യുകെയിലെ ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരായ അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഇന്ത്യക്കാർക്ക് നൽകിവരുന്ന വിസകളും സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നിർത്തലാക്കുന്ന കാര്യങ്ങൾ വരെ നടപ്പിലാക്കണമെന്നും കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർ ആകാൻ മത്സരിക്കുന്നവരിൽ ഒരാളായ റോബർട്ട് ജെൻറിക്ക് ആവശ്യപ്പെട്ടു.
നേരത്തെ ഋഷി സുനക്കിന്റെ മന്ത്രിസഭയിൽ, ഇമിഗ്രേഷൻ സെക്രട്ടറിയായിരുന്നു റോബർട്ട് ജെൻറിക്ക്. ഇപ്പോൾ കൺസർവേറ്റീവ് ലീഡർഷിപ്പിനായി മത്സരിക്കുന്ന അവസാനിക്കുന്ന നാല് പേരിൽ ഒരാളാണ്.
കൺസർവേറ്റീവ് നേതാവും അതോടൊപ്പം അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആകുകയാണെങ്കിൽ, യുകെയിൽ നിലവിലുള്ള ഏകദേശം 1 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരികെ സ്വീകരിക്കണം എന്ന ആവശ്യം ശക്തമായി നടപ്പാക്കുമെന്ന് ജെൻറിക്ക് അറിയിച്ചു.
അല്ലാത്തപക്ഷം ഇന്ത്യയിൽ നിന്നുള്ളവർക്ക് നൽകിവരുന്ന വിസ കർശനമായി നിയന്ത്രിക്കുമെന്നും കൺസർവേറ്റീവ് ലീഡർഷിപ്പ് സ്ഥാനാർത്ഥി റോബർട്ട് ജെൻറിക്ക് മുന്നറിയിപ്പ് നൽകി.
ഋഷി സുനക്കിന് പകരക്കാരനാകാൻ, കൺസർവേറ്റീവ് ലീഡർഷിപ്പിനായി മത്സരരംഗത്ത് അവശേഷിക്കുന്ന നാല് സ്ഥാനാർത്ഥികളിൽ ഒരാളായ ജെൻറിക്ക്, യുകെയിൽ അനധികൃതമായി താമസിക്കുന്നവരുടെ നാടുകടത്തൽ അഞ്ചിരട്ടിയായി വർധിപ്പിക്കാൻ പുതിയ പദ്ധതിയിട്ടിട്ടുണ്ട്.
അതിൽ അനധികൃത വിദേശ സഹായം അവസാനിപ്പിക്കുമെന്നും റിട്ടേണുമായി സഹകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്ക് വിസയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും റോബർട്ട് വ്യക്തമാക്കി. ഏറ്റവുമധികം യുകെ വിസ സ്വീകരിച്ചതിനും അതേസമയം അനധികൃത റിട്ടേണുമായി സഹകരിക്കാത്തതിനും അദ്ദേഹം ഫയറിംഗ് ലൈനിൽ പേര് നൽകിയ രാജ്യങ്ങളുടെ ലിസ്റ്റിൽ വിയറ്റ്നാമും ഇന്ത്യയുമാണ് മുന്നിൽ.
വർക്ക്, സ്‌റ്റഡി, വിസിറ്റിംഗ് വിസകളിലായി ജോലിചെയ്യുന്നതിനും യുകെ സന്ദർശിക്കുന്നതിനും പഠിക്കുന്നതിനുമായി 2023 ൽ ഇന്ത്യൻ പൗരന്മാർക്ക് മാത്രം 2.5 ലക്ഷം വിസ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. എന്നിട്ടും ഏകദേശം 1 ലക്ഷം ഇന്ത്യക്കാർ യുകെയിൽ അനധികൃതമായി ഇപ്പോഴും താമസിക്കുന്നു,
യുകെയിൽ അനധികൃതമായി താമസിക്കുന്ന സ്വന്തം പൗരന്മാരെ തിരിച്ചെടുക്കാൻ സമ്മതിക്കുന്നതുവരെ ഈ രാജ്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, വിസ നൽകാൻ വിസമ്മതിക്കാനും സമയമായെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം യുകെ സർക്കാർ പറയുന്ന ഈ ഒരുലക്ഷം അനധികൃത ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരല്ലെന്നാണ് ഇന്ത്യൻ സർക്കാരിന്റെ നിലപാട്. ഇന്ത്യൻ പൗരന്മാരെന്ന് തെളിവുകൾ നൽകുന്നവരെ തിരികെയെത്തിക്കാൻ തയ്യാറാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഇന്ത്യയ്ക്കു പുറമെ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സൊമാലിയ, എത്യോപ്യ എന്നീ രാജ്യങ്ങളേയും അനധികൃത കുടിയേറ്റക്കാരുടെ രാജ്യങ്ങളായി ജെൻറിക് പ്രത്യേകം എടുത്തുപറഞ്ഞു.
അതുപോലെ ഈ രാജ്യങ്ങൾ ദശലക്ഷക്കണക്കിന് യുകെ പൗണ്ട് സഹായമായി ലഭിച്ചിട്ടും അനധികൃതരുടെ റിട്ടേൺ പദ്ധതി അംഗീകരിക്കുന്നില്ലെന്നും റോബർട്ട്. “കടുത്ത വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, അനധികൃതമായി ഇവിടെ താമസിക്കുന്ന സ്വന്തം പൗരന്മാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങൾക്ക് വിദേശ സഹായം പരിമിതപ്പെടുത്തി, നമ്മുടെ ഔദാര്യം ചൂഷണം ചെയ്യുന്ന മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം സർക്കാർ അവസാനിപ്പിക്കണം,” അദ്ദേഹം പറഞ്ഞു.
എന്നാൽ യുകെയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായ ഇന്ത്യക്കാർക്കിടയിൽ റോബർട്ടിന്റെ ഈ പ്രസ്‌താവന കടുത്ത വിമർശനത്തിന് കാരണമായിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയിലെ ഇന്ത്യൻ എംപിമാരും എതിർപ്പ് പ്രകടിപ്പിച്ചതോടെ, റോബർട്ട് ജെൻറിക്ക്, ടോറി നേതൃത്വ മത്സരത്തിൽ നിന്ന് അധികം വൈകാതെ പുറത്തായേക്കുമെന്നും സൂചനയുണ്ട്.