ഒരാഴ്‌ചയായി ഇംഗ്ലണ്ടിലും വെയിൽസിലും തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും വരുംദിവസങ്ങളിലും തുടരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. മിന്നൽ പ്രളയത്തിൽ ഗതാഗത തടസ്സത്തിനും കാറ്റിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടത്തിനും സാധ്യതയുണ്ടെന്നും വാഹന യാത്രക്കാർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു.
ഇംഗ്ലണ്ടിൻ്റെ സൗത്തീസ്റ്റ് ഭാഗങ്ങളിലാണ് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈസ്റ്റിലും വെസ്റ്റിലും സസെക്സിലും സറേയുടെ ചിലഭാഗങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഞായറാഴ്ച വൈകിട്ട് 16:00 BST മുതൽ മഴ കനക്കും. തിങ്കളാഴ്ച 09:00 വരെ കനത്ത മഴ ഉണ്ടാകാനുള്ള യെല്ലോ മുന്നറിയിപ്പും മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്.
ഇതുമൂലം പവർകട്ട്, വെള്ളപ്പൊക്കം, യാത്രാ തടസ്സം എന്നിവയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ കെടുതികൾ ഈസ്റ്റ് സസെക്‌സ്, വെസ്റ്റ് സസെക്‌സ്, തെക്കൻ സറേയുടെ ചില ഭാഗങ്ങൾ എന്നിവയെ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സതേൺ, മിഡിൽ ഇംഗ്ലണ്ടിലെ ചില കൗണ്ടികളിൽ ശരാശരി സെപ്തംബർ മഴയുടെ 250% ഇതിനകം ലഭിച്ചിട്ടുണ്ട്. ഈ മാസത്തെ മഴയുടെ മുഴുവൻ താൽക്കാലിക സ്ഥിതിവിവര കണക്കുകളും ഒക്ടോബർ 1 ന് പുറത്തുവിടും മെറ്റ് ഓഫീസ് അറിയിച്ചു.
യെല്ലോ വാണിംഗ് ഏരിയകളിൽ 50mph മുതൽ 55mph വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മിന്നൽ പ്രളയം ബസ്, ട്രെയിൻ സർവീസുകളെയും ബാധിക്കാൻ സാധ്യതയുണ്ട്
വീടുകളേയും കടകളേയും വെള്ളപ്പൊക്കം ബാധിക്കാൻ സാധ്യതയുണ്ട്. അതുപോലെ വൈദ്യുതി വിതരണത്തിലും മറ്റ് സേവനങ്ങളിലും ചില തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വക്താവ് വ്യക്തമാക്കുന്നു.
തിങ്കളാഴ്‌ചത്തെ മഴയ്‌ക്ക് ശേഷം, ചില കിഴക്കൻ, തെക്കുകിഴക്കൻ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴയും കാറ്റും നീളാം. എന്നാൽ ആഴ്‌ചയുടെ മധ്യത്തോടെ കൂടുതൽ സണ്ണിയും ചുടുള്ളതുമായി മാറുമെന്നും അറിയിപ്പിൽ പറയുന്നു.
അതേസമയം അടുത്തയാഴ്ച അവസാനത്തോടെ വീണ്ടും മഴയും കാറ്റും ശക്തിപ്പെടാനും സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിപ്പിൽ പറയുന്നു.