ഇന്ത്യൻ രൂപ ആഗോള വിപണിയിൽ സർവ്വകാല തകർച്ച നേരിടുകയാണ്. ഇത്രയധികം നാൾ നീണ്ടുനിന്ന ഒരു മൂല്യത്തകർച്ചയും ഇന്ത്യൻ രൂപയുടെ ചരിത്രത്തിലില്ല.
ഡോളറും പൗണ്ടും യൂറോയും ഗൾഫ് കറൻസികളുമായും ഇന്ത്യൻ രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡിൽ തകർന്നടിഞ്ഞു! ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.
ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യുകെയും യുഎസും യൂറോപ്പും അടക്കമുള്ള സ്ഥലങ്ങളിലെ ഇന്ത്യക്കാരായ പ്രവാസികൾക്കും ഇത് ചാകരക്കൊയ്ത്തിന്റെ കാലമാണെന്ന് തന്നെ പറയാം. നാട്ടിലേക്ക് പണം അയക്കുവാനും നാട്ടിലെ കൺസ്ട്രക്ഷൻ - റിയൽ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസ് മേഖലകളിൽ നിക്ഷേപിക്കാനും പറ്റിയ സമയവും ഇതുതന്നെയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ പൗണ്ടൊന്നിന് 112 എന്ന നിലയിലേക്കുവരെ ഇന്ത്യൻ രൂപ താഴ്ന്നുകഴിഞ്ഞു. 111.93 എന്ന നിലയിലാണ് ഇതെഴുതുമ്പോഴുള്ള വിനിമയനിരക്ക്. യു.എസുമായുള്ള വിനിമയത്തിൽ 83.55 എന്ന നിലയിലേക്കും താഴ്ന്നു. ഇത് സർവ്വകാല റെക്കോർഡാണ്.
യൂറോയുമായി 93.51 എന്ന സർവ്വകാല ഇടിവിലേക്ക് രൂപ തകർന്നതും യൂറോപ്യൻ രാജ്യങ്ങളിലുള്ള പ്രവാസികൾക്കും ഗുണകരമായി. യുഎഇ, സൗദി അറേബ്യ, ബഹറിൻ, ഖത്തർ, കുവൈറ്റ് എന്നിങ്ങനെയുള്ള പ്രമുഖ ഗൾഫ് രാജ്യങ്ങളുടെ കറൻസികളും സർവ്വകാല ഉയരത്തിലാണ്.
പ്രവാസികൾ പലരും ഇപ്പോൾ കടംവാങ്ങിച്ചും ബാങ്ക് ലോണെടുത്തുമൊക്കെ നാട്ടിലേക്ക് പണമയക്കുന്നുണ്ട്. കോവിഡ് - പ്രളയം എന്നിവയ്ക്കുശേഷം കേരളത്തിന്റെ സാമ്പത്തികമേഖലയിലേക്കും ഏറ്റവുമധികം വിദേശ നാണയമെത്തുക ഈ ഘട്ടത്തിലായേക്കും. പ്രത്യേകിച്ച് തകർന്നുകിടക്കുന്ന കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നേരിയ ചലനങ്ങളും, രൂപയുടെ അന്താരാഷ്ട്ര തകർച്ചയോടെ ദൃശ്യമായി തുടങ്ങിയിട്ടുണ്ടെന്ന് പറയുന്നു.
യുകെ, യുഎസ്, യൂറോപ്യൻ രാജ്യങ്ങളെ സംബന്ധിച്ച്, ക്രിസ്‌മസ്സ് - ന്യൂ ഇയർ സീസൺ കൂടി വരുന്നതിനാൽ, രൂപയുടെ തകർച്ച പുതുവർഷം കഴിയുംവരെ നിലനിൽക്കും എന്നാണ് വിപണി വിദഗ്ദ്ധരുടെ നിഗമനം. ഈ രാജ്യങ്ങളിൽ നിന്നും വിദേശത്തുള്ളവർ തിരികെയെത്തുന്നതും വിദേശ വിപണികളിലെ നിക്ഷേപങ്ങൾ പിൻവലിച്ച് ഇവിടെ നിക്ഷേപിക്കുന്നതും ഈ സീസണിലാണ് എന്നതുതന്നെ കാരണം.
അതേസമയം ഇന്ത്യൻ ബാങ്കുകളിൽ നിന്നും ലോണെടുത്ത് വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് തിരിച്ചടിയുടെ കാലമായി മാറും. പൗണ്ടിനും ഡോളറിനും മറ്റും ഇപ്പോൾ കൂടുതൽ രൂപ നൽകേണ്ടിവരും എന്നതിനാൽ, നേരത്തേയെടുത്ത ലോൺ തുകകൊണ്ട് ട്യൂഷൻ ഫീസും ഇതര പഠന-ജീവിതച്ചെലവുകളും നടത്തുവാൻ വിദ്യാർഥികൾ പാടുപെടും.
ഈ പ്രതിസന്ധി മനസ്സിലാക്കി ചില ബാങ്കുകൾ ലോൺ തുക കൂട്ടിനൽകാൻ തയ്യാറായിട്ടുണ്ടെങ്കിലും ഒട്ടുമിക്ക ബാങ്കുകളും ഇതിനോട് പ്രതികരിക്കാതെ മുഖംതിരിച്ച് നിൽക്കുകയും ചെയ്യുന്നു. ഇതുമൂലം പലരുടെയും പഠനം പാതിവഴിക്ക് മുടങ്ങുമെന്ന അവസ്ഥയുമുണ്ട്.
അതേസമയം പഠനം കഴിഞ്ഞ് നിലവിൽ ജോലിക്ക് കയറിയ വിദേശരാജ്യങ്ങളിലെ വിദ്യാർഥികളെ സംബന്ധിച്ച് രൂപയുടെ തകർച്ച ഗുണകരവുമാണ്. പ്രതീക്ഷിച്ചതിലും കുറച്ചു പൗണ്ട് കൊണ്ട് അവർക്ക് ലോണുകൾ പെട്ടെന്ന് അടച്ചു തീർക്കാനാകും.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് രൂപയുടെ മൂല്യത്തകർച്ച ഗുണകരമാകുമെങ്കിലും ഇറക്കുമതിക്കാർക്ക് വലിയ തിരിച്ചടിയുമാകും. ഇറക്കുമതി സാധനങ്ങൾക്ക് ഇന്ത്യക്കാർ കൂടുതൽ വില നൽകേണ്ടിയും വരും.
ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 45 രൂപയിൽ എത്തിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലെത്തിയതാണ് ആദ്യ നരേന്ദ്രമോദി സർക്കാർ. ഇതിനായി കേന്ദ്രസർക്കാർ നടത്തിയ നോട്ട് നിരോധനം അടക്കമുള്ള പദ്ധതികൾ പൊളിഞ്ഞപ്പോൾ, രൂപയുടെ തകർച്ച സർവകാല ഉയരത്തിലേക്ക് കുതിക്കുകയും ചെയ്തു.
ഏറ്റവും ഒടുവിൽ യുഎഇയും സൗദിയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യൻ രൂപയിൽ വിനിമയം നടത്തി ഡോളറിന്റെ മൂല്യം പിടിച്ചുനിർത്താൻ കഴിയുമെന്ന കേന്ദ്രസർക്കാരിൻറെ തന്ത്രവും തകർന്നുമെന്ന് തെളിയിക്കുന്നതാണ് രൂപയുടെ ഇപ്പോഴത്തെ റെക്കോർഡ് വീഴ്ച്ച.
അതെന്തായാലും പ്രവാസികളെ സംബന്ധിച്ച് ഇത് ചാകരയുടെ കാലമാണ്. ബുദ്ധിപൂർവ്വവും നല്ല സാമ്പത്തിക വിദഗ്ധരുടെ ഉപദേശത്തിനനുസരിച്ചും നിക്ഷേപങ്ങൾ നടത്തിയാൽ ഇരട്ടിയാക്കി കൊയ്തെടുക്കുവാൻ കഴിയുന്ന അപൂർവ്വ അവസരം.