രോഗി ഇഛിച്ചതും വൈദ്യൻ വിധിച്ചതും പാൽ എന്ന പഴമൊഴിപോലെ അന്വർത്ഥമാണ് എൻഎച്ച്എസ് ഇംഗ്ലണ്ടിൽ നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതി: സിംഗിൾ പേഷ്യന്റ് റെക്കോർഡ് സംവിധാനം.
എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ഡിജിറ്റൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾക്ക് കീഴിൽ മുഴുവൻ മെഡിക്കൽ രേഖകളും പരിശോധനാ ഫലങ്ങളും ഡോക്ടർമാരിൽ നിന്നുള്ള കത്തുകളും അടക്കം എല്ലാ ഡാറ്റകളും പുതിയ എൻഎച്ച്എസ് ആപ്പിൽ ലഭ്യമാകും.
ഇംഗ്ലണ്ടിലെ NHS-നുള്ള പുതിയ 10 വർഷത്തെ നവോത്ഥാനത്തിന്റെ ഭാഗമായ മാറ്റങ്ങൾ, ആപ്പുകൾ ഉപയോഗിക്കുന്ന രീതിയെ മാറ്റിയ അതേരീതിയിൽ ആരോഗ്യ സേവനവുമായി രോഗികൾ ഇടപഴകുന്ന രീതിയേയും മാറ്റിമറിക്കുമെന്ന് മന്ത്രിമാർ പ്രതീക്ഷിക്കുന്നു.
പല കാരണങ്ങൾകൊണ്ടും നിലവിൽ NHS ആപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു. കാരണം നിലവിലെ ആപ്പിൽ രോഗികളുടെ ചികിത്സാരേഖകൾ രോഗിയുടെ ജിപിയും അവർ സന്ദർശിക്കുന്ന ഏതെങ്കിലും ആശുപത്രികളും പ്രാദേശികമായി സൂക്ഷിക്കുന്നു. അതായത് വിപുലമായ സംവിധാനത്തിൽ, രാജ്യത്തെ ആരോഗ്യ സേവനത്തിൻ്റെ എല്ലാ വിഭാഗങ്ങളും ആപ്പുമായി ബന്ധിപ്പിച്ചിട്ടില്ല.
എന്നാൽ ഇതിനുപകരമായി രാജ്യമൊട്ടാകെയുള്ള ആരോഗ്യകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സിംഗിൾ പേഷ്യന്റ് റെക്കോർഡ് സൃഷ്ടിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം ഇതിന്റെ പരിമിതികൾ ചൂണ്ടിക്കാണിച്ച് കാമ്പെയ്‌നർമാർ ഡാറ്റ പരിരക്ഷയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ രഹസ്യാത്മക മെഡിക്കൽ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ തികച്ചും പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രിമാരും പറയുന്നു.
സ്പ്രിങ് സീസണിൽ പ്രസിദ്ധീകരിക്കാൻ പോകുന്ന 10 വർഷത്തെ പുനരുദ്ധാരണ പദ്ധതിയെ ജനങ്ങൾക്കിടയിൽ അറിയിക്കാൻ സർക്കാർ ഒരു പുതിയ നാഷണൽ കൺസൾട്ടിങ് ആരംഭിക്കും. അപ്രതീക്ഷിത പ്ലാനിൻ്റെ പ്രധാന തീമുകളിൽ ഒന്ന് "അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക്" എന്നതാകും. കൂടാതെ സിംഗിൾ പേഷ്യന്റ് റെക്കോർഡിങ് അതിൻ്റെ ഒരു പ്രധാന ഭാഗമായിരിക്കും.
ഇത് രോഗികളുടെ ചികിത്സകൾ വേഗത്തിലാക്കുമെന്നും ആവർത്തിച്ചുള്ള പരിശോധനകളും മെഡിക്കൽ പിശകുകളും കുറയ്ക്കുമെന്നും സർക്കാർ പറഞ്ഞു. നിലവിൽ രോഗികൾക്ക് ജിപി, ജില്ലാ നഴ്‌സിംഗ്, ഫിസിയോകൾ, ടെസ്റ്റിംഗ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളും ഇതിൻ്റെ ഭാഗമാകുമെന്ന് സർക്കാർ അറിയിച്ചു.
പ്രാദേശിക സേവനങ്ങൾ സൂക്ഷിക്കുന്ന വ്യക്തിഗത രേഖകൾ കൂട്ടിച്ചേർക്കുന്ന ഒരു ഡാറ്റാബേസ് സൃഷ്ടിക്കാൻ കഴിഞ്ഞവർഷം, പാലന്തിർ എന്ന സ്ഥാപനത്തിന് കരാർ നൽകിയിരുന്നു.
രോഗികൾക്കും അവരെ ചികിത്സിക്കുന്നവർക്കും അവരുടെ ആരോഗ്യ ചികിത്സയെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ആവശ്യാനുസരണം എടുത്ത് പരിശോധിക്കുവാൻ പുതിയ ആപ്പ് അനുവദിക്കും.
അതേസമയം കാമ്പെയ്ൻ ഗ്രൂപ്പ് മെഡ്, എൻഎച്ച്എസ് ആപ്പ് ഈവിധത്തിൽ എല്ലാവർക്കും തുറന്നുനൽകുന്നത് അബദ്ധമാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇതുപോലുള്ള സിംഗിൾ റെക്കോർഡ് സംവിധാനങ്ങൾ ഹാക്കുചെയ്യുകയും ദുരുപയോഗം നടത്തിയതിന്റെയും നിരവധി തെളിവുകളുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ രോഗികളുടെ വിവരങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കുന്നതിൽ സർക്കാർ തികച്ചും പ്രതിജ്ഞാബദ്ധമാണെന്ന് കെയർ മന്ത്രി സ്റ്റീഫൻ കിന്നോക്ക് പറഞ്ഞു. പുതിയ സംവിധാനത്തെ സർക്കാർ പൂർണ്ണമായും പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും.
രോഗികളുടെ ഡാറ്റാ സുരക്ഷയ്ക്ക് "കാസ്റ്റ് അയേൺ ഗ്യാരൻ്റി" നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ പുതിയ ബില്ലിൽ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല, 10 വർഷത്തെ നവീകരണ പദ്ധതി ആശുപത്രികളിൽ നിന്നും സമൂഹത്തിലേക്ക് രോഗീപരിചരണം മാറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
എന്നിരുന്നാലും എൻഎച്ച്എസിലെ പുതിയ ഡിജിറ്റൽ മാറ്റത്തിനായുള്ള ആശയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും സർക്കാർ അറിയിച്ചു. ഇതിനായുള്ള കൺസൾട്ടിങ്ങിനായി change.nhs.uk എന്ന വെബ്‌സൈറ്റിലൂടെയുള്ള പൊതു ഇടപഴകൽ പ്രക്രിയ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
നഴ്‌സസ് സംഘടന ആർസിഎന്നും പദ്ധതിയെ സ്വാഗതം ചെയ്തു. എൻഎച്ച്എസ് ജീവനക്കാരും ഇതിൽ പങ്കാളികളാകുന്നത് സുപ്രധാനമാണെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചർ പറഞ്ഞു. എന്നാൽ ഭാവി പദ്ധതികൾക്ക് കൂടുതൽ പുതിയ നിക്ഷേപം ആവശ്യമാണെന്നും റേഞ്ചർ ചൂണ്ടിക്കാണിച്ചു.