കല്‍പറ്റ: തൂരല്‍മലയിലെ ശ്രുതി കേരളത്തിന് തന്നെ തീരാവേദനയാണ്. ഉറ്റവരെയും ഉടയവരെയും ശ്രുതിക്ക് നഷ്ടപ്പെട്ടപ്പോഴും ഒപ്പമുണ്ടായത് ജെന്‍സണ്‍ ആയിരുന്നു. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ജെന്‍സണെയും വിധി കവര്‍ന്നെടുത്തു.
ഇപ്പോഴിതാ ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച ശ്രുതിയുടെ അമ്മ സബിതയുടെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിച്ചിരിക്കുകയാണ്. ശ്രുതിയുടെ ആവശ്യമനുസരിച്ചാണ് അമ്മയുടെ മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരം വീണ്ടും സംസ്‌കരിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതി ആംബുലന്‍സില്‍ ഇരുന്ന് ചടങ്ങുകള്‍ക്ക് സാക്ഷിയായി. ഒരിറ്റ് കണ്ണുനീര്‍ പോലുമില്ലാതെ ശ്രുതി മൂകയായി ഇരിക്കുന്നത് എല്ലാവരുടെയും നെഞ്ചുലയ്ക്കുന്ന കാഴ്ചയായരുന്നു.
ഇന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തില്‍നിന്നു ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊതുശ്മശാനത്തില്‍ ആചാരപ്രകാരം ദഹിപ്പിച്ചത്. മൃതദേഹം കുഴിയില്‍ നിന്ന് എടുക്കുമ്പോഴും ശ്മശാനത്തില്‍ സംസ്‌കരിക്കുമ്പോഴും ജെന്‍സന്റെ പിതാവ് ജയനും ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു.
കല്‍പറ്റയിലെ ആശുപത്രിയില്‍നിന്ന് സ്ട്രെച്ചറില്‍ കിടത്തിയാണ് ശ്രുതിയെ ആംബുലന്‍സിലേക്കു കയറ്റിയത്. തുടര്‍ന്ന് മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര പരിസരത്തേക്കു കൊണ്ടുവരികയായിരുന്നു. കാലുകള്‍ ഒടിഞ്ഞ് ശസ്ത്രക്രിയ ചെയ്തതിനാല്‍ ശ്രുതിയ്ക്ക് നടക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ ആംബുലന്‍സില്‍നിന്നു പുറത്തിറങ്ങാനായില്ല. ചിതയെരിയുമ്പോള്‍ ഒന്നു വിതുമ്പാന്‍പോലും ശ്രുതിക്ക് ആകുമായിരുന്നില്ല.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ ഒന്‍പതു ബന്ധുക്കളെയാണ് ശ്രുതിക്കു നഷ്ടമായത്. സഹോദരിയെയും അച്ഛനെയും തിരിച്ചറിഞ്ഞു നേരത്തേ സംസ്‌കരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. അതിനുശേഷം ഓഗസ്റ്റ് 30ന് ജെന്‍സനും ശ്രുതിയും ഒരുമിച്ച് അമ്മയെ സംസ്‌കരിച്ച പൊതുശ്മശാനത്തില്‍ എത്തിയിരുന്നു.