ഇസ്രായേൽ - ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങവേ, 18 വിദേശ രാജ്യങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് നൽകി.
ഗൾഫ് വഴി നാട്ടിലേക്ക് യാത്രചെയ്യുന്ന മലയാളികളുടേയും ഇന്ത്യക്കാരുടെയും പ്രധാന കണക്ഷൻ കേന്ദ്രമായ ദുബൈയും അബുദാബിയും ഉൾപ്പെടുന്ന യു.എ.ഇയും മസ്‌ക്കറ്റുള്ള ഒമാനും ബഹ്റൈനും അടക്കമുള്ള മിഡിൽ ഈസ്‌റ്റ് രാജ്യങ്ങൾ പട്ടികയിലുണ്ട്.
ഇതോടെ നാട്ടിലേക്ക് മടങ്ങുന്ന യുകെ മലയാളികൾ ഉൾപ്പടെ കനത്ത ആശങ്കയിലുമായി. ലിസിറ്റിലുള്ള രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന ബ്രിട്ടീഷ് പൗരന്മാർ, യുകെ വിദേശകാര്യ മന്ത്രാലയത്തെ വിവരം അറിയിക്കണമെന്ന് മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു. യുകെയിൽ സെറ്റിലായ മലയാളികൾക്കും കുടുംബാംഗങ്ങൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ട്.
യുദ്ധം രൂക്ഷമായാൽ ഇറാനെ അനുകൂലിക്കുന്ന ഇസ്ലാമിക തീവ്രവാദികൾ ബ്രിട്ടീഷ് പൗരന്മാരെ ആക്രമിക്കുകയോ ബന്ദികളാക്കുകയോ ചെയ്തേക്കാം എന്നതാണ് മുന്നറിയിപ്പിന് നിദാനം.
യുറോപ്പിനും യു.എസിനും പുറത്ത് ബ്രിട്ടീഷുകാർ പ്രധാനമായും ഹോളിഡേ ടൂറിനുപോകുന്ന സുരക്ഷ കുറഞ്ഞ സതേൺ മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദുബായ്, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ എന്നിവയുൾപ്പെടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള രാജ്യങ്ങളെ മുന്നറിയിപ്പിൽ എടുത്തുകാണിക്കുന്നു. ബഹ്‌റൈൻ, കുവൈറ്റ്, ലിബിയ, യെമൻ, ഖത്തർ, ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഒമാൻ, ലെബനൻ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്ന മറ്റ് മിഡിൽ ഈസ്‌റ്റ് രാജ്യങ്ങൾ.
ഈ പ്രദേശങ്ങൾ സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാരോട് യുകെ ഗവൺമെൻ്റ് പ്രത്യേക ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നു. "യുകെ, ബ്രിട്ടീഷ് പൗരന്മാരെ ലക്ഷ്യമിട്ടു തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ഉൾപ്പെടെ, ആഗോളതലത്തിൽ തീവ്രവാദ ആക്രമണത്തിൻ്റെ ഉയർന്ന ഭീഷണിയുണ്ട്. എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുക , വിദേശത്ത് സുരക്ഷിതമായി തുടരുന്നതിനുള്ള വിവരങ്ങളും ഉപദേശങ്ങളും വിദേശത്തായിരിക്കുമ്പോൾ തീവ്രവാദത്തിൽ നിന്നുള്ള നിങ്ങളുടെ അപകടസാധ്യത എങ്ങനെ കുറയ്ക്കാമെന്ന് കണ്ടെത്തുക. ബ്രിട്ടീഷ് കോൺസുലേറ്റുകളെയും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും പതിവായി സന്ദർശിക്കാൻ ആവശ്യപ്പെടുന്നു.
ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനും താഴെ നൽകിയിട്ടുള്ള സൈറ്റ് സന്ദർശിച്ച് പുതിയ നിർദ്ദേശങ്ങൾ അറിയാനും ആവശ്യപ്പെടുന്നു.
https://www.gov.uk/foreign-travel-advice
വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. പാശ്ചാത്യ താൽപ്പര്യങ്ങൾക്കും യുകെ പൗരന്മാർക്കും എതിരെ ഉൾപ്പെടെ ഗൾഫ് മേഖലയിൽ ആക്രമണം നടത്തുമെന്ന് ഇസ്ളാമിക ഭീകര ഭീഷണി തുടരുകയാണ്.
റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ, സൈനിക സൈറ്റുകൾ, എണ്ണ, ഗതാഗത സൗകര്യങ്ങൾ, വ്യോമയാന കേന്ദ്രങ്ങൾ, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങൾ എന്നിവ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്.
ഇറാൻ, ഇതാദ്യമായി ഇസ്രയേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയ സാഹചര്യത്തിൽ, ഇസ്രയേലിന്റെ തിരിച്ചടിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. ഇറാനെതിരെയുള്ള ആക്രമണം യു.എസും യുകെയും ഓസ്‌ട്രേലിയയും ഉൾപ്പടെയുള്ള ഇസ്രയേലിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ ഒരുമിച്ചോ അല്ലെങ്കിൽ ഇസ്രായേൽ തനിച്ചോ നടത്താനാണ് സാധ്യത. ഇസ്രയേലിനെക്കൊണ്ടുതന്നെ തിരിച്ചടിപ്പിച്ച് പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് യു.എസ് ശ്രമമെന്ന് കരുതുന്നു.
അതെന്തായാലും ഇസ്രയേലിന്റെ തിരിച്ചടി ഉറപ്പാണ്. നിലവിൽ ഇറാനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള യു.കെ, യു.എസ്, യൂറോപ്യൻ പൗരന്മാർ മടങ്ങിയാലുടൻ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വ്യോമാക്രമണവും മിസ്സൈൽ ആക്രമണവും നടത്താനാണ് സാധ്യത. അതോടെ യുദ്ധം രൂക്ഷമാകുകയും അതൊരുപക്ഷേ, ആണവ യുദ്ധത്തിലേക്കും മൂന്നാം ലോക മഹായുദ്ധത്തിലേക്കും നയിച്ചേക്കാനും സാധ്യതയുണ്ട്.