ബ്രിട്ടൻ വിന്റർ സീസണിലേക്ക് കടക്കാൻ ഒരുങ്ങവേ, കനത്ത മഴയുടേയും മഞ്ഞുപെയ്ത്തിന്റെയും ഭീഷണിയുയർത്തി, സീസണിലെ ആദ്യ കൊടുങ്കാറ്റായ ആഷ്‌ലി പതിവിലും നേരത്തേയെത്തി.. സ്കോട്ട്ലാൻഡിൽ തീരംതൊട്ട ആഷ്‌ലി കൊടുങ്കാറ്റ്, കനത്ത നാശനഷ്ടങ്ങൾ വരുത്തി യുകെയിലുടനീളം വീശിയടിക്കുന്നു.
കനത്ത കാറ്റും മഴയും മിന്നൽ പ്രളയവും മൂടൽ മഞ്ഞും മൂലം നിരവധി വിമാന, ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി, റോഡ് ഗതാഗതവും വ്യാപകമായി തടസ്സപ്പെട്ടു.
ഞായറാഴ്ച മുഴുവൻ ആംബർ, യെല്ലോ വെതർ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച ഉച്ചവരെ പുതിയ മുന്നറിയിപ്പുകൾ നിലനിൽക്കുന്നു. കനത്ത മഴമൂലം താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നു.
ഡ്രൈവർമാർക്കും വാഹന യാത്രക്കാർക്കും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും സാധ്യത പ്രവചിക്കപ്പെടുന്നു. ട്രെയിൻ, വ്യോമ ഗതാഗതവും വ്യാപകമായി തടസ്സപ്പെടും.
സ്കോട്ട്ലൻഡും വടക്കൻ അയർലൻഡും വെയിൽസിൻ്റെ ചില തീരപ്രദേശങ്ങളും ഉൾപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 60 mph (97km/h) വരെ വേഗതയിൽ വീശുന്ന കാറ്റിനുള്ള യെല്ലോ മുന്നറിയിപ്പ് ഞായറാഴ്ച്ച അർദ്ധരാത്രി വരെ നിലവിലുണ്ട്.
തിങ്കളാഴ്ച രാവിലെ 09:00 വരെ വടക്ക്, കിഴക്ക്, തെക്ക് സ്കോട്ട്ലൻഡിൻ്റെ ഭൂരിഭാഗവും ശക്തമായ കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മണിക്കൂറിൽ 70-81 mph (113-130km/h) വേഗതയിൽ വീശിയടിക്കുന്ന കാറ്റിനൊപ്പം സ്കോട്ട്‌ലൻഡിൻ്റെ ചില പടിഞ്ഞാറൻ പ്രദേശങ്ങളും വടക്കൻ അയർലണ്ടിൻ്റെ വടക്കും പടിഞ്ഞാറും ഉൾപ്പെടുന്ന സ്ഥലത്ത് മറ്റൊരു ആംബർ ഉയർന്ന കാറ്റ് മുന്നറിയിപ്പ് .
സ്കോട്ട്ലൻഡിൽ ഞായറാഴ്ച്ച അർദ്ധരാത്രി വരെയും വടക്കൻ അയർലണ്ടിൽ രാത്രി 20:00 വരെയും ആംബർ മുന്നറിയിപ്പ് നീണ്ടുനിൽക്കും.നോർത്തേൺ അയർലണ്ടിലെ കില്ലോവെനിൽ 81 mph (130 km/h) വേഗതയിലും വെയിൽസിലെ Capel Curig-ൽ 75 mph (120 km/h), ടൈറിയിൽ 70mph (113km/h) വേഗതയിലും കൊടുങ്കാറ്റ് രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് റിപ്പോർട്ട് ചെയ്തു.
മെറ്റ് ഓഫീസ് പുറപ്പെടുവിക്കുന്ന ആമ്പർ കാലാവസ്ഥ മുന്നറിയിപ്പ് അർത്ഥമാക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകട സാധ്യതയുണ്ടെന്നാണ്.
അതേസമയം യെല്ലോ മുന്നറിയിപ്പ് അർത്ഥമാക്കുന്നത് കാലാവസ്ഥ യാത്രകളെയും ജനജീവിതത്തേയും തടസ്സപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ്.
കഠിനമായ കാലാവസ്ഥ മൂലം ജനങ്ങളുടെ യാത്രാ കാലതാമസം, റോഡ്, റെയിൽ എന്നിവ അടച്ചിടാനുള്ള സാധ്യതയും നൽകുന്നു. യുകെയിലെമ്പാടുമായി നിരവധി വിമാനങ്ങളും ബോട്ട് യാത്രകളും റദ്ദാക്കി. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിലും ഡബ്ലിൻ എയർപോർട്ടിലും ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി, ഇത് പ്രധാനമായും എയർ ലിംഗസ് വിമാനങ്ങളെ ബാധിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റിൻ്റെ സ്റ്റാറ്റസ് എയർലൈനുമായി പരിശോധിക്കാൻ ബെൽഫാസ്റ്റ് സിറ്റി എയർപോർട്ട് യാത്രക്കാരോട് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുനൂൺ-ഗൗറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന വെസ്റ്റേൺ ഫെറികളും സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം സർവീസുകൾ നിർത്തിവച്ചു .
വടക്കൻ അയർലണ്ടിലെ ലാർണിനും സ്കോട്ട്ലൻഡിൻ്റെ തെക്ക് പടിഞ്ഞാറുള്ള കെയ്ൻറിയനുമിടയിലുള്ള ഞായറാഴ്ച കപ്പൽയാത്രയും റദ്ദാക്കിയതായി പി ആൻഡ് ഒ ഫെറീസ് അറിയിച്ചു. സ്‌കോട്ട്‌ലൻഡിലെ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്, പല റൂട്ടുകളും സ്പീഡ് നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
വടക്കൻ അയർലണ്ടിൽ, ശക്തമായ കാറ്റിൻ്റെ ഫലമായി ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി നിലച്ചു. ആളുകൾ ഉയർന്ന ജാഗ്രത" പാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പ് കാരണം എല്ലാ പ്രദേശങ്ങളിലും ചില യാത്രാ തടസ്സങ്ങൾ പ്രതീക്ഷിക്കാമെന്നും ട്രാൻസ്പോർട്ട് സ്കോട്ട്ലൻഡ് വക്താവ് ഡാനി ചാൽമർസ് അറിയിച്ചു.
തിങ്കളാഴ്ച്ച വൈകിട്ടുവരെ കാറ്റും മഴയും ശക്തമായി നിലനിൽക്കും എന്നുതന്നെ കാലാവസ്ഥാ മുന്നറിയിപ്പുകളിൽ പറയുന്നു. ചൊവ്വാഴ്ച്ചയോടെ കൊടുങ്കാറ്റ് ശക്തികുറയുന്നതോടെ മഴയും കുറയുമെന്നും പ്രവചിക്കപ്പെടുന്നു.