സ്കൂളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നിരോധിച്ചതിനെതിരെ മുസ്‌ളീം വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. വംബ്ലിയിലെ മൈക്കിള സ്‌കൂളിനെതിരെയായിരുന്നു പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രാര്‍ത്ഥനാ അനുഷ്ഠാനങ്ങള്‍ അനുവദിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സാധ്യതയുണ്ടെന്നായിരുന്നു സ്‌കൂള്‍ഹൈക്കോടതിയെ അറിയിച്ചത്. വിധി എല്ലാ സ്‌കൂളുകളുടെയും വിജയമാണെന്ന് ഫ്രീ സ്‌കൂളിന്റെ സ്ഥാപകയും പ്രധാന അധ്യാപികയുമായ കാതറിന്‍ ബീര്‍ബല്‍സിംഗ് പറഞ്ഞു.
ഹര്‍ജിക്കാരി സ്‌കൂളില്‍ ചേരുമ്പോള്‍, അവളുടെ മതം പ്രകടിപ്പിക്കാനുള്ള അവകാശങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുമെന്ന് സ്വയം അംഗീകരിച്ചിരുന്നുവെന്ന് കേസ് തള്ളിക്കൊണ്ട് 83 പേജുള്ള വിധിന്യായത്തില്‍, ജസ്റ്റിസ് ലിന്‍ഡന്‍ പറഞ്ഞു.
സ്‌കൂളിലെ ഏകദേശം 700 വിദ്യാര്‍ത്ഥികളില്‍ പകുതിയോളം മുസ്ലീങ്ങളാണ് എന്ന് കോടതിയില്‍ ഹര്‍ജിക്കാരി വാദിച്ചിരുന്നു. ഇതൊടൊപ്പം സ്‌കൂളില്‍ നിശബ്ദത പാലിക്കുന്നതും യൂണിഫോമിലെ നിയന്ത്രണങ്ങള്‍ നിരീക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌കൂള്‍ പ്രതികരിച്ചു.
സ്‌കൂള്‍ മുറ്റത്ത് ഉള്‍പ്പെടെ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ 2023 മാര്‍ച്ചില്‍, 30 വിദ്യാര്‍ത്ഥികള്‍ വരെ സ്‌കൂളിന്റെ മുറ്റത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതായി വാദത്തിനിടെ ഹൈക്കോടതി കേട്ടു. ഇത്തരം പ്രാര്‍ഥനകള്‍ മത വിഭാഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവിലേക്കും മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്വയം ചൂരുങ്ങുന്നതും സംബന്ധിച്ച ആശങ്കകള്‍ കാരണം അതേ മാസം തന്നെ സ്‌കൂള്‍ നിരോധനം കൊണ്ടുവന്നതായി കോടതിയെ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമോ സ്ഥലമോ അനുവദിക്കാന്‍ സ്‌കൂളുകള്‍ക്ക് നിയമപരമായ ബാധ്യതയില്ല. ഈ വിധി സ്‌കൂളുകള്‍ക്കും പ്രധാന അധ്യാപകര്‍ക്കും സ്‌കൂള്‍ ഗവര്‍ണര്‍മാര്‍ക്കും അവരുടെ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതാമെന്ന് നിരീക്ഷകര്‍ പറഞ്ഞു.
ചില സ്‌കൂളുകള്‍ ഇതിനകം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നിയമപരമായ ബാധ്യതയില്ല. ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ മതേതര സ്‌കൂളുകള്‍ക്കും ഈ വിധി ബാധകമാണ്.
വിധിയില്‍ താന്‍ നിരാശിതയാണെന്ന്് വിദ്യാര്‍ത്ഥിനി പ്രസ്താവനയില്‍ പറഞ്ഞു.'വിധിയില്‍ പറഞ്ഞിരിക്കുന്നതുപോലെ, ഉച്ചഭക്ഷണ ഇടവേളയില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സ്‌കൂളിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ സമ്മതിക്കുന്നില്ല. സ്‌കൂള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു, പൊതുവെ എല്ലാം കൈകാര്യം ചെയ്യുന്നതില്‍ വളരെ മികച്ചതാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളെ പ്രാര്‍ത്ഥിക്കാന്‍ സ്‌കൂള്‍ അനുവദിക്കുന്നില്ല.
ജഡ്ജി അവര്‍ക്ക് അനുകൂലമായി വിധിയും പുറപ്പെടുവിച്ചു. ഞാന്‍ തോറ്റെങ്കിലും, നിരോധനത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചതില്‍ ഞാന്‍ ശരിയായ കാര്യം ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ഞാന്‍ പരമാവധി ശ്രമിച്ചു, എന്നോടും എന്റെ മതത്തോടും ഞാന്‍ വിശ്വസ്തനായിരുന്നു.'വിദ്യാര്‍ഥിനി പറഞ്ഞു.
പ്രതികൂല വിധിയാണ് വന്നതെങ്കിലും ഈ സ്‌കൂളില്‍ തന്നെ തുടരാനും ജിസിഎസ്ഇ പരീക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും താന്‍ ആഹ്രഹിക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു.
''ഞങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്‌കൂളിലെ എന്റെ അമുസ്ലിം സുഹൃത്തുക്കള്‍ കാണിച്ച കരുതലിന്് ഞാന്‍ നന്ദിയുള്ളവളാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത്-വെസ്റ്റ് ലണ്ടന്‍ സ്‌കൂളിന്റെ ഭരണസമിതിയായ മൈക്കിള കമ്മ്യൂണിറ്റി സ്‌കൂള്‍ ട്രസ്റ്റിനെതിരായ നിയമനടപടിയില്‍, പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിനുള്ള തന്റെ അവകാശത്തെ ലംഘിക്കുന്നുവെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. അതേസമയം, സ്‌കൂളിലെ മതപരമായ ആചരണവുമായി ബന്ധപ്പെട്ട് വധ/ബോംബ് ഭീഷണിയും നേരിടേണ്ടി വന്നുവെന്നും തങ്ങളുടെ പ്രാര്‍ത്ഥന നയം ന്യായമാണെന്നും സ്‌കൂള്‍ വാദിച്ചു.