വിധിയുടെ വികൃതി എത്രവേഗമാണ് ജീവിതങ്ങളെ തച്ചുടയ്ക്കുന്നത്... അവധി കഴിഞ്ഞ് നാട്ടിൽ നിന്നും യുകെയിൽ മടങ്ങിയെത്തി ഒരു മണിക്കൂറിനുള്ളിൽ ഇല്ലാതായത് മാനത്തോളം പ്രതീക്ഷകളുമായി യുകെയിലേക്ക് ചേക്കേറിയ ഒരു കുടുംബം… ഇണക്കിളികളെ പോലെ കഴിഞ്ഞ ദമ്പതികൾ.. അനാഥരായ അവരുടെ കുട്ടികൾ.. തകർന്നുടഞ്ഞ സ്വപ്നങ്ങൾ!
ഇതുപോലൊരു ദുരന്തം യുകെ മലയാളികൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തവരുടെ നിരവധി അനുഭവകഥകളുണ്ട്. ജീവനെപ്പോലെ സ്നേഹിച്ച ഭാര്യ വിട്ടുപിരിഞ്ഞപ്പോൾ, സ്വയം ജീവനൊടുക്കിയ ആരോഗ്യവാനും യുവാവുമായ ഭർത്താവ് ഇതാദ്യം. റെഡ്‌ഡിച്ചിലെ സോണിയയും അനിലും യുകെ മലയാളികളുടെ മനസ്സിലെ തീരാനൊമ്പരമായി മാറുന്നത് അങ്ങനെയാണ്. പ്രണയത്തിലൂടെ വിവാഹിതരായി വർഷങ്ങളോളം ഇണക്കിളികളെപ്പോലെ സന്തോഷവും ദുഃഖവും പങ്കിട്ട് കഴിഞ്ഞ ദമ്പതികളാണ് സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴയാത്തവിധത്തിൽ അപ്രതീക്ഷിതമായി ഇല്ലാതായത്. ഉത്രാടനാളിലെ തിരക്കുകൾ മാറ്റിവച്ച് യുകെ മലയാളികൾ ഇരുവർക്കും അന്ത്യയാത്രാമൊഴിയേകി. റെഡ്ഡിച്ച് ബറോയിലെ സെമിത്തേരിയിൽ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ ഒരേകല്ലറയിൽ ഇനി അന്തിയുറങ്ങും. ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് ഒരുനോക്കുകാണാനും അന്ത്യയാത്രാമൊഴിയേകാനും എത്തിച്ചേർന്നത്. ഈ ദാരുണ സംഭവം യുകെ മലയാളികളുടെ മനസ്സിനെ എത്രമാത്രം പിടിച്ചുലച്ചുവെന്ന് തെളിയിക്കുന്നതായി പൊതുദർശനത്തിലും സംസ്‌കാര ചടങ്ങുകളിലും പങ്കുകൊള്ളാൻ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ജനാവലി. മലയാളികൾക്കു പുറമേ, നിരവധി തദ്ദേശീയരും ചടങ്ങിൽ പങ്കുകൊണ്ടു. ശനിയാഴ്ച്ച രാവിലെ 11.45 ന് ആരംഭിച്ച പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 2 ന് റെഡ്ഡിച്ച് ബറോ സെമിത്തേരിയില്‍ ആണ് സംസ്കാര ശുശ്രൂഷകള്‍ നടന്നത്. സംസ്കാര ശുശ്രൂഷകള്‍ക്ക് ബര്‍മിങ്ഹാം ഹോളി ട്രിനിറ്റി ചര്‍ച്ചിലെ ഫാ. സെബി മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇരുവരേയും പ്രാദേശിക കൗണ്‍സിലിന്റെ പ്രത്യേക അനുമതിയോടെ ഒരേ കല്ലറയില്‍ സംസ്‌കരിച്ചു. സംസ്കാര ചടങ്ങില്‍ റെഡ്ഡിച്ച് ബോറോ കൗണ്‍സില്‍ മേയര്‍ ജുമാ ബീഗം, റെഡ്ഡിച്ച് എംപി ക്രിസ്റ്റഫര്‍ ബ്ലോറ എന്നിവര്‍ ഉള്‍പ്പടെ നിരവധി പേർ പങ്കെടുത്തു. റെഡ്ഡിച്ചിലെ മലയാളി സംഘടനയായ കെസിഎ ആണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നല്‍കിയത്. സംസ്‌കാരത്തിന് വേണ്ടിവരുന്ന ചെലവുകള്‍ക്കുള്ള തുക കെസിഎ തന്നെ കണ്ടെത്തി നല്‍കുകയായിരുന്നുവെന്ന് കെസിഎ പ്രസിഡന്റ് ജയ് തോമസ്, സെക്രട്ടറി ജസ്റ്റിന്‍ മാത്യു എന്നിവർ അറിയിച്ചു. അതുപോലെ ഇരുവരുടേയും മരണത്തോടെ അനാഥത്വത്തിലേക്ക് തള്ളിയിടപ്പെട്ട പറക്കമുറ്റാത്ത മക്കളായ ലിയയേയും ലൂയിസിനേയും യുകെയിൽ തന്നെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് കെസി.എ ഭാരവാഹികൾ അറിയിച്ചു. കോട്ടയം വാകത്താനം വലിയപറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ.14 വയസ്സുള്ള മകൾ ലിയയും 9 വയസ്സുള്ള മകൻ ലൂയിസും ഇപ്പോൾ യുകെയിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലിലും സംരക്ഷണയിലുമാണ്. കുട്ടികൾക്ക് യുകെയിൽ തുടരാനുള്ള സാഹചര്യം ഒരുക്കുമെന്ന് കെസിഎ ഭാരവാഹികൾ പറഞ്ഞു. അതിനായി അധികൃതരുമായി ചർച്ചകൾ നടത്തും. ഓഗസ്റ്റ് 18നായിരുന്നു സോണിയ അനിലിന്റെ, 39, ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി ഒരുമണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവന്‍ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനില്‍ പിറ്റേന്ന് വെളുപ്പിനെയോടെ വീടിനു സമീപത്തുള്ള മരത്തില്‍ ജീവനൊടുക്കുകയായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതകാര്യങ്ങള്‍ അനിലിനെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. നഴ്‌സായ സോണിയയുടെ ഡിപെന്‍ഡന്റ് വിസയിലായതിനാല്‍ നാട്ടിലേയ്ക്കു മടങ്ങേണ്ടി വരുമെന്നതും നിലവിലെ ബാധ്യതകളുമെല്ലാം അലട്ടിയിരുന്നു. “ഞാന്‍ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, എന്റെ മക്കളെ നോക്കണമെന്നും' കാണിച്ചുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. സന്ദേശം കിട്ടിയ സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് ഹൃദയഭേദകമായി മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്.