18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ്, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്താവിന് നഷ്പരിഹാര കോടതി >>> വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് >>> ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് അടുത്ത മാസം ജൂണ്‍ 14ന് വെള്ളിയാഴ്ച >>> കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ >>> സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് >>>
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ശമ്പള തര്‍ക്കത്തിനും അതൂമൂലം ഉണ്ടായ സമര പരമ്പരകള്‍ക്കും പരിസമാപ്തിയാകുമോ?  ആയേക്കുമെന്ന സൂചന നല്‍കി ഒരു സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും.ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്. നാലാഴ്ച വരെ നീളുന്ന ചര്‍ച്ചകള്‍ക്ക് പ്രശ്്‌ന പരിഹാരം ഉണ്ടാക്കാന്‍ സഹായിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎംഎ പറഞ്ഞു. ഡിസംബറില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഔപചാരികമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അതിനാല്‍ തന്നെ ഇത് ഒരു സുപ്രധാന ചുവടുവയ്പാണെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു. 2023 മാര്‍ച്ച് മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിരവധി വാക്കൗട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതുവരെ പേര് വെളിപ്പെടുത്താത്ത ഒരു സ്വതന്ത്ര മധ്യസ്ഥനുമായി ഇരുപക്ഷവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന വസ്തുത വെളിച്ചം വീശുന്നത് പ്രശ്‌നപരിഹാരത്തിനായി ഇരു പക്ഷവും ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്ന സൂചനയിലേയ്ക്കാണ്.  ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഘട്ടംഘട്ടമായി 35% ശമ്പള വര്‍ദ്ധനവാണ് ബിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി 9 ശതമാനത്തില്‍ താഴെ  മാത്രം ശമ്പള വര്‍ദ്ധനവാണ്് മന്ത്രിമാര്‍ വാഗ്ദാനം ചെയ്തത്. അതിലും ഉയര്‍ന്നത് സര്‍ക്കാരിന് താങ്ങാനാവില്ലെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ശമ്പളവുമായി ബന്ധപ്പെട്ട ഈ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴി കണ്ടെത്തുന്നതായിരിക്കും പുതിയ ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം. തങ്ങള്‍ സര്‍ക്കാരിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള വഴികള്‍ തേടുകയാണെന്നും  ഒരു മധ്യസ്ഥന്റെ ഇടപെടല്‍ വിശ്വസനീയമായ ഒരു പരിഹാരത്തില്‍ എത്തുമെന്ന പ്രതീക്ഷ തങ്ങളില്‍ ഉയര്‍ത്തിയെന്നും ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റിയുടെ കോ-ചെയര്‍മാരായ ഡോ. റോബ് ലോറന്‍സണും ഡോ. വിവേക് ത്രിവേദിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.  മധ്യസ്ഥ ചര്‍ച്ചയില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു. ഇത് മുന്നോട്ടുള്ള വഴി നല്‍കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍എച്ച്എസിലെ 10 നഴ്സുമാരില്‍ ഒമ്പത് പേരും അസുഖ ബാധിതരായിരിക്കുന്ന അവസ്ഥയില്‍ പോലും ജോലി ചെയ്യുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 85% നഴ്സുമാരും സമ്മര്‍ദ്ദം, നടുവേദന, ജലദോഷം, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരിക്കലെങ്കിലും ഷിഫ്റ്റിനായി എത്തിയിരുന്നു. യുകെയിലുടനീളമുള്ള 11,000-ത്തിലധികം അംഗങ്ങളില്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (RCN) നടത്തിയ സര്‍വേ പ്രകാരം ഏകദേശം പകുതിയും (46%) രണ്ടിനും അഞ്ച് തവണയും അഞ്ചില്‍ ഒരാള്‍ (19%) അഞ്ചില്‍ കൂടുതല്‍ തവണ ഈ അവസ്ഥയില്‍ ജോലിക്ക് ഹാജരായിട്ടുണ്ട്.  രോഗാവസ്ഥയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം 85% അങ്ങനെ ജോലിക്ക് ഹാജരായപ്പോള്‍ 2021 ല്‍ ഇത് 77 ശതമാനം ആയിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ജീവനക്കാരുടെ കുറവിലും  രോഗികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് തങ്ങള്‍ രോഗികളായിരിക്കുമ്പോള്‍ പോലും നഴ്സുമാര്‍ ജോലിക്കെത്തുന്നതെന്ന് ആര്‍സിഎന്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും തങ്ങള്‍ പരിചരിക്കുന്ന രോഗികള്‍ക്കായി നഴ്്‌സുമാര്‍ അവര്‍ രോഗികളായിരിക്കുമ്പോള്‍ പോലും ജോലിക്ക് കയറുന്നുവെന്നും രോഗികളെ പരിചരിക്കുന്നതിനായി അവര്‍ സ്വന്തം ക്ഷേമം ത്യജിക്കുന്നുവെന്നും യൂണിയന്റെ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളന്‍ പറഞ്ഞു.  ''ഈ സമര്‍പ്പിത പ്രൊഫഷണലുകള്‍ സത്യത്തില്‍ അവരുടെ ആരോഗ്യവും ക്ഷേമവും ത്യജിക്കേണ്ടതില്ല. എന്നാല്‍ ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. ആത്യന്തികമായി കഷ്ടപ്പെടുന്നത് രോഗികളാണ്. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഉത്കണ്ഠയും രോഗികളായിരിക്കുമ്പോള്‍ അവരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.'അവര്‍ കൂട്ടിച്ചേര്‍ത്തു.  നഴ്സിംഗ് പ്രൊഫഷന്റെ അവസ്ഥയെക്കുറിച്ചുള്ള RCN-ന്റെ ദ്വിവാര്‍ഷിക ഗവേഷണം, അസന്തുഷ്ടരും അമിത ജോലി ചെയ്യുന്നവരും വേതനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിരാശരും ആയ ഒരു തൊഴില്‍ ശക്തിയുടെ ചിത്രവും വരച്ചുകാട്ടുന്നു.  എഴുപത്തിയൊന്ന് ശതമാനം പേര്‍ക്കും ജോലിയില്‍ അമിത സമ്മര്‍ദ്ദം അനുഭവപ്പെടുന്നു.രോഗികള്‍ക്ക് അനുയോജ്യമായ പരിചരണം നല്‍കാന്‍ തങ്ങള്‍ തിരക്കിലാണെന്ന് 66 ശതമാനം പേരും പറയുന്നു. 45 ശതമാനം പേര്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിടുകയോ അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നു. അഞ്ചില്‍ രണ്ടുപേര്‍ മാത്രമേ നഴ്സിങ് ഒരു കരിയറായി ശുപാര്‍ശ ചെയ്യുന്നുള്ളൂ - 21% പേര്‍ നഴ്സായതില്‍ ഖേദിക്കുന്നു. ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ മാത്രം 34,709 നഴ്‌സുമാരുടെ കുറവാണ്, ഏറ്റവും പുതിയ ഒഴിവുകളുടെ കണക്കുകള്‍ കാണിക്കുന്നത്. ശമ്പള പ്രശ്്‌നമാണ് ഏറ്റവും വലിയ വെല്ലുവിളിയായി ഉയര്‍ന്നത്. 10-ല്‍ ഒമ്പത് പേരും (88%) ശമ്പള വര്‍ദ്ധനവ് തങ്ങള്‍ക്ക് കൂടുതല്‍ മാറ്റമുണ്ടാക്കുമെന്ന് പറഞ്ഞു.  പല നഴ്സുമാരും പണത്തിന്റെ പ്രശ്നത്താല്‍ വലയുന്നു. ചിലര്‍ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്ന് അവരെ സഹായിക്കാന്‍ പണം സ്വരൂപിക്കുന്നതിനായി പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. അതേസമയം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഴിവില്ലായ്മ 70% നഴ്‌സുമാരെ ഉത്കണ്ഠാകുലരാക്കുകയോ ഉറക്കം നഷ്ടപ്പെടുകയോ ചെയ്യുന്നതായും RCN കണ്ടെത്തി.  
ജലജന്യ രോഗങ്ങള്‍ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോണ്‍ പ്രദേശത്ത് 22 പേര്‍ക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കള്‍ ഇവിടെ വിതരണം ചെയ്യുന്ന ജലത്തില്‍ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം ഇല്ലാതാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി (യുകെഎച്ച്എസ്എ ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു.  പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പില്‍ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തല്‍കുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം .  ഡെവോണ്‍ പ്രദേശത്ത് 22 പേരെ കൂടാതെ ബ്രിക്‌സ്ഹാമിലെ താമസക്കാരായ 70 പേര്‍ക്കും വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് കൂടുതല്‍ പരിശോധനകളും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സമീപകാലത്തുണ്ടായ വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവുമാണ് ജലജന്യ രോഗങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം വില്ലന്‍ ചുമയും കോവിഡിന്റെ പുതിയ വേരിയന്റും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.  ഫ്‌ലെര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവിലെ പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ഈ വേരിയന്റ് മൂലമാണ്. സ്പ്രിംഗ് സീസണില്‍ കുറഞ്ഞ ശേഷം യുകെയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്. വില്ലന്‍ ചുമ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അപ്പോയിന്റ്മെന്റുകള്‍ക്ക് എത്തുന്ന രോഗികള്‍ മാസ്‌ക് ധരിക്കാന്‍ ജിപി സര്‍ജറികള്‍ നിര്‍ദ്ദേശിച്ചിരുന്നു . ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇന്‍ഫെക്ഷന്‍ ബാധിച്ച് ആറു കുഞ്ഞുങ്ങളാണ് ഇതുവരെ മരിച്ചിട്ടുള്ളത്.
ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ 310 ലക്ഷം എന്ന റെക്കോര്‍ഡ് എമര്‍ജന്‍സി ഭക്ഷണപ്പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയെന്ന് പ്രമുഖ ചാരിറ്റിയായ ട്രസ്സല്‍ ട്രസ്റ്റ്. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ 1,300 ഫുഡ് ബാങ്കുകളുടെ ശൃംഖല വഴി 3,121,404 വിതരണം ചെയ്തതായി ട്രസ്സല്‍ ട്രസ്റ്റ് പറയുന്നു. ഏകദേശം 1,144,096 കുട്ടികള്‍ക്കും ഏകദേശം 2 ദശലക്ഷം മുതിര്‍ന്നവര്‍ക്കുമായാണ് ഇത്രയും ഭക്ഷണപ്പൊതികള്‍ എത്തിച്ചു നല്‍കിയത്. അഞ്ച് വര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടി എണ്ണമാണിത്.  2023 മാര്‍ച്ച് വരെയുള്ള 12 മാസങ്ങളില്‍ നല്‍കിയ പാഴ്‌സലുകളുടെ എണ്ണം വെറും മുപ്പത് ലക്ഷത്തില്‍ താഴെ മാത്രമാണ്. ഈ വര്‍ഷം ആദ്യമായി ഇവ കൈപ്പറ്റിയവരുടെ എണ്ണം 655,000 ആണ്. ഇത് നേരിയ കുറവാണെങ്കിലും, അഞ്ച് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇത് ഇപ്പോഴും 40% വര്‍ദ്ധനവാണ്. സ്റ്റേറ്റ് പെന്‍ഷന്‍ പ്രായമുള്ള ഒരാള്‍ക്ക് നല്‍കിയ പാഴ്‌സലുകളുടെ എണ്ണവും 27% വര്‍ദ്ധിച്ച് 179,000 ആയതായും ട്രസ്റ്റ് പറയുന്നു. ലീഡ്സിലെ ഒരു ഫുഡ്ബാങ്ക് പ്രായമായവരില്‍ നിന്ന് കൂടുതല്‍ ഡിമാന്‍ഡ് കാണുന്നവരില്‍ ഉള്‍പ്പെടുന്നു. 'ഉയര്‍ന്ന ഊര്‍ജ്ജ ചെലവ് നല്‍കേണ്ടിവരുന്നതിനാല്‍ ഭക്ഷണം മേശപ്പുറത്ത് വയ്ക്കാന്‍ കഴിയാത്ത പെന്‍ഷന്‍കാരുമായി ഇടപെടുകയാണെന്ന് തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ തങ്ങളോട് പറയുന്നുവെന്ന് ലീഡ്‌സ് സൗത്ത് ആന്‍ഡ് ഈസ്റ്റ് ഫുഡ്ബാങ്കിലെ ഓപ്പറേഷന്‍ മാനേജര്‍ വെന്‍ഡി ഡോയല്‍ പറഞ്ഞു. തന്റെ ഭര്‍ത്താവ് മരിക്കുകയും ജോലി കുറയുകയും ചെയ്തപ്പോള്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ച വാല്‍ മക്കി എന്നസ്ത്രീ ഭക്ഷണ പിന്തുണയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം 'നമ്മുടെ സമൂഹത്തിന് കളങ്കമാണ്' എന്ന് പറഞ്ഞു.താന്‍ കടന്നു പോകുന്ന അവസ്ഥയില്‍ താന്‍ ലജ്ജിച്ചുപോയെന്നും മക്കി പറഞ്ഞു. 'സഹായം ചോദിക്കാനുള്ള ധൈര്യവും ശക്തിയും കണ്ടെത്തുന്നതിന് മുമ്പ് ഞാന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ടു, ഫുഡ് ബാങ്കുകളുടെ പിന്തുണ ആവശ്യമുള്ള നിരവധി ആളുകളും ഇതേ അവസ്ഥയിലാണെന്നും അവര്‍ പറയുന്നു.  വര്‍ധിച്ച ജീവിതച്ചെലവ് നേരിടുന്ന രക്ഷിതാക്കള്‍ക്കും കെയറര്‍മാര്‍ക്കും വികലാംഗര്‍ക്കും വേണ്ടിയുള്ള ഒരു പിന്തുണയുള്ള സാമൂഹ്യ സുരക്ഷാ സംവിധാനം രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കണമെന്ന് ട്രസ്സല്‍ ട്രസ്റ്റ് പറഞ്ഞു. ചരിത്രപരമായി ഉയര്‍ന്ന അളവിലുള്ള ഫുഡ് ബാങ്ക് ആവശ്യകത' യുകെ അഭിമുഖീകരിക്കുകയാണെന്ന് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ റിവി പറഞ്ഞു.
Latest News
അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി പോസ്റ്റ് ചെയ്ത ഒരു വീഡിയോ കാണുന്നവര്‍ക്ക് ഇനിയൊന്ന് 'ആത്മാര്‍ത്ഥമായി വായ തുറക്കാന്‍ പേടി തേന്നും'. കാരണം സന്തോഷം കൊണ്ട് ഒന്ന് വായ തുറന്ന യുവതി പിന്നെ മണിക്കൂറുകളോളം അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച വിവരണമാണ് വീഡിയോയില്‍ ഉള്ളത്. താടിയെല്ല് കുടുങ്ങി വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അമേരിക്കയിലെ ന്യൂജഴ്‌സി സ്വദേശിനി ജന്ന സിനത്ര എന്ന 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ലോകം പോലും കേട്ടിട്ടില്ലാത്ത സംഭവമാണ് യുവതി വിവരിച്ചത്. ജന്നയുടെ ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. താടിയെല്ലു കുടുങ്ങി തുറന്ന വായയുമായി ആശുപത്രിയില്‍ ചികിത്സതേടുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഡോക്ടര്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കുന്നതും വളരെ കഷ്ടപ്പെട്ട് പ്രതികരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ഏതാണ്ട് ഒരുമണിക്കൂറോളം വായ അടയ്ക്കാനോ സംസാരിക്കനോ സാധിച്ചില്ലെന്നും യുവതി ഡോക്ടര്‍മാരെ അറിയിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജന്നയുടെ താടിയെല്ല് പൂര്‍വസ്ഥിതിയിലെത്തിച്ചു. നാല് ഡോക്ടര്‍മാരാണ് ജന്നയെ ചികിത്സിച്ചത്.ജന്ന സിനത്ര താടിയെല്ലുകള്‍ പഴയസ്ഥിതിയിലെത്തിച്ച ശേഷമുള്ള വിഡിയോയും യുവതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഇത് സാധാരണയായി പലര്‍ക്കും സംഭവിക്കുന്നതാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ തന്റെ മകളുടെ നിര്‍ത്താതെയുള്ള വര്‍ത്താനം നിയന്ത്രിക്കാന്‍ താന്‍ ജന്നയുടെ അനുഭവം മകളുമായി പങ്കുവെക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തു  
ASSOCIATION
പീറ്റര്‍ബറോ : പീറ്റര്‍ബറോയില്‍ നിര്യാതയായ സ്നോബിമോള്‍ സനിലിന് മെയ് 20 ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. യുകെയില്‍ പുതുജീവിത മോഹവുമായെത്തിയ സ്നോബിമോളെ മരണം ക്യാന്‍സറിന്റെ രൂപത്തില്‍ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വിസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോണ്‍ ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകള്‍ നല്‍കിയെങ്കിലും സ്നോബിയുടെ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയായിരുന്നു. സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും മെയ്‌ന് 20ന് തിങ്കളാഴ്ച നടക്കും. അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനും പൊതുദര്‍ശ്ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.   സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ) ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയില്‍ തന്നെ ഒരു നഴ്‌സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ത്ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭര്‍ത്താവ് സൈമണ്‍ ജോസഫ് അടക്കം കുടുംബാംഗങ്ങളും മലയാളി സമൂഹവും ദു:ഖാര്‍ത്തരായ സനിലിനും, ആന്റോക്കും ഒപ്പം സദാ സഹായഹസ്തവും സാന്ത്വനവുമായി കൂടെ ഉണ്ട്. അകാലത്തില്‍ വിടചൊല്ലിയ സ്നോബിക്ക് പീറ്റര്‍ബറോയില്‍ യാത്രാമൊഴി നേരുവാന്‍ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെയാണ് സ്നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്‌ക്കാരത്തിലും  പങ്കുചേരുവാനായി പരേതയുടെ സഹോദരികള്‍ നാട്ടില്‍ നിന്നും എത്തുന്നതാണ്. ശവസംസ്‌ക്കാര ശുശ്രുഷകള്‍ക്ക് ശേഷം, സെന്റ് ഓസ്വാള്‍ഡ്‌സ് ചര്‍ച്ച് ഹാളില്‍ ചായയും ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്. ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയും സാന്ത്വനവും അറിയിക്കുന്നതിനും, സ്നോബിമോളുടെ അനുസ്മരണത്തില്‍ പങ്കുചേരുവാനുമുള്ള അവസരമാവും ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ജോസഫ് -07727641821 അന്ത്യോപചാര ശുശ്രുഷകള്‍:മെയ് 20ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും. Parish  Of  Sacred  Heart & St. Oswald, 933 Lincoln Road, Walton,Peterborough PE4 6AE   Interment: 14:30 PMFletton Cemetery, 20 St Johns Road , Peterborough PE2 8BN   Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR
ലണ്ടന്‍ : യുകെയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI)ലിന് പുതിയ നേതൃത്വനിര. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കൂട്ടായ്മ.  ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന്‍ , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ്  സോഫിന്‍ സെബിന്‍ എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന്‍ എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .
ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരങ്ങളര്‍പ്പിച്ച് നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്റര്‍ നാഷണല്‍ നഴ്‌സസ് ഡേ സമുചിതമായി ആഘോഷിച്ചു. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് ഹള്‍, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമില്‍ പങ്കെടുത്തു. സ്‌കന്‍തോര്‍പ്പിലെ ന്യൂലൈഫ് ചര്‍ച്ച് ഹാളില്‍ മെയ് 11ന് നടന്ന ഇവന്റില്‍ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി 'യു റെയ്‌സ് മി അപ്' എന്ന ഗാനത്തിന്റെ അകമ്പടിയോടെ കൈയില്‍ ദീപങ്ങളുമായി നഴ്‌സുമാര്‍ സ്റ്റേജില്‍ അണിനിരന്നു. തുടര്‍ന്ന് അസോസിയേഷനിലെ കുട്ടികള്‍ നഴ്‌സുമാര്‍ക്ക് പൂക്കളും സ്വീറ്റ്‌സും താങ്ക് യു കാര്‍ഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്‌നേഹത്തിന്റെ തലോടലുമായി ഓടിയെത്തുന്ന ജീവന്റെ കാവലാളുകളായ നഴ്‌സുമാര്‍ക്ക് അര്‍ഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകള്‍ ഒരുക്കിയത്. യോര്‍ക്ക് ആന്‍ഡ് ഹംബര്‍ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചീഫ് നഴ്‌സ് എമ്മാ ജോര്‍ജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്‌സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യന്‍ നഴ്‌സുമാര്‍ സേവന രംഗത്ത് കാണിക്കുന്ന അര്‍പ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചു. നഴ്‌സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലെ കുട്ടികള്‍ ഒരുക്കിയ കലാപ്രകടനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ ഇവാനാ ബിനു, കരോള്‍ ബ്‌ളെസന്‍, ലിയാന്‍ ബ്‌ളെസന്‍, ബില്‍ഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്‌സ് ജൂണിയേഴ്‌സും സിയോണ പ്രിന്‍സ്, ജിയാ ജിമ്മി, ഇഷാന്‍ സൂരജ്, ജെയ്ഡന്‍ ജോജി, ഇവാനിയാ ലിബിന്‍, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്‌സ് സബ് ജൂണിയേഴ്‌സും സ്റ്റേജില്‍ തകര്‍ത്താടി സദസിന്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹള്‍ അസോസിയേഷനിലെ ആന്‍ഡ്രിയ വിജോയുടെ ഡാന്‍സും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്‌സസ് വീക്കിന്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷന്‍ വിജയികളായ ശ്രേയ സൂരജ്, ഷെറിന്‍ ടോണി, നിസരി ദില്‍ജിത്ത്, ലിസാ ബിനോയി, ഡോയല്‍ എന്നിവര്‍ക്ക് സമ്മാനം നല്‍കി. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാന്‍സ്ഡ് ക്‌ളിനിക്കല്‍ പ്രാക്ടീഷണര്‍ റോബി ജെയിംസ് നഴ്‌സിംഗ് രംഗത്തെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ ഷയറിന്റെ പ്രസിഡന്റ് വിദ്യാ സജീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സോണാ ക്‌ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി.  ഫോക്കസ് ഫിന്‍സുര്‍ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗല്‍ സര്‍വീസസ്, ലാഭം ജനറല്‍ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ നഴ്‌സസ് ഡേ പ്രോഗ്രാമിന് സ്‌പോണ്‍സര്‍ഷിപ്പുമായി പിന്തുണ നല്കി. സ്‌കന്‍തോര്‍പ്പിലും  നോര്‍ത്ത് ലിങ്കണ്‍ഷയറിലുമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ നിറസാന്നിധ്യമായി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ മാറിക്കഴിഞ്ഞു. അച്ചടക്കത്തോടെയും ആത്മാര്‍ഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നല്‍കുക എന്ന  ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ നടത്തി വരുന്നത്.
എസക്‌സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും  അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്കൂം അവതരിപ്പിച്ച് അംഗങ്ങള്‍ എല്ലവരും കയ്യടിച്ച് പാസ്സാക്കി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ്: സീമ ഗോപിനാഥ്‌, സെക്രട്ടറി: അജയ് പിള്ള, ജോയിന്റ് സെക്രട്ടറി: നീതു ജിമിന്‍, ട്രഷറര്‍: രാജി ഫിലിപ്പ് ജോയിന്റ് ട്രഷറര്‍: റീജാ തോമസ്, ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്‍, ആദര്‍ശ് കുര്യന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗ്ഗീസും ചുമതലയേറ്റു. കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്‍, തോമസ് രാജന്‍, ടോമി പാറയ്ക്കല്‍ അടുത്ത യുക്മ തിരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനൂം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക്‌ കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആശംസകള്‍ അറിയിച്ച് പൊതുയോഗം പിരിഞ്ഞു.
SPIRITUAL
ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് ജൂണ്‍ 14ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ 16 ഞായര്‍ വൈകിട്ട് നാലു മണി വരെ യുകെയില്‍ വെച്ച് നടത്തുന്നു. ഷെക്കെയ്നയുടെ മാധ്യമ ശുശ്രൂഷയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാം. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ പയനീര്‍ സെന്റര്‍ ക്ലേബറി മോര്‍ടൈമര്‍ കിഡ്ഡര്‍മിന്‍സ്റ്ററിലാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:+44 7908772956, +44 7872628016, admin@shekinaheurope.org സ്ഥലത്തിന്റെ വിലാസം:Pioneer Centre Cleabury Mortimer Kidderminster, DY14 8JG - West Midlands
ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ കോണ്‍ഗ്രിഗേഷനില്‍ പെരുന്നാള്‍ ആഘോഷം ഈ മാസം നടത്തപ്പെടുന്നു. ഈ മാസം 26ന് ഞായറാഴ്ച പ്രാര്‍ത്ഥനകളോടെ പെരുന്നാള്‍ ആഘോഷം നടക്കും. വികാരി റവ. ഫാ. ജോമോന്‍ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.  ഉച്ചയ്ക്ക് 2.55ന് കൊടികയറ്റത്തോടെയാണ് പെരുന്നാള്‍ ആഘോഷത്തിന്റെ തുടക്കം. മൂന്ന് മണിയോടെ പ്രാര്‍ത്ഥനയും ശേഷം കുര്‍ബാനയും നടത്തപ്പെടും. എല്ലാ വിശ്വാസികളും ഒന്നിക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന പരിപാടികള്‍ ഇങ്ങനെ:-വചന പ്രഭാഷണം-റാസ, ആദ്യഫല ലേലം-നേര്‍ച്ച, സ്‌നേഹവിരുന്ന്-വെടിക്കെട്ട്, കൊടിയിറക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്:ബാബു മത്തായി (ട്രസ്റ്റീ) 07809686597ജെയിന്‍ കുര്യാക്കോസ് (സെക്രട്ടറി) 07886627238 സ്ഥലം:St. Augustine's Church,Bucklesham Road,Ipswich IP3 8TJഎല്ലാ മാസവും നാലാമത്തെ ഞായറാഴ്ച മൂന്ന് മണിക്ക് ഇവിടെ മാസ കുര്‍ബാന ഉണ്ടായിരിക്കും.
ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്‌സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258(evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA
SPECIAL REPORT
ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.
CINEMA
തമിഴകത്തെ ഏറെ ഞെട്ടിച്ച വിവാഹമോന വാര്‍ത്തയായിരുന്നു ധനുഷ് ഐശ്വര്യയുടേത്. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളാണ് ഗായിക സുചിത്ര പുറത്ത് വിട്ടിരിക്കുന്നത്. താരങ്ങളെ കുറിച്ചുള്ള വിവാദ വെളിപ്പെടുത്തല്‍ ആണ് ഗായിക നടത്തിയിരിക്കുന്നത്. ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നെന്ന് ഗായിക സുചിത്ര. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹത്തിന് ശേഷവും ധനുഷിനും ഐശ്വര്യക്കും ചില രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സുചിത്ര പറയുന്നത്. രണ്ടുപേരും പരസ്പരം ചതിച്ചിട്ടുണ്ടെന്നും കല്യാണം കഴിഞ്ഞിട്ടും ഐശ്വര്യ ഡേറ്റിംഗിന് പോയിട്ടുണ്ടെന്നും സുചിത്ര അഭിമുഖത്തില്‍ വെളിപ്പെടുത്തി. മുന്‍ ഭാര്‍ത്താവ് കാര്‍ത്തിക്കും ധനുഷും തന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. അവര്‍ ചെയ്ത ഒരു പ്രാങ്ക് കാരണം എന്റെ ജീവിതം, കരിയര്‍ എല്ലാം നാശമായെന്നും സുചിത്ര ആരോപിച്ചു.'കാര്‍ത്തിക് ഒരു ഗേ ആണ്. എന്നാല്‍ അത് തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാള്‍ക്ക് രണ്ട് ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടിരുന്നു. തുടര്‍ന്നാണ് ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടത്', സുചിത്ര പറഞ്ഞു. ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു തമിഴ് നടന്‍ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇപ്പോഴിതാ, താരദമ്പതികളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഗായിക സുചിത്ര.  
വഴക്ക് സിനിമയെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ പ്രിവ്യൂ കോപ്പി സംവിധായകന്‍ സനല്‍കുമാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ടൊവിനോക്കും ഗിരീഷിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സനല്‍കുമാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:വഴക്കിന്റെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയേത്തുടര്‍ന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നു. പാരറ്റ്മൗണ്ട് പിക്‌ച്ചേഴ്‌സിനു വേണ്ടി ഗിരീഷ് നായര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിനിമ ജനങ്ങളില്‍ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന എന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പോസ്റ്റിട്ടപ്പോള്‍ അസത്യങ്ങള്‍ നിറഞ്ഞ മറുപടിയുമായി ടൊവിനോയും ഒപ്പം ഗിരീഷ് നായരും രംഗത്തുവന്നു. സിനിമ ആരും വിതരണം ചെയ്യാന്‍ തയ്യാറല്ല എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അത് പെട്ടിയില്‍ പൂട്ടി വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്. ജനങ്ങള്‍ സിനിമ കാണുന്നതില്‍ ആരും തടസം നില്‍ക്കുന്നില്ല എങ്കില്‍ അത് റിമൂവ് ചെയ്യാന്‍ വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലല്ലോ. ഈ പ്രവര്‍ത്തിയില്‍ നിന്നുതന്നെ സിനിമ ജനം കാണരുത് എന്ന ആഗ്രഹം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം.അങ്ങനെയൊരു അജണ്ട നിലനില്‍ക്കുന്നില്ലെങ്കില്‍ സിനിമ എങ്ങനെയെങ്കിലും പബ്ലിക് ഡോമൈനില്‍ വരട്ടെ എന്നല്ലേ കരുതേണ്ടത്. സിനിമ ഏതെങ്കിലും യുട്യൂബ് ചാനലില്‍ എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ ടോവിനോ വിചാരിച്ചാല്‍ കഴിയില്ല എന്നാണോ?എന്തായാലും കുറച്ചു കാര്യങ്ങള്‍ കൂടി വ്യക്തമാക്കിക്കൊണ്ട് ഇക്കാര്യത്തിലെ എന്റെ എഴുത്തുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ്. 1. ഞാന്‍ സിനിമ ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്തതുകൊണ്ട് പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടായി എന്ന് ചില കൂലി എഴുത്തുകള്‍ വായിച്ചു. ഇത്രയും കാലം ഈ സിനിമയുടെ പകര്‍പ്പ് എവിടെയാണ് ഉള്ളതെന്നുപോലും അന്വേഷിക്കാത്ത പ്രൊഡ്യൂസര്‍ക്ക് എങ്ങനെയാണോ എന്തോ നഷ്ടം വരുന്നത്. ഇപ്പോഴും ഈ സിനിമയുടെ പകര്‍പ്പുകള്‍ എവിടെയെന്നു ടൊവിനോയ്ക്കോ ഗിരീഷ് നായര്‍ക്കോ അറിയില്ല. അന്വേഷിച്ചിട്ടുമില്ല. അന്വേഷിക്കുകയും ഇല്ല. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകരുതെന്ന് മാത്രമേ അവര്‍ക്കൊക്കെ ആഗ്രഹമുള്ളൂ. 2. ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവാക്കിയത് ഞാനാണ്. ടൊവിനോ 27 ലക്ഷം രൂപ ചെലവാക്കിയതേക്കുറിച്ചും പ്രതിഫലം കിട്ടിയില്ല എന്നതേക്കുറിച്ചും പറഞ്ഞുകെട്ടു. ടോവിനോ 17-20 ദിവസങ്ങള്‍ ആണ് ഈ സിനിമയ്ക്ക് ചെലവഴിച്ചത്. എന്നാല്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍, സംവിധാനം ഇവ നിര്‍വഹിക്കുകയും ഇപ്പോഴും അതിന്റെ ഫയലുകളുടെ കാവല്‍കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന (നാലു വര്‍ഷങ്ങള്‍) എനിക്ക് എത്രയാണ് ടൊവിനോ പ്രതിഫലം നല്‍കിയത്? 3. ഈ സിനിമയില്‍ ടൊവിനോ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. സുദേവ് നായര്‍ ഈ സിനിമയില്‍ അഭിനയിച്ചത് വെറും രണ്ടു ലക്ഷം രൂപ പ്രതിഫലത്തിനാണ്. അസീസ് നെടുമങ്ങാട് ഇതില്‍ അഭിനയിക്കുന്നത് അമ്പതിനായിരം രൂപ പ്രതിഫലത്തിനാണ്. കനി പ്രതിഫലം എത്രയെന്നു പോലും ചോദിച്ചിട്ടില്ല. അവരവരുടെ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച എല്ലാ ടെക്‌നീഷ്യന്‍ മാരെയും ഞാനാണ് സമീപിച്ചതും വളരെ ചുരുങ്ങിയ പ്രതിഫലം മാത്രമേ നല്‍കാനുണ്ടാവൂ എന്ന് അറിയിച്ചതും. അവര്‍ ആരും ഇതില്‍ സഹകരിച്ചത് ടൊവിനോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ ആയതുകൊണ്ടല്ല, എന്റെ സിനിമയില്‍ സഹകരിക്കാന്‍ സന്നദ്ധത ഉള്ളതുകൊണ്ടാണ്. അവര്‍ക്ക് പ്രതിഫലം അല്ലായിരുന്നു പ്രധാനം. പക്ഷെ സിനിമ പുറത്തുവരണം എന്ന് അവര്‍ക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. (ഈ രീതിയില്‍ അല്ല എങ്കിലും). സിനിമ ഞാന്‍ പുറത്തിറക്കിയത് അവര്‍ക്കും കൂടി വേണ്ടിയാണ്. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ തന്നെ ഏറ്റെടുക്കുന്നു. 4. സിനിമ ഞാന്‍ പബ്ലിഷ് ചെയ്തപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വേണ്ടി കരയുന്ന, ഒന്നര മണിക്കൂര്‍ സിനിമ അഞ്ചുമിനിട്ടുകൊണ്ട് കണ്ടുതീര്‍ത്തു എന്ന് ആക്രോശിക്കുന്ന കൂലിയെഴുത്തുകാര്‍ അറിയാന്‍: എന്റെ സിനിമയ്ക്ക് വളരെ കുറച്ച് പ്രേക്ഷകരാണ് ഉള്ളത് അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് വളരെ തുച്ഛമായ തുകയ്ക്ക് ഞാന്‍ സിനിമയെടുക്കുന്നത്. എന്റെ സിനിമയുടെ പ്രേക്ഷകര്‍ നിങ്ങളല്ല. അവരിലേക്ക് സിനിമ എത്തരുത് എന്നതുകൊണ്ടാണ് ഇപ്പോള്‍ കൂലിതന്ന് നിങ്ങളെക്കൊണ്ട് പുലഭ്യം പറയിച്ചിട്ട് സിനിമ നീക്കം ചെയ്യിച്ചത്. 5. ഞാന്‍, എന്റെ സിനിമയുടെ കാര്യത്തില്‍ നേരിട്ട അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ചില സത്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ പുലഭ്യം പറഞ്ഞും ടോവിനോയെ സപ്പോര്‍ട്ടു ചെയ്തും മുന്നോട്ടുവന്ന ഇതുമായി ഒരു ബന്ധവുമില്ലാത്ത വിശ്വചലചിത്രകാരന്‍മാരുടെ കുറിപ്പുകളും വായിച്ചു. ടൊവിനോ എന്നെ സംബന്ധിച്ച് ''വീണ്ടും വീണ്ടും ഏതു രീതിയിലും'' പാകം ചെയ്തു വിഴുങ്ങാനുള്ള മെറ്റീരിയല്‍ അല്ലാത്തതുകൊണ്ട് എനിക്ക് സിനിമയ്ക്ക് വേണ്ടി സത്യം വിളിച്ചുപറയേണ്ടി വരുന്നു. സിനിമയ്ക്ക് വേണ്ടി(എന്റെ സിനിമയ്ക്ക് വേണ്ടി അല്ല എങ്കില്‍ പോലും) ഞാനത് ചെയ്തിട്ടുണ്ട്. അതിന്റെ പേരിലുള്ള ശത്രുതകള്‍ എനിക്ക് പ്രശ്‌നമല്ല. 6. പറയണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചിട്ട് പറയാതിരുന്ന ഒരു കാര്യം കൂടി പറയാം. സിനിമയുടെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഒരു ദിവസം ടൊവിനോ എന്നെ വിളിച്ചു. സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. നല്ലതാണ് എന്ന് ഞാന്‍ പറഞ്ഞു. പോരായ്മകള്‍ ഉണ്ടെങ്കില്‍ മനസിലാക്കാന്‍ ആണ് താന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കുത്തിക്കുത്തി ചോദിച്ചു. അപ്പോഴും നല്ലത് തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞു. (നല്ലതാണുതാനും). സുദേവ് നായരുടെ അഭിനയവുമായി താരതമ്യം ചെയ്തുകൊണ്ട് അയാള്‍ എന്നോട് ചില ചോദ്യങ്ങള്‍ സ്‌പെസിഫിക് ആയി ചോദിച്ചപ്പോള്‍, തന്റെ അഭിനയം മെച്ചപ്പെടുത്താനുള്ള സത്യസന്ധത കൊണ്ടാവും അയാള്‍ അത് ചോദിക്കുന്നത് എന്ന് ഞാന്‍ കരുതി. അയാള്‍ക്ക് അപ്രിയമായേക്കാവുന്ന എന്റെ ചില അഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞു. അതിനു ശേഷം സിനിമയുടെ യാത്ര മുന്നോട്ടായിരുന്നില്ല. സുദേവ് നായരുടെ പ്രകടനം തന്റെതിനെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ടോ എന്നെനിക് സംശയമുണ്ടായി.ഇപ്പോള്‍ ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടും ജനങ്ങള്‍ സിനിമ കാണുന്നതില്‍ നിന്ന് തടസം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ എനിക്ക് ആ സംഭാഷണം ഓര്‍മ്മവരുന്നു. ടൊവിനോയ്ക്ക് വ്യക്തിപരമായി തന്റെ കലാസപര്യയില്‍ ഗുണകരമാവുമെങ്കില്‍ ആവട്ടെ എന്ന ചിന്തകൊണ്ടും അയാളെ വീണ്ടും വീണ്ടും പാകം ചെയ്തു വിഴുങ്ങാമെന്ന മോഹം എനിക്കില്ലാത്തതുകൊണ്ടുമാണ് ഞാന്‍ എന്റെ ചിന്തകള്‍ സത്യസന്ധമായി പങ്കുവെച്ചത്. സിനിമ എന്തായാലും ഇപ്പോള്‍ പബ്ലിക് ഡോമെയിനില്‍ എത്തി. ഇനി അത് അതിന്റെ പ്രേക്ഷകരെ കണ്ടെത്തും. സമയമെടുക്കുമായിരിക്കും. സാരമില്ല. കൂലിക്കെഴുത്തുകാരുടെയും സാംസ്‌കാരിക ബോക്‌സര്‍മാരുടെയും സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് സിനിമ എന്തിനു പിന്‍വലിച്ചു എന്ന ചോദ്യത്തിന് തല്ക്കാലം ടൊവിനോ ഉത്തരം പറയേണ്ടിവരില്ല. സാരമില്ല. സത്യങ്ങള്‍ കാലം തെളിയിക്കട്ടെ. സിനിമയോടും സഹപ്രവര്‍ത്തകരായ കലാകാരന്മാരോടും അല്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കില്‍ അയാളത് പുറത്തിറങ്ങാന്‍ അനുവദിക്കട്ടെ.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിനായകനെ കയറ്റിയില്ല എന്ന വിവാദം. എന്നാല്‍ ഈ സംഭവത്തിന് വിശദീകരവുമായി എത്തിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. നടന്‍ വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞത്.  അമ്പലത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വെച്ചതിനാലാവാം അവര്‍ക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് വിനായകനെ ചൊടിപ്പിച്ചത് എന്നാണ് താന്‍ മനസിലാക്കുന്നതെന്ന്  വാര്‍ഡ് കൗണ്‍സിലര്‍ സുഭാഷ് പറഞ്ഞു. രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. രാവിലെ 5 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 5 മണി മുതല്‍ 8 മണിവരെയുമാണ് നട തുറക്കാറുള്ളത്. ഇല്ലാത്ത വിഷയത്തെ വെറുതെ ഊതിവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ അതിനനുവദിച്ചില്ല എന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പ്രചരിച്ചിരുന്നു. അനാവശ്യ വിവാദമാണ് പ്രചരിക്കുന്നത് എന്നാണ് നാട്ടുകാരുള്‍പ്പെടെ പറയുന്നത്. രാത്രി ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയില്‍ എത്തിയതായിരുന്നു നടന്‍. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്ന് വിനായകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് സ്ഥലത്തുള്ള നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താന്‍ ഭഗവാനെ കാണാന്‍ വന്നതാണെന്നും ഒന്നു മാറിനില്ലെടോ എന്നും വിഡിയോയില്‍ വിനായകന്‍ പറയുന്നത് കേള്‍ക്കാം.
NAMMUDE NAADU
കൊച്ചിയില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയപ്പോള്‍ വഴി തെറ്റുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം.  ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഗോശ്രീ പാലത്തില്‍ കാണാന്‍ വേണ്ടിയാണ് മതില്‍ ചാടിക്കടന്നതെന്നും റഷ്യന്‍ പൗരന്‍ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ കിഴക്കുവശത്തുള്ള മതില്‍ ചാടിക്കടന്നാണ് 26കാരനായ റഷ്യന്‍ പൗരന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പൗരനെ തടയുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം വിസയുടെ കാലാവധി അവസാനിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇലിയ എകിമോവിനെ പൊലീസിന് കൈമാറുകയായിരുന്നു. 2022ലാണ് റഷ്യന്‍ പൗരന്‍ ഇന്ത്യയില്‍ എത്തിയത്. ഒരു വര്‍ഷ വിസയാണ് റഷ്യന്‍ പൗരന് അനുവദിച്ചിരുന്നത്. ഗോവയില്‍ ജോലി ചെയ്തിരുന്ന റഷ്യന്‍ പൗരന്‍ വിസ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ച് വരികയായിരുന്നു. റഷ്യന്‍ പൗരന്‍ രണ്ടുദിവസം മുന്‍പാണ് കൊച്ചിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് റഷ്യന്‍ പൗരനെതിരെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോശ്രീ പാലം കാണാനായി പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റഷ്യന്‍ പൗരന്‍ നല്‍കിയ മൊഴി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗോശ്രീ പാലം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെ വഴി തെറ്റുകയായിരുന്നുവെന്ന് ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ റഷ്യന്‍ പൗരനെതിരെ സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെല്ലാം റഷ്യന്‍ പൗരനെ ചോദ്യം ചെയ്തു. ഏതെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തികളില്‍ റഷ്യന്‍ പൗരന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇലിയ എകിമോവിനെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും ഭാര്യയും തമ്മില്‍ കുര്‍ക്കുറെയും പേരില്‍ വഴക്ക്. സംഭവം ഒടുവില്‍ എത്തിയത് വിവാഹമോചനത്തിലേക്ക്. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. എന്നാല്‍ വിവാഹ മോചനത്തിനായി പറഞ്ഞതോ നിസ്സാരമായ കാരണമായിരുന്നു. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.  ദമ്പതിമാരുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതി  ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Channels
ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവും. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് ബീന ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും കുടുംബമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഈ താരദമ്പതികള്‍ എന്ന് പലപ്പോഴും ആരാധകരും സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ  ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവത്തെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.  ബീനയുടെ വാക്കുകള്‍ ഇങ്ങനെ:'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്. റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.  
ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിന്റെ പള്‍സ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു- ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതരണം ആണ് പ്രേക്ഷകര്‍ക്ക് സ്റ്റാര്‍ മാജിക്ക് കാണാന്‍ കൂടുതല്‍ താല്‍പര്യമായതെന്ന് പൊതുവേ ആരാധകരുടെ അഭിപ്രായം. വ്യത്യസ്തമായ അവതരണത്തിലൂടെ എല്ലാ മലയാളികളെയും താരം കൈയ്യിലെടുത്തിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.  ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ''ഹലോ പട്ടായ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍?ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം.  ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും 'ചേരേനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുകഷ്ണം തിന്നണം എന്നാണല്ലോ..., ആരാ മനസ്സിലായില്ല...' എന്നതടക്കമുള്ള കമന്റുകളും പലരും കുറിക്കുന്നുണ്ട്.
മിനിസ്‌ക്രീിനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ താരമാണ് സ്വാസിക. അടുത്തിടയ്ക്കാണ് താരം വിവാഹിതയാണ്. അഭിനേതാവും മോഡലുമായ പ്രേമുമായുള്ള പ്രണയ വിവഹമായിരുന്നു. ഇപ്പോഴിതാ പ്രേമിനെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ ഏറെ വൈറല്‍ ആകുന്നത്. താന്‍ പൈങ്കിളി ആണെന്നാണ് സ്വാസിക പറയുന്നത്. തനിക്ക് ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടം ആണെന്നും താരം തുറന്നു സമ്മതിക്കുന്നുണ്ട്. 'വിവാഹത്തിന് ശേഷം പ്രേമില്‍ യാതൊരു മാറ്റവുമില്ല. എപ്പോഴും ഒരുപോലെയാണ്. പ്രേം അന്നും വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ്. ഇന്നും അങ്ങനെയാണ്. ഞാന്‍ കുറച്ചൊരു പൈങ്കിളിയാണ്. എന്റെ സീത എന്ന സീരിയലിലും വളരെ ക്രിഞ്ച് പ്രേമമായിരുന്നു. എന്റെ ആഗ്രഹം അങ്ങനൊരാളെയായിരുന്നു. പക്ഷേ, പ്രേമിനെ കണ്ടപ്പോള്‍ ഞാന്‍ അട്രാക്റ്റഡായി. പിന്നീടാണ് എനിക്ക് മനസ്സിലായത് എപ്പോഴും കൊഞ്ചിക്കുന്നതല്ല, ശരിക്കുള്ള സ്‌നേഹം നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്. പ്രേമിന്റെ കൂടെയുള്ളപ്പോള്‍ നല്ല സമാധാനമുണ്ടായിരുന്നു. ഇപ്പോഴത്തെ ജെനറേഷനിലുള്ള പലരും പ്രേമിനെ പോലൊരു ഭര്‍ത്താവിനെയാണ് ആഗ്രഹിക്കുക. പ്രേം കഴിച്ച പ്ലേറ്റ് എടുത്തു കൊണ്ടുപോകാനും അത് കഴുകാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടമുള്ളൊരു ഭാര്യയാണ് ഞാന്‍. പക്ഷേ, പ്രേം അങ്ങനെയൊന്നുമല്ല. പ്രേമിന്റെ കാര്യങ്ങളൊക്കെ പ്രേം തന്നെയാണ് ചെയ്യുക. പാര്‍ട്ണര്‍ക്ക് എല്ലാ ഫ്രീഡവും കൊടുക്കുന്ന ആളാണ് പ്രേം. വൈഫ് എന്നോ സ്വീറ്റ് എന്നോ ഒക്കെ ഫോണില്‍ എന്റെ നമ്പര്‍ സേവ് ചെയ്യാന്‍ പറഞ്ഞിട്ട് പോലും പ്രേം ചെയ്തിട്ടില്ല. സ്വാസിക എന്നാണ് സേവ് ചെയ്തത്. ഒരു ഹാര്‍ട്ടെങ്കിലും പേരിനൊപ്പം ഇടാമോ എന്നു ചോദിച്ചിട്ട് പോലും ചെയ്തിട്ടില്ല. ഞാന്‍ ഹാപ്പിനെസ് എന്നാണ് പ്രേമിന്റെ പേര് സേവ് ചെയ്തത്. പിന്നെ എല്ലാവരും കൂടെയിരിക്കുമ്പോള്‍ എന്നെ എന്തെങ്കിലും പേര് വിളിച്ചൂടെ എന്നെല്ലാം ചോദിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ വിളിക്കുന്നത് സ്വാസിക എന്നു തന്നെയാണ്'. സ്വാസിക പറഞ്ഞു.  
മലയാളികള്‍ക്ക് ഒരു വിധത്തിലും ഉള്ള ആമുഖം വേണ്ട നടി കനകലതയെ കുറിച്ച് പറയാന്‍. സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നിന്ന താരം. പക്ഷെ താരം അസുഖം ബാധിച്ച് ദുരിതാവസ്ഥയില്‍ ആയിരുന്നു മരണത്തിന് മുന്‍പ്. ആ കാലത്ത് താരത്തെ സന്ദര്‍ശിച്ച നടനും അവതാരകനുമായ അനീഷ് രവി പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ കനകലതയുടെ മരണ ശേഷം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിലാണ് അനീഷ് രവി എത്തിയത്. സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ തന്റെ പേര് പറയാന്‍ കനകലത ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു അനീഷ് രവിയുടെ വാക്കുകള്‍ ഇങ്ങനെ ''കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കല്‍ക്കൂടി രഞ്ജിത്തേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വില്ലടിച്ചാന്‍ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങള്‍. കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങള്‍. രണ്ടാം പകുതി ഷൂട്ട് കഴിഞ്ഞ് നേരെ പോയത് മങ്കാട്ടു കടവിന് സമീപമുള്ള കനകം എന്ന വീട്ടിലേക്കാണ്, കനകലത ചേച്ചിയെ കാണാന്‍. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലര്‍ ചിലപ്പോ പറയാറുണ്ട് എന്നാല്‍. എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടി ഉണ്ട്. പരസ്പരം കാണുമ്പോള്‍ ഒന്നും പറയാതെ തന്നെ കണ്ണുകളില്‍ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത്. ഇന്നലെ ഞാന്‍ കണ്ടു, ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീര്‍ക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്. എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ ചേച്ചി പറയുന്നുണ്ടായിരുന്നു, 'അ നീ ..ശ് ഷ്'എന്റെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പിച്ചു പുറത്തു കൊണ്ട് വന്നിരുത്തി. കുറെ നേരം ഞങ്ങള്‍ നോക്കിയിരുന്നു.. നിശബ്ദമായ കുറെ നിമിഷങ്ങള്‍. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍. ഈ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിക്കുമ്പോഴും എന്റെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരുന്നു. ഞാന്‍ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്. സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതും സ്‌കിറ്റ് കളിക്കുന്നതൊക്കെ കൈരളി കലാമന്ദിര്‍ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും. അന്ന് പാപ്പനംകോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.'
ബിഗ്‌ബോസ് ഷോയെ കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തന്നെ സംസാര വിഷയം. കഴിഞ്ഞ സിസണിലെ വിജയി അഖില്‍ മാരാര്‍ പറഞ്ഞ കാര്യങ്ങള്‍ അത്രയും ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.   സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായിരുന്നു ഒമര്‍ ലുലു. എന്നാല്‍ അഖില്‍ മാരാരല്‍ ഷോയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ആണ് ഒമര്‍ ലുലു പറയുന്നത്.  ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ:ബിഗ് ബോസിന്റെ കാസ്റ്റിങ് കൗച്ചിനെ സംബന്ധിച്ച് അഖില്‍ മാരാര്‍ പറഞ്ഞ കാര്യത്തിനെ ചൊല്ലി വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നെ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഞാന്‍ എന്റെ സിനിമയുടെ ഷൂട്ടിംഗില്‍ ആണ്. പിന്നെ ഒന്നാമത് ബിഗ് ബോസിനെ കുറിച്ച് എനിക്ക് വലിയ താല്‍പര്യമില്ല. അതില്‍ പങ്കെടുത്തപ്പോള്‍ മനസിലായി, ഞാനൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ല, അതിന് പറ്റുന്നൊരു കണ്ടസ്റ്റന്റ് അല്ല ഞാന്‍. എനിക്കറിയില്ല അതില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്ന്. അഖില്‍ പറഞ്ഞപ്പോഴാണ് ഇത് എന്റെ ശ്രദ്ധയില്‍ പെടുന്നത്. എന്നെ അവര്‍ സീസണ്‍ 2 മുതല്‍ വിളിക്കാറുണ്ട്. സീസണ്‍ 5ല്‍ ആണ് ഞാന്‍ പങ്കെടുത്തത്. എന്താണ് ബിഗ് ബോസ് എന്ന് അറിയാന്‍ പോയതാണ്. എന്നാല്‍ പോയപ്പോള്‍ മനസിലായി ഇത് എനിക്ക് പറ്റുന്ന പരിപാടിയല്ല എന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളാണ് അതില്‍ ഉണ്ടായിരുന്ന 18 ദിവസവും. കാരണം നമ്മളെ മറ്റൊരാള്‍ കണ്‍ട്രോള്‍ ചെയ്യുക, ഭക്ഷണം കിട്ടാതിരിക്കുക, എനിക്ക് അതിനുള്ളില്‍ ഭയങ്കര മാനസിക പ്രശ്നങ്ങള്‍ ആയിരുന്നു. പിന്നെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് എനിക്ക് പറയാനുള്ളത്, അവര്‍ എന്നെ സീസണ്‍ മുതല്‍ വിളിക്കുന്നുണ്ട്. എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല. അതുകൊണ്ട് ദയവു ചെയ്ത് അനാവശ്യമായിട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കുക, അല്ലെങ്കില്‍ പക്കാ ക്ലാരിറ്റിയില്‍ നമ്മള്‍ പറയുക. ഈ ആളുകള്‍ക്ക് ഇങ്ങനെ പ്രശ്നമുണ്ടായിട്ടുണ്ട്, ഇവരൊക്കെ ഇതിന്റെ പിന്നിലുണ്ട് എന്നൊക്കെ പറയുക. അഖില്‍ അത് കറക്ട് പറയുക. അല്ലെങ്കില്‍ ഒരുപാട് പേരെ അത് ബാധിക്കുന്നുണ്ട്. എന്നെ തന്നെ ഒരുപാട് പേര്‍ വിളിച്ച് ചോദിക്കുന്നുണ്ട്. ഒമര്‍ വീഡിയോയില്‍ പറയുന്നു.
BUSINESS
തൃശൂര്‍ : ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ് കണ്ടതിനെ തുടര്‍ന്ന് ഉപഭേക്താവ് നല്‍കിയ പരാതിയില്‍ നടപടിയെടുത്ത് ഉപഭോക്തൃ കോടതി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് ഉപഭോക്താവിന് നഷ്പരിഹാരം നല്‍കാന്‍ വിധിച്ചത്. 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയുടെ നടപടി. തൃശൂര്‍ സ്വദേശി ജോര്‍ജ് തട്ടിലാണ് പരാതി നല്‍കിയത്. ജോര്‍ജിന് 60,000 രൂപയും പലിശയും നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. കൗതുകത്തിന്റെ പേരിലാണ് വരാക്കരയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്‌ക്കറ്റ് പാക്കറ്റ് ജോര്‍ജ് തൂക്കി നോക്കിയത്. 300 ഗ്രാമില്‍ 52 ഗ്രാം കുറവ് കണ്ടതോടെ കൂടുതല്‍ പായ്ക്കറ്റുകള്‍ വാങ്ങി തൂക്കി നോക്കി. എല്ലാത്തിനും തൂക്കക്കുറവ് കണ്ടതോടെ ഈ ബിസ്‌കറ്റ് പാക്കറ്റുകളുമായി തൃശൂരിലെ ലീഗല്‍ മെട്രോളജി ഓഫീസില്‍ എത്തി. അവിടെ വച്ചും പരിശോധിച്ച് തൂക്കം കുറവാണെന്ന് രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകള്‍ക്കുമായി 50,000 രൂപ, ചെലവിലേക്ക് 10,000 രൂപ, ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കാനാണ് കോടതി വിധിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കമ്പനിക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വ്യാപക പരിശോധന നടത്തണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വിഗ്ഗിയുടെ ഹോംസ്‌ററൈല്‍ മീല്‍സ് സേവനം പുനരാരംഭിക്കുന്നു. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ഭരിക്കുന്ന കാലമാണെങ്കിലും വീട്ടിലെ ഊണിന് ഇപ്പോഴും ആരാധകരുണ്ട്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയില്‍ ഇഷ്ട ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഫുഡ് ഡെലിവറി ഭീമനായ സ്വഗ്ഗിയുടെ ഈ സംവിധാനം. ആരോഗ്യകരവും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് സ്വിഗ്ഗി ഇതിലൂടെ ലക്ഷയമിടുന്നത്. അതിനു വേണ്ടി 2019ല്‍ തുടക്കമിട്ട ഈ സ്വഗ്ഗി പുനരാരംഭിക്കുകയാണ്. 2019 ല്‍ തുടക്കമിട്ട സേവനം കൊവിഡ് മഹാമാരിയുടെ വരവോടെ ഡിമാന്റ് കുറഞ്ഞിരുന്നു. അതോടെ സ്വിഗ്ഗി ആ സേവനം നിറുത്തുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഇതേ സേവനം പുനരാരംഭിക്കുന്നതിലൂടെ ഡെയ്ലി ഫ്‌ലെക്‌സിബിള്‍ സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷനുകള്‍ സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു.  മൂന്ന് ദിവസം മുതല്‍ ഒരു മാസം വരെയുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്. സ്വിഗ്ഗിയുടെ ഈ നീക്കം സൗകര്യപ്രദവും താങ്ങാനാവുന്നതുമായ വിലയില്‍ ആരോഗ്യകരമായ ഭക്ഷണം ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ്. സ്വിഗ്ഗി ഡെയ്ലി എന്ന സേവനത്തിലൂടെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഭക്ഷണം ചില ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സമയബന്ധിതമായി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നും സ്വിഗ്ഗി ഉറപ്പാക്കുന്നുണ്ട്. സ്വിഗ്ഗിയുടെ പോലെത്തന്നെ സൊമാറ്റോയും ഇത്തരത്തിലുള്ള സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. സൊമാറ്റോ എവരിഡേ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാന്‍ കഴിയുന്ന ഒരു സേവനം എന്ന നിലയിലാണ് സ്വിഗ്ഗി ഡെയ്ലിയും സൊമാറ്റോ എവരിഡേയും പ്രവര്‍ത്തിക്കുക.
തൃശൂര്‍ : ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ ഷാനില്‍ അബ്ദുള്ളക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. തലശ്ശേരി സ്വദേശിയാണ് ഷാനില്‍ അബ്ദുള്ള. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
BP SPECIAL NEWS
മട്ടന്റെ എല്ല് അന്നനാളത്തില്‍ കുടുങ്ങിയ വയോധികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഒന്നരമാസത്തോളമായി ഈ അസ്വസ്ഥതയുമായാണ് വയോധികന്‍ കഴിഞ്ഞത്.  തൊണ്ടയില്‍ കുടുങ്ങിയിരുന്ന അസ്ഥി അന്നനാളത്തില്‍ അള്‍സറുകളുമുണ്ടാക്കിയിരുന്നു. എന്‍ഡോസ്‌കോപ്പി വഴിയാണ് മൂന്നര സെന്റി മീറ്റര്‍ വലിപ്പമുള്ള എല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. എല്‍ബി നഗറിലെ കമിനേനി ആശുപത്രിയിലാണ് 66-കാരന്‍ ചികിത്സ തേടിയത്. താെണ്ടയുടെ താഴ് ഭാഗത്താണ് എല്ല് കുടുങ്ങിയത്. പല്ലുകള്‍ കൊഴിഞ്ഞു പോയതിനാല്‍ വൃദ്ധന് ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് വില്ലേജിലെ ആശുപത്രിയില്‍ പോയെങ്കിലും ഗ്യാസ് ട്രബിള്‍ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വേദന കൂടിതയതോടെ വിശദമായ പരിശോധനയ്ക്ക് വയോധികന്‍ വിധേയനായി. ഇതില്‍ അന്നനാളത്തില്‍ എല്ല് കുടുങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. വ്രണങ്ങളുണ്ടെന്ന് ബോധ്യമായതോടെ അസ്ഥി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.
PRAVASI VARTHAKAL