എൻ.എച്ച്എസിൽ പതിവായി ചികിത്സ നടത്തുന്ന വെയിൽസിലെ രോഗികൾക്ക് അൽപം ആശ്വസിക്കാം. അധികം വൈകാതെ ഇംഗ്ലണ്ടിലെ ആശുപത്രികൾ അടക്കമുള്ള എൻഎച്ച്എസ് കേന്ദ്രങ്ങളിലും ഇവർക്ക് ചികിത്സ നടത്താനാകും. അതുപോലെ തന്നെ ഇംഗ്ലണ്ടിലെ രോഗികൾക്കും ആവശ്യമെങ്കിൽ വെൽസിലെ എൻഎച്ച്എസ് കേന്ദ്രങ്ങളിൽ ചികിത്സകൾ നടത്താം.
വെയിൽസിലെ രോഗികൾക്ക് ഇതാദ്യമായാണ് എൻഎച്ച്എസ് ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകാനുള്ള അനുവാദം ലഭിക്കുന്നത്. നിലവിൽ വെയിൽസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാൽ പുതിയ പദ്ധതി സാധാരണക്കാരായ രോഗികൾക്ക് അല്പം ആശ്വാസം പകരുന്നതാകും.
ലിവർപൂളിലെ ലേബർ കോൺഫറൻസിൽ വെൽഷ് സെക്രട്ടറി ജോ സ്റ്റീവൻസ് തിങ്കളാഴ്ച ഈ പദ്ധതി പ്രഖ്യാപിക്കും. ഇത് രോഗികളെ ഇംഗ്ലണ്ടിനും വെയിൽസിനും ഇടയിൽ ഔട്ട്പേഷ്യൻ്റ് അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കാൻ അനുവദിക്കുമെന്ന് ജോ സ്റ്റീവൻസ് പറഞ്ഞു. അതിർത്തിയുടെ ഇരുവശത്തുമുള്ള എൻ എച്ച് എഫ് സ്ഥാപനങ്ങളിലെ വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
പുതിയ പദ്ധതിയ്ക്ക് കീഴിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻഎച്ച്.എസ് ട്രസ്റ്റുകൾക്ക് പരസ്പര സഹായ പങ്കാളിത്ത കരാറിൽ ഒപ്പിടാൻ കഴിയും. അത് ലഭ്യമാകുന്ന മുറയ്ക്ക് പരസ്പരം സൗജന്യശേഷി ഉപയോഗിക്കാൻ അവരെ അനുവദിക്കുന്നു.
അതേസമയം മറ്റിടങ്ങളിൽ നിന്നുള്ള രോഗികളെ ഏറ്റെടുക്കാൻ ശേഷിയില്ലെന്ന് ആശുപത്രികൾക്ക് തോന്നിയാൽ ചികിത്സ നടത്താൻ ട്രസ്റ്റുകൾ നിർബന്ധിതരാകില്ല എന്ന പ്രത്യേകതയുമുണ്ട്.
ഇംഗ്ലണ്ടിലെ ട്രസ്റ്റുകൾക്കിടയിൽ അത്തരം പങ്കാളിത്തങ്ങൾ ഇതിനകം നിലവിലുണ്ട്, എന്നിരുന്നാലും അവ പ്രധാനമായും അടിയന്തിര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നു. വാക്സിനേഷൻ പ്രോഗ്രാം നടപ്പിലാക്കാനുള്ള ശേഷി ഉറപ്പാക്കാൻ കോവിഡ് പാൻഡെമിക് സമയത്തും അവ ഉപയോഗിച്ചിരുന്നു. അതുപോലെ സിടി സ്കാനറുകൾ പോലുള്ള ഉപകരണങ്ങൾ പങ്കിടാൻ ചില ട്രസ്റ്റുകൾ താൽക്കാലികമായി ഈ സംവിധാനം ഉപയോഗിക്കുന്നു.
എന്നാൽ ഇംഗ്ലണ്ടിലേതിനേക്കാൾ കൂടുതൽ എൻഎച്ച്എസ് ചികിത്സകർ വെയിൽസിൽ നിലവിൽ പലകാരണങ്ങൾ കൊണ്ടും യഥാസമയം ചികിത്സകിട്ടാതെ ബുദ്ധിമുട്ടുന്നതിനാൽ, വെയിൽസിൽ നിന്ന് ഇംഗ്ലണ്ടിലേക്കാകും രോഗികളുടെ കൂടുതൽ പ്രയാണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ട്രസ്റ്റുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനും സാധ്യതയുണ്ട്.
ഇംഗ്ലണ്ടിലെ ശ്വാസകോശ കാൻസർ സ്ക്രീനിംഗ് ട്രക്കുകളുടെ എണ്ണം കൂട്ടും
അതിനിടെ ഇംഗ്ലണ്ട് എൻഎച്ച്എസ് കൈക്കൊണ്ട മറ്റൊരു തീരുമാനവും രോഗികൾക്ക് പ്രയോജനകരമാകും. മൊബൈൽ ശ്വാസകോശ കാൻസർ സ്ക്രീനിംഗ് ട്രക്കുകൾ കൂടുതൽ പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
സൂപ്പർമാർക്കറ്റുകൾ, കായിക കേന്ദ്രങ്ങൾ, ഫുട്ബോൾ ഗ്രൗണ്ടുകൾ, സ്റ്റേഡിയങ്ങൾ, എന്നിവിടങ്ങളിൽ എത്തുന്ന, ട്രക്കുകളിൽ സജ്ജീകരിച്ച കാൻസർ ടെസ്റ്റിംഗ് ലാബുകളിൽ ആളുകൾക്ക് സമയനഷ്‌ടം ഇല്ലാതെ പരിശോധനകൾ നടത്താനാകും. ഇംഗ്ലണ്ടിലെ കാൻസർ നിരക്കുകൾ കുറയ്ക്കാൻ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ട്രക്കുകൾ പുറത്തിറക്കിയത്.
മാത്രമല്ല, മൊബൈൽ ലാബുകൾ വരുന്നതറിയിച്ച് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളതായി കണക്കാക്കുന്ന പ്രാദേശിക ആളുകൾക്ക് മുൻകൂട്ടി എൻഎച്ച്എസ് ക്ഷണങ്ങൾ അയയ്‌ക്കുന്നു. പ്രധാനമായും പുകവലിക്കാർക്കും 55 മുതൽ 74 വരെ പ്രായമുള്ള മുൻ പുകവലിക്കാർക്കുമാണ് ഈവിധത്തിൽ ഇമെയിൽ ക്ഷണങ്ങൾ കിട്ടുക.
ഈ ട്രക്ക് ലാബുകളിൽ ആളുകൾക്ക് ശ്വാസകോശാരോഗ്യ പരിശോധന നടത്തുന്നു. ആശങ്കയുണ്ടെങ്കിൽ, അവർക്ക് അവിടെയും അല്ലെങ്കിൽ പ്രാദേശിക ആശുപത്രിയിലും സ്കാൻ ചെയ്യാവുന്നതാണ്.
നിലവിൽ ബ്രിട്ടനിൽ ഉയർന്ന കാൻസർ മരണനിരക്ക് ഒരു പ്രധാന ആശങ്കയാണെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയ ലോർഡ് ഡാർസി മുന്നറിയിപ്പ് നൽകുന്നു. അതായത് ഒന്നും രണ്ടും ഘട്ടങ്ങളിൽ ക്യാൻസർ കണ്ടുപിടിക്കുക എന്നതിനർത്ഥം ചികിത്സിക്കാൻ എളുപ്പമാണ്, അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്.
ട്രക്കുകൾ ഉപയോഗിച്ച് ഇതുവരെ 3,000-ത്തിലധികം ശ്വാസകോശ അർബുദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ മറ്റ് അസുഖങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിൽ മാഞ്ചസ്റ്ററിലും ലിവർപൂളിലുമാണ് ഈ സംരംഭം സർക്കാർ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ക്രമേണ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു.
കാൻസർ സ്‌ക്രീനിംഗ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി മാർഗങ്ങളിൽ ഒന്ന് മാത്രമാണിത്. ഭാവിയിൽ കൂടുതൽ ആളുകൾക്ക് കുടൽ കാൻസർ അടക്കമുള്ള സ്‌ക്രീനിംഗ് ഈ മൊബൈൽ ട്രക്കുകളിൽ നടത്താനാകും.