കോവിഡിനുശേഷം വൻതോതിൽ നടത്തിവന്നിരുന്ന വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെൻറ് കഴിഞ്ഞ ഒരുവർഷമായി സർക്കാർ വലിയതോതിൽ വെട്ടിക്കുറച്ചു. ഇത് യുകെ ജോലി പ്രതീക്ഷിച്ചിരുന്ന കേരളത്തിലേയും ഗൾഫ് രാജ്യങ്ങളിലേയും മലയാളി നഴ്സുമാർക്ക് നിരാശ നൽകുന്ന നടപടിയുമായി.
എന്നാൽ യുകെ ജോലി ലക്ഷ്യമിടുന്ന മലയാളി നഴ്സുമാർക്ക് വീണ്ടും പ്രതീക്ഷ നൽകുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. യുകെയിൽ കഴിഞ്ഞ മൂന്നുവർഷമായി നഴ്സിംഗ് പഠിക്കാൻ എത്തുന്ന തദ്ദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് സംഭവിച്ചു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഇത് വരുംവർഷങ്ങളിലും വീണ്ടും വിദേശ റിക്രൂട്ട്മെൻറ് കാര്യമായി തുടരാൻ സർക്കാരിനെ നിർബന്ധിതരാക്കും. നിലവിൽത്തന്നെ പല എൻഎച്ച്എസ് ആശുപത്രികളിലേയും നഴ്സുമാർ അടക്കമുള്ള സ്റ്റാഫുകളുടെ ഒഴിവുകൾ ഇപ്പോഴും നികത്തപ്പെടാതെ കിടക്കുന്നു. പുതിയ സാഹചര്യത്തിൽ നഴ്സുമാരുടെ എണ്ണം കൂടുതൽ കുറയുന്നത് ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും.
യുകെയിലുടനീളമുള്ള സർവ്വകലാശാലകളിൽ മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ നഴ്സിംഗ് വിദ്യാർത്ഥികളുടെ 21% കുറവ് രേഖപ്പെടുത്തുന്നു. സർവ്വകലാശാലകളുടെയും കോളേജുകളുടെയും പ്രവേശന സേവന കണക്കുകൾ കാണിക്കുന്നത് ഈ അധ്യയന വർഷത്തിൽ 23,800 വിദ്യാർത്ഥികൾ നഴ്‌സിംഗ് കോഴ്‌സുകളിൽ ചേർന്നുവെന്നാണ്.
ഇത് കഴിഞ്ഞ വർഷത്തേക്കാൾ 340 പേരുടെ കുറവ് കാണിക്കുന്നു. 2021 നെ അപേക്ഷിച്ച് 6,350 നഴ്‌സിംഗ് വിദ്യാർത്ഥികളുടെ കുറവുണ്ടായി എന്നതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്ന കാര്യം.
ഈ സാഹചര്യത്തെ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) നിർണ്ണായകവും വളരെ മോശവുമായ അവസ്ഥയെന്ന് വിശേഷിപ്പിച്ചു.
എല്ലാ വിഷയങ്ങളിലുമായി, 2023 നെ അപേക്ഷിച്ച് ഈ വർഷം യൂണിവേഴ്സിറ്റിയിൽ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 0.9% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ആദ്യത്തെ വർദ്ധനവാണിത്. ആസമയത്താണ് നഴ്സിംഗ് വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട വസ്തുത.
യുകെയിലെമ്പാടും നഴ്സിംഗ് കോഴ്സുകളിൽ കഴിഞ്ഞ 12 മാസത്തിനിടെ 1.4% ഇടിവുണ്ടായി. ഇത് എല്ലാ അംഗരാജ്യങ്ങളിലും ഒരേപോലെ പ്രകടമായി. വെയില്സിലാണ് കൂടുതൽ ആഘാതം.
യുകെയിലെ 21% ഇടിവ് ഓരോ രാജ്യമനുസരിച്ച്:
വെയിൽസിൽ 22%
ഇംഗ്ലണ്ടിൽ 21.6%
സ്കോട്ട്ലൻഡിൽ 19.8%
വടക്കൻ അയർലണ്ടിൽ 10.3%
2020 ലും 2021 ലും നഴ്സിംഗ് വിദ്യാർത്ഥികളുടെ വർദ്ധനവ് ഉണ്ടായെങ്കിലും കണക്കുകൾ ഇപ്പോൾ പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് താഴ്ന്നു.
വിദ്യാർത്ഥി മിഡ്‌വൈഫുകൾക്കും നഴ്‌സുമാർക്കും നൽകുന്ന ഗ്രാൻ്റോ ബർസറിയോ മാറ്റി പകരം തിരിച്ചടവുള്ള ലോൺ നൽകാൻ സർക്കാർ കൈക്കൊണ്ട തീരുമാനത്തെ മുൻ ചീഫ് നഴ്‌സ് രൂക്ഷമായി വിമർശിച്ചു. ഇതുമൂലം 2020 ഓടെ ഇംഗ്ലണ്ടിൽ ഏകദേശം 5,700 നഴ്‌സിംഗ് ട്രെയിനികളുടെ കുറവുവരാൻ കാരണമായി.
അതിനിടെ വിദ്യാർത്ഥികളായ നഴ്‌സുമാർക്ക് മികച്ച സാമ്പത്തിക പിന്തുണ നൽകണമെന്ന് RCN സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി യോഗ്യത നേടിയ നഴ്‌സുമാരുടെ പ്രാരംഭ ശമ്പളം 30,000 പൗണ്ടിൽ നിന്ന് 35,000 പൗണ്ടായി ഉയർത്തണമെന്നും നഴ്‌സസ് യൂണിയൻ ആവശ്യപ്പെടുന്നു.
അതേസമയം വർഷങ്ങളായി നീണ്ടുനിൽക്കുന്ന നഴ്‌സുമാർ അടക്കമുള്ള തൊഴിലാളികളുടെ ക്ഷാമം എൻഎച്ച്.എസ് നേരിടുന്നുണ്ടെങ്കിലും രജ്യത്തുനിന്നുതന്നെ റെക്കോർഡ് എണ്ണം നഴ്‌സുമാരെ പരിശീലിപ്പിക്കുമെന്ന് ഇംഗ്ലണ്ട് കവർ ചെയ്യുന്ന ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാലിത് പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഈരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
അതുപോലെ ഏറ്റവും ഉയർന്നതും തിരിച്ചടവില്ലാത്തതുമായ ബർസറികളായി സ്റ്റുഡൻ്റ് നഴ്‌സുമാർക്ക് £10,000 നൽകുന്നുണ്ടെന്നും ബദൽ തൊഴിൽ പാതകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സ്കോട്ടിഷ് സർക്കാർ വ്യക്തമാക്കി.
ഒരുവശത്ത് ഔദ്യോഗിക കാലാവധിയുടെ പകുതിയെത്തും മുമ്പേ, വളരെവേഗം രാജിവെച്ചുപോകുന്ന എൻഎച്ച്എസ് നഴ്‌സുമാർ.. മറുവശത്ത് ഓരോവർഷവും രാജ്യത്ത് കുറഞ്ഞുവരുന്ന നഴ്സിംഗ് വിദ്യാർഥികളുടെ എണ്ണം! നഴ്സുമാരുടെ എണ്ണം കുറയുന്നതിനാൽ പ്രതിസന്ധിയിൽ ആകുന്ന എൻഎച്ച്എസ് ആശുപത്രികളുടെ എണ്ണം വരും വർഷങ്ങളിലും കുത്തനെ കൂടും.
തീർച്ചയായും അധികം വൈകാതെ തന്നെ വിദേശ റിക്രൂട്ട്മെന്റിനെ സർക്കാരിന് കൂടുതൽ ആശ്രയിക്കേണ്ടിയും വരും. അതുകൊണ്ടുതന്നെ മലയാളികൾ അടക്കമുള്ള വിദേശ നഴ്സുമാർക്ക് ശുഭപ്രതീക്ഷ നൽകുന്നതാണ് യുകെയിലെ നിലവിലെ അവസ്ഥകൾ.