വിലവർധനവ് പിടിച്ചുനിർത്താൻ സർക്കാർ നൽകിവരുന്ന സാമ്പത്തിക പിന്തുണ പിൻവലിക്കുന്ന ചർച്ചകൾ തുടരുന്നതിനിടെ ഗാർഹിക വാതകത്തിൻ്റെയും വൈദ്യുതിയുടെയും വിലയിൽ 10% വർദ്ധനവ് ഇന്നുമുതൽ നിലവിൽ വന്നു.
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലാൻഡ് എന്നിവിടങ്ങളിലെ, സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബം ഇന്നുമുതൽ പ്രതിവർഷം £1,717 ബിൽ നൽകേണ്ടി വരും. അതായത് മുൻവർഷത്തെ അപേക്ഷിച്ച് എനർജി വാർഷിക ബില്ലിൽ £149 പൗണ്ടിന്റെ വർധനവാണ് സാധാരണ കുടുംബങ്ങൾക്ക് വരിക.
ഏകദേശം 10 ദശലക്ഷം പെൻഷൻകാർക്ക് ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ പിൻവലിക്കുന്ന സാഹചര്യത്തിലാണ് വർദ്ധനവ്. കുറഞ്ഞ വരുമാനമുള്ളവർക്ക് സർക്കാരിന്റെ അധിക ജീവിതച്ചെലവ് പേയ്‌മെൻ്റുകൾ ഇല്ലാതെ ഈ വിന്റർ കടന്നുകൂടേണ്ടി വരും.
വില പരിധി മാറുന്നു
ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലാൻഡ് എന്നിവിടങ്ങളിലെ ഏകദേശം 27 ദശലക്ഷം വീടുകളുടെ ഊർജ്ജ വില നിയന്ത്രിക്കുന്നത് ഊർജ്ജ നിയന്ത്രണ സ്ഥാപനമായ ഓഫ്‍ജെം ആണ്. ഓരോ മൂന്ന് മാസത്തിലും ഇത് വിലകൾ പരിഷ്‌കരിക്കുകയും ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഓരോ യൂണിറ്റിനും നൽകുന്ന വിലയെ ബാധിക്കുകയും ചെയ്യുന്നു.
ഏപ്രിൽ, ജൂലൈ മാസങ്ങളിൽ ഈ വർഷം രണ്ട് തവണ ഓഫ്‍ജെം പരിധി പരിഷ്കരണത്തിൽ വില കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ, ഒക്‌ടോബർ തുടക്കത്തിൽ, ഒരു സാധാരണ ഉപയോക്താവിന് പ്രതിമാസം ഏകദേശം £12 വർദ്ധിച്ചു!
പുതിയ ലേബർ സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് തിരിച്ചടി നൽകുന്നതാണ് വിന്ററിലെ സാമ്പത്തിക സഹായങ്ങൾ പിൻവലിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ. എന്നാൽ സർക്കാർ ചിലവുകുറയ്ക്കുന്ന തീരുമാനത്തിൽ നിന്നും പിന്മാറേണ്ടതില്ലെന്നാണ് ലേബർ തീരുമാനം.
ഗ്യാസിനും വൈദ്യുതിക്കും സ്റ്റാൻഡിംഗ് ചാർജുകൾ പ്രതിദിനം ഒരുപൈസ വീതം വർധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനവും പരിഷ്കരിക്കാൻ റെഗുലേറ്റർ ആലോചിക്കുന്നുണ്ട്. സാധാരണ അളവിലുള്ള ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻ്റെ വാർഷിക ബില്ലിൻ്റെ അടിസ്ഥാനത്തിൽ Ofgem ആണ് വില പരിധി ചിത്രീകരിച്ചിരിക്കുന്നത്.
പുതിയ വാർഷിക ബിൽ കഴിഞ്ഞ വിന്ററിലേതിനേക്കാൾ കുറവാണ്, എന്നാൽ ചാരിറ്റികൾ പറയുന്നത്, ചിലവ് കണ്ടെത്താൻ പല കുടുംബങ്ങളും വ്യക്തികളും പാടുപെടുമെന്നുതന്നെ.
നേരത്തെ എല്ലാ പെൻഷൻകാർക്കും, 300 പൗണ്ട് വരെ, സാർവത്രിക ശീതകാല ഇന്ധന പേയ്‌മെൻ്റ് ലഭിച്ചിരുന്നു. ഇനിമുതൽ ഇത് ചില ആനുകൂല്യങ്ങൾ ലഭിക്കുന്ന കുറഞ്ഞ വരുമാനമുള്ളവർക്ക് മാത്രമേ നൽകൂ.
വിന്റർ പേയ്‌മെൻ്റ് പിൻവലിച്ച തീരുമാനം സ്കോട്ട്‌ലൻഡിലും വടക്കൻ അയർലൻഡിലും വലിയ ചർച്ചാവിഷയമാണ്. കൂടാതെ എല്ലാ പെൻഷൻകാർക്കും ഇനി ശീതകാല ഇന്ധന പേയ്‌മെൻ്റുകൾ നൽകില്ലെന്ന് സ്കോട്ടിഷ് സർക്കാർ സ്ഥിരീകരിച്ചു.
സഹായത്തിന്റെ ചില മുൻ സ്വീകർത്താക്കൾ ഇത് ആവശ്യമില്ലെന്ന് പറയുമ്പോൾ, ചാരിറ്റികളും പല എംപിമാരും ഇപ്പോഴും താരതമ്യേന ചെറിയ വരുമാനമുള്ള പെൻഷൻകാർക്ക് പുതിയ നടപടി ആഘാതമാകുമെന്ന ആശങ്കയിലാണ്.
ജനുവരിയിൽ അടുത്ത പരിധി പ്രാബല്യത്തിൽ വരുമ്പോൾ ബില്ലുകളിൽ നേരിയ കുറവ് വന്നേക്കാം എന്നുള്ള വിദഗ്ദ്ധരുടെ പ്രവചനമാണ് ഇതിനിടയിലും അല്പമെങ്കിലും ആശ്വാസം പകരുന്ന കാര്യം.
കസ്റ്റമർ നൽകുന്ന ടിപ്പുകൾ മുഴുവൻ ഇന്നുമുതൽ ജീവനക്കാർക്ക് ലഭിക്കും
ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം ബിസിനസ്സ് സ്ഥാപനങ്ങളെ അവരുടെ സ്റ്റാഫുകൾക്കായി ലഭിക്കുന്ന ടിപ്പുകളോ സേവന നിരക്കുകളോ തടഞ്ഞുവയ്ക്കുന്നത് നിരോധിച്ചിരിക്കുന്നു.
കഫേകൾ, പബ്ബുകൾ, റെസ്റ്റോറൻ്റുകൾ, ടാക്സി കമ്പനികൾ, ഹെയർഡ്രെസ്സർമാർ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കാൻ സാധ്യതയുള്ള നിയമമാറ്റമാണിത്.
എംപ്ലോയ്‌മെൻ്റ് (അലോക്കേഷൻ ഓഫ് ടിപ്‌സ്) നിയമം അനുസരിച്ചുള്ള പുതിയ നിയമമാറ്റം; ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക്, പണമായോ കാർഡ് മുഖേനയോ, ലഭിക്കുന്ന എല്ലാ ടിപ്പുകളും പുതിയ നിയമപ്രകാരം ഇനിമുതൽ തൊഴിലാളികൾക്കിടയിൽ പങ്കിടണം.
ഒരു തൊഴിലുടമ നിയമം ലംഘിക്കുകയും ടിപ്പുകൾ കൈവശപ്പെടുത്തുകയും ചെയ്‌താൽ, തൊഴിൽ ട്രിബ്യൂണലിൽ ക്ലെയിം നൽകി പരാതിപ്പെടാൻ ഇനിമുതൽ തൊഴിലാളിക്ക് കഴിയും.
ഒരു സർക്കാർ റിപ്പോർട്ടിൽ മാറ്റം നിർദ്ദേശിച്ച് എട്ട് വർഷത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ടിപ്പുകൾ ലഭിക്കുന്നത് അടുത്ത മാസാവസാനത്തോടെ ജീവനക്കാർക്ക് കൈമാറണം എന്നാണ് ഇതിനർത്ഥം.
പുതിയ ടിപ്പിംഗ് നിയമത്തിലെ പ്രാധാന
വ്യവസ്ഥകൾ:
ഒരു ഭക്ഷണത്തിൻ്റെയോ ഒരു റൗണ്ട് പാനീയത്തിൻ്റെയോ അവസാനം, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ബില്ലിൽ 10% ചേർക്കുന്നത് ഇപ്പോൾ പതിവാണ്. ഇതിനെ ഔദ്യോഗികമായി സർവ്വീസ് ചാർജ് എന്ന് വിളിക്കുന്നു,
പുതിയ നിയമം കമ്പനികളെ സർവീസ് ചാർജ് ഈടാക്കുന്നതിൽ നിന്ന് തടയുന്നു. പകരം, ഏജൻസി ജീവനക്കാർ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കിടയിലും ലഭിക്കുന്ന ടിപ്പുകൾ ന്യായമായി വിതരണം ചെയ്യേണ്ടതുണ്ട്.
കൂടാതെ സ്ഥാപന ഉടമകൾ മൂന്ന് വർഷത്തേക്ക് ജീവനക്കാർക്ക് നൽകിയ ടിപ്പുകളുടെ രേഖകൾ സൂക്ഷിക്കുകയും വേണം.