ഹൈ കമ്മീഷണർമാരേയും ഉന്നത നയതന്ത്ര പ്രതിനിധികളേയും പുറത്താക്കിയും തിരിച്ചുവിളിച്ചും ഇന്ത്യ, കാനഡ സർക്കാർ പോര് വീണ്ടും രൂക്ഷം! കാനഡയിൽ സ്‌റ്റഡി, ഡിപെൻഡന്റ് വിസകളിൽ എത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ആശങ്കയിൽ, കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചേക്കും
രണ്ടുവർഷത്തോളമായി തുടർന്നുവരുന്ന ഇന്ത്യ - കാനഡ സർക്കാർ തലത്തിലെ പോര് വീണ്ടും രൂക്ഷമായി. ഹൈ കമ്മീഷണർമാരേയും നയതന്ത്ര പ്രതിനിധികളായ ഉന്നത ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചാണ് പുതിയ ഏറ്റുമുട്ടൽ.
മലയാളികളടക്കം ഏറ്റവുമധികം ഇന്ത്യക്കാർ സമീപകാലത്ത് കുടിയേറുകയും ജോലിക്കും പഠനത്തിനുമായി പോകുകയും ചെയ്‌തിട്ടുള്ള രാജ്യമാണ് കാനഡ. യുകെയിലേയും യുഎസിലേതും പോലെ കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമാണ് ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാർ.
എന്നാലിപ്പോൾ മുമ്പൊരിക്കലും ഇല്ലാത്തവിധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ നയതന്ത്രബന്ധം വേർപെടുത്തിയ, അതിർത്തിരാജ്യം അല്ലാത്ത ആദ്യത്തെ രാജ്യമായും കാനഡ മാറുന്നു.
മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇപ്പോഴും കനേഡിയൻ സിറ്റിസൺഷിപ്പിനും തൊഴിൽ വിസകൾക്കുമായി കാത്തിരിക്കുന്നു. പുതിയ പ്രതിസന്ധി അവരുടെയൊക്കെ ഭാവിപ്രതീക്ഷകളിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം കനേഡിയൻ മണ്ണിൽ ഒരു സിഖ് വിഘടനവാദി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ വീണ്ടും രൂക്ഷമായത്. പരസ്‌പര ആരോപണങ്ങളോടെ ഇന്നലെ വീണ്ടും ഇന്ത്യയും കാനഡയും ഹൈ കമ്മീഷണർമാരേയും മറ്റ് നയതന്ത്രജ്ഞരെയും പുറത്താക്കി.
ഇന്ത്യ സിഖ് വിഘടനവാദി എന്നാരോപിക്കുന്ന ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് നേരിട്ട് പങ്കുണ്ടെന്ന വിശ്വസനീയമായ ആരോപണങ്ങൾ കനേഡിയൻ രഹസ്യാന്വേഷകരും പോലീസും നൽകിയതിനുശേഷമാണ് സർക്കാർ പ്രതികരിച്ചതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻ്റുമാർ കാനഡയിൽ നടക്കുന്ന പല "കൊലപാതകങ്ങളിലും ഗുഡാലോചനകളിലും അക്രമാസക്തമായ പ്രവർത്തനങ്ങളിലും" പങ്കാളികളാണെന്നും ഇന്ത്യയിൽ സിഖുകാർക്ക് പ്രത്യേക രാജ്യംതേടുന്ന ഖാലിസ്ഥാൻ അനുകൂല പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരെ ഉൻമൂലനം ചെയ്യൽ ഇന്ത്യൻ ഏജന്റുമാർ ലക്ഷ്യം വച്ചതായും കനേഡിയൻ പോലീസ് ആരോപിച്ചു.
ഇന്ത്യയുടെ ഹൈ കമ്മീഷണർ ഇവിടെ തുടർന്നാൽ കൂടുതൽ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ആവർത്തിക്കുമെന്നും കനേഡിയൻ പോലീസ് മേധാവി തിങ്കളാഴ്ച്ച ആരോപിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ലൈവ് ടെലിവിഷനിൽ സംസാരിച്ച ട്രൂഡോ, കാനഡയിലെ "ക്രിമിനൽ" പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ "അടിസ്ഥാന പിഴവ്" വരുത്തിയെന്നും ഏറ്റവും പുതിയ കണ്ടെത്തലുകളിൽ തൻ്റെ സർക്കാർ ഉടൻ നടപടിയെടുക്കുമെന്നും പറഞ്ഞു.
“കാനഡയുടെ ദേശീയ പോലീസ് സേനയായ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വെളിച്ചത്തു കൊണ്ടുവന്ന തെളിവുകൾ അവഗണിക്കാനാവില്ല,” പ്രധാനമന്ത്രി പറഞ്ഞു.
"ഇത് ഒരു നിഗമനത്തിലേക്ക് നയിക്കുന്നു, കാനഡയിൽ പൊതു സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തേണ്ടത് ആവശ്യമാണ്. അതിനാലാണ് നടപടിയെടുത്തത്."
ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയോടും ആറോളം ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരോടും രാജ്യം വിട്ടുപോകാൻ കാനഡ ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് അതേനാണയത്തിൽ ഇന്ത്യയും തിരിച്ചടിച്ചു. കാനഡയുടെ എല്ലാ ആരോപണങ്ങളും ഇന്ത്യ ശക്തമായി നിഷേധിച്ചു. കാനഡ അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഇതുവരെ നൽകിയിട്ടില്ലെന്നും ഇന്ത്യൻ വക്താവ് വ്യക്തമാക്കി.
മറുപടിയായി ഇന്ത്യയിലെ ആക്ടിംഗ് ഹൈക്കമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ ഉൾപ്പെടെ ആറ് കനേഡിയൻ നയതന്ത്രജ്ഞരോട് ഒക്ടോബർ 19-നകം ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹൈ കമ്മീഷണർ അടക്കം ഇന്ത്യൻ നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചുവെന്നാണ് ഇന്ത്യൻ സർക്കാർ പറയുന്നത്. അവരുടെ സുരക്ഷ കണക്കാക്കിയാണ് നടപടിയെന്നും കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
കാനഡയിലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് രാഷ്ട്രീയ നേട്ടത്തിനായി സിഖ് സമൂഹത്തിന്റെ വോട്ടുനേടാൻ ജസ്റ്റിൻ ട്രൂഡോ അനാവശ്യ പ്രീണനനയം തുടരുകയാണെന്നാണ് ഇന്ത്യൻ സർക്കാർ പ്രതികരിച്ചത്.
നേരത്തേയും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കൊലപാതക ആരോപണവുമായി ബന്ധപ്പെടുത്തി കാനഡ പുറത്താക്കിയിരുന്നു. ഇതേത്തുടർന്ന് ഡസൻ കണക്കിന് കനേഡിയൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും കാനഡയുമായുള്ള സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഇ വിസ സേവനങ്ങൾ ഇന്ത്യ വീണ്ടും പുനഃരാരംഭിച്ചതോടെ പ്രശ്‌നങ്ങൾ തീരുകയാണെന്ന ആശ്വാസത്തിൽ കാനഡയിലെ ഇന്ത്യക്കാർ കഴിയുമ്പോഴാണ് ഇപ്പോൾ കൂടുതൽ കർശന നിലപാടുകളിലേക്ക് ഇരുരാജ്യങ്ങളിലേയും സർക്കാരുകൾ നീങ്ങിയത്.
ഇതിനകം തന്നെ സ്റ്റഡി - വർക്ക് വിസ നിയമങ്ങൾ കർശനമാക്കി, കാനഡ ഇന്ത്യക്കാരുടെ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. പുതിയ ഏറ്റുമുട്ടലോടെ ഇന്ത്യക്കാരോടുള്ള കനേഡിയൻ സർക്കാരിന്റെയും പൗരന്മാരുടേയും പ്രത്യേകിച്ച് അവിടത്തെ വലിയ കുടിയേറ്റ സമൂഹമായ സിഖ് വംശജരുടേയും വിരോധവും പ്രതികാര നടപടികളും കൂടുതൽ കടുക്കുമെന്ന ആശങ്കയിലാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ.
സ്‌റ്റഡി വിസയിലും ഡിപെൻഡന്റ് വിസകളിലും എത്തിയിട്ടുള്ള ആയിരക്കണക്കിന് മലയാളികൾ കനേഡിയൻ പൗരത്വത്തിനും റെസിഡൻസിക്കുമായി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. പുതിയ ഏറ്റുമുട്ടലുകൾ അവരുടെ പ്രതീക്ഷകൾക്കുമേൽ വീണ്ടും കരിനിഴൽ വീഴ്ത്തുന്നു.