റേച്ചൽ പവർ വിമർശിച്ചു. സർക്കാരിന്റെ പദ്ധതികൾ എത്രയുംവേഗം നടപ്പിലാക്കണം. അതേസമയം സാധാരണക്കാരുടെ ആശ്രയമായ എൻഎച്ച്എസിനെ ഇല്ലാതാക്കാൻ അനുവദിക്കില്ല. പേഷ്യന്റ്‌സിന്റെ ശബ്ദമായി റേച്ചൽ പവറും നയം വ്യക്തമാക്കുമ്പോൾ, വരുംവർഷങ്ങൾ സർക്കാരും രോഗികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റേതു കൂടിയായി മാറുമെന്നും ആശങ്ക ഉയരുന്നു.