യുകെ മലയാളികൾ ഒന്നാകെ ശ്രദ്ധകേന്ദ്രീകരിച്ച വാശിയേറിയ കൗൺസിൽ ഉപതിരഞ്ഞെടുപ്പ് മത്സരത്തിൽ, മലയാളി സ്ഥാനാർഥിയായ റീന മാത്യു നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു.
കെന്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും വാശിയേറിയ മത്സരം നടന്ന ആഷ്‌ഫോർഡ് ബറോ കൗൺസിലിൽ ഐൽസ്ഫോർഡ് ആൻഡ് ഈസ്റ്റ് സ്റ്റവർ വാർഡിലാണ് നഴ്‌സുകൂടിയായ മലയാളി സ്ഥാനാർഥി റീന മാത്യു മത്സരിച്ചത്. സോജൻ ജോസഫ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച സീറ്റിലാണ് മത്സരം നടന്നത്.
യുകെയിലെ ആദ്യ മലയാളി എംപി സോജന്റെ കൂടി നിർദ്ദേശപ്രകാരമാണ് എൻഎച്ച്എസ് നഴ്‌സായ റീന മാത്യുവിനെ ലേബർ പാർട്ടി മത്സരിപ്പിച്ചത്. ഉപ തിരഞ്ഞെടുപ്പ് നടന്ന ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ആദ്യ മലയാളി കൗൺസിലറും സോജൻ ജോസഫ് ആയിരുന്നു.
റിഫോം യുകെ പാർട്ടിയായിരുന്നു റീനയ്ക്കും ലേബർ പാർട്ടിക്കും കടുത്ത വെല്ലുവിളി ഉയർത്തിയതെങ്കിലും അപ്രതീക്ഷിത വിജയവുമായി ഗ്രീൻ പാർട്ടി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
എൻഎച്ച്എസ്സിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന റീന മാത്യുവിൻറ്റെ സ്ഥാനാർത്ഥിത്വം യുകെ രാഷ്ട്രീയത്തിലും ലേബർപാർട്ടി രാഷ്ട്രീയത്തിലും മലയാളികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷ ഉയർത്തിയിരുന്നു. ഇവിടെയുള്ള മലയാളികൾക്കിടയിൽ റീന പ്രിയങ്കരി ആയിരുന്നെങ്കിലും തദ്ദേശീയർക്കിടയിൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്ന് കരുതുന്നു.
വോട്ടെണ്ണിയപ്പോൾ ഗ്രീൻ പാർട്ടി സ്ഥാനാർഥിയായ ടോം പിസ്സ 299 വോട്ടുകൾക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി.
ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച റീഫോം 216 വോട്ടുകളും കൺസർവേറ്റീവ് പാർട്ടി 111 വോട്ടുകളും നേടി. ലിബറൽ ഡെമോക്രാറ്റിക്ക് പാർട്ടി 26 വോട്ടുകൾ നേടി.
പരമ്പരാഗത ലേബർ അനുകൂലികളുടെ വോട്ടുകളിൽ നല്ലൊരുപങ്ക് റിഫോം പാർട്ടിക്ക് കിട്ടിയതാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.