കര്‍ണ്ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം 72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഗംഗാവാലി പുഴയുടെ അടിത്തട്ടില്‍ നിന്നും കണ്ടെടുത്തത്. ഡിഎന്‍എ ടെസ്റ്റ് നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള കാര്യങ്ങള്‍ നടത്തുന്ന തിരക്കിലാണ് അധികൃതര്‍. എന്നാല്‍ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ ഇനിയും വൈകിയേക്കും എന്നാണ് പുറത്ത് വരുന്ന വിവരം.
ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ച സാമ്പിള്‍ ലാബിലേക്ക് എത്തിക്കുന്നതില്‍ വൈകാന്‍ കാരണമായി. ഇതിനാല്‍ അര്‍ജുന്റെ മൃതദേഹത്തിന്റെ ഡിഎന്‍എ ഫലം ഇന്ന് വന്നേക്കില്ല. അതുകൊണ്ട് മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറുന്നത് ഇനിയും വൈകിയേക്കും എന്നാണ് പുറത്ത് വരുന്ന വിവരം.
അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎന്‍എയും ഒത്തു പോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനും സഹോദരന്‍ അഭിജിത്തും ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലന്‍സിന്റെ എല്ലാ ചെലവും കേരള സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോവുക.