യുകെ മലയാളികൾ അടക്കം നൂറുകണക്കിനു പ്രവാസികളെ ദുരിതത്തിലാഴ്ത്തി എയർ ഇന്ത്യ എക്സ്പ്രെസ്സ് വിമാനങ്ങൾ അപ്രതീക്ഷിതമായി പണിമുടക്കി. കേരളത്തിലെ വിമാനത്താവളങ്ങളിൽ അടക്കം നൂറുകണക്കിന് പ്രവാസികൾ കുടുങ്ങിക്കിടക്കുന്നു.
യാത്രക്കാരിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്. എയർ ഇന്ത്യ മാനേജ്‌മെന്റ് തികച്ചും ഉത്തരവാദിത്വമില്ലാതെയും നിഷ്ക്രിയമായും പെരുമാറുകയാണെന്ന് യാത്രക്കാർ ആരോപിച്ചു.
കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്നലെ രാത്രി മുതൽ എയർ ഇന്ത്യ റദ്ദാക്കി. ഗൾഫ് വഴിയും മുംബൈ വഴിയും യുകെയിലേക്ക് തിരിച്ച യുകെ മലയാളികളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സമരത്തെക്കുറിച്ചും സർവീസ് മുടക്കത്തെക്കുറിച്ചും എയർ ഇന്ത്യ യാതൊരുവിധ മുന്നറിയിപ്പും നൽകിയിട്ടില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.
എയർലൈനിലെ മുതിർന്ന ക്രൂ അംഗങ്ങൾ അപ്രതീക്ഷിതമായി കൂട്ട 'സിക്ക് ലീവ് ' എടുത്തതിനെ തുടർന്നാണ് പ്രതിസന്ധിയെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ഇതേതുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ 80-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതായും അറിയിപ്പിൽ പറയുന്നു.
ഫ്‌ളൈറ്റ് ക്രൂവിനു പുറമേ, ഗ്രൗണ്ട് ക്ലിയറൻസ് സ്റ്റാഫുകൾ വരെ സമരത്തിൽ പങ്കെടുക്കുന്നു. സമരം നേരത്തേ അറിയിച്ചിരുന്നതാണെന്നും അധികൃതരിൽ നിന്നും യാതൊരുവിധ സഹകരണവും ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പണിമുടക്കെന്നും സ്റ്റാഫുകളും വ്യക്തമാക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം മുതൽ നിരവധി ക്യാബിൻ ക്രൂ അംഗങ്ങൾക്ക് അസുഖം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിന് ശേഷമാണ് സർവീസ് തടസം ഉണ്ടായത്, ആവശ്യത്തിന് ക്യാബിൻ ക്രൂ അംഗങ്ങൾ ഇല്ലാത്തതിനാൽ, കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ "സ്കോർ കണക്കിന് വിമാനങ്ങൾ" റദ്ദാക്കി.
പെട്ടെന്നുള്ള സംഭവത്തിൻ്റെ കാരണം മനസിലാക്കാൻ സിവിൽ ഏവിയേഷൻ അധികൃതർ വിഷയം അന്വേഷിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈനിലെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചാണ് സമരമെന്നും ജീവനക്കാർ പറയുന്നു.
ഇതേക്കുറിച്ചു പ്രസ്താവന പുറത്തിറക്കിക്കൊണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു, “ഞങ്ങളുടെ ക്യാബിൻ ക്രൂവിലെ ഒരു വിഭാഗം കൂട്ടത്തോടെ സിക്ക് ലീവ് റിപ്പോർട്ട് ചെയ്തു, ഇത് ഇന്നലെ രാത്രി മുതൽ, വിമാനം വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായി. ഈ സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാനും യാത്രക്കാരുടെ അസൗകര്യങ്ങൾ കുറയ്ക്കുന്നതിനും ഞങ്ങളുടെ ടീമുകൾ കഠിനമായി പരിശ്രമിക്കുന്നു.”
"ഞങ്ങളുടെ അതിഥികളോട് ഞങ്ങൾ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു... ബാധിക്കപ്പെട്ടവർക്ക് മുഴുവൻ റീഫണ്ടോ റീഷെഡ്യൂളിംഗോ വാഗ്ദാനം ചെയ്യും. ഇന്ന് ഞങ്ങളെ പറക്കുന്ന അതിഥികൾ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റിനെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു," പ്രസ്താവനയിൽ പറയുന്നു.
പകരം യാത്രയോ, അല്ലെങ്കിൽ റീഫണ്ടോ നൽകാമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വാഗ്‌ദാനം. എന്നാൽ പകരം യാത്രയ്ക്ക് ഒരാഴ്ച്ചവരെ കാത്തിരിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചതായി യാത്രക്കാർ ആരോപിക്കുന്നു.
ലീവ് തീർന്നും അസുഖത്തിന് ചികിത്സയ്ക്കും മറ്റുമായി അടിയന്തരമായി യാത്രതിരിച്ചവരാണ് കുടുതലും ബുദ്ധിമുട്ടിലായത്. യഥാസമയം വിദേശരാജ്യങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയിലുള്ളവരുമുണ്ട്.
റീഫണ്ട് വാങ്ങിച്ചാലും പെട്ടെന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ലഭ്യമാക്കാൻ കഴിയില്ലെന്നതും തിരിച്ചടിയാകുന്നു. ഇതേത്തുടർന്ന് റീഫണ്ടിനു പുറമെ എയർ ഇന്ത്യ നഷ്ടപരിഹാരം കൂടി നൽകണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ചില പ്രവാസികൾ.