ബ്രിട്ടീഷ് പത്രം വാർത്തകൾ വള്ളിപുള്ളി വിടാതെ അതേപോലെ കോപ്പിചെയ്‌ത് വീഡിയോ ന്യൂസുകളാക്കി വ്യാജ യുട്യൂബ് ചാനൽ യുകെ മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. അഞ്ചുമാസത്തോളമായി നടത്തിവരുന്ന ഈ മോഷണം കഴിഞ്ഞ രണ്ടുമാസത്തോളമായി പ്രതിദിനം എന്നവണ്ണം ആയതോടെയാണ് ഞങ്ങളുടെ മാന്യ വായനക്കാരും പ്രേക്ഷകരും തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ, അവർ അറിയിച്ചതനുസരിച്ച് ഇതിനെതിരെ പ്രതികരിക്കാൻ ബ്രിട്ടീഷ് പത്രം തീരുമാനിച്ചത്.
യുകെ മലയാളി എന്നപേരിൽ യുട്യൂബിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ചാനലാണ് വാർത്തകൾ അതേപടി കോപ്പി ചെയ്തുള്ള തട്ടിപ്പുകൾ നടത്തുന്നത്. ‘ഇന്നത്തെ യുകെ വാർത്തകൾ’എന്നപേരിൽ ഇവർ എല്ലാദിവസവും യുകെ സമയം ഉച്ചയോടെയും ഇന്ത്യൻ സമയം വൈകിട്ടോടെയുമാണ് വീഡിയോ ന്യൂസ് പുറത്തിറക്കുന്നത്. ഇതിൽ മുഴുവൻ മോഷ്ടിച്ച വാർത്തകൾ വള്ളിപുള്ളി വിടാതെ നൽകുകയുമാണ് കള്ളന്റെ രീതി.
ബ്രിട്ടീഷ് പത്രത്തിൽ നിന്നും യുകെയിലെ മറ്റു മാധ്യമങ്ങളിൽ നിന്നും മോഷ്ടിച്ച് എടുക്കുന്ന വാർത്തകൾ, യുകെയുടെ സ്റ്റോക്ക് വീഡിയോ വിഷ്വലിൽ, വോയ്‌സ് ഓവർ ചെയ്‌ത് വിടുകയാണ് ഈ തട്ടിപ്പുകാരുടെ രീതി. ഞങ്ങൾ നടത്തിയ പരിശോധനയിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ ഇവർ ഏറ്റവും അധികം മോഷ്ടിച്ചെടുത്ത വാർത്തകൾ ബ്രിട്ടീഷ് പത്രത്തിന്റേത് ആണെന്നും തെളിഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഏതോ അൺ പ്രൊഫഷണലുകളുടെ സംഘമാണ് ഈ വാർത്താമോഷണത്തിന് പിന്നിലുള്ളതെന്നാണ് മനസ്സിലാക്കുന്നത്. വാർത്തകളുടെയെല്ലാം ഉള്ളടക്കം ഒന്നായിരിക്കും എങ്കിലും അത് എഴുതുന്ന രീതിക്കും ശൈലിക്കും മറ്റും മാധ്യമങ്ങൾക്ക് അനുസരിച്ച് വ്യത്യാസം വരാറുണ്ട്. ഉള്ളടക്കം മാത്രമെടുത്ത് മാറ്റിയെഴുതി റിപ്പോർട്ട് ചെയ്യുന്ന രീതി ഗോസ്റ്റ് റൈറ്റിങ് എന്നരീതിയിൽ പൊതുവിൽ ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടുവരാറുള്ളതുമാണ്.
എന്നാൽ മേൽപ്പറഞ്ഞ യു കെ മലയാളി എന്ന യൂട്യൂബ് വീഡിയോ ചാനലിൽ വരുന്ന മോഷ്ടിച്ച വാർത്തകൾ എല്ലാം വള്ളിപുള്ളി മാറ്റാതെ അതേപോലെ തന്നെ പ്രസിദ്ധീകരിക്കുകയാണ് പതിവ്. ഇതുമൂലം പലപ്പോഴും വായനക്കാരും പ്രേക്ഷകരും എല്ലാം ഇത് ബ്രിട്ടീഷ്‌പത്രത്തിന്റെ തന്നെ ചാനലാണോയെന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
നിരവധി വായനക്കാരാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേക്കുറിച്ച് ഞങ്ങളോട് പരാതിപ്പെട്ടിട്ടുള്ളത്. ബ്രിട്ടീഷ് പത്രത്തിൽ വരുന്ന വാർത്തകൾ അതേപോലെ കോപ്പി ചെയ്തും അതേസമയം ഉച്ചാരണ ശുദ്ധിയില്ലാതെയും മാറ്ററുകൾ വിട്ടുകളഞ്ഞും ചിലത് കൂട്ടിച്ചേർത്തും വികൃതമാക്കിയും വീഡിയോ ന്യൂസുകൾ ചെയ്തുവിടുന്നു എന്നാണ് പ്രേക്ഷകർ പരാതിപ്പെട്ടത്. അതുകൊണ്ടുതന്നെ ഇവർ പ്രീസെറ്റ ചെയ്തുവെച്ച എ ഐ വോയ്സ് ഓവർ ആണോ ഉപയോഗിക്കുന്നത് എന്നും സംശയിക്കുന്നു.
കഴിഞ്ഞ ഒരുമാസത്തെ കണക്കെടുത്താൽ ഏതാണ്ട് നിത്യേനയെന്നോളം ഈ തട്ടിപ്പ് ചാനലുകാർ ബ്രിട്ടീഷ് പത്രം വാർത്തകൾ കോപ്പിയടിച്ച് വീഡിയോ ന്യൂസുകൾ ആക്കി വിടുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.. പ്രധാനമായും ബ്രിട്ടീഷ് പത്രം മെയിൻ ന്യൂസ് ആണ് ഇവർ കട്ടെടുക്കുന്നത്.
തുടർച്ചയായി ബ്രിട്ടീഷ് പത്രം വാർത്തകൾ തന്നെ ഇതിനകത്ത് മെയിൻ ന്യൂസായി വന്നപ്പോൾ, ചിലരൊക്കെ ഇത് ഞങ്ങളുടെ ചാനൽ തന്നെയാണോ എന്ന രീതിയിൽ അന്വേഷിക്കുകയും ചെയ്തിരുന്നു. ഈ പറയുന്ന യു കെ മലയാളി എന്ന ചാനലുമായി ഞങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് എല്ലാ മാന്യ പ്രേക്ഷകരെയും വായനക്കാരെയും ബോധ്യപ്പെടുത്തുന്നു. ഇവർ നടത്തുന്ന തെറ്റിദ്ധാരണ ജനകമായ വാർത്തകളുമായി ഞങ്ങൾക്ക് യാതൊരുവിധ ബന്ധമോ ഉത്തരവാദിത്വമോ ഇല്ല.
കഴിഞ്ഞദിവസങ്ങളിൽ ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ച റെയ്‌ഡിൽ മലയാളികളടക്കം നിരവധിപ്പേർ പിടിയിലായതും ഒന്നുകിൽ നന്നാകൂ അല്ലെങ്കിൽ മരിക്കൂ എന്നനിലയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി എൻഎച്ച്എസിന് മുന്നറിയിപ്പ് നൽകിയതും മകളുടെ കഴുത്തിൽ വടിവാൾ വച്ച് നഴ്‌സിന് ഭർത്താവ് വീഡിയോ കോൾ ചെയ്‌തതും നഴ്‌സിനെ സസ്‌പെൻഡ് ചെയ്‌തതും അടക്കമുള്ള ബ്രിട്ടീഷ് പത്രം പ്രധാനവാർത്തകളും സബ് ന്യൂസുമെല്ലാം അതേപോലെതന്നെ ഇവർ വീഡിയോ ന്യൂസുകൾ ആക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്തിന് ഇന്നലത്തെ ബ്രിട്ടീഷ് പത്രം പ്രധാന വാർത്തയായ ഒക്ടോബർ 9 മുതൽ പങ്കാളികൾ മരിച്ചവർക്ക് സെറ്റിൽമെന്റ് അപേക്ഷാഫീസ് ഒഴിവാക്കുന്ന നിയമമാറ്റ വാർത്തയും ഇവർ വള്ളിപുള്ളി മാറ്റാതെ വീഡിയോ വാർത്തയാക്കി.
ഈ വാർത്തകൾക്കൊക്കെ മിക്കപ്പോഴും ഇവർക്ക് പതിനായിരത്തിലേറെ വ്യൂവേഴ്‌സിനേയും ലഭിക്കുന്നു. ഇവർ ഈ രീതിയിൽ വാർത്തകൾ വിടാൻ തുടങ്ങിയതോടെ ഞങ്ങളുടെ നല്ലൊരുവിഭാഗം വ്യൂവേഴ്‌സ് തെറ്റിദ്ധരിക്കപ്പെട്ട് ഈ ചാനലിലേക്ക് മാറുകയും ചെയ്‌തിട്ടുണ്ട്. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച്, കോവിഡിനുശേഷം വരുമാനത്തിൽ കാര്യമായ ഇടിവ് വന്നഘട്ടത്തിൽ കനത്ത തിരിച്ചടിയാണ്.
ഇവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുവാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പത്രം ഇപ്പോൾ. അതിനായുള്ള ഇവരുടെ കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിച്ചുവരുന്നു. യുകെയിൽ കോപ്പിറൈറ്റ് നിയമങ്ങൾ ലംഘിക്കപ്പെടുന്നത് ഭീമമായ പിഴയും തടവു ശിക്ഷയും വിളിച്ചുവരുത്തുന്ന ഒന്നാണ്. . എന്നാൽ ഇവർ ഇന്ത്യയിൽ നിന്നാണ് ചെയ്യുന്നതെങ്കിൽ നടപടികൾ എടുക്കുവാൻ അവിടുത്തെ പോലീസിനെ കോൺടാക്ട് ചെയ്യേണ്ടിവരും.
മാത്രമല്ല, ഇത് കാണിച്ച് യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ മാധ്യമങ്ങൾക്കും ഞങ്ങൾ വിശദമായ പരാതി നൽകും. അതുകൊണ്ടുതന്നെ ഇനിയും ആവർത്തിക്കാതെ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കാതെ; എത്രയും വേഗം ഈ മോഷണ പരിപാടി നിർത്തുവാൻ ബ്രിട്ടീഷ് പത്രം ഇവരോട് ശക്തമായി ആവശ്യപ്പെടുന്നു.