വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇപ്പോൾ യുകെ വിദ്യാഭ്യാസ വകുപ്പും സർക്കാരും. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ഏർപ്പെടുത്തിയ കർശന സ്റ്റഡി വിസ നിയന്ത്രണങ്ങൾ, യുകെയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറച്ചു.
എന്നാൽ അതോടെ വരുമാനവും കുത്തനെ കുറഞ്ഞ യുകെയിലെ പ്രമുഖ യുണിവേഴ്സിറ്റികളെല്ലാം കടുത്ത സാമ്പത്തി പ്രതിസന്ധിയിലുമായി. ഇത് മറികടക്കാൻ ആഭ്യന്തര വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യൂണിവേഴ്സിറ്റികൾ.
ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളിൽ വർദ്ധിച്ചുവരുന്ന വരുമാനക്കുറവ് തടയാൻ ഉയർന്ന ട്യൂഷൻ ഫീസും സർക്കാർ നേരിട്ടുള്ള ധനസഹായവും ആവശ്യമാണെന്ന് 141 യുകെ സർവകലാശാലകളുടെ സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.
പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഫീസ് വർദ്ധനയും കൂടുതൽ സർക്കാർ നിക്ഷേപവും ലഭിച്ചെങ്കിൽ മാത്രമേ ഈ മേഖലയെ നിലവിലെ സാഹചര്യത്തിൽ തകർച്ചയിൽ നിന്നും കരകയറ്റാനാകൂ.
സർക്കാരിൻറെ കർശന വിസ നിയന്ത്രണങ്ങൾ മൂലം വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞപ്പോൾ, ആഭ്യന്തര അഥവാ ഹോം വിദ്യാർത്ഥികളുടെ എണ്ണം ഈ മാസത്തെ എൻറോളിൽ റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റികളുടെ ആവശ്യം ഉയരുന്നത്.
ഹോം വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് 2017 മുതൽ ഇംഗ്ലണ്ടിൽ £9,250 ആയിനിയന്ത്രിച്ചിരുന്നു. ഇപ്പോഴത്തെ ഫീസ് വർദ്ധിപ്പിക്കാനുള്ള യുകെ സർവ്വകലാശാലകളുടെ ശുപാർശ പ്രധാനമായും ഇംഗ്ലണ്ടിനെ കേന്ദ്രീകരിച്ചാണ്.
അതേസമയം വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഫീസ് വ്യത്യസ്തമാണ് .
“കുട്ടികൾ തിങ്ങിനിറഞ്ഞ വലിയ ക്ലാസ്സുകൾ, അധ്യാപകരുടെ കുറഞ്ഞസമയ ലെക്ച്ചറുകൾ, പഠിപ്പിക്കാൻ നല്ല കെട്ടിടങ്ങൾ കുറവ്, പ്രായോഗിക വിഷയങ്ങൾക്കുള്ള ഉപകരണങ്ങൾ കുറവ് എന്നിവ മറികടക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സർക്കാർ ഈ മേഖലയിൽ കൂടുതൽ പണം നിക്ഷേപിക്കേണ്ടതുണ്ട്", റസ്സൽ ഗ്രൂപ്പ് ഓഫ് യൂണിവേഴ്സിറ്റികളുടെ ചെയർമാനായ ന്യൂകാസിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ക്രിസ്റ്റഫർ ഡേ ചൂണ്ടിക്കാട്ടി.
"വിദ്യാർത്ഥിയും ഒപ്പം നികുതിദായകരും കുറച്ചുകൂടി അടച്ചില്ലെങ്കിൽ, സമീപഭാവിയിൽ ഈ മേഖല ചുരുങ്ങുകയോ ഗുണനിലവാരം കുറയുകയോ ചെയ്യും എന്നതാണ് കഠിനമായ യാഥാർത്ഥ്യം," അദ്ദേഹം വ്യക്തമാക്കി.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ട്യൂഷൻ ഫീസ് വർദ്ധനവ് വന്നാൽ അത് പഠന സാഹചര്യത്തെ സാരമായി ബാധിക്കുമെന്ന് ആഭ്യന്തര യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കപ്പെടുന്നു. പലർക്കും പഠനം തന്നെ ഉപേക്ഷിക്കേണ്ടതായി വരും. പ്രത്യേകിച്ച് സ്വന്തമായി ജോലിചെയ്‌ത് അതിലെ വരുമാനമുപയോഗിച്ച് തുടർപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ.
അതിനിടെ യുകെയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളുടെ ഫീസിൽ 20% വാറ്റ് അടക്കം പുതിയ മാറ്റങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനവും വിവാദമായി മാറുന്നു.
അടുത്തവർഷം ജനുവരി മുതൽ, 20% വാറ്റ് അടയ്ക്കുന്നതിൽ നിന്ന് സ്‌കൂളുകളെ ഒഴിവാക്കില്ല. അതുപോലെ മറ്റൊരു തിരിച്ചടിയായി ചാരിറ്റികളായി പ്രവർത്തിക്കുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്വതന്ത്ര സ്കൂളുകൾക്ക് നിലവിൽ നൽകിവരുന്ന 80% ബിസിനസ്സ് നിരക്കുകിഴിവും നീക്കംചെയ്യും.
സർക്കാരിന്റെ ഇത്തരം നീക്കം സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ എത്രവലിയ ആഘാതം സൃഷ്ടിക്കുമെന്ന് പ്രവചിക്കാൻപോലും കഴിയില്ലെന്ന് ഈരംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഫീസും ചാരിറ്റിയും ഒഴിവാകുമ്പോൾ, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കാൻ പോകുന്ന സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും.
അല്ലാത്തപക്ഷം സ്വകാര്യ സ്‌കൂളുകളിൽ പോകുമായിരുന്നവർക്ക് സീറ്റ് നൽകാൻ സ്‌റ്റേറ്റ് സ്‌കൂളുകൾ തയ്യാറാകുമോ എന്നും രക്ഷിതാക്കൾ ചോദിക്കുന്നു.
രാജ്യത്ത് സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും ഉയർന്ന കേന്ദ്രങ്ങളിലൊന്നാണ് സ്കോട്ട്ലാൻഡിലെ എഡിൻബറോ. അതുകൊണ്ടുതന്നെ ഈ സർക്കാർ തീരുമാനത്തെക്കുറിച്ച് എഡിൻബറോയിലേതിനേക്കാൾ രൂക്ഷമായ ചർച്ച വേറെയെവിടെയും നടക്കുന്നില്ല.
പ്രമുഖ സ്വകാര്യ സ്‌കൂളായ ഹെരിയോട്ടിൽ സീനിയർ കുട്ടികളുടെ സ്കൂൾ ഫീസ് നിലവിൽ പ്രതിവർഷം £17,426 ആണ്. ഇവിടെ രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന മാതാപിതാക്കളുടെ ഉള്ളിൽ പുതിയ സർക്കാർ തീരുമാനം കനലുകോരിയിടുന്നു.
സർക്കാരിന്റെ പുതിയ വാറ്റ് - ചാരിറ്റി നയം സ്വതന്ത്ര സ്കൂളുകളുടെ അന്ത്യം കുറിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസും (ഐഎഫ്എസ്) മുന്നറിയിപ്പ് നൽകുന്നു. VAT വർദ്ധന സ്വകാര്യ സ്കൂളുകളിലെ ഹാജർനില 3% മുതൽ 7% വരെ കുറയാൻ ഇടയാക്കുമെന്ന് IFS പ്രവചിക്കുന്നു.