ഹൈദരാബാദ് : തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിനെ സംബന്ധിച്ച് വന്ന വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ദേവസ്വം അധികൃതര്‍ രംഗത്ത്. തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി വിതരണം ചെയ്യുന്ന ലഡുവില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് അദികൃതര്‍ വ്യക്തമാക്കുന്നത്.
സാധാരണ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന അതേ ഗുണനിലവാരത്തില്‍ തന്നെയാണ് ഇപ്പോഴും ലഡു നിര്‍മിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ലഡുവിന്റെ ഗുണനിലവാരം സംബന്ധിച്ച് ദേവസ്വം അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. തിരുപ്പതി ലഡുവിന്റെ ഗുണനിലവാരത്തിലും പരിശുദ്ധിയിലും ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. എല്ലാ ഭക്തജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പ്രസാദമായ ലഡുവിന്റെ വിശുദ്ധി സംരക്ഷിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിജ്ഞാബദ്ധമാണ്, ക്ഷേത്രം ബോര്‍ഡ് പോസ്റ്റില്‍ പറഞ്ഞു.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ പ്രസാദം തയ്യാറാക്കാന്‍ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്ആര്‍ സര്‍ക്കാര്‍ ക്ഷേത്രത്തിന്റെ പവിത്രത തകര്‍ത്തുവെന്നും നായിഡു ആരോപിച്ചു.
300 വര്‍ഷത്തിലേറെ പഴക്കമുണ്ട് തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവിന്. 1715 മുതലാണ് ലഡ്ഡു ഭഗവാന് നിവേദിക്കാനും പ്രസാദമായി നല്‍കാനും തുടങ്ങിയത്. 'പോട്ടു' എന്ന പ്രത്യേക അടുക്കളയില്‍ പാചകം ചെയ്യുന്ന പ്രസാദം നിര്‍മിക്കുന്നതും നൂറ്റാണ്ടുകളായി ഒരുപ്രത്യേക വിഭാഗമാണ്.